Connect with us

Culture

മഹാഭാരതത്തിലെ പാണ്ഡവരെപ്പോലെയാണ് കോണ്‍ഗ്രസ്, ബി.ജെ.പി കൗരവരെപ്പോലെയും; ധര്‍മ്മയുദ്ധം ജയിക്കും : രാഹുല്‍ ഗാന്ധി

Published

on

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ 84ാമത് പ്ലീനറി സമ്മേളനത്തില്‍ ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എതിരെ പതിവില്ലാത്ത സ്വരത്തില്‍ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ഷകര്‍ പട്ടിണി കിടന്ന് മരിക്കുമ്പോള്‍ പ്രധാനമന്ത്രി യോഗ ചെയ്യാന്‍ പറയുകയാണ്. മഹാഭാരതത്തിലെ പാണ്ഡവരെപ്പോലെ, ധര്‍മ്മയുദ്ധമാണ് കോണ്‍ഗ്രസ് നയിക്കുന്നത്. കോണ്‍ഗ്രസ് ജനങ്ങള്‍ക്കു വേണ്ടി നിലകൊള്ളുമ്പോള്‍ മോദി ഭരിക്കുന്നത് കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണ്. രാജ്യത്തിന്റെ താല്‍പര്യം സംരക്ഷിക്കാന്‍ എല്ലാ മതില്‍കെട്ടുകളും തകര്‍ത്ത് കോണ്‍ഗ്രസ് ജനങ്ങളിലേക്കിറങ്ങുമെന്ന് പറഞ്ഞ രാഹുല്‍, തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥികളെ കെട്ടിയിറക്കുന്ന പ്രവണത കോണ്‍്ഗ്രസില്‍ ഇനി ഉണ്ടാവില്ലെന്ന് അസന്നിഗ്ധമായി വ്യക്തമാക്കുകയും ചെയ്തു. രണ്ടാം യു.പി.എ സര്‍ക്കാറിന് ചില തെറ്റുകള്‍ പറ്റിയിട്ടുണ്ടെന്ന് ആത്മവിമര്‍ശനം നടത്തിയ രാഹുല്‍, അത് തിരുത്തി മുന്നോട്ടു പോകുമെന്ന് വ്യക്തമാക്കി. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന പൊതുസമ്മേളനത്തിലേക്ക് പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. തലമുറ മാറ്റത്തിന്റെ എല്ലാ പ്രൗഢിയും കെട്ടിലും മട്ടിലും നിറഞ്ഞുനിന്നതായിരുന്നു ഇന്നലെ കൊടിയിറങ്ങിയ രണ്ടു ദിവസം നീണ്ട പ്ലീനറി സമ്മേളനം. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റ ശേഷം നടക്കുന്ന ആദ്യ പ്ലീനറി സമ്മേളനമാണ് ഇന്നലെ സമാപിച്ചത്. രാഹുലിന്റെ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍ ചുവടെ. കഴിഞ്ഞ ദിവസം പ്ലീനറി സമ്മേളനം ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തില്‍ യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയും രൂക്ഷ ഭാഷയില്‍ മോദി സര്‍ക്കാറിനെയും ബി.ജെ.പിയേയും ആക്രമിച്ചിരുന്നു.

കോണ്‍ഗ്രസിന് രാജ്യത്തിന്റെ ശബ്ദം
ബിജെ.പിക്ക് സംഘടനയുടെയും

ബി.ജെ.പിക്ക് ഒരു സംഘടന എന്ന നിലയിലുള്ള ഒറ്റ ശബ്ദമേയുള്ളൂ. എന്നാല്‍ കോണ്‍ഗ്രസിന്റെ ശബ്ദം രാജ്യത്തിന്റെ ശബ്ദമാണ്. രാജ്യസ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയതിന്റെ പേരില്‍ മഹാത്മാഗാന്ധിക്ക് 15 വര്‍ഷം ജയിലില്‍ കിടക്കേണ്ടി വന്നു. വെറും തറയിലാണ് നമ്മുടെ രാഷ്ട്ര നേതാക്കള്‍ ഉറങ്ങിയത്. എന്നാല്‍ ദയാവായ്പിനു വേണ്ടി ബ്രിട്ടീഷ് സര്‍ക്കാറിന് കത്തെഴുതിയതാണ് വീര്‍ സവര്‍ക്കറിന്റെയും ആര്‍.എസ്.എസിന്റെയും പാരമ്പര്യം.

