Connect with us

gulf

അവിദഗ്ധ തൊഴിലാളികള്‍ക്ക് കനത്ത ഭീഷണിയാകും; സഊദിയില്‍ തൊഴില്‍ യോഗ്യത പരീക്ഷക്ക് തുടക്കം

തൊഴില്‍ പരിഷ്‌കാരങ്ങളില്‍ നിര്‍ണ്ണായക നീക്കങ്ങളുമായി സഊദി . വിദേശ തൊഴിലാളികളുടെ തൊഴില്‍ പ്രാവീണ്യം തെളിയിക്കുന്ന പരീക്ഷകള്‍ക്ക് ഇന്നലെ മുതല്‍ തുടക്കമായതായി സഊദി മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചു

Published

on

അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : തൊഴില്‍ പരിഷ്‌കാരങ്ങളില്‍ നിര്‍ണ്ണായക നീക്കങ്ങളുമായി സഊദി . വിദേശ തൊഴിലാളികളുടെ തൊഴില്‍ പ്രാവീണ്യം തെളിയിക്കുന്ന പരീക്ഷകള്‍ക്ക് ഇന്നലെ മുതല്‍ തുടക്കമായതായി സഊദി മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചു. രാജ്യത്തെ തൊഴില്‍ മേഖലയില്‍ പൂര്‍ണ്ണമായും നൈപുണ്യമുള്ള തൊഴിലാളികളെ ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ സംവിധാനം. വിവിധ ഘട്ടങ്ങളായാണ് വിദേശ തൊഴിലാളികളുടെ തൊഴില്‍ യോഗ്യത പരീക്ഷ പൂര്‍ത്തിയാക്കുക.

മുവായിരവും അതിനപ്പുറവും വരുന്ന ജീവനക്കാരുള്ള കമ്പനികള്‍ക്കാണ് ആദ്യ ഘട്ടം. ഇവര്‍ക്കുള്ള പരീക്ഷ ജൂലൈ ഒന്ന് മുതല്‍ ആരംഭിച്ചതായി മന്ത്രാലയം വെളിപ്പെടുത്തി. രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും വിദേശ തൊഴിലാളികളും യോഗ്യത പരീക്ഷയുടെ പരിധിയില്‍ വരും. സഊദിയില്‍ നിലവില്‍ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളും വിദേശങ്ങളില്‍ നിന്ന് പുതുതായി റിക്രൂട്ട് ചെയ്യുന്ന തൊഴിലാളികളും പരീക്ഷക്ക് വിധേയരാകണം.

500 മുതല്‍ 2999 വരെയുള്ള ജീവനക്കാരുള്ള കമ്പനികള്‍ രണ്ടാം ഘട്ടത്തിലും 50 മുതല്‍ 499 വരെയുള്ള സ്ഥാപനങ്ങള്‍ക്ക് മൂന്നാം ഘട്ടത്തിലും ആറ് മുതല്‍ 49 വരെയുള്ള സ്ഥാപനങ്ങള്‍ക്ക് നാലാം ഘട്ടത്തിലും ഒന്ന് മുതല്‍ അഞ്ച് വരെയുള്ള സ്ഥാപനങ്ങള്‍ക്ക് അഞ്ചാം ഘട്ടത്തിലുമാണ് യോഗ്യത പരീക്ഷക്ക് തൊഴിലാളികളെ ഹാജരാക്കേണ്ടി വരിക. 23 പ്രധാന വകുപ്പുകള്‍ക്ക് കീഴിലെ ആയിരത്തിലധികം പ്രൊഫഷനുകളാണ് പരീക്ഷക്ക് വിധേയമാക്കുന്നത്.

