Connect with us

Sports

തോറ്റ ഓസ്‌ട്രേലിയക്ക് കയ്യടിക്കാം; അവര്‍ക്ക് എല്ലാം അറിയാമായിരുന്നു

Published

on

മുഹമ്മദ് ഷാഫി

ഫ്രാന്‍സ് 2 – ഓസ്‌ട്രേലിയ 1

നിങ്ങളുടെ കൈവശം വേണ്ടത്ര ആയുധങ്ങളില്ലെങ്കില്‍ ഉള്ള ആയുധങ്ങള്‍ കൊണ്ട് പരമാവധി ആക്രമിക്കുക. ധീരതയോടൊപ്പം ഭാഗ്യംകൂടി ചേര്‍ന്നാല്‍ ഒരുപക്ഷേ ജയം നിങ്ങളുടെ പക്ഷത്തായിരിക്കാം. പക്ഷേ, കരുത്തരായ ഫ്രാന്‍സിനെതിരെ പല്ലുംനഖവുമുപയോഗിച്ച് പോരാടിയിട്ടും ഓസ്‌ട്രേലിയ തോറ്റു; നാണക്കേട് തോന്നേണ്ടതില്ലാത്ത, തല ഉയര്‍ത്തിപ്പിടിച്ചു തന്നെ ഗ്രൗണ്ടില്‍ നിന്ന് കയറാവുന്ന തോല്‍വി.

2010-ല്‍ നെതര്‍ലാന്റ്‌സിനെ ലോകകപ്പ് ഫൈനലിലെത്തിച്ച ബെര്‍ത് വാന്‍ മാര്‍വീക് എന്ന കോച്ചിന്റെ സ്വാധീനം ഓസ്‌ട്രേലിയന്‍ കളിക്കാരിലുണ്ടാക്കിയ സ്വാധീനം സുവ്യക്തമായിരുന്നു. പന്ത് കാലിലുള്ളപ്പോഴും ഇല്ലാത്തപ്പോഴും എന്തുചെയ്യണമന്ന കാര്യത്തില്‍ അവര്‍ക്ക് സംശയമുണ്ടായിരുന്നില്ല. ഒരു ഗോള്‍ വഴങ്ങിയാല്‍ എങ്ങനെ പ്രതികരിക്കണമെന്നതും സോക്കറൂസിന് മനഃപാഠമായിരുന്നു. അതിനാല്‍ തന്നെ, ഒരു ഗോളിന് പിന്നിലായ ശേഷവും അവര്‍ തിരിച്ചടിച്ചു. അവസരം കിട്ടുമ്പോഴൊക്കെ ആയുധങ്ങള്‍ പ്രയോഗിച്ചു.

ബോക്‌സിന്റെ പരിസരത്തെത്തുമ്പോള്‍ ഓസ്‌ട്രേലിയക്ക് അങ്കലാപ്പൊന്നുമുണ്ടായിരുന്നില്ല. കിട്ടിയ അവസരങ്ങളിലൊക്കെ പന്ത് ഗോള്‍ ലക്ഷ്യമാക്കി പറന്നു. അനാവശ്യ പാസുകളോ കോംപ്ലിക്കേറ്റഡ് നീക്കങ്ങളോ ഇല്ല. അവരെക്കൊണ്ടാവുന്നത് അവര്‍ ചെയ്തു. സെറ്റ്പീസുകളിലും ഓസീസ് മികച്ചു നിന്നു. ആദ്യപകുതിയിലെ ഒരു ഫ്രീകിക്കില്‍ ലോറിസിന് മത്സരത്തിലെ ഏറ്റവും മികച്ച സേവ് നടത്തേണ്ടി വന്നെങ്കില്‍ മറ്റൊന്നില്‍ ഉംതിതിക്ക് പെനാല്‍ട്ടി വഴങ്ങേണ്ടി വന്നു.

