Connect with us

columns

ലക്ഷ്യം മതിലുകളില്ലാത്ത മനസുകള്‍

കേരളവും രാജ്യവും അതിലെ സമാധാനകാംക്ഷികളെല്ലാവരും അത്യാദരങ്ങളോടെ കാണുന്ന പാണക്കാട് തറവാട്ടിലെ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ജൂണ്‍ രണ്ടിനാരംഭിച്ച സര്‍വ സമുദായ മൈത്രീസംഗമങ്ങള്‍ ഒരു ഡസന്‍ ജില്ലകള്‍ പിന്നിട്ടിരിക്കുകയാണ്. ഈഅവസരത്തില്‍ മതസൗഹാര്‍ദ സംഗമനായകന്‍ ‘ചന്ദ്രിക’യുമായി സംസാരിച്ചപ്പോള്‍.

Published

on

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ / കെ.പി ജലീല്‍

മനുഷ്യശരീരത്തില്‍ ഒരവയവമുണ്ട്. അതു നന്നായാല്‍ മനുഷ്യന്‍ മൊത്തം നന്നായി. അത് കേടായാല്‍ മൊത്തം കേടുമായി. ഹൃദയമാണത് (മുഹമ്മദ്‌നബി സ.) മനുഷ്യര്‍ തമ്മില്‍ പരസ്പര സഹകരണത്തോടെയും സ്‌നേഹസഹവാസത്തോടെയും കഴിയുന്നതിനാണ് ദൈവം നിശ്ചയിച്ചതും കല്‍പിച്ചതും. അതിന് ഇന്ന് കുറച്ചൊക്കെ കോട്ടം തട്ടിയിരിക്കുന്നു. അതിനെ കൂട്ടിയോജിപ്പിക്കുന്ന മഹത്ദൗത്യമാണ് കേരളത്തിന്റെ മതേതര തേരാളി ഏറ്റെടുത്തിരിക്കുന്നത്. കേരളവും രാജ്യവും അതിലെ സമാധാനകാംക്ഷികളെല്ലാവരും അത്യാദരങ്ങളോടെ കാണുന്ന പാണക്കാട് തറവാട്ടിലെ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ജൂണ്‍ രണ്ടിനാരംഭിച്ച സര്‍വ സമുദായ മൈത്രീസംഗമങ്ങള്‍ ഒരു ഡസന്‍ ജില്ലകള്‍ പിന്നിട്ടിരിക്കുകയാണ്. ഈഅവസരത്തില്‍ മതസൗഹാര്‍ദ സംഗമനായകന്‍ ‘ചന്ദ്രിക’യുമായി സംസാരിച്ചപ്പോള്‍.

?എന്താണ് ഇത്തരമൊരു ഉന്നമനത്തിനുണ്ടായ സാഹചര്യം. വിശദീകരിക്കാമോ

= കഴിഞ്ഞ കുറച്ചുകാലമായി നമ്മുടെനാട്ടിലും വിവിധ സമുദായങ്ങള്‍ക്കിടയിലും പൊതുസമൂഹത്തിലും വലിയതോതിലുള്ള സംശയങ്ങളും അകല്‍ച്ചയും രൂപപ്പെട്ടിരിക്കുന്നു. ഒറ്റപ്പെട്ട സംഭവങ്ങളെന്ന്കരുതി തള്ളിക്കളയാനാകാത്തവിധം രാക്ഷസ രൂപം പൂണ്ടു വരികയാണ് വര്‍ഗീയ ചിന്തകളും തദനുസൃതമായ ചിലരുടെ പ്രവൃത്തികളും. ഭൂരിപക്ഷ-ന്യൂനപക്ഷ വ്യത്യാസം അതിനില്ല. എല്ലാം തിരിച്ചറിഞ്ഞ് മനസ്സിലാക്കുമെന്ന് കരുതിയവരുടെ ഭാഗത്തുനിന്നുതന്നെ വലിയ സംശയങ്ങളും ആരോപണങ്ങളും ആക്ഷേപങ്ങളും കേള്‍ക്കേണ്ടിവന്നു. അപ്പോള്‍ ഇതിന് എത്രയും വേഗം തടയിടേണ്ടത് അനിവാര്യമാണെന്ന് കരുതി. അതിന്റെ ഭാഗമാണ് അതിനനുസൃതമായ ചിന്തയും ജില്ലാതല പര്യടനങ്ങളും സംഗമങ്ങളും. മുസ്്‌ലിംലീഗിന്റെ പാരമ്പര്യംതന്നെ കൂട്ടിയോജിപ്പിക്കലിന്റേതാണ്. മനുഷ്യര്‍ക്കെല്ലാമായി ഇസ്്‌ലാം പഠിപ്പിച്ചുതന്നതാണത്. ഭിന്നിപ്പിക്കുന്നവര്‍ക്ക് നരകവും കൂട്ടിയോജിപ്പിക്കുന്നവര്‍ക്ക് സ്വര്‍ഗവും അല്ലാഹു വാഗ്ദാനംചെയ്തിട്ടുണ്ടല്ലോ.

? പാരമ്പര്യം എന്നു പറഞ്ഞുവല്ലോ.

