Connect with us

Culture

ഇതാണ് മെസി ഇതാവണം അര്‍ജന്റീന

Published

on

റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്‌ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം…

മനസ്സും ശരീരവും അര്‍ജന്റീനക്കാര്‍ മൈതാനത്തിന് സമര്‍പ്പിച്ചപ്പോള്‍ അര്‍ഹമായ വിജയവും രണ്ടാം റൗണ്ടും ടീമിനെ തേടിയെത്തി. വിജയത്തില്‍ അഞ്ച് പേര്‍ക്കാണ് എന്റെ മാര്‍ക്ക്- മാന്‍ ഓഫ് ദ മാച്ച് ലയണല്‍ മെസി, മെസിയുടെ മനോഹര ഗോളിലേക്ക് കിടിലന്‍ ലോംഗ് പാസ് നല്‍കിയ എവര്‍ ബനേഗ, 94 മിനുട്ടും കഠിനാദ്ധ്വാനിയായി പൊരുതിയ ജാവിയര്‍ മഷ്‌ക്കരാനസ്, പ്രതിരോധകോട്ട കാത്തതിനൊപ്പം നിര്‍ണായക വേളയില്‍ ഗോള്‍ സ്‌ക്കോര്‍ ചെയ്ത മാര്‍ക്കസ് റോജ, മൈതാന നീക്കങ്ങള്‍ ഊര്‍ജ്ജസ്വലതയോടെ നിയന്ത്രിച്ച എയ്ഞ്ചലോ ഡി മരിയ എന്നിവര്‍ക്ക്. ടീം എന്ന നിലയില്‍ അര്‍ജന്റീന ഒത്തിണക്കം കാട്ടി. മല്‍സരവീര്യം എല്ലാവരിലുമുണ്ടായി. പന്തിനായി എല്ലാവരും പറന്ന് കളിച്ചു. ദേശീയഗാന വേളയില്‍ നെഞ്ചു വിരിച്ച് തല ഉയര്‍ത്തി നിന്നു താരങ്ങള്‍. ഇടവേളയില്‍ നായകന്റെ വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ എല്ലാവര്‍ക്കും. മൈതാനത്തുടനീളമുണ്ടായിരുന്നു ഇന്നലെ നായകസ്പര്‍ശം. തോല്‍ക്കാന്‍ മനസ്സില്ല എന്ന പ്രഖ്യാപനം എല്ലാ കണ്ണുകളിലും. ഇതാണ് എല്ലാവരും ആഗ്രഹിച്ച അര്‍ജന്റീന. ആരാധകര്‍ നെഞ്ചിനകത്ത്് സൂക്ഷിക്കുന്ന അര്‍ജന്റീന….


നിശ്ചയദാര്‍ഡ്യത്തിന്റെ ഉജ്ജ്വലഭാവമായിരുന്നില്ലേ എവര്‍ ബനേഗയുടെ ആ പാസ്. ഇങ്ങനെയരു പാസ് എന്ത് കൊണ്ട് കഴിഞ്ഞ രണ്ട് മല്‍സരങ്ങളില്‍ കണ്ടില്ല. മെസി എന്ന താരത്തിന് പന്ത് ലഭിക്കാത്തതായിരുന്നു ഐസ് ലാന്‍ഡിനെതിരെയും ക്രൊയേഷ്യക്കെതിരെയും ടീം തപ്പിതടയാന്‍ കാരണം. ബനേഗയിലെ സീനിയര്‍ താരം കൃത്യമായി മെസിയെ കണ്ടു-മധ്യവരക്ക് പിറകെ നിന്നുളള ആ പാസ് കാല്‍മുട്ടില്‍ സ്വീകരിച്ച് മുന്നോട്ട് കയറിയ മെസിയുടെ ബോള്‍ കണ്‍ട്രോള്‍ അപാരമായിരുന്നു. ഓട്ടത്തിനിടിയിലെ ആ ആങ്കിള്‍ നോക്കുക-ഒരു ഗോള്‍ക്കീപ്പര്‍ക്കും പിടികൊടുക്കാത്ത ദിശ. ഇത്തരത്തിലൊരു ശ്രമം എന്ത് കൊണ്ട് കഴിഞ്ഞ മല്‍സരങ്ങളില്‍ മെസി നടത്തിയില്ല…


