Connect with us

Culture

കരയുന്ന റഷ്യ, സാന്ത്വനം വെറുതെ

Published

on


റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്‌ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം…


 

കലങ്ങിയ കണ്ണുകള്‍, വിതുമ്പുന്ന അധരങ്ങള്‍, ദേശീയ പതാക കൊണ്ട് മുഖം പൊത്തിക്കരയുന്നവര്‍-രാത്രിയിലെ ഈ റഷ്യന്‍ കാഴ്ച്ച കാണുന്നവരെ നൊമ്പരപ്പെടുത്തുന്നു. എത്ര ആഹ്ലാദത്തിലായിരുന്നു ഇന്നലെ വൈകീട്ട് റഷ്യക്കാര്‍. ചിരിച്ചും കളിച്ചും റസിയാ റസിയാ എന്ന വിളികളുമായി സ്വന്തം ടീമിന്റെ വിജയത്തിനായി ആര്‍ത്ത് രസിച്ച്് നടന്നവര്‍. എല്ലാ ചുണ്ടുകളിലും ഒരേ മുദ്രാവാക്യമായിരുന്നു. എല്ലാ മുഖത്തും ഒരേ നിറത്തിലുള്ള ചായമടിച്ച പതാകയായിരുന്നു.

എല്ലാ ചുമലിലും അണിഞ്ഞ മഫ്‌ളോറുകളില്‍ ഒരേ നിറമായിരുന്നു. പ്രീക്വാര്‍ട്ടറില്‍ റഷ്യ സ്‌പെയിനിനെ തകര്‍ത്തപ്പോള്‍ ആഘോഷം കാണേണ്ടതായിരുന്നു. ഒരു ദിവസം ദീര്‍ഘിച്ച ആവേശവും ആഘോഷവും. അന്ന് റെഡ്‌സ്‌ക്വയറില്‍ എനിക്കൊപ്പം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുമുണ്ടായിരുന്നു. സ്വന്തം രാജ്യത്തെ ഇത്രമാത്രം സ്‌നേഹിക്കുന്ന ഒരു ജനതയെ ഫുട്‌ബോള്‍ എന്ന വികാരം എത്രമാത്രം ഏകോപിപ്പിക്കുന്നുവെന്നാണ് മുനവറലി തങ്ങള്‍ ആശ്ചര്യത്തടെ പറഞ്ഞത്.

റഷ്യ വേദനിക്കുകയാണിപ്പോള്‍…. ജൂണ്‍ 14ന് ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കുമ്പോള്‍ വലിയ പ്രതീക്ഷകളില്ലാത്ത ടീമായിരുന്നു. ഉറുഗ്വേയും സഊദി അറേബ്യയും ഈജിപ്തും ഉള്‍പ്പെട്ട ഗ്രൂപ്പില്‍ നിന്ന് ഉറുഗ്വേക്ക്് പിറകില്‍ രണ്ടാം സ്ഥാനമാണ് റഷ്യ സ്വപ്‌നം കണ്ടത്. അത് യാഥാര്‍ത്ഥ്യമായി. നോക്കൗടടില്‍ സ്‌പെയിനാണ് പ്രതിയോഗികള്‍ എന്നായപ്പോള്‍ അവര്‍ വീരപരാജയവും മുന്നില്‍ കണ്ടവരാണ്. പക്ഷേ ലുഷിനിക്കിയിലെ അങ്കം ഷൂട്ടൗട്ട്് വരെ ദീര്‍ഘിച്ചപ്പോള്‍ ഗോല്‍ക്കീപ്പര്‍ ഇഗോര്‍ അകിന്‍ഫീവ് വീരനായകനായി. മുന്‍ ചാമ്പ്യന്മാരെ പറഞ്ഞ് വിട്ടതോടെ ആരാധകരുടെ പ്രതീക്ഷകള്‍ വാനോളമായി. ആ പ്രതീക്ഷകളാണ് ഈ വേദനക്ക് കാരണം.

ക്രൊയേഷ്യയെ തോല്‍പ്പിക്കാനാവുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ഓരോ റഷ്യക്കാരും. സ്‌പെയിനിനെ തോല്‍പ്പിച്ചവരാണ് ഞങ്ങളെന്നതായിരുന്നു അതിന് ആധാരമായി അവര്‍ പറഞ്ഞിരുന്നത്. ക്രൊയേഷ്യക്കെതിരെ നന്നായി കളിച്ചു റഷ്യ. ആദ്യം ലീഡ് നേടി. പിന്നെ സമനില വഴങ്ങി. പിന്നെ ലീഡ് വഴങ്ങി. അവസാനത്തില്‍ ഒപ്പമെത്തി. മരിയോ ഫെര്‍ണാണ്ടസിന്റെ ആ ഹെഡ്ഡര്‍ ഗംഭീരമായിരുന്നു. അധികസമത്തേക്ക് കളിയെത്തിച്ചു. ഷൂട്ടൗട്ടാണെങ്കില്‍ അവര്‍ വിജയവും ഉറപ്പിച്ചതാണ്. പക്ഷേ മരിയോ ഉള്‍പ്പെടെ രണ്ട് പേരുടെ ഷോട്ടുകള്‍ പാളിയപ്പോള്‍ ഇഗോറിന്റെ കരങ്ങള്‍ക്കും ടീമിനെ തുണക്കാനായില്ല.