ബി.ജെ.പി ഭയം
വിതയ്ക്കുന്നു

നമ്മള്‍ മനുഷ്യരാണ്. തെറ്റു പറ്റും. അത് തിരുത്തി മുന്നോട്ടു പോകാന്‍ ശ്രമിക്കും. എന്നാല്‍ മോദി ചിന്തിക്കുന്നത് താന്‍ മനുഷ്യനല്ല, ദൈവാവതാരം ആണെന്നാണ്. ബി.ജെ.പി ഭയം വിതയ്ക്കുകയാണ്. മാധ്യമങ്ങള്‍ മുതല്‍ ജനങ്ങള്‍ വരെ ഭയപ്പെടുകയാണ്. നീതിക്കു വേണ്ടി നാല് സുപ്രീംകോടതി ജഡ്ജിമാര്‍ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിവരേണ്ടി വന്ന സാഹചര്യം ആദ്യമായി നാം കണ്ടു. ആര്‍.എസ്.എസ്സും കോണ്‍ഗ്രസും തമ്മില്‍ ഒരു വ്യത്യാസമുണ്ട്. നമ്മള്‍ രാജ്യത്തിന്റെ സ്ഥാപനങ്ങളെ ബഹുമാനിക്കും. എന്നാല്‍ അവയെ തകര്‍ക്കുകയാണ് ആര്‍.എസ്.എസിന്റെ ലക്ഷ്യം. അവര്‍ക്ക് ആകെ ആര്‍.എസ്.എസ് മാത്രം മതി.

33,000 കോടി
മോഷ്ടിക്കാം; മിണ്ടില്ല

നിങ്ങള്‍ക്ക് 33,000 കോടി രൂപ ബാങ്കുകളില്‍നിന്ന് മോഷ്ടിക്കാം. ഈ ഗവണ്‍മെന്റ് ഒന്നും മിണ്ടില്ല. കാരണം ധനമന്ത്രി കോര്‍പ്പറേറ്റുകളുമായി ചങ്ങാത്തത്തിലാണ്. അദ്ദേഹത്തിന്റെ മകള്‍ കോടതി കയറുന്നത് മുതലാളിമാരുടെ കേസു വാദിക്കാനാണ്. നിങ്ങള്‍ ദരിദ്രനാണോ, എങ്കില്‍ എല്ലാ കാലത്തും കരാര്‍ തൊഴിലാളിയായിരിക്കും.

എല്ലാം മോദി മായ
നിങ്ങളിപ്പോള്‍ ജീവിക്കുന്നത് മോദി മായയിലാണ്. സ്വച്ഛ് ഭാരതും 15 ലക്ഷവും പ്രതീക്ഷിച്ചുള്ള സങ്കല്‍പ്പത്തിലെ നല്ല ദിനങ്ങള്‍ക്കു വേണ്ടിയുള്ള ഒരിക്കലും സാധ്യമാവാത്ത കാത്തിരിപ്പ്. പ്രധാനമന്ത്രി പക്ഷേ അങ്ങനെയല്ല, പരിപാടികളില്‍നിന്ന് പരിപാടികളിലേക്ക് ചാടിക്കൊണ്ടിരിക്കുകയാണ്. സര്‍ജിക്കല്‍ സ്‌ട്രൈക്ക്, നോട്ടു നിരോധനം, ഗബ്ബര്‍സിങ് ടാക്‌സ്, പാര്‍ലമെന്റിനു മുന്നിലെ യോഗ പരേഡ് അങ്ങനെ… പലതിലേക്കും. രാജ്യത്ത് കര്‍ഷകര്‍ പട്ടിണി കിടന്നു മരിക്കുമ്പോള്‍ യോഗ അഭ്യസിക്കാനാണ് പ്രധാനമന്ത്രി പറയുന്നത്.

നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും
ഇടയിലെ മതില്‍ തകര്‍ക്കും
കഴിഞ്ഞ ഏതാനും വര്‍ഷമായി നമ്മുടെ സര്‍ക്കാര്‍ ജനങ്ങളുടെ പ്രതീക്ഷകള്‍ക്കൊപ്പമല്ല നില്‍ക്കുന്നത്. ജനങ്ങള്‍ നിരാശരാണ്. ഒരു കൈയില്‍ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയുണ്ടായിട്ടും മറു കൈയില്‍ തൊഴിലില്ലാത്ത ദശലക്ഷങ്ങള്‍. ചൈനയാണ് എല്ലായിടത്തും. ദോക്്‌ലാമിലും നേപ്പാളിലും ബര്‍മ്മയിലും ശ്രീലങ്കയിലും. അതിനെ നമുക്ക് മാറ്റിയെടുക്കണം. ഇനി പറയുന്നത് നിങ്ങളില്‍ ചിലര്‍ക്ക് ഇഷ്ടപ്പെട്ടില്ലെന്ന് വരും. എങ്കിലും ഞാനത് പറയും. നമ്മുടെ പ്രവര്‍ത്തകര്‍ക്ക് രാജ്യത്തെ മാറ്റാനുള്ള ഊര്‍ജ്ജവും ശക്തിയുമുണ്ട്. പക്ഷേ അവര്‍ക്കും നമ്മുടെ നേതാക്കള്‍ക്കും ഇടയില്‍ ഒരു മതിലുണ്ട്. അതാണ് മാറ്റത്തിനുള്ള തടസ്സം. എന്റെ ആദ്യ ദൗത്യം ആ മതില്‍ തകര്‍ക്കുകയാണ്. ദേഷ്യത്തോടെയല്ല, സ്‌നേഹത്തോടെ മാത്രം.

മോദി വഞ്ചനയുടെ
പ്രതീകമാണ്
ആവശ്യമുള്ളപ്പോഴൊന്നും പ്രധാനമന്ത്രി സംസാരിക്കുന്നില്ല. നമ്മെ സംസാരിക്കാന്‍ അനുവദിക്കുന്നുമില്ല. അതുകൊണ്ടുമാത്രം നമുക്ക് നിശബ്ദരായിരിക്കാന്‍ കഴിയില്ല. ആദിവാസികളോട് നിങ്ങള്‍ക്കൊന്നും ജീവിക്കാന്‍ ഇവിടെ ഭൂമിയില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. മഹത്തായ നമ്മുടെ രാജ്യത്തെയോര്‍ത്ത് അഭിമാനിക്കുന്ന മുസ്്‌ലിംകളോടെല്ലാം പാകിസ്താനിലേക്ക് പോകാന്‍ പറയുന്നു. തമിഴരോട് പറയുന്നു, നിങ്ങളുടെ ഭാഷ മാറ്റണമെന്ന്. വടക്കു കിഴക്കന്‍ സംസ്ഥാനക്കാരോട് പറയുന്നു, നിങ്ങള്‍ കഴിക്കുന്നത്(ബീഫ്) ഞങ്ങള്‍ക്കിഷ്ടമല്ലെന്ന്. നമ്മുടെ സ്ത്രീകളോട് എങ്ങനെ വസ്ത്രം ധരിക്കണമെന്ന് അവര്‍ കല്‍പ്പിക്കുന്നു. ബാങ്കില്‍നിന്ന് പണം മോഷ്ടിക്കുന്ന ആളുടെ പേരും മോദി എന്നാണ്. ക്രിക്കറ്റിലെ ഏറ്റവും വലിയ അഴിമതിക്കാരന്റെ പേരും മോദി എന്നാണ്. ചതിയുടെ പ്രതീകമാണ് മോദി. ബി.ജെ.പിയുടെ മതം അധികാരത്തിലെത്താന്‍ വേണ്ടി മാത്രമുള്ളതാണ്. മോദിയില്‍ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം തകര്‍ക്കപ്പെട്ടിരിക്കുന്നു.

നുണകളില്‍ ഇന്ത്യ
ജീവിക്കുമോ?
കുറേ നുണകള്‍ മാത്രമാണ് മോദി സര്‍ക്കാര്‍ ഇന്ത്യക്കു നല്‍കിയിട്ടുള്ളത്. അതില്‍ രാജ്യത്തിന് ജീവിക്കാന്‍ കഴിയുമോ? അതോ സത്യത്തെ നേരിടാനുള്ള ധൈര്യം ഇന്ത്യക്കുണ്ടാകുമോ? ഇന്ന് അഴിമതിക്കാരും കോര്‍പ്പറേറ്റുകളുമാണ് രാജ്യത്തിന്റെ സംവാദങ്ങളെ നിയന്ത്രിക്കുന്നത്. പാര്‍ലമെന്റില്‍ പല കാര്യങ്ങളും ശ്രദ്ധ തിരിച്ചുവിടപ്പെടുന്നു. ഗബ്ബര്‍സിങ് ടാക്‌സ് മുതല്‍ യോഗയില്‍ വരെ അതാണ് സംഭവിക്കുന്നത്. ഒരിക്കല്‍പോലും പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി തയ്യാറായിട്ടില്ല. എന്നാല്‍ നീതിക്കും സത്യത്തിനും വേണ്ടിയുള്ള കോണ്‍ഗ്രസിന്റെ പോരാട്ടത്തെ തടയാന്‍ ആര്‍്ക്കുമാകില്ല.

