Connect with us

columns

പന്തുകൊണ്ടൊരു ഒറ്റക്കാല്‍പ്പോര്

തോറ്റുകൊടുക്കാന്‍ മനസ്സില്ലാത്തവന് മുന്നില്‍ ഏത് പ്രതിസന്ധിയും വഴിമാറുമെന്ന് തെളിയിക്കുകയാണ് പേരാമ്പ്ര കുട്ടോത്ത് സ്വദേശി വൈശാഖ്

Published

on

നൗഫല്‍ പനങ്ങാട്

തോറ്റുകൊടുക്കാന്‍ മനസ്സില്ലാത്തവന് മുന്നില്‍ ഏത് പ്രതിസന്ധിയും വഴിമാറുമെന്ന് തെളിയിക്കുകയാണ് പേരാമ്പ്ര കുട്ടോത്ത് സ്വദേശി വൈശാഖ്. അപകടത്തില്‍ വലതുകാല്‍ നഷ്ടപ്പെട്ടിട്ടും ഉള്ളില്‍ കനലായികത്തുന്ന സ്വപ്നത്തിലേക്ക് ഇച്ഛാശക്തിയോടെ നടന്നുകയറുകയായിരുന്നു വൈശാഖ്. ഒറ്റക്കാലില്‍ തോല്‍പ്പന്ത് തട്ടി മൈതാനത്ത് ആരവം നിറക്കുമ്പോള്‍ ഉള്ളിലൂറുന്ന സന്തോഷത്തിന് അതിരില്ലാതാവുന്നത്, എതിരാളികളുടെ പ്രതിരോധക്കാലുകള്‍ക്കിടയിലൂടെ പന്തുതട്ടി ഗോള്‍പോസ്റ്റിലേക്ക് മുന്നേറുന്ന അതേ ആവേശത്തിലാണ് പ്രതിസന്ധികളെ മറികടന്ന് കളിമൈതാനത്തെത്തിയത് എന്നതിനാലാണ്.

വായു നിറച്ച തുകല്‍പന്തിനു പിറകെ സ്വപ്നവുമായി പറക്കുമ്പോഴാണ് പതിമൂന്ന് വയസ്സുകാരന്റെ കാലിടറിയത്. ബൂട്ട് കെട്ടിയ രണ്ട് കാലുകളില്‍ ഒന്നു മുറിച്ചുമാറ്റേണ്ടിവന്നു. ആസ്പത്രിയില്‍ കിടക്കുമ്പോഴും ഉള്ളുനിറയെ മൈതാനത്തെ ആരവങ്ങളായിരുന്നു. വീട്ടിനുള്ളില്‍ അടച്ചിരുന്ന് മടുത്തു. മുറിച്ചുമാറ്റിയ കാലിന്റെ ഭാഗത്ത് വല്ലാത്ത ഭാരം. അവിടെ ഒരു കാലുണ്ടെന്ന് സങ്കല്‍പ്പിച്ച് സ്വപ്നത്തില്‍ പന്തുകളിച്ചു. പന്തിനുള്ളില്‍ കാറ്റുനിറയും പോലെ ശരീരത്തിലേക്ക് ആവേശം പതച്ചുകയറി. അതിജീവിക്കാന്‍ തന്നെ തീരുമാനിച്ചു. അത്രക്കിഷ്ടമായിരുന്നു ഫുട്ബാള്‍. അപാരമായ പരിശ്രമം കൊണ്ട് തന്റെ സ്വപ്നത്തിലേക്ക് അവന്‍ നടന്നുകയറി. ആഗ്രഹത്തിന്റെ തീവ്രതകൊണ്ടായിരുന്നു കളിക്കളത്തിലേക്കുള്ള തിരിച്ചുനടത്തം. ഇന്ത്യന്‍ ആംപ്യൂട്ടി ഫുട്‌ബോള്‍ ടീമിന്റെ ക്യാപ്റ്റനായി മാറിയതും ഇതേ ഇച്ഛാശക്തികൊണ്ടായിരുന്നു. അതുകൊണ്ടാണ് പേരാമ്പ്ര കുട്ടോത്ത് തിരുമംഗലത്ത് ശശിധരന്റെയും രജനിയുടെയും മൂത്തമകന്‍ വൈശാഖിന്റെ ജീവിതം പ്രചോദനത്തിന്റെ വലിയപാഠമാവുന്നത്. തോല്‍ക്കാന്‍ മനസ്സില്ലാത്തവര്‍ക്ക് മുന്നില്‍ ലോകം വിശാലമാണെന്ന് വൈശാഖ് ജീവിച്ചുകാണിക്കുന്നു.

പാതിയില്‍ മുറിഞ്ഞ സ്വപ്നം

‘രണ്ട് സ്വപ്നങ്ങളായിരുന്നു ചെറുപ്പത്തിലുണ്ടായിരുന്നത്. ഫുട്‌ബോള്‍ കളിക്കാരനാവുക, പട്ടാളത്തില്‍ ചേരുക’. എന്നാല്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍, പതിമൂന്നാമത്തെ വയസ്സില്‍ ഒരു വെക്കേഷന്‍ കാലത്താണ് ജീവിതത്തെ മാറ്റിയ അപകടമുണ്ടാവുന്നത്. ജൂനിയര്‍ ടീമിന്റെ സെലക്ഷന്‍ നടക്കുന്ന ദിവസം. ബന്ധു വീട്ടില്‍ നിന്നും നാടായ കുട്ടോത്തേക്ക് വരുന്ന സമയത്ത് പേരാമ്പ്ര ടൗണില്‍ വെച്ച് കെ.എസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ചു. അമ്മയുടെ സഹോദരിയുടെ മകനൊപ്പമായിരുന്നു യാത്ര. ബസിനടിയില്‍പെട്ട് വലതുകാല്‍ നഷ്ടപ്പെട്ടു. കുട്ടോത്തെ മണ്‍കോര്‍ട്ടുകളിലെ ഗോള്‍ പോസ്റ്റിലേക്ക് കൂറ്റന്‍ ഷോട്ടുകള്‍ പായിച്ച ആ കാല്‍ തനിക്കൊപ്പമില്ലെന്ന് വിശ്വസിക്കാന്‍ സാധിച്ചിരുന്നില്ല. നീണ്ട കാലത്തെ ആസ്പത്രിക്കിടക്കയായിരുന്നു പിന്നീടുള്ള എന്റെ ലോകം. ആശുപത്രിയില്‍ മുത്തച്ഛനോട് കാല് തടവി തരാന്‍ പറഞ്ഞപ്പോള്‍ ആ കാല്‍ അവിടെ ഇല്ലെന്ന് പറയാന്‍ മടിച്ച് കരഞ്ഞുകൊണ്ട് അദ്ദേഹം റൂമില്‍ നിന്നിറങ്ങിപ്പോയത് കണ്ണീര്‍കണങ്ങള്‍ ചാലിട്ടുകൊണ്ട് ഓര്‍മയിലേക്ക് വരുന്നുണ്ട്. ജൂനിയര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനുള്ള ഒരുക്കത്തിനിടെയായിരുന്നു അപകടം.

