Culture
ലയാലി സൂഫിയ: സൂഫി സംഗീതത്തിലൊരു മലയാളിപ്പെണ്‍തിളക്കം
നന്നായി പാടുമായിരുന്ന ഉമ്മയുടെ പാട്ടുകള്‍ ശബ്നമിന്റെ സംഗീതത്തെ വളര്‍ത്തുന്നതില്‍ നിര്‍ണായക സ്വാധീനമായിട്ടുണ്ട്. കെ ജി ക്ലാസുകളില്‍ പഠിക്കുന്ന സമയത്തു തന്നെ സദസിനെ അത്ഭുതക്കടലിലേക്ക് തള്ളിവിട്ടുകൊണ്ട് ഷബ്നം മനോഹരമായി പാടുമായിരുന്നു.
ഷബീര്‍ രാരങ്ങോത്ത്
വെണ്ണിലാ ചന്ദനക്കിണ്ണം പുന്നമടക്കായലില്‍ വീണേ
പൊന്നിളം കയ്യില്‍ മെല്ലെ കോരിയെടുക്കാന്‍ വാ
മുണ്ടകന്‍ കൊയ്ത്തു കഴിഞ്ഞ് ആറ്റക്കിളി പോകും നേരം
മഞ്ഞണിത്തൂവല്‍ കൊണ്ടൊരു കൂടൊരുക്കാന്‍ വാ…
മലയാളിയുടെ ഗൃഹാതുരതയെ ഇത്രമാത്രം താരാട്ടിയ മറ്റൊരു ഗാനമുണ്ടാവില്ല. അതു പാടിയ കുഞ്ഞു ശബ്ദത്തിന് ഓരോ മലയാളിയുടെയും മനസ്സില്‍ മകളുടെ സ്ഥാനമായിരുന്നു. വെണ്ണിലാ ചന്ദനക്കിണ്ണത്തിനു ശേഷം ‘ഒരു ചിക് ചിക് ചിറകില്‍’ എന്ന ഗാനത്തിലൂടെയും ആ ശബ്ദം വീണ്ടും മലയാളിയുടെ മനം കീഴടക്കി. ആ മനോഹര ശബ്ദത്തിന്റെയുടമ ഇന്ന് ഇന്ത്യയിലെ തന്നെ ആദ്യത്തെ പെണ്‍ഖവാലി സംഘം രൂപീകരിച്ച് സംഗീത രംഗത്ത് സജീവമാണ്. കുഞ്ഞുഷബ്നം ഇന്ന് ഷബ്നം റിയാസ് എന്ന അറിയപ്പെടുന്ന ഗായികയാണ്.
ഏഴാം വയസില്‍ തന്റെ സംഗീത രംഗത്തെ പ്രാഗത്ഭ്യം ശബ്‌നം തെളിയിച്ചിരുന്നു. ഗായകന്‍ ഉണ്ണിമേനോനോടൊപ്പം ‘വസന്തകാലമേഘങ്ങള്‍’ എന്ന ലളിതഗാന കാസറ്റിലൂടെയാണ് ശബ്‌നത്തിന്റെ പ്രൊഫഷണല്‍ സംഗീത രംഗത്തേക്കുള്ള അരങ്ങേറ്റം.
