Connect with us

columns

കൊടിമരങ്ങള്‍ കാത്തവര്‍

948 മാര്‍ച്ച് 10ന് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് പിറക്കുമ്പോള്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്കു പ്രായം ഒന്നേകാല്‍ വയസ്സ്. ഓര്‍മവെച്ച നാള്‍ മുതല്‍ കാണുന്നതും കേള്‍ക്കുന്നതുമെല്ലാം മുസ്‌ലിംലീഗ്

Published

on

സി.പി. സൈതലവി

നരിപ്പറ്റയില്‍നിന്നൊരു പാട്ട് വന്നു പാണക്കാട്ട്. മണ്ണിലുംമാനത്തും രാഷ്ട്രീയംമുഴങ്ങുന്ന വടകര താലൂക്കിന്റെ കുന്നിറങ്ങി പുഴ കടന്നെത്തിയ ആ പാട്ടില്‍ തന്റെ ബാല്യ-കൗമാരം കേട്ട കഥകള്‍ ചിറകുവെച്ചു പറക്കുന്നതുകണ്ടു സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. പച്ചക്കൊടിയൊന്നുയര്‍ത്താന്‍, മുസ്‌ലിംലീഗ് എന്നു പറയാന്‍ ആരെയെങ്കിലും കിട്ടുമോ ഇന്നാട്ടില്‍ എന്നന്വേഷിച്ചലഞ്ഞ ഒരു തലമുറയുടെ ത്യാഗവും കണ്ണീരും സ്വപ്നങ്ങളും നിറഞ്ഞു തുളുമ്പിയ ഓര്‍മകള്‍. ആളും അധികാരവും പേരും പെരുമയും കൈവന്ന പുതിയ കാലം വീണ്ടുമൊരു മാര്‍ച്ച് 10നെ സമീപിക്കുമ്പോള്‍ നരിപ്പറ്റയിലെ പാട്ടു കേള്‍ക്കാം.
”മലനാട് നാട്ടില് നരിപ്പറ്റ ദേശത്ത്
കേള്‍ക്കണം നമ്മള്‍ അറിയാത്തൊരു കഥയുണ്ട്.
ലീഗ് മുളപ്പിക്കാന്‍ ഈ മണ്ണോട് മല്ലിട്ട
ഒരുപാട് പേരുടെ ത്യാഗം നാം കാണേണം
ബാഫഖി തങ്ങള് കൊയിലാണ്ടീന്നെങ്ങാനും
ഒ.കെ. മുഹമ്മദ് (കുഞ്ഞി) കണ്ണൂര്കാരനും
വി.എ.കെ പോക്കര്‍ ഹാജി നാദാപുരവും
നരിപ്പറ്റ വന്നിട്ട് ലീഗിന് വിത്തിട്ട്
നമ്പ്യത്താംകുണ്ടില് തങ്ങള് വന്നിട്ട്
പള്ളിക്കു ചേര്‍ന്നൊരു കല്ലിലിരുന്നിട്ട്
ബാഫഖി തങ്ങള് ചൊല്ലിപോല്‍ ഒരുകാര്യം
ഭാരമുള്ളൊരു കാര്യം പറയാന്‍ ഞാന്‍ വന്നത്
അണിചേര്‍ന്നു നില്‍ക്കാന്‍ അവകാശം നേടുവാന്‍
ഹരിതക്കൊടിക്കീഴില്‍ സംഘടിച്ചീടുവാന്‍
ജന്മി പ്രഭുക്കന്മാര്‍ ഒന്നും അതു കേട്ടില്ല
വ്യസനത്താല്‍ ബാഫഖി തങ്ങളും പോകുന്നേ
തിരികെ പോകുന്നേരം പിറകെ വന്നൊരു കൂട്ടര്‍
സിന്ദാബാദും ചൊല്ലി പിറകെ ഓടികൂടി
വണ്ടി നിര്‍ത്തിച്ചുപോല്‍ അതിലെ കൊടിയൂരി
മക്കളെ മാറോടണച്ചിട്ടു ചൊല്ലിപോല്‍
ഊരിയ പച്ചപ്പതാക കൊടുത്തിട്ട്
ഈ കൊടി നാട്ടുവീന്‍ നിങ്ങളിറങ്ങുവീന്‍
ജന്മിക്കിഷ്ടമില്ല കുടിയാനിതേന്തിയാല്‍
കുടിയൊഴിഞ്ഞുപോകാന്‍ കല്പന വന്നേക്കും
അതുതന്‍ നിമിത്തമായ് കൊടിയേന്താന്‍ ഭയമാണ്
ഉള്ളിലിരിപ്പൊന്നും പുറമെ ഭാവിച്ചൂടാ
എന്നിട്ടും തങ്ങളോടിഷ്ടപ്പെട്ടൊരു കൂട്ടര്‍
പാതിരാ നേരത്ത് ഒളിയോഗം ചേര്‍ന്നിട്ട്
വളര്‍ത്തി വലുതായതാണീ പ്രസ്ഥാനം
ഓര്‍ക്കേണം നമ്മളും അവരുടെ ത്യാഗങ്ങള്‍
(രചന: സി.പി കുഞ്ഞബ്ദുല്ല)

