Connect with us

Football

രാകോം കെപിഎല്‍:ഗോള്‍ഡന്‍ ത്രെഡ്‌സ് ചാമ്പ്യന്‍മാര്‍

കെഎസ്ഇബിയെ രണ്ട് ഗോളിന് തോല്‍പ്പിച്ചു

Published

on

കോഴിക്കോട്: അധികസമയത്തെ രണ്ട് സുന്ദരഗോളില്‍ കരുത്തരായ കെഎസ്ഇബിയെ വീഴ്ത്തി ഗോള്‍ഡന്‍ ത്രെഡ്‌സ് രാംകോ കേരള പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായി. ആദ്യ ഫൈനലിന് ഇറങ്ങിയ ത്രെഡ്‌സിന്റെ കന്നിക്കിരീടമാണ്. കോഴിക്കോട് കോര്‍പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ക്യാപ്റ്റന്‍ അജയ് അലക്‌സിന്റെയും ഇസ്ഹാഖ് നുഹു സെയ്ദുവിന്റെയും ഗോളുകളിലാണ് കൊച്ചി ആസ്ഥാനമായ ഗോള്‍ഡന്‍ ത്രെഡ്‌സ് കിരീടം ചൂടിയത്. നിശ്ചിതസമയം ഇരുടീമുകളും ഗോളടിക്കാതെ പിരിഞ്ഞപ്പോഴാണ് മത്സരം അധികസമയത്തേക്ക് നീണ്ടത്. കെപിഎല്‍ വരുന്നതിന് മുമ്പ് 2012ല്‍ സംസ്ഥാന ക്ലബ്ബ് ചാമ്പ്യന്‍മാരായിരുന്നു ത്രെഡ്‌സ്.

നിലവിലെ റണ്ണറപ്പുകളായ കെഎസ്ഇബി രണ്ടാം കിരീടം ലക്ഷ്യമിട്ടായിരുന്നു എത്തിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ കെഎസ്ഇബിക്കായിരുന്നു ജയം. ചരിത്രത്തിലാദ്യമായി 22 ടീമുകളാണ് ലീഗില്‍ മത്സരിച്ചത്. ആകെ 113 കളികള്‍. 12 ഗോളുമായി ത്രെഡ്‌സിന്റെ ഘാന സ്‌െ്രെടക്കര്‍ നുഹു സെയ്ദ് ഗോള്‍ഡന്‍ ബൂട്ടിന് അര്‍ഹനായി. അജയ് അലക്‌സ് ഫൈനലിലെ താരമായി.

മാറ്റമില്ലാതെ ലൈനപ്പ്

സോളി സേവ്യര്‍ കോച്ചായ ഗോള്‍ഡന്‍ ത്രെഡ്‌സ് വിദേശകരുത്തിലാണ് എത്തിയത്. നുഹു സെയ്ദുവും ഇ എസ് സജീഷും മുന്നേറ്റത്തില്‍. മധ്യനിരയില്‍ കളിമെനയുന്ന ഐവറികോസ്റ്റുകാരന്‍ ഒത്തറേസി. കൂട്ടിന് വിശാഖ് മോഹനനും ഹരി ശങ്കറും. പ്രതിരോധം ഘാനക്കാരന്‍ ജോസഫ് ടെട്ടെ നയിച്ചു. ക്യാപ്റ്റന്‍ അജയ് അലക്‌സ്, ബിബിന്‍ അജയന്‍, ഡി നിഖില്‍, സോയല്‍ ജോഷി എന്നിവര്‍. ഗോളിയായി സി എം മനോബിനും എത്തി. മുഹമ്മദ് പാറക്കോട്ടിലിനെ ഏക സ്‌െ്രെടക്കറായാണ് പരിശീലകനായ പി ബി രമേഷ് കെഎസ്ഇബിയെ ഒരുക്കിയത്. മധ്യനിരയില്‍ നിജോ ഗില്‍ബര്‍ട്, സി ജേക്കബ്, പി അജീഷ്, ഗിഫ്റ്റി ഗ്രേഷ്യസ്, എം വിഘ്‌നേഷ് എന്നിവര്‍. ജെ ജെറീറ്റോയും ക്യാപ്റ്റന്‍ എസ് ഫ്രാന്‍സിസും ജിനേഷ് ഡൊമിനിക്കും ആര്‍ ഷിനുവും പ്രതിരോധത്തില്‍. പതിവുപോലെ എസ് ഹജ്മല്‍ ഗോള്‍വല കാത്തു.