= ഇന്ത്യന്‍ യൂണിയന്‍ മുസ്്‌ലിംലീഗിന്റെ രൂപീകരണംതന്നെ വലിയൊരു അരക്ഷിതകാലത്തിലായിരുന്നു. സ്വാതന്ത്ര്യകാലത്തും അനന്തരവും ഇന്ത്യയില്‍ പലയിടത്തും വലിയതോതിലുള്ള വര്‍ഗീയ സംഘര്‍ഷങ്ങളും കൊലപാതകങ്ങളും അരങ്ങേറി. അന്ന് പത്തു ലക്ഷത്തോളം പേര്‍ കൊലചെയ്യപ്പെട്ടുവെന്നാണ് കണക്ക്. അതിന് തടയിടുകയും സ്വതന്ത്ര ഇന്ത്യയില്‍ ജനവിഭാഗങ്ങള്‍ തമ്മില്‍ കാലുഷ്യം ഇല്ലാതാക്കുകയും പരസ്പര ഐക്യം തിരിച്ചുകൊണ്ടുവരികയും ചെയ്യുകയെന്നതായിരുന്നു മുസ്്‌ലിംലീഗ് പാര്‍ട്ടിയുടെ മുന്നിലെ ആദ്യകാലവെല്ലുവിളി. അത് പാര്‍ട്ടിയുടെ നയമായിരുന്നു. അത്തരത്തില്‍തന്നെയാണ് ഇക്കാലമത്രയും പ്രവര്‍ത്തിച്ചതും. പൂര്‍വസൂരികള്‍ പകര്‍ന്നുതന്നതാണ് ആ പാരമ്പര്യം എന്നു പറയുന്നത്. പിന്നീട് ബാബരി മസ്ജിദ് ധ്വംസനാനന്തരവും വലിയതോതിലുള്ള വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് രാജ്യം സാക്ഷ്യംവഹിച്ചു. എല്ലാവര്‍ക്കുമറിയുന്നതുപോലെ മുസ്‌ലിംലീഗ് സാമുദായിക ഐക്യത്തിനും രാജ്യസുരക്ഷക്കും വേണ്ടിയാണ് നിലയുറപ്പിച്ചത്. ഹൃദയങ്ങള്‍ തമ്മില്‍ അകറ്റുന്നതിനുപകരം അവതമ്മില്‍ അടുപ്പിക്കുക. അതാണ് പാര്‍ട്ടിയുടെയും നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഇന്നത്തെയും ദൗത്യം.

? ബാബരി കാലത്തുനിന്ന് രാജ്യം വ്യത്യാസപ്പെട്ടതായി തോന്നുന്നുണ്ടോ.

= അങ്ങനെ പൂര്‍ണമായി പറയാനാകില്ല. അന്ന് വടക്കേഇന്ത്യയില്‍ പലയിടത്തും അതിന്റെ പേരില്‍ കൂട്ടക്കൊലകളും അക്രമങ്ങളും സ്വത്തുനാശവും ഉണ്ടായപ്പോള്‍ മുസ്്‌ലിംലീഗ് നേതൃത്വം സംയമനത്തിനാണ് ആഹ്വാനം ചെയ്തത്. അതുകൊണ്ടുതന്നെ പാര്‍ട്ടിക്ക് സ്വാധീനമുള്ള കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ഒരു പൗരന്റെയും സ്ഥാപനങ്ങളുടെയും നേര്‍ക്ക് അനിഷ്ടകരമായി ഒന്നുമുണ്ടായില്ല. ഇന്ന് വീണ്ടും അക്കാല ഘട്ടത്തിലേക്ക് തിരിച്ചുകൊണ്ടുപോകലാണ് ചില ക്ഷുദ്രശക്തികളുടെ കുബുദ്ധിയിലൂടെ നടന്നുവരുന്നത്. രാജ്യവും ജനതയും എങ്ങനെയായാലും വേണ്ടില്ല, സമ്പത്തും അധികാരവും നേടുക എന്ന ചിന്ത മാത്രമാണ് ചിലര്‍ക്ക്. അത് സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയുന്നു. അവരോടൊപ്പം മനസ്സ് പങ്കുവെക്കുകയാണ് മുസ്‌ലിംലീഗ് ചെയ്യുന്നത്.

? എവിടെനിന്നാണ് സൗഹാര്‍ദസംഗമങ്ങള്‍ എന്ന ഇത്തരമൊരു ആശയം ലഭിക്കുന്നത്. ഒരു രാഷ്ട്രീയപാര്‍ട്ടിയും നാളിതുവരെ മുതിരാത്ത ദൗത്യമാണ് വിവിധ സമുദായ പ്രതിനിധികളെയും സാംസ്‌കാരികപ്രവര്‍ത്തകരെയും വിളിച്ചുചേര്‍ക്കുക എന്നത്. എന്തെങ്കിലും സംഘര്‍ഷങ്ങള്‍ ഉണ്ടാകുമ്പോള്‍ സര്‍ക്കാര്‍ ചെയ്യുന്നതാണിത്.

= സമൂഹത്തെ പ്രതിനിധീകരിക്കുന്ന പ്രഗത്ഭ വ്യക്തിത്വങ്ങളോട് സംവദിക്കുക എന്നത് പാര്‍ട്ടിക്ക് പുതിയ ആശയമൊന്നുമല്ല. മലപ്പുറത്ത് 2018ല്‍ മുസ്്‌ലിംലീഗ് പാര്‍ട്ടി ജില്ലാതലത്തില്‍ ഇത് ചെയ്തിട്ടുണ്ട്. എന്തെങ്കിലും പ്രത്യേക സംഭവമായി ഉണ്ടായതുകൊണ്ടായിരുന്നില്ല അത്. മലപ്പുറത്തെച്ചൊല്ലി പല കോണുകളില്‍നിന്നും ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിച്ചത് ശ്രദ്ധയില്‍പെട്ടപ്പോഴായിരുന്നു അത്. പാരമ്പര്യമായുള്ള മതസൗഹാര്‍ദം കൂടുതല്‍ ഉറപ്പിക്കുക എന്നതാണ് ലക്ഷ്യം. സംസ്ഥാന തലത്തിലേക്ക് ഇപ്പോളത് വ്യാപിപ്പിച്ചുവെന്ന് മാത്രമേയുള്ളൂ. മതിലുകളില്ലാത്ത മനസ്സുകള്‍ സൃഷ്ടിക്കുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. ഹൃദയങ്ങള്‍ തമ്മിലെ ജാലകങ്ങള്‍ തുറന്നിടണമെന്നാണ് പറയാറ്. മതിലുകളില്ലാതായാല്‍ പിന്നെ ജാലകങ്ങളുടെ ആവശ്യമില്ലല്ലോ. മനുഷ്യനന്മയും അവരുടെ ക്ഷേമവുമാണ് ആത്യന്തികലക്ഷ്യം.