1948 മാര്‍ച്ച് 10ന് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് പിറക്കുമ്പോള്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്കു പ്രായം ഒന്നേകാല്‍ വയസ്സ്. ഓര്‍മവെച്ച നാള്‍ മുതല്‍ കാണുന്നതും കേള്‍ക്കുന്നതുമെല്ലാം മുസ്‌ലിംലീഗ്. കൊടപ്പനക്കല്‍ വീടിന്റെ അകവും പുറവും ഹരിതമയം. സ്വതന്ത്ര ഇന്ത്യയില്‍ മുസ്‌ലിംലീഗിനു നേതൃത്വം നല്‍കിയ മഹാപുരുഷന്‍മാരിലേറെപ്പേരെയും നേരില്‍കണ്ടും പരിചരിച്ചും അവരുമായി സഹവസിച്ചും കഴിഞ്ഞ കാലം.
അക്ഷരാര്‍ത്ഥത്തില്‍ മുസ്‌ലിംലീഗിനൊപ്പമുള്ള ജീവിതയാത്ര. 1962ല്‍ ഖാഇദേമില്ലത്ത് മത്സരിച്ച മഞ്ചേരി പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് തൊട്ട് സംഘടനാ പ്രവര്‍ത്തനരംഗത്തുണ്ട് തങ്ങള്‍. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പദവി വഹിച്ച പി.എം.എസ്.എ പൂക്കോയ തങ്ങളുടെ പുത്രന്‍. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സഹോദരന്‍.
പല നാടുകളില്‍നിന്നായി പാണക്കാട് പൂക്കോയ തങ്ങളെ കാണാനെത്തുന്നവര്‍ ആതിഥേയനായി ഓടിനടക്കുന്ന ഈ പുത്രനുമായി കഥകളെത്രയോ പങ്കുവെച്ചിട്ടുണ്ട്. ഓരോ ഗ്രാമത്തിലും മുസ്‌ലിംലീഗിനായി ജീവിതം ഉരുകിത്തീര്‍ത്ത അനേകായിരം സാധാരണക്കാരുടെ കഥകള്‍. അവരൊന്നും നേതാക്കന്മാര്‍ എന്ന പട്ടികയിലിടം നേടിയില്ല. പദവികളിലിരുന്നില്ല. പത്രത്തില്‍ പേരച്ചടിച്ചു വന്നില്ല. ഒരു സദസ്സിലും മുന്നില്‍ തിക്കിത്തിരക്കിയില്ല. അവരാണ്മുസ്‌ലിംലീഗിന്റെ കൊടിമരങ്ങള്‍ കാത്തത്. ആ പേരുകളേറെയും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മനസ്സിലുണ്ട്; മാഞ്ഞുപോകാതെ.
നരിപ്പറ്റ പഞ്ചായത്തിലെ പ്രധാന മുസ്‌ലിംകേന്ദ്രമായ നമ്പ്യത്താംകുണ്ടിലേക്കു 1950കളില്‍ ബാഫഖി തങ്ങള്‍ പോകുന്നത് അത്രയും ദുര്‍ഘടമായ വഴികള്‍ താണ്ടിയാണ്. ആരും ക്ഷണിച്ചിട്ടല്ല. അവിടെയൊരു കമ്മിറ്റിയുണ്ടാക്കണമെന്നു തോന്നി. ജന്മിമാരും സ്വന്തം കുടിയാന്മാരും എന്ന സാമ്രാജ്യത്തില്‍ അന്നു മുസ്‌ലിംലീഗിനു ഇടമില്ലായിരുന്നു. നാടു ഭരിക്കുന്ന കക്ഷികളുടെ ഖജാന സൂക്ഷിപ്പുകാരായിരുന്നു പ്രമാണിമാര്‍.
റോഡരികിലെ കല്ലിലിരുന്ന്, ഒന്നു നില്‍ക്കണേ എന്ന ബാഫഖി തങ്ങളുടെ അഭ്യര്‍ത്ഥന കേള്‍ക്കാന്‍ മനസ്സില്ലാതെ സമ്പന്നവര്‍ഗവും ആശ്രിതരും തിരിഞ്ഞുനോക്കാതെ പോകുമ്പോള്‍ നിരാശനായി മടങ്ങുന്ന ആ വലിയ മനുഷ്യന്റെ പിറകെ ഓടിച്ചെന്ന് കാറിലെ കൊടിയൂരി മക്കളെ ഏല്‍പിച്ച് നെഞ്ചില്‍ കൊണ്ടുനടക്കണമിതെന്ന് വസിയത്ത് ചെയ്ത പിതാക്കന്മാരാണ് മുസ്‌ലിംലീഗിന്റെ അസ്സല്‍ പോരാളികള്‍. ഗ്രാമങ്ങളില്‍ സംഘടനക്ക് അസ്തിവാരമൊരുക്കിയവര്‍. അന്നൊരു പഞ്ചായത്ത് മെമ്പര്‍ പദവി പോലും പ്രതീക്ഷിക്കാനില്ലായിരുന്നു. പകരമുള്ളത് ജന്മിയുടെ കുടിയിറക്കും മര്‍ദനവും പൊലീസും കേസും.
അതിന്റെ വരുംവരായ്കകള്‍ ഗൗനിക്കാതെ പച്ചക്കൊടിയേന്തിയ ധീരന്മാരുടെ സഹനവും സമര്‍പ്പണവുമാണ് നൂറ്റാണ്ടുകളായി അവഗണിക്കപ്പെട്ട ഒരു ജനതയെ രാജ്യത്തിന്റെ മുഖ്യധാരയിലേക്കും പരിഗണനയുടെ വെളിച്ചത്തിലേക്കും അന്തസ്സുറ്റ ജീവിതത്തിലേക്കും നയിച്ചതെന്നു ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് ദേശീയ കാര്യ സമിതി ചെയര്‍മാന്‍കൂടിയായ മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു:
”ഈ പാട്ടില്‍ പറയുന്ന ഒ.കെ മുഹമ്മദ് കുഞ്ഞി സാഹിബിനെ ഞാന്‍ കുട്ടിക്കാലം മുതല്‍ കാണുന്നുണ്ട്. 1950കളില്‍ തന്നെ കണ്ണൂര്‍ ഭാഗത്തേക്കു ബാപ്പയെ ക്ഷണിക്കാനും കൂട്ടിക്കൊണ്ടു പോകാനും വരും. കറുത്ത തൊപ്പി, ഷാള്‍, ഒരു ബാഗുമുണ്ടാകും. അദ്ദേഹം കേരളത്തില്‍ മുസ്‌ലിംലീഗിന്റെ സ്ഥാപക നേതാക്കളില്‍പ്പെട്ടവരാണെന്ന് പിന്നെയും കുറെ കാലം കഴിഞ്ഞാണു മനസ്സിലാക്കുന്നത്. വടക്കേമലബാറില്‍ ആദ്യകാലത്ത് പാര്‍ട്ടിക്കുവേണ്ടി അത്രയേറെ പ്രസംഗിച്ചവരുണ്ടാകില്ല. ഒടുവില്‍ ശബ്ദം തന്നെ നഷ്ടപ്പെട്ടു. എന്നിട്ടും കഴുത്തിലൊരു ഉപകരണം വെച്ച് അടഞ്ഞുപോയ ഒച്ചയില്‍ പ്രസംഗിച്ചു നടന്നു. തനിക്കുള്ളതെല്ലാം സമുദായത്തിനും നാടിനും പാര്‍ട്ടിക്കും നല്‍കി.
