Connect with us

Sports

കരുത്തര്‍ തമ്മില്‍

Published

on

 

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: കപ്പിലേക്കുള്ള ദൂരം കുറയുകയാണ്. രണ്ടേ രണ്ട് ജയം മതി-ലോക ഫുട്‌ബോളിലെ രാജാക്കന്മാരാവാന്‍. ഇന്ന് ഫ്രാന്‍സും ബെല്‍ജിയവും തമ്മില്‍ ആദ്യ സെമിഫൈനല്‍. രണ്ട് യൂറോപ്യന്മാരുടെ കിടിലനങ്കമാണ് കടലാസില്‍. സെന്റ് പീറ്റേഴ്‌സ്ബര്‍ഗിനെ ആവേശത്തിന്റെ കൊടുമുടി കയറ്റി യുവതുര്‍ക്കികള്‍ നിറഞ്ഞാടുമെന്നാണ് പ്രവചനം. ജയം ആരെ തുണക്കും…? വ്യക്തമായ ഉത്തരത്തിന് ആരും തയ്യാറാവുന്നില്ല. എല്ലാവരും ഗ്യാരണ്ടി നല്‍കുന്നത് ഗംഭീര പോരാട്ടമാണ്.
അര്‍ജന്റീനയെയും ഉറുഗ്വേയെയും വ്യക്തമായ മാര്‍ജിനിലും ആധിപത്യത്തിലും പരാജയപ്പെടുത്തിയവരാണ് ഫ്രാന്‍സ്. ബെല്‍ജിയമാവട്ടെ ജപ്പാനെതിരെ പിറകില്‍ നിന്നും കസറി വന്നപ്പോള്‍ അഞ്ച് വട്ടം ലോകകപ്പില്‍ മുത്തമിട്ട ബ്രസീലിനെ രണ്ട് സൂപ്പര്‍ ഗോളുകളുടെ കരുത്തില്‍ പരാജയപ്പെടുത്തിയാണ് അവസാന നാലില്‍ ഇടം നേടിയത്. ഈ താരതമ്യത്തില്‍ ആര് ജയിക്കുമെന്ന് പറയാനാവും-അസാധ്യം.
ഇനി താരങ്ങളിലേക്ക് വരുക. ഫ്രാന്‍സിന്റെ മുന്‍നിരയില്‍ അന്റോണിയോ ഗ്രിസ്മാന്‍, കൈലിയന്‍ എംബാപ്പെ, ഒലിവര്‍ ജിറോര്‍ഡ് എന്നിവര്‍. മൂന്ന് പേരും അനുഭവസമ്പന്നര്‍. വേഗതയില്‍ എംബാപ്പെ എന്ന പത്തൊമ്പതുകാരനും കിടിലന്‍ ഷോട്ടുകളില്‍ ഗ്രിസ്മാനും ഹെഡ്ഡര്‍ വിദഗ്ദ്ധനായി ഒലിവര്‍ ജിറൂദുമുള്ളപ്പോള്‍ വിന്‍സന്റ് കംപനി നയിക്കുന്ന ബെല്‍ജിയന്‍ ഡിഫന്‍സ് പ്രയാസപ്പെടും. ബെല്‍ജിയന്‍ മുന്നണിയിലോ- റുമേലു ലുക്കാക്കു മാത്രം മതി. കയറുപൊട്ടിച്ച് കുതിക്കുന്ന ഈ ചാമ്പ്യന്‍ സ്‌ട്രൈക്കറെ പിന്തുണക്കാന്‍ നായകന്‍ ഈഡന്‍ ഹസാര്‍ഡും കെവിന്‍ ഡി ബ്രുയനുമുണ്ട്. ഈ മൂവര്‍ സഖ്യത്തിന്റെ കരുത്തിലാണ് ടീം ഇത് വരെയെത്തിയത്. ഫ്രഞ്ച് മധ്യനിരയെ നയിക്കുന്നത് പോള്‍ പോഗ്ബയാണ്. എന്‍ഗോളോ കാന്റെ പിന്തുണക്കാനും. ആധുനിക ഫുട്‌ബോളിലെ മികച്ച മധ്യനിരക്കാര്‍. പക്ഷേ ഹസാര്‍ഡിലെ മധ്യനിരക്കാരന്റെ കുതിപ്പും ഡിബ്രുയ്‌നെയിലെ വേഗക്കാരനുമാവുമ്പോള്‍ ബെല്‍ജിയം പിറകോട്ടുപോവില്ല. റാഫേല്‍ വരാനെ ഉറുഗ്വേക്കെക്കെതിരായ മല്‍സരത്തില്‍ ഗോള്‍ നേടിയ ആവേശത്തിലാണ് ഫ്രഞ്ച് പിന്‍നിരക്ക്് നേതൃത്വം നല്‍കുന്നത്. കൊമ്പനിയാണ് ബെല്‍ജിയത്തിന്റെ കോട്ട കാവല്‍ക്കാരില്‍ പ്രമുഖന്‍. ഗോള്‍ക്കീപ്പര്‍ രണ്ട് പേരും മിടുക്കരാണ്. ഫ്രാന്‍സിനെ നയിക്കുന്നത് തന്നെ ഹ്യുഗോ ലോറിസാണ്. ബെല്‍ജിയത്തിന്റെ വലക്ക്് താഴെ തിബോ കോര്‍ട്വയുടെ പ്രകടനമായിരുന്നു ബ്രസീലിന് വിലങ്ങായി മാറിയത്.
കളിക്കാരുടെ മികവ് കണക്കി
ലെടുക്കുകയാണെങ്കില്‍ ഇരുടീമുകളുടെയും സാധ്യത ഏറെക്കുറെ തുല്യമാണ്. ബെല്‍ജിയത്തിന്റെ കരുത്ത് പ്രതിരോധവും ആക്രമണവുമാണെങ്കില്‍ മധ്യനിരയില്‍ കൂടി ആധിപത്യമുണ്ട് ഫ്രാന്‍സി
ന്. പക്ഷേ, അവരുടെ മുന്‍നിരക്കാ
ര്‍ പ്രതീക്ഷിച്ച മികവ് ഇതുവരെ പുറത്തെടുത്തിട്ടില്ല.
കണക്കിലെ കളികളില്‍ ബെല്‍ജിയത്തിനാണ് മുന്‍തൂക്കം. അവരാണീ ലോകകപ്പില്‍ കൂടുതല്‍ ഗോളുകള്‍ സ്‌കോര്‍ ചെയ്തിരിക്കുന്നത്. ഗ്രൂപ്പിലെ മല്‍സരങ്ങളില്‍ ദുര്‍ബലരായ പാനമ, ടൂണീഷ്യ എന്നിവരായിരുന്നു പ്രതിയോഗികളെന്നതാവാം ഒരു പക്ഷേ ഗോള്‍വേട്ടക്ക് കാരണം. പക്ഷേ അവസാന ഗ്രൂപ്പ് അങ്കത്തില്‍ ഇംഗ്ലണ്ടിനെതിരെയും ബെല്‍ജിയം ആധികാരികത