Connect with us

Sports

ഭദ്രമാണ് നമ്മുടെക്രിക്കറ്റ് ഭാവി

Published

on

 

ഓസ്‌ടേലിയയെ തകര്‍ത്ത് അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ മുത്തമിട്ട ഇന്ത്യന്‍ ടീം ക്രിക്കറ്റ് ലോകത്തിന്റെ നെറുകയില്‍ വീണ്ടും പ്രതിഷ്ഠിക്കപ്പെട്ടിരിക്കുകയാണ്. ഫൈനലില്‍ എട്ടു വിക്കറ്റിന് എതിരാളികളെ അനായാസം മറികടന്ന രാഹുല്‍ ദ്രാവിഡിന്റെ കുട്ടികള്‍ മൂന്നാഴ്ച്ചക്കാലം ന്യൂസിലാന്റിനെ വിരുന്നൂട്ടിയ ടൂര്‍ണമെന്റിലെ എല്ലാ മത്സരങ്ങളും ആധികാരികമായാണ് കൈപ്പിടിയൊലുതിക്കിയത്.

കലാശക്കളിയില്‍ ഓസ്ട്രിലിയക്കെതിരെ നേടിയ എട്ടുവിക്കറ്റ് വിജയമാണ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ ഏറ്റവും ചെറിയ മാര്‍ജിനിലുള്ള വിജയമെന്നറിയുമ്പോഴാണ് ഈ ടീമിന്റെ പ്രതിഭാ ധാരാളിത്തം എത്രത്തോളം ശക്തമാണെന്ന് ബോധ്യമാകുന്നത്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ വിരേന്ദ്ര സെവാഗ് അഭിപ്രായപ്പെട്ടത് പോലെ പ്രതിഭകള്‍ മാത്രം അടങ്ങിയ ഒരു സംഘത്തെയാണ് ഇന്ത്യ ന്യൂസിലാന്റിലേക്കയച്ചിരിക്കുന്നത്. കന്നി മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ 100 റണ്‍സ് വിജയം നേടിയ ടീം ദുര്‍ബലരായ പപ്പുവ ന്യൂഗിനിയയെയും സിംബാവെയെയും പത്തുവിക്കറ്റിന് തകര്‍ത്തു വിട്ട് നിലപാട് വ്യക്തമാക്കുകയായിരുന്നു. ക്വോര്‍ട്ടറില്‍ ബംഗ്ലാദേശിനെതിരെ 131 റണ്‍സിന്റെ ഉജ്വല വിജയം സ്വന്തമാക്കിയ ശേഷം സെമിഫൈനലില്‍ ചിരവൈരികളായ പാക്കിസ്താനെ 203 റണ്‍സിന് മറികടന്ന് നാണം കെടുത്തി വിടുകയും ചെയ്തു. ക്രിക്കറ്റെന്നാല്‍ തങ്ങളാണെന്ന് അഹങ്കരിച്ചു നടന്നിരുന്ന ഓസ്‌ട്രേലിയയെ ഒരിക്കല്‍കൂടി പരാജയപ്പെടുത്തിയാണ് ടീം നാലാം തവണയും കപ്പ് ഇന്ത്യയിലെത്തിച്ചത്.

നാലു തവണ ചാമ്പ്യന്മാരായതോടെ അണ്ടര്‍ 19 കിരീടം ഏറ്റവും കൂടുതല്‍ തവണ കൈവശം വെച്ച രാജ്യമെന്ന ബഹുമതിയും ഇന്ത്യക്ക് സ്വന്തം. 2000ത്തില്‍ മുഹമ്മദ് കൈഫിന്റെ നായകത്വത്തില്‍ ആദ്യമായി ഇന്ത്യയിലെത്തിയ കിരീടം 2008 ല്‍ വിരാട് കോഹ്‌ലിയിലൂടെയും 20012 ല്‍ ഉന്മുക്ത് ചാന്ദിലൂടെയും കോടാനുകോടി ഇന്ത്യക്കാരുടെ ആവേശത്തിലേക്ക് പറന്നിറങ്ങി. ഓസ്ട്രിലിയ മൂന്നു തവണയും പാകിസ്താന്‍ രണ്ടു തവണയും ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്റീസ് ടീമുകള്‍ ഓരോ തവണയും കപ്പില്‍ മുത്തമിട്ടിട്ടുണ്ട്.