മഞ്ചേരിയിലെ ഹസ്സന്‍കുട്ടി കുരിക്കള്‍ ഏറനാട് താലൂക്ക് സെക്രട്ടറിയായിരുന്നു. ആരോഗ്യവും സമ്പത്തും തന്ത്രവുമെല്ലാം പാര്‍ടിക്കായി പയറ്റി. വലിയ ധൈര്യശാലി. മലപ്പുറത്ത് 1950ല്‍ കൊയപ്പത്തൊടി അഹമ്മദ്കുട്ടി ഹാജി മരണപ്പെട്ട ഉപതെരഞ്ഞെടുപ്പില്‍ മദിരാശി അസംബ്ലിയിലേക്ക് സ്ഥാനാര്‍ത്ഥിയാവാന്‍ ലീഗിനു ആരെയും കിട്ടുന്നില്ല. ഹൈദരാബാദ് ആക്ഷനും അറസ്റ്റുമൊക്കെ കഴിഞ്ഞ ഉടനെയാണ്. ബാപ്പയും കുരിക്കളും എന്‍.വി അബ്ദുസ്സലാം മൗലവിയും പാലക്കാട്ടെ ഹനീഫ ഹാജി (ഇ.എസ്.എം)യുമൊക്കെ ജയിലില്‍ കിടന്നവരാണ്. മുസ്‌ലിംലീഗില്‍ പ്രവര്‍ത്തിച്ചതിനാണ് പിടിച്ചുകൊണ്ടുപോയത്. ആ പേടി എല്ലാവര്‍ക്കുമുണ്ട്. അതുകൊണ്ട് സ്ഥാനാര്‍ത്ഥിയെ ആവശ്യമുണ്ട് എന്ന് പത്രത്തില്‍ പരസ്യം കൊടുത്തിട്ടുപോലും ആരും വന്നില്ല. ഒടുവില്‍ കെ.എം സീതി സാഹിബും ബാഫഖി തങ്ങളും ബാപ്പ (പൂക്കോയ തങ്ങള്‍)യുമൊക്കെ പറഞ്ഞ് നിര്‍ബന്ധിച്ചാണ് ഹസ്സന്‍കുട്ടി കുരിക്കളെ നിര്‍ത്തിയത്. എം.കെ ഹാജിയും ചാക്കീരി അഹമ്മദ്കുട്ടിയും പെരൂല്‍ അഹമ്മദ് സാഹിബുമെല്ലാമാണ് പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. നല്ല ഭൂരിപക്ഷത്തിനു കുരിക്കള്‍ ജയിക്കുകയും ചെയ്തു. അതോടെയാണ് മലബാറില്‍ പാര്‍ട്ടി ഉണര്‍ന്നത്. അന്നത്തെ കാര്യമൊക്കെ പറഞ്ഞു കേട്ടതാണ്. ഹസ്സന്‍കുട്ടി കുരിക്കള്‍ പിന്നീട് കൊടപ്പനക്കല്‍ ബാപ്പയെ കാണാന്‍ വരുമ്പോഴൊക്കെ അന്നത്തെ കാര്യങ്ങള്‍ പറഞ്ഞുതരാറുണ്ട്. മഞ്ചേരിയില്‍ പാലാഴി അബൂബക്കര്‍ എന്നൊരു പ്രവര്‍ത്തകനുണ്ടായിരുന്നു. പള്ളിക്കമ്മിറ്റിയിലും അമ്പലത്തിലെ ഘോഷയാത്രക്കും ലീഗിന്റെ ജാഥക്കും ഒരേപോലെ മുന്നിലുണ്ടാകും. നാട്ടിലെ എല്ലാ വിഭാഗങ്ങള്‍ക്കും സ്വീകാര്യനായിരുന്നു സാധാരണക്കാരനായ ഈ ലീഗ് പ്രവര്‍ത്തകന്‍. തൃശൂരിലെ നാട്ടിക അബ്ദുല്‍ മജീദ് സാഹിബ് മുസ്‌ലിംലീഗിന്റെ ഓര്‍ഗനൈസറായി നടന്ന നേതാവാണ്. നല്ല വാഗ്മി. ജനസേവനത്തിനുള്ള എല്ലാ രേഖയും കടലാസും ബാഗിലുണ്ടാകും.
വയനാട്ടിലെ എസ്.ടി.യു നേതാവായിരുന്ന മുഹമ്മദ്കുഞ്ഞി സാഹിബ് പട്ടിണി കിടന്നു പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിയാണ്. കുറുവ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന പാങ്ങിലെ പി.കെ ബാപ്പുട്ടി സാഹിബ് നാട്ടുകാര്‍ക്കു വേണ്ടി ജീവിച്ചു. രാഷ്ട്രീയ പ്രേരിതമായി നല്‍കിയ കേസില്‍ കോഴിക്കോട് കോടതിയില്‍വെച്ച് എതിരാളികളുടെ കുത്തേറ്റു മരിക്കുകയായിരുന്നു. ‘മലപ്പുറം ജില്ല’ എന്ന ആശയം അദ്ദേഹമാണ് ആദ്യം പ്രമേയമായി കൊണ്ടുവന്നത്.
ചില പേരുകള്‍ ഓര്‍മയില്‍വന്നതാണ്. ഇങ്ങനെ ഒരുപാട് അടുപ്പമുള്ളവരുണ്ട്. ഇതു പറയാന്‍ കാരണം പല ശൈലിയിലുമുള്ള പ്രവര്‍ത്തകരും ഇടത്തരം നേതാക്കളും ഓരോ നാട്ടിലും പാര്‍ട്ടിക്കുണ്ടായി. അങ്ങനെയുള്ള ആയിരക്കണക്കിനു പേര്‍ സംഘടനക്കു വേണ്ടി സഹിച്ച കഷ്ടപ്പാടുകളുടെ നേട്ടമാണ് ഇന്നു കാണുന്നതെല്ലാം.
ഭാഷാ സമരത്തില്‍ മരണപ്പെട്ട മജീദ്, റഹ്മാന്‍, കുഞ്ഞിപ്പ എന്നിവരെപോലെ എത്രയോ പേര്‍ പാര്‍ട്ടിക്കുവേണ്ടി രക്തസാക്ഷികളായി. അവരില്‍ ചിലര്‍ വളരെ ചെറുപ്രായമുള്ള യുവാക്കളായിരുന്നു. പലരും കുടുംബനാഥന്‍മാരായിരുന്നു. മാതാപിതാക്കളുടെയും കൂടപ്പിറപ്പുകളുടെയും ആശ്രയമായിരുന്നു. നമ്മുടെ ഈ പതാക ഉയര്‍ത്തിപ്പിടിക്കാനാണ് അവര്‍ ജീവന്‍ വെടിഞ്ഞത്. ഒരിക്കലും മറക്കാനാവില്ല. അങ്ങനെ തന്നെ എത്രയോ നേതാക്കന്മാര്‍ ഈ സംഘടനക്കായി ആരോഗ്യവും ആയുസ്സും കൊടുത്തു ചരിത്രത്തിന്റെ ഭാഗമായി. അവരെല്ലാം നമ്മുടെ പ്രാര്‍ത്ഥനയിലുണ്ടാവണം.
ഇന്നു ലക്ഷക്കണക്കിനു പ്രവര്‍ത്തകര്‍ മുസ്‌ലിംലീഗിനെ ശക്തിപ്പെടുത്താനുള്ള പോരാട്ടത്തിലാണ്. നാട്ടിലും പ്രവാസ ലോകത്തുമെല്ലാം സംഘടനയുടെ സന്ദേശം പ്രചരിപ്പിച്ചും അതിന്റെ വളര്‍ച്ചക്കായി ജീവിതത്തിന്റെ വലിയൊരു പങ്ക് നല്‍കിയും കഴിയുന്നു നമ്മുടെ കര്‍മഭടന്മാര്‍.
ഭയപ്പെട്ടു നില്‍ക്കുന്ന ഒരു ജനസമൂഹത്തിന് ആശ്വാസവും ആത്മധൈര്യവും അഭിമാനവും പകരുകയായിരുന്നു ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന്റെ ആദ്യ ദൗത്യം. വര്‍ഗീയ കലാപങ്ങളും അക്രമങ്ങളും ദുര്‍ബല ജനവിഭാഗങ്ങളെ തകര്‍ത്തുകൊണ്ടിരിക്കുകയായിരുന്നു. അതിലേക്കാണ് പ്രതീക്ഷയുടെ പതാകയുമേന്തി ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ് ‘അഭിമാനകരമായ അസ്തിത്വം’ എന്ന മുദ്രാവാക്യവുമായി വന്നത്.