ആക്രമണം, പ്രത്യാക്രമണം

പരിചയസമ്പന്നരായ താരങ്ങള്‍ ഫൈനലിന്റെ സമ്മര്‍ദമില്ലാതെ പന്തുതട്ടിയപ്പോള്‍ തുടക്കംതന്നെ കെഎസ്ഇബി ആക്രമണം നടത്തി. പന്തില്‍ മേധാവിത്വം പുലര്‍ത്തി കളംപിടിക്കാനായിരുന്നു നീക്കം. ഗോള്‍ഡന്‍ ത്രെഡ്‌സാകട്ടെ പ്രത്യാക്രമണങ്ങള്‍ക്ക് പ്രധാന്യം നല്‍കി. 17ാം മിനിറ്റില്‍ ത്രെഡ്‌സിന് മികച്ച അവസരം കിട്ടി. എന്നാല്‍ ഗോളി മാത്രം മുന്നില്‍നില്‍ക്കേ നുഹു സെയ്ദുവിന് പിഴച്ചു. പതിയെ കെഎസ്ഇബിയുടെ മത്സരത്തിലെ പിടി അയഞ്ഞു. മധ്യനിരയില്‍ ഒത്തറേസിയും ഹരിശങ്കറുമായിരുന്നു ത്രെഡ്‌സിനായി മിന്നിയത്. മുന്നിലെത്താന്‍ ഇരുടീമുകളും വിയര്‍ത്തു കളിച്ചെങ്കിലും ഫലംകണ്ടില്ല. 41ാം മിനിറ്റില്‍ നുഹു സെയ്ദുവിന്റെ ഇടംകാലടി കെഎസ്ഇബി പോസ്റ്റിന് അരികിലൂടെ പറന്നു. ഒന്നാംപകുതി ഇരുടീമുകള്‍ക്കും ഗോള്‍വല ലക്ഷ്യമാക്കി പന്തൊന്നും തൊടുക്കാനായില്ല.

ഗോളൊഴിഞ്ഞ് രണ്ടാം പകുതിയും

രണ്ടാംപകുതി ത്രെഡ്‌സിന്റ മിന്നുംനീക്കങ്ങളോടെ തുടങ്ങി. 53ാം മിനിറ്റില്‍ സോയല്‍ ജോഷി ഇടതുമൂലയില്‍നിന്ന് തൊടുത്ത പന്ത് ഹജ്മല്‍ തട്ടിയകറ്റി. പിന്നാലെയുള്ള കോര്‍ണറും കെഎസ്ഇബി ഗോള്‍മുഖത്തെ വിറപ്പിച്ചു. 61ാം മിനിറ്റിലും 69ാം മിനിറ്റിലും നുഹു സെയ്ദുവിനും നല്ല അവസരം കിട്ടി. പക്ഷേ മുതലാക്കാനായില്ല. 77ാം മിനിറ്റില്‍ കെഎസ്ഇബിയുടെ ആസൂത്രിതനീക്കം കണ്ടു. മധ്യനിരയില്‍നിന്നും നിജോയുടെ മുന്നേറ്റം. വിഘ്‌നേഷിന് പന്ത് നല്‍കിയെങ്കിലും ഉന്നംതെറ്റി. 81ാം മിനിറ്റില്‍ കെഎസ്ഇബി മുന്നിലെത്തിയെന്ന് തോന്നിച്ചു. അജീഷിന്റെ മിന്നല്‍ ഷോട്ട് പക്ഷേ ക്രോസ് ബാറില്‍ തട്ടി മടങ്ങി.