ജൂലൈ ഒന്ന് മുതല്‍ ആരംഭിച്ച പരീക്ഷയിലെ വിജയികള്‍ക്ക് അഞ്ച് വര്‍ഷത്തേക്കുള്ള സര്‍ട്ടിഫിക്കറ്റും ഇതിന്റെ ഭാഗമായി വിതരണം ചെയ്യും. അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ വീണ്ടും സര്‍ട്ടിഫിക്കറ്റ് പുതുക്കി നല്‍കുമെന്നാണ് കരുതുന്നത്പ. രീക്ഷകളില്‍ പരാജയപെടുന്നവര്‍ക്ക് മൂന്ന് തവണ അവസരം നല്‍കും. മൂന്ന് തവണയും പാസായില്ലെങ്കില്‍ അത്തരം തൊഴിലാളികളുടെ ഇഖാമ പുതുക്കില്ല. ഇവരെ സ്വദേശങ്ങളിലേക്ക് തിരിച്ചയക്കും. ഇലക്ട്രിക്, പ്ലംബിങ്, മെക്കാനിക്, റഫ്രിജറേഷന്‍, എയര്‍ കണ്ടീഷനിങ്, മെഷിനറി മെയിന്റനന്‍സ്, ഇലക്ട്രോണിക്‌സ്, കമ്യൂണിക്കേഷന്‍സ്, വെല്‍ഡിങ്, ഖനനം, നിര്‍മ്മാണ ജോലികള്‍ എന്നിവ മുന്‍നിര തൊഴിലുകളിലുള്‍പ്പെടും. മൊത്തം തൊഴിലാളികളുടെ 80 ശതമാനം പ്രതിനിധീകരിക്കുന്ന പരീക്ഷ അറബി, ഇംഗ്ലീഷ്, ഹിന്ദി, ഉറുദു, ഫിലിപ്പിനോ എന്നീ ഭാഷകളിലാണ് നടത്തുക.

രണ്ടാം ഘട്ടത്തിലുള്ള വലിയ കമ്പനികള്‍ക്ക് സെപ്റ്റംബര്‍ ഒന്നിനും മൂന്നാം ഘട്ടത്തിലുള്ള ഇടത്തരം സ്ഥാപനങ്ങളിലുള്ളവര്‍ക്ക് ഒക്ടോബര് ഒന്നിനും നാലാം ഘട്ടത്തിലുള്ള എ വിഭാഗം ചെറുകിട സ്ഥാപനങ്ങള്‍ക്ക് നവംബര്‍ ഒന്നിനും അഞ്ചാം ഘട്ടത്തിലുള്ള ബി വിഭാഗം ചെറുകിട സ്ഥാപനകള്‍ക്ക് ഡിസംബര്‍ ഒന്നിനാണ് പരീക്ഷകള്‍ ആരംഭിക്കുക. തൊഴില്‍ യോഗ്യത പരീക്ഷക്കുള്ള രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള സെന്ററുകള്‍ കണ്ടെത്തേണ്ടതും അപ്പോയ്ന്റ്‌മെന്റ് എടുക്കേണ്ടതും സ്‌പോണ്‍സറോ ബന്ധപ്പെട്ട കമ്പനികളോ ആയിരിക്കണം. https://svp.qiwa.sa/ എന്ന വെബ്‌സൈറ്റ് വഴിയാണ് തൊഴിലാളികള്‍ക്ക് ആവശ്യമായ പരീക്ഷക്ക് വേണ്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കേണ്ടത്.

പരീക്ഷ സമയം ലഭിച്ചാല്‍ തൊഴിലാളികള്‍ പരീക്ഷ സെന്ററിലെത്തി തിയറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ പൂര്‍ത്തീകരിക്കണം.മൂന്ന് തവണ പരീക്ഷക്ക് വിധേയനായിട്ടും പാസാകാത്തവരുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കില്ല. വര്‍ക്ക് പെര്‍മിറ്റ് കാലാവധി കഴിഞ്ഞാല്‍ ഇഖാമ പുതുക്കാനും സാധിക്കില്ല. ഈ ഘട്ടത്തില്‍ പരാജയപ്പെടുന്ന ഇത്തരം തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങി പോവുക മാത്രമാണ് മുന്നിലുള്ള പോംവഴി.