കെ.എം സീതി സാഹിബ്, സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍, പി.എം.എസ്.എ പൂക്കോയ തങ്ങള്‍, ബി. പോക്കര്‍ സാഹിബ്, കെ. ഉപ്പി സാഹിബ്, കെ.എം മൗലവി, സി.എച്ച് മുഹമ്മദ്‌കോയ സാഹിബ്, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബ്, ജി.എം ബനാത്ത്‌വാല സാഹിബ്, ഇ. അഹമ്മദ് സാഹിബ് തുടങ്ങി പല കാലഘട്ടങ്ങളിലായി സംഘടനക്കു നേതൃത്വം കൊടുത്തവര്‍ മഹത്തായ ലക്ഷ്യത്തിലേക്കു നമ്മെ നയിച്ചു.
മുസ്‌ലിംലീഗ് സംഘടിപ്പിക്കാന്‍ കേരളമെങ്ങും വിശ്രമമില്ലാതെ പ്രസംഗിച്ചുകൊണ്ടിരുന്ന പ്രമുഖ വാഗ്മിയും പണ്ഡിതനുമായ കെ.സി അബൂബക്കര്‍ മൗലവിയെ കാണാനും അദ്ദേഹത്തിനു കെ.എം.സി.സിയുടെ അവാര്‍ഡ് കൊടുക്കാനുമായി ഒരിക്കല്‍ അരീക്കോട്ടെ വീട്ടില്‍ ചെന്നു. റഹീം മേച്ചേരി, പുത്തൂര്‍ റഹ്മാന്‍, പി.വി മുഹമ്മദ് അരീക്കോട്, വണ്ടൂര്‍ ഹൈദരലി എന്നിവരൊക്കെയുണ്ട്. ‘ഒരു പഞ്ചായത്ത് മെമ്പര്‍പോലും ആകാമെന്ന് കരുതി ആരും മുസ്‌ലിംലീഗില്‍ ചേരേണ്ട’ എന്നു പറഞ്ഞിരുന്ന കാലത്തെകുറിച്ച് കെ.സി ഓര്‍മിപ്പിച്ചു. എന്നിട്ടു പറഞ്ഞു. അതൊക്കെ പോയി. മുഖ്യമന്ത്രിവരെ ആയില്ലേ മുസ്‌ലിംലീഗ്. ഇനി കേന്ദ്രത്തിലും ഒരു മന്ത്രി മുസ്‌ലിംലീഗിനുണ്ടായി കണ്ടിട്ട് മരിച്ചാല്‍മതി എന്ന്. കേന്ദ്രമന്ത്രിയായ ശേഷം ഇ. അഹമ്മദ് സാഹിബ് കെ.സി അബൂബക്കര്‍ മൗലവിയെ പോയി കണ്ടപ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. അത് നമ്മള്‍ ഈ 73 വര്‍ഷത്തിനിടയില്‍ ജനങ്ങള്‍ക്കിടയിലുണ്ടാക്കിയ സ്വീകാര്യതയുടെ ബഹുമതിയാണ്. കോണ്‍ഗ്രസ് മാത്രമല്ല, കമ്യൂണിസ്റ്റുകാരും മുസ്‌ലിംലീഗിനെ അംഗീകരിച്ചു. ഒരുമിച്ചു ഭരിച്ചു. മുസ്‌ലിംലീഗിന്റെ നയവും നിലപാടും ജനാധിപത്യത്തിനും മതേതരത്വത്തിനും ബലം നല്‍കുന്നതാണെന്ന് അവര്‍ക്കു ബോധ്യമുള്ളതുകൊണ്ടാണ്.
മുസ്‌ലിംലീഗിനു ശക്തിയുള്ള ഒരു പ്രദേശത്തും വര്‍ഗീയമായ ചേരിതിരിവുണ്ടാകില്ല. മതമൈത്രി കാത്തുസൂക്ഷിക്കുന്നു. ഫാസിസത്തിനും അക്രമരാഷ്ട്രീയത്തിനും അഴിമതിക്കും ജീര്‍ണതകള്‍ക്കുമെതിരെ മുസ്‌ലിംലീഗ് പൊരുതുന്നു. രാജ്യക്ഷേമത്തിനുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നു. വിദ്യാഭ്യാസ, സാമൂഹിക രംഗത്തെല്ലാം വമ്പിച്ച പുരോഗതിക്കു മുസ്‌ലിംലീഗ് മുന്നില്‍നിന്നു. മാറ്റിനിര്‍ത്തപ്പെട്ട ജനങ്ങളുടെ ക്ഷേമത്തിനു പ്രവര്‍ത്തിച്ചു. ഒരാള്‍ പ്രയാസപ്പെടുന്നുണ്ടെങ്കില്‍ അവിടെ മുസ്‌ലിംലീഗ് ഓടിയെത്തി.
വീട് നിര്‍മാണം (ബൈത്തുറഹ്മ), ചികിത്സാ സഹായം (സി.എച്ച് സെന്റര്‍), സന്നദ്ധ സേവനം (കെ.എം.സി.സി, വൈറ്റ് ഗാര്‍ഡ്), വിദ്യാഭ്യാസ, നിയമ സഹായം, മറ്റു റിലീഫ് പ്രവര്‍ത്തനങ്ങള്‍ (ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍) തുടങ്ങി എല്ലാ രംഗത്തും മുസ്‌ലിംലീഗുണ്ട്. കലാപങ്ങള്‍ക്ക് ഇരയായവരെ ആശ്വസിപ്പിക്കാനും അവരുടെ പുനരധിവാസത്തിനും മുസ്‌ലിംലീഗ് പ്രയത്‌നിക്കുന്നു. നിയമനിര്‍മാണരംഗത്തും ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കുന്നു. തെരഞ്ഞെടുപ്പുകളില്‍ മികച്ച മുന്നേറ്റമാണ്. രാഷ്ട്രീയത്തിലെ ജയപരാജയങ്ങള്‍ സ്വാധീനിക്കാത്ത സേവനരംഗമാണ് മുസ്‌ലിംലീഗിന്റേത്.”
ഒരു വിത്തില്‍നിന്ന് നാടിനാകെ തണല്‍ നല്‍കുന്ന വന്‍വൃക്ഷത്തിലേക്കുള്ള മുസ്‌ലിംലീഗിന്റെ വളര്‍ച്ചാഘട്ടങ്ങളെ ഹൃദയത്തില്‍ തൊട്ടുപറയാനാവും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക്. മുസ്‌ലിംലീഗ് ഉപേക്ഷിക്കണമെന്ന അധികൃതരുടെ കല്‍പന നിരസിച്ചതിന് ജയില്‍ശിക്ഷ ഏറ്റുവാങ്ങേണ്ടിവന്ന പൂക്കോയ തങ്ങള്‍ എന്ന ധീരനേതാവിന്റെ പുത്രന്. 1948 സെപ്തംബറിലെ ഒരു സുബ്ഹിയില്‍ കൊടപ്പനക്കല്‍ വീട്ടില്‍നിന്നു പൊലീസ് വാനില്‍ കയറ്റി രാഷ്ട്രീയത്തടവുകാരനായി പൂക്കോയ തങ്ങളെ കൊണ്ടുപോകുന്നനേരം, എഴുന്നേറ്റിരിക്കാന്‍പോലുമാവാതെ മാരകരോഗത്താല്‍ പുളയുന്ന ഉമ്മയ്ക്കരികിലെ ഒരു വയസ്സുള്ള കുഞ്ഞിന്റെ പേരാണ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. ഇന്നു കാണുന്ന സംഘടനാ വളര്‍ച്ചയുടെ പൂര്‍ണത വിളയിക്കാന്‍ വേദന വരിച്ച നാമങ്ങളിലൊന്ന്.