ജൂനിയര്‍ കപ്പ് കളിക്കുകയെന്ന സ്വപ്നം അവിടെ ഉപേക്ഷിക്കേണ്ടിവന്നു. കരയണമോ സങ്കടപ്പെട്ടിരിക്കണമോ എന്നറിയാത്ത സമയം. ഒരു കാര്യത്തെക്കുറിച്ച് ഒരുപാട് തവണ ചിന്തിക്കുകയും സങ്കടപ്പെടുകയും ചെയ്യരുതെന്നുള്ള ബോധം രൂപപ്പെടുത്തിയെടുക്കുകയായിരുന്നു. ക്രച്ചസില്‍ റൂമിലൂടെ നടക്കാന്‍ തുടങ്ങിയതോടെ കടലാസുകൊണ്ട് കെട്ടിയുണ്ടാക്കിയ പന്ത് തട്ടിക്കളിക്കാന്‍ തുടങ്ങി. ഉണര്‍വ്വിലും ഉറക്കത്തിലും കളിമൈതാനത്തെ ആരവങ്ങള്‍ മാത്രമായിരുന്നു. ഫുട്‌ബോള്‍ കളിക്കുകയെന്ന സ്വപ്നം വിട്ടുകളയാനായില്ല. രക്ഷിതാക്കളും ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം കൂടെനിന്നപ്പോള്‍ പതിയെ ആഗ്രഹങ്ങള്‍ക്ക് ചിറകുവെക്കാന്‍ തുടങ്ങി. ചെസ്സ് കളിക്കാനും കാരംബോഡ് കളിക്കാനും വീല്‍ചെയറില്‍ പുറത്തുകൊണ്ടുപോകാനുമെല്ലാം അവര്‍ എപ്പോഴും ഒരുക്കമായിരുന്നു.

വീല്‍ചെയറിലിരുന്ന് ഷട്ടില്‍ കളിക്കാന്‍ തുടങ്ങി. കൂട്ടുകാര്‍ വീല്‍ചെയര്‍ ഉരുട്ടി പറമ്പിലൂടെ നടന്നു. ആ ഇരുപ്പില്‍ വോളിബോള്‍ കളിക്കാന്‍ തുടങ്ങി. ആര്‍ട്ടിഫിഷ്യല്‍ ലിംപ് വെച്ചപ്പോള്‍ ക്രിക്കറ്റും വോളിബോളും കളിക്കാന്‍ തുടങ്ങി. അപ്പോഴും മനസ്സില്‍ കാല്‍പ്പന്തുമായി മൈതാനത്തിറങ്ങണമെന്ന ആഗ്രഹമായിരുന്നു വലുത്. തുകല്‍പന്തിനു പിറകെ പായുന്നത് മാത്രമായിരുന്നു ഉള്ളില്‍. കാലില്ലാതെ എങ്ങനെ മൈതാനത്തുകൂടെ ഓടും. സ്റ്റിക്കിന്റെ നടത്തത്തിന് വേഗത കൂടിയതോടെ പന്ത് കയ്യിലെടുത്തു. അത് ചുമരിലേക്കിട്ട് പിടിക്കാന്‍ തുടങ്ങി. സഹോദന്‍ നന്ദകിഷോറും ബോള്‍ തട്ടിക്കളിക്കാന്‍ കൂടെ നിന്നു.സ്‌കൂളില്‍ പോകാന്‍ തുടങ്ങിയ വൈശാഖിന് വെറുതെയിരിക്കാന്‍ തോന്നിയില്ല. സൈക്കിളെടുത്ത് ഒന്നുപുറത്തിറങ്ങാന്‍ നോക്കിയതായിരുന്നു. തെന്നിവീണ് മുട്ടിന് സാരമായി പരിക്കേറ്റു. വീണ്ടും കിടപ്പിലായി. പിന്നെയും ദുരിതകാലം. ബൂട്ട് കെട്ടി മൈതാനത്ത് ഒന്ന് നില്‍ക്കാന്‍ പറ്റിയെങ്കില്‍ എന്നായിരുന്നു ചിന്ത. പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയ വൈശാഖ് ദേവഗിരി കോളജില്‍ ബിരുദ പഠനത്തിന് ചേര്‍ന്നു. ദേവഗിരിയിലെ ഫുട്‌ബോള്‍ മൈതാനങ്ങള്‍ തന്നെ മാടിവിളിക്കുന്നതായി അവന് തോന്നി. മനസ്സെത്തുന്നിടത്തേക്ക് ഊന്നുവടികളെ ചലിപ്പിക്കാനുള്ള കഠിനമായ ശ്രമമായിരുന്നു പിന്നീട്. ഉരുളുന്ന പന്തിനു പിറകെ മനസ്സ് പായുകയായിരുന്നു. നാട്ടിലെ പ്രിയപ്പെട്ട കൂട്ടുകാര്‍ക്കൊപ്പം പന്തു തട്ടി പ്രതീക്ഷകളിലേക്ക് നടന്നടുക്കുകയായിരുന്നു. ഫാല്‍ക്കണ്‍സ് കുട്ടോത്ത് എന്ന സ്വന്തം ക്ലബ് വൈശാഖിനെ ടീമിനൊപ്പം കൂട്ടി.