ലോകത്തിനറിയാം പന്ത് കിട്ടിയാല്‍ മെസിയുടെ കുതിപ്പ്. അത് തടയുക എന്നത് ദുഷ്‌ക്കരമായ ദൗത്യവുമാണ്. നൈജീരിയക്കും ഇന്നലെ യഥേഷ്ടം മാര്‍ക്കിടണം. മെസിയെ തടയുക എന്നതായിരുന്നില്ല അവരുടെ ഗെയിം പ്ലാന്‍. സ്വന്തം കരുത്തില്‍ വിശ്വസിച്ച് ആക്രമിക്കുക. ആ പ്ലാനിലാണ് മെസി സ്വതന്ത്രനായത്. അല്ലാത്തപക്ഷം ഐസ്‌ലാന്‍ഡുകാര്‍ അദ്ദേഹത്തെ തടഞ്ഞത് പോലെ ഇന്നലെയും തടയപ്പെട്ടിരുന്നെങ്കില്‍ പ്രശ്‌നം സങ്കീര്‍ണ്ണമായേനേ. മെസിയെ തടഞ്ഞാല്‍ ആ അവസരത്തെ പ്രയോജനപ്പെടുത്തുക എന്നതായിരുന്നു ഒരു പക്ഷേ സാംപോളിയുടെ ഗെയിം പ്ലാന്‍. അങ്ങനെയാണ് ഗോണ്‍സാലോ ഹ്വിഗിന്‍ ഇറങ്ങിതയ്. ഗോളിന് പിറകെ മെസി പായിച്ച ഫ്രീകിക്കും സുന്ദരമായിരുന്നു. പോസ്റ്റായിരുന്നു അവിടെ വില്ലനായത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ നൈജീരിയക്ക്് റഫറി അനുവദിച്ച പെനാല്‍ട്ടിയുടെ സാധുത വീഡിയോ സമ്പ്രദായത്തില്‍ സംശയകരമായി തോന്നി. കോര്‍ണര്‍കിക്കില്‍ നിന്നും പന്ത് ഉയര്‍ന്ന വേളയില്‍ മഷ്‌ക്കരാനസ് നൈജീരിയന്‍ താരത്തെ തള്ളിയിട്ടിരുന്നില്ല. അദ്ദേഹം വീഴുകയായിരുന്നു. പക്ഷേ റഫറി പെനാല്‍ട്ടി അനുവദിച്ചപ്പോള്‍ അര്‍മാനി എന്ന പുത്തന്‍ ഗോള്‍ക്കീപ്പറെ പരാജയപ്പെടുത്താന്‍ നൈജീരിയന്‍ നായകന്‍ മോസസിന് പ്രയാസപ്പെടേണ്ടി വന്നില്ല-കൂള്‍ ഷോട്ട്. സമനില കുരുക്കിലെ അപകടം മനസ്സിലാക്കി തന്നെ അര്‍ജന്റീന കടന്നാക്രമണങ്ങള്‍ നടത്തിയതിന്റെ ഫലമായിരുന്നു റോജയുടെ ആ ഗോള്‍. ബ്രസീല്‍ ലോകകപ്പില്‍ നൈജീരിയക്കെതിരെ കളിച്ചപ്പോഴും ഇതേ പോലെ ഗോള്‍ നേടിയിരുന്നു റോജ. ആ ഗോളിന് ഞാന്‍ സാക്ഷിയായിരുന്നു.