? പ്രതികരണങ്ങള്‍ എങ്ങനെയുണ്ടായിരുന്നു.

= നോക്കൂ. കാസര്‍കോട് മുതല്‍ 12 ജില്ലകള്‍ ഇതിനോടകം പിന്നിട്ടു. ഇതില്‍നിന്ന് പങ്കെടുത്തവരേക്കാള്‍ ഊര്‍ജവും വെളിച്ചവും ലഭിച്ചത് ഞങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമാണ്. ഒരേദിനം രാവിലെ സൗഹാര്‍ദ സദസ്, വൈകീട്ട് പ്രവര്‍ത്തകകണ്‍വെന്‍ഷന്‍ എന്ന രീതികൊണ്ട് പലതും പഠിക്കാനും പകര്‍ത്താനുമായി. ഒരിടത്തുനിന്നും അനിഷ്ടകരമായി യാതൊന്നും ഉണ്ടായില്ലെന്ന് മാത്രമല്ല, വലിയ ആവേശമാണ് ലഭിച്ചത്. സാംസ്‌കാരിക നായകരും എഴുത്തുകാരും മതസാമുദായിക പ്രതിനിധികളും നേതാക്കളും ചലച്ചിത്രപ്രതിഭകളും മാധ്യമപ്രവര്‍ത്തകരും കായിക താരങ്ങളുമെല്ലാം പങ്കുവെച്ചത് ഏതാണ്ടൊരേ വികാരവും ആശയവുമായിരുന്നു. മുസ്‌ലിംലീഗ് എന്നെന്നും നിലനില്‍ക്കേണ്ട ആവശ്യകത അവരെല്ലാം ഒറ്റക്കെട്ടായി ഉന്നയിച്ചു. അതെല്ലാം കേട്ടു. തിരുത്തേണ്ടതും നവീകരിക്കേണ്ടതുമുണ്ടെങ്കില്‍ അതിന് തയ്യാറാണെന്ന് അവര്‍ക്ക് വാക്കുനല്‍കി. ഇക്കാര്യത്തില്‍ പാര്‍ട്ടിനേതൃത്വം കലവറയില്ലാതെ വലിയ സേവനമാണ ്കാഴ്ചവെച്ചത്. പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ്ബഷീര്‍, ഇതരഎം.പിമാര്‍, എം.എല്‍.എമാര്‍, ഭാരവാഹികള്‍ മുതലായനേതാക്കള്‍ പിന്നാലെ ഊര്‍ജമായി നിലകൊണ്ടു.

? എന്താണ് ഭാവി പരിപാടി. ഈ യജ്ഞത്തിന് തുടര്‍ച്ചയുണ്ടാകുമോ

= പലരും ഇത് ദേശീയ തലത്തിലേക്കുകൂടി വ്യാപിപ്പിക്കണമെന്നാണ് നിര്‍ദേശിച്ചത്. അത് ഞങ്ങള്‍ക്ക് തരുന്ന വലിയപ്രോല്‍സാഹനമാണ്. ചിലര്‍ വികാരവായ്‌പോടെ ചിലത് പറഞ്ഞപ്പോള്‍ കണ്ണുനനഞ്ഞു. എല്ലാരാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ഇതേക്കുറിച്ച് ആലോചിക്കണമെന്നാണ് പറയാനുള്ളത്. അപ്പോള്‍ മാത്രമേ രാജ്യത്തെ നിക്ഷിപ്ത ശക്തികളെയും വര്‍ഗീയ ശക്തികളെയും പരാജയപ്പെടുത്തി നാടിന് മുന്നോട്ടുപോകാനാകൂ. മുസ്്‌ലിംലീഗ് ഉദ്ദേശിക്കുന്നത് ഇത് മണ്ഡലം, പഞ്ചായത്ത് തലങ്ങളിലേക്ക് വ്യാപിക്കാനാണ്. അതേക്കുറിച്ച് ഈ ഘട്ടം അവസാനിച്ചശേഷം തീരുമാനിക്കും. ഇതോടൊപ്പം ഓര്‍ക്കാനുള്ളത് അപ്രതീക്ഷിത കോണുകളില്‍നിന്ന് ലഭിച്ച പിന്തുണയാണ്. മുസ്‌ലിം സമുദായത്തിനകത്തുനിന്ന് എന്നതിലുപരിയായി ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാര്‍, പുരോഹിതന്മാര്‍, സന്യാസിശ്രേഷ്ഠന്മാര്‍, മഠാധിപകള്‍, നായര്‍ സര്‍വീസ് സൊസൈറ്റി, എസ്.എന്‍.ഡി.പി, ദലിത്, ആദിവാസി സംഘടനകള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, എഴുത്തുകാര്‍, സംഗീതജ്ഞര്‍, ആക്ടിവിസ്റ്റുകള്‍, വ്യാപാരികള്‍, വ്യവസായികള്‍, കായിക-കലാകാരന്മാര്‍ തുടങ്ങിയവരുടെ ഭാഗത്തുനിന്നെല്ലാം ലഭിച്ച പിന്തുണയും പ്രോല്‍സാഹനവും ഇന്ത്യയുടെയും വിശേഷിച്ച് കേരളത്തിന്റെയും ശോഭനമായ ഭാവിയെയാണ് പ്രകാശിപ്പിച്ചത്. നിര്‍ദേശങ്ങളെല്ലാം ക്രോഢീകരിക്കുന്നുണ്ട്. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ മാറ്റംവരുത്തേണ്ടതോ നവീകരിക്കേണ്ടതോ ഉണ്ടെങ്കില്‍ അവ പരിഗണിക്കും.’കൂടിയല്ലാ പിറക്കുന്ന നേരത്തും, കൂടിയല്ലാ മരിക്കുന്ന നേരത്തും, മധ്യേയിങ്ങനെ കാണുന്ന നേരത്തു, മത്സരിക്കുന്നതെന്തിനു നാം വൃഥാ.’ പൂന്താനത്തിന്റെ ഈ വരികളാണ് സുഹൃദ്‌സംഗമത്തിന്റെ സന്ദേശം.