പ്രകടിപ്പിച്ചിരുന്നു. ഫ്രാന്‍സ് പക്ഷേ ഓസ്‌ട്രേലിയക്കെതിരെയും പെറുവിനെതിരെയും തട്ടിമുട്ടിയാണ് വന്നത്. അവസാന ഗ്രൂപ്പ്് മല്‍സരത്തിലാവട്ടെ ഡെന്മാര്‍ക്കുമായി സമനില വഴങ്ങുകയും ചെയ്തു. അര്‍ജന്റീനക്കെതിരായ പ്രീക്വാര്‍ട്ടറില്‍ നാല് ഗോളുകള്‍ നേടിയപ്പോള്‍ മൂന്നെണ്ണം വഴങ്ങി. ഉറുഗ്വേക്കെതിരെ മാത്രമാണ് ടീം ഗോളുകള്‍ വഴങ്ങാതിരുന്നത്.
പരിശീലകര്‍ രണ്ട് പേരും ആത്മവിശ്വാസത്തിലാണ്. ദീദിയര്‍ ദെഷാംപ്‌സ് സമ്മര്‍ദ്ദം പുറത്ത് പ്രകടിപ്പിക്കുന്നില്ല. റഷ്യയിലെത്തിയതിന് ശേഷം ടീം തളര്‍ന്നിട്ടില്ല എന്നതാണ് ഫ്രഞ്ച് ഹെഡ് കോച്ചിന്റെ ആത്മവിശ്വാസമെങ്കില്‍ റോബര്‍ട്ടോ മാര്‍ട്ടിനസ് തന്റെ കളിക്കാരില്‍ തികഞ്ഞ വിശ്വാസമുള്ളയാളാണ്. പെട്ടെന്ന് തളരാത്ത പ്രകൃതം. ജപ്പാനെതിരായ മല്‍സരത്തില്‍ ടീം തുടക്കത്തില്‍ തളര്‍ന്നപ്പോള്‍ പോലും ആത്മവിശ്വാസത്തോടെ മൈതാനത്ത് ഒരു പരിശീലകന്റെ റോള്‍ ഭംഗിയാക്കി അദ്ദേഹം.
ഇനി എന്താവും ഇന്നത്തെ തന്ത്രങ്ങള്‍- അത് പരിശീലകര്‍ പറയില്ല. പക്ഷേ ഫ്രാന്‍സ് ഒരു കാര്യത്തില്‍ ജാഗ്രത പാലിക്കും. ബ്രസീലുകാര്‍ ലുക്കാക്കുവിന് നല്‍കിയ സ്വാതന്ത്ര്യം എന്തായാലും പാടില്ല. ലുക്കാക്കുവിന്റെ കുതിപ്പിനെ തടയിടാന്‍ എന്‍ഗോളോ കാന്റെയെ ആയിരിക്കും ദെഷാംപ്‌സ് നിയോഗിക്കുക. ആരെയും മാര്‍ക്ക് ചെയ്ത് പിന്തുടരാന്‍ മിടുമിടുക്കനാണ് ചെല്‍സിക്കാരന്‍. പ്രീക്വാര്‍ട്ടറില്‍ ലയണല്‍ മെസ്സിയെ വരച്ച വരയില്‍ തന്നെ നിര്‍ത്തിയിരുന്നു കാന്റെ. ഹസാര്‍ഡ്, ഡി ബ്രുയ്‌നെ എന്നിവരുടെ പെട്ടെന്നുളള ആക്രമണത്തെ ചെറുക്കാന്‍ മറ്റൗഡിക്കും വരാനെക്കുമായിരിക്കും പ്രത്യേക ചുമതല. ബെല്‍ജിയത്തിന് തീര്‍ച്ചയായും