Connect with us

Views

സവര്‍ക്കറെ വെളുപ്പിച്ചെടുക്കാനുള്ള ശ്രമത്തില്‍ സംഘിസുഹൃത്തുക്കള്‍ പുതിയ ചരിത്ര കഥകള്‍ പറഞ്ഞുതുടങ്ങിയിട്ടുണ്ട്

Published

on

കെ.ജെ ജേക്കബ്

വിനായക് ദാമോദര്‍ സവര്‍ക്കറെ വെളുപ്പിച്ചെടുക്കാനുള്ള ശ്രമത്തില്‍ സംഘി സുഹൃത്തുക്കള്‍ നമ്മളോട് പുതിയ ചരിത്ര കഥകള്‍ പറഞ്ഞുതുടങ്ങിയിട്ടുണ്ട്. ഒരു മഹാരാജ്യത്തിന്റെ ബൃഹത്തായ ഇന്നലെകളില്‍, അതിന്റെ നീണ്ടു നീറിക്കിടക്കുന്ന സമരപഥങ്ങളില്‍ എവിടെയെങ്കിലും ഒരിരിപ്പിടം കിട്ടുമോയെന്നു നോക്കി പാഞ്ഞു നടക്കുകയാണ് അവര്‍, കൂട്ടത്തില്‍ ഈ കുത്തിത്തിരിപ്പിന്റെയൊക്കെ പ്രത്യയയശാസ്ത്ര പരിസരമൊരുക്കിയ സവര്‍ക്കര്‍ക്കു ഇരിക്കാന്‍ മാന്യമായ ഒരിടവും അവര്‍ തേടുന്നുണ്ട്.

അതിന്റെ ഭാഗമായായിരിക്കണം ഇപ്പോള്‍ പുതുതായി ഇറങ്ങിയിരിക്കുന്ന സീരിയല്‍ ‘നന്ദിയില്ലാത്ത വര്‍ഗ്ഗം’. സംഘി സാഹിത്യത്തില്‍ പതിവില്ലാത്ത നിലവിളി ശബ്ദമാണ് ഇത്. ‘നിങ്ങളില്ലെങ്കില്‍ നിങ്ങളില്ലാതെ…’ എന്ന് നെഞ്ചുവിരിച്ചുനടന്ന പാര്‍ട്ടികള്‍ ആ വര്‍ഗ്ഗത്തിന്റെ നന്ദിയെക്കുറിച്ച് ആകുലപ്പെടുന്നു, അതും ആ മഹ്ദവാക്യത്തിന്റെ ഉപജ്ഞാതാവിന്റെ പേരില്‍ത്തന്നെ. കാലത്തിന്റെ കളി!

പുതുചരിത്ര രചനയിലെ ആദ്യത്തെ അധ്യായത്തിന്റെ കാമ്പ് ഇതാണ്: ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ മഹാത്മാ ഗാന്ധിയുടെ അഭിനന്ദനം ഏറ്റുവാങ്ങാന്‍ പറ്റിയ, ഏതൊരാളുടെ ജയിലിലെ വാസം അനീതിയാണെന്ന് ഗാന്ധിജിയ്ക്കുപോലും തോന്നിയ ആ വീര സേനാനിയെ ആണ് നിങ്ങള്‍ മാപ്പു വീരനായി ട്രോളുന്നത്.

ഒരു വിശിഷ്ട വ്യക്തി സവര്‍ക്കറെ പ്രശംസിച്ചതും അദ്ദേഹത്തിന്റെ ജയില്‍ മോചനത്തിന് വേണ്ടി പ്രവര്‍ത്തിക്കാം എന്ന് വാഗ്ദാനം ചെയ്തതും ഒക്കെ വിവരിച്ചതിനുശേഷം സാഹിത്യം ഇങ്ങിനെയാണ് അവസാനിക്കുന്നത്:
‘പിന്നീട് 1945 മാര്‍ച്ച് 22 ന് വീര്‍ സവര്‍ക്കറുടെ സഹോദരന്‍ മരിച്ചപ്പോള്‍ അദ്ദേഹം നേരിട്ട് കത്തെഴുതി അനുശോചനവും അറിയിച്ചു . വീര്‍ സവര്‍ക്കറെന്ന് തന്നെ അഭിസംബോധന ചെയ്തായിരുന്നു കത്തയച്ചത്.

വിനായക് ദാമോദര്‍ സവര്‍ക്കറുടെ പേരില്‍ സ്റ്റാമ്പിറക്കിയതും അദ്ദേഹത്തിന്റെ സ്മരണയ്ക്കായ് ഫിലിം ഡിവിഷന്‍ വഴി ഡോക്യുമെന്ററി പുറത്തിറക്കിയതും ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരായിരുന്നു .
ഈ പ്രമുഖ വ്യക്തിക്ക് ഇന്ദിരാഗാന്ധിയുമായി ബന്ധമൊന്നുമില്ല.

പക്ഷേ 1920 മെയ് 26 ന്റെ യംഗ് ഇന്ത്യയില്‍ സവര്‍ക്കര്‍ സഹോദരന്മാരുടെ വിപ്‌ളവ പ്രവര്‍ത്തനങ്ങളെപ്പറ്റിയും അവരുടെ മോചനത്തെപ്പറ്റിയും വളരെ വിശദമായി എഴുതിയിട്ടുള്ള അദ്ദേഹത്തിന്റെ പേരിന്റെ അവസാനവും ഒരു ഗാന്ധിയുണ്ട് .
മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ..’