കിരീടധാരണത്തില്‍ നാല് ഊഴം പിന്നിട്ട ഇന്ത്യയുടെ ഏറ്റവും ആധികാരികവും ആവേശകരവുമായ നേട്ടം ഇത്തവണത്തേതാണ്. രാജ്യത്തിന്റെ ക്രിക്കറ്റ് ഭാവി തങ്ങളുടെ കൈകളില്‍ ഭദ്രമായിരിക്കുമെന്ന് ഈ കൗമാരക്കൂട്ടം ഉറക്കെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഓരോ മത്സരങ്ങളിലും താരങ്ങളുടെ പ്രകടനങ്ങള്‍ അല്‍ഭുതപ്പെടുത്തുന്നതും ആരാധകരുടെ മനസ്സ് നിറയ്ക്കുന്നതുമായിരുന്നു. ടൂര്‍ണമെന്റിലെ താരമായ ശുഭ്മാന്‍ ഗില്ലിന് കലാശപ്പോരാട്ടത്തില്‍ മാത്രമാണ് അര്‍ധ സെഞ്ച്വറി നഷ്ടമായത്. പാകിസ്താനെതിരെ ത്രസിപ്പിക്കുന്ന സെഞ്ച്വറി നേടിയ ഈ പ്രതിഭാധനനും സ്ഥിരതയാര്‍ന്ന പ്രകടനത്തോടെ മുന്നില്‍ നിന്ന് നയിച്ച ക്യാപ്റ്റന്‍ പ്രിഥ്വിഷായും സെഞ്ച്വറി നേടി കലാശപ്പോരാട്ടത്തിന്റെ താരമായി മാറിയ മന്‍ജിത് കല്‍റയുമെല്ലാം ദേശീയ ടീമിന്റെ ജഴ്‌സിയില്‍ കളിക്കാനിറങ്ങുന്നത് രാജ്യം ഇപ്പോഴേ സ്വപ്‌നം കാണുകയാണ്. 14 വിക്കറ്റുനേടിയ അനുകൂല്‍ റോയിയും 9 വിക്കറ്റ് നേടിയ കമലേഷ് നാഗര്‍കോട്ടിയെയുമെല്ലാം ഇന്ത്യന്‍ ടീമിന്റെ ബോളിങ് നിരക്ക് ഭാവിയിലും ഒരു പോറലുമുണ്ടാകില്ലെന്നുള്ള സൂചന നല്‍കുന്നു.

കൗമാര ക്രക്കറ്റിന്റെ നെറുകയില്‍ രാജ്യം പ്രതിഷ്ഠിക്കപ്പെടുമ്പോള്‍ ക്രിക്കറ്റ് അധികാരികളും ആരാധകരും ഏറ്റവും കടപ്പെട്ടിരിക്കുന്നത് രാഹുല്‍ ദ്രാവിഡെന്ന അണ്ടര്‍ 19 ടീം പരിശീലകനോടാണ്. സച്ചിന്റെ കാലത്ത് കളിക്കേണ്ടിവന്നത് കൊണ്ട് മാത്രം വേണ്ടത്ര ആഘോഷിക്കപ്പെടാതെ പോയ കളിക്കാരനാണ് മിസ്റ്റര്‍ കൂള്‍ എന്നറിയപ്പെടുന്ന ഇന്ത്യയുടെ ഈ വന്‍മതില്‍. കോച്ചെന്നതിലുപരി താരങ്ങളുടെ കൂട്ടുകാരനും രക്ഷിതാവുമൊക്കെയായി നിലകൊണ്ട ദ്രാവിഡ് ശരിക്കും അവര്‍ക്ക് പ്രചോദനമായി മാറുകയായിരുന്നു. രാഷ്ട്രപതിയടക്കമുള്ളവരുടെ പേരെടുത്തു പറഞ്ഞുള്ള അഭിനന്ദനം അദ്ദേഹത്തിന് അര്‍ഹതക്കുള്ള അംഗീകാരമായി. അണ്ടര്‍ 19 ടീമിന്റെയും ഇന്ത്യ എ ടീമിന്റെയുമെല്ലാം പരിശീലക സ്ഥാനം ഏല്‍പ്പിക്കപ്പെട്ടപ്പോള്‍ താരങ്ങളെ തെരഞ്ഞെടുക്കാനുള്ള പൂര്‍ണാധികാരം തനിക്കു വേണമെന്ന നിബന്ധന മാത്രമാണ് അദ്ദേഹം മുന്നോട്ടു വെച്ചത്. മികവു മാത്രം പരിഗണിച്ച് ടീമിനെ രൂപപ്പെടുത്തിയെടുക്കാനുള്ള അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യമാണ് ഈ ത്രസിപ്പിക്കുന്ന നേട്ടത്തിനു പിന്നിലെ പ്രധാന ചാലക ശക്തി.

