Connect with us

Culture

ബഹുമാനമാവാം, ഭയമെന്തിന്?

Published

on

 

റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്‌ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം…

കാല്‍പ്പന്തിലെ രസതന്ത്രത്തില്‍ പ്രധാനം മാനസികമാണ്. അനാവശ്യഭയം നിങ്ങള്‍ക്കുണ്ടോ-കളി ജയിക്കുക പ്രയാസമാണ്. പ്രതിയോഗികളെ ബഹുമാനിക്കണം-പക്ഷേ ഭയപ്പെടരുത്. മിഷല്‍ പ്ലാറ്റിനി എന്ന ഫ്രഞ്ച് ഇതിഹാസം പണ്ട് പറഞ്ഞ വാക്കുകളാണ്. എന്തിനാണ് കളിക്കളത്തില്‍ എതിരാളികളെ പേടിക്കുന്നത്. അവരുടെ നിരയില്‍ കളിക്കുന്ന ഒരു സൂപ്പര്‍ താരത്തെ മറു ടീമിലെ പതിനൊന്ന് പേര്‍ ഭയപ്പെടുന്നുവെങ്കില്‍ അവര്‍ മല്‍സരം തുടങ്ങുന്നതിന് മുമ്പേ തന്നെ തോറ്റിരിക്കുന്നു. ഈജിപ്തും മൊറോക്കോയും സഊദി അറേബ്യയും ലോകകപ്പിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ പുറത്തായിരിക്കുന്നു. കാരണം തേടുമ്പോള്‍ പ്രതിഫലിച്ച് നില്‍ക്കുന്നത് അകാരണമായ ഭയം തന്നെ. മൈതാനത്ത് വേണ്ടത് മാനസിക കരുത്താണ്. എല്ലാവരും കളിക്കുന്നത് ഒരേ മൈതാനത്ത്. ഒരേ സാഹചര്യത്തില്‍. കളി നിയന്ത്രിക്കുന്നത് ഒരേ റഫറി. എല്ലാവര്‍ക്കും ഒരേ സമയം. അപ്പോള്‍ പിന്നെ സ്വന്തം ഗെയിമില്‍ വിശ്വാസമര്‍പ്പിക്കുക. സെനഗലിനെ ഞാന്‍ ഉദാഹരിക്കുന്നത് അവിടെയാണ്. സെനഗലിനോളം കരുത്തുണ്ട് ഈജിപ്തിനും മൊറോക്കോക്കും. പക്ഷേ അവരുടെ ഉള്‍ഭയമാണ് അവര്‍ക്ക് തന്നെ വിനയായത്. സെനഗല്‍ കലിച്ചത് പോളണ്ടിനോടാണ്. പക്ഷേ എത്ര ധൈര്യസമേതം കളിച്ചു. ആ ധൈര്യത്തില്‍ പോളണ്ടാണ് ഭയന്നത്. അവര്‍ തോല്‍ക്കുകയും ചെയ്തു.