അര്‍ജന്റീന തിരിച്ചുവന്നതോടെ ലോകകപ്പ് വേദികള്‍ കൂടുതല്‍ സജീവമാവുമെന്ന കാര്യത്തില്‍ സംശയമില്ല. ഫ്രാന്‍സാണ് അവരുടെ നോക്കൗട്ട് എതിരാളി. ലാലീഗയില്‍ പലപ്പോഴും കണ്ട് മുട്ടുന്ന ഗ്രിസ്മാനും മെസിയും ഒരിക്കല്‍ക്കൂടി നേര്‍ക്കുനേര്‍.
സമര്‍പ്പണത്തിന്റെ ഈ അര്‍ജന്റീനിയന്‍ മുഖത്തിനാണ് ഫുട്‌ബോള്‍ ലോകത്തിന്റെ അഭിവാദ്യം. നല്ല ഫുട്‌ബോളിനെ മനസ്സില്‍ സുക്ഷിക്കുന്നവരുടെ മുന്നിലേക്ക് ഇപ്പോഴും വരുന്നത് മെസിയും ബനേഗയുമാണ്. കണ്ണിമ പൂട്ടാതെ കാണുന്ന കാല്‍പ്പന്തിന്റെ ആ മായിക ലോകമുണ്ടല്ലോ… അവിടെ എല്ലാവരും കാണുന്നത് നല്ല ഗോളുകളും നല്ല ഫ്രീകിക്കുകളും നല്ല പാസുകളും മനോഹരമായ ആക്ഷനുകളുമാണ്. അവിടെയാണ് ഫുട്‌ബോള്‍ മനസ്സില്‍ അനുഭൂതിയായി മാറുന്നത്. പ്രണയത്തിന്റെ മനസ് പോലെ പന്തിനെ ചുംബിക്കാന്‍ ഒരു മുന്‍നിരക്കാരന്‍ നടത്തുന്ന ആ ഓട്ടമുണ്ടല്ലോ-അതാണ് സാഫല്യം. അവിടെയാണ് വിജയം.


നൈജീരിയക്കാരുടെ പോരാട്ടവീര്യത്തെ അഭിനന്ദിക്കാതെ വയ്യ. ഐസ്‌ലാന്‍ഡുകാരെ തോല്‍പ്പിച്ച അഹമദ് മൂസയും സംഘവും അര്‍ജന്റീനക്കാരുടെ അനുഭവസമ്പത്തിനും പിന്നെ ഗ്യാലറിക്കും മുന്നിലാണ് പിറകിലായത്. ലോകകപ്പില്‍ ഇത് നാലാം തവണയാണ് രണ്ട് പേരും മുഖാമുഖം വരുന്നത്. എല്ലാ മല്‍സരത്തിലുംം ലാറ്റിനമേരിക്കക്കാര്‍ക്കായിരുന്നു വിജയം. മുസ്സയും മോസസും കാണികളുടെ ഓമനകളായി. പക്ഷേ ആഫ്രിക്കയില്‍ നിന്നും ഈജിപ്തും ടൂണീഷ്യയും മൊറോക്കോയും ഇതാ നൈജീരിയയും പോയിരിക്കുന്നു. ഇനി സെനഗല്‍ മാത്രം. ക്രൊയേഷ്യക്കാരാണ് അപ്രതീക്ഷിതമായി ഒമ്പത് പോയന്റുമായി ഗ്രൂപ്പില്‍ ശക്തന്മാരായത്. ഐസ്‌ലാന്‍ഡിനെയും തോല്‍പ്പിച്ചതോടെ ലുക്കാ മോദ്രിച്ചും സംഘവും വരും നാളുകളില്‍ എല്ലാവര്‍ക്കും ഭീഷണിയാവും. നോക്കൗട്ടില്‍ ഡെന്മാര്‍ക്കാണ് പ്രതിയോഗികള്‍. ഫ്രാന്‍സിനെതിരെ തണുപ്പന്‍ പ്രകടനം നടത്തിയ ഡെന്മാര്‍ക്കിനെ ഇന്നത്തെ ഫോമില്‍ വിറപ്പിക്കാന്‍ ക്രോട്ടുകാര്‍ക്ക് പ്രയാസപ്പെടേണ്ടി വരില്ല.
ഇന്ന് ബ്രസീലുണ്ട്. അവസാന കടമ്പ കടന്നിട്ടില്ല മഞ്ഞപ്പടക്കാര്‍. സെര്‍ബിയയാണ് എതിരാളികള്‍. സൂക്ഷിക്കണം.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.