ഒരു പോയിന്റില്‍ തുടങ്ങുകയും മറ്റൊരു പോയിന്റില്‍ അവസാനിക്കുന്ന കൊച്ചു കഷണങ്ങളായി ചരിത്രം നിലനില്‍ക്കാറില്ല. അവയ്‌കൊക്കെ ഒരു പൂര്‍വ്വഭാഗവും ഉത്തരഭാഗവും ഉണ്ടായിരിക്കും. അവകാശവാദങ്ങളും കുയുക്തികളും കൊണ്ട് ഭരണപരാജയങ്ങളെ വെളുപ്പിച്ചെടുക്കുന്നതുപോലെയാവില്ല ചരിത്രത്തില്‍ കൈവച്ചാല്‍. അസുഖകരമായതെല്ലാം ഒഴിവാക്കി കഷ്ടപ്പെട്ട് കെട്ടിയുണ്ടാക്കുന്ന പൊളപ്പിലേക്ക് ആരെങ്കിലും ഒരു ലൈറ്റടിച്ചാല്‍ അപ്പോള്‍ തീരും. നെഞ്ചുവിരിച്ചുള്ള നില്‍പ്പ്.
ആരെങ്കിലും അന്വേഷിച്ച് കണ്ടുപിടിക്കുന്നതുവരെ സാഹിത്യത്തില്‍ പറഞ്ഞതൊക്കെ ശരിയാണ് എന്ന് തന്നെ വയ്ക്കുക. അങ്ങിനെ വന്നാല്‍ ആ പോസ്റ്റിനു ഒരു തുടര്‍ച്ചയുണ്ട്. അതിനുള്ള വിവരങ്ങള്‍ വിഖ്യാത നിയമജ്ഞനും എഴുത്തുകാരനുമായ എ ജി നൂറണി കാലങ്ങള്‍ക്കുമുന്പ് രേഖപ്പെടുത്തിയിട്ടുണ്ട് (1*), ദി വയര്‍ വിശദമായ ഒരു റിപ്പോര്‍ട് പ്രസിദ്ധീകരിച്ചിട്ടുമുണ്ട് (2*). ഈ രണ്ട് റിപ്പോര്‍ട്ടുകളും അതില്‍ പറഞ്ഞിരിക്കുന്ന രേഖകളുടെ ബന്ധപ്പെട്ട മിക്കവാറും ഭാഗങ്ങളും വായിച്ചതിനുശേഷം ‘നന്ദിയില്ലാത്ത വര്‍ഗ്ഗം’ എന്ന സോദ്ദേശ സാഹിത്യത്തിന് ഒരു തുടര്‍ച്ച എഴുതിയാല്‍ ഏകദേശം ഇതുപോലിരിക്കും.
***
പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങള്‍ നടന്നുകഴിഞ്ഞു കാലം മുന്‍പോട്ടു പോയി. ഡല്‍ഹിയില്‍ ഒരു കൊലപാതകം നടന്നു. സവര്‍ക്കര്‍ ആ വധക്കേസില്‍ പ്രതിയായി വിചാരണ ചെയ്യപ്പെട്ടു. ഗൂഡാലോചനായിരുന്നു സവര്‍ക്കറുടെ പേരിലുള്ള കുറ്റം. മാപ്പുസാക്ഷിയായിരുന്ന ദിഗംബര്‍ ബാഡ്‌ഗേയുടെ മൊഴിയായിരുന്നു സവര്‍ക്കര്‍ക്കെതിരെ ഉണ്ടായിരുന്നത്.

Image result for savarkar

കൊലപാതകത്തിന് രണ്ടാഴ്ച മുന്‍പ് ബോംബെയിലെ സവര്‍ക്കര്‍ സദനില്‍വെച്ച് ഒന്നാം പ്രതിയും രണ്ടാം പ്രതിയും സവര്‍ക്കറെ കണ്ടു എന്നായിരുന്നു ബാഡ്‌ഗേ പറഞ്ഞത്, അത് ഗൂഢാലോചനയ്ക്കായിരുന്നു എന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. യാത്രയാകുമ്പോള്‍ ‘വിജയിച്ചുവരൂ’ എന്ന് സവര്‍ക്കര്‍ പറഞ്ഞു എന്നും ബാഡ്‌ഗേ പറഞ്ഞു.
വിചാരണയില്‍ നിന്ന് 

ചോദ്യം:

On 17th January 1948 Nathuram Godse, Apte and Badge went to your house. Nathuram Godse and Apte went upstairs, and Badge waited in the room on the ground floor. Nathuram Godse and Apte then came down after 5-10 minutes. They were followed immediately by you. You said ‘yashasvi houn ya’.
Would you like to suggest anything ?
D¯cw: This is altogether false.

ചോദ്യം: ജനുവരി 17നു നാഥുറാം ഗോഡ്‌സെ, ആപ്‌തെ, ബാഡ്‌ഗേ എന്നിവര്‍ നിങ്ങളുടെ വീട്ടില്‍ വന്നു. നാഥുറാം ഗോഡ്‌സെ, ആപ്‌തെ എന്നിവര്‍ മുകള്‌നിലയിലേക്കു കയറിപ്പോയി, ബാഡ്‌ഗേ താഴെത്തെ നിലയിലെ മുറിയില്‍ ഇരുന്നു. നാഥുറാം ഗോഡ്‌സെ, ആപ്‌തെ എന്നിവര്‍ അഞ്ചു പത്തു നിമിഷങ്ങള്‍ക്കകം ഇറങ്ങിവന്നു. നിങ്ങളും അപ്പോള്‍ത്തന്നെ ഇറങ്ങിവന്നു. വിജയിച്ചു വരൂ എന്നി നിങ്ങള്‍ പറഞ്ഞു. എന്താണ് ഇതിനെക്കുറിച്ച് നിങ്ങള്‍ക്ക് പറയാനുള്ളത്?
ഉത്തരം: ഒട്ടും ശരിയല്ല.

കോടതിയില്‍ എഴുതി സമര്‍പ്പിച്ച സ്‌റ്റേയ്റ്റ്‌മെന്റില്‍ സവര്‍ക്കര്‍ ഇങ്ങിനെ പറയുന്നു:
‘Firstly, I submit.. that Apte and Godse did not see me on 17th January 1948 or any other day near about and I did not say to them, ‘Be successful and come back’…)

‘….1948 ജനുവരി 17നോ അതിനടുത്ത ദിവസങ്ങളിലോ ആപ്‌തെയോ ഗോഡ്‌സെയോ എന്നെ കണ്ടിട്ടില്ല, അവരോടു വിജയിച്ചു വരിക എന്ന് ഞാന്‍ പറഞ്ഞിട്ടില്ല.

