gulf
എല്‍ കെ ജി മുതല്‍ ഒന്നിച്ചവര്‍ അന്ത്യവിശ്രമത്തിലും ഒന്നായി.; ദമാമില്‍ മരിച്ച മൂന്ന് യുവാക്കളുടെ മയ്യത്ത് ഇന്ന് ഖബറടക്കും
ഇന്നുച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് ദമാമിലെ 91 മഖ്ബറയിലാണ് ഷഫീഖിന്റേയും സനദിന്റെയും അന്‍സിഫിന്റെയും ഖബറടക്കം
അഷ്‌റഫ് വേങ്ങാട്ട്
റിയാദ്: ഒന്നിച്ച് പഠിച്ച് വളര്‍ന്ന സമപ്രായക്കാരായ ആ സഹോദരങ്ങള്‍ മരണത്തിലും വഴിപിരിഞ്ഞില്ല. അന്ത്യ യാത്രയിലും ഒന്നിച്ച മൂന്ന് സഹപാഠികള്‍ അന്ത്യ വിശ്രമത്തിലും അടുത്തടുത്തായി ഇന്ന് ഒത്തുചേരും. ഇന്നുച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് ദമാമിലെ 91 മഖ്ബറയിലാണ് ഷഫീഖിന്റേയും സനദിന്റെയും അന്‍സിഫിന്റെയും ഖബറടക്കം . പ്രവാസ ലോകം നടുങ്ങിയ വാഹനാപകടത്തില്‍ ഇന്നലെ പുലര്‍ച്ചെയായിരുന്നു മൂന്ന് പേരും മരണപ്പെട്ടത്. സഊദി ദേശീയ ദിനാഘോഷത്തില്‍ പങ്കെടുക്കാനും ആഘോഷ കാഴ്ചകള്‍ കാണാനും ബുധനാഴ്ച രാത്രി 12 മണിയോടെ ജോലി ചെയ്യുന്ന കടയടച്ചാണ് ഷഫീക്കും അന്‍സിഫും പുറത്തിറങ്ങിയത്. ആത്മ മിത്രമായ സനദും സനദിന്റെ സുഹൃത്തായ മുബഷിറും ഒന്നിച്ചു ചേര്‍ന്ന് അല്‍ഖോബാര്‍ കോര്‍ണിഷിലെ ആഘോഷ പരിപാടികളില്‍ അല്പ നേരം പങ്കെടുത്ത് അന്നം നല്‍കിയ രാജ്യത്തിന് ആദരവേകി തിരിക്കുകയായിരുന്നു അവര്‍. മുബഷിറിനെ അല്‍ഖോബാറിലെ വീട്ടിലിറക്കി ദഹ്‌റാന്‍ ഹൈവേ വഴി ദമ്മാമിലേക്ക് യാത്ര തിരിച്ച ഇവരുടെ കാര്‍ ദഹ്‌റാന്‍ മാളിന്ന് സമീപം സര്‍വീസ് റോഡിലേക്ക് തിരിയുന്നതിനിടെ ഡിവൈഡറില്‍ തട്ടി നിയന്ത്രണം വിടുകയായിരുന്നു. അപകടം നടന്ന് അല്പസമയത്തിനകം സംഭവസ്ഥല കുതിച്ചെത്തിയ പോലീസിന് കാണാന്‍ കഴിഞ്ഞത് കാറിനകത്ത് അകപ്പെട്ട മൂന്ന് യുവാക്കള്‍, കാര്‍ വെട്ടിപ്പൊളിച്ച് പുറത്തെടുത്തപ്പോഴേക്കും മൂവരുടെയും ശരീരം ചലനമേറ്റിരുന്നു.