Continue Reading
Click to comment

Leave a Reply

Your email address will not be published.

columns

ദേശീയത ചര്‍ച്ചയാകുമ്പോള്‍-പി.എ ജലീല്‍ വയനാട്

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Published

on

പ്രത്യേക ഭൂവിഭാഗത്തില്‍ ജനങ്ങള്‍ സ്ഥിരമായി, പരമാധികാരമുള്ള ഭരണത്തിന്‍ കീഴില്‍ ജീവിച്ചാല്‍ അതൊരു രാജ്യമായി മാറുന്നു. എന്നാല്‍ ആ പ്രത്യേക ഭൂവിഭാഗത്തിലെ ജനങ്ങളുടെ ഏകതാ ബോധവും പരസ്പര സ്‌നേഹവും സുഖദുഃഖങ്ങളുടെ മത വര്‍ഗ നിരപേക്ഷ സ്വീകാര്യതയും ചരിത്ര ബോധവുമാണ് ആ രാജ്യത്തെ ദേശ രാഷ്ട്രമാക്കുന്നത്. പാശ്ചാത്യ യൂറോപ്യന്‍ രാജ്യങ്ങളെ ഏകോപിപ്പിച്ചതിനും ചരിത്രബോധം നല്‍കിയതിനും പിന്നില്‍ മതത്തിനോ മതാധിഷ്ഠിത ഭരണകൂടങ്ങള്‍ക്കോ ഉള്ള പങ്ക് നിഷേധിക്കാന്‍ കഴിയില്ല. അതുവഴിയാണവരുടെ ദേശീയത അടയാളപ്പെടുത്തുന്നതും. എന്നാല്‍ ഇന്ത്യന്‍ ദേശീയത രൂപപ്പെടുന്നതില്‍ മതത്തിനോ മതാധിഷ്ഠിത ശക്തികള്‍ക്കോ ഒരു പങ്കുമില്ലെന്നതാണ് വിസ്മയം. നൂറ്റാണ്ടുകള്‍ പിന്നിട്ട കോളനി വാഴ്ചയും അതേതുടര്‍ന്നുണ്ടായ ബ്രിട്ടീഷ് വിരുദ്ധതയുമാണ് ഇന്ത്യന്‍ ദേശീയതക്കാധാരം. ഇന്ത്യന്‍ ദേശീയത രൂപപ്പെടുത്തുന്നതില്‍ ജാതി മത ഭേദമെന്യ ഉള്ളില്‍ ഊറിക്കൂടി ഉറച്ച കോളനി വിരോധമുണ്ട്. ആ അര്‍ഥത്തിലാണ് നമ്മുടെ ചരിത്രത്തെ നോക്കി കാണേണ്ടത്. സ്വാതന്ത്ര്യ പ്രഖ്യാപനമുണ്ടാകുന്നതിനു മുന്‍പ്തന്നെ നമ്മുടെ ഭരണഘടന രൂപീകരണത്തെക്കുറിച്ച്ആലോചിച്ചിട്ടുണ്ട്.

മത, വര്‍ഗ വേര്‍തിരുവുകള്‍ക്കതീതമായ ഭരണഘടന ഉണ്ടാക്കാനുള്ള പരിശ്രമം രണ്ടു വര്‍ഷവും ഒന്‍പതു മാസവും 18 ദിവസവും നീണ്ടുനിന്നു. രാജ്യത്തിനു ഒരൗദ്യോഗിക മതമില്ലാത്ത രീതിയില്‍, മതേതരമായി ഭരണഘടന സങ്കല്‍പിക്കപ്പെട്ടു. എന്നാല്‍ ഭൂരിപക്ഷ ന്യൂനപക്ഷ വിശ്വാസികളെ ഉള്‍ക്കൊണ്ട് പോകാനും അവരവരുടെ സംസ്‌കാരങ്ങളോട് കൂറുപുലര്‍ത്തി സമഭാവനയോടെ മുന്നോട്ടുപോകാനും ആഹ്വാനം ചെയ്യുന്നതായി ഭരണഘടനയുടെ സൂക്ഷ്മ വായന വ്യക്തമാക്കുന്നു. ഭരണഘടനയുടെ മുഖവുര തന്നെ സത്താപരമായി എന്താണ് ആ പ്രമാണത്തിന്റെ അവതരണ താത്പര്യമെന്ന് വ്യക്തമാക്കുന്നതാണ്. ജനങ്ങളാല്‍ എഴുതപ്പെട്ട എന്ന തുടക്കം അതിന്റെ മാനവിക മുഖമാണ് തുറക്കപ്പെടുന്നത്.