എംബാപ്പെയുടെ മുകളില്‍ ഒരു കണ്ണുണ്ടാവും. അര്‍ജന്റീനക്കെതിരെ ഉണ്ടായപോലെ പന്തുമായി കൂടുതല്‍ ദൂരം കുതിച്ചോടാന്‍ എംബാപ്പെയെ ബെല്‍ജിയന്‍ മധ്യനിര അനുവദിക്കില്ല. എംബാപ്പെയുമായി ലിങ്ക് ചെയ്യുന്നതില്‍ പോഗ്ബക്കും കാന്റെക്കും പിന്‍നിരക്കാരനായ പവാര്‍ഡിനും പ്രത്യേക മിടുക്കുണ്ട്. ഈ ചാനല്‍ മുറിച്ചുകളയാന്‍ റോബര്‍ട്ടോ മാര്‍ട്ടിനസ് എന്തുതന്ത്രമാണ് ഉപയോഗിക്കുക എന്നറിയില്ല. ബ്രസീലിനെതിരെ എന്ന പോലെ മര്‍വാന്‍ ഫെല്ലയ്‌നിക്ക് ഡീപ്പ് മിഡ്ഫീല്‍ഡില്‍ നല്ല ജോലിയുണ്ടാകും. ബെല്‍ജിയം പന്തിനുമുകളില്‍ കൂടുതല്‍ സമയം ചെലവിടാന്‍ സാധ്യതയുണ്ടെങ്കിലും ഫ്രാന്‍സിന്റെ ഗോള്‍പരിസരങ്ങളില്‍ ചുറ്റിക്കറങ്ങാന്‍ അനുവാദം കിട്ടില്ല. കളി മധ്യനിരയില്‍ ചുറ്റിപ്പറ്റി വിരസമായി മാറിയാലും സൂക്ഷ്മതയോടെയാവും ഫ്രാന്‍സും ബെല്‍ജിയവും കളിക്കുക എന്ന കാര്യത്തില്‍ സംശയമില്ല.
കാണികളുടെ പിന്തുണയില്‍ രണ്ട് പേര്‍ക്കും ആശങ്കയില്ല. എണ്ണത്തില്‍ കൂടുതല്‍ ബെല്‍ജിയംകാരായാരിക്കും. അവര്‍ ടീമിനെ പിന്തുണക്കാന്‍ സംഘത്തോടെ എത്തിയിട്ടുണ്ട്. ബെല്‍ജിയത്തിന് ഫൈനല്‍ നേടാനായാല്‍ അത് ചരിത്രമാവും. ഇത് വരെയില്ല അവര്‍ക്ക്് കപ്പ്. ഫ്രാന്‍സ് 98 ലെ ചാമ്പ്യന്മാരാണ്. 2006 ലെ റണ്ണേഴ്‌സ് അപ്പും. 98 ല്‍ കപ്പുയര്‍ത്തിയ നായകനാണ് ഇപ്പോഴത്തെ പരിശീലകന്‍ ദെഷാംപ്‌സ്.
ലുക്കാക്കുവും എംബാപ്പെയും ആദ്യമായി മുഖാമുഖം വരുന്നു. ഫ്രാന്‍സിന്റെ മുന്‍താരം തിയറി ഹെന്‍ട്രിയാണ് ബെല്‍ജിയത്തിന്റെ ഗോള്‍ കോച്ച്. അദ്ദേഹം ലുക്കാക്കുവിന് പ്രത്യേക ക്ലാസ് നല്‍കുമ്പോള്‍ ഗ്രിസ്മാന്‍ പറയുന്നത് അതൊന്നും ഭയക്കുന്നില്ലെന്നാണ്.