പ്രൊഫെഷണല്‍ വെരിഫിക്കേഷന്‍ പ്രോഗ്രാമില്‍ രണ്ട് തലങ്ങളിലായി നടക്കും. സഊദിയില്‍ നിലവില്‍ ജോലി ചെയ്തുവരുന്ന തൊഴിലാളികളുടെ പരീക്ഷ മന്ത്രാലയം നേരിട്ട് നിയമിക്കുന്ന പ്രദേശിക അംഗീകൃത ഏജന്‍സികള്‍ വഴി നടത്തുമ്പോള്‍ വിദേശങ്ങളില്‍ നിന്ന് പുതുതായി റിക്രൂട്ട് ചെയ്യുന്നവരെ ആ രാജ്യത്തുള്ള അന്താരാഷ്ട്ര തൊഴില്‍ പരിശോധന കേന്ദ്രങ്ങളുമായി ബന്ധപ്പെടുത്തി പരീക്ഷക്ക് വിധേയരാക്കും. തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്യണമെങ്കില്‍ ഈ പരീക്ഷ പാസാകണം എന്നതാകും മാനദണ്ഡം.

സഊദി തൊഴില്‍ വിപണിയുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനും കാര്യക്ഷമത ഉറപ്പാക്കുന്നതിനും തൊഴിലാളികളുടെ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനുമാണ് യോഗ്യത പരീക്ഷ ലക്ഷ്യമാക്കുന്നതെന്ന് മാനവ വിഭവ ശേഷി ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുല്ല അബുസ്‌നെയിം പറഞ്ഞു . വിദഗ്ദ മേഖലയില്‍ കഴിവുറ്റവരാണുള്ളതെന്ന് ഉറപ്പ് വരുത്തുകയും തൊഴില്‍ പരിജ്ഞാനമില്ലാത്തവരെ രാജ്യത്ത് നിന്ന് തുടച്ചു നീക്കുകയുമാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം. ഏതായാലും അവിദഗ്ദരായ തൊഴിലാളികള്‍ക്ക് മുന്നില്‍ സഊദിയുടെ വാതില്‍ അടയുകയാണ്. 2022 ല്‍ ഇത്തരം സംവിധാനങ്ങള്‍ പൂര്‍ണ്ണമായി നടപ്പിലാകുന്നതോടെ നിരവധി അവിദഗ്ധ തൊഴിലാളികള്‍ക്ക് സ്വദേശങ്ങളിലേക്ക് മടങ്ങേണ്ടി വരികയും ചെയ്യും. രാജ്യത്തെ മലയാളികളടക്കമുള്ള പതിനായിര കണക്കിന് സാധാരണ പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയാകും സഊദിയുടെ പുതിയ നീക്കങ്ങള്‍.

 

Continue Reading
Click to comment

Leave a Reply

Your email address will not be published.

gulf

സഊദി സ്വീകരിക്കാനിരിക്കുന്നത് ഒരുകോടി ഉംറ തീര്‍ത്ഥാടകരെ

അടുത്ത ഹിജ്‌റ വര്‍ഷം ഉംറകര്‍മ്മം നിര്‍വഹിക്കാന്‍ വിദേശങ്ങളില്‍ നിന്ന് ഒരു കോടിയിലധികം തീര്‍ത്ഥാടകര്‍ എത്തുമെന്ന് ദേശീയ ഹജ്ജ് ഉംറ കമ്മിറ്റി വൈസ് പ്രസിഡണ്ട് ഹാനി അല്‍ ഉമൈരി അറിയിച്ചു.

Published

on

അടുത്ത ഹിജ്‌റ വര്‍ഷം ഉംറകര്‍മ്മം നിര്‍വഹിക്കാന്‍ വിദേശങ്ങളില്‍ നിന്ന് ഒരു കോടിയിലധികം തീര്‍ത്ഥാടകര്‍ എത്തുമെന്ന് ദേശീയ ഹജ്ജ് ഉംറ കമ്മിറ്റി വൈസ് പ്രസിഡണ്ട് ഹാനി അല്‍ ഉമൈരി അറിയിച്ചു. ഓണ്‍ലൈന്‍ വഴി മിനിട്ടുകള്‍ക്കകം വിസ നേടാനും ഉംറ പാക്കേജ് വാങ്ങാനും വിദേശ ഉംറ തീര്‍ത്ഥാടകര്‍ക്ക് സാധിക്കുമെന്നും മുന്‍ വര്‍ഷങ്ങളേക്കാള്‍ ഈ രംഗത്ത് നൂതനമായ സംവിധാനങ്ങളാണ് നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു .

തീര്‍ത്ഥാടകര്‍ക്ക് സേവനങ്ങള്‍ നല്‍കാനായി ഹജ്ജ് ഉംറ കമ്പനികളും വിദേശ രാജ്യങ്ങളിലെ ഏജന്റുമാരെയും ആക്ടിവേറ്റ് ചെയ്തു വരികയാണ്. ഉംറ തീര്‍ത്ഥാടകര്‍ക്ക് സേവനം നല്‍കാന്‍ അഞ്ഞൂറിലധികം കമ്പനികള്‍ക്കാണ് ഹജ്ജ് ഉംറ മന്ത്രാലയം അനുമതി നല്‍കിയത്. വിദേശ രാജ്യങ്ങളില്‍ രണ്ടായിരത്തിലധികം ഏജന്റുമാരാണ് പ്രവര്‍ത്തിക്കുന്നത്. ഉംറ ഗ്രൂപ്പുകള്‍ക്കും വ്യക്തികള്‍ക്കും ബി ടു ബി ,ബി ടു സി സംവിധാനങ്ങള്‍ അനുസരിച്ച് ഉംറ പാക്കേജുകള്‍ പ്രകാരം കരാറുകള്‍ ഒപ്പുവെക്കാന്‍ ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള 34 ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ഗള്‍ഫ് ഇന്റര്‍നാഷണല്‍ ബാങ്ക് അംഗീകരിച്ച വാലറ്റുകള്‍ വഴി പണമടച്ച് ഉംറ പാക്കേജുകള്‍ വാങ്ങാന്‍ സാധിക്കും. ഉംറക്കെത്തുന്ന വിദേശ തീര്‍ത്ഥാടകര്‍ക്ക് പുണ്യഭൂമിയില്‍ യാത്ര ചെയ്യാന്‍ വിപുലമായ സൗകര്യങ്ങളാണ് കമ്പനികള്‍ ഒരുക്കുക. തീര്‍ത്ഥാടകര്‍ക്ക് താമസ സൗകര്യം നല്‍കാനായി രണ്ടായിരത്തോളം ഹോട്ടലുകളും അപ്പാര്‍ട്‌മെന്റുകളും ടൂറിസം വകുപ്പിന് കീഴില്‍ സജ്ജമാണ്.

Continue Reading

gulf

കെഎംസിസി നേതാവ് നരിപ്പറ്റ ഹനീഫ
സഊദിയിൽ നിര്യാതനായി

മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നതായി റിയാദ് കെഎംസിസി വെൽഫെയർ വിഭാഗം അറിയിച്ചു.

Published

on

അഷ്‌റഫ് ആളത്ത്

ദമ്മാം:കെഎംസിസി നേതാക്കളിൽ പ്രമുഖനും സമസ്തയുടെ സജീവ പ്രവർത്തകനുമായിരുന്ന മലപ്പുറം വേങ്ങര മിനി കാപ്പിൽ സ്വദേശി നരിപ്പറ്റ മുഹമ്മദ് ഹനീഫ (54) നിര്യാതനായി.
ഒരാഴ്ചയോളമായി റിയാദിലെ ആശുപത്രയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ബുധനാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് മരണപ്പെട്ടത്‌.

മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നതായി റിയാദ് കെഎംസിസി വെൽഫെയർ വിഭാഗം അറിയിച്ചു.ചികിത്സയിലിരിക്കെ രോഗം ഗുരുതരമായതിനെത്തുടർന്ന് ജിദ്ദയിൽനിന്നെത്തിയ അദ്ദേഹത്തിൻറെ സഹോദരൻ അജ്‌മൽ,അളിയൻ അഹമ്മദ് കുട്ടി എന്നിവർ മരണസമയത്ത് റിയാദിലെ ആശുപത്രിയിൽ ഉണ്ടായിരുന്നു.