ദൈവനാമത്തില്‍ എന്ന് തുടങ്ങണമെന്ന് ശഠിച്ച എച്ച്.വി കമ്മത്തിന്റെ വാദമോ, പരമേശ്വര നാമത്തില്‍ വേണമെന്ന് വാദിച്ച ഗോവിന്ദ മാളവ്യയുടെ താല്‍പര്യമോ അല്ല ഇന്ത്യയുടെ മത നിരപേക്ഷ ഭരണ ഘടനാനിര്‍മാണ സമിതി പരിഗണിച്ചത്. ഇന്ത്യ-പാക് വിഭജനത്തിന്റെ വേരുകള്‍ ചെന്നെത്തുന്ന പരിസരം ഹിന്ദു-മുസ്‌ലിം വിദ്വേഷത്തിന്റേതാണ്. താല്‍പര്യമില്ലാതെ നാട് കടത്തപ്പെട്ടവര്‍ ഇരു ഭാഗത്തുമുണ്ട്. മാനവിക ചിന്തകളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ജയിച്ചടക്കിയതാണ് വിഭജനത്തിന്റെ കാതല്‍. ഇവിടെ നിരപരാധികളുടെ മനഃസാക്ഷി വായിക്കാന്‍ ഭരണഘടനാ നിര്‍മാണ സഭക്ക് കഴിഞ്ഞിട്ടുണ്ട്. പാകിസ്ഥാനിലേക്കു പോയവര്‍ തിരിച്ചുവന്നാല്‍ ഇന്ത്യന്‍ പൗരത്വം അവര്‍ക്കു നല്‍കിയേ തീരുവെന്ന് വാദിച്ച ബീഹാറുകാരന്‍ ബ്രിജേഷ് മിശ്രയെ ഓര്‍ക്കുന്നത് അതുകൊണ്ടാണ്. പൗരാവകാശങ്ങളുടെ നീണ്ട വിശദീകരണം 5 മുതല്‍ 11 വരെ അനുഛേദങ്ങള്‍ പറയുന്നത്. പൗരനെ എങ്ങനെ നാടുകടത്താമെന്നല്ല അവനെ എങ്ങനെ ഉള്‍ക്കൊള്ളാമെന്നതിന്റെ വിവരണമാണത്. എന്നാല്‍ ഭരണഘടനയുടെ പിറവിയില്‍ തന്നെ അതില്‍ അസഹിഷ്ണുത കാണിച്ചവരും ചോദ്യംചെയ്തവരുമുണ്ട്. രാഷ്ട്രത്തെ ഒറ്റക്കല്ലില്‍ കൊത്തിയെടുക്കാനുള്ള അവരുടെ ശ്രമത്തിന് കോളനി വാഴ്ചയുടെ പഴക്കമുണ്ട്. അവരുടെ താല്‍പര്യത്തിന് എതിരുനിന്ന പ്രധാന ശക്തി രാഷ്ട്ര പിതാവായിരുന്നു. മഹാത്മജിയെ വകവരുത്തിയതിലൂടെയും ഇപ്പോഴും വീണ്ടും വീണ്ടും കൊന്നുകൊണ്ടിരിക്കുന്നതിലൂടെയും അവരുടെ ലക്ഷ്യത്തിലേക്കു അടുത്തുകൊണ്ടിരിക്കുന്നു.

ബഹുസ്വര സങ്കര സംസ്‌കാരങ്ങളുടെ നിലനില്‍പ്പും വളര്‍ച്ചയും അംഗീകരിക്കാന്‍ കഴിയാത്തവര്‍ ഒരു രാഷ്ട്രമെന്ന നിലക്ക് രാഷ്ട്രരൂപീകരണത്തിന്റെ ചരിത്രമറിയാത്തവരും ദേശീയ പൈതൃകത്തിന്റെ ഘടന അറിയാത്തവരുമാണ്. ദ്രാവിഡ അടിത്തറയിലേക്ക് പിന്നീട് ഉള്‍ച്ചേര്‍ക്കപ്പെട്ട സംസ്‌കാരങ്ങളാണ് ആര്യ, ബൗദ്ധ പൗരസ്ത്യ, പൗരസ്‌ത്യേതര അടരുകള്‍. ഈ കൂടിക്കലര്‍ന്ന ബഹുപാളികളെ വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്ത ഒരു ചരിത്ര പശ്ചാത്തലം ബോധപൂര്‍വം മറന്നുകൊണ്ട് വ്യക്തികളുടെ പ്രാഥമിക പരിഗണനയിലുള്ള ഐച്ഛിക വിഷയമായ വസ്ത്രത്തിലും ഭക്ഷണത്തില്‍പോലും ഇടപെടുന്ന അവസ്ഥ സാമൂഹ്യഘടനയെ തകര്‍ക്കുമെന്നതില്‍ സംശയിക്കേണ്ടതില്ല. ഇന്ത്യയുടെ നാനാത്വത്തിലുള്ള ഏകത്വമെന്ന കാഴ്ചപ്പാട് അംഗീകരിക്കപ്പെടണം. ബഹുസ്വര സങ്കര സംസ്‌കാരം സംരക്ഷിക്കപ്പെട്ടുകൊണ്ടുള്ള ദേശീയ ബോധങ്ങളാണുണ്ടാകേണ്ടത്. മറിച്ചുള്ള വികാരങ്ങളെ ദേശീയതയെന്ന് വിളിക്കാന്‍ കഴിയില്ല.

ഇന്ത്യയുടെ ദേശീയ കവിയാണ് രവീന്ദ്രനാഥ ടാഗോര്‍. ടാഗോര്‍ ദേശീയതയെ നിര്‍വചിച്ചിട്ടുണ്ട്. അത് മാനവികതയില്‍ അധിഷ്ഠിതമാണ്. മാനവികതയില്ലാത്ത ദേശീയത ശാപമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അത് സകല തിന്മയുടെയും മൂലഹേതുവാകുമെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്ന് പുലര്‍ന്നിരിക്കുകയാണ്. മനുഷ്യത്വത്തിനപ്പുറമുള്ള രാജ്യ സ്‌നേഹത്തെപ്പോലും അദ്ദേഹം ശക്തിയായി അപലപിച്ചു. ശാന്തിനികേതനില്‍ താന്‍ നിര്‍മിച്ച സര്‍വകലാശാലയുടെ ആപ്തവാക്യം ‘യത്ര വിശ്വം ഭവത് ഏക നീഡം’ എന്നതായിരുന്നു. അഥവാ ഈ ലോകം മുഴുവന്‍ ഒരു പക്ഷികൂടായിതീരുക വിവിധ വര്‍ണങ്ങളില്‍, വൈവിധ്യമേറിയ കൊഞ്ചലുകളുള്ള കിളിക്കൂടായി ലോകം മാറണമെന്നാഗ്രഹിച്ചു അദ്ദേഹം.

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Continue Reading

columns

സത്യാന്വേഷി-പ്രതിഛായ

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്.

