Connect with us

columns

കേന്ദ്ര സര്‍ക്കാറിന്റെ അക്രമോത്സുക ഫെഡറലിസം- ഷംസീര്‍ കേളോത്ത്‌

ഇന്ത്യ സഹകരണഫെഡറലിസത്തില്‍ നിന്ന് ആക്രമോത്സുക ഫെഡറലിസത്തിലേക്ക് വഴിമാറുകയാണന്ന് രാഷ്ട്രമീമാംസാ പണ്ഡിതര്‍ വിലയിരുത്തി തുടങ്ങിയിരിക്കുന്നു.

Published

on

ഷംസീര്‍ കേളോത്ത്‌

സര്‍ക്കാരും ഗവര്‍ണ്ണറും തമ്മില്‍ കേട്ട് കേള്‍വിയില്ലാത്തവിധം പരസ്പരം പോരടിക്കുകയാണ്. രണ്ട് ഭരണഘടനാസ്ഥാപനങ്ങള്‍ക്കിടയില്‍ നിര്‍ബന്ധമായും ഉണ്ടാവേണ്ട സഹകരണ മനോഭാവം അപ്രത്യക്ഷമായിരിക്കുന്നു. പരസ്പരം ഉന്നയിക്കുന്ന ആരോപണങ്ങള്‍ ഗൗരവമേറിയതും ഞെട്ടിക്കുന്നതുമാണ്. കേരളത്തിലെ മാത്രം പ്രത്യേക സാഹചര്യമല്ല ഇത്. പ്രധാന പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലൊക്കെ ഗവര്‍ണറുടെ ഓഫീസ്, ജനാധിപത്യ മാര്‍ഗത്തില്‍ അധികാരത്തിലെത്തിയ സര്‍ക്കാരുകളെ പല മാര്‍ഗത്തില്‍ യാതൊരു തത്വദീക്ഷയുമില്ലാതെ ബുദ്ധിമുട്ടിക്കുന്ന രീതിയാണ് കണ്ടുവരുന്നത്. ഫെഡറല്‍ മൂല്യങ്ങളെ മാറ്റിനിര്‍ത്തിയുള്ള കേന്ദ്രീകൃത ഭരണരീതി രാജ്യത്തിന് അനുഗുണമാവുമോ എന്നത് അതീവ ഗൗരവമേറിയ ചോദ്യമാണ്. മുഖ്യപ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവ് രാഹുല്‍ ഗാന്ധി അപകടകരമായ ഈ പ്രവണതയെപറ്റി സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജ്യത്ത് രാജഭരണം നിലനിന്ന കാലത്തടക്കം പ്രവിശ്യാ അധികാരങ്ങളെ മാനിച്ചിരുന്നുവെന്നും സംസ്ഥാനങ്ങളെ അപമാനിക്കുന്ന കേന്ദ്ര നീക്കം ശരിയല്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചാവശ്യപ്പെടുകയുണ്ടായി. അദ്ദേഹമടക്കമുള്ളവര്‍ ഉന്നയിക്കുന്ന വിഷയത്തിലെ മെറിറ്റ് പരിശോധിക്കുന്നതിന്പകരം വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന മറുവാദമുയര്‍ത്തി ഗൗരവകരമായ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ് പ്രധാനമന്ത്രിയടക്കമുള്ളവര്‍ ചെയ്യുന്നത്. ഇന്ത്യ സഹകരണഫെഡറലിസത്തില്‍ നിന്ന് ആക്രമോത്സുക ഫെഡറലിസത്തിലേക്ക് വഴിമാറുകയാണന്ന് രാഷ്ട്രമീമാംസാ പണ്ഡിതര്‍ വിലയിരുത്തി തുടങ്ങിയിരിക്കുന്നു.

എന്താണ് ഫെഡറലിസം?