ഇത്തവണ ലോകകപ്പിലെ ഫേവറേറ്റുകളിലൊന്നാണ് ഫ്രാന്‍സ്. പക്ഷേ, ഇന്നു കളിച്ച കളിയാണ് കൈവശമുള്ളതെങ്കില്‍ വളരെ നേരത്തെ തന്നെ പായ മടക്കുന്നതായിരിക്കും നല്ലത്. ഗ്രീസ്മന്‍, എംബാപ്പെ, ഡെംബലെ, ജിറൂഡ്, നബീല്‍ ഫക്കീര്‍ എന്നീ അഞ്ച് സ്‌ട്രൈക്കര്‍മാരെ മാറിപരീക്ഷിച്ചിട്ടും വിജയഗോളടിക്കാന്‍ പോഗ്ബയുടെ വ്യക്തിഗത മികവ് വേണ്ടിവന്നെങ്കില്‍ ദെഷാംപ്‌സിന്റെ തന്ത്രങ്ങള്‍ക്ക് കാര്യമായ കുഴപ്പമുണ്ട്. എന്‍സോസിയെയോ ലെമാറിനെയോ ഇറക്കി 4-4-2 (4-1-3-2) ആയിരിക്കും അവര്‍ക്ക് ഇണങ്ങുക. എന്‍ഗോളോ കാന്റെക്ക് പിടിപ്പത് പണിയുള്ള മിഡ്ഫീല്‍ഡില്‍ കുറച്ചുകൂടി ആക്രമണാത്മകമായി ചിന്തിക്കുന്ന ഒരാള്‍ വന്നാല്‍ മുന്‍നിരയിലേക്ക് പന്തെത്തുന്നതിന്റെ ആവര്‍ത്തി കൂടും.

പതിവുപോലെ ഇന്നും എന്‍ഗോളോ കാന്റെയെ നമ്മള്‍ ടി.വിയില്‍ അധികനേരം കണ്ടിരുന്നില്ല. പക്ഷേ, ഫ്രഞ്ച് നിരയില്‍ അദ്ദേഹമായിരുന്നു ഏറ്റവും നന്നായി കളിച്ചത്. ഓസ്‌ട്രേലിയയുടെ വേഗതയേറിയ മുന്നേറ്റങ്ങള്‍ക്കിടയില്‍ കാന്റെ 14 റിക്കവറിയാണ് നടത്തിയത്. അദൃശ്യമായ മാസ്റ്റര്‍ക്ലാസ്.

ഓസ്‌ട്രേലിയന്‍ ഡിഫന്‍സിന് കയ്യടിക്കാം. പ്രത്യേകിച്ചും മാര്‍ക് മിലിഗന്‍, ട്രെന്റ് സെയ്ന്‍സ്ബറി എന്നീ ഫുള്‍ബാക്കുകള്‍ക്ക്. ഗ്രീസ്മന്റെയും എംബാപ്പെയുടെയും ഡെംബലെയുടെയും മുന്നില്‍നിന്ന് പന്ത് ക്ലിയര്‍ ചെയ്യുന്ന കാഴ്ച മനോഹരമായിരുന്നു. ക്യാപ്ടന്‍ യെദിനാക്കും വലതു മിഡ്ഫീല്‍ഡര്‍ ലെക്കിയും നന്നായി കളിച്ചു. എത്ര കൂളായാണ് യെദിനാക്ക് പെനാല്‍ട്ടി വലയിലാക്കിയത്.

മികച്ച ടീമുകള്‍ക്കുള്ള അധികഗുണം അവസാന നിമിഷങ്ങളില്‍ അവര്‍ക്ക് എതിരാളികള്‍ക്കു മേല്‍ ശാരീരികവും മാനസികവുമായ സമ്മര്‍ദം ചെലുത്താന്‍ കഴിയുമെന്നതാണ്. ഇന്നലെ ഈജിപ്തും ഇന്ന് ഓസ്‌ട്രേലിയയിലും അതിന്റെ ഇരകളായി.

News

ലണ്ടനിലെത്തി മഞ്ഞപ്പട

26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി.

Published

on

കൊച്ചി: 26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി. ഗോവയില്‍ നടന്ന റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്‌മെന്റ് ലീഗില്‍ റണ്ണേഴ്‌സ് അപ്പായാണ് ബ്ലാസ്‌റ്റേഴ്‌സ് നെക്സ്റ്റ് ജെന്‍ കപ്പിന് യോഗ്യത നേടിയത്. പ്രമുഖ പ്രീമിയര്‍ ലീഗ് ക്ലബ്ബുകളുടെ യൂത്ത് ടീമുകളെയാണ് ബ്ലാസ്‌റ്റേഴ്‌സ് നേരിടുന്നത്. ബെംഗളൂരു എഫ്‌സി, റിലയന്‍സ് ഫൗണ്ടേഷന്‍ യങ് ചാമ്പ്‌സ് എന്നീ ടീമുകളും ഇന്ത്യയില്‍ നിന്ന് മത്സരത്തിനുണ്ട്.

