Connect with us

Culture

പാലാരിവട്ടം പാലം പൊളിച്ചു പണിയാനുള്ള നീക്കം ഐ.ഐ.ടി റിപ്പോര്‍ട്ട് മറികടന്ന്

Published

on

സ്വന്തം ലേഖകന്‍
കൊച്ചി: നിര്‍മാണത്തില്‍ അപാകതകള്‍ കണ്ടെത്തിയ പാലാരിവട്ടം പാലം പൊളിച്ചു പുതിയത് പണിയാനുള്ള സര്‍ക്കാര്‍ തീരുമാനം പാലത്തിലെ നിര്‍മാണ പിഴവുകളെ കുറിച്ച് വിശദമായി പഠിച്ച ചെന്നൈ ഐ.ഐ.ടിയുടെ റിപ്പോര്‍ട്ട് മറികടന്നെന്ന് ആരോപണം. ആറിനം അറ്റകുറ്റപണികള്‍ നടത്തി പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കാമെന്നായിരുന്നു ഐ.ഐ.ടി സംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. ഇതിനെ അവഗണിച്ച് ഇ.ശ്രീധരന്റെ നിര്‍ദേശ പ്രകാരമാണ് പാലം പൊളിക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുന്നതെന്നും ഇത് രൂക്ഷമായ ഗതാഗത കുരുക്കിനും ഖജനാവിന് കൂടുതല്‍ നഷ്ടമുണ്ടാക്കുന്നതിനും മാത്രമേ ഉപകരിക്കുകയുള്ളുവെന്നും കേരള ഗവ.കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
പാലത്തിന്റെ തകരാറുമായി ബന്ധപ്പെട്ട് വിശദമായി പഠിച്ചതും പരിശോധന നടത്തിയതും ചെന്നൈ ഐ.ഐ.ടിയാണ്. ഐ.ഐ.ടി സംഘത്തിന്റെ വിശദമായ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാലത്തിന്റെ മേല്‍ത്തട്ട് കരാറുകാരന്‍ സ്വന്തം ചെലവില്‍ പാലത്തില്‍ അറ്റകുറ്റ പണികള്‍ തുടങ്ങിയിരുന്നതാണ്. ഡെക്ക് സ്ലാബ് കണ്ടിന്യൂറ്റി ജോയിന്റ് സിസ്റ്റം മാറ്റി എക്‌സ്പാന്‍ഷന്‍ ജോയിന്റുകള്‍ നല്‍കുകയും ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസ് (ഐ.ആര്‍.സി) മാനദണ്ഡ പ്രകാരം ഡക്ക് സ്ലാബ് വീണ്ടും ടാര്‍ ചെയ്യുകയും ചെയ്തു. ബിയറിങുകളും മാറ്റി സ്ഥാപിച്ചു. ഗര്‍ഡറുകളിലെ കാര്‍ബര്‍ ഫൈബര്‍ റാപ്പിങും പിയറുകളിലെ കോണ്‍ക്രീറ്റ് ജാക്കറ്റിങും മാത്രമാണ് ഇനി അവശേഷിക്കുന്നത്. ഈ ജോലികള്‍ കൂടി പൂര്‍ത്തീകരിച്ചാല്‍ പാലം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കാനാവും. ഈ അറ്റകുറ്റ പണികള്‍ പൂര്‍ത്തീകരിക്കുന്നതോടെ പാലത്തില്‍ പത്തു മുതല്‍ 20 വര്‍ഷം വരെ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് ഇ.ശ്രീധരനും അഭിപ്രായപ്പെട്ടതാണ്. ഇങ്ങനെയിരിക്കെ പാലം പൊളിച്ചു പണിയാനുള്ള സര്‍ക്കാര്‍ തീരുമാനം പുനപരിശോധിക്കണമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പിള്ളി പറഞ്ഞു.

