Connect with us

Culture

ജയരാജനെതിരെ സിപിഐ മുഖപത്രം രംഗത്ത്

Published

on

തിരുവനന്തപുരം: ബന്ധു നിയമന വിഷയത്തില്‍ വ്യവസായ മന്ത്രി ഇപി ജയരാജനെ കൂടുതല്‍ പ്രതിരോധത്തിലാക്കി സി.പി.ഐ മുഖപത്രം ജനയുഗത്തിന്റെ എഡിറ്റോറിയല്‍. സ്വജന പക്ഷപാതം അഴിമതി തന്നെയാണെന്നും ഒരു വ്യാഖ്യാനം കൊണ്ടും അതിന്റെ മുഖം മിനിക്കാനാവില്ലെന്നും മുഖപ്രസംഗം വ്യക്തമാക്കി.

ഒട്ടേറെ ചെറുപ്പക്കാര്‍ തൊഴിലില്ലാതെ നട്ടം തിരിയുന്ന നാട്ടില്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ ബന്ധുക്കളെ തിരുകിക്കയറ്റുന്നത് അക്ഷന്തവ്യമായ കുറ്റവും അനീതിയുമാണ്. പാളിച്ചകള്‍ തിരുത്തുക തന്നെ വേണം. എതിരാളികളും അഴിമതിക്കഥകള്‍ നിരത്തി സ്വന്തം തെറ്റുകളെ ന്യായീകരിക്കാനാവില്ലെന്നും എഡിറ്റോറിയല്‍ ഓര്‍മ്മിപ്പിച്ചു.

മുഖപ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം:

അഞ്ച്‌ വർഷക്കാലത്തെ അഴിമതി വാഴ്ചയ്ക്ക്‌ അറുതിവരുത്തി അധികാരത്തിലെത്തിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ മേൽ നിഴൽവീഴ്ത്തിയ വിവാദങ്ങളാണ്‌ മുഖ്യധാരാ ദൃശ്യ-അച്ചടി മാധ്യമങ്ങളിൽ കഴിഞ്ഞ രണ്ട്‌ ദിവസങ്ങളായി നിറഞ്ഞുനിൽക്കുന്നത്‌. വിവാദങ്ങളിൽ ഉൾപ്പെട്ട മന്ത്രിയും നേതാക്കളും വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ വീഴ്ചകൾ തിരുത്താനും അവരെ അത്‌ ബോധ്യപ്പെടുത്താനും തിരുത്തിക്കാനും മുഖ്യമന്ത്രിയടക്കം ഉന്നത നേതൃത്വത്തിനും സത്വരം കഴിഞ്ഞു എന്നത്‌ ആശ്വാസകരമാണ്‌. വ്യവസായ വകുപ്പിന്റെ കീഴിലുള്ള സ്ഥാപനത്തിന്റെ തലപ്പത്ത്‌ നടന്ന വിവാദനിയമനം റദ്ദാക്കിയെങ്കിലും അതിന്റെയും മറ്റുചില നിയമനങ്ങളുടെയും പേരിൽ കോൺഗ്രസും ബിജെപിയുമടക്കം പ്രതിപക്ഷം വിജിലൻസ്‌ അന്വേഷണം ആവശ്യപ്പെടുകയും നിയമനടപടികളിലേയ്ക്ക്‌ നീങ്ങുമെന്ന്‌ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്‌.