അര്‍ജന്റീനയും ജര്‍മനിയും ബ്രസീലും പുറത്തായപ്പോള്‍ ഇവിടെ വേദനകള്‍ പ്രകടമായി കണ്ടിരുന്നില്ല. റഷ്യ പുറത്തായതോടെ കാഴ്ച്ചകളെല്ലാം നൊമ്പരപ്പെടുത്തുന്നതായി. എന്നും കാണുമ്പോള്‍ ചിരിക്കാറുളള ട്രെയിനിലെ സ്ഥിരം സഹയാത്രികര്‍ക്ക് മൗനം. അവര്‍ തല താഴ്ത്തിയിരിക്കുന്നു. മെട്രോ സ്‌റ്റേഷനിനിറങ്ങുമ്പോള്‍ മൈ ഡിയര്‍ ഫ്രണ്ട് എന്ന് സൗഖ്യത്തില്‍ വിളിക്കുന്ന ഷവര്‍മക്കാരന്‍ അഹമ്മദ്, ഫഌറ്റിലെ സുഹൃത്തുക്കള്‍, വഴീ നീളെ കാണുന്ന സെക്യുരിറ്റിക്കാര്‍-അങ്ങനെ എല്ലാവരും മൗനത്തിന്റെ പുതപ്പണിഞ്ഞു. എങ്ങനെ അവരെ ആശ്വസിപ്പിക്കും…? യാഥാര്‍ത്ഥ്യം അവര്‍ക്കറിയാം. പക്ഷേ ഇനി ഇത്തരത്തിലൊരു നാള്‍ ഉണ്ടാവില്ല എന്ന യാഥാര്‍ത്ഥ്യമാണ് അവരുടെ വേദന ഇരട്ടിപ്പിക്കുന്നത്. സ്വന്തം നാട്ടിലെ ലോകകപ്പ്, ക്വാര്‍ട്ടര്‍ വരെ പോരാടം. അവിടെയും അന്ത്യശ്വാസം വരെ പൊരുതിനിന്നു. എന്നിട്ടും വീഴുമ്പോഴുളള ആഘാതം-അതിനെ പറഞ്ഞറിയിക്കാനാവില്ല.

കളിയില്‍ ജയവും പരാജയവുമുണ്ടാവും. പല വമ്പന്മാരും പോയില്ലേ എന്നെല്ലാം പറഞ്ഞ് നോക്കുമ്പോഴും റഷ്യക്കാര്‍ നോര്‍മലാവാന്‍ ദിവസങ്ങളെടുക്കും. ക്രൊയേഷ്യക്കാര്‍ ജേതാക്കളെ പോലെ തന്നെയാണ് കളിച്ചത്. അവര്‍ ഗ്യാലറിയെ പേടിച്ചില്ല. പക്ഷേ ഷൂട്ടൗട്ടിലേക്ക് കാര്യങ്ങള്‍ പോയപ്പോള്‍ ഒന്ന് പതറിയിരുന്നു. അവരേക്കാള്‍ പതര്‍ച്ച റഷ്യക്കായതോടെ അവരുടെ പിഴവുകള്‍ ക്രോട്ടുകാര്‍ക്ക് ആയുധമായി.

സ്വീഡനെതിരെ ഇംഗ്ലണ്ടിന്റെ വിജയം ആധികാരികമായിരുന്നു. ഹാരി കെയിനും കൂട്ടരും പതറാതെ കളിച്ചു. ആത്മവിശ്വാസമെന്ന ആയുധമാണ് അവരുടെ മുതല്‍ക്കൂട്ട്. എല്ലാ കളികളിലും എല്ലാവരും തിളങ്ങുമ്പോള്‍ ടീമിന്റെ വിശ്വാസം ഇരട്ടിയാവും. തോല്‍ക്കില്ല എന്ന ഉറച്ച വിശ്വാസമുണ്ടല്ലോ-അത് ടീമിന് നല്‍കുന്ന ഉത്തേജകം ചെറുതല്ല. ഇംഗ്ലണ്ടിന്റെ സെമി പ്രതിയോഗികള്‍ ക്രോട്ടുകാരാണ്. ഇംഗ്ലീഷ് സംഘത്തെ പോലെ യുവാക്കള്‍ ആ സംഘത്തിലുമുണ്ട്. അവരാണ് റഷ്യക്കാരെ വിറപ്പിച്ചത്.

ലോകകപ്പില്‍ ഇന്നും നാളെയും കളിയില്ല. ചൊവ്വയും ബുധനുമാണ് സെമി ഫൈനലുകള്‍. ചൊവാഴ്ച്ച ഫ്രാന്‍സും ബെല്‍ജിയവും ബുധനാഴ്ച് ഇംഗ്ലണ്ടും ക്രൊയേഷ്യയും. ലോകകപ്പില്‍ ഇനി കേവലം മൂന്ന് മല്‍സരങ്ങള്‍ മാത്രം. ജേതാക്കളെ തേടിയുള്ള കൂട്ടലും കിഴിക്കലും തകൃതിയായി നടക്കുമ്പോള്‍ സമ്മര്‍ദ്ദമാപിനിയും ഉയരുന്നു.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.