പാലത്തിന്റെ ഗര്‍ഡറുകള്‍ ബലപ്പെടുത്താന്‍ കാര്‍ബണ്‍ ഫൈബര്‍ റാപ്പിങ് എന്ന അതിനൂതന സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തണമെന്ന് ഈ രംഗത്ത് വൈദഗ്ധ്യം തെളിയിക്കുകയും ഡോക്ടറേറ്റ് നേടുകയും ചെയ്ത പ്രൊഫ. അളകസുന്ദര മൂര്‍ത്തി നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശവും സര്‍ക്കാര്‍ അവഗണിച്ചു. എറണാകുളം ജില്ലയിലെ തന്നെ മൂവാറ്റുപുഴ-പെരിമറ്റം ആറിന് കുറുകെ ദേശീയപാതയില്‍ 70 വര്‍ഷം പഴക്കമുള്ള പാലത്തിന് തകരാറുകള്‍ പരിഹരിക്കാന്‍ കാര്‍ബണ്‍ ഫൈബര്‍ റാപ്പിങ് വിദ്യ ഉപയോഗപ്പെടുത്തുകയും വിജയകരമായി നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്. കാര്‍ബണ്‍ ഫൈബര്‍ റാപ്പിങിന് പുറമെ ഐ.ആര്‍.സി മാനദണ്ഡ പ്രകാരമുള്ള ലോഡ് ടെസ്റ്റ് കൂടി ചെയ്ത് ബല ക്ഷമത കൂടി ഉറപ്പ് വരുത്തിയാല്‍ ആഴ്ച്ചകള്‍ക്കുള്ളില്‍ പാലാരിവട്ടം പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കാനാവും.
ഐ.ഐ.ടിയുടെ മേല്‍നോട്ടത്തില്‍ പരിഷ്‌ക്കരിച്ച ഡക്ക് സ്ലാബ് ഇപ്പോള്‍ കുറ്റമറ്റതാണെങ്കിലും പൊളിച്ച് പുനര്‍നിര്‍മിക്കണമെന്നാണ് ഇ.ശ്രീധരന്റെ നിര്‍ദേശം. റീ ഇന്‍ഫോസ്ഡ് സിമന്റ് കോണ്‍ക്രീറ്റ് (ആര്‍.സി.സി) ഗര്‍ഡറുകള്‍ നീക്കം ചെയ്ത് പ്രീ സ്ട്രസ്ഡ് കോണ്‍ക്രീറ്റ് (പി.എസ്.സി) ഗര്‍ഡറുകള്‍ കൊണ്ടുവന്ന് സ്ഥാപിക്കണമെന്നും ശ്രീധരന്‍ നിര്‍ദേശിക്കുന്നു.
എന്നാല്‍ ആര്‍.സി.സി ഗര്‍ഡറുകള്‍ ഇളക്കിമാറ്റുമ്പോഴും പി.എസ്.സി ഗര്‍ഡറുകള്‍ കൊണ്ടുവന്ന് ഉറപ്പിക്കുമ്പോഴും തൂണുകളെ എങ്ങനെ ബാധിക്കുമെന്ന് പറയാനാവില്ല. തകര്‍ച്ച നേരിട്ട പാലം പുനരുദ്ധരിക്കുകയാണെങ്കില്‍ എത്ര കാലം നിലനില്‍ക്കുമെന്ന് ചെന്നൈ ഐ.ഐ.ടി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ലെന്ന കാരണമാണ് പൊളിച്ചുനീക്കലിന് സര്‍ക്കാര്‍ കാരണമായി പറയുന്നത്. എന്നാല്‍ ഒരു നിര്‍മാണവും എത്രകാലം നിലനില്‍ക്കാനാവുമെന്ന് സാങ്കേതികമായി പറയാനാവില്ലെന്ന് ഇവര്‍ പറയുന്നു. പാലങ്ങളുടെ നിര്‍മാണ മാനദണ്ഡങ്ങളില്‍ അവസാന വാക്കായ ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസിന്റെയും ദേശീയ പാതയുടെ അതോറിറ്റിയുടെ നിര്‍ദേശങ്ങളാണ് ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ടതെന്നും കരാറുകാര്‍ വ്യക്തമാക്കി.

‘അഡ്വാന്‍സ് ആവശ്യപ്പെട്ടത് കാലാവധി കുറച്ചതിനാല്‍’

കൊച്ചി: പാലാരിവട്ടം പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് കരാറുകാരന്‍ അഡ്വാന്‍സ് നല്‍കിയതില്‍ ദുരൂഹതയില്ലെന്ന് കേരള ഗവ.കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍. നിര്‍മാണ കാലാവധി 24 മാസത്തില്‍ നിന്നും 18 മാസമായി കുറയ്ക്കണമെന്ന് റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പറേഷന്‍ തീരുമാനിച്ചത് കൊണ്ടാണ് കരാറുകാരന്‍ മൊബിലൈസേഷന്‍ അഡ്വാന്‍സ് ആവശ്യപ്പെട്ടത്. ബാങ്ക് ഗ്യാരന്റിയും ഏഴു ശതമാനം പലിശയും ഈടാക്കിയാണ് അഡ്വാന്‍സ് നല്‍കിയത്. അഡ്വാന്‍സ് തുകയും പലിശയും പൂര്‍ണമായും തിരിച്ചടച്ച് കരാറുകാരന്‍ ബാങ്ക് ഗ്യാരണ്ടി തിരികെ വാങ്ങിയിട്ടുമുണ്ട്. ജനകീയാസൂത്രണ പദ്ധതിയില്‍ മുന്‍കൂറായി നല്‍കിയ നൂറ് കോടിയിലേറെ രൂപ ഇപ്പോഴും കിട്ടാകടമായി ഉണ്ടെന്നും സര്‍ക്കാര്‍ കരാറുകാര്‍ പറഞ്ഞു.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.