Published

on

‘അത് വക്കീലിനോട് ഇനി മുതല്‍ വാദിക്കരുതെന്ന് ആവശ്യപ്പെടുന്നതുപോലെയാണ്. ഒരു മാധ്യമപ്രവര്‍ത്തകനോട് എങ്ങനെയാണ് എഴുതരുതെന്ന് ആവശ്യപ്പെടാനാകുക? നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹമതിന് മറുപടി പറയാന്‍ ബാധ്യസ്ഥനാണ്. പക്ഷേ ഒരാള്‍ അഭിപ്രായം പറയുന്നതിനെ എങ്ങനെയാണ് മുന്‍കൂട്ടി എതിര്‍ക്കാന്‍കഴിയുക?’ സുപ്രീംകോടതിയിലെ പ്രമുഖന്യായാധിപന്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റേതാണ് ഈകുറിക്കുകൊള്ളുന്ന വാക്കുകള്‍. ‘ആള്‍ട്ട്‌ന്യൂസ് സ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ്‌സുബൈറിനെ സമൂഹമാധ്യമമായ ട്വിറ്ററില്‍ എഴുതുന്നതില്‍നിന്ന് തടയണമെന്ന ഉത്തര്‍പ്രദേശ് പൊലീസിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു രാജ്യത്തെ അത്യുന്നത നീതിപീഠം. സമൂഹമാധ്യമങ്ങളിലെ തെറ്റായവിവരങ്ങളുടെ വസ്തുതാന്വേഷകനായി പ്രസിദ്ധനായ സുബൈറിനെ തുടരെത്തുടരെ കേസുകളുമായി വരിഞ്ഞുമുറുക്കി കാലാകാലത്തേക്ക് തുറുങ്കിലടക്കാനും ബി.ജെ.പി സര്‍ക്കാരുകള്‍ക്കെതിരെ പ്രതികരിക്കാതിരിക്കാനുമായി ഇട്ട പദ്ധതിയെ പൊളിച്ചടുക്കുകയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്. നാലരക്കൊല്ലംമുമ്പ് ട്വീറ്റ്‌ചെയ്ത ഒരു വിഷയത്തിന്റെ പേരിലായിരുന്നു യു.പി സര്‍ക്കാര്‍ സുബൈറിനെ അറസ്റ്റ്‌ചെയ്ത് ജയിലിടച്ചത്. ജൂണ്‍ 27ന് അറസ്റ്റുചെയ്ത സുബൈറിനെ സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യത്തെതുടര്‍ന്ന് മോചിപ്പിച്ചത് ജൂലൈ 21നായിരുന്നു; കൃത്യം 23 ദിവസത്തിനുശേഷം. ഡല്‍ഹിക്കുപുറമെ യു.പിയില്‍ ആറു കേസുകളാണ് സുബൈറിനെതിരെ ചുമത്തിയത്. ഓരോ കേസിലും ജാമ്യം നേടുമ്പോള്‍ വൈകാതെ മറ്റൊരു കേസില്‍ അറസ്റ്റുരേഖപ്പെടുത്തി യുവാവിന്റെ മോചനം വൈകിക്കലായിരുന്നു തന്ത്രം. എന്നാല്‍ ഇത് തിരിച്ചറിഞ്ഞായിരുന്നു കോടതിയുടെ ഇടപെടല്‍. എഫ്.ഐ.ആറുകള്‍ റദ്ദാക്കിയില്ലെങ്കിലും എല്ലാകേസുകളും ഡല്‍ഹി കോടതിയിലേക്ക് മാറ്റാനും സുബൈറിന് ഇടക്കാലം ജാമ്യം നല്‍കി വിട്ടയക്കാനുമായിരുന്നു 21ലെ വിധി.

ഇന്ത്യയുടെ പാരമ്പര്യമാണ് സത്യം. മുണ്ഡകോപനിഷത്തിലെ ‘സത്യമേവ ജയതേ’ ആണ് രാജ്യത്തിന്റെ ഔദ്യോഗികചിഹ്നത്തില്‍ ആലേഖന ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ സത്യം കണ്ടെത്തി അവതരിപ്പിക്കുന്ന ആരും ആര്‍ഷഭാരത പാരമ്പര്യത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. മാധ്യമപ്രവര്‍ത്തകോട്, വിശേഷിച്ച് സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നവരോട് ബി.ജെ.പി ഭരണകൂടങ്ങള്‍ പൊലീസിനെ ഉപയോഗിച്ച് ചെയ്തുകൂട്ടുന്നതെന്തെല്ലാമാണെന്നതിന് മികച്ച തെളിവാണ് സുബൈറിന്റെ അറസ്റ്റും തുടര്‍ന്നുള്ള സംഭവങ്ങളും. എന്നാല്‍ ഇതിന് നേര്‍വിപരീതമായിരുന്നു രാഹുല്‍ഗാന്ധിക്കെതിരായി വ്യാജ വീഡിയോ സംപ്രേഷണംചെയ്തതിന് ‘ടൈംസ് നൗ’ ടി.വി അവതാരകന്‍ രോഹിത് രഞ്ജന് അനുകൂലമായ ബി.ജെ.പി സര്‍ക്കാരിന്റെ നീക്കം. രാഹുല്‍ഗാന്ധി രാജസ്ഥാനില്‍ ടെയ്‌ലറെ കൊലപ്പെടുത്തിയ യുവാക്കളെ കുട്ടികളല്ലേ എന്നു വിളിച്ചെന്ന വ്യാജ പ്രചാരണം നടത്തിയതിന് കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ പൊലീസ് രോഹിത്തിനെ അറസ്റ്റ്‌ചെയ്യാനെത്തിയപ്പോള്‍ മറ്റൊരു കേസ് ചുമത്തി അറസ്റ്റില്‍നിന്ന് രക്ഷിച്ചെടുക്കുകയായിരുന്നു ഡല്‍ഹി പൊലീസ്. പഴയ ഹിന്ദിസിനിമയിലെ ഒരു ഡയലോഗ് പങ്കുവെച്ചായിരുന്നു സുബൈറിന്റെ നാലരവര്‍ഷം മുമ്പത്തെ ട്വീറ്റ്. വിദ്വേഷ പ്രചാരകരോട് വിട്ടുവീഴ്ചയില്ലെന്നാണ് 33 കാരനായ സുബൈറിന്റെ സുധീര പ്രഖ്യാപനം.