പിന്നീട് നിരവധി അവസരങ്ങളാണ് ഈ താരത്തെ തേടിയെത്തിയത്. ഒരിക്കല്‍ നാഗ്ജി ഫുട്‌ബോള്‍ കോഴിക്കോട് നടന്നപ്പോള്‍ അര്‍ജന്റീനയുടെ അണ്ടര്‍ 20 ഒളിമ്പിക്‌സ് ടീം ക്യാംപസിന്റെ ഗ്രൗണ്ടില്‍ പരിശീലനത്തിന് വന്നപ്പോള്‍ അധ്യാപകര്‍ അവര്‍ക്കു പരിചയപ്പെടുത്തി. പരിശീലനത്തിന്റെ ഭാഗമായി അവര്‍ക്കൊപ്പം പന്തുതട്ടി. ടീം കോച്ച് തനിക്കന്ന് സമ്മാനിച്ച തൊപ്പി ഇന്നും നിധി പോലെ സൂക്ഷിക്കുന്നുണ്ട്. ബഹറൈനില്‍ യുവ കേരളക്ക് വേണ്ടി ജഴ്‌സിയണിഞ്ഞു. മലബാര്‍ എഫ്.സി കോഴിക്കോടിന്റെ കൂടെയും കളിക്കാന്‍ സാധിച്ചു. കല്ലാനോട് വെച്ച് നടന്ന ടൂര്‍ണമെന്റില്‍ കളിക്കാനിറങ്ങിയപ്പോള്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന്റെ കോച്ച് ഈ വീഡിയോ കാണാനിടയാവുകയും നോര്‍ത്ത് ഈസ്റ്റിലേക്ക് ക്ഷണിക്കുകയും ചെയ്തു. താരങ്ങള്‍ക്കൊപ്പം പരീശീലനത്തില്‍ പങ്കെടുക്കാനും ഐ.എസ്.എല്‍ വേദിയില്‍ വിളിച്ചുവരുത്തുകയും ഒപ്പിട്ട ബോള്‍ സമ്മാനിക്കുകയും ചെയ്തത് ഏറെ സന്തോഷമായി. വിങ്ങിലാണ് കളിക്കുക. നല്ല വേഗത വേണം ഓടിയെത്താന്‍. സ്‌ക്രച്ചസില്‍ പരിമിതികളുണ്ട്. എന്നാല്‍ കളത്തിലിറങ്ങിയാല്‍ എല്ലാ പരമിതിയുമങ്ങ് മറക്കും. പിന്നെ പന്തിനുപിന്നിലാണ് എല്ലാം. നല്ല പരീശീലനം വേണമെന്നതിനാല്‍ ഇതിനായി കുറെ സമയം മാറ്റിവെക്കാറുണ്ട്. കിട്ടാവുന്ന അവസരങ്ങളൊക്കെ ഉപയോഗപ്പെടുത്താറുമുണ്ട്. ഒരു കോച്ചായി മാറണമെന്നുണ്ട്. അതിനുള്ള ചില ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. നാട്ടിന്‍പുറങ്ങളില്‍ ഒരുപാട് കഴിവുള്ള കളിക്കാര്‍ അവസരങ്ങളില്ലാത്തതുകൊണ്ട് എങ്ങുമെത്താതെ പോവുകയാണ്. അവര്‍ക്കു വേണ്ടി ഒരു അക്കാദമി തുടങ്ങുകയെന്നത് വലിയ സ്വപ്നമായി കൊണ്ടുനടക്കുന്നുണ്ട്. ഫുട്‌ബോള്‍ കളിക്കാന്‍ മൈതാനങ്ങള്‍ ലഭിക്കുന്നില്ല എന്നതാണ് പ്രധാന പ്രശ്‌നം. വെറുതെ കിടക്കുന്ന സ്‌കൂള്‍ മൈതാനങ്ങള്‍ പോലും ഇപ്പോള്‍ ലഭിക്കുന്നില്ല. ശരിയായ പരിശീലനം വേണ്ട സമയത്ത് ലഭിക്കുകയാണെങ്കില്‍ നല്ല കഴിവുള്ള താരങ്ങള്‍ നമ്മുടെ നാട്ടില്‍ നിന്നു തന്നെ വളര്‍ന്നുവരും. അധികൃതര്‍ ഇതിലേക്ക് ശ്രദ്ധ തിരിക്കണം. ഞാന്‍ കളിച്ചുവളര്‍ന്ന ഫാല്‍ക്കണ്‍സ് കുട്ടോത്ത് ടീമിനു വേണ്ടി നല്ലൊരു ഗ്രൗണ്ട് നിര്‍മിക്കുകയെന്നത് വലിയൊരു ആഗ്രഹമാണ്.

രണ്ടാം നമ്പറുകാരന്‍

രണ്ടാം നമ്പറുകാരനല്ല, ഒന്നാം നമ്പറുകാരന്‍ തന്നെയാണ് കളത്തിലിറങ്ങിയാല്‍ ഈ താരം. വൈശാഖിന്റെ ഭാഷയില്‍ പറഞ്ഞാല്‍, തന്റെ കാല്‍ സ്വര്‍ഗത്തില്‍ പോയ ദിവസമായ രണ്ടാം തിയ്യതിയുടെ ഓര്‍മയാണ് രണ്ടെന്ന നമ്പര്‍. രണ്ടാം നമ്പര്‍ ജഴ്‌സിയിലാണ് കളത്തിലിറങ്ങാറ്. സ്റ്റിക്കിന്റെ മുകളിലും ഈ നമ്പര്‍ പതിച്ചിട്ടുണ്ട്. ഖത്തര്‍ ഫുട്‌ബോള്‍ ടീം അയച്ചുകൊടുത്ത ജഴ്‌സിയിലും രണ്ടാം നമ്പര്‍ എന്നു പതിച്ചിട്ടുണ്ട്. അവസരങ്ങളെ മുതലെടുക്കുമ്പോഴാണ് യഥാര്‍ത്ഥ കളിക്കാരന്‍ പിറവിയെടുക്കുന്നത്. അത് ജീവിതത്തിലായാലും കളിക്കളത്തിലായാലും എന്നാണ് വൈശാഖിന്റെ പക്ഷം. ഈയൊരു ഉറച്ച മനസ്സുകൊണ്ടാണ് ആംപ്യൂട്ട് ഫുട്‌ബോള്‍ ടീമിന്റെ നായകസ്ഥാനത്തേക്ക് വൈശാഖിനെ പരിഗണിച്ചതും ഇന്ത്യക്കായി ജഴ്‌സിയണിയാന്‍ സാധിച്ചതും. ആംപ്യൂട്ട് ഫോട്‌ബോളില്‍ ഇന്ത്യയുടെ ആദ്യയോഗ്യതാ മത്സരം ലോക റാങ്കിങ്ങില്‍ പന്ത്രണ്ടാം സ്ഥാനത്തുള്ള കെനിയയോടായിരുന്നു. കളിയില്‍ തോറ്റെങ്കിലും ഏറെ അഭിമാനം തോന്നിയിരുന്നു. ഏഴു പേരടങ്ങുന്നതാണ് ആംപ്യൂട്ട് ടീം. ക്രച്ചസോ സ്റ്റിക്കോ ഒന്നും പന്ത് തട്ടാന്‍ ഉപയോഗിക്കരുത്. കാല്‍കൊണ്ട് മാത്രമേ തട്ടാവൂ. ഗോളിക്ക് രണ്ട് കാലുകളും ഉണ്ടാവും. പക്ഷെ കൈ ആംപ്യൂട്ട് ചെയ്ത ആളായിരിക്കണം. 50 മിനിറ്റാണ് മത്സരം. 2022 ലെ ആംപ്യൂട്ട് ലോകകപ്പില്‍ ഇന്ത്യക്കായി കളിക്കണമെന്നതാണ് വൈശാഖിന്റെ മനസ്സില്‍. ഉള്ളിലെ കനല്‍ കെടാതെ സൂക്ഷിക്കാന്‍ കഴിയുന്ന വൈശാഖിന് ഇത് സാധിക്കും. ഇന്ത്യന്‍ പാരാലിമ്പിക് വോളീബോള്‍ ടീമിലും വൈശാഖ് കളിച്ചിട്ടുണ്ട്. ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജില്‍ നിന്ന് ബിരുദത്തിനു ശേഷം കോഴിക്കോട് ഹോമിയോ മെഡിക്കല്‍ കോളേജില്‍ നിന്ന് ഫാര്‍മസി കോഴ്‌സ് പൂര്‍ത്തിയാക്കിയ വൈശാഖ് ഇപ്പോള്‍ ഫാര്‍മസിസ്റ്റായി ജോലി നോക്കുന്നു. ഭൂമിയിലെ മനോഹര സ്വകാര്യം എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