 

Continue Reading
Click to comment

Leave a Reply

Your email address will not be published.

columns

ദേശീയത ചര്‍ച്ചയാകുമ്പോള്‍-പി.എ ജലീല്‍ വയനാട്

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Published

on

പ്രത്യേക ഭൂവിഭാഗത്തില്‍ ജനങ്ങള്‍ സ്ഥിരമായി, പരമാധികാരമുള്ള ഭരണത്തിന്‍ കീഴില്‍ ജീവിച്ചാല്‍ അതൊരു രാജ്യമായി മാറുന്നു. എന്നാല്‍ ആ പ്രത്യേക ഭൂവിഭാഗത്തിലെ ജനങ്ങളുടെ ഏകതാ ബോധവും പരസ്പര സ്‌നേഹവും സുഖദുഃഖങ്ങളുടെ മത വര്‍ഗ നിരപേക്ഷ സ്വീകാര്യതയും ചരിത്ര ബോധവുമാണ് ആ രാജ്യത്തെ ദേശ രാഷ്ട്രമാക്കുന്നത്. പാശ്ചാത്യ യൂറോപ്യന്‍ രാജ്യങ്ങളെ ഏകോപിപ്പിച്ചതിനും ചരിത്രബോധം നല്‍കിയതിനും പിന്നില്‍ മതത്തിനോ മതാധിഷ്ഠിത ഭരണകൂടങ്ങള്‍ക്കോ ഉള്ള പങ്ക് നിഷേധിക്കാന്‍ കഴിയില്ല. അതുവഴിയാണവരുടെ ദേശീയത അടയാളപ്പെടുത്തുന്നതും. എന്നാല്‍ ഇന്ത്യന്‍ ദേശീയത രൂപപ്പെടുന്നതില്‍ മതത്തിനോ മതാധിഷ്ഠിത ശക്തികള്‍ക്കോ ഒരു പങ്കുമില്ലെന്നതാണ് വിസ്മയം. നൂറ്റാണ്ടുകള്‍ പിന്നിട്ട കോളനി വാഴ്ചയും അതേതുടര്‍ന്നുണ്ടായ ബ്രിട്ടീഷ് വിരുദ്ധതയുമാണ് ഇന്ത്യന്‍ ദേശീയതക്കാധാരം. ഇന്ത്യന്‍ ദേശീയത രൂപപ്പെടുത്തുന്നതില്‍ ജാതി മത ഭേദമെന്യ ഉള്ളില്‍ ഊറിക്കൂടി ഉറച്ച കോളനി വിരോധമുണ്ട്. ആ അര്‍ഥത്തിലാണ് നമ്മുടെ ചരിത്രത്തെ നോക്കി കാണേണ്ടത്. സ്വാതന്ത്ര്യ പ്രഖ്യാപനമുണ്ടാകുന്നതിനു മുന്‍പ്തന്നെ നമ്മുടെ ഭരണഘടന രൂപീകരണത്തെക്കുറിച്ച്ആലോചിച്ചിട്ടുണ്ട്.

മത, വര്‍ഗ വേര്‍തിരുവുകള്‍ക്കതീതമായ ഭരണഘടന ഉണ്ടാക്കാനുള്ള പരിശ്രമം രണ്ടു വര്‍ഷവും ഒന്‍പതു മാസവും 18 ദിവസവും നീണ്ടുനിന്നു. രാജ്യത്തിനു ഒരൗദ്യോഗിക മതമില്ലാത്ത രീതിയില്‍, മതേതരമായി ഭരണഘടന സങ്കല്‍പിക്കപ്പെട്ടു. എന്നാല്‍ ഭൂരിപക്ഷ ന്യൂനപക്ഷ വിശ്വാസികളെ ഉള്‍ക്കൊണ്ട് പോകാനും അവരവരുടെ സംസ്‌കാരങ്ങളോട് കൂറുപുലര്‍ത്തി സമഭാവനയോടെ മുന്നോട്ടുപോകാനും ആഹ്വാനം ചെയ്യുന്നതായി ഭരണഘടനയുടെ സൂക്ഷ്മ വായന വ്യക്തമാക്കുന്നു. ഭരണഘടനയുടെ മുഖവുര തന്നെ സത്താപരമായി എന്താണ് ആ പ്രമാണത്തിന്റെ അവതരണ താത്പര്യമെന്ന് വ്യക്തമാക്കുന്നതാണ്. ജനങ്ങളാല്‍ എഴുതപ്പെട്ട എന്ന തുടക്കം അതിന്റെ മാനവിക മുഖമാണ് തുറക്കപ്പെടുന്നത്.

ദൈവനാമത്തില്‍ എന്ന് തുടങ്ങണമെന്ന് ശഠിച്ച എച്ച്.വി കമ്മത്തിന്റെ വാദമോ, പരമേശ്വര നാമത്തില്‍ വേണമെന്ന് വാദിച്ച ഗോവിന്ദ മാളവ്യയുടെ താല്‍പര്യമോ അല്ല ഇന്ത്യയുടെ മത നിരപേക്ഷ ഭരണ ഘടനാനിര്‍മാണ സമിതി പരിഗണിച്ചത്. ഇന്ത്യ-പാക് വിഭജനത്തിന്റെ വേരുകള്‍ ചെന്നെത്തുന്ന പരിസരം ഹിന്ദു-മുസ്‌ലിം വിദ്വേഷത്തിന്റേതാണ്. താല്‍പര്യമില്ലാതെ നാട് കടത്തപ്പെട്ടവര്‍ ഇരു ഭാഗത്തുമുണ്ട്. മാനവിക ചിന്തകളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ജയിച്ചടക്കിയതാണ് വിഭജനത്തിന്റെ കാതല്‍. ഇവിടെ നിരപരാധികളുടെ മനഃസാക്ഷി വായിക്കാന്‍ ഭരണഘടനാ നിര്‍മാണ സഭക്ക് കഴിഞ്ഞിട്ടുണ്ട്. പാകിസ്ഥാനിലേക്കു പോയവര്‍ തിരിച്ചുവന്നാല്‍ ഇന്ത്യന്‍ പൗരത്വം അവര്‍ക്കു നല്‍കിയേ തീരുവെന്ന് വാദിച്ച ബീഹാറുകാരന്‍ ബ്രിജേഷ് മിശ്രയെ ഓര്‍ക്കുന്നത് അതുകൊണ്ടാണ്. പൗരാവകാശങ്ങളുടെ നീണ്ട വിശദീകരണം 5 മുതല്‍ 11 വരെ അനുഛേദങ്ങള്‍ പറയുന്നത്. പൗരനെ എങ്ങനെ നാടുകടത്താമെന്നല്ല അവനെ എങ്ങനെ ഉള്‍ക്കൊള്ളാമെന്നതിന്റെ വിവരണമാണത്. എന്നാല്‍ ഭരണഘടനയുടെ പിറവിയില്‍ തന്നെ അതില്‍ അസഹിഷ്ണുത കാണിച്ചവരും ചോദ്യംചെയ്തവരുമുണ്ട്. രാഷ്ട്രത്തെ ഒറ്റക്കല്ലില്‍ കൊത്തിയെടുക്കാനുള്ള അവരുടെ ശ്രമത്തിന് കോളനി വാഴ്ചയുടെ പഴക്കമുണ്ട്. അവരുടെ താല്‍പര്യത്തിന് എതിരുനിന്ന പ്രധാന ശക്തി രാഷ്ട്ര പിതാവായിരുന്നു. മഹാത്മജിയെ വകവരുത്തിയതിലൂടെയും ഇപ്പോഴും വീണ്ടും വീണ്ടും കൊന്നുകൊണ്ടിരിക്കുന്നതിലൂടെയും അവരുടെ ലക്ഷ്യത്തിലേക്കു അടുത്തുകൊണ്ടിരിക്കുന്നു.