പാതിരാവിലെ ഈ ദാരുണ അപകടം ഉറ്റവര്‍ അറിയുന്നത് നേരം പുലര്‍ന്നതോടെ പോലീസിന്റെ വിളിയെത്തിയപ്പോഴാണ്. സമയം വൈകിയപ്പോള്‍ മൂവരും ആരുടെയെങ്കിലും വീട്ടില്‍ കയറി ഉറങ്ങിയിട്ടുണ്ടാവും എന്ന് കരുതി സമാധാനിച്ചിരുന്ന കുടുംബങ്ങള്‍ക്ക് ഇടിത്തീ പോലെയായിരുന്നു ആ വാര്‍ത്ത. അവിശ്വസനീയമായ ആ വാര്‍ത്ത ഉള്‍ക്കൊള്ളാനാവാതെ തളര്‍ന്നുപോയ മൂന്ന് പേരുടെയും കുടുംബങ്ങളെ ആശ്വസിപ്പിക്കാന്‍ കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസി സമൂഹത്തിന് വാക്കുകളുണ്ടായിരുന്നില്ല. ആറ്റുനോറ്റ് വളര്‍ത്തി വലുതാക്കിയ മക്കളുടെ ചേതനയറ്റ ശരീരം ഒരു നോക്ക് കാണാന്‍ ദമാം സെന്‍ട്രല്‍ ആസ്പത്രിയിലേക്ക് ഓടിയെത്തിയ കുടുംബാംഗങ്ങളെ സമാധാനിപ്പിക്കാനും കരുത്ത് പകരാനും സാധിക്കാതെ ഒത്തുചേര്‍ന്നവരും വിങ്ങിപ്പൊട്ടി . മൂവരുടെയും വീട്ടിലേക്ക് കൂട്ടമായെത്തിയ പ്രവാസി സംഘടനാ പ്രതിനിധികളും പൊതുജനങ്ങളും ഉറ്റവരുടെ ദീനവിലാപങ്ങള്‍ക്ക് മുമ്പില്‍ വിതുമ്പി നിന്നു.ദേശീയ ദിനാഘോഷത്തിനിടയിലെ ദുരന്തം സ്വദേശികള്‍ക്കിടയിലും താങ്ങാനാവാത്ത ദുഃഖവാര്‍ത്തയായി. മരണങ്ങള്‍ ദിനം പ്രതി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും ഇത്തരത്തിലുള്ള അപകട മരണം അടുത്ത കാലത്തൊന്നും സഊദിയിലുണ്ടായിട്ടില്ല.
താനൂര്‍ കുന്നുംപുറം സ്വദേശി സ്വദേശി പൈക്കാട്ട് സെയ്തലവി ഹാജിയുടെ മകന്‍ മുഹമ്മദ് ഷഫീഖ് (22), കോഴിക്കോട് മാങ്കാവ് സ്വദേശി അത്തക്കര വീട്ടില്‍ മുഹമ്മദ് റാഫിയുടെ മകന്‍ മുഹമ്മദ് സനദ് (22), വയനാട് സ്വദേശി ചക്കരവീട്ടില്‍ അബൂബക്കറിന്റെ മകന്‍ അന്‍സിഫ് (22), എന്നിവരായിരുന്നു അപകടത്തില്‍ മരിച്ചത്. മൂന്നു പേരും ദമാം ഇന്ത്യന്‍ സ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ഥികളാണ്. എല്‍.കെ. ജി മുതല്‍ പ്ലസ് ടു വരെ ഒന്നിച്ച് പഠിച്ചവരാണ്. പ്ലസ്ടു പഠനം കഴിഞ്ഞ് മൂന്നു പേരും പിതാക്കന്മാരോടൊപ്പം ജോലിയില്‍ വ്യാപൃതരായിരുന്നു. അന്‍സിഫും ഷഫീഖും ജോലിയിലേക്ക് മാറിയപ്പോള്‍ സനദ് തന്റെ ബിരുദ പഠനം പൂര്‍ത്തിയാകുകയായിരുന്നു . ബഹ്‌റൈനിലെ ക്ലാസ്സ് കഴിഞ്ഞെത്തിയാല്‍ പിതാവിന്റെ ബിസിനസില്‍ സഹായിയായിരുന്ന സനദ് ഉന്നത പഠനത്തിനുള്ള ഒരുക്കത്തിലായിരുന്നു .അന്‍സിഫിന്റെ പിതാവിന്റെ അല്‍ഖോബാറിലെ സ്ഥാപനത്തില്‍ തന്നെയായിരുന്നു ഷഫീഖ് ജോലി ചെയ്തിരുന്നത്. ഷഫീഖിന്റെ സഹോദരന്‍ മുഹമ്മദ് സാലിഹ് ഇതേ സ്ഥാപനത്തിലുണ്ട് .