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്. നിമിഷങ്ങളെന്നോണം വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്ന നുണ ഫാക്ടറികളുടെ ഓശാരത്തില്‍ അധികാരത്തിലെത്തുന്ന ഭരണകൂടങ്ങള്‍ക്കാണ് ആള്‍ട്ട്‌ന്യൂസ് പ്രധാനമായും വെല്ലുവിളിയുയര്‍ത്തിയത്. സുബൈറിന്റെ ഫാക്ട്‌ചെക് വാര്‍ത്തകള്‍ ലോകത്തെ ഉന്നതമാധ്യമങ്ങള്‍വരെ എടുത്തുകൊടുക്കാനാരംഭിച്ചു. പ്രവാചകനെതിരെ ബി.ജെ.പി വക്താവ് നൂപുര്‍ശര്‍മ നടത്തിയ വിവാദ പ്രസ്താവത്തിന്റെ വീഡിയോ അതേപടി ആള്‍ട്ട്‌ന്യൂസ് പ്രസിദ്ധപ്പെടുത്തിയതാണ് സത്യത്തില്‍ സുബൈറിനെ നോട്ടമിട്ടിരുന്ന ബി.ജെ.പി നേതാക്കളെ പെട്ടെന്ന് പൊലീസിനെ വിട്ട് അറസ്റ്റുചെയ്യാന്‍ നിര്‍ബന്ധിച്ചത്. എന്നാല്‍ ഇതാണ് കാരണമെന്ന് പറയാതെ നാലര വര്‍ഷം മുമ്പത്തെ കാര്യമാണ് പറഞ്ഞതെന്നുമാത്രം. വിവാഹേതര ബന്ധമുണ്ടെന്നതിന് ഭാര്യയെ ഭര്‍ത്താവ് മര്‍ദിക്കുന്നതിന്റെ ദൃശ്യം കാട്ടി അത് ‘ലൗ ജിഹാദാ’ണെന്ന് പ്രചരിപ്പിക്കുന്നവരെപോലുള്ളവരെയും സുബൈര്‍ തുറന്നുകാട്ടി. മേയില്‍ ജ്ഞാന്‍വ്യാപി പള്ളി വിവാദത്തിലും തീവ്ര ഹിന്ദുത്വവാദികള്‍ക്കെതിരെ സുബൈര്‍ നിരവധി പോസ്റ്റുകളിട്ടിരുന്നു. ദേശീയ മാധ്യമങ്ങളിലെ അവതാരകരുടെ തനിനിറം തുറന്നുകാട്ടുകയും സുബൈറിന്റെ പ്രധാന ജോലിയായിരുന്നു. സുബൈറിന്റെ വരുമാനം ലാഭം പ്രതീക്ഷിക്കാതെ സംഭാവനയിലൂടെ പ്രവര്‍ത്തിക്കുന്ന ആള്‍ട്ട്‌ന്യൂസില്‍നിന്ന് കിട്ടുന്ന തുച്ഛമായ വേതനമാണ്. സ്ഥാപനത്തിന്റെ ഉടമകളായ പ്രാവ്ദ മീഡിയ ഫൗണ്ടേഷന്റെ ഡയറക്ടര്‍മാരിലൊരാളാണിപ്പോള്‍. ബെംഗളൂരുവില്‍ ജനിച്ച സുബൈറിന്റെ സ്‌കൂള്‍-കോളജ് വിദ്യാഭ്യാസവും അവിടെയായിരുന്നു.

Continue Reading

columns

ജനാധിപത്യ പോരാട്ടങ്ങളുടെ വിജയം- പി.എം.എ സലാം

വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.

Published

on

വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.

വഖഫ് സംരക്ഷണ റാലിക്ക് ശേഷം വളരെ മോശമായ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയമാണ് സി.പി.എം പയറ്റിയത്. കേരളത്തിലെ മുസ്‌ലിംകളുടെ അട്ടിപ്പേറവകാശം മുസ് ലിംലീഗിനില്ലെന്ന് പറഞ്ഞ് മുസ്‌ലിംലീഗിനെയും മതസംഘടനകളെയും ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തിയത്. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ എല്ലാ മത സംഘടനകളും അംഗങ്ങളായ മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി വഖഫ് നിയമന വിഷയത്തില്‍ പലതവണ മുഖ്യമന്ത്രിയെ കണ്ടിരുന്നു. മുസ്‌ലിം സംഘടനകള്‍ ഒറ്റക്കെട്ടായാണ് ഈ ആവശ്യത്തിനുവേണ്ടി നിലകൊണ്ടത്. എന്നാല്‍ അതിനെയൊന്നും സര്‍ക്കാര്‍ ഗൗനിച്ചില്ല. മതസംഘടനകള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിച്ചതോടൊപ്പം തീരുമാനത്തില്‍നിന്ന് പിന്നോട്ടില്ലെന്ന മട്ടിലാണ് നിയമസഭയില്‍ മന്ത്രിമാര്‍ പോലും സംസാരിച്ചത്.