ബഹുസ്വര സങ്കര സംസ്‌കാരങ്ങളുടെ നിലനില്‍പ്പും വളര്‍ച്ചയും അംഗീകരിക്കാന്‍ കഴിയാത്തവര്‍ ഒരു രാഷ്ട്രമെന്ന നിലക്ക് രാഷ്ട്രരൂപീകരണത്തിന്റെ ചരിത്രമറിയാത്തവരും ദേശീയ പൈതൃകത്തിന്റെ ഘടന അറിയാത്തവരുമാണ്. ദ്രാവിഡ അടിത്തറയിലേക്ക് പിന്നീട് ഉള്‍ച്ചേര്‍ക്കപ്പെട്ട സംസ്‌കാരങ്ങളാണ് ആര്യ, ബൗദ്ധ പൗരസ്ത്യ, പൗരസ്‌ത്യേതര അടരുകള്‍. ഈ കൂടിക്കലര്‍ന്ന ബഹുപാളികളെ വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്ത ഒരു ചരിത്ര പശ്ചാത്തലം ബോധപൂര്‍വം മറന്നുകൊണ്ട് വ്യക്തികളുടെ പ്രാഥമിക പരിഗണനയിലുള്ള ഐച്ഛിക വിഷയമായ വസ്ത്രത്തിലും ഭക്ഷണത്തില്‍പോലും ഇടപെടുന്ന അവസ്ഥ സാമൂഹ്യഘടനയെ തകര്‍ക്കുമെന്നതില്‍ സംശയിക്കേണ്ടതില്ല. ഇന്ത്യയുടെ നാനാത്വത്തിലുള്ള ഏകത്വമെന്ന കാഴ്ചപ്പാട് അംഗീകരിക്കപ്പെടണം. ബഹുസ്വര സങ്കര സംസ്‌കാരം സംരക്ഷിക്കപ്പെട്ടുകൊണ്ടുള്ള ദേശീയ ബോധങ്ങളാണുണ്ടാകേണ്ടത്. മറിച്ചുള്ള വികാരങ്ങളെ ദേശീയതയെന്ന് വിളിക്കാന്‍ കഴിയില്ല.

ഇന്ത്യയുടെ ദേശീയ കവിയാണ് രവീന്ദ്രനാഥ ടാഗോര്‍. ടാഗോര്‍ ദേശീയതയെ നിര്‍വചിച്ചിട്ടുണ്ട്. അത് മാനവികതയില്‍ അധിഷ്ഠിതമാണ്. മാനവികതയില്ലാത്ത ദേശീയത ശാപമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അത് സകല തിന്മയുടെയും മൂലഹേതുവാകുമെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്ന് പുലര്‍ന്നിരിക്കുകയാണ്. മനുഷ്യത്വത്തിനപ്പുറമുള്ള രാജ്യ സ്‌നേഹത്തെപ്പോലും അദ്ദേഹം ശക്തിയായി അപലപിച്ചു. ശാന്തിനികേതനില്‍ താന്‍ നിര്‍മിച്ച സര്‍വകലാശാലയുടെ ആപ്തവാക്യം ‘യത്ര വിശ്വം ഭവത് ഏക നീഡം’ എന്നതായിരുന്നു. അഥവാ ഈ ലോകം മുഴുവന്‍ ഒരു പക്ഷികൂടായിതീരുക വിവിധ വര്‍ണങ്ങളില്‍, വൈവിധ്യമേറിയ കൊഞ്ചലുകളുള്ള കിളിക്കൂടായി ലോകം മാറണമെന്നാഗ്രഹിച്ചു അദ്ദേഹം.

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Continue Reading

columns

സത്യാന്വേഷി-പ്രതിഛായ

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്.

Published

on

‘അത് വക്കീലിനോട് ഇനി മുതല്‍ വാദിക്കരുതെന്ന് ആവശ്യപ്പെടുന്നതുപോലെയാണ്. ഒരു മാധ്യമപ്രവര്‍ത്തകനോട് എങ്ങനെയാണ് എഴുതരുതെന്ന് ആവശ്യപ്പെടാനാകുക? നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹമതിന് മറുപടി പറയാന്‍ ബാധ്യസ്ഥനാണ്. പക്ഷേ ഒരാള്‍ അഭിപ്രായം പറയുന്നതിനെ എങ്ങനെയാണ് മുന്‍കൂട്ടി എതിര്‍ക്കാന്‍കഴിയുക?’ സുപ്രീംകോടതിയിലെ പ്രമുഖന്യായാധിപന്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റേതാണ് ഈകുറിക്കുകൊള്ളുന്ന വാക്കുകള്‍. ‘ആള്‍ട്ട്‌ന്യൂസ് സ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ്‌സുബൈറിനെ സമൂഹമാധ്യമമായ ട്വിറ്ററില്‍ എഴുതുന്നതില്‍നിന്ന് തടയണമെന്ന ഉത്തര്‍പ്രദേശ് പൊലീസിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു രാജ്യത്തെ അത്യുന്നത നീതിപീഠം. സമൂഹമാധ്യമങ്ങളിലെ തെറ്റായവിവരങ്ങളുടെ വസ്തുതാന്വേഷകനായി പ്രസിദ്ധനായ സുബൈറിനെ തുടരെത്തുടരെ കേസുകളുമായി വരിഞ്ഞുമുറുക്കി കാലാകാലത്തേക്ക് തുറുങ്കിലടക്കാനും ബി.ജെ.പി സര്‍ക്കാരുകള്‍ക്കെതിരെ പ്രതികരിക്കാതിരിക്കാനുമായി ഇട്ട പദ്ധതിയെ പൊളിച്ചടുക്കുകയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്. നാലരക്കൊല്ലംമുമ്പ് ട്വീറ്റ്‌ചെയ്ത ഒരു വിഷയത്തിന്റെ പേരിലായിരുന്നു യു.പി സര്‍ക്കാര്‍ സുബൈറിനെ അറസ്റ്റ്‌ചെയ്ത് ജയിലിടച്ചത്. ജൂണ്‍ 27ന് അറസ്റ്റുചെയ്ത സുബൈറിനെ സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യത്തെതുടര്‍ന്ന് മോചിപ്പിച്ചത് ജൂലൈ 21നായിരുന്നു; കൃത്യം 23 ദിവസത്തിനുശേഷം. ഡല്‍ഹിക്കുപുറമെ യു.പിയില്‍ ആറു കേസുകളാണ് സുബൈറിനെതിരെ ചുമത്തിയത്. ഓരോ കേസിലും ജാമ്യം നേടുമ്പോള്‍ വൈകാതെ മറ്റൊരു കേസില്‍ അറസ്റ്റുരേഖപ്പെടുത്തി യുവാവിന്റെ മോചനം വൈകിക്കലായിരുന്നു തന്ത്രം. എന്നാല്‍ ഇത് തിരിച്ചറിഞ്ഞായിരുന്നു കോടതിയുടെ ഇടപെടല്‍. എഫ്.ഐ.ആറുകള്‍ റദ്ദാക്കിയില്ലെങ്കിലും എല്ലാകേസുകളും ഡല്‍ഹി കോടതിയിലേക്ക് മാറ്റാനും സുബൈറിന് ഇടക്കാലം ജാമ്യം നല്‍കി വിട്ടയക്കാനുമായിരുന്നു 21ലെ വിധി.