മിന്നല്‍ ത്രെഡ്‌സ്

നിശ്ചിതസമയം ഇരുടീമുകള്‍ക്കും ലക്ഷ്യം കാണാനാകാത്തതോടെ കളി അധികസമയത്തേക്ക് നീണ്ടു. ഇവിടെയും തുടക്കം തെറ്റുകള്‍ ആവര്‍ത്തിച്ചു ത്രെഡ്‌സ്. 102ാം മിനിറ്റില്‍ നുഹു സെയ്ദുവിന്റെ ഷോട്ട് ഹജ്മല്‍ രക്ഷപ്പെടുത്തി. രണ്ട് മിനിറ്റിന് പിന്നാലെ വിശാഖിന്റെ പന്ത് ഗോളിയെ കീഴടക്കിയെങ്കിലും പുറത്തുപോയി. ബോക്‌സിന് ഇടതുഭാഗത്ത് ആസിഫ് ഷഹീറിനെ വീഴ്ത്തിയതിനായിരുന്നു ത്രെഡ്‌സിന് ഫ്രീ കിക്ക് ലഭിച്ചത്. എല്ലാ പിഴവുകള്‍ക്കും ഒറ്റ ഫ്രീകിക്കിലൂടെ അവര്‍ മറുപടി നല്‍കി. അജയ് അലക്‌സിന്റ കണിശതയാര്‍ന്ന കിക്ക് ഹജ്മലിനെ കാഴ്ച്ചക്കാരനാക്കി വലതുമൂലയില്‍ വിശ്രമിച്ചു. 119ാം മിനിറ്റില്‍ നുഹു പ്രായശ്ചിത്തം ചെയ്തു. അതുവരെയുള്ള എല്ലാ പിഴവുകള്‍ക്കുമുള്ള മറുപടി. മൂന്ന് പ്രതിരോധക്കാരെ വെട്ടിച്ചുള്ള ഇടംകാലടി ത്രെഡ്‌സിന് പ്രീമിയര്‍ ലീഗിലെ കിരീടം ഉറപ്പിച്ചു.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Football

‘ പേടിപ്പിക്കേണ്ട’; ലാലീഗ അധികാരികളോട് ഫ്രഞ്ച് ഫസ്റ്റ് ഡിവിഷന്‍ അധികാരികള്‍

Published

on

പാരീസ്: കിലിയന്‍ എംബാപ്പേയുടെ പേര് പറഞ്ഞ് പേടിപ്പിക്കാന്‍ നോക്കേണ്ടെന്ന് ലാലീഗ അധികാരികളോട് ഫ്രഞ്ച് ഫസ്റ്റ് ഡിവിഷന്‍ അധികാരികള്‍. എംബാപ്പേയെ നിലനിര്‍ത്താന്‍ വന്‍ പണം മുടക്കിയത് വഴി യൂറോപ്പിലെ ഫുട്‌ബോള്‍ ചട്ടങ്ങള്‍ പി.എസ്.ജി കാറ്റില്‍ പറത്തിയെന്നും ഇതിനെതിരെ കോടതിയില്‍ പോവുമെന്നുമാണ് ദിവസങ്ങള്‍ക്ക് മുമ്പ് ലാലീഗ അധികാരികള്‍ പറഞ്ഞത്. സ്പാനിഷ് സൂപ്പര്‍ ക്ലബായ റയല്‍ മാഡ്രിഡ് നോട്ടമിട്ട താരമായിരുന്നു എംബാപ്പേ. ഏതൊരു സാഹചര്യത്തിലും എംബാപ്പേ റയലില്‍ എത്തുമെന്നായിരുന്നു ഫ്‌ളോറന്റീനോ പെരസും സംഘവും വിശ്വസിച്ചിരുന്നത്.

