Connect with us

Culture

‘ഈ പയ്യനെ നോക്കി വെച്ചോ’; ബാറ്റ്‌സ്മാന്മാരെ വിറപ്പിച്ച കമലേഷിനെകുറിച്ച് ഗാംഗുലി പറഞ്ഞത്

Published

on

അണ്ടര്‍ 19 ലോകകപ്പില്‍ ഓസീസിനെ നിഷ്പ്രഭമാക്കി വീണ്ടും ചാന്പ്യന്മാരായ ഇന്ത്യന്‍ കൗമാര താരങ്ങള്‍ക്ക് ഇന്നലെ മുതല്‍ അഭിനന്തന പ്രവാഹമായിരുന്നു. എന്നാല്‍ ലോകകപ്പ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരമായി മാറിയ കമലേഷ് നാഗര്‍കോട്ടിയെ കുറിച്ച് ഇന്ത്യന്‍ മുന്‍ നായകനായ സൗരവ് ഗാംഗുലി അന്ന് പറഞ്ഞത് ഇപ്പോള്‍ അക്ഷരംപ്രതി ശരിയായിരിക്കുകയാണ്. ‘ഈ പയ്യനില്‍ ഒരു കണ്ണ് വയ്ക്കണം’ എന്നായിരുന്നു ഗാംഗുലി ട്വീറ്റ് ചെയ്തത്.

താരത്തിന്റെ വേഗതയേറിയ പന്തിന് മുമ്പില്‍ കുടുങ്ങി കൂടാരം കയറിയത് മികച്ച ഒരുപറ്റം താരങ്ങളാണ്. 6 മാച്ചുകളില്‍ നിന്നായി 9 വിക്കറ്റുകള്‍ നേടിയ കമലേഷ് 147 റണ്‍സ് മാത്രമാണ് വിട്ടു നല്‍കിയത്. കലാശപ്പോരാട്ടത്തിലെ 2/41 എന്ന പ്രകടനം ഓസ്‌ട്രേലിയയെ 216 റണ്‍സില്‍ ഒതുക്കുന്നതില്‍ ഇന്ത്യയ്ക്ക് സഹായകമായി. മണിക്കൂറില്‍ 14 കി.മി വേഗതയില്‍ പന്തെറിയുന്ന താരം ടൂര്‍ണമെന്റിന്റെ തുടക്കത്തിലേ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

പൊതുവേ 140 കി.മി വേഗതയില്‍ പന്തെറിയുന്ന കമലേഷ് ഒരു ഘട്ടത്തില്‍ മണിക്കൂറില്‍ 149 കി.മി. വേഗതയിലും പന്തെറിഞ്ഞു. ‘വേഗതയില്‍ പന്തെറിയാനാണ് അവന്‍ ജനിച്ചത്’, എന്നായിരുന്നു പരിശീലകനായ സുരേന്ദ്ര റാത്തോഡ് പ്രതികരിച്ചത്. സൈനികന്റെ മകനായ നാഗര്‍കോട്ടി ബാറ്റിങ്ങിലും മികവ് പുലര്‍ത്തുന്നുണ്ട്.

ശിവം മവിയുടെ ബോളിങ്ങിനെയും അന്ന് ഗാംഗുലി പുകഴ്ത്തിയിരുന്നു. മല്‍സരത്തിന് ശേഷം ഇന്ത്യന്‍ താരങ്ങളുടെ ബോളിങ് വേഗതയില്‍ ഓസീസ് താരം ജാക്ക് എഡ്വേഡ്‌സും അതിശയം പ്രകടിപ്പിച്ചു. ‘സ്പിന്നില്‍ ആയിരിക്കും ഇന്ത്യയുടെ ശക്തിയെന്നാണ് ഞങ്ങള്‍ ധരിച്ചത്. എന്നാല്‍ കണിശമായ വേഗതയായിരുന്നു ഫാസ്റ്റ് ബോളര്‍മാര്‍ക്ക്. മണിക്കൂറില്‍ 145 കി.മി. വേഗതയിലാണ് അദ്ദേഹം പന്തെറിഞ്ഞതെന്ന് ഒരാള്‍ പറഞ്ഞപ്പോള്‍ മാത്രമാണ് ഞാന്‍ അറിഞ്ഞത്’, ജാക്ക് പറഞ്ഞു.