നിലവിലെ ചാമ്പ്യന്‍മാരായ ചെല്‍സി എഫ്‌സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, സതാംപ്ടണ്‍ എഫ്‌സി എന്നിവയാണ് ഇംഗ്ലീഷ് ടീമുകള്‍. അണ്ടര്‍ 21 താരങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സിനായി ബൂട്ടണിയുന്നത്. രണ്ട് അണ്ടര്‍ 23 താരങ്ങളും ടീമിലുണ്ട്. പ്രീമിയര്‍ ലീഗും ഇന്ത്യന്‍ സൂപ്പര്‍ലീഗും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് നെക്സ്റ്റ് ജെന്‍ കപ്പ് സംഘടിപ്പിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് ടീം: സച്ചിന്‍ സുരേഷ്, മുഹമ്മദ് മുര്‍ഷിദ്, മുഹീത് ഷബീര്‍ ഖാന്‍, മുഹമ്മദ് ബാസിത്, ഹോര്‍മിപാം റൂയിവാ, ബിജോയ് വി, തേജസ് കൃഷ്ണ, മര്‍വാന്‍ ഹുസൈന്‍, ഷെറിന്‍ സലാറി, അരിത്ര ദാസ്, മുഹമ്മദ് ജാസിം, ജീക്‌സണ്‍ സിങ്, ആയുഷ് അധികാരി, ഗിവ്‌സണ്‍ സിങ്, മുഹമ്മദ് അസര്‍, മുഹമ്മദ് അജ്‌സല്‍, മുഹമ്മദ് അയ്‌മെന്‍, നിഹാല്‍ സുധീഷ്. തോമക് ഷ്വാസാണ് മുഖ്യ പരിശീലകന്‍. ടി.ജി പുരുഷോത്തമന്‍ സഹപരിശീലകന്‍.

Continue Reading

News

ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം; ജയിച്ചാല്‍ പരമ്പര

ആദ്യ ഏകദിനത്തില്‍ കേവലം നാല് റണ്‍സിന് ഭാഗ്യത്തിന് രക്ഷപ്പെട്ട ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം.

Published

on

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ആദ്യ ഏകദിനത്തില്‍ കേവലം നാല് റണ്‍സിന് ഭാഗ്യത്തിന് രക്ഷപ്പെട്ട ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം. രാത്രി ഏഴിന് ആരംഭിക്കുന്ന മല്‍സരത്തില്‍ ജയിച്ചാല്‍ ശിഖര്‍ ധവാന്റെ സംഘത്തിന് പരമ്പര സ്വന്തമാക്കാം. പക്ഷേ ആദ്യ മല്‍സരത്തില്‍ തന്നെ വിന്‍ഡീസ് ഇന്ത്യയെ ഞെട്ടിച്ച സാഹചര്യത്തില്‍ ധവാന്റെ സംഘത്തിന് മുന്‍ കരുതല്‍ നന്നായി വേണ്ടി വരും. ആദ്യ മല്‍സരത്തില്‍ വന്‍ സ്‌ക്കോര്‍ ഉയര്‍ത്തിയിരുന്നു ഇന്ത്യ. നായകന്‍ ധവാന്‍ സ്വന്തമാക്കിയ 97 റണ്‍സ്, സഹ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, മൂന്നാമനായ ശ്രേയാംസ് അയ്യര്‍ എന്നിവരുടെ അര്‍ധ ശതകങ്ങള്‍ എന്നിവയെല്ലാം സഹായമായപ്പോള്‍ ഏഴ് വിക്കറ്റിന് 308 റണ്‍സ്.