ഇന്ത്യയുടെ പാരമ്പര്യമാണ് സത്യം. മുണ്ഡകോപനിഷത്തിലെ ‘സത്യമേവ ജയതേ’ ആണ് രാജ്യത്തിന്റെ ഔദ്യോഗികചിഹ്നത്തില്‍ ആലേഖന ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ സത്യം കണ്ടെത്തി അവതരിപ്പിക്കുന്ന ആരും ആര്‍ഷഭാരത പാരമ്പര്യത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. മാധ്യമപ്രവര്‍ത്തകോട്, വിശേഷിച്ച് സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നവരോട് ബി.ജെ.പി ഭരണകൂടങ്ങള്‍ പൊലീസിനെ ഉപയോഗിച്ച് ചെയ്തുകൂട്ടുന്നതെന്തെല്ലാമാണെന്നതിന് മികച്ച തെളിവാണ് സുബൈറിന്റെ അറസ്റ്റും തുടര്‍ന്നുള്ള സംഭവങ്ങളും. എന്നാല്‍ ഇതിന് നേര്‍വിപരീതമായിരുന്നു രാഹുല്‍ഗാന്ധിക്കെതിരായി വ്യാജ വീഡിയോ സംപ്രേഷണംചെയ്തതിന് ‘ടൈംസ് നൗ’ ടി.വി അവതാരകന്‍ രോഹിത് രഞ്ജന് അനുകൂലമായ ബി.ജെ.പി സര്‍ക്കാരിന്റെ നീക്കം. രാഹുല്‍ഗാന്ധി രാജസ്ഥാനില്‍ ടെയ്‌ലറെ കൊലപ്പെടുത്തിയ യുവാക്കളെ കുട്ടികളല്ലേ എന്നു വിളിച്ചെന്ന വ്യാജ പ്രചാരണം നടത്തിയതിന് കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ പൊലീസ് രോഹിത്തിനെ അറസ്റ്റ്‌ചെയ്യാനെത്തിയപ്പോള്‍ മറ്റൊരു കേസ് ചുമത്തി അറസ്റ്റില്‍നിന്ന് രക്ഷിച്ചെടുക്കുകയായിരുന്നു ഡല്‍ഹി പൊലീസ്. പഴയ ഹിന്ദിസിനിമയിലെ ഒരു ഡയലോഗ് പങ്കുവെച്ചായിരുന്നു സുബൈറിന്റെ നാലരവര്‍ഷം മുമ്പത്തെ ട്വീറ്റ്. വിദ്വേഷ പ്രചാരകരോട് വിട്ടുവീഴ്ചയില്ലെന്നാണ് 33 കാരനായ സുബൈറിന്റെ സുധീര പ്രഖ്യാപനം.

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്. നിമിഷങ്ങളെന്നോണം വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്ന നുണ ഫാക്ടറികളുടെ ഓശാരത്തില്‍ അധികാരത്തിലെത്തുന്ന ഭരണകൂടങ്ങള്‍ക്കാണ് ആള്‍ട്ട്‌ന്യൂസ് പ്രധാനമായും വെല്ലുവിളിയുയര്‍ത്തിയത്. സുബൈറിന്റെ ഫാക്ട്‌ചെക് വാര്‍ത്തകള്‍ ലോകത്തെ ഉന്നതമാധ്യമങ്ങള്‍വരെ എടുത്തുകൊടുക്കാനാരംഭിച്ചു. പ്രവാചകനെതിരെ ബി.ജെ.പി വക്താവ് നൂപുര്‍ശര്‍മ നടത്തിയ വിവാദ പ്രസ്താവത്തിന്റെ വീഡിയോ അതേപടി ആള്‍ട്ട്‌ന്യൂസ് പ്രസിദ്ധപ്പെടുത്തിയതാണ് സത്യത്തില്‍ സുബൈറിനെ നോട്ടമിട്ടിരുന്ന ബി.ജെ.പി നേതാക്കളെ പെട്ടെന്ന് പൊലീസിനെ വിട്ട് അറസ്റ്റുചെയ്യാന്‍ നിര്‍ബന്ധിച്ചത്. എന്നാല്‍ ഇതാണ് കാരണമെന്ന് പറയാതെ നാലര വര്‍ഷം മുമ്പത്തെ കാര്യമാണ് പറഞ്ഞതെന്നുമാത്രം. വിവാഹേതര ബന്ധമുണ്ടെന്നതിന് ഭാര്യയെ ഭര്‍ത്താവ് മര്‍ദിക്കുന്നതിന്റെ ദൃശ്യം കാട്ടി അത് ‘ലൗ ജിഹാദാ’ണെന്ന് പ്രചരിപ്പിക്കുന്നവരെപോലുള്ളവരെയും സുബൈര്‍ തുറന്നുകാട്ടി. മേയില്‍ ജ്ഞാന്‍വ്യാപി പള്ളി വിവാദത്തിലും തീവ്ര ഹിന്ദുത്വവാദികള്‍ക്കെതിരെ സുബൈര്‍ നിരവധി പോസ്റ്റുകളിട്ടിരുന്നു. ദേശീയ മാധ്യമങ്ങളിലെ അവതാരകരുടെ തനിനിറം തുറന്നുകാട്ടുകയും സുബൈറിന്റെ പ്രധാന ജോലിയായിരുന്നു. സുബൈറിന്റെ വരുമാനം ലാഭം പ്രതീക്ഷിക്കാതെ സംഭാവനയിലൂടെ പ്രവര്‍ത്തിക്കുന്ന ആള്‍ട്ട്‌ന്യൂസില്‍നിന്ന് കിട്ടുന്ന തുച്ഛമായ വേതനമാണ്. സ്ഥാപനത്തിന്റെ ഉടമകളായ പ്രാവ്ദ മീഡിയ ഫൗണ്ടേഷന്റെ ഡയറക്ടര്‍മാരിലൊരാളാണിപ്പോള്‍. ബെംഗളൂരുവില്‍ ജനിച്ച സുബൈറിന്റെ സ്‌കൂള്‍-കോളജ് വിദ്യാഭ്യാസവും അവിടെയായിരുന്നു.

Continue Reading

columns

ജനാധിപത്യ പോരാട്ടങ്ങളുടെ വിജയം- പി.എം.എ സലാം

വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.

Published

on

വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.

വഖഫ് സംരക്ഷണ റാലിക്ക് ശേഷം വളരെ മോശമായ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയമാണ് സി.പി.എം പയറ്റിയത്. കേരളത്തിലെ മുസ്‌ലിംകളുടെ അട്ടിപ്പേറവകാശം മുസ് ലിംലീഗിനില്ലെന്ന് പറഞ്ഞ് മുസ്‌ലിംലീഗിനെയും മതസംഘടനകളെയും ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തിയത്. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ എല്ലാ മത സംഘടനകളും അംഗങ്ങളായ മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി വഖഫ് നിയമന വിഷയത്തില്‍ പലതവണ മുഖ്യമന്ത്രിയെ കണ്ടിരുന്നു. മുസ്‌ലിം സംഘടനകള്‍ ഒറ്റക്കെട്ടായാണ് ഈ ആവശ്യത്തിനുവേണ്ടി നിലകൊണ്ടത്. എന്നാല്‍ അതിനെയൊന്നും സര്‍ക്കാര്‍ ഗൗനിച്ചില്ല. മതസംഘടനകള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിച്ചതോടൊപ്പം തീരുമാനത്തില്‍നിന്ന് പിന്നോട്ടില്ലെന്ന മട്ടിലാണ് നിയമസഭയില്‍ മന്ത്രിമാര്‍ പോലും സംസാരിച്ചത്.