മാപ്പുസാക്ഷിയായ ബാഡ്‌ഗേ വിശ്വസിക്കാന്‍ കൊള്ളാവുന്ന ആളാണ് എന്ന് സാക്ഷ്യപ്പെടുത്തിയ കോടതി പക്ഷെ മൊഴി പൂര്‍ണ്ണമായി ശരിവയ്ക്കുന്ന മറ്റു സാക്ഷിമൊഴികളുടെ അഭാവത്തില്‍ സവര്‍ക്കറെ ശിക്ഷിക്കാന്‍ തയ്യാറായില്ല. അത് സുരക്ഷിതമല്ല (അണ്‍സെയ്ഫ്) എന്നാണ് കോടതി പറഞ്ഞത്. സവര്‍ക്കറെ കണ്ടു എന്ന് ബാഡ്‌ഗേ പറഞ്ഞ രണ്ടുപേരും പിന്നീട് കൊലപാതകം നടത്തി, കോടതി അവരെ വധശിക്ഷയ്ക്കു വിധിച്ചു. പിന്നീട് അവര്‍ തൂക്കിക്കൊല്ലപ്പെട്ടു.

കാലം കുറച്ചു കഴിഞ്ഞു. 1966ഇല്‍ ആ കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചു. സുപ്രീം കോടതി ജഡ്ജിയായി റിട്ടയര്‍ ചെയ്ത ജസ്റ്റിസ് ജീവന്‍ ലാല്‍ കപൂര്‍ കമ്മീഷന്‍ അന്വേഷിച്ചത് ആ വിശിഷ്ട വ്യക്തിയുടെ കൊലപാതകത്തെക്കുറിച്ച് ആര്‍ക്കൊക്കെ മുന്നറിവുണ്ടായിരുന്നു എന്നായിരുന്നു. ആ കമ്മീഷന് രണ്ടു പുതിയ മൊഴികള്‍ കിട്ടി. ഒരാള്‍ സവര്‍ക്കറുടെ സെക്രട്ടറി ആയിരുന്ന ഗജാനനന്‍ വിഷ്ണു ആംലെ; മറ്റെയാള്‍ ബോഡി ഗാര്‍ഡായിരുന്ന അപ്പ രാമചന്ദ്ര കസര്‍.

ആംലെയുടെ മൊഴിയെപ്പറ്റി കപൂര്‍ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ ഇങ്ങിനെ പറയുന്നു: ജനുവരി പകുതിയോടെ ഗോഡ്‌സെയും ആപ്‌തെയും സവര്‍ക്കറെ സന്ദര്‍ശിച്ചിരുന്നു.
രാമചന്ദ്ര കസറുടെ മൊഴിയെപ്പറ്റി കപൂര്‍ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ ഇങ്ങിനെ പറയുന്നു:

‘On or about 13th or 14th January, Karkare came to Savarkar with a Punjabi youth (Madanlal) and they had an interview with Savarkar for about 15 or 20 minutes. On or about 15th or 16th Apte and Godse had an interview with Savarkar at 9.30 P.M. After about a week so, may be 23rd or 24th January, Apte and Godse again came to Savarkar and had a talk with him.. for about haIf an hour.’

‘കര്‍ക്കരെ ഒരു പഞ്ചാബി യുവാവിനോടൊപ്പം* 13നോ 14നോ സവര്‍ക്കര്‍ സദനിലെത്തി സവര്‍ക്കറോട് പതിനഞ്ചോ ഇരുപതോ മിനിറ്റ് സംസാരിച്ചിട്ടുണ്ട്. ജനുവരി 15നോ 16നോ അതിനടുത്ത ദിവസങ്ങളിലോ ആപ്‌തെ, ഗോഡ്‌സെ എന്നിവര്‍ സവര്‍ക്കറെ കണ്ടിട്ടുണ്ട്. അതിനു ഒരാഴ്ചയ്ക്കു ശേഷം 23നോ 24നോ ആപ്‌തെയും ഗോഡ്‌സെയും സവര്‍ക്കറെ വീണ്ടും കണ്ടിരുന്നു..ഏകദേശം അര മണിക്കൂര്‍ നേരത്തേക്ക്.’ (6*)

(ആരൊക്കെയാണ് ഈ ആളുകള്‍? ആ വിശിഷ്ട വ്യക്തിയ്ക്ക് നേരെ ജനുവരി 20നു ബോംബ് ആക്രമണം നടത്തിയ കേസിലെ പ്രതികളാണ് ഹിന്ദു മഹാസഭ പ്രവര്‍ത്തകനായ വിഷ്ണു ആര്‍ കര്‍ക്കാരെയും പഞ്ചാബ് വിഭജനത്തിന്റെ ഇരയായ മദന്‍ലാല്‍ പഹ്വായും. ജനുവരി 30നു ആ വിശിഷ്ട വ്യക്തിയെ വെടിവച്ച ആളാണ് ഗോഡ്‌സെ, അയാളുടെ കൂടെയുണ്ടായിരുന്ന ആളാണ് നാരായണ്‍ ആപ്‌തെ. സവര്‍ക്കറുടെ സന്ദര്‍ശകര്‍!)

അതായത്, വിശ്വസിക്കാന്‍ കൊള്ളാമെന്നു കണ്ടെത്തിയിട്ടും അതുറപ്പിക്കാനാവശ്യമായ മറ്റു മൊഴികള്‍ ഇല്ലാതിരുന്നതുകൊണ്ടു കോടതി കണക്കിലെടുക്കാതെ പോയ മാപ്പുസാക്ഷി ബാഡ്‌ഗേയുടെ മൊഴി ഉറപ്പിക്കാന്‍ പോന്ന മൊഴിയായിരുന്നു സവര്‍ക്ക്ള്‍രുടെ അംഗരക്ഷകന്റേത്.

വിചാരണക്കോടതിയ്ക്കു ലഭ്യമാകാതിരുന്ന മൊഴികള്‍ കൂടി കണക്കിലെടുത്ത് അന്തിമ റിപ്പോര്‍ട്ടില്‍ ജസ്റ്റിസ് കപൂര്‍ ഇങ്ങിനെ എഴുതി:

‘All these facts taken together were destructive of any theory other than the conspiracy to murder by Savarkar and his group.’