നന്നായി പാടുമായിരുന്ന ഉമ്മയുടെ പാട്ടുകള്‍ ശബ്നമിന്റെ സംഗീതത്തെ വളര്‍ത്തുന്നതില്‍ നിര്‍ണായക സ്വാധീനമായിട്ടുണ്ട്. കെ ജി ക്ലാസുകളില്‍ പഠിക്കുന്ന സമയത്തു തന്നെ സദസിനെ അത്ഭുതക്കടലിലേക്ക് തള്ളിവിട്ടുകൊണ്ട് ഷബ്നം മനോഹരമായി പാടുമായിരുന്നു. പാട്ടുമത്സരങ്ങള്‍ക്ക് ഷബ്നം ഒരനിവാര്യതയായിരുന്നു. സ്‌കൂള്‍ കലോത്സവങ്ങളിലെ മിന്നുന്ന വിജയങ്ങളാണ് ഷബ്നമിനെ ലളിതഗാന കാസറ്റിലേക്കെത്തിക്കുന്നത്. ഈ കാസറ്റ് ഷബ്നമിന്റെ അമ്മാവന്‍ തന്റെ സുഹൃത്ത് വഴി സംഗീത സംവിധായകന്‍ ഔസേപ്പച്ചന് കൈമാറിയിരുന്നു. യാദൃച്ഛികമായാണ് അദ്ദേഹത്തിലൂടെ കമല്‍ ഈ ഗാനങ്ങള്‍ കേള്‍ക്കുന്നത്. താന്‍ സംവിധാനം ചെയ്യുന്ന അഴകിയ രാവണന്‍ എന്ന സിനിമയിലേക്ക് ഒരു കുഞ്ഞുശബ്ദം തിരക്കി നടക്കുകയായിരുന്ന കമലിന്റെ മനസിനെ ഷബ്നമിന്റെ ആലാപനവും ശബ്ദവും സ്വാധീനിച്ചു. ഉടന്‍ തന്നെ ഷബ്നമിനോട് എ.വി.എം സ്റ്റുഡിയോയിലെത്താന്‍ ആവശ്യപ്പെട്ട് ഫോണ്‍ വന്നു. തെല്ലൊരമ്പരപ്പോടെ മദ്രാസ് എ.വി.എം സ്റ്റുഡിയോയിലെത്തിയ ഷബ്നമിനെ കാത്ത് സുപ്രസിദ്ധ സംഗീത സംവിധായകന്‍ വിദ്യാസാഗര്‍ ഇരിപ്പുണ്ടായിരുന്നു. തന്റെ ആദ്യ മലയാള ഗാനത്തിനായുള്ള ഒരുക്കത്തിലായിരുന്നു അദ്ദേഹം. ഒരു ലളിതഗാനം പാടാനായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. ‘ആരോഹണം അവരോഹണം’ എന്നു തുടങ്ങുന്ന ലളിതഗാനമാണ് ഷബ്നം പാടിയത്. പല്ലവി പാടിത്തീര്‍ന്ന ഉടനെ വിദ്യാജി പാട്ടു നിര്‍ത്താനാവശ്യപ്പെട്ടു. ‘അടുത്ത ചിത്രയാണിത്, ആളെ കാണുന്നതു പോലെയല്ല, പക്വതയാര്‍ന്ന ശബ്ദമാണ്’ എന്നായിരുന്നു വിദ്യാസാഗറിന്റെ ആദ്യ പ്രതികരണം. ‘വെണ്ണിലാ ചന്ദനക്കിണ്ണം’ എന്ന മനോഹര ഗാനവും പാടിയാണ് ഷബ്നം അവിടെ നിന്ന് മടങ്ങുന്നത്. ആദ്യ ഗാനം തന്നെ യേശുദാസിനൊപ്പം എന്നത് സ്വപ്ന തുല്യമായിരുന്നു ഷബ്നമിന്. ആ സന്തോഷം നല്‍കിയ ഊര്‍ജം പിന്നീടുള്ള സംഗീത യാത്രയില്‍ അവര്‍ക്ക് മുതല്‍ക്കൂട്ടായി. ചില ആഘോഷ പരിപാടികളില്‍ പ്രാര്‍ഥനാ ഗാനങ്ങള്‍ ആലപിക്കാനും മറ്റുമായി ഷബ്‌നമിനെ ക്ഷണിക്കാറുണ്ടായിരുന്നു. ഇത്തരമൊരു സന്ദര്‍ഭത്തിലാണ് പ്രസിദ്ധ സംഗീതജ്ഞ ഓമനക്കുട്ടി ടീച്ചറെ കണ്ടുമുട്ടുന്നത്. ആ ബന്ധം പിന്നീട് അവരുടെ കീഴില്‍ സംഗീതമഭ്യസിക്കാന്‍ പ്രേരണയായി.