ഭയമാണ് ലോകത്തിലെ ഏറ്റവും വലിയ രോഗമെന്നാണ് വൈശാഖ് പറയുന്നത്. ഭയം നിറച്ചമനസ്സുമായി നിങ്ങള്‍ക്ക് ഈ ലോകത്തെ കാണാന്‍ കഴിയില്ല. സാധ്യമാകുമെന്ന മനസ്സുണ്ടെങ്കില്‍ ലോകം നിങ്ങള്‍ക്കൊപ്പം സഞ്ചരിക്കാന്‍ തുടങ്ങും. വിജയവും പരാജയവും നിങ്ങളില്‍ തന്നെയാണുള്ളത്. മുന്‍വിധിയോടുകൂടി ഏത് കാര്യത്തെയും സമീപിക്കാതിരിക്കുക. തന്നെപ്പോലെ അനുഭവമുള്ള നിരവധി പേരെ കാണാനിടയായിട്ടുണ്ട്. അതിജീവനത്തിന്റെ കഥ അവര്‍ ആവേശത്തോടെയാണ് കേള്‍ക്കാറ്. എന്നാല്‍ പലരും പരിമിതിയുടെ കള്ളികളില്‍ നിന്ന് പുറത്തുകടക്കാന്‍ സ്വയം തയ്യാറാവുന്നില്ലെന്നത് ഏറെ സങ്കടകരമാണ്. ഭയമാണ് അവരെ പിറകോട്ടടിപ്പിക്കുന്ന പ്രധാന ഘടകം. എന്നാല്‍ ഉള്ളിലെ കഴിവ് കണ്ടെത്താന്‍ ശ്രമിക്കാതിരിക്കുന്നത് നമ്മളോട് തന്നെ ചെയ്യുന്ന തെറ്റാണ്. ജീവിതം എത്ര മനോഹരമാണ്. എന്നാല്‍ അത് തിരിച്ചറിയാതെ പരിതികളില്‍ മാത്രം നോക്കിയിരിക്കുന്നവര്‍ക്ക് ജീവിതം ആസ്വദിക്കാനാവില്ല. തിരിച്ചുപിടിച്ച ജീവിതം കൊണ്ട് നഷ്ടമായ കാലുനോക്കി മനോഹരമായ പുഞ്ചിരിതൂകി വൈശാഖ് പറയുമ്പോള്‍ ആരിലാണ് ആത്മവിശ്വാസം വളരാതിരിക്കുക.

 

Continue Reading
Click to comment

Leave a Reply

Your email address will not be published.

columns

ദേശീയത ചര്‍ച്ചയാകുമ്പോള്‍-പി.എ ജലീല്‍ വയനാട്

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Published

on

പ്രത്യേക ഭൂവിഭാഗത്തില്‍ ജനങ്ങള്‍ സ്ഥിരമായി, പരമാധികാരമുള്ള ഭരണത്തിന്‍ കീഴില്‍ ജീവിച്ചാല്‍ അതൊരു രാജ്യമായി മാറുന്നു. എന്നാല്‍ ആ പ്രത്യേക ഭൂവിഭാഗത്തിലെ ജനങ്ങളുടെ ഏകതാ ബോധവും പരസ്പര സ്‌നേഹവും സുഖദുഃഖങ്ങളുടെ മത വര്‍ഗ നിരപേക്ഷ സ്വീകാര്യതയും ചരിത്ര ബോധവുമാണ് ആ രാജ്യത്തെ ദേശ രാഷ്ട്രമാക്കുന്നത്. പാശ്ചാത്യ യൂറോപ്യന്‍ രാജ്യങ്ങളെ ഏകോപിപ്പിച്ചതിനും ചരിത്രബോധം നല്‍കിയതിനും പിന്നില്‍ മതത്തിനോ മതാധിഷ്ഠിത ഭരണകൂടങ്ങള്‍ക്കോ ഉള്ള പങ്ക് നിഷേധിക്കാന്‍ കഴിയില്ല. അതുവഴിയാണവരുടെ ദേശീയത അടയാളപ്പെടുത്തുന്നതും. എന്നാല്‍ ഇന്ത്യന്‍ ദേശീയത രൂപപ്പെടുന്നതില്‍ മതത്തിനോ മതാധിഷ്ഠിത ശക്തികള്‍ക്കോ ഒരു പങ്കുമില്ലെന്നതാണ് വിസ്മയം. നൂറ്റാണ്ടുകള്‍ പിന്നിട്ട കോളനി വാഴ്ചയും അതേതുടര്‍ന്നുണ്ടായ ബ്രിട്ടീഷ് വിരുദ്ധതയുമാണ് ഇന്ത്യന്‍ ദേശീയതക്കാധാരം. ഇന്ത്യന്‍ ദേശീയത രൂപപ്പെടുത്തുന്നതില്‍ ജാതി മത ഭേദമെന്യ ഉള്ളില്‍ ഊറിക്കൂടി ഉറച്ച കോളനി വിരോധമുണ്ട്. ആ അര്‍ഥത്തിലാണ് നമ്മുടെ ചരിത്രത്തെ നോക്കി കാണേണ്ടത്. സ്വാതന്ത്ര്യ പ്രഖ്യാപനമുണ്ടാകുന്നതിനു മുന്‍പ്തന്നെ നമ്മുടെ ഭരണഘടന രൂപീകരണത്തെക്കുറിച്ച്ആലോചിച്ചിട്ടുണ്ട്.