സീനിയര്‍ ടീമിന്റെ പരിശീലക പദവിയെന്നത് കളി മതിയാക്കുന്ന ഏതൊരു ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്റെയും സ്വപ്‌നമാണ്. മോഹിപ്പിക്കുന്ന പ്രതിഫലമുള്ള ഈ പദവി കൈവെള്ളയില്‍ വെച്ചു കൊടുക്കാന്‍ ക്രിക്കറ്റ് ബോര്‍ഡ് തയ്യാറായിട്ടും അത് സ്‌നേഹപൂര്‍വം നിരസിച്ച് തനിക്ക് ജൂനിയര്‍ ടീമിന്റെ പരിശീലന പദവി മതിയെന്ന് പറഞ്ഞ് കായിക ഇന്ത്യയെ അമ്പരപ്പിച്ച നിസ്വാര്‍ത്ഥ ക്രിക്കറ്ററാണ് ദ്രാവിഡ്. ഇയാള്‍ക്കിതെന്തു പറ്റി എന്ന് സഹപ്രവര്‍ത്തകര്‍ പോലും പരിതപിച്ചപ്പോള്‍ സച്ചിനേയും സൗരവിനേയും പോലെ ദ്രാവിഡിനെ അടുത്തറിയുന്നവര്‍ ആതീരുമാനത്തില്‍ ഏറെ സന്തോഷിച്ചു. ദേശീയ ടീമില്‍ കളിക്കുമ്പോള്‍ പോലും ഫോമില്ലായ്മയും പരിക്കും കാരണം തകര്‍ന്നുപോയ പല സഹകളിക്കാരെയും ഉത്തേജിപ്പിച്ച് തിരികെ കൊണ്ടു വന്ന ചരിത്രം രാഹുലിന്റെ പേരില്‍ പറയാനുണ്ട്. അത്‌കൊണ്ടു തന്നെ താരങ്ങളെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ അദ്ദേഹത്തിനുള്ള മികവ് അറിയാവുന്നവര്‍ ഇത്തരം തീരുമാനങ്ങളില്‍ ഒരിക്കലും അലോസരപ്പെട്ടില്ല.

ഇന്ത്യയില്‍ ജനകോടികള്‍ക്ക് ക്രിക്കറ്റ് എന്ന കായിക വിനോദം ഒരു വികാരമാണ്. ടീം ഇന്ത്യയുടെ വിജയങ്ങളും പരാജയങ്ങളും രാജ്യത്ത് വലിയ അലയൊലികള്‍ തീര്‍ക്കാറുണ്ട്. അതിനാല്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ടതെന്തിനും കളിയേക്കാള്‍ കവിഞ്ഞ പ്രധാന്യവും രാജ്യത്തുണ്ട്. ഏതായാലും രാജ്യത്തിന്റെ ക്രിക്കറ്റ് സ്വപ്‌നങ്ങള്‍ക്ക് നിറം പകരാന്‍ ഈ കൗമാരക്കൂട്ടത്തിന് കഴിഞ്ഞിരിക്കുന്നു. നാളെയുടെ കൊഹ്‌ലിമാരും ധോണിമാരും രോഹിത് ശര്‍മമാരുമെല്ലാം ഈ നിരയിലുണ്ടെന്ന് അവര്‍ പ്രകടനത്തിലൂടെ തെളിയിച്ചിരിക്കുകയാണ്.

News

ലണ്ടനിലെത്തി മഞ്ഞപ്പട

26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി.

Published

on

കൊച്ചി: 26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി. ഗോവയില്‍ നടന്ന റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്‌മെന്റ് ലീഗില്‍ റണ്ണേഴ്‌സ് അപ്പായാണ് ബ്ലാസ്‌റ്റേഴ്‌സ് നെക്സ്റ്റ് ജെന്‍ കപ്പിന് യോഗ്യത നേടിയത്. പ്രമുഖ പ്രീമിയര്‍ ലീഗ് ക്ലബ്ബുകളുടെ യൂത്ത് ടീമുകളെയാണ് ബ്ലാസ്‌റ്റേഴ്‌സ് നേരിടുന്നത്. ബെംഗളൂരു എഫ്‌സി, റിലയന്‍സ് ഫൗണ്ടേഷന്‍ യങ് ചാമ്പ്‌സ് എന്നീ ടീമുകളും ഇന്ത്യയില്‍ നിന്ന് മത്സരത്തിനുണ്ട്.