മുഖ്യമന്ത്രിയും സിപിഐ(എം) നേതൃത്വവും അതീവ ഗൗരവത്തോടെയും ഉത്തരവാദിത്വ ബോധത്തോടെയുമാണ്‌ വിവാദപ്രശ്നങ്ങളെ സമീപിക്കുന്നതെന്ന്‌ അവരുടെ കാര്യമാത്ര പ്രസക്തങ്ങളായ പ്രതികരണങ്ങൾ വ്യക്തമാക്കുന്നു. വീഴ്ചകൾ തിരിച്ചറിയാനും തെറ്റുകൾ തിരുത്താനും ബന്ധപ്പെട്ടവർ തയാറാകുന്നതോടെ അതിന്റെ പേരിലുള്ള വിവാദം കെട്ടടങ്ങുമെന്ന്‌ കരുതാം. പ്രശ്നത്തിൽ അതിന്‌ അപ്പുറത്ത്‌ എന്തെങ്കിലുമുണ്ടെങ്കിൽ അവയ്ക്ക്‌ പ്രതിവിധിയായി നിയമത്തിന്റെ വഴികൾ ആരായാൻ വിമർശകർക്ക്‌ സ്വാതന്ത്ര്യമുണ്ട്‌. അധികാരത്തിലേറി നാല്‌ മാസം പിന്നിടുമ്പോഴേയ്ക്കും എൽഡിഎഫ്‌ മന്ത്രിസഭയും മുന്നണിയും നേരിടേണ്ടി വന്ന ഈ വിവാദങ്ങൾ നിതാന്ത ജാഗ്രത എല്ലാ രംഗത്തും എല്ലായിപ്പോഴും കൂടിയേ തീരൂ എന്ന പാഠവും മൂന്നാര്റിയിപ്പുമാണ്‌ നൽകുന്നത്‌. പ്രതിപക്ഷം ഉയർത്തുന്ന വിവാദങ്ങളെക്കാൾ ഏറെ എൽഡിഎഫിനെ ആത്മാർഥമായി പിന്തുണയ്ക്കുകയും അതിൽ വിശ്വാസവും പ്രതീക്ഷയും അർപ്പിക്കുന്ന ജനങ്ങളോടുള്ള ആദരവും പ്രതിബദ്ധതയുമാണ്‌ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും മന്ത്രിസഭയുടെയും വിലപ്പെട്ട മൂലധനമെന്നത്‌ ബന്ധപ്പെട്ടവർ ഒരിക്കലും വിസ്മരിച്ചുകൂട.

ബൂർഷ്വാ പാർലമെന്ററി ജനാധിപത്യത്തിന്റെയും ഉദാരവൽക്കരണത്തിന്റെയും ഇന്നത്തെ കാലഘട്ടത്തിൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടികളും അതിന്റെ പ്രവർത്തകരും നേതാക്കളും ഇതര പാർട്ടികളിലേതിൽനിന്നും വിഭിന്നരല്ലെന്ന്‌ വരുത്തിതീർക്കാൻ ബോധപൂർവമായ ശ്രമമാണ്‌ ലോകമെങ്ങും നടന്നുവരുന്നത്‌. മൂലധനശക്തികളും അതിന്റെ യുക്തിയും ആധിപത്യം പുലർത്തുന്ന ആധുനിക സമൂഹങ്ങളിൽ ആ ധാരണ തെറ്റാണെന്ന്‌ ബോധ്യപ്പെടുത്തുക ശ്രമകരമാണ്‌. എന്നിട്ടും കമ്മ്യൂണിസ്റ്റ്‌ ഇടതുപക്ഷ പ്രസ്ഥാനങ്ങളിലുള്ള വിശ്വാസവും പ്രതീക്ഷയും ജനങ്ങൾ പൂർണമായി കൈവിട്ടിട്ടില്ല. അതുതന്നെയാണ്‌ അഴിമതിയുടെ കുത്തൊഴുക്കിന്‌ അഞ്ച്‌ വർഷം സാക്ഷ്യം വഹിച്ച കേരള ജനത ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക്‌ അനുകൂലമായി വിധിയെഴുതാൻ തയാറായതിന്റെ കാരണവും. ആർക്കും ഒന്നും സ്വകാര്യമായി രഹസ്യസ്വഭാവത്തോടെ സൂക്ഷിച്ചുവയ്ക്കാൻ കഴിയാത്തത്ര സുതാര്യമായ ലോകത്താണ്‌ നാം ജീവിക്കുന്നത്‌.

വിവരസാങ്കേതിക വിദ്യാ വിസ്ഫോടനം സാമൂഹിക ജീവിതത്തെ സുതാര്യമാക്കുക മാത്രമല്ല വിശ്വാസങ്ങൾക്കും പ്രതിബദ്ധതയ്ക്കും അവ ശക്തമായ അടിത്തറയായി മാറുകയും ചെയ്തിരിക്കുന്നു. വിവരസാങ്കേതിക വിദ്യ സ്വകാര്യതകളുടെയും രഹസ്യങ്ങളുടെയും ഉരുക്കുമതിലുകളെ തകർക്കുകയും തത്സമയ പ്രതികരണം സാർവത്രികമാക്കുകയും ചെയ്തിരിക്കുന്നു. ഇപ്പോഴത്തെ നിയമനവിവാദം ഇടതുപക്ഷ അനുഭാവികളിൽ സൃഷ്ടിച്ച വ്യാപക പ്രതിഷേധവും അവയുടെ തത്സമയ പ്രതികരണവും ആർക്കാണ്‌ അവഗണിക്കാനാവുക? അതിനെ അവഗണിക്കാനും പുച്ഛിച്ച്‌ തള്ളാനും മുതിരുന്നവരുടെ സ്ഥാനം ചരിത്രത്തിലാവില്ലെന്ന്‌ കരുതലോടെ ഓർക്കുക.