മത, വര്‍ഗ വേര്‍തിരുവുകള്‍ക്കതീതമായ ഭരണഘടന ഉണ്ടാക്കാനുള്ള പരിശ്രമം രണ്ടു വര്‍ഷവും ഒന്‍പതു മാസവും 18 ദിവസവും നീണ്ടുനിന്നു. രാജ്യത്തിനു ഒരൗദ്യോഗിക മതമില്ലാത്ത രീതിയില്‍, മതേതരമായി ഭരണഘടന സങ്കല്‍പിക്കപ്പെട്ടു. എന്നാല്‍ ഭൂരിപക്ഷ ന്യൂനപക്ഷ വിശ്വാസികളെ ഉള്‍ക്കൊണ്ട് പോകാനും അവരവരുടെ സംസ്‌കാരങ്ങളോട് കൂറുപുലര്‍ത്തി സമഭാവനയോടെ മുന്നോട്ടുപോകാനും ആഹ്വാനം ചെയ്യുന്നതായി ഭരണഘടനയുടെ സൂക്ഷ്മ വായന വ്യക്തമാക്കുന്നു. ഭരണഘടനയുടെ മുഖവുര തന്നെ സത്താപരമായി എന്താണ് ആ പ്രമാണത്തിന്റെ അവതരണ താത്പര്യമെന്ന് വ്യക്തമാക്കുന്നതാണ്. ജനങ്ങളാല്‍ എഴുതപ്പെട്ട എന്ന തുടക്കം അതിന്റെ മാനവിക മുഖമാണ് തുറക്കപ്പെടുന്നത്.

ദൈവനാമത്തില്‍ എന്ന് തുടങ്ങണമെന്ന് ശഠിച്ച എച്ച്.വി കമ്മത്തിന്റെ വാദമോ, പരമേശ്വര നാമത്തില്‍ വേണമെന്ന് വാദിച്ച ഗോവിന്ദ മാളവ്യയുടെ താല്‍പര്യമോ അല്ല ഇന്ത്യയുടെ മത നിരപേക്ഷ ഭരണ ഘടനാനിര്‍മാണ സമിതി പരിഗണിച്ചത്. ഇന്ത്യ-പാക് വിഭജനത്തിന്റെ വേരുകള്‍ ചെന്നെത്തുന്ന പരിസരം ഹിന്ദു-മുസ്‌ലിം വിദ്വേഷത്തിന്റേതാണ്. താല്‍പര്യമില്ലാതെ നാട് കടത്തപ്പെട്ടവര്‍ ഇരു ഭാഗത്തുമുണ്ട്. മാനവിക ചിന്തകളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ജയിച്ചടക്കിയതാണ് വിഭജനത്തിന്റെ കാതല്‍. ഇവിടെ നിരപരാധികളുടെ മനഃസാക്ഷി വായിക്കാന്‍ ഭരണഘടനാ നിര്‍മാണ സഭക്ക് കഴിഞ്ഞിട്ടുണ്ട്. പാകിസ്ഥാനിലേക്കു പോയവര്‍ തിരിച്ചുവന്നാല്‍ ഇന്ത്യന്‍ പൗരത്വം അവര്‍ക്കു നല്‍കിയേ തീരുവെന്ന് വാദിച്ച ബീഹാറുകാരന്‍ ബ്രിജേഷ് മിശ്രയെ ഓര്‍ക്കുന്നത് അതുകൊണ്ടാണ്. പൗരാവകാശങ്ങളുടെ നീണ്ട വിശദീകരണം 5 മുതല്‍ 11 വരെ അനുഛേദങ്ങള്‍ പറയുന്നത്. പൗരനെ എങ്ങനെ നാടുകടത്താമെന്നല്ല അവനെ എങ്ങനെ ഉള്‍ക്കൊള്ളാമെന്നതിന്റെ വിവരണമാണത്. എന്നാല്‍ ഭരണഘടനയുടെ പിറവിയില്‍ തന്നെ അതില്‍ അസഹിഷ്ണുത കാണിച്ചവരും ചോദ്യംചെയ്തവരുമുണ്ട്. രാഷ്ട്രത്തെ ഒറ്റക്കല്ലില്‍ കൊത്തിയെടുക്കാനുള്ള അവരുടെ ശ്രമത്തിന് കോളനി വാഴ്ചയുടെ പഴക്കമുണ്ട്. അവരുടെ താല്‍പര്യത്തിന് എതിരുനിന്ന പ്രധാന ശക്തി രാഷ്ട്ര പിതാവായിരുന്നു. മഹാത്മജിയെ വകവരുത്തിയതിലൂടെയും ഇപ്പോഴും വീണ്ടും വീണ്ടും കൊന്നുകൊണ്ടിരിക്കുന്നതിലൂടെയും അവരുടെ ലക്ഷ്യത്തിലേക്കു അടുത്തുകൊണ്ടിരിക്കുന്നു.

ബഹുസ്വര സങ്കര സംസ്‌കാരങ്ങളുടെ നിലനില്‍പ്പും വളര്‍ച്ചയും അംഗീകരിക്കാന്‍ കഴിയാത്തവര്‍ ഒരു രാഷ്ട്രമെന്ന നിലക്ക് രാഷ്ട്രരൂപീകരണത്തിന്റെ ചരിത്രമറിയാത്തവരും ദേശീയ പൈതൃകത്തിന്റെ ഘടന അറിയാത്തവരുമാണ്. ദ്രാവിഡ അടിത്തറയിലേക്ക് പിന്നീട് ഉള്‍ച്ചേര്‍ക്കപ്പെട്ട സംസ്‌കാരങ്ങളാണ് ആര്യ, ബൗദ്ധ പൗരസ്ത്യ, പൗരസ്‌ത്യേതര അടരുകള്‍. ഈ കൂടിക്കലര്‍ന്ന ബഹുപാളികളെ വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്ത ഒരു ചരിത്ര പശ്ചാത്തലം ബോധപൂര്‍വം മറന്നുകൊണ്ട് വ്യക്തികളുടെ പ്രാഥമിക പരിഗണനയിലുള്ള ഐച്ഛിക വിഷയമായ വസ്ത്രത്തിലും ഭക്ഷണത്തില്‍പോലും ഇടപെടുന്ന അവസ്ഥ സാമൂഹ്യഘടനയെ തകര്‍ക്കുമെന്നതില്‍ സംശയിക്കേണ്ടതില്ല. ഇന്ത്യയുടെ നാനാത്വത്തിലുള്ള ഏകത്വമെന്ന കാഴ്ചപ്പാട് അംഗീകരിക്കപ്പെടണം. ബഹുസ്വര സങ്കര സംസ്‌കാരം സംരക്ഷിക്കപ്പെട്ടുകൊണ്ടുള്ള ദേശീയ ബോധങ്ങളാണുണ്ടാകേണ്ടത്. മറിച്ചുള്ള വികാരങ്ങളെ ദേശീയതയെന്ന് വിളിക്കാന്‍ കഴിയില്ല.