പക്ഷേ മറുപടിയില്‍ വിന്‍ഡീസ് 305 ലെത്തി. ഓപ്പണര്‍ ഷായ് ഹോപ്പിനെ (7) മുഹമ്മദ് സിറാജ് പെട്ടെന്ന് പുറത്താക്കിയെങ്കിലും കൈല്‍ മേയേഴ്‌സ്, ഷംറോ ബ്രുക്‌സ് എന്നിവര്‍ തകര്‍ത്തടിച്ചു. അപാര ഫോമിലായിരുന്നു മേയേഴ്‌സ്. 10 ബൗണ്ടറികളും ഒരു സിക്‌സറും ഉള്‍പ്പെടെ ഗംഭീര ഇന്നിംഗ്‌സ്. ബ്രൂക്‌സാവട്ടെ കൂറ്റനടികള്‍ക്ക് നിന്നില്ല. പക്ഷേ ന്നായി പിന്തുണച്ചു. ഈ സഖ്യത്തെ ഷാര്‍ദുല്‍ ഠാക്കൂര്‍ പുറത്താക്കുമ്പോഴേക്കും നല്ല അടിത്തറ കിട്ടിയിരുന്നു ആതിഥേയര്‍ക്ക്. ബ്രൂക്‌സ് പുറത്തായ ശേഷമെത്തിയ ബ്രാന്‍ഡണ്‍ കിംഗും പൊരുതി നിന്നതോടെ ഇന്ത്യ വിറക്കാന്‍ തുടങ്ങി. ബൗളര്‍മാര്‍ തെറ്റുകള്‍ ആവര്‍ത്തിച്ചു. പന്തുകള്‍ അതിര്‍ത്തിയിലേക്ക് പായാന്‍ തുടങ്ങി. മേയേഴ്‌സിനെ സഞ്ജു സാംസണിന്റെ കരങ്ങളിലെത്തിച്ച് ഷാര്‍ദുല്‍ തന്നെയാണ് മല്‍സരത്തിലേക്ക് ടീമിനെ തിരികെ കൊണ്ടുവന്നത്. 189 റണ്‍സിലായിരുന്നു മേയേഴ്‌സിന്റെ മടക്കം. ഫോമിലുള്ള നായകന്‍ നിക്കോളാസ് പുരാനെ സിറാജ് രണ്ടാം വരവില്‍ മടക്കിയതോടെ ആവേശമായി. യൂസവേന്ദ്ര ചാഹല്‍ റോവ്മാന്‍ പവലിനെ (6) വേഗം മടക്കി. പക്ഷേ അപ്പോഴും വാലറ്റത്തില്‍ അഖില്‍ ഹുസൈന്‍ (32 നോട്ടൗട്ട്), റോമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ അവസാനം വരെ പൊരുതി.

Continue Reading

News

കളി കാര്യവട്ടത്ത്; മല്‍സരം സെപ്തംബര്‍ 28ന്

ഓസ്‌ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്.

Published

on

മുംബൈ: ഓസ്‌ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്. ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരയിലെ ഒരു മല്‍സരം തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലായിരിക്കും.

സെപ്തംബര്‍ 28 നാണ് അങ്കം. ലോകകപ്പിന് മുമ്പ് ഓസ്‌ട്രേലിയന്‍ ടി-20 സംഘം ഇന്ത്യയിലെത്തുന്നുണ്ട്. മൊഹാലി (സെപ്തംബര്‍ 20,) നാഗ്പ്പൂര്‍ (സെപ്തംബര്‍ 23), ഹൈദരാബാദ് (സെപ്തംബര്‍ 25) എന്നിവിടങ്ങളലായിരിക്കും ഈ മല്‍സരങ്ങള്‍. ഇതിന് ശേഷമായിരിക്കും ദക്ഷിണാഫ്രിക്ക വരുന്നത്. ആദ്യ മല്‍സരം തിരുവനന്തപുരത്തും രണ്ടാംമല്‍സരം ഗോഹട്ടിയിലും (ഒക്ടോബര്‍ 01), മൂന്നാം മല്‍സരം ഇന്‍ഡോറിലുമായിരിക്കും (ഒക്ടോബര്‍ 3). ഈ പരമ്പരക്ക് ശേഷം മൂന്ന് മല്‍സര ഏകദിന പരമ്പരയിലും ദക്ഷിണാഫ്രിക്ക കളിക്കും. റാഞ്ചി (ഒക്ടോബര്‍ 6), ലക്‌നൗ (ഒക്ടോബര്‍ 9), ഡല്‍ഹി (ഒക്ടോബര്‍ 3) എന്നിവിടങ്ങളിലാണ് ഈ മല്‍സരം. കോവിഡ് കാലത്ത് കളിക്കാന്‍ കഴിയാതിരുന്ന പരമ്പരയാണ് ക്രിക്കറ്റ് ബോര്‍ഡ് ഇപ്പോള്‍ റീ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

2019 ലാണ് അവസാനമായി തിരുവനന്തപുരത്ത് ഒരു രാജ്യാന്തര മല്‍സരം നടന്നത്. ഡിസംബര്‍ എട്ടിന് നടന്ന ആ മല്‍സരത്തില്‍ വിരാത് കോലിയുടെ ഇന്ത്യയെ വിന്‍ഡീസ് തറപറ്റിച്ചിരുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.