മുപ്പത് വർഷത്തോളമായി സഊദിയിൽ ഉള്ള അദ്ദേഹം രണ്ട് മാസം മുമ്പാണ് അവധി കഴിഞ് നാട്ടിൽ നിന്നെത്തിയത്.
ജിദ്ദ,റിയാദ്,ദമ്മാം എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുള്ള ഹനീഫക്ക് പ്രവാസലോകത്ത് വലിയ സൗഹൃദ ബന്ധങ്ങൾ ഉണ്ട്.

കെഎംസിസിയുടെ വേങ്ങരമണ്ഡലം കമ്മിറ്റി,മലപ്പുറം ജില്ല കമ്മിറ്റി സഊദിയിൽ വിവിധ പ്രവിശ്യ കളിലെ സെൻട്രൽ കമ്മിറ്റി എന്നിവിടങ്ങളിലെല്ലാം ഉന്നതമായ നേതൃ പദവികളിലിരുന്ന അദ്ദേഹം പൊതുസമൂഹത്തിൽ നിറഞ്ഞുനിന്ന സംഘാടകനും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യവുമായിരുന്നു.

നാട്ടിലും മറുനാട്ടിലും അദ്ദേഹം വിഭാവനം ചെയ്തു നടപ്പിലാക്കിയ വിവിധ പദ്ധതികൾ ജീവകാരുണ്യ സേവന രംഗത്ത് പുതിയ ആശയങ്ങൾക്കും കർമ്മങ്ങൾക്കും തുടക്കമാവുകയും സംഘടനാ തലത്തിലെ ഇതര ഘടകങ്ങൾക്ക് അനുകരണീയമാം വിധം മാതൃകാപരവുമായിരുന്നു.
സ്‌പോട്‌സ് രംഗത്തും അതീവ തല്പരനായിരുന്ന ഹനീഫ ദമ്മാം ഖാലിദിയ്യ സ്‌പോട്‌സ് ക്ലബ്ബിന്റ നേതൃത്വമായും പ്രവർത്തിച്ചിരുന്നു.
പരേതരായ നരിപ്പറ്റ ബീരാൻ-റുഖിയ ദമ്പതികളാണ് മാതാപിതാക്കൾ.
ഭാര്യ.സാജിദ.മക്കൾ.ശിബിലി,ശാനു, ശാലു.മുഹമ്മദ് ഹനീഫയുടെ നിര്യാണത്തിൽ കെഎംസിസി യുടെ വിവിധ ഘടകങ്ങൾ അനുശോചനം രേഖപ്പെടുത്തി.

Continue Reading

gulf

വിമാന കമ്പനിയുടെ അനാസ്ഥ; ഹാജിമാര്‍ വലയുന്നു

സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മം പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഹാജിമാരുടെ മടക്കയാത്രയില്‍ വിമാന കമ്പനിയുടെ അനാസ്ഥ മൂലം ഹാജിമാര്‍ വലയുന്നു.

Published

on

നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മം പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഹാജിമാരുടെ മടക്കയാത്രയില്‍ വിമാന കമ്പനിയുടെ അനാസ്ഥ മൂലം ഹാജിമാര്‍ വലയുന്നു. ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ യാത്ര ചെയ്തിട്ട് പോലും മടങ്ങിയെത്തുന്ന ഹാജിമാര്‍ക്ക് അവരുടെ ലഗേജുകള്‍ കൃത്യമായി എത്തിച്ചു കൊടുക്കാന്‍ പോലും കഴിയുന്നില്ല. മാത്രമല്ല ഷെഡ്യൂള്‍ ചെയ്ത സമയത്തില്‍ നിന്നും മണിക്കൂറുകള്‍ വൈകിയാണ് ഹജ്ജ് വിമാനങ്ങള്‍ നെടുമ്പാശ്ശേരിയില്‍ എത്തുന്നത്. ഇത് മൂലം ഹാജിമാരും അവരെ സ്വീകരിക്കാനെത്തുന്ന ബന്ധുക്കളും വലയുകയാണ് . വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായി സഊദി എയര്‍ലൈന്‍സിന്റെ അഞ്ച് വിമാനങ്ങളാണ് ജിദ്ദയില്‍ നിന്നും ഹാജിമാരുമായി നെടുമ്പാശ്ശേരിയിലേക്ക് സര്‍വീസ് നടത്തിയത്.

