Connect with us

Culture

ഗള്‍ഫ് മേഖലയില്‍ സാധാരണ തൊഴിലാളികളുടെ എണ്ണത്തില്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്

Published

on

 

ദോഹ: എണ്ണ, വാതക സമ്പുഷ്ടമായ ഗള്‍ഫ് രാജ്യങ്ങളില്‍ ബ്ലൂകോളര്‍ തൊഴിലാളികളുടെ എണ്ണത്തില്‍ വര്‍ധനയെന്ന് യുഎന്നിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഗള്‍ഫ് രാജ്യങ്ങളിലെ തൊഴില്‍ശക്തിയുടെ നല്ലൊരുപങ്കും കുടിയേറ്റ തൊഴിലാളികളാണ്.
ഈ രാജ്യങ്ങളില്‍ നടപ്പാക്കിവരുന്ന മെഗാ നിര്‍മാണപദ്ധതികളാണ് ബ്ലൂകോളര്‍ തൊഴിലാളികളുടെ എണ്ണം വര്‍ധിപ്പിക്കാനിടയാക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. തൊഴില്‍ശക്തിയില്‍ സ്വന്തംപൗരന്‍മാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഈ രാജ്യങ്ങള്‍ ശ്രമങ്ങള്‍ തുടരുമ്പോഴാണ് ഈ പ്രവണതയെന്നും യുഎന്നിന്റെ രാജ്യാന്തര തൊഴിലാളി സംഘടനയുടെ(ഐഎല്‍ഒ) സ്ഥിതിവിവരക്കണക്കുകള്‍ തെളിയിക്കുന്നു. ഐഎല്‍ഒയുടെ ഗ്ലോബല്‍ എസ്റ്റിമേറ്റ്‌സ് ഓണ്‍ നാഷണല്‍ മൈഗ്രന്റ് വര്‍ക്കേഴ്‌സ് പഠന റിപ്പോര്‍ട്ട് പ്രകാരം കിഴക്കന്‍ അറബ് മേഖലയിലെ തൊഴില്‍ശക്തിയില്‍ 2013 മുതല്‍ 2017വരെയുള്ള കാലയളവില്‍ കുടിയേറ്റ തൊഴിലാളികളുടെ അനുപാതത്തില്‍ 5.2ശതമാനത്തിന്റെ വര്‍ധനവുണ്ടായിട്ടുണ്ട്.
വര്‍ധന ഏറ്റവും കാര്യമായി പ്രതിഫലിച്ചിരിക്കുന്നത് നിര്‍മാണമേഖലയിലാണ്. ജിസിസി രാജ്യങ്ങളായ ഖത്തര്‍, സഊദി അറേബ്യ, യുഎഇ, കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍ ഉള്‍പ്പടെ പന്ത്രണ്ട് രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഈ മേഖലയിലെ തൊഴില്‍ശക്തിയില്‍ 40.8ശതമാനം പേര്‍ കുടിയേറ്റക്കാരാണ്.
ലോകത്തെ മറ്റു ചില സമ്പന്ന മേഖലകളുമായി താരതമ്യം ചെയ്താല്‍ കിഴക്കന്‍ അറബ് മേഖലയിലെ കുടിയേറ്റ തൊഴിലാളികളുടെ അനുപാതം കൂടുതലാണ്. ആഗോളതലത്തില്‍ ആകെ 164 മില്യണ്‍ കുടിയേറ്റ തൊഴിലാളികളെയാണ് കണക്കാക്കിയിരിക്കുന്നത്. നോര്‍ത്ത് അമേരിക്കയില്‍ ആകെ തൊഴില്‍ശക്തിയുടെ 20.6ശതമാനവും യൂറോപ്പില്‍ തൊഴില്‍ശക്തിയുടെ 17.8ശതമാനവുമാണ് കുടിയേറ്റ തൊഴിലാളികള്‍. നേരത്തെയുള്ള കണക്കുകള്‍ പ്രകാരം ദോഹ, ദുബൈ ഉള്‍പ്പടെയുള്ള ഗള്‍ഫിലെ പ്രധാന നഗരങ്ങളില്‍ തൊഴിലാളികളില്‍ 90ശതമാനത്തോളം പേര്‍ വിദേശികളാണ്. ഐഎല്‍ഒയുടെ പുതിയ റിപ്പോര്‍ട്ടില്‍ ഓരോ രാജ്യത്തെയും കുടിയേറ്റ തൊഴിലാളികളുടെ കണക്കുകള്‍ വേര്‍തിരിച്ചു രേഖപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഗള്‍ഫ് മേഖലയില്‍ നിര്‍മാണമേഖലയിലുണ്ടായ വിപ്ലവം കുടിയേറ്റ തൊഴിലാളികളുടെ വലിയതോതിലുള്ള കടന്നുവരവിനിടയാക്കിയിട്ടുണ്ട്. ദോഹയില്‍ 2022ല്‍ നടക്കുന്ന ഫിഫ ലോകകപ്പ്, ദുബൈയിലെ 2020 എക്‌സ്‌പോ എന്നിവ മുന്‍നിര്‍ത്തി വന്‍ അടിസ്ഥാനസൗകര്യവികസന പദ്ധതികള്‍ പുരോഗമിക്കുന്നുണ്ട്. ഖത്തറില്‍ വിവിധ ഭാഗങ്ങളിലായി സ്‌റ്റേഡിയങ്ങള്‍, പരിശീലന മൈതാനങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിനു പുറമെ ഹോട്ടലുകളും റോഡുകളും റെയില്‍പദ്ധതികളും ഉള്‍പ്പടെയുള്ളവയും പുരോഗമിക്കുന്നു.
ഇവയിലായി ലക്ഷക്കണക്കിന് തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. മേഖലയില്‍ ഗാര്‍ഹിക തൊഴിലാളികള്‍, പൂന്തോട്ട പരിപാലകര്‍,ഡ്രൈവര്‍മാര്‍ ഉള്‍പ്പടെയുള്ളവരുടെ ആവശ്യകത ഗള്‍ഫ് മേഖലയില്‍ വര്‍ധിക്കുന്നതായി രാജ്യാന്തര തൊഴിലാളി സംഘടനയുടെ ബെയ്‌റൂട്ട് കേന്ദ്രീകരിച്ചു കുടിയേറ്റ തൊഴിലാളികളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന വിദഗ്ദ്ധന്‍ റൈസാഡ് ചുലെവിന്‍സ്‌കി പറഞ്ഞു.
ഗള്‍ഫ് മേഖലയില്‍ കുടുംബങ്ങളില്‍ പ്രായമേറിയവരുടെ എണ്ണം വര്‍ധിക്കുന്നതും ഗാര്‍ഹികതൊഴിലാളികളുടെ ആവശ്യകതയേറാന്‍ ഇടയാക്കുന്നു. അറബ് രാജ്യങ്ങളില്‍ പുരുഷ തൊഴിലാളികളുടെ ആവശ്യകത കൂടുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിവിധ രാജ്യങ്ങളില്‍ നടപ്പാക്കിവരുന്ന സ്വദേശിവല്‍ക്കരണം പരിമിതമായ തലത്തിലേ വിജയിച്ചിട്ടുള്ളുവെന്നും ഐഎല്‍ഒ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഖത്തരിവല്‍ക്കരണം, ഇമറാത്തിവല്‍ക്കരണം, നിതാഖാത്ത് ഉള്‍പ്പടെയുള്ളവയ്ക്ക് സ്വകാര്യമേഖലയില്‍ പരിമിതമായ പ്രതികരണം മാത്രമെ സൃഷ്ടിക്കാനായിട്ടുള്ളു. സ്വദേശിവല്‍ക്കരണ നയങ്ങളിലധികവും കാര്യമായ പ്രതിഫലനങ്ങളുളവാക്കിയിട്ടില്ലെന്നും മേഖല അഭിമുഖീകരിക്കുന്ന വലിയ വെല്ലുവിളിയാണിതെന്നും റൈസാഡ് ചൂണ്ടിക്കാട്ടി.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.