‘ഈ വസ്തുതകള്‍ എല്ലാം കൂട്ടിച്ചേര്‍ത്തു നോക്കുമ്പോള്‍ സവര്‍ക്കരും അയാളുടെ ഗ്രൂപ്പും ചേര്‍ന്ന് കൊലപാതകത്തിനുള്ള ഗൂഡാലോചന നടത്തി എന്നതല്ലാതെ മറ്റൊരു സിദ്ധാന്തത്തിനും നിലനില്‍പ്പില്ല.’ (7*)
പക്ഷെ അപ്പോഴേക്കും സവര്‍ക്കര്‍ മരിച്ചിരുന്നു.

ആ ഗൂഡാലോചനയുടെ ഇര ആരായിരുന്നു? സവര്‍ക്കര്‍ ഒരു വീരനാണ് എന്നും, അയാളുടെ മോചനത്തിന് വേണ്ടി ശ്രമിക്കും എന്നും പറഞ്ഞ അതേ വിശിഷ്ട വ്യക്തിയായിരുന്നു ആ ഇര.
ആ പേര് നിങ്ങള്‍ കേട്ട് കാണണം.
മോഹന്‍ ദാസ് കരം ചാന്ദ് ഗാന്ധി.
നന്ദിയില്ലാത്ത വര്‍ഗ്ഗം.

columns

ദേശീയത ചര്‍ച്ചയാകുമ്പോള്‍-പി.എ ജലീല്‍ വയനാട്

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Published

on

പ്രത്യേക ഭൂവിഭാഗത്തില്‍ ജനങ്ങള്‍ സ്ഥിരമായി, പരമാധികാരമുള്ള ഭരണത്തിന്‍ കീഴില്‍ ജീവിച്ചാല്‍ അതൊരു രാജ്യമായി മാറുന്നു. എന്നാല്‍ ആ പ്രത്യേക ഭൂവിഭാഗത്തിലെ ജനങ്ങളുടെ ഏകതാ ബോധവും പരസ്പര സ്‌നേഹവും സുഖദുഃഖങ്ങളുടെ മത വര്‍ഗ നിരപേക്ഷ സ്വീകാര്യതയും ചരിത്ര ബോധവുമാണ് ആ രാജ്യത്തെ ദേശ രാഷ്ട്രമാക്കുന്നത്. പാശ്ചാത്യ യൂറോപ്യന്‍ രാജ്യങ്ങളെ ഏകോപിപ്പിച്ചതിനും ചരിത്രബോധം നല്‍കിയതിനും പിന്നില്‍ മതത്തിനോ മതാധിഷ്ഠിത ഭരണകൂടങ്ങള്‍ക്കോ ഉള്ള പങ്ക് നിഷേധിക്കാന്‍ കഴിയില്ല. അതുവഴിയാണവരുടെ ദേശീയത അടയാളപ്പെടുത്തുന്നതും. എന്നാല്‍ ഇന്ത്യന്‍ ദേശീയത രൂപപ്പെടുന്നതില്‍ മതത്തിനോ മതാധിഷ്ഠിത ശക്തികള്‍ക്കോ ഒരു പങ്കുമില്ലെന്നതാണ് വിസ്മയം. നൂറ്റാണ്ടുകള്‍ പിന്നിട്ട കോളനി വാഴ്ചയും അതേതുടര്‍ന്നുണ്ടായ ബ്രിട്ടീഷ് വിരുദ്ധതയുമാണ് ഇന്ത്യന്‍ ദേശീയതക്കാധാരം. ഇന്ത്യന്‍ ദേശീയത രൂപപ്പെടുത്തുന്നതില്‍ ജാതി മത ഭേദമെന്യ ഉള്ളില്‍ ഊറിക്കൂടി ഉറച്ച കോളനി വിരോധമുണ്ട്. ആ അര്‍ഥത്തിലാണ് നമ്മുടെ ചരിത്രത്തെ നോക്കി കാണേണ്ടത്. സ്വാതന്ത്ര്യ പ്രഖ്യാപനമുണ്ടാകുന്നതിനു മുന്‍പ്തന്നെ നമ്മുടെ ഭരണഘടന രൂപീകരണത്തെക്കുറിച്ച്ആലോചിച്ചിട്ടുണ്ട്.

മത, വര്‍ഗ വേര്‍തിരുവുകള്‍ക്കതീതമായ ഭരണഘടന ഉണ്ടാക്കാനുള്ള പരിശ്രമം രണ്ടു വര്‍ഷവും ഒന്‍പതു മാസവും 18 ദിവസവും നീണ്ടുനിന്നു. രാജ്യത്തിനു ഒരൗദ്യോഗിക മതമില്ലാത്ത രീതിയില്‍, മതേതരമായി ഭരണഘടന സങ്കല്‍പിക്കപ്പെട്ടു. എന്നാല്‍ ഭൂരിപക്ഷ ന്യൂനപക്ഷ വിശ്വാസികളെ ഉള്‍ക്കൊണ്ട് പോകാനും അവരവരുടെ സംസ്‌കാരങ്ങളോട് കൂറുപുലര്‍ത്തി സമഭാവനയോടെ മുന്നോട്ടുപോകാനും ആഹ്വാനം ചെയ്യുന്നതായി ഭരണഘടനയുടെ സൂക്ഷ്മ വായന വ്യക്തമാക്കുന്നു. ഭരണഘടനയുടെ മുഖവുര തന്നെ സത്താപരമായി എന്താണ് ആ പ്രമാണത്തിന്റെ അവതരണ താത്പര്യമെന്ന് വ്യക്തമാക്കുന്നതാണ്. ജനങ്ങളാല്‍ എഴുതപ്പെട്ട എന്ന തുടക്കം അതിന്റെ മാനവിക മുഖമാണ് തുറക്കപ്പെടുന്നത്.