‘വെണ്ണിലാ ചന്ദനക്കിണ്ണം’ എന്ന പാട്ട് ഹിറ്റായി മാറിയതോടെ സ്റ്റേജ് ഷോകളില്‍ ഷബ്നം ഒരു സ്ഥിരസാന്നിധ്യമായി. ഓരോ വേദികളും അവര്‍ക്ക് സന്തോഷകരമായ ഒട്ടനവധി മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. ജനങ്ങളുടെ സ്നേഹവും പരിഗണനയും ഇക്കാലത്ത് വേണ്ടുവോളമനുഭവിക്കാന്‍ അവര്‍ക്ക് സാധിച്ചു. സിനിമയില്‍ ഒരുമിച്ച് പാടിയിരുന്നെങ്കിലും ദാസേട്ടനെ നേരിട്ട് കാണാന്‍ സാധിച്ചത് അത്തരമൊരു ഷോയ്ക്കിടയിലാണ്. ഇരുവരുമൊരുമിച്ച് ‘വെണ്ണിലാ ചന്ദനക്കിണ്ണം’ പാടിയാണ് അന്ന് പിരിഞ്ഞത്.
‘നിഴലുകള്‍’ എന്ന ഒരു സീരിയലിനു വേണ്ടിയും ഷബ്നം പാടുകയുണ്ടായി. ആ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. മലയാളികളുടെ വാനമ്പാടി ചിത്ര ഈ ഗാനം കേട്ട് അതിന്റെ മനോഹാരിതയില്‍ അലിഞ്ഞ് അതു താന്‍ പാടിയിരുന്നെങ്കില്‍ എന്നാഗ്രഹിച്ചതായി പറഞ്ഞിട്ടുണ്ട്. ആ ഗാനത്തിന് ദൃശ്യ, ക്രിട്ടിക്സ് അവാര്‍ഡുകള്‍ ലഭിക്കുകയുണ്ടായി. പിയാനോയില്‍ ലണ്ടന്‍ ട്രിനിറ്റിയുടെ അംഗീകാരവും ഇതിനിടയില്‍ ശബ്‌നം കരഗതമാക്കിയിട്ടുണ്ട്.
സംഗീതത്തില്‍ ബിരുദ പഠനം നടത്തിക്കൊണ്ടിരിക്കെയാണ് വിവാഹം. ‘ആകാശഗംഗ’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ റിയാസാണ് വരന്‍. ഒരു ഷോയ്ക്കിടെ ഷബ്നമിനെ കണ്ട് ഇഷ്ടപ്പെട്ടാണ് റിയാസ് വിവാഹാലോചനയുമായെത്തുന്നത്.
കുടുംബത്തോടൊപ്പം മുന്നോട്ടു പോകാനായിരുന്നു പിന്നീട് ഷബ്നം താല്പര്യപ്പെട്ടത്. പ്രൊഫഷണല്‍ സംഗീത രംഗത്തു നിന്നും നീണ്ട ഇടവേളയെടുത്ത് കുടുംബത്തോടൊപ്പം ഷബ്നം ചിലവഴിച്ചു. ഇതിനിടയില്‍ അവസരങ്ങളുമായി നിരവധിപേര്‍ തേടിയെത്തിയിരുന്നെങ്കിലും ഷബ്നം അവയെല്ലാം വേണ്ടെന്നുവെക്കുകയായിരുന്നു.
പാടാതിരിക്കാന്‍ മാത്രം എന്താണിത്ര വലിയ പ്രശ്നം എന്ന ചോദ്യങ്ങള്‍ അവര്‍ക്കു ചുറ്റും വലയം ചെയ്തു തുടങ്ങിയതോടെയാണ് ‘മൈലാഞ്ചി മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ’യില്‍ വിധികര്‍ത്താവിന്റെ റോളില്‍ ഷബ്നം പ്രത്യക്ഷപ്പെടുന്നത്. മനോരമ മ്യൂസിക്സിനു വേണ്ടി നിരവധി ഗാനങ്ങളും ശബ്‌നം ആലപിച്ചു.