അഴിമതിക്കെതിരായ എൽഡിഎഫിന്റെ പ്രഖ്യാപിത നിലപാടാണ്‌ മുന്നണിയെ അധികാരത്തിലെത്തിച്ചത്‌. മുന്നണിയുടെ വിജയം അഭിമാനകരമെന്ന്‌ വിലയിരുത്തുമ്പോഴും അതിന്റെ താരതമ്യകരുത്ത്‌ വില കുറച്ചു കണ്ടുകൂട. സ്വജനപക്ഷപാതം നിസംശയം അഴിമതിയാണ്‌. ഒരു വ്യാഖ്യാനംകൊണ്ടും അതിന്റെ മുഖം മിനുക്കാനാവില്ല. ഉന്നത യോഗ്യത നേടിയവരും തൊഴിൽരഹിതരുമായ വൻപടയുടെ മുന്നിൽ സ്വജനപക്ഷപാതവും അതുവഴി നടക്കുന്ന നിയമനവും അക്ഷന്തവ്യമായ കുറ്റവും അനീതിയുമാണ്‌. എതിരാളികളുടെ അഴിമതിക്കഥകളും അവർ നേരിടുന്ന നടപടികളും നിരത്തിവച്ച്‌ സ്വന്തം നടപടികളെ ന്യായീകരിക്കാനുള്ള ശ്രമങ്ങൾ ജനത്തിന്റെ മുമ്പിലും നിമയത്തിന്റെ മുമ്പിലും വിലപ്പോവില്ല. ബൂർഷ്വാ ജനാധിപത്യത്തിന്റെ സങ്കീർണതകളിൽ ഇടതുപക്ഷത്തെ വേറിട്ട്‌ നിർത്തുന്നത്‌ അതിന്റെ നേതാക്കളുടെയും പ്രവർത്തകരുടെയും ഉന്നതവും സുതാര്യവുമായ ധാർമികസ്ഥിരതയാണ്‌.

അതിന്‌ കളങ്കം വരുത്തുന്ന ഒരു നടപടിയും അംഗീകരിക്കാനോ വച്ചുപൊറുപ്പിക്കാനോ പാടില്ല. അത്‌ താങ്ങാനുള്ള കരുത്ത്‌ കേരളത്തിലെ ഇടതുപക്ഷത്തിനില്ല. അതിനുള്ള സഹിഷ്ണുത ഇടതുപക്ഷ പാർട്ടികൾക്കും അതിന്റെ പ്രവർത്തകർക്കും അണികൾക്കുമില്ല. സംഭവിച്ച പാളിച്ചകളും വീഴ്ചകളും തിരുത്തപ്പെടണം. അത്തരം സംഭവങ്ങൾ ഒരിക്കലും ആവർത്തിക്കപ്പെടാതിരിക്കാൻ മുന്നണി മുൻകരുതൽ നടപടി സ്വീകരിക്കണം. അത്‌ എൽഡിഎഫിനുമേൽ നിഴൽ വീഴ്ത്തിയ വിവാദങ്ങളുടെ വേരറുക്കുന്നതാവണം. അതാവട്ടെ മുന്നണിയിലേയും ഘടകക്ഷികളിലെയും ആഭ്യന്തര ജനാധിപത്യ പ്രക്രിയ കൂടുതൽ ആഴവും വ്യാപ്തിയുമുള്ളതും അർഥപൂർണവുമാക്കി മാറ്റുന്നതിലൂടെയേ കൈവരിക്കാനാവൂ. ഇപ്പോഴത്തെ സംഭവവികാസങ്ങൾ ആ ദിശയിൽ ചിന്തിക്കാനും പ്രവർത്തിക്കാനും എൽഡിഎഫിന്‌ പ്രചോദനമാകണം.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.