ഇന്ത്യയുടെ ദേശീയ കവിയാണ് രവീന്ദ്രനാഥ ടാഗോര്‍. ടാഗോര്‍ ദേശീയതയെ നിര്‍വചിച്ചിട്ടുണ്ട്. അത് മാനവികതയില്‍ അധിഷ്ഠിതമാണ്. മാനവികതയില്ലാത്ത ദേശീയത ശാപമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അത് സകല തിന്മയുടെയും മൂലഹേതുവാകുമെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്ന് പുലര്‍ന്നിരിക്കുകയാണ്. മനുഷ്യത്വത്തിനപ്പുറമുള്ള രാജ്യ സ്‌നേഹത്തെപ്പോലും അദ്ദേഹം ശക്തിയായി അപലപിച്ചു. ശാന്തിനികേതനില്‍ താന്‍ നിര്‍മിച്ച സര്‍വകലാശാലയുടെ ആപ്തവാക്യം ‘യത്ര വിശ്വം ഭവത് ഏക നീഡം’ എന്നതായിരുന്നു. അഥവാ ഈ ലോകം മുഴുവന്‍ ഒരു പക്ഷികൂടായിതീരുക വിവിധ വര്‍ണങ്ങളില്‍, വൈവിധ്യമേറിയ കൊഞ്ചലുകളുള്ള കിളിക്കൂടായി ലോകം മാറണമെന്നാഗ്രഹിച്ചു അദ്ദേഹം.

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Continue Reading

columns

സത്യാന്വേഷി-പ്രതിഛായ

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്.

Published

on

‘അത് വക്കീലിനോട് ഇനി മുതല്‍ വാദിക്കരുതെന്ന് ആവശ്യപ്പെടുന്നതുപോലെയാണ്. ഒരു മാധ്യമപ്രവര്‍ത്തകനോട് എങ്ങനെയാണ് എഴുതരുതെന്ന് ആവശ്യപ്പെടാനാകുക? നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹമതിന് മറുപടി പറയാന്‍ ബാധ്യസ്ഥനാണ്. പക്ഷേ ഒരാള്‍ അഭിപ്രായം പറയുന്നതിനെ എങ്ങനെയാണ് മുന്‍കൂട്ടി എതിര്‍ക്കാന്‍കഴിയുക?’ സുപ്രീംകോടതിയിലെ പ്രമുഖന്യായാധിപന്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റേതാണ് ഈകുറിക്കുകൊള്ളുന്ന വാക്കുകള്‍. ‘ആള്‍ട്ട്‌ന്യൂസ് സ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ്‌സുബൈറിനെ സമൂഹമാധ്യമമായ ട്വിറ്ററില്‍ എഴുതുന്നതില്‍നിന്ന് തടയണമെന്ന ഉത്തര്‍പ്രദേശ് പൊലീസിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു രാജ്യത്തെ അത്യുന്നത നീതിപീഠം. സമൂഹമാധ്യമങ്ങളിലെ തെറ്റായവിവരങ്ങളുടെ വസ്തുതാന്വേഷകനായി പ്രസിദ്ധനായ സുബൈറിനെ തുടരെത്തുടരെ കേസുകളുമായി വരിഞ്ഞുമുറുക്കി കാലാകാലത്തേക്ക് തുറുങ്കിലടക്കാനും ബി.ജെ.പി സര്‍ക്കാരുകള്‍ക്കെതിരെ പ്രതികരിക്കാതിരിക്കാനുമായി ഇട്ട പദ്ധതിയെ പൊളിച്ചടുക്കുകയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്. നാലരക്കൊല്ലംമുമ്പ് ട്വീറ്റ്‌ചെയ്ത ഒരു വിഷയത്തിന്റെ പേരിലായിരുന്നു യു.പി സര്‍ക്കാര്‍ സുബൈറിനെ അറസ്റ്റ്‌ചെയ്ത് ജയിലിടച്ചത്. ജൂണ്‍ 27ന് അറസ്റ്റുചെയ്ത സുബൈറിനെ സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യത്തെതുടര്‍ന്ന് മോചിപ്പിച്ചത് ജൂലൈ 21നായിരുന്നു; കൃത്യം 23 ദിവസത്തിനുശേഷം. ഡല്‍ഹിക്കുപുറമെ യു.പിയില്‍ ആറു കേസുകളാണ് സുബൈറിനെതിരെ ചുമത്തിയത്. ഓരോ കേസിലും ജാമ്യം നേടുമ്പോള്‍ വൈകാതെ മറ്റൊരു കേസില്‍ അറസ്റ്റുരേഖപ്പെടുത്തി യുവാവിന്റെ മോചനം വൈകിക്കലായിരുന്നു തന്ത്രം. എന്നാല്‍ ഇത് തിരിച്ചറിഞ്ഞായിരുന്നു കോടതിയുടെ ഇടപെടല്‍. എഫ്.ഐ.ആറുകള്‍ റദ്ദാക്കിയില്ലെങ്കിലും എല്ലാകേസുകളും ഡല്‍ഹി കോടതിയിലേക്ക് മാറ്റാനും സുബൈറിന് ഇടക്കാലം ജാമ്യം നല്‍കി വിട്ടയക്കാനുമായിരുന്നു 21ലെ വിധി.