എന്നാല്‍ ഒരു ഘട്ടത്തിലും സമരത്തില്‍നിന്ന് പിന്തിരിയാന്‍ മുസ്‌ലിംലീഗ് തയ്യാറായില്ല. കേന്ദ്ര വഖഫ് ആക്ടിന് വിരുദ്ധമായി കേരളത്തില്‍ മാത്രം വിവേചനത്തിന്റെ ഈ നിയമം അനുവദിക്കില്ലെന്ന് മുസ്‌ലിംലീഗ് അസന്നിഗ്ധമായി വ്യക്തമാക്കി. വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നതിനെ ന്യായീകരിച്ച്‌കൊണ്ട് സി.പി.എം നേതാക്കളും സൈബര്‍ സഖാക്കളും ധാരാളം എഴുതി. പലപ്പോഴും അനാവശ്യമായി മുസ് ലിം ലീഗിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും ഇവര്‍ ശ്രമിച്ചു. വഖഫ് ബോര്‍ഡില്‍ യു.ഡി.എഫ് അമുസ്‌ലിം നിയമനം നടത്തിയിട്ടുണ്ടെന്ന പച്ചക്കള്ളം അടിച്ചിറക്കി. പി.എസ്.സിക്ക് വിടാനുള്ള തീരുമാനം വഖഫ് ബോര്‍ഡ് ഏകകണ്ഠമായി സ്വീകരിച്ചതാണെന്ന് മുഖ്യമന്ത്രി പോലും നുണ പറഞ്ഞു. കേരളത്തിലെ വന്ദ്യവയോധികരായ മതസംഘടനാ നേതാക്കള്‍ പലപ്പോഴായി മുഖ്യമന്ത്രിയെ കണ്ടെങ്കിലും ഉറപ്പ് നല്‍കുകയല്ലാതെ ഒന്നും നടന്നില്ല. ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ മുസ്‌ലിംലീഗ് അംഗങ്ങള്‍ വഖഫ് നിയമന തീരുമാനം പിന്‍വലിക്കാന്‍ പലതവണ ആവശ്യപ്പെട്ടു. ഒടുവില്‍ ഗത്യന്തരമില്ലാതെയാണ് ഇപ്പോള്‍ തീരുമാനം പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചിരിക്കുന്നത്. മുസ്‌ലിംലീഗിന്റെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പ് നല്‍കിയത്.

ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ വഖഫ് ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഏറ്റവുമൊടുവില്‍ കഴിഞ്ഞ ജൂണ്‍ 28ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സംസ്ഥാന കമ്മിറ്റി ധര്‍ണ സംഘടിപ്പിച്ചു. മതസംഘടനാ നേതാക്കളോട് പച്ചക്കള്ളം പറഞ്ഞ് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയും കൂട്ടരും പലപ്പോഴായി ശ്രമിച്ചത്. 2016 ല്‍ തന്നെ എല്ലാ മുസ്‌ലിം മത സംഘടനകളും മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കീഴില്‍ ഒന്നിച്ച് ഗവര്‍ണറെ പോയി കാണുകയും സര്‍ക്കാര്‍ നീക്കത്തിനെതിരെ ശബ്ദമുയര്‍ത്തുകയും ചെയ്തിരുന്നു. കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരവും നടത്തി. മുഖ്യമന്ത്രിക്കും നിവേദനം നല്‍കി. നിയമസഭക്ക് അകത്ത് മുസ്‌ലിംലീഗിന്റെയും പ്രതിപക്ഷത്തിന്റെയും ശക്തമായ പ്രതിഷേധം ഉണ്ടായി. ബില്ല് വരുന്ന സമയത്തും പാസ്സാക്കുന്ന സമയത്തും ശക്തമായ ഭാഷയില്‍ തന്നെ പ്രതിപക്ഷം എതിര്‍പ്പറിയിച്ചിരുന്നു. ഇതെല്ലാം നിയമസഭാ രേഖയിലുള്ളതാണ്. എന്നാല്‍ അതെല്ലാം മറന്നുകൊണ്ടാണ് മുഖ്യമന്ത്രി കള്ളം പറഞ്ഞത്.

നിയമസഭ പാസ്സാക്കിയ നിയമം ആയതുകൊണ്ട് നിയസമഭയില്‍ തന്നെ അവതരിപ്പിച്ച് തിരുത്തണമെന്നാണ് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടത്. കോഴിക്കോട്ട് നടന്നത് സമരപ്രഖ്യാപനം മാത്രമായിരുന്നു. പിന്നീട് നിരന്തര സമരങ്ങളുടെ ദിവസങ്ങളായിരുന്നു. പ്രതിസന്ധികള്‍ ഏറെയുണ്ടായിട്ടും നിയമം പിന്‍വലിക്കും വരെ മുസ്‌ലിം ലീഗ് സമര രംഗത്ത് ഉറച്ചുനിന്നു. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ തിരുവനന്തപുരത്ത് മുസ്‌ലിംലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സര്‍ക്കാര്‍ പിന്മാറും വരെ സമരം തുടരുമെന്ന് ഈ പരിപാടിയില്‍ നിയമസഭാ പാര്‍ട്ടി ലീഡര്‍ പി.കെ കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചു. കോഴിക്കോട് നടത്തിയ വഖഫ് സംരക്ഷണ റാലിക്ക് ശേഷം രണ്ടാം ഘട്ടമായി പഞ്ചായത്ത്, മുനിസിപ്പല്‍, മേഖലാ കേന്ദ്രങ്ങളില്‍ സമര സംഗമങ്ങള്‍ സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് നടന്ന പ്രതിഷേധ പരിപാടികളായിരുന്നു സമരത്തിന്റെ മൂന്നാം ഘട്ടം.

ഇടക്കാലത്ത് കോവിഡ് വ്യാപകമായപ്പോള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് വഖഫ് സംരക്ഷണ പ്രക്ഷോഭം തുടര്‍ന്നു. മുസ്‌ലിംലീഗിന്റെ വഖഫ് സംരക്ഷണ പ്രക്ഷോഭത്തില്‍ സഹികെട്ട സര്‍ക്കാര്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന കുറ്റം ചുമത്തി പ്രാദേശികമായി കേസുകളെടുത്തു. കോഴിക്കോട് നടന്ന മഹാറാലിക്ക് ശേഷം പതിനായിരം പേര്‍ക്കെതിരെ കേസെടുത്തായിരുന്നു പ്രതികാര നടപടി. വഖഫ് സംരക്ഷണ പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായി മുസ്‌ലിം ലീഗ് കലക്ടറേറ്റ് മാര്‍ച്ചുകളും സംഘടിപ്പിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.