എന്നാല്‍ വന്‍ പ്രതിഫലം വാഗ്ദാനം ചെയ്ത് പി.എസ്.ജി അടുത്ത മൂന്ന് വര്‍ഷത്തേക്ക് താരത്തെ നിലനിര്‍ത്തുകയായിരുന്നു. ഇതാണ് റയലിനെയും ലാലീഗയെയും ചൊടിപ്പിച്ചത്. എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ക്ലബിന്റെ വരുമാനത്തില്‍ 32 ശതമാനത്തിലധികം താരങ്ങള്‍ക്കായി ചെലവഴിച്ചവരാണ് ലാലീഗയെന്ന് ഫ്രഞ്ച് ഡിവിഷന്‍ വണ്‍ മേധാവി വിന്‍സെന്റ്് ലബ്രുനെ പറഞ്ഞു. ഇന്നലെ ലാലീഗ പ്രസിഡണ്ട് ജാവിയര്‍ ടെബസിന് അയച്ച കത്തില്‍ സ്വന്തം വീഴ്ച്ചകള്‍ക്ക് ഫ്രഞ്ച് ലീഗിനെയും പി.എസ്.ജിയെയും എംബാപ്പേയെയും കുറ്റപ്പെടുത്തരുതെന്ന് വിന്‍സെന്റ് പറഞ്ഞു. ലാലീഗയുടെ വീഴ്ച്ചക്ക് ഫ്രഞ്ച് ലീഗിനെ കുറ്റപ്പെടുത്തരുത്. നിങ്ങളുടെ സാമ്പത്തിക വീഴ്ച്ചകള്‍ നിങ്ങള്‍ തന്നെ പരിഹരിക്കുക-വിന്‍സെന്റ് പറഞ്ഞു.

Continue Reading

Football

തേര്‍ഡ് ഐ: ഗോള്‍മഴയുറപ്പ്- കമാല്‍ വരദൂര്‍

ബെന്‍സേമയെ തടയുന്നതില്‍ അലിസണ്‍ ബേക്കര്‍ വിജയിച്ചാല്‍ കിരീടം ലിവറിനാവും. മാനേയെ തടയാന്‍, സലാഹിനെ തടയാന്‍ കൊത്‌വ എന്ന ഉയരക്കാരനായ ബെല്‍ജിയക്കാരനാവുമ്പോള്‍ കിരീടം മാഡ്രിഡിലുമെത്തും.

Published

on

2018 ലെ റഷ്യന്‍ ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഏറ്റവുമധികം തവണ കയറിയിറങ്ങിയ കളിമുറ്റമായിരുന്നു സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് നഗരമധ്യത്തിലെ ക്രെസ്റ്റോവിസ്‌കി സ്‌റ്റേഡിയം. അവിടെ നടക്കേണ്ടതായിരുന്നു ഇന്നത്തെ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍. പക്ഷേ വ്ഌഡിമിര്‍ പുട്ടിന്റെ റഷ്യ സെലന്‍സ്‌ക്കിയുടെ യുക്രെയ്‌നിനെതിരെ അനാവശ്യ കയ്യേറ്റത്തിന് മുതിര്‍ന്നു. യുദ്ധമെന്ന ഭീകരത ലോകത്തെ വേദനിപ്പിച്ചപ്പോള്‍ എല്ലാവരും റഷ്യക്കെതിരായി. അങ്ങനെയാണ് യൂറോപ്യന്‍ ഫുട്‌ബോളിനെ ഭരിക്കുന്ന യുവേഫ സെന്റ് പീറ്റേഴ്‌സ് ബര്‍ഗ് എന്ന അതിസുന്ദര റഷ്യന്‍ നഗരത്തോട് വിട ചൊല്ലാന്‍ നിര്‍ബന്ധിതരായത്. പുട്ടിന്‍ യുദ്ധം മുറുക്കിയപ്പോള്‍ ഫ്രഞ്ച് പ്രസിഡണ്ട് ഇമാനുവല്‍ മക്‌റോണ്‍ യുവേഫയോട് പറഞ്ഞു- ഫൈനലിന് പാരീസ് റെഡിയാണെന്ന്.