അതേ സമയം തുടര്‍ച്ചയായി രണ്ട് മല്‍സരങ്ങളില്‍ ഓസ്‌ട്രേലിയയെ പോലെ ശക്തരായ പ്രതിയോഗികളെ ആധികാരികമായി തോല്‍പ്പിക്കുക വഴി ഇന്ത്യന്‍ അണ്ടര്‍ 19 സംഘം ക്രിക്കറ്റ് ചരിത്രത്തിലാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. കലാശപ്പോരാട്ടത്തില്‍ 216 റണ്‍സാണ് ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയക്കാര്‍ നേടിയത്. ഈ സ്‌ക്കോര്‍ ഇന്ത്യക്ക് മരുന്ന് പോലുമായിരുന്നില്ല. 67 പന്തുകള്‍ ബാക്കി നില്‍ക്കെ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി പ്രിഥി ഷായും സംഘവും അജ്ജയ്യരായി.

ബൗളിംഗ് പ്രഭയില്‍ ചാമ്പ്യന്‍ഷിപ്പില്‍ ശക്തരായി മുന്നേറിയ ഇന്ത്യന്‍ പന്തേറുകാര്‍ക്ക് മുന്നില്‍ ഒരിക്കല്‍ കൂടി ഓസീസ് നിഷ്പ്രഭമാവുകയായിരുന്നു. 76 റണ്‍സ് നേടിയ മെര്‍ലോ മാത്രമാണ് പൊരുതി നിന്നത്. ബാക്കിയെല്ലാവരും അതിവേഗത്തില്‍ പുറത്തായി. ടീമിന്റെ ബാറ്റിംഗ് നട്ടെല്ലായ ഓപ്പണര്‍ എഡ്വാര്‍ഡ്‌സ് ഒരു മണിക്കൂറോളം ക്രീസില്‍ നിന്നു.

ഇന്ത്യന്‍ നിരയിലെ അതിവേഗക്കാരായ പോറലിനെയും ശിവം മേവിയെയും ഭയത്തോടെ നേരിട്ട ഓപ്പണര്‍മാര്‍ താളം കണ്ടെത്താന്‍ പ്രയാസപ്പെട്ടപ്പോള്‍ 32 ല്‍ ആദ്യ വിക്കറ്റ് നിലം പതിച്ചു. ബ്രയന്‍ഡിനെ പോറല്‍ തിരിച്ചയച്ചു. പത്താം ഓവറില്‍ എഡ്‌വാര്‍ഡ്‌സും മടങ്ങി. പക്ഷേ മൂന്നാം വിക്കറ്റില്‍ മെര്‍ലോയും ഉപ്പലും പൊരുതി നിന്നെങ്കിലും റണ്‍റേറ്റ് മോശമായിരുന്നു. ശിവ് സിംഗും നാഗര്‍ക്കോട്ടിയും ബൗളിംഗ് ഏറ്റെടെുത്ത സമയമായിരുന്നു ഇത്. റണ്‍നിരക്ക് ഉയര്‍ത്താനുള്ള ശ്രമത്തില്‍ ഉപ്പല്‍ മടങ്ങിയതോടെ കൂട്ടത്തകര്‍ച്ചയായി. 47.2 ഓവറില്‍ 216ന് എല്ലാവരും പുറത്തായപ്പോള്‍ ഇന്ത്യന്‍ ബൗളര്‍മാരില്‍ പോറല്‍, ശിവ്‌സിംഗ്, നാഗര്‍ക്കോട്ടി, അങ്കിത് റോയ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി. ചാറ്റല്‍ മഴയുടെ അകമ്പടിയിലാണ് ഇന്ത്യ മറുപടി ആരംഭിച്ചത്. ഇന്ത്യന്‍ ഇന്നിംഗ്‌സിന് നാല് ഓവര്‍ പ്രായമായപ്പോള്‍ മഴ കാരണം ഇടക്ക് കളിയും നിര്‍ത്തി. പക്ഷേ നാലായിരത്തോളം വരുന്ന ഇന്ത്യന്‍ ആരാധകരുടെ ആവേശം അപ്പോഴും തണുത്തിരുന്നില്ല. കളി പുനരാരംഭിച്ചപ്പോള്‍ കാണികളുടെ നിറഞ്ഞ പിന്തുണയില്‍ പ്രിഥിയും കല്‍റയും ആക്രമിച്ച് കളിച്ചു.