ദൈവനാമത്തില്‍ എന്ന് തുടങ്ങണമെന്ന് ശഠിച്ച എച്ച്.വി കമ്മത്തിന്റെ വാദമോ, പരമേശ്വര നാമത്തില്‍ വേണമെന്ന് വാദിച്ച ഗോവിന്ദ മാളവ്യയുടെ താല്‍പര്യമോ അല്ല ഇന്ത്യയുടെ മത നിരപേക്ഷ ഭരണ ഘടനാനിര്‍മാണ സമിതി പരിഗണിച്ചത്. ഇന്ത്യ-പാക് വിഭജനത്തിന്റെ വേരുകള്‍ ചെന്നെത്തുന്ന പരിസരം ഹിന്ദു-മുസ്‌ലിം വിദ്വേഷത്തിന്റേതാണ്. താല്‍പര്യമില്ലാതെ നാട് കടത്തപ്പെട്ടവര്‍ ഇരു ഭാഗത്തുമുണ്ട്. മാനവിക ചിന്തകളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ജയിച്ചടക്കിയതാണ് വിഭജനത്തിന്റെ കാതല്‍. ഇവിടെ നിരപരാധികളുടെ മനഃസാക്ഷി വായിക്കാന്‍ ഭരണഘടനാ നിര്‍മാണ സഭക്ക് കഴിഞ്ഞിട്ടുണ്ട്. പാകിസ്ഥാനിലേക്കു പോയവര്‍ തിരിച്ചുവന്നാല്‍ ഇന്ത്യന്‍ പൗരത്വം അവര്‍ക്കു നല്‍കിയേ തീരുവെന്ന് വാദിച്ച ബീഹാറുകാരന്‍ ബ്രിജേഷ് മിശ്രയെ ഓര്‍ക്കുന്നത് അതുകൊണ്ടാണ്. പൗരാവകാശങ്ങളുടെ നീണ്ട വിശദീകരണം 5 മുതല്‍ 11 വരെ അനുഛേദങ്ങള്‍ പറയുന്നത്. പൗരനെ എങ്ങനെ നാടുകടത്താമെന്നല്ല അവനെ എങ്ങനെ ഉള്‍ക്കൊള്ളാമെന്നതിന്റെ വിവരണമാണത്. എന്നാല്‍ ഭരണഘടനയുടെ പിറവിയില്‍ തന്നെ അതില്‍ അസഹിഷ്ണുത കാണിച്ചവരും ചോദ്യംചെയ്തവരുമുണ്ട്. രാഷ്ട്രത്തെ ഒറ്റക്കല്ലില്‍ കൊത്തിയെടുക്കാനുള്ള അവരുടെ ശ്രമത്തിന് കോളനി വാഴ്ചയുടെ പഴക്കമുണ്ട്. അവരുടെ താല്‍പര്യത്തിന് എതിരുനിന്ന പ്രധാന ശക്തി രാഷ്ട്ര പിതാവായിരുന്നു. മഹാത്മജിയെ വകവരുത്തിയതിലൂടെയും ഇപ്പോഴും വീണ്ടും വീണ്ടും കൊന്നുകൊണ്ടിരിക്കുന്നതിലൂടെയും അവരുടെ ലക്ഷ്യത്തിലേക്കു അടുത്തുകൊണ്ടിരിക്കുന്നു.

ബഹുസ്വര സങ്കര സംസ്‌കാരങ്ങളുടെ നിലനില്‍പ്പും വളര്‍ച്ചയും അംഗീകരിക്കാന്‍ കഴിയാത്തവര്‍ ഒരു രാഷ്ട്രമെന്ന നിലക്ക് രാഷ്ട്രരൂപീകരണത്തിന്റെ ചരിത്രമറിയാത്തവരും ദേശീയ പൈതൃകത്തിന്റെ ഘടന അറിയാത്തവരുമാണ്. ദ്രാവിഡ അടിത്തറയിലേക്ക് പിന്നീട് ഉള്‍ച്ചേര്‍ക്കപ്പെട്ട സംസ്‌കാരങ്ങളാണ് ആര്യ, ബൗദ്ധ പൗരസ്ത്യ, പൗരസ്‌ത്യേതര അടരുകള്‍. ഈ കൂടിക്കലര്‍ന്ന ബഹുപാളികളെ വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്ത ഒരു ചരിത്ര പശ്ചാത്തലം ബോധപൂര്‍വം മറന്നുകൊണ്ട് വ്യക്തികളുടെ പ്രാഥമിക പരിഗണനയിലുള്ള ഐച്ഛിക വിഷയമായ വസ്ത്രത്തിലും ഭക്ഷണത്തില്‍പോലും ഇടപെടുന്ന അവസ്ഥ സാമൂഹ്യഘടനയെ തകര്‍ക്കുമെന്നതില്‍ സംശയിക്കേണ്ടതില്ല. ഇന്ത്യയുടെ നാനാത്വത്തിലുള്ള ഏകത്വമെന്ന കാഴ്ചപ്പാട് അംഗീകരിക്കപ്പെടണം. ബഹുസ്വര സങ്കര സംസ്‌കാരം സംരക്ഷിക്കപ്പെട്ടുകൊണ്ടുള്ള ദേശീയ ബോധങ്ങളാണുണ്ടാകേണ്ടത്. മറിച്ചുള്ള വികാരങ്ങളെ ദേശീയതയെന്ന് വിളിക്കാന്‍ കഴിയില്ല.

ഇന്ത്യയുടെ ദേശീയ കവിയാണ് രവീന്ദ്രനാഥ ടാഗോര്‍. ടാഗോര്‍ ദേശീയതയെ നിര്‍വചിച്ചിട്ടുണ്ട്. അത് മാനവികതയില്‍ അധിഷ്ഠിതമാണ്. മാനവികതയില്ലാത്ത ദേശീയത ശാപമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അത് സകല തിന്മയുടെയും മൂലഹേതുവാകുമെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്ന് പുലര്‍ന്നിരിക്കുകയാണ്. മനുഷ്യത്വത്തിനപ്പുറമുള്ള രാജ്യ സ്‌നേഹത്തെപ്പോലും അദ്ദേഹം ശക്തിയായി അപലപിച്ചു. ശാന്തിനികേതനില്‍ താന്‍ നിര്‍മിച്ച സര്‍വകലാശാലയുടെ ആപ്തവാക്യം ‘യത്ര വിശ്വം ഭവത് ഏക നീഡം’ എന്നതായിരുന്നു. അഥവാ ഈ ലോകം മുഴുവന്‍ ഒരു പക്ഷികൂടായിതീരുക വിവിധ വര്‍ണങ്ങളില്‍, വൈവിധ്യമേറിയ കൊഞ്ചലുകളുള്ള കിളിക്കൂടായി ലോകം മാറണമെന്നാഗ്രഹിച്ചു അദ്ദേഹം.