ഇന്ത്യയുടെ പാരമ്പര്യമാണ് സത്യം. മുണ്ഡകോപനിഷത്തിലെ ‘സത്യമേവ ജയതേ’ ആണ് രാജ്യത്തിന്റെ ഔദ്യോഗികചിഹ്നത്തില്‍ ആലേഖന ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ സത്യം കണ്ടെത്തി അവതരിപ്പിക്കുന്ന ആരും ആര്‍ഷഭാരത പാരമ്പര്യത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. മാധ്യമപ്രവര്‍ത്തകോട്, വിശേഷിച്ച് സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നവരോട് ബി.ജെ.പി ഭരണകൂടങ്ങള്‍ പൊലീസിനെ ഉപയോഗിച്ച് ചെയ്തുകൂട്ടുന്നതെന്തെല്ലാമാണെന്നതിന് മികച്ച തെളിവാണ് സുബൈറിന്റെ അറസ്റ്റും തുടര്‍ന്നുള്ള സംഭവങ്ങളും. എന്നാല്‍ ഇതിന് നേര്‍വിപരീതമായിരുന്നു രാഹുല്‍ഗാന്ധിക്കെതിരായി വ്യാജ വീഡിയോ സംപ്രേഷണംചെയ്തതിന് ‘ടൈംസ് നൗ’ ടി.വി അവതാരകന്‍ രോഹിത് രഞ്ജന് അനുകൂലമായ ബി.ജെ.പി സര്‍ക്കാരിന്റെ നീക്കം. രാഹുല്‍ഗാന്ധി രാജസ്ഥാനില്‍ ടെയ്‌ലറെ കൊലപ്പെടുത്തിയ യുവാക്കളെ കുട്ടികളല്ലേ എന്നു വിളിച്ചെന്ന വ്യാജ പ്രചാരണം നടത്തിയതിന് കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ പൊലീസ് രോഹിത്തിനെ അറസ്റ്റ്‌ചെയ്യാനെത്തിയപ്പോള്‍ മറ്റൊരു കേസ് ചുമത്തി അറസ്റ്റില്‍നിന്ന് രക്ഷിച്ചെടുക്കുകയായിരുന്നു ഡല്‍ഹി പൊലീസ്. പഴയ ഹിന്ദിസിനിമയിലെ ഒരു ഡയലോഗ് പങ്കുവെച്ചായിരുന്നു സുബൈറിന്റെ നാലരവര്‍ഷം മുമ്പത്തെ ട്വീറ്റ്. വിദ്വേഷ പ്രചാരകരോട് വിട്ടുവീഴ്ചയില്ലെന്നാണ് 33 കാരനായ സുബൈറിന്റെ സുധീര പ്രഖ്യാപനം.

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്. നിമിഷങ്ങളെന്നോണം വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്ന നുണ ഫാക്ടറികളുടെ ഓശാരത്തില്‍ അധികാരത്തിലെത്തുന്ന ഭരണകൂടങ്ങള്‍ക്കാണ് ആള്‍ട്ട്‌ന്യൂസ് പ്രധാനമായും വെല്ലുവിളിയുയര്‍ത്തിയത്. സുബൈറിന്റെ ഫാക്ട്‌ചെക് വാര്‍ത്തകള്‍ ലോകത്തെ ഉന്നതമാധ്യമങ്ങള്‍വരെ എടുത്തുകൊടുക്കാനാരംഭിച്ചു. പ്രവാചകനെതിരെ ബി.ജെ.പി വക്താവ് നൂപുര്‍ശര്‍മ നടത്തിയ വിവാദ പ്രസ്താവത്തിന്റെ വീഡിയോ അതേപടി ആള്‍ട്ട്‌ന്യൂസ് പ്രസിദ്ധപ്പെടുത്തിയതാണ് സത്യത്തില്‍ സുബൈറിനെ നോട്ടമിട്ടിരുന്ന ബി.ജെ.പി നേതാക്കളെ പെട്ടെന്ന് പൊലീസിനെ വിട്ട് അറസ്റ്റുചെയ്യാന്‍ നിര്‍ബന്ധിച്ചത്. എന്നാല്‍ ഇതാണ് കാരണമെന്ന് പറയാതെ നാലര വര്‍ഷം മുമ്പത്തെ കാര്യമാണ് പറഞ്ഞതെന്നുമാത്രം. വിവാഹേതര ബന്ധമുണ്ടെന്നതിന് ഭാര്യയെ ഭര്‍ത്താവ് മര്‍ദിക്കുന്നതിന്റെ ദൃശ്യം കാട്ടി അത് ‘ലൗ ജിഹാദാ’ണെന്ന് പ്രചരിപ്പിക്കുന്നവരെപോലുള്ളവരെയും സുബൈര്‍ തുറന്നുകാട്ടി. മേയില്‍ ജ്ഞാന്‍വ്യാപി പള്ളി വിവാദത്തിലും തീവ്ര ഹിന്ദുത്വവാദികള്‍ക്കെതിരെ സുബൈര്‍ നിരവധി പോസ്റ്റുകളിട്ടിരുന്നു. ദേശീയ മാധ്യമങ്ങളിലെ അവതാരകരുടെ തനിനിറം തുറന്നുകാട്ടുകയും സുബൈറിന്റെ പ്രധാന ജോലിയായിരുന്നു. സുബൈറിന്റെ വരുമാനം ലാഭം പ്രതീക്ഷിക്കാതെ സംഭാവനയിലൂടെ പ്രവര്‍ത്തിക്കുന്ന ആള്‍ട്ട്‌ന്യൂസില്‍നിന്ന് കിട്ടുന്ന തുച്ഛമായ വേതനമാണ്. സ്ഥാപനത്തിന്റെ ഉടമകളായ പ്രാവ്ദ മീഡിയ ഫൗണ്ടേഷന്റെ ഡയറക്ടര്‍മാരിലൊരാളാണിപ്പോള്‍. ബെംഗളൂരുവില്‍ ജനിച്ച സുബൈറിന്റെ സ്‌കൂള്‍-കോളജ് വിദ്യാഭ്യാസവും അവിടെയായിരുന്നു.

Continue Reading

columns

ജനാധിപത്യ പോരാട്ടങ്ങളുടെ വിജയം- പി.എം.എ സലാം

വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.

Published

on

വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.

വഖഫ് സംരക്ഷണ റാലിക്ക് ശേഷം വളരെ മോശമായ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയമാണ് സി.പി.എം പയറ്റിയത്. കേരളത്തിലെ മുസ്‌ലിംകളുടെ അട്ടിപ്പേറവകാശം മുസ് ലിംലീഗിനില്ലെന്ന് പറഞ്ഞ് മുസ്‌ലിംലീഗിനെയും മതസംഘടനകളെയും ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തിയത്. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ എല്ലാ മത സംഘടനകളും അംഗങ്ങളായ മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി വഖഫ് നിയമന വിഷയത്തില്‍ പലതവണ മുഖ്യമന്ത്രിയെ കണ്ടിരുന്നു. മുസ്‌ലിം സംഘടനകള്‍ ഒറ്റക്കെട്ടായാണ് ഈ ആവശ്യത്തിനുവേണ്ടി നിലകൊണ്ടത്. എന്നാല്‍ അതിനെയൊന്നും സര്‍ക്കാര്‍ ഗൗനിച്ചില്ല. മതസംഘടനകള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിച്ചതോടൊപ്പം തീരുമാനത്തില്‍നിന്ന് പിന്നോട്ടില്ലെന്ന മട്ടിലാണ് നിയമസഭയില്‍ മന്ത്രിമാര്‍ പോലും സംസാരിച്ചത്.