2006 ലെ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ നടന്ന അതേ പാരീസ്. അന്ന് ചാമ്പ്യന്‍സ് ലീഗിന്റെ നാമധേയം യൂറോപ്യന്‍ കപ്പ് എന്നായിരുന്നു. ബാര്‍സിലോണക്കാര്‍ ആഴ്‌സനലിനെ വീഴ്ത്തിയ രാത്രി. ബാര്‍സിലോണ സ്‌പെയിനും ആഴസ്‌നല്‍ ഇംഗ്ലണ്ടുമാവുമ്പോള്‍ ഇന്നും അതേ തരത്തില്‍ മറ്റൊരു ഇംഗ്ലീഷ്-സ്പാനിഷ് അങ്കം. കാല്‍പ്പന്ത് മൈതാനത്ത് പന്ത് തട്ടുന്നത് പതിനൊന്ന് പേരാണെങ്കിലും കളിയുടെ ഗതി നിര്‍ണയിക്കുന്നതില്‍ വ്യക്തിഗത മികവുകള്‍ പ്രധാനമാണ്.

റയല്‍ മാഡ്രിഡ് ഇത്തവണ സ്വപ്‌ന തുല്യമായ യാത്രയിലുടെയാണ് അവസാന പോരാട്ടത്തിന് യോഗ്യത നേടിയത്. തോല്‍പ്പിച്ചവരുടെ ഗണത്തില്‍ മെസിയും നെയ്മറും എംബാപ്പേയും കളിച്ച സാക്ഷാല്‍ പി.എസ്.ജി, നിലവിലെ വന്‍കരാ ചാമ്പ്യന്മാരും മാസോണ്‍ മൗണ്ട്, അന്റോണിയോ റുഡിഗര്‍, ടിമോ വെര്‍ണര്‍, റുമേലു ലുക്കാക്കു തുടങ്ങിയവരുടെ ചെല്‍സി, കെവിന്‍ ഡി ബ്രുയനും റഹീം സ്‌റ്റെറര്‍ലിങും റിയാദ് മെഹ്‌റസും ഗബ്രിയേല്‍ ജീസസുമെല്ലാം അണി നിരന്ന മാഞ്ചസ്റ്റര്‍ സിറ്റിയെയുമെല്ലാം. ഈ കളികളില്ലെല്ലാം അരങ്ങ് തകര്‍്ത്തത് ഒരു 35 കാരനായിരുന്നു-ഡബിള്‍ ഹാട്രിക് മികവില്‍ അരങ്ങ് തകര്‍ത്ത കരീം ബെന്‍സേമ. ഇന്ന് അദ്ദേഹമാണ് ടീമിന്റെ നായകന്‍.

ലിവര്‍ സംഘത്തില്‍ കളിയുടെ ഗതിക്കും വേഗത്തിനുമൊപ്പം താള-ലയ സമ്പന്നമായി പന്ത് തട്ടുന്ന സാദിയോ മാനേ എന്ന മുന്‍നിരക്കാരന്‍. സീസണില്‍ മാനേ സ്വന്തം രാജ്യമായ സെനഗലിന് ആഫ്രിക്കന്‍ വന്‍കരാ കിരീടം സമ്മാനിച്ചു, സെനഗലിന് ഖത്തര്‍ ലോകകപ്പ് ടിക്കറ്റ് സമ്മാനിച്ചു, ലിവറിന് ഒന്നിലധികം കിരീടങ്ങള്‍ സമ്മാനിച്ചു- ഇന്ന് അദ്ദേഹമിറങ്ങുമ്പോള്‍ റയലിന്റെ പുകള്‍പെറ്റ സീനിയര്‍ ഡിഫന്‍ഡര്‍ സംഘത്തിന് കാര്യങ്ങള്‍ എളുപ്പമാവില്ല. കളിയിലെ രസതന്ത്രം മെനയുന്നതില്‍ മുന്‍നിരക്കാര്‍ക്കുള്ള പങ്ക് വലുതാവുമ്പോള്‍ സ്‌റ്റെഡെ ഡി ഫ്രാന്‍സില്‍ ബെന്‍സേമയും മാനേയുമായിരിക്കും കിരീട നിര്‍ണയത്തിലെ പ്രധാനികള്‍.