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Continue Reading

columns

സത്യാന്വേഷി-പ്രതിഛായ

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്.

Published

on

‘അത് വക്കീലിനോട് ഇനി മുതല്‍ വാദിക്കരുതെന്ന് ആവശ്യപ്പെടുന്നതുപോലെയാണ്. ഒരു മാധ്യമപ്രവര്‍ത്തകനോട് എങ്ങനെയാണ് എഴുതരുതെന്ന് ആവശ്യപ്പെടാനാകുക? നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹമതിന് മറുപടി പറയാന്‍ ബാധ്യസ്ഥനാണ്. പക്ഷേ ഒരാള്‍ അഭിപ്രായം പറയുന്നതിനെ എങ്ങനെയാണ് മുന്‍കൂട്ടി എതിര്‍ക്കാന്‍കഴിയുക?’ സുപ്രീംകോടതിയിലെ പ്രമുഖന്യായാധിപന്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റേതാണ് ഈകുറിക്കുകൊള്ളുന്ന വാക്കുകള്‍. ‘ആള്‍ട്ട്‌ന്യൂസ് സ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ്‌സുബൈറിനെ സമൂഹമാധ്യമമായ ട്വിറ്ററില്‍ എഴുതുന്നതില്‍നിന്ന് തടയണമെന്ന ഉത്തര്‍പ്രദേശ് പൊലീസിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു രാജ്യത്തെ അത്യുന്നത നീതിപീഠം. സമൂഹമാധ്യമങ്ങളിലെ തെറ്റായവിവരങ്ങളുടെ വസ്തുതാന്വേഷകനായി പ്രസിദ്ധനായ സുബൈറിനെ തുടരെത്തുടരെ കേസുകളുമായി വരിഞ്ഞുമുറുക്കി കാലാകാലത്തേക്ക് തുറുങ്കിലടക്കാനും ബി.ജെ.പി സര്‍ക്കാരുകള്‍ക്കെതിരെ പ്രതികരിക്കാതിരിക്കാനുമായി ഇട്ട പദ്ധതിയെ പൊളിച്ചടുക്കുകയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്. നാലരക്കൊല്ലംമുമ്പ് ട്വീറ്റ്‌ചെയ്ത ഒരു വിഷയത്തിന്റെ പേരിലായിരുന്നു യു.പി സര്‍ക്കാര്‍ സുബൈറിനെ അറസ്റ്റ്‌ചെയ്ത് ജയിലിടച്ചത്. ജൂണ്‍ 27ന് അറസ്റ്റുചെയ്ത സുബൈറിനെ സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യത്തെതുടര്‍ന്ന് മോചിപ്പിച്ചത് ജൂലൈ 21നായിരുന്നു; കൃത്യം 23 ദിവസത്തിനുശേഷം. ഡല്‍ഹിക്കുപുറമെ യു.പിയില്‍ ആറു കേസുകളാണ് സുബൈറിനെതിരെ ചുമത്തിയത്. ഓരോ കേസിലും ജാമ്യം നേടുമ്പോള്‍ വൈകാതെ മറ്റൊരു കേസില്‍ അറസ്റ്റുരേഖപ്പെടുത്തി യുവാവിന്റെ മോചനം വൈകിക്കലായിരുന്നു തന്ത്രം. എന്നാല്‍ ഇത് തിരിച്ചറിഞ്ഞായിരുന്നു കോടതിയുടെ ഇടപെടല്‍. എഫ്.ഐ.ആറുകള്‍ റദ്ദാക്കിയില്ലെങ്കിലും എല്ലാകേസുകളും ഡല്‍ഹി കോടതിയിലേക്ക് മാറ്റാനും സുബൈറിന് ഇടക്കാലം ജാമ്യം നല്‍കി വിട്ടയക്കാനുമായിരുന്നു 21ലെ വിധി.

ഇന്ത്യയുടെ പാരമ്പര്യമാണ് സത്യം. മുണ്ഡകോപനിഷത്തിലെ ‘സത്യമേവ ജയതേ’ ആണ് രാജ്യത്തിന്റെ ഔദ്യോഗികചിഹ്നത്തില്‍ ആലേഖന ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ സത്യം കണ്ടെത്തി അവതരിപ്പിക്കുന്ന ആരും ആര്‍ഷഭാരത പാരമ്പര്യത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. മാധ്യമപ്രവര്‍ത്തകോട്, വിശേഷിച്ച് സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നവരോട് ബി.ജെ.പി ഭരണകൂടങ്ങള്‍ പൊലീസിനെ ഉപയോഗിച്ച് ചെയ്തുകൂട്ടുന്നതെന്തെല്ലാമാണെന്നതിന് മികച്ച തെളിവാണ് സുബൈറിന്റെ അറസ്റ്റും തുടര്‍ന്നുള്ള സംഭവങ്ങളും. എന്നാല്‍ ഇതിന് നേര്‍വിപരീതമായിരുന്നു രാഹുല്‍ഗാന്ധിക്കെതിരായി വ്യാജ വീഡിയോ സംപ്രേഷണംചെയ്തതിന് ‘ടൈംസ് നൗ’ ടി.വി അവതാരകന്‍ രോഹിത് രഞ്ജന് അനുകൂലമായ ബി.ജെ.പി സര്‍ക്കാരിന്റെ നീക്കം. രാഹുല്‍ഗാന്ധി രാജസ്ഥാനില്‍ ടെയ്‌ലറെ കൊലപ്പെടുത്തിയ യുവാക്കളെ കുട്ടികളല്ലേ എന്നു വിളിച്ചെന്ന വ്യാജ പ്രചാരണം നടത്തിയതിന് കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ പൊലീസ് രോഹിത്തിനെ അറസ്റ്റ്‌ചെയ്യാനെത്തിയപ്പോള്‍ മറ്റൊരു കേസ് ചുമത്തി അറസ്റ്റില്‍നിന്ന് രക്ഷിച്ചെടുക്കുകയായിരുന്നു ഡല്‍ഹി പൊലീസ്. പഴയ ഹിന്ദിസിനിമയിലെ ഒരു ഡയലോഗ് പങ്കുവെച്ചായിരുന്നു സുബൈറിന്റെ നാലരവര്‍ഷം മുമ്പത്തെ ട്വീറ്റ്. വിദ്വേഷ പ്രചാരകരോട് വിട്ടുവീഴ്ചയില്ലെന്നാണ് 33 കാരനായ സുബൈറിന്റെ സുധീര പ്രഖ്യാപനം.