2012 ലെ ലോകകപ്പ് ഫൈനലില്‍ ഉന്‍മുക്ത് ചന്ദിന്റെ ഇന്ത്യ ഫൈനലില്‍ ഓസ്‌ട്രേലിയയെയായിരുന്നു നേരിട്ടത്. അന്ന് 226 റണ്‍സായിരുന്നു ഇന്ത്യ ചേസ് ചെയ്തത്. ഉന്‍മുക്തിന്റെ സെഞ്ച്വറി മികവിലായിരുന്നു ആ കിരീട നേട്ടമെങ്കില്‍ അതേ റോളിലായിരുന്നു മന്‍ജോത് കല്‍റ. ജാക് എഡ്‌വാര്‍ഡ്‌സിന്റെ ഒരോവറില്‍ മൂന്ന് തവണയാണ് കൂളായി കല്‍റ പന്ത് അതിര്‍ത്തി കടത്തിയത്. ടീം സ്‌ക്കോര്‍ 71 ല്‍ എത്തിയപ്പോള്‍ നായകന്‍ പ്രിഥി പുറത്തായത് മാത്രമായിരുന്നു ഓസീസ് ക്യാമ്പിന് ആശ്വാസമായത്. സതര്‍ലാന്‍ഡിന്റെ ടേണ്‍ ചെയ്ത പന്ത് ഇന്ത്യന്‍ നായകന്റെ പ്രതിരോധം ഭേദിച്ചു. തുടര്‍ച്ചയായി ആറ് മല്‍സരങ്ങളില്‍ അര്‍ധശതകം നേടിയ ശുഭ്മാന്‍ ഗില്‍ തന്റെ ഫോം ആവര്‍ത്തിച്ച് തെളിയിച്ചു. വന്നയുടന്‍ തന്നെ സുന്ദരമായ ഷോട്ടുകള്‍. അതിനിടെ 47 പന്തില്‍ നിന്ന് കല്‍റയുടെ അര്‍ധ സെഞ്ച്വറിയെത്തി. പതിവ് ശാന്തത വിട്ട് ഗില്‍ കൂറ്റനടിക്ക് ശ്രമിച്ച് പുറത്തായത് പോലും ഇന്ത്യന്‍ ക്യാമ്പിനെ ബാധിച്ചില്ല. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഹാര്‍വിക് ദേശായിയെ സാക്ഷി നിര്‍ത്തി കൂറ്റനടികളുമായി കല്‍റ സെഞ്ച്വറിയിലെത്തി.

ഇന്ത്യന്‍ ജയമോ, കല്‍റയുടെ സെഞ്ച്വറിയോ ആദ്യമെത്തുക എന്ന തോന്നല്‍ ഇടക്കുണ്ടായി. ഹാര്‍വിക് പക്ഷേ കൂട്ടുകാരന്റെ സെഞ്ച്വറിക്കായി കൂറ്റനടികള്‍ക്ക് മുതിര്‍ന്നില്ല. 38.5 ഓവറില്‍ വിജയവും കപ്പുമെത്തി. കല്‍റയാണ് കളിയിലെ കേമന്‍. ഗില്‍ ചാമ്പ്യന്‍ഷിപ്പിലെ കേമനും.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.