കുടുംബകാര്യങ്ങള്‍ക്കിടയില്‍ നിലച്ചു പോയ പഠനത്തെ വീണ്ടും സജീവമാക്കാനുള്ള ആലോചനകള്‍ പുനര്‍ജനിക്കുന്നത് ഇക്കാലത്താണ്. അങ്ങനെയാണ് ഷബ്നം എം.എ മ്യൂസിക് ചെയ്യണമെന്ന തീരുമാനത്തിലേക്കെത്തുന്നത്. ഏതാണ്ട് ഇക്കാലയളവില്‍ തന്നെയാണ് സൂഫി സംഗീതത്തോട് ചേര്‍ന്ന് സഞ്ചരിക്കാന്‍ ഷബ്നം തീരുമാനിക്കുന്നത്. ഒരു സംഗീത ശാഖ എന്നതിലുമപ്പുറം അതിലെ ആത്മീയാംശം കൂടി പുണരുകയായിരുന്നു ഷബ്നം. ഷബ്നമിന്റെ ഉമ്മൂമ്മയുടെ ഉപ്പൂപ്പ വാവാശാന്‍ ഭാഗവതര്‍ സ്വാതി തിരുനാളിന്റെ സദസില്‍ ഖവാലി അവതരിപ്പിക്കുകയും സമ്മാനങ്ങള്‍ വാങ്ങുകയുമുണ്ടായിട്ടുണ്ട്. ഈ പാരമ്പര്യവും ഒരു പക്ഷെ ഷബ്നമിനെ സൂഫി സംഗീതത്തോട് കൂടുതല്‍ അടുപ്പിക്കുന്നതിന് കാരണമായിട്ടുണ്ടാവാം. സംഗീതത്തില്‍ അവര്‍ കൂടുതല്‍ പഠനത്തിനു തയ്യാറായി. നുസ്‌റത് ഫതേഹ് അലി ഖാനെ പോലെയുള്ള സംഗീതജ്ഞരുടെ ഖവാലികള്‍ ഈ പഠനത്തിന് കൈത്താങ്ങാവുകയും ഒടുവില്‍ ടഡഎക ങഡടകഇ: ടഠഞഡഇഠഡഞഋ അചഉ ങഅചകഎഋടഠഅഠകഛചട എന്ന ഒരു പുസ്തകം ഷബ്നമിന്റെ തൂലികയാല്‍ പിറവി കൊള്ളുകയും ചെയ്തു. ഭാരതീയ സംഗീതത്തിലെ വിപ്ലവ ചിന്തകളുള്ള സംഗീതജ്ഞന്‍ ടി എം കൃഷ്ണയായിരുന്നു ആ പുസ്തകത്തിന്റെ പ്രകാശനം നടത്തിയത്.
പുസ്തകം പുറത്തിറങ്ങിയതോടെ ഷബ്നമിനെത്തേടി നിരവധി ഖവാലി കണ്‍സര്‍ട്ടുകള്‍ എത്തി. ആ സന്ദര്‍ഭത്തിലാണ് എന്തുകൊണ്ട് തനിക്ക് ഒരു ബാന്റുണ്ടാക്കിക്കൂടാ എന്ന് ഷബ്‌നം ചിന്തിക്കുന്നത്. ആ ചിന്ത ‘ലയാലി സൂഫിയ’ എന്ന ബാന്റിന്റെ പിറവിയിലേക്കാണ് നയിച്ചത്. ഒരേ ഖവാലി ഓരോ വേദിയിലും വ്യത്യസ്തമായ അനുഭവങ്ങളാണുണ്ടാക്കുക. ഇംപ്രൊവൈസേഷനുള്ള അപാരമായ സാധ്യതകളാണ് ഈ അനുഭവങ്ങളുടെ സൃഷ്ടിപ്പിനു പിന്നില്‍. ആ സംഗീതത്തോട് ചേര്‍ന്നു കഴിയുമ്പോള്‍ സ്രഷ്ടാവില്‍ നിന്നു വന്നുചേരുന്ന ഒരു ഊര്‍ജമുണ്ട്, ആ ഊര്‍ജം പാടുന്നവരുടെയുള്ളില്‍ നിറയുമ്പോള്‍ അത്ഭുതങ്ങള്‍ സംഭവിക്കും. പലപ്പോഴും സ്രഷ്ടാവിന്റെ സ്നേഹം ഖവാലി വേദികളില്‍ അത്തരത്തില്‍ ഷബ്നം അനുഭവിച്ചിട്ടുണ്ട്.
ഖവാലി വേദികളില്‍ നിറയുമ്പോഴും പാട്ടിന്റെ പുതിയ പൊരുളുകള്‍ തേടിയുള്ള യാത്രയിലാണ് ഷബ്നം. തന്റേതായ സംഗീതത്തില്‍ പുതിയ ഖവാലികള്‍ സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് ഷബ്നം ഇപ്പോള്‍.
നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.
Culture
സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്
കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.
2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.
മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.
Culture
ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്
കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.
ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
-
Video Stories7 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture7 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More7 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More7 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture7 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture7 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