നിലവിലെ ചാമ്പ്യന്‍മാരായ ചെല്‍സി എഫ്‌സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, സതാംപ്ടണ്‍ എഫ്‌സി എന്നിവയാണ് ഇംഗ്ലീഷ് ടീമുകള്‍. അണ്ടര്‍ 21 താരങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സിനായി ബൂട്ടണിയുന്നത്. രണ്ട് അണ്ടര്‍ 23 താരങ്ങളും ടീമിലുണ്ട്. പ്രീമിയര്‍ ലീഗും ഇന്ത്യന്‍ സൂപ്പര്‍ലീഗും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് നെക്സ്റ്റ് ജെന്‍ കപ്പ് സംഘടിപ്പിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് ടീം: സച്ചിന്‍ സുരേഷ്, മുഹമ്മദ് മുര്‍ഷിദ്, മുഹീത് ഷബീര്‍ ഖാന്‍, മുഹമ്മദ് ബാസിത്, ഹോര്‍മിപാം റൂയിവാ, ബിജോയ് വി, തേജസ് കൃഷ്ണ, മര്‍വാന്‍ ഹുസൈന്‍, ഷെറിന്‍ സലാറി, അരിത്ര ദാസ്, മുഹമ്മദ് ജാസിം, ജീക്‌സണ്‍ സിങ്, ആയുഷ് അധികാരി, ഗിവ്‌സണ്‍ സിങ്, മുഹമ്മദ് അസര്‍, മുഹമ്മദ് അജ്‌സല്‍, മുഹമ്മദ് അയ്‌മെന്‍, നിഹാല്‍ സുധീഷ്. തോമക് ഷ്വാസാണ് മുഖ്യ പരിശീലകന്‍. ടി.ജി പുരുഷോത്തമന്‍ സഹപരിശീലകന്‍.

Continue Reading

News

ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം; ജയിച്ചാല്‍ പരമ്പര

ആദ്യ ഏകദിനത്തില്‍ കേവലം നാല് റണ്‍സിന് ഭാഗ്യത്തിന് രക്ഷപ്പെട്ട ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം.

Published

on

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ആദ്യ ഏകദിനത്തില്‍ കേവലം നാല് റണ്‍സിന് ഭാഗ്യത്തിന് രക്ഷപ്പെട്ട ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം. രാത്രി ഏഴിന് ആരംഭിക്കുന്ന മല്‍സരത്തില്‍ ജയിച്ചാല്‍ ശിഖര്‍ ധവാന്റെ സംഘത്തിന് പരമ്പര സ്വന്തമാക്കാം. പക്ഷേ ആദ്യ മല്‍സരത്തില്‍ തന്നെ വിന്‍ഡീസ് ഇന്ത്യയെ ഞെട്ടിച്ച സാഹചര്യത്തില്‍ ധവാന്റെ സംഘത്തിന് മുന്‍ കരുതല്‍ നന്നായി വേണ്ടി വരും. ആദ്യ മല്‍സരത്തില്‍ വന്‍ സ്‌ക്കോര്‍ ഉയര്‍ത്തിയിരുന്നു ഇന്ത്യ. നായകന്‍ ധവാന്‍ സ്വന്തമാക്കിയ 97 റണ്‍സ്, സഹ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, മൂന്നാമനായ ശ്രേയാംസ് അയ്യര്‍ എന്നിവരുടെ അര്‍ധ ശതകങ്ങള്‍ എന്നിവയെല്ലാം സഹായമായപ്പോള്‍ ഏഴ് വിക്കറ്റിന് 308 റണ്‍സ്.