മുഹമ്മദ് ഷഫീഖിന്റെ പിതാവ് സൈദലവി ഹാജി ദമാമിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകനാണ് . എസ് . കെ .ഐ. സിയുടെ സ്ഥാപക നേതാക്കളിലൊരാളും കെഎംസിസിയുടെ മുതിര്‍ന്ന നേതാവുമാണ്. സഹോദരന്‍ മുഹമ്മദ് സാലിഹ് ദമ്മാമിലുണ്ട്. ഫാത്തിമയാണ് മാതാവ്. ഫാത്തിമ സെഫിന, ഫാത്തിമ സഹറ, ഫാത്തിമ സഫീന, ഫാത്തിമ ഷറഫിയ, ഖദീജ സഹല, ഫാത്തിമ ഫൗസിയ എന്നിവര്‍ സഹോദരിമാരാണ്. പിതാവും സഹോദരനും ഒഴികെ ഉമ്മയും സഹോദരിമാരും നാട്ടിലാണ്.
വയനാട് കുഞ്ഞോം ചക്കര വീട്ടില്‍ അബൂബക്കര്‍ സലീന ദമ്പതികളുടെ മകനാണ് അന്‍സിഫ്. കുടുംബം ദമാമിലുണ്ട് . ആഷിഖ്, മുഹമ്മദ്, അന്‍സീന, ഫാത്തിമ എന്നിവര്‍ സഹോദരങ്ങളാണ്. ദമ്മാമിലെ സൂപ്പര്‍ മാര്‍ക്കറ്റ് മൊത്ത വ്യാപാര വിപണ മേഖലയിലെ പ്രമുഖനാണ് പിതാവ് അബൂബക്കര്‍. കോഴിക്കോട് മാങ്കാവ് സ്വദേശി അത്തക്കര വീട്ടില്‍ മുഹമ്മദ് റാഫിയുടെ മകനാണ് മുഹമ്മദ് സനദ്. കുടുംബം ദമാമിലുണ്ട് .സബിതയാണ് മാതാവ് .ഇസാന്‍ സഹോദരനാണ്.ഏക സഹോദരി ആബിദ തര്‍ഫി( സോണി) നാട്ടിലാണുള്ളത്
ദേശീയ ദിന അവധിയിലായിരുന്ന സഊദിയിലെ പ്രവാസി സമൂഹം ഞെട്ടലോടെയാണ് അതി രാവിലെ ദാരുണമായ അപകട വാര്‍ത്തയറിഞ്ഞത്. മൂവരുടെയും അപ്രതീക്ഷിത വേര്‍പാടില്‍ കിഴക്കന്‍ പ്രവിശ്യ കെഎംസിസി അഗാധമായ ദുഃഖം രേഖപ്പെടുത്തി. എസ് കെ ഐ സി ദമാം കമ്മിറ്റിയും വിവിധ സാംസ്‌കാരിക സംഘടനകളും അനുശോചനം രേഖപ്പെടുത്തി . ദമാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപകരും മാനേജ്‌മെന്റും അനുശോചിച്ചു. സാമൂഹ്യ പ്രവര്‍ത്തകരായ നാസ് വക്കവും ജാഫര്‍ കുണ്ടോട്ടിയും നിയമ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ രംഗത്തുണ്ടായിരുന്നു.
gulf
സഊദി സ്വീകരിക്കാനിരിക്കുന്നത് ഒരുകോടി ഉംറ തീര്‍ത്ഥാടകരെ
അടുത്ത ഹിജ്‌റ വര്‍ഷം ഉംറകര്‍മ്മം നിര്‍വഹിക്കാന്‍ വിദേശങ്ങളില്‍ നിന്ന് ഒരു കോടിയിലധികം തീര്‍ത്ഥാടകര്‍ എത്തുമെന്ന് ദേശീയ ഹജ്ജ് ഉംറ കമ്മിറ്റി വൈസ് പ്രസിഡണ്ട് ഹാനി അല്‍ ഉമൈരി അറിയിച്ചു.