ബെന്‍സേമയെ തടയുന്നതില്‍ അലിസണ്‍ ബേക്കര്‍ വിജയിച്ചാല്‍ കിരീടം ലിവറിനാവും. മാനേയെ തടയാന്‍, സലാഹിനെ തടയാന്‍ കൊത്‌വ എന്ന ഉയരക്കാരനായ ബെല്‍ജിയക്കാരനാവുമ്പോള്‍ കിരീടം മാഡ്രിഡിലുമെത്തും. ഇവരെ ഒരുക്കുന്നത് മൈതാനത്തെ പുകള്‍പെറ്റ ആശാന്മാരാണ്. കാര്‍ലോസ് അന്‍സലോട്ടിയും ജുര്‍ഗന്‍ ക്ലോപ്പെയും. ലോക ഫുട്‌ബോളിലെ വിലപിടിപ്പുള്ള പരിശീലകര്‍. രണ്ട് പേരും ആക്രമണ ഫുട്‌ബോളിന്റെ വക്താക്കള്‍. ഒരു തരത്തിലും പ്രതിരോധ സോക്കറില്‍ വിശ്വാസമര്‍പ്പിക്കാത്തവര്‍. അതിനാല്‍ ഗോളുകളധികം പിറന്നാലും അല്‍ഭുതപ്പെടാനില്ല. തിരിച്ചുവരവാണ് റയലിന്റെ ശക്തി. സീസണില്‍ മൂന്ന് നിര്‍ണായക ദ്വിപാദ മല്‍സരങ്ങളില്‍ പിറകില്‍ നിന്നും തിരികെ വന്നവര്‍. ഏതൊരു സാഹചര്യത്തെയും അനുഭവക്കരുത്തില്‍ നേരിടാനുള്ള ആത്മവിശ്വാസമാണ് സീമപകാലത്തെ റയല്‍.

Continue Reading

Football

യൂറോപ്പിലെ രാജാക്കന്മാരെ ഇന്നറിയാം; ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ഇന്ന്‌

12-30 ന് ഫ്രാന്‍സിലെ പ്രിയ സോക്കര്‍ വേദിയായ സ്റ്റഡെ ഡി ഫ്രാന്‍സില്‍ സ്‌പെയിനിലെ ചാമ്പ്യന്‍ ക്ലബായ റയല്‍ മാഡ്രിഡും ഇംഗ്ലണ്ടിലെ സൂപ്പര്‍ ക്ലബായ ലിവര്‍പൂളും മുഖാമുഖം. അതല്ലെങ്കില്‍ ഇംഗ്ലണ്ടും സ്‌പെയിനും തമ്മിലുള്ള ഒരു യൂറോപ്യന്‍ ഫൈനല്‍.

Published

on

പാരീസ്:ഇന്നത്തെ രാത്രി ഉറങ്ങാനുള്ളതല്ല. കളി കാണാനുള്ളതാണ്. ലോകകപ്പോ യൂറോയോ കോപ്പയോ ഒന്നുമല്ല. പക്ഷേ യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബ് എന്നാല്‍ ഫുട്‌ബോള്‍ ലോകത്തിന്റെ തന്നെ ചാമ്പ്യന്‍ ക്ലബാണ്. അവരെ കണ്ടെത്തുന്ന ഫൈനലാണ് ഇന്നത്തെ രാത്രി. 12-30 ന് ഫ്രാന്‍സിലെ പ്രിയ സോക്കര്‍ വേദിയായ സ്റ്റഡെ ഡി ഫ്രാന്‍സില്‍ സ്‌പെയിനിലെ ചാമ്പ്യന്‍ ക്ലബായ റയല്‍ മാഡ്രിഡും ഇംഗ്ലണ്ടിലെ സൂപ്പര്‍ ക്ലബായ ലിവര്‍പൂളും മുഖാമുഖം. അതല്ലെങ്കില്‍ ഇംഗ്ലണ്ടും സ്‌പെയിനും തമ്മിലുള്ള ഒരു യൂറോപ്യന്‍ ഫൈനല്‍.