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്. നിമിഷങ്ങളെന്നോണം വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്ന നുണ ഫാക്ടറികളുടെ ഓശാരത്തില്‍ അധികാരത്തിലെത്തുന്ന ഭരണകൂടങ്ങള്‍ക്കാണ് ആള്‍ട്ട്‌ന്യൂസ് പ്രധാനമായും വെല്ലുവിളിയുയര്‍ത്തിയത്. സുബൈറിന്റെ ഫാക്ട്‌ചെക് വാര്‍ത്തകള്‍ ലോകത്തെ ഉന്നതമാധ്യമങ്ങള്‍വരെ എടുത്തുകൊടുക്കാനാരംഭിച്ചു. പ്രവാചകനെതിരെ ബി.ജെ.പി വക്താവ് നൂപുര്‍ശര്‍മ നടത്തിയ വിവാദ പ്രസ്താവത്തിന്റെ വീഡിയോ അതേപടി ആള്‍ട്ട്‌ന്യൂസ് പ്രസിദ്ധപ്പെടുത്തിയതാണ് സത്യത്തില്‍ സുബൈറിനെ നോട്ടമിട്ടിരുന്ന ബി.ജെ.പി നേതാക്കളെ പെട്ടെന്ന് പൊലീസിനെ വിട്ട് അറസ്റ്റുചെയ്യാന്‍ നിര്‍ബന്ധിച്ചത്. എന്നാല്‍ ഇതാണ് കാരണമെന്ന് പറയാതെ നാലര വര്‍ഷം മുമ്പത്തെ കാര്യമാണ് പറഞ്ഞതെന്നുമാത്രം. വിവാഹേതര ബന്ധമുണ്ടെന്നതിന് ഭാര്യയെ ഭര്‍ത്താവ് മര്‍ദിക്കുന്നതിന്റെ ദൃശ്യം കാട്ടി അത് ‘ലൗ ജിഹാദാ’ണെന്ന് പ്രചരിപ്പിക്കുന്നവരെപോലുള്ളവരെയും സുബൈര്‍ തുറന്നുകാട്ടി. മേയില്‍ ജ്ഞാന്‍വ്യാപി പള്ളി വിവാദത്തിലും തീവ്ര ഹിന്ദുത്വവാദികള്‍ക്കെതിരെ സുബൈര്‍ നിരവധി പോസ്റ്റുകളിട്ടിരുന്നു. ദേശീയ മാധ്യമങ്ങളിലെ അവതാരകരുടെ തനിനിറം തുറന്നുകാട്ടുകയും സുബൈറിന്റെ പ്രധാന ജോലിയായിരുന്നു. സുബൈറിന്റെ വരുമാനം ലാഭം പ്രതീക്ഷിക്കാതെ സംഭാവനയിലൂടെ പ്രവര്‍ത്തിക്കുന്ന ആള്‍ട്ട്‌ന്യൂസില്‍നിന്ന് കിട്ടുന്ന തുച്ഛമായ വേതനമാണ്. സ്ഥാപനത്തിന്റെ ഉടമകളായ പ്രാവ്ദ മീഡിയ ഫൗണ്ടേഷന്റെ ഡയറക്ടര്‍മാരിലൊരാളാണിപ്പോള്‍. ബെംഗളൂരുവില്‍ ജനിച്ച സുബൈറിന്റെ സ്‌കൂള്‍-കോളജ് വിദ്യാഭ്യാസവും അവിടെയായിരുന്നു.

Continue Reading

columns

ജനാധിപത്യ പോരാട്ടങ്ങളുടെ വിജയം- പി.എം.എ സലാം

വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.

Published

on

വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.

വഖഫ് സംരക്ഷണ റാലിക്ക് ശേഷം വളരെ മോശമായ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയമാണ് സി.പി.എം പയറ്റിയത്. കേരളത്തിലെ മുസ്‌ലിംകളുടെ അട്ടിപ്പേറവകാശം മുസ് ലിംലീഗിനില്ലെന്ന് പറഞ്ഞ് മുസ്‌ലിംലീഗിനെയും മതസംഘടനകളെയും ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തിയത്. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ എല്ലാ മത സംഘടനകളും അംഗങ്ങളായ മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി വഖഫ് നിയമന വിഷയത്തില്‍ പലതവണ മുഖ്യമന്ത്രിയെ കണ്ടിരുന്നു. മുസ്‌ലിം സംഘടനകള്‍ ഒറ്റക്കെട്ടായാണ് ഈ ആവശ്യത്തിനുവേണ്ടി നിലകൊണ്ടത്. എന്നാല്‍ അതിനെയൊന്നും സര്‍ക്കാര്‍ ഗൗനിച്ചില്ല. മതസംഘടനകള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിച്ചതോടൊപ്പം തീരുമാനത്തില്‍നിന്ന് പിന്നോട്ടില്ലെന്ന മട്ടിലാണ് നിയമസഭയില്‍ മന്ത്രിമാര്‍ പോലും സംസാരിച്ചത്.