അടുത്ത ഹിജ്‌റ വര്‍ഷം ഉംറകര്‍മ്മം നിര്‍വഹിക്കാന്‍ വിദേശങ്ങളില്‍ നിന്ന് ഒരു കോടിയിലധികം തീര്‍ത്ഥാടകര്‍ എത്തുമെന്ന് ദേശീയ ഹജ്ജ് ഉംറ കമ്മിറ്റി വൈസ് പ്രസിഡണ്ട് ഹാനി അല്‍ ഉമൈരി അറിയിച്ചു. ഓണ്‍ലൈന്‍ വഴി മിനിട്ടുകള്‍ക്കകം വിസ നേടാനും ഉംറ പാക്കേജ് വാങ്ങാനും വിദേശ ഉംറ തീര്‍ത്ഥാടകര്‍ക്ക് സാധിക്കുമെന്നും മുന്‍ വര്‍ഷങ്ങളേക്കാള്‍ ഈ രംഗത്ത് നൂതനമായ സംവിധാനങ്ങളാണ് നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു .
തീര്‍ത്ഥാടകര്‍ക്ക് സേവനങ്ങള്‍ നല്‍കാനായി ഹജ്ജ് ഉംറ കമ്പനികളും വിദേശ രാജ്യങ്ങളിലെ ഏജന്റുമാരെയും ആക്ടിവേറ്റ് ചെയ്തു വരികയാണ്. ഉംറ തീര്‍ത്ഥാടകര്‍ക്ക് സേവനം നല്‍കാന്‍ അഞ്ഞൂറിലധികം കമ്പനികള്‍ക്കാണ് ഹജ്ജ് ഉംറ മന്ത്രാലയം അനുമതി നല്‍കിയത്. വിദേശ രാജ്യങ്ങളില്‍ രണ്ടായിരത്തിലധികം ഏജന്റുമാരാണ് പ്രവര്‍ത്തിക്കുന്നത്. ഉംറ ഗ്രൂപ്പുകള്‍ക്കും വ്യക്തികള്‍ക്കും ബി ടു ബി ,ബി ടു സി സംവിധാനങ്ങള്‍ അനുസരിച്ച് ഉംറ പാക്കേജുകള്‍ പ്രകാരം കരാറുകള്‍ ഒപ്പുവെക്കാന്‍ ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള 34 ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ഗള്‍ഫ് ഇന്റര്‍നാഷണല്‍ ബാങ്ക് അംഗീകരിച്ച വാലറ്റുകള്‍ വഴി പണമടച്ച് ഉംറ പാക്കേജുകള്‍ വാങ്ങാന്‍ സാധിക്കും. ഉംറക്കെത്തുന്ന വിദേശ തീര്‍ത്ഥാടകര്‍ക്ക് പുണ്യഭൂമിയില്‍ യാത്ര ചെയ്യാന്‍ വിപുലമായ സൗകര്യങ്ങളാണ് കമ്പനികള്‍ ഒരുക്കുക. തീര്‍ത്ഥാടകര്‍ക്ക് താമസ സൗകര്യം നല്‍കാനായി രണ്ടായിരത്തോളം ഹോട്ടലുകളും അപ്പാര്‍ട്‌മെന്റുകളും ടൂറിസം വകുപ്പിന് കീഴില്‍ സജ്ജമാണ്.
gulf
കെഎംസിസി നേതാവ് നരിപ്പറ്റ ഹനീഫ
സഊദിയിൽ നിര്യാതനായി
മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നതായി റിയാദ് കെഎംസിസി വെൽഫെയർ വിഭാഗം അറിയിച്ചു.
അഷ്‌റഫ് ആളത്ത്
ദമ്മാം:കെഎംസിസി നേതാക്കളിൽ പ്രമുഖനും സമസ്തയുടെ സജീവ പ്രവർത്തകനുമായിരുന്ന മലപ്പുറം വേങ്ങര മിനി കാപ്പിൽ സ്വദേശി നരിപ്പറ്റ മുഹമ്മദ് ഹനീഫ (54) നിര്യാതനായി.
ഒരാഴ്ചയോളമായി റിയാദിലെ ആശുപത്രയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ബുധനാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് മരണപ്പെട്ടത്.
മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നതായി റിയാദ് കെഎംസിസി വെൽഫെയർ വിഭാഗം അറിയിച്ചു.ചികിത്സയിലിരിക്കെ രോഗം ഗുരുതരമായതിനെത്തുടർന്ന് ജിദ്ദയിൽനിന്നെത്തിയ അദ്ദേഹത്തിൻറെ സഹോദരൻ അജ്‌മൽ,അളിയൻ അഹമ്മദ് കുട്ടി എന്നിവർ മരണസമയത്ത് റിയാദിലെ ആശുപത്രിയിൽ ഉണ്ടായിരുന്നു.
മുപ്പത് വർഷത്തോളമായി സഊദിയിൽ ഉള്ള അദ്ദേഹം രണ്ട് മാസം മുമ്പാണ് അവധി കഴിഞ് നാട്ടിൽ നിന്നെത്തിയത്.
ജിദ്ദ,റിയാദ്,ദമ്മാം എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുള്ള ഹനീഫക്ക് പ്രവാസലോകത്ത് വലിയ സൗഹൃദ ബന്ധങ്ങൾ ഉണ്ട്.
കെഎംസിസിയുടെ വേങ്ങരമണ്ഡലം കമ്മിറ്റി,മലപ്പുറം ജില്ല കമ്മിറ്റി സഊദിയിൽ വിവിധ പ്രവിശ്യ കളിലെ സെൻട്രൽ കമ്മിറ്റി എന്നിവിടങ്ങളിലെല്ലാം ഉന്നതമായ നേതൃ പദവികളിലിരുന്ന അദ്ദേഹം പൊതുസമൂഹത്തിൽ നിറഞ്ഞുനിന്ന സംഘാടകനും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യവുമായിരുന്നു.
നാട്ടിലും മറുനാട്ടിലും അദ്ദേഹം വിഭാവനം ചെയ്തു നടപ്പിലാക്കിയ വിവിധ പദ്ധതികൾ ജീവകാരുണ്യ സേവന രംഗത്ത് പുതിയ ആശയങ്ങൾക്കും കർമ്മങ്ങൾക്കും തുടക്കമാവുകയും സംഘടനാ തലത്തിലെ ഇതര ഘടകങ്ങൾക്ക് അനുകരണീയമാം വിധം മാതൃകാപരവുമായിരുന്നു.
സ്‌പോട്‌സ് രംഗത്തും അതീവ തല്പരനായിരുന്ന ഹനീഫ ദമ്മാം ഖാലിദിയ്യ സ്‌പോട്‌സ് ക്ലബ്ബിന്റ നേതൃത്വമായും പ്രവർത്തിച്ചിരുന്നു.
പരേതരായ നരിപ്പറ്റ ബീരാൻ-റുഖിയ ദമ്പതികളാണ് മാതാപിതാക്കൾ.
ഭാര്യ.സാജിദ.മക്കൾ.ശിബിലി,ശാനു, ശാലു.മുഹമ്മദ് ഹനീഫയുടെ നിര്യാണത്തിൽ കെഎംസിസി യുടെ വിവിധ ഘടകങ്ങൾ അനുശോചനം രേഖപ്പെടുത്തി.
gulf
വിമാന കമ്പനിയുടെ അനാസ്ഥ; ഹാജിമാര്‍ വലയുന്നു
സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മം പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഹാജിമാരുടെ മടക്കയാത്രയില്‍ വിമാന കമ്പനിയുടെ അനാസ്ഥ മൂലം ഹാജിമാര്‍ വലയുന്നു.
നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മം പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഹാജിമാരുടെ മടക്കയാത്രയില്‍ വിമാന കമ്പനിയുടെ അനാസ്ഥ മൂലം ഹാജിമാര്‍ വലയുന്നു. ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ യാത്ര ചെയ്തിട്ട് പോലും മടങ്ങിയെത്തുന്ന ഹാജിമാര്‍ക്ക് അവരുടെ ലഗേജുകള്‍ കൃത്യമായി എത്തിച്ചു കൊടുക്കാന്‍ പോലും കഴിയുന്നില്ല. മാത്രമല്ല ഷെഡ്യൂള്‍ ചെയ്ത സമയത്തില്‍ നിന്നും മണിക്കൂറുകള്‍ വൈകിയാണ് ഹജ്ജ് വിമാനങ്ങള്‍ നെടുമ്പാശ്ശേരിയില്‍ എത്തുന്നത്. ഇത് മൂലം ഹാജിമാരും അവരെ സ്വീകരിക്കാനെത്തുന്ന ബന്ധുക്കളും വലയുകയാണ് . വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായി സഊദി എയര്‍ലൈന്‍സിന്റെ അഞ്ച് വിമാനങ്ങളാണ് ജിദ്ദയില്‍ നിന്നും ഹാജിമാരുമായി നെടുമ്പാശ്ശേരിയിലേക്ക് സര്‍വീസ് നടത്തിയത്.