പോര്‍ച്ചുഗലും മൊറോക്കോയും ഇന്നലെ ലുഷിനിക്കി സ്‌റ്റേഡിയത്തില്‍ കളിച്ചു. രാവിലെ മുതല്‍ ഞാന്‍ സ്‌റ്റേഡിയത്തിലുണ്ടായിരുന്നു. മൊറോക്കോ സംഘത്തിലെ ചില ടെക്‌നിക്കല്‍ സ്റ്റാഫിനെ മൈതാനത്ത് കണ്ടു. അവരോട് സംസാരിച്ചു. മൊറോക്കോ പത്രക്കാരുമായി സംസാരിച്ചു. പക്ഷേ അവരെല്ലാം കൃസ്റ്റിയാനോയെ ഭയപ്പെടുന്നു. ആ ഭയം അവരുടെ താരങ്ങളിലുമുണ്ടായതാണ് പ്രശ്‌നമായത്. കൃസ്റ്റിയാനോ സൂപ്പര്‍ താരമാണ്. ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോളര്‍മാരില്‍ ഒരാളാണ്. അതിലൊന്നും സംശയമില്ല. പക്ഷേ അദ്ദേഹത്തിനൊപ്പം കളിക്കുന്ന മറ്റ് പത്ത് പേരോ-അവര്‍ ശരാശരിക്കാരാണ്. അവര്‍ പന്ത് കൊടുത്താല്‍ മാത്രമാണല്ലോ റൊണാള്‍ഡോക്ക് എന്തെങ്കിലും ചെയ്യാനാവുക. മല്‍സരത്തില്‍ നിങ്ങള്‍ നോക്കു-റൊണാള്‍ഡോ ഏറെക്കുറെ നിശ്ചലനായിരുന്നു. അദ്ദേഹത്തിന് പന്ത് ലഭിക്കുന്നില്ല. പന്ത് ലഭിക്കാതിരിക്കാന്‍ മൊറോക്കോക്കാര്‍ ശ്രദ്ധിച്ചപ്പോള്‍ അവരുടെ സ്വന്തം വിജയത്തിലേക്കുളള ശ്രദ്ധ കുറഞ്ഞു. 94 മിനുട്ട് കളിച്ച റൊണാള്‍ഡോയെ നോക്കു. അദ്ദേഹത്തിന്റെ കൃത്യത നോക്കുക-എല്ലാം പിറകിലായിരുന്നു. രണ്ട് സുന്ദരമായ ഫ്രീകിക്കുകള്‍ അദ്ദേഹത്തിന് ലഭിച്ചു. സ്‌പെയിനിനെതിരായ മല്‍സരത്തില്‍ സുന്ദരമായ ഫ്രീകിക്ക് ഗോളിലൂടെ ടീമിന് സമനില സമ്മാനിച്ച താരമാണ് ഈ രണ്ട് ഫ്രീകിക്കുകളും നഷ്ടമാക്കിയത്. ഇത് കളിയാണ്. എല്ലാ ദിവസവും എല്ലാം ശരിയാവില്ല. മെസിക്ക് പെനാല്‍ട്ടി നഷ്ടമായത് പോലെ-മെസിയോളം വരുന്ന ഒരു താരം ഒരിക്കലും പെനാല്‍ട്ടി കിക്ക് നഷ്ടമാക്കില്ല. അദ്ദേഹം ബാര്‍സിലോണക്ക് മാത്രമായി കഴിഞ്ഞ സീസണില്‍ പായിച്ച എത്ര മനോഹരങ്ങളായ ഫ്രീകിക്ക് ഗോളുകള്‍ നമ്മള്‍ കണ്ടതാണ്. എല്ലാവര്‍ക്കും പിഴക്കാം. ഈ സൂപ്പര്‍ താരങ്ങള്‍ അനുഭവിക്കുന്ന മാനസിക പ്രയാസങ്ങളുടെ പകുതി പോലും ഒരു സാധാ താരത്തിനില്ല എന്ന സത്യവും ഓര്‍ക്കുക. മെസിയും നെയ്മറും റൊണള്‍ഡോയുമെല്ലാം എപ്പോഴും കളത്തിലിറങ്ങുന്നത് സമ്മര്‍ദ്ദത്തിന്റെ അധികഭാരവുമായാണ്. അതിനെ ചൂഷണം ചെയ്യാന്‍ മറ്റുള്ളവര്‍ക്ക് കഴിയുമ്പോഴാണ് അത് വിജയമായി മാറുന്നത്.

ഈജിപ്ത് പുറത്തായതിന് കാരണവും മറ്റൊന്നല്ല. ഉറുഗ്വേക്കെതിരായ മല്‍സരത്തില്‍ കളിച്ചത് അവരായിരുന്നില്ലേ… പക്ഷേ സുവാരസിനെയും കവാനിയെയും ഭയന്നു. ആ രണ്ട് താരങ്ങളെ ശ്രദ്ധിച്ചപ്പോള്‍ സ്വന്തം കാര്യം മറന്നു. വെറുതെ വാങ്ങിയ തോല്‍വിയായിരുന്നു അത്. മുഹമ്മദ് സലാഹിനെ പോലെ ഒരു താരം പൂര്ണസമയം കളിച്ചിട്ടും റഷ്യക്കെതിരെ ഈജിപ്ത് നിറം മങ്ങി. വെറുതെ പറന്ന് കളിച്ചു എന്നതല്ലാതെ ഒരു ലക്ഷ്യവും രണ്ടാം മല്‍സരത്തില്‍ ഈജിപ്തിനുണ്ടായിരുന്നില്ല. റഷ്യക്കാര്‍ അത്ര വലിയ സോക്കര്‍ ശക്തികളല്ല. പക്ഷേ അവരുടെ ഗെയിം നോക്കു-അവര്‍ക്ക് അവരെ വിശ്വാസമുണ്ട്. പരസ്പരം പന്ത് കൊടുത്തും വാങ്ങിയും വിശ്വാസത്തോടെ കളിക്കുന്നു. വെറുതെ പന്ത് പാസ് ചെയ്യുന്നില്ല. തിരക്ക് കൂട്ടുന്നില്ല. തുറന്ന അവസരങ്ങളെ പ്രയോജനപ്പെടുത്തുന്നു. ഈജിപ്തുകാരും മൊറോക്കോക്കാരും സെക്കന്‍ഡ് പോസ്റ്റില്‍ പോലും എന്തിനാണ് പന്ത് പാസ് ചെയ്യുന്നത്…? എനിക്ക് മനസ്സിലാവുന്നില്ല… അവര്‍ യൂറോപ്യന്‍ ശൈലി നടപ്പാക്കുകയാണ്. സ്‌പെയിനും ബ്രസീലും അര്‍ജന്റീനയുമെല്ലാം കളിക്കുമ്പോള്‍ അവര്‍ യഥേഷ്ടം പാസുകള്‍ കൈമാറും. അത് കണ്ട് നമ്മളിങ്ങനെ പാസിംഗ് ഗെയിമില്‍ വിശ്വസിക്കുന്നതില്‍ കാര്യമില്ല. ലോംഗ് റേഞ്ചറുകളിലേക്ക് പോയാല്‍ ചിലപ്പോഴെങ്കിലും ഗോള്‍ നേടാം. ബ്രസീലുകാരന്‍ കുട്ടീന്യോയ നോക്കു-അദ്ദേഹം സ്വിറ്റ്‌സര്‍ലാന്‍ഡിനതിരെ നേടിയ ഗോള്‍ സൂപ്പര്‍ ലോംഗ് റേഞ്ചറാണ്. അത്തരം അവസരങ്ങള്‍ മുന്നില്‍ വരുമ്പോഴും ഈജിപ്തുകാരും മൊറോക്കോക്കാരും പന്ത് പാസ് ചെയ്യുന്നതിലെ മാനസികം പിടികിട്ടുന്നില്ല.