എന്നാല്‍ ഒരു ഘട്ടത്തിലും സമരത്തില്‍നിന്ന് പിന്തിരിയാന്‍ മുസ്‌ലിംലീഗ് തയ്യാറായില്ല. കേന്ദ്ര വഖഫ് ആക്ടിന് വിരുദ്ധമായി കേരളത്തില്‍ മാത്രം വിവേചനത്തിന്റെ ഈ നിയമം അനുവദിക്കില്ലെന്ന് മുസ്‌ലിംലീഗ് അസന്നിഗ്ധമായി വ്യക്തമാക്കി. വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നതിനെ ന്യായീകരിച്ച്‌കൊണ്ട് സി.പി.എം നേതാക്കളും സൈബര്‍ സഖാക്കളും ധാരാളം എഴുതി. പലപ്പോഴും അനാവശ്യമായി മുസ് ലിം ലീഗിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും ഇവര്‍ ശ്രമിച്ചു. വഖഫ് ബോര്‍ഡില്‍ യു.ഡി.എഫ് അമുസ്‌ലിം നിയമനം നടത്തിയിട്ടുണ്ടെന്ന പച്ചക്കള്ളം അടിച്ചിറക്കി. പി.എസ്.സിക്ക് വിടാനുള്ള തീരുമാനം വഖഫ് ബോര്‍ഡ് ഏകകണ്ഠമായി സ്വീകരിച്ചതാണെന്ന് മുഖ്യമന്ത്രി പോലും നുണ പറഞ്ഞു. കേരളത്തിലെ വന്ദ്യവയോധികരായ മതസംഘടനാ നേതാക്കള്‍ പലപ്പോഴായി മുഖ്യമന്ത്രിയെ കണ്ടെങ്കിലും ഉറപ്പ് നല്‍കുകയല്ലാതെ ഒന്നും നടന്നില്ല. ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ മുസ്‌ലിംലീഗ് അംഗങ്ങള്‍ വഖഫ് നിയമന തീരുമാനം പിന്‍വലിക്കാന്‍ പലതവണ ആവശ്യപ്പെട്ടു. ഒടുവില്‍ ഗത്യന്തരമില്ലാതെയാണ് ഇപ്പോള്‍ തീരുമാനം പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചിരിക്കുന്നത്. മുസ്‌ലിംലീഗിന്റെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പ് നല്‍കിയത്.

ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ വഖഫ് ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഏറ്റവുമൊടുവില്‍ കഴിഞ്ഞ ജൂണ്‍ 28ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സംസ്ഥാന കമ്മിറ്റി ധര്‍ണ സംഘടിപ്പിച്ചു. മതസംഘടനാ നേതാക്കളോട് പച്ചക്കള്ളം പറഞ്ഞ് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയും കൂട്ടരും പലപ്പോഴായി ശ്രമിച്ചത്. 2016 ല്‍ തന്നെ എല്ലാ മുസ്‌ലിം മത സംഘടനകളും മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കീഴില്‍ ഒന്നിച്ച് ഗവര്‍ണറെ പോയി കാണുകയും സര്‍ക്കാര്‍ നീക്കത്തിനെതിരെ ശബ്ദമുയര്‍ത്തുകയും ചെയ്തിരുന്നു. കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരവും നടത്തി. മുഖ്യമന്ത്രിക്കും നിവേദനം നല്‍കി. നിയമസഭക്ക് അകത്ത് മുസ്‌ലിംലീഗിന്റെയും പ്രതിപക്ഷത്തിന്റെയും ശക്തമായ പ്രതിഷേധം ഉണ്ടായി. ബില്ല് വരുന്ന സമയത്തും പാസ്സാക്കുന്ന സമയത്തും ശക്തമായ ഭാഷയില്‍ തന്നെ പ്രതിപക്ഷം എതിര്‍പ്പറിയിച്ചിരുന്നു. ഇതെല്ലാം നിയമസഭാ രേഖയിലുള്ളതാണ്. എന്നാല്‍ അതെല്ലാം മറന്നുകൊണ്ടാണ് മുഖ്യമന്ത്രി കള്ളം പറഞ്ഞത്.

നിയമസഭ പാസ്സാക്കിയ നിയമം ആയതുകൊണ്ട് നിയസമഭയില്‍ തന്നെ അവതരിപ്പിച്ച് തിരുത്തണമെന്നാണ് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടത്. കോഴിക്കോട്ട് നടന്നത് സമരപ്രഖ്യാപനം മാത്രമായിരുന്നു. പിന്നീട് നിരന്തര സമരങ്ങളുടെ ദിവസങ്ങളായിരുന്നു. പ്രതിസന്ധികള്‍ ഏറെയുണ്ടായിട്ടും നിയമം പിന്‍വലിക്കും വരെ മുസ്‌ലിം ലീഗ് സമര രംഗത്ത് ഉറച്ചുനിന്നു. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ തിരുവനന്തപുരത്ത് മുസ്‌ലിംലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സര്‍ക്കാര്‍ പിന്മാറും വരെ സമരം തുടരുമെന്ന് ഈ പരിപാടിയില്‍ നിയമസഭാ പാര്‍ട്ടി ലീഡര്‍ പി.കെ കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചു. കോഴിക്കോട് നടത്തിയ വഖഫ് സംരക്ഷണ റാലിക്ക് ശേഷം രണ്ടാം ഘട്ടമായി പഞ്ചായത്ത്, മുനിസിപ്പല്‍, മേഖലാ കേന്ദ്രങ്ങളില്‍ സമര സംഗമങ്ങള്‍ സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് നടന്ന പ്രതിഷേധ പരിപാടികളായിരുന്നു സമരത്തിന്റെ മൂന്നാം ഘട്ടം.

ഇടക്കാലത്ത് കോവിഡ് വ്യാപകമായപ്പോള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് വഖഫ് സംരക്ഷണ പ്രക്ഷോഭം തുടര്‍ന്നു. മുസ്‌ലിംലീഗിന്റെ വഖഫ് സംരക്ഷണ പ്രക്ഷോഭത്തില്‍ സഹികെട്ട സര്‍ക്കാര്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന കുറ്റം ചുമത്തി പ്രാദേശികമായി കേസുകളെടുത്തു. കോഴിക്കോട് നടന്ന മഹാറാലിക്ക് ശേഷം പതിനായിരം പേര്‍ക്കെതിരെ കേസെടുത്തായിരുന്നു പ്രതികാര നടപടി. വഖഫ് സംരക്ഷണ പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായി മുസ്‌ലിം ലീഗ് കലക്ടറേറ്റ് മാര്‍ച്ചുകളും സംഘടിപ്പിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.