പക്ഷേ മറുപടിയില്‍ വിന്‍ഡീസ് 305 ലെത്തി. ഓപ്പണര്‍ ഷായ് ഹോപ്പിനെ (7) മുഹമ്മദ് സിറാജ് പെട്ടെന്ന് പുറത്താക്കിയെങ്കിലും കൈല്‍ മേയേഴ്‌സ്, ഷംറോ ബ്രുക്‌സ് എന്നിവര്‍ തകര്‍ത്തടിച്ചു. അപാര ഫോമിലായിരുന്നു മേയേഴ്‌സ്. 10 ബൗണ്ടറികളും ഒരു സിക്‌സറും ഉള്‍പ്പെടെ ഗംഭീര ഇന്നിംഗ്‌സ്. ബ്രൂക്‌സാവട്ടെ കൂറ്റനടികള്‍ക്ക് നിന്നില്ല. പക്ഷേ ന്നായി പിന്തുണച്ചു. ഈ സഖ്യത്തെ ഷാര്‍ദുല്‍ ഠാക്കൂര്‍ പുറത്താക്കുമ്പോഴേക്കും നല്ല അടിത്തറ കിട്ടിയിരുന്നു ആതിഥേയര്‍ക്ക്. ബ്രൂക്‌സ് പുറത്തായ ശേഷമെത്തിയ ബ്രാന്‍ഡണ്‍ കിംഗും പൊരുതി നിന്നതോടെ ഇന്ത്യ വിറക്കാന്‍ തുടങ്ങി. ബൗളര്‍മാര്‍ തെറ്റുകള്‍ ആവര്‍ത്തിച്ചു. പന്തുകള്‍ അതിര്‍ത്തിയിലേക്ക് പായാന്‍ തുടങ്ങി. മേയേഴ്‌സിനെ സഞ്ജു സാംസണിന്റെ കരങ്ങളിലെത്തിച്ച് ഷാര്‍ദുല്‍ തന്നെയാണ് മല്‍സരത്തിലേക്ക് ടീമിനെ തിരികെ കൊണ്ടുവന്നത്. 189 റണ്‍സിലായിരുന്നു മേയേഴ്‌സിന്റെ മടക്കം. ഫോമിലുള്ള നായകന്‍ നിക്കോളാസ് പുരാനെ സിറാജ് രണ്ടാം വരവില്‍ മടക്കിയതോടെ ആവേശമായി. യൂസവേന്ദ്ര ചാഹല്‍ റോവ്മാന്‍ പവലിനെ (6) വേഗം മടക്കി. പക്ഷേ അപ്പോഴും വാലറ്റത്തില്‍ അഖില്‍ ഹുസൈന്‍ (32 നോട്ടൗട്ട്), റോമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ അവസാനം വരെ പൊരുതി.

Continue Reading

News

കളി കാര്യവട്ടത്ത്; മല്‍സരം സെപ്തംബര്‍ 28ന്

ഓസ്‌ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്.

Published

on

മുംബൈ: ഓസ്‌ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്. ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരയിലെ ഒരു മല്‍സരം തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലായിരിക്കും.

സെപ്തംബര്‍ 28 നാണ് അങ്കം. ലോകകപ്പിന് മുമ്പ് ഓസ്‌ട്രേലിയന്‍ ടി-20 സംഘം ഇന്ത്യയിലെത്തുന്നുണ്ട്. മൊഹാലി (സെപ്തംബര്‍ 20,) നാഗ്പ്പൂര്‍ (സെപ്തംബര്‍ 23), ഹൈദരാബാദ് (സെപ്തംബര്‍ 25) എന്നിവിടങ്ങളലായിരിക്കും ഈ മല്‍സരങ്ങള്‍. ഇതിന് ശേഷമായിരിക്കും ദക്ഷിണാഫ്രിക്ക വരുന്നത്. ആദ്യ മല്‍സരം തിരുവനന്തപുരത്തും രണ്ടാംമല്‍സരം ഗോഹട്ടിയിലും (ഒക്ടോബര്‍ 01), മൂന്നാം മല്‍സരം ഇന്‍ഡോറിലുമായിരിക്കും (ഒക്ടോബര്‍ 3). ഈ പരമ്പരക്ക് ശേഷം മൂന്ന് മല്‍സര ഏകദിന പരമ്പരയിലും ദക്ഷിണാഫ്രിക്ക കളിക്കും. റാഞ്ചി (ഒക്ടോബര്‍ 6), ലക്‌നൗ (ഒക്ടോബര്‍ 9), ഡല്‍ഹി (ഒക്ടോബര്‍ 3) എന്നിവിടങ്ങളിലാണ് ഈ മല്‍സരം. കോവിഡ് കാലത്ത് കളിക്കാന്‍ കഴിയാതിരുന്ന പരമ്പരയാണ് ക്രിക്കറ്റ് ബോര്‍ഡ് ഇപ്പോള്‍ റീ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

2019 ലാണ് അവസാനമായി തിരുവനന്തപുരത്ത് ഒരു രാജ്യാന്തര മല്‍സരം നടന്നത്. ഡിസംബര്‍ എട്ടിന് നടന്ന ആ മല്‍സരത്തില്‍ വിരാത് കോലിയുടെ ഇന്ത്യയെ വിന്‍ഡീസ് തറപറ്റിച്ചിരുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.