ആദ്യ രണ്ട് വിമാനങ്ങള്‍ സമയക്രമം പാലിച്ചെങ്കിലും പിന്നീട് മൂന്ന് വിമാനങ്ങളും രണ്ട് മണിക്കൂറിലേറെ വൈകിയാണ് എത്തിയത്. ശനിയാഴ്ച വൈകീട്ട് 5.15 ന് എത്തേണ്ട വിമാനം 6.30 നും, ഞായറാഴ്ച വൈകീട്ട് 4.30 എത്തേണ്ട വിമാനം 6.15 നും, രാത്രി 7.40 ന്‍ എത്തേണ്ട വിമാനം 9.58 നുമാണ് എത്തിയത്. വടക്കന്‍ ജില്ലകളില്‍ നിന്നും മറ്റുമായി ഹാജിമാരെ സ്വീകരിക്കാനെത്തുന്ന ബന്ധുക്കളും നാട്ടുകാരും അടക്കമുള്ളവരും ഇത് മൂലം വലയുകയാണ്. വിമാനം തുടര്‍ച്ചയായി വൈകാനുള്ള കാരണവും ബന്ധപ്പെട്ടവര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മാത്രമല്ല ഞായറാഴ്ച്ച രാത്രി 9.58 ന് എത്തിയ വിമാനത്തിലെ 250 ഓളം ഹാജിമാരുടെ ലഗേജുകളും ലഭ്യമായിട്ടില്ല.

ഇവ അടുത്ത ദിവസം എത്തിച്ചു നല്‍കാമെന്നാണ് പറഞ്ഞിരുന്നതെങ്കിലും ഇന്നലെയും ലഗേജുകള്‍ എത്തിച്ചു നല്‍കിയിട്ടില്ല. ശനിയാഴ്ച എത്തിയ 100 ഓളം ഹാജിമാരുടെ ലഗേജുകളും ലഭിക്കാതെ വന്നിരുന്നു. ഇവ ഞായറാഴ്ച എത്തിച്ചു നല്‍കുകയാണ് ചെയ്തത്. സാധാരണ യാത്രാ വിമാനത്തിലെ യാത്രക്കാരുടെ ലഗേജുകള്‍ ഹജ്ജ് വിമാനത്തില്‍ കയാട്ടിക്കൊണ്ടുവന്നതാണ് ഹാജിമാരുടെ ലഗേജുകള്‍ എത്തിക്കുന്നതില്‍ വീഴ്ചയുണ്ടാകാന്‍ കാരണമെന്നാണ് വിവരം. ഹജ്ജ് വിമാനങ്ങളില്‍ ഇത്തരത്തില്‍ അനാസ്ഥയുണ്ടാകുന്നത് ഗുരുതരമായ വീഴ്ചയായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ചാര്‍ട്ടേര്‍ഡ് വിമാനങ്ങളിലെ യാത്രക്കാര്‍ ആയിട്ട് പോലും ഹാജിമാരോട് എയര്‍ലൈന്‍സ് അധികൃതര്‍ കാണിക്കുന്ന അനാസ്ഥയ്‌ക്കെതിരെ വ്യാപകമായ ആക്ഷേപം ഉയരുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിയും മൗനം പാലിക്കുകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. നാല് വര്‍ഷം മുന്‍പ് വരെ എയര്‍ ഇന്ത്യ നെടുമ്പാശ്ശേരിയില്‍ നിന്നും നടത്തിയ ഹജ്ജ് യാതൊരു ആക്ഷേപവും ഉണ്ടാകാതെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.