News

ലണ്ടനിലെത്തി മഞ്ഞപ്പട

26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി.

Published

on

കൊച്ചി: 26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി. ഗോവയില്‍ നടന്ന റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്‌മെന്റ് ലീഗില്‍ റണ്ണേഴ്‌സ് അപ്പായാണ് ബ്ലാസ്‌റ്റേഴ്‌സ് നെക്സ്റ്റ് ജെന്‍ കപ്പിന് യോഗ്യത നേടിയത്. പ്രമുഖ പ്രീമിയര്‍ ലീഗ് ക്ലബ്ബുകളുടെ യൂത്ത് ടീമുകളെയാണ് ബ്ലാസ്‌റ്റേഴ്‌സ് നേരിടുന്നത്. ബെംഗളൂരു എഫ്‌സി, റിലയന്‍സ് ഫൗണ്ടേഷന്‍ യങ് ചാമ്പ്‌സ് എന്നീ ടീമുകളും ഇന്ത്യയില്‍ നിന്ന് മത്സരത്തിനുണ്ട്.

നിലവിലെ ചാമ്പ്യന്‍മാരായ ചെല്‍സി എഫ്‌സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, സതാംപ്ടണ്‍ എഫ്‌സി എന്നിവയാണ് ഇംഗ്ലീഷ് ടീമുകള്‍. അണ്ടര്‍ 21 താരങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സിനായി ബൂട്ടണിയുന്നത്. രണ്ട് അണ്ടര്‍ 23 താരങ്ങളും ടീമിലുണ്ട്. പ്രീമിയര്‍ ലീഗും ഇന്ത്യന്‍ സൂപ്പര്‍ലീഗും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് നെക്സ്റ്റ് ജെന്‍ കപ്പ് സംഘടിപ്പിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് ടീം: സച്ചിന്‍ സുരേഷ്, മുഹമ്മദ് മുര്‍ഷിദ്, മുഹീത് ഷബീര്‍ ഖാന്‍, മുഹമ്മദ് ബാസിത്, ഹോര്‍മിപാം റൂയിവാ, ബിജോയ് വി, തേജസ് കൃഷ്ണ, മര്‍വാന്‍ ഹുസൈന്‍, ഷെറിന്‍ സലാറി, അരിത്ര ദാസ്, മുഹമ്മദ് ജാസിം, ജീക്‌സണ്‍ സിങ്, ആയുഷ് അധികാരി, ഗിവ്‌സണ്‍ സിങ്, മുഹമ്മദ് അസര്‍, മുഹമ്മദ് അജ്‌സല്‍, മുഹമ്മദ് അയ്‌മെന്‍, നിഹാല്‍ സുധീഷ്. തോമക് ഷ്വാസാണ് മുഖ്യ പരിശീലകന്‍. ടി.ജി പുരുഷോത്തമന്‍ സഹപരിശീലകന്‍.

Continue Reading

News

ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം; ജയിച്ചാല്‍ പരമ്പര

ആദ്യ ഏകദിനത്തില്‍ കേവലം നാല് റണ്‍സിന് ഭാഗ്യത്തിന് രക്ഷപ്പെട്ട ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം.

Published

on

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ആദ്യ ഏകദിനത്തില്‍ കേവലം നാല് റണ്‍സിന് ഭാഗ്യത്തിന് രക്ഷപ്പെട്ട ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം. രാത്രി ഏഴിന് ആരംഭിക്കുന്ന മല്‍സരത്തില്‍ ജയിച്ചാല്‍ ശിഖര്‍ ധവാന്റെ സംഘത്തിന് പരമ്പര സ്വന്തമാക്കാം. പക്ഷേ ആദ്യ മല്‍സരത്തില്‍ തന്നെ വിന്‍ഡീസ് ഇന്ത്യയെ ഞെട്ടിച്ച സാഹചര്യത്തില്‍ ധവാന്റെ സംഘത്തിന് മുന്‍ കരുതല്‍ നന്നായി വേണ്ടി വരും. ആദ്യ മല്‍സരത്തില്‍ വന്‍ സ്‌ക്കോര്‍ ഉയര്‍ത്തിയിരുന്നു ഇന്ത്യ. നായകന്‍ ധവാന്‍ സ്വന്തമാക്കിയ 97 റണ്‍സ്, സഹ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, മൂന്നാമനായ ശ്രേയാംസ് അയ്യര്‍ എന്നിവരുടെ അര്‍ധ ശതകങ്ങള്‍ എന്നിവയെല്ലാം സഹായമായപ്പോള്‍ ഏഴ് വിക്കറ്റിന് 308 റണ്‍സ്.