ആദ്യ രണ്ട് വിമാനങ്ങള്‍ സമയക്രമം പാലിച്ചെങ്കിലും പിന്നീട് മൂന്ന് വിമാനങ്ങളും രണ്ട് മണിക്കൂറിലേറെ വൈകിയാണ് എത്തിയത്. ശനിയാഴ്ച വൈകീട്ട് 5.15 ന് എത്തേണ്ട വിമാനം 6.30 നും, ഞായറാഴ്ച വൈകീട്ട് 4.30 എത്തേണ്ട വിമാനം 6.15 നും, രാത്രി 7.40 ന്‍ എത്തേണ്ട വിമാനം 9.58 നുമാണ് എത്തിയത്. വടക്കന്‍ ജില്ലകളില്‍ നിന്നും മറ്റുമായി ഹാജിമാരെ സ്വീകരിക്കാനെത്തുന്ന ബന്ധുക്കളും നാട്ടുകാരും അടക്കമുള്ളവരും ഇത് മൂലം വലയുകയാണ്. വിമാനം തുടര്‍ച്ചയായി വൈകാനുള്ള കാരണവും ബന്ധപ്പെട്ടവര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മാത്രമല്ല ഞായറാഴ്ച്ച രാത്രി 9.58 ന് എത്തിയ വിമാനത്തിലെ 250 ഓളം ഹാജിമാരുടെ ലഗേജുകളും ലഭ്യമായിട്ടില്ല.
ഇവ അടുത്ത ദിവസം എത്തിച്ചു നല്‍കാമെന്നാണ് പറഞ്ഞിരുന്നതെങ്കിലും ഇന്നലെയും ലഗേജുകള്‍ എത്തിച്ചു നല്‍കിയിട്ടില്ല. ശനിയാഴ്ച എത്തിയ 100 ഓളം ഹാജിമാരുടെ ലഗേജുകളും ലഭിക്കാതെ വന്നിരുന്നു. ഇവ ഞായറാഴ്ച എത്തിച്ചു നല്‍കുകയാണ് ചെയ്തത്. സാധാരണ യാത്രാ വിമാനത്തിലെ യാത്രക്കാരുടെ ലഗേജുകള്‍ ഹജ്ജ് വിമാനത്തില്‍ കയാട്ടിക്കൊണ്ടുവന്നതാണ് ഹാജിമാരുടെ ലഗേജുകള്‍ എത്തിക്കുന്നതില്‍ വീഴ്ചയുണ്ടാകാന്‍ കാരണമെന്നാണ് വിവരം. ഹജ്ജ് വിമാനങ്ങളില്‍ ഇത്തരത്തില്‍ അനാസ്ഥയുണ്ടാകുന്നത് ഗുരുതരമായ വീഴ്ചയായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ചാര്‍ട്ടേര്‍ഡ് വിമാനങ്ങളിലെ യാത്രക്കാര്‍ ആയിട്ട് പോലും ഹാജിമാരോട് എയര്‍ലൈന്‍സ് അധികൃതര്‍ കാണിക്കുന്ന അനാസ്ഥയ്‌ക്കെതിരെ വ്യാപകമായ ആക്ഷേപം ഉയരുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിയും മൗനം പാലിക്കുകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. നാല് വര്‍ഷം മുന്‍പ് വരെ എയര്‍ ഇന്ത്യ നെടുമ്പാശ്ശേരിയില്‍ നിന്നും നടത്തിയ ഹജ്ജ് യാതൊരു ആക്ഷേപവും ഉണ്ടാകാതെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