സഊദിക്കാര്‍ ആദ്യ മല്‍സരത്തിലെ തോല്‍വിയില്‍ നിന്നും ആകെ മാറി. രണ്ടാം മല്‍സരത്തില്‍ അവര്‍ നന്നായി കളിച്ചു. ഉറുഗ്വേക്കാര്‍ ചിത്രത്തിലുണ്ടായിരുന്നില്ല. അവിടെയും പ്രശ്‌നമായത് അകാരണമായ ഭയമാണ്. ഉറുഗ്വേക്കാരെ ഭയന്നുളള ഗെയിം പ്ലാനില്‍ ഗോളടിക്കാന്‍ സഊദി മറന്നു. എത്രയെത്ര അവസരങ്ങളാണ് അവര്‍ക്ക് ലഭിച്ചത്. സ്‌പെയിനിനെതിരെ കളിച്ച ഇറാനും ഈ ഗതിയാണ് പറ്റിയത്. അനാവശ്യമായ സെക്കന്‍ഡ് പോസ്റ്റ് പാസിംഗ്. രണ്ട് തവണ നല്ല കിടിലന്‍ ഷോട്ട് അവര്‍ പായിച്ചു. അവ രണ്ടും ഡേവിഡ് ഡി ഗിയ എന്ന സ്പാനിഷ് ഗോള്‍ക്കീപ്പറെ പ്രയാസപ്പെടുത്തിയെന്നോര്‍ക്കണം. നിങ്ങള്‍ക്ക് ഒരിക്കലും ഇനിയസ്റ്റയാവാനാവില്ല-അതിനാല്‍ യഥേഷ്ടം പാസുകള്‍ എന്നതില്‍ നിന്നും മാറി അവസരോചിതം പാസ് നല്‍കി കളിക്കു. ആവശ്യമായ ഘട്ടത്തില്‍ പന്തിനെ പ്രഹരിക്കണം. ഈ ലോകകപ്പില്‍ പിറന്ന കൂടുതല്‍ ഗോളുകളും അത്തരത്തിലുള്ളവയായിരുന്നുവെന്നും ഓര്‍ക്കുക.

ഗ്രൂപ്പ് ഒന്നില്‍ ചിത്രമായിരിക്കുന്നു-റഷ്യയും ഉറുഗ്വേയും. രണ്ട് പേര്‍ക്കും ആറ് പോയന്റായിരിക്കുന്നു. ഗ്രൂപ്പ് ജേതാക്കളെ മാത്രമാണ് ഇനി അറിയാനുള്ളത്. ബിയില്‍ നിന്ന് പോര്‍ച്ചുഗലും സ്‌പെയിനും തന്നെ വരാനാണ് സാധ്യത. പോര്‍ച്ചുഗലിന് ഇറാനുമായി മല്‍സരം ബാക്കിയുണ്ട്. സ്‌പെയിനിന് മൊറോക്കോയാണ് പ്രതിയോഗികള്‍. നാല് പോയിന്റ് വീതമുളള ഈ യൂറോപ്യന്‍ ടീമുകള്‍ക്ക് അവസാന മല്‍സരത്തില്‍ സമനില മാത്രം മതി.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.