എന്നാല്‍ ഒരു ഘട്ടത്തിലും സമരത്തില്‍നിന്ന് പിന്തിരിയാന്‍ മുസ്‌ലിംലീഗ് തയ്യാറായില്ല. കേന്ദ്ര വഖഫ് ആക്ടിന് വിരുദ്ധമായി കേരളത്തില്‍ മാത്രം വിവേചനത്തിന്റെ ഈ നിയമം അനുവദിക്കില്ലെന്ന് മുസ്‌ലിംലീഗ് അസന്നിഗ്ധമായി വ്യക്തമാക്കി. വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നതിനെ ന്യായീകരിച്ച്‌കൊണ്ട് സി.പി.എം നേതാക്കളും സൈബര്‍ സഖാക്കളും ധാരാളം എഴുതി. പലപ്പോഴും അനാവശ്യമായി മുസ് ലിം ലീഗിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും ഇവര്‍ ശ്രമിച്ചു. വഖഫ് ബോര്‍ഡില്‍ യു.ഡി.എഫ് അമുസ്‌ലിം നിയമനം നടത്തിയിട്ടുണ്ടെന്ന പച്ചക്കള്ളം അടിച്ചിറക്കി. പി.എസ്.സിക്ക് വിടാനുള്ള തീരുമാനം വഖഫ് ബോര്‍ഡ് ഏകകണ്ഠമായി സ്വീകരിച്ചതാണെന്ന് മുഖ്യമന്ത്രി പോലും നുണ പറഞ്ഞു. കേരളത്തിലെ വന്ദ്യവയോധികരായ മതസംഘടനാ നേതാക്കള്‍ പലപ്പോഴായി മുഖ്യമന്ത്രിയെ കണ്ടെങ്കിലും ഉറപ്പ് നല്‍കുകയല്ലാതെ ഒന്നും നടന്നില്ല. ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ മുസ്‌ലിംലീഗ് അംഗങ്ങള്‍ വഖഫ് നിയമന തീരുമാനം പിന്‍വലിക്കാന്‍ പലതവണ ആവശ്യപ്പെട്ടു. ഒടുവില്‍ ഗത്യന്തരമില്ലാതെയാണ് ഇപ്പോള്‍ തീരുമാനം പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചിരിക്കുന്നത്. മുസ്‌ലിംലീഗിന്റെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പ് നല്‍കിയത്.

ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ വഖഫ് ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഏറ്റവുമൊടുവില്‍ കഴിഞ്ഞ ജൂണ്‍ 28ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സംസ്ഥാന കമ്മിറ്റി ധര്‍ണ സംഘടിപ്പിച്ചു. മതസംഘടനാ നേതാക്കളോട് പച്ചക്കള്ളം പറഞ്ഞ് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയും കൂട്ടരും പലപ്പോഴായി ശ്രമിച്ചത്. 2016 ല്‍ തന്നെ എല്ലാ മുസ്‌ലിം മത സംഘടനകളും മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കീഴില്‍ ഒന്നിച്ച് ഗവര്‍ണറെ പോയി കാണുകയും സര്‍ക്കാര്‍ നീക്കത്തിനെതിരെ ശബ്ദമുയര്‍ത്തുകയും ചെയ്തിരുന്നു. കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരവും നടത്തി. മുഖ്യമന്ത്രിക്കും നിവേദനം നല്‍കി. നിയമസഭക്ക് അകത്ത് മുസ്‌ലിംലീഗിന്റെയും പ്രതിപക്ഷത്തിന്റെയും ശക്തമായ പ്രതിഷേധം ഉണ്ടായി. ബില്ല് വരുന്ന സമയത്തും പാസ്സാക്കുന്ന സമയത്തും ശക്തമായ ഭാഷയില്‍ തന്നെ പ്രതിപക്ഷം എതിര്‍പ്പറിയിച്ചിരുന്നു. ഇതെല്ലാം നിയമസഭാ രേഖയിലുള്ളതാണ്. എന്നാല്‍ അതെല്ലാം മറന്നുകൊണ്ടാണ് മുഖ്യമന്ത്രി കള്ളം പറഞ്ഞത്.

നിയമസഭ പാസ്സാക്കിയ നിയമം ആയതുകൊണ്ട് നിയസമഭയില്‍ തന്നെ അവതരിപ്പിച്ച് തിരുത്തണമെന്നാണ് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടത്. കോഴിക്കോട്ട് നടന്നത് സമരപ്രഖ്യാപനം മാത്രമായിരുന്നു. പിന്നീട് നിരന്തര സമരങ്ങളുടെ ദിവസങ്ങളായിരുന്നു. പ്രതിസന്ധികള്‍ ഏറെയുണ്ടായിട്ടും നിയമം പിന്‍വലിക്കും വരെ മുസ്‌ലിം ലീഗ് സമര രംഗത്ത് ഉറച്ചുനിന്നു. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ തിരുവനന്തപുരത്ത് മുസ്‌ലിംലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സര്‍ക്കാര്‍ പിന്മാറും വരെ സമരം തുടരുമെന്ന് ഈ പരിപാടിയില്‍ നിയമസഭാ പാര്‍ട്ടി ലീഡര്‍ പി.കെ കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചു. കോഴിക്കോട് നടത്തിയ വഖഫ് സംരക്ഷണ റാലിക്ക് ശേഷം രണ്ടാം ഘട്ടമായി പഞ്ചായത്ത്, മുനിസിപ്പല്‍, മേഖലാ കേന്ദ്രങ്ങളില്‍ സമര സംഗമങ്ങള്‍ സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് നടന്ന പ്രതിഷേധ പരിപാടികളായിരുന്നു സമരത്തിന്റെ മൂന്നാം ഘട്ടം.

ഇടക്കാലത്ത് കോവിഡ് വ്യാപകമായപ്പോള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് വഖഫ് സംരക്ഷണ പ്രക്ഷോഭം തുടര്‍ന്നു. മുസ്‌ലിംലീഗിന്റെ വഖഫ് സംരക്ഷണ പ്രക്ഷോഭത്തില്‍ സഹികെട്ട സര്‍ക്കാര്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന കുറ്റം ചുമത്തി പ്രാദേശികമായി കേസുകളെടുത്തു. കോഴിക്കോട് നടന്ന മഹാറാലിക്ക് ശേഷം പതിനായിരം പേര്‍ക്കെതിരെ കേസെടുത്തായിരുന്നു പ്രതികാര നടപടി. വഖഫ് സംരക്ഷണ പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായി മുസ്‌ലിം ലീഗ് കലക്ടറേറ്റ് മാര്‍ച്ചുകളും സംഘടിപ്പിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.