എന്നാല്‍ ഒരു ഘട്ടത്തിലും സമരത്തില്‍നിന്ന് പിന്തിരിയാന്‍ മുസ്‌ലിംലീഗ് തയ്യാറായില്ല. കേന്ദ്ര വഖഫ് ആക്ടിന് വിരുദ്ധമായി കേരളത്തില്‍ മാത്രം വിവേചനത്തിന്റെ ഈ നിയമം അനുവദിക്കില്ലെന്ന് മുസ്‌ലിംലീഗ് അസന്നിഗ്ധമായി വ്യക്തമാക്കി. വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നതിനെ ന്യായീകരിച്ച്‌കൊണ്ട് സി.പി.എം നേതാക്കളും സൈബര്‍ സഖാക്കളും ധാരാളം എഴുതി. പലപ്പോഴും അനാവശ്യമായി മുസ് ലിം ലീഗിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും ഇവര്‍ ശ്രമിച്ചു. വഖഫ് ബോര്‍ഡില്‍ യു.ഡി.എഫ് അമുസ്‌ലിം നിയമനം നടത്തിയിട്ടുണ്ടെന്ന പച്ചക്കള്ളം അടിച്ചിറക്കി. പി.എസ്.സിക്ക് വിടാനുള്ള തീരുമാനം വഖഫ് ബോര്‍ഡ് ഏകകണ്ഠമായി സ്വീകരിച്ചതാണെന്ന് മുഖ്യമന്ത്രി പോലും നുണ പറഞ്ഞു. കേരളത്തിലെ വന്ദ്യവയോധികരായ മതസംഘടനാ നേതാക്കള്‍ പലപ്പോഴായി മുഖ്യമന്ത്രിയെ കണ്ടെങ്കിലും ഉറപ്പ് നല്‍കുകയല്ലാതെ ഒന്നും നടന്നില്ല. ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ മുസ്‌ലിംലീഗ് അംഗങ്ങള്‍ വഖഫ് നിയമന തീരുമാനം പിന്‍വലിക്കാന്‍ പലതവണ ആവശ്യപ്പെട്ടു. ഒടുവില്‍ ഗത്യന്തരമില്ലാതെയാണ് ഇപ്പോള്‍ തീരുമാനം പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചിരിക്കുന്നത്. മുസ്‌ലിംലീഗിന്റെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പ് നല്‍കിയത്.

ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ വഖഫ് ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഏറ്റവുമൊടുവില്‍ കഴിഞ്ഞ ജൂണ്‍ 28ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സംസ്ഥാന കമ്മിറ്റി ധര്‍ണ സംഘടിപ്പിച്ചു. മതസംഘടനാ നേതാക്കളോട് പച്ചക്കള്ളം പറഞ്ഞ് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയും കൂട്ടരും പലപ്പോഴായി ശ്രമിച്ചത്. 2016 ല്‍ തന്നെ എല്ലാ മുസ്‌ലിം മത സംഘടനകളും മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കീഴില്‍ ഒന്നിച്ച് ഗവര്‍ണറെ പോയി കാണുകയും സര്‍ക്കാര്‍ നീക്കത്തിനെതിരെ ശബ്ദമുയര്‍ത്തുകയും ചെയ്തിരുന്നു. കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരവും നടത്തി. മുഖ്യമന്ത്രിക്കും നിവേദനം നല്‍കി. നിയമസഭക്ക് അകത്ത് മുസ്‌ലിംലീഗിന്റെയും പ്രതിപക്ഷത്തിന്റെയും ശക്തമായ പ്രതിഷേധം ഉണ്ടായി. ബില്ല് വരുന്ന സമയത്തും പാസ്സാക്കുന്ന സമയത്തും ശക്തമായ ഭാഷയില്‍ തന്നെ പ്രതിപക്ഷം എതിര്‍പ്പറിയിച്ചിരുന്നു. ഇതെല്ലാം നിയമസഭാ രേഖയിലുള്ളതാണ്. എന്നാല്‍ അതെല്ലാം മറന്നുകൊണ്ടാണ് മുഖ്യമന്ത്രി കള്ളം പറഞ്ഞത്.

നിയമസഭ പാസ്സാക്കിയ നിയമം ആയതുകൊണ്ട് നിയസമഭയില്‍ തന്നെ അവതരിപ്പിച്ച് തിരുത്തണമെന്നാണ് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടത്. കോഴിക്കോട്ട് നടന്നത് സമരപ്രഖ്യാപനം മാത്രമായിരുന്നു. പിന്നീട് നിരന്തര സമരങ്ങളുടെ ദിവസങ്ങളായിരുന്നു. പ്രതിസന്ധികള്‍ ഏറെയുണ്ടായിട്ടും നിയമം പിന്‍വലിക്കും വരെ മുസ്‌ലിം ലീഗ് സമര രംഗത്ത് ഉറച്ചുനിന്നു. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ തിരുവനന്തപുരത്ത് മുസ്‌ലിംലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സര്‍ക്കാര്‍ പിന്മാറും വരെ സമരം തുടരുമെന്ന് ഈ പരിപാടിയില്‍ നിയമസഭാ പാര്‍ട്ടി ലീഡര്‍ പി.കെ കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചു. കോഴിക്കോട് നടത്തിയ വഖഫ് സംരക്ഷണ റാലിക്ക് ശേഷം രണ്ടാം ഘട്ടമായി പഞ്ചായത്ത്, മുനിസിപ്പല്‍, മേഖലാ കേന്ദ്രങ്ങളില്‍ സമര സംഗമങ്ങള്‍ സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് നടന്ന പ്രതിഷേധ പരിപാടികളായിരുന്നു സമരത്തിന്റെ മൂന്നാം ഘട്ടം.

ഇടക്കാലത്ത് കോവിഡ് വ്യാപകമായപ്പോള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് വഖഫ് സംരക്ഷണ പ്രക്ഷോഭം തുടര്‍ന്നു. മുസ്‌ലിംലീഗിന്റെ വഖഫ് സംരക്ഷണ പ്രക്ഷോഭത്തില്‍ സഹികെട്ട സര്‍ക്കാര്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന കുറ്റം ചുമത്തി പ്രാദേശികമായി കേസുകളെടുത്തു. കോഴിക്കോട് നടന്ന മഹാറാലിക്ക് ശേഷം പതിനായിരം പേര്‍ക്കെതിരെ കേസെടുത്തായിരുന്നു പ്രതികാര നടപടി. വഖഫ് സംരക്ഷണ പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായി മുസ്‌ലിം ലീഗ് കലക്ടറേറ്റ് മാര്‍ച്ചുകളും സംഘടിപ്പിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.