പക്ഷേ മറുപടിയില്‍ വിന്‍ഡീസ് 305 ലെത്തി. ഓപ്പണര്‍ ഷായ് ഹോപ്പിനെ (7) മുഹമ്മദ് സിറാജ് പെട്ടെന്ന് പുറത്താക്കിയെങ്കിലും കൈല്‍ മേയേഴ്‌സ്, ഷംറോ ബ്രുക്‌സ് എന്നിവര്‍ തകര്‍ത്തടിച്ചു. അപാര ഫോമിലായിരുന്നു മേയേഴ്‌സ്. 10 ബൗണ്ടറികളും ഒരു സിക്‌സറും ഉള്‍പ്പെടെ ഗംഭീര ഇന്നിംഗ്‌സ്. ബ്രൂക്‌സാവട്ടെ കൂറ്റനടികള്‍ക്ക് നിന്നില്ല. പക്ഷേ ന്നായി പിന്തുണച്ചു. ഈ സഖ്യത്തെ ഷാര്‍ദുല്‍ ഠാക്കൂര്‍ പുറത്താക്കുമ്പോഴേക്കും നല്ല അടിത്തറ കിട്ടിയിരുന്നു ആതിഥേയര്‍ക്ക്. ബ്രൂക്‌സ് പുറത്തായ ശേഷമെത്തിയ ബ്രാന്‍ഡണ്‍ കിംഗും പൊരുതി നിന്നതോടെ ഇന്ത്യ വിറക്കാന്‍ തുടങ്ങി. ബൗളര്‍മാര്‍ തെറ്റുകള്‍ ആവര്‍ത്തിച്ചു. പന്തുകള്‍ അതിര്‍ത്തിയിലേക്ക് പായാന്‍ തുടങ്ങി. മേയേഴ്‌സിനെ സഞ്ജു സാംസണിന്റെ കരങ്ങളിലെത്തിച്ച് ഷാര്‍ദുല്‍ തന്നെയാണ് മല്‍സരത്തിലേക്ക് ടീമിനെ തിരികെ കൊണ്ടുവന്നത്. 189 റണ്‍സിലായിരുന്നു മേയേഴ്‌സിന്റെ മടക്കം. ഫോമിലുള്ള നായകന്‍ നിക്കോളാസ് പുരാനെ സിറാജ് രണ്ടാം വരവില്‍ മടക്കിയതോടെ ആവേശമായി. യൂസവേന്ദ്ര ചാഹല്‍ റോവ്മാന്‍ പവലിനെ (6) വേഗം മടക്കി. പക്ഷേ അപ്പോഴും വാലറ്റത്തില്‍ അഖില്‍ ഹുസൈന്‍ (32 നോട്ടൗട്ട്), റോമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ അവസാനം വരെ പൊരുതി.

Continue Reading

News

കളി കാര്യവട്ടത്ത്; മല്‍സരം സെപ്തംബര്‍ 28ന്

ഓസ്‌ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്.

Published

on

മുംബൈ: ഓസ്‌ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്. ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരയിലെ ഒരു മല്‍സരം തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലായിരിക്കും.

സെപ്തംബര്‍ 28 നാണ് അങ്കം. ലോകകപ്പിന് മുമ്പ് ഓസ്‌ട്രേലിയന്‍ ടി-20 സംഘം ഇന്ത്യയിലെത്തുന്നുണ്ട്. മൊഹാലി (സെപ്തംബര്‍ 20,) നാഗ്പ്പൂര്‍ (സെപ്തംബര്‍ 23), ഹൈദരാബാദ് (സെപ്തംബര്‍ 25) എന്നിവിടങ്ങളലായിരിക്കും ഈ മല്‍സരങ്ങള്‍. ഇതിന് ശേഷമായിരിക്കും ദക്ഷിണാഫ്രിക്ക വരുന്നത്. ആദ്യ മല്‍സരം തിരുവനന്തപുരത്തും രണ്ടാംമല്‍സരം ഗോഹട്ടിയിലും (ഒക്ടോബര്‍ 01), മൂന്നാം മല്‍സരം ഇന്‍ഡോറിലുമായിരിക്കും (ഒക്ടോബര്‍ 3). ഈ പരമ്പരക്ക് ശേഷം മൂന്ന് മല്‍സര ഏകദിന പരമ്പരയിലും ദക്ഷിണാഫ്രിക്ക കളിക്കും. റാഞ്ചി (ഒക്ടോബര്‍ 6), ലക്‌നൗ (ഒക്ടോബര്‍ 9), ഡല്‍ഹി (ഒക്ടോബര്‍ 3) എന്നിവിടങ്ങളിലാണ് ഈ മല്‍സരം. കോവിഡ് കാലത്ത് കളിക്കാന്‍ കഴിയാതിരുന്ന പരമ്പരയാണ് ക്രിക്കറ്റ് ബോര്‍ഡ് ഇപ്പോള്‍ റീ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

2019 ലാണ് അവസാനമായി തിരുവനന്തപുരത്ത് ഒരു രാജ്യാന്തര മല്‍സരം നടന്നത്. ഡിസംബര്‍ എട്ടിന് നടന്ന ആ മല്‍സരത്തില്‍ വിരാത് കോലിയുടെ ഇന്ത്യയെ വിന്‍ഡീസ് തറപറ്റിച്ചിരുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.