കോണ്‍ഗ്രസിനു മാത്രമേ ഇന്ത്യയെ നയിക്കാന്‍ കഴിയൂ
ഇപ്പോഴത്തെ ഭരണത്തില്‍ ജനം മടുത്തിരിക്കുകയാണ്. അവര്‍ മാറ്റം ആഗ്രഹിക്കുന്നു. പുറത്തേക്കുള്ള വഴി തിരയുകയാണ്. കോണ്‍ഗ്രസിനു മാത്രമേ ആ വഴി കാണിച്ചുകൊടുക്കാന്‍ കഴിയൂ. നമ്മുടെ പാര്‍ട്ടിയുടെ ആശയങ്ങള്‍ ജീവനോടെ കാത്തുസൂക്ഷിക്കാന്‍ പ്രവര്‍ത്തകര്‍ കഷ്ടപ്പെടുകയാണ്. മുതിര്‍ന്ന നേതാക്കള്‍ യുവാക്കളെ നയിക്കണം. അങ്ങനെ പാര്‍ട്ടിയെ മുന്നില്‍ കൊണ്ടുവരണം.

നമ്മള്‍ കുരുക്ഷേത്ര ഭൂമിയിലെ പാണ്ഡവര്‍
ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പ് കുരുക്ഷേത്ര ഭൂമിയില്‍ വലിയൊരു യുദ്ധം നടന്നു. ധര്‍മ്മവും അധര്‍മ്മവും തമ്മിലുള്ള പോരാട്ടം. കൗരവര്‍ക്ക് വലിയ സൈനിക ബലം ഉണ്ടായിരുന്നു. വലിയ തോതില്‍ പണവും ആയുധങ്ങളുമുണ്ടായിരുന്നു. എന്നാല്‍ പാണ്ഡവപ്പടക്ക് അംഗബലവും ആയുധ ബലവും കുറവായിരുന്നു. പക്ഷേ സത്യം ജയിച്ചു. ധര്‍മ്മം പുനഃസ്ഥാപിക്കപ്പെട്ടു. കുരുക്ഷേത്ര യുദ്ധത്തിലെ പാണ്ഡവരെപ്പോലെയാണ് കോണ്‍ഗ്രസ്. സത്യത്തിനു വേണ്ടിയുള്ള യുദ്ധം കോണ്‍ഗ്രസ് ജയിക്കും.
ആധുനിക കാലത്തെ കൗരവര്‍(ബി.ജെ.പി) അധികാര ഭ്രമത്തില്‍ മുങ്ങിത്താഴുകയാണ്. ബി.ജെ.പി പോരാടുന്നത് അധികാരത്തിനു വേണ്ടിയാണ്. മതം അവര്‍ക്ക് അധികാരത്തിനുവേണ്ടി മാത്രമുള്ളതാണ്. കൗരവരെപ്പോലെ, ബി.ജെ.പി അവരുടെ പ്രസിഡണ്ടാക്കിയിരിക്കുന്നത് ഒരു കൊലക്കേസ് പ്രതിയെയാണ്. ബി.ജെ.പിയുടെ കാര്യത്തില്‍ മാത്രമേ ഇത് ജനം അംഗീകരിക്കൂ.

തൊഴിലില്ലായ്മയും കാര്‍ഷിക
പ്രതിസന്ധിയും പരിഹരിക്കും
തൊഴിലില്ലായ്മയും കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയുമാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ രണ്ട് വെല്ലുവിളികള്‍. ഈ തൊഴിലില്ലായ്മാ പ്രശ്‌നത്തെ എങ്ങനെ പരിഹരിക്കും എന്നാണ് എല്ലാവരും ചോദിക്കുന്നത്. ഒരു സംഘടനക്ക് മാത്രമേ അതിന് സാധ്യമാകൂ. ആ സംഘടനയാണ് സര്‍ക്കാര്‍. നിലവിലെ സംഘടന അതില്‍ പരാജയപ്പെട്ടിരിക്കുന്നു. അതുകൊണ്ട് സംഘടനയില്‍ മാറ്റം അനിവാര്യമാണ്. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ തൊഴിലില്ലായ്മക്കും കാര്‍ഷിക പ്രതിസന്ധിക്കും പരിഹാരം കാണുന്നതിനുള്ള നടപടികളുണ്ടാകും. രാജ്യത്തിന്റെ നഷ്ടപ്രതാപവും അന്തസ്സും തിരിച്ചുപിടിക്കാനുള്ള പ്രവര്‍ത്തനങ്ങളുണ്ടാകും.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.