വിഖ്യാതരായ രണ്ട് ആശാന്മാര്‍. ജുര്‍ഗന്‍ ക്ലോപ്പെ എന്ന ജര്‍മന്‍കാരനും കാര്‍ലോസ് അന്‍സലോട്ടി എന്ന ഇറ്റലിക്കാരനും. അങ്ങനെ നോക്കുമ്പോള്‍ ഇത് ജര്‍മനി-ഇറ്റലി ഫൈനലുമാണ്. താര നിര നോക്കു- റയല്‍ സംഘത്തില്‍ കരീം ബെന്‍സേമ, ലുക്കാ മോദ്രിച്ച്, ടോണി ക്രൂസ് തുടങ്ങിയ വേള്‍ഡ് ക്ലാസ് സീനിയേഴ്‌സ്. ഇവര്‍ക്കൊപ്പം യുവനിരയിലെ മികച്ച കാവല്‍ക്കാരന്‍ തിബോത്ത് കൊത്‌വ, വിനീഷ്യസ് ജൂനിയര്‍, റോഡ്രിഗോ തുടങ്ങിയവര്‍. ലിവര്‍ ടീമില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച സ്‌ട്രൈക്കിംഗ് ജോഡിയായ മുഹമ്മദ് സലാഹും സാദിയോ മാനേയും. ഇവര്‍ക്കൊപ്പം റോബര്‍ട്ടോ ഫിര്‍മിനോ, വിര്‍ജില്‍ വാന്‍ഡിജിക്, അലിസണ്‍ ബേക്കര്‍ തുടങ്ങിയ സീനിയേഴ്‌സ്.

റയലിനും ലിവറിനും ഇത്തവണ രണ്ട് കിരീടങ്ങള്‍ നേടാനായിട്ടുണ്ട്. റയല്‍ സ്പാനിഷ് ലാലീഗയും സ്പാനിഷ് സൂപ്പര്‍ കപ്പും സ്വന്തമാക്കിയവര്‍. ലിവറാവട്ടെ കറബാവോ കപ്പും എഫ്.എ കപ്പും സീസണില്‍ ഷോക്കേസിലെത്തിച്ചിരിക്കുന്നു. രണ്ട് ടീമുകള്‍ക്കും മൂന്നാമതൊരു കിരീടം കൂടി സ്വന്തമാക്കി സീസണ്‍ അവസാനിപ്പിക്കാനാണ് മോഹം. പ്രീമിയര്‍ ലീഗ് നഷ്ടമായതായിരുന്നു ലിവറിന്റെ സമീപകാല വേദന.

മേജര്‍ ഇംഗ്ലീഷ് കിരീടത്തിന് ഒരു പോയന്റിന് അരികിലായിരുന്നു ടീമിന്റെ പതനം. പ്രീമിയര്‍ ലീഗ് അവസാന പോരാട്ടത്തിന്റെ അവസാന മിനുട്ട് വരെ സാധ്യതകളില്‍ നിറഞ്ഞ ടീം. ചാമ്പ്യന്മാരായി മാറിയ മാഞ്ചസ്റ്റര്‍ സിറ്റി അവസാന അങ്കത്തില്‍ ആസ്റ്റണ്‍ വില്ലയോട് തോറ്റ് നില്‍ക്കുമ്പോള്‍ വോള്‍വ്‌സിനെതിരെ മുന്നിലായിരുന്നു ലിവര്‍. പക്ഷേ അവസാനത്തില്‍ മൂന്ന് ഗോളുകളുമായി സിറ്റി തിരികെ വന്നപ്പോള്‍ ലിവറിന്റെ മോഹം അകന്നു. ആ നഷ്ടം നികത്താന്‍ ഇന്ന് ലിവറിന് യൂറോപ്യന്‍ കിരീടം വേണം. റയലാവട്ടെ ചാമ്പ്യന്‍സ് ലീഗ് ഏറ്റവുമധികം തവണ ഉയര്‍ത്തിയ സംഘമാണ്. അവരും വിട്ടു കൊടുക്കാതെ കളിക്കുമെന്നിരിക്കെ രാത്രിയില്‍ ഉറങ്ങിയാല്‍ നഷ്ടം സുന്ദരമായ സോക്കര്‍ പൂരമായിരിക്കും.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.