ചെറുതാണെങ്കില്‍ വിദേശ അധിനിവേശത്താലും അതിവിസ്തൃതമാണെങ്കില്‍ ആഭ്യന്തര തര്‍ക്കങ്ങളാലും ഒരു റിപ്പബ്ലിക്ക് നശിച്ചുപോയേക്കാമെന്ന് തത്വചിന്തകന്‍ മോണ്ടേസ്‌ക്യു അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈയൊരു പ്രതിസന്ധി തരണം ചെയ്യാന്‍ ലോകം വികസിപ്പിച്ചെടുത്ത ഭരണമാതൃകയാണ് ഫെഡറലിസം എന്ന് പറഞ്ഞാല്‍ തെറ്റാവില്ല. പൂര്‍ണാര്‍ഥത്തില്‍ ഫെഡറല്‍ സംവിധാനം എന്നത്‌കൊണ്ട് ഉദ്ദേശിക്കുന്നത് പരമാധികാരത്തിന്റെ പങ്കുവെക്കലാണ്. ഒരു രാജ്യത്തിന്റെ സമഗ്രാധികാരം കേന്ദ്ര സര്‍ക്കാറില്‍ മാത്രം കേന്ദ്രീകരിക്കാതെ പ്രവിശ്യാ സര്‍ക്കാരുകളിലേക്കും ചാര്‍ത്തിനല്‍കുന്ന വ്യവസ്ഥയാണ് ഫെഡറല്‍ സംവിധാനനം വിഭാവനം ചെയ്യുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഔദാര്യമായുള്ള അധികാര വിഭജനമല്ല മറിച്ച് രാജ്യത്തെ വിവിധ പ്രവിശ്യകള്‍ക്കുള്ള ഭരണഘടനാദത്തമായ അവകാശമാണ് ഈ അധികാരങ്ങള്‍. പ്രവിശ്യകള്‍ക്ക്‌സംസ്ഥാനങ്ങള്‍ക്ക് അവരവരുടെ സ്വത്വം നിലനിര്‍ത്താന്‍ അവകാശം നല്‍കുക വഴി ആഭ്യന്തര തര്‍ക്കങ്ങള്‍ ഇല്ലാതാക്കുകയും സുശക്തമായ കേന്ദ്ര ഭരണ സംവിധാനം വഴി വിദേശ അധിനിവേശം തടയുകയും ചെയ്യുന്ന ഉപായമായാണ് ഫെഡറലിസം ലോകത്ത് പടര്‍ന്ന്പിടിച്ചത്. വിപ്ലവത്തിന്‌ശേഷം അമേരിക്കയില്‍ രൂപം കൊണ്ട രാഷ്ട്രം ഫെഡറല്‍ മൂല്യങ്ങളെ ഉള്‍ക്കൊണ്ടുള്ളതായിരുന്നു. അധികാരം ഒരു വ്യക്തിയിലോ ഒരൊറ്റ സര്‍ക്കാരിലോ തന്നെയോ കേന്ദ്രീകരിക്കപ്പെടുന്നത് സമഗ്രാധിപത്യത്തിലേക്കും പൗരന്‍മാരുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നതിലേക്കോ നയിക്കുമെന്ന് അമേരിക്കന്‍ രാഷ്ട്ര നിര്‍മ്മാതാക്കള്‍ ഭയപ്പെട്ടു. വിവിധ ഫെഡറല്‍ യൂണിറ്റുകള്‍ തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക രൂപം കൊള്ളുന്നത്. സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാരിനും (പ്രസിഡന്റ്) തങ്ങളുടെ അധികാര പരിധി വ്യക്തമായി വേര്‍തിരിച്ച് നല്‍കി. ഫെഡറലിസത്തിന്റെ മികച്ച മാതൃകകളിലൊന്നാണ് അമേരിക്ക. എന്നാല്‍ ഫെഡറലിസം അധികാരം വിഭജിച്ച് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കുകയാണങ്കില്‍ യൂണിറ്ററി മോഡല്‍ സര്‍ക്കാര്‍ നേര്‍ വിപരീതമാണ് പ്രവര്‍ത്തിക്കുക. കേന്ദ്രസര്‍ക്കാറില്‍ അധികാരങ്ങളെല്ലാം കേന്ദ്രീകരിക്കുന്ന സംവിധാനമാണത്. ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ യൂണിറ്ററി സിസ്റ്റത്തിനുള്ള ഉദാഹരണങ്ങളാണ്. കേന്ദ്ര സര്‍ക്കാര്‍ വീതിച്ച് നല്‍കുന്ന അധികാരങ്ങള്‍ വിനിയോഗിക്കുക എന്ന ചുമതല മാത്രമേ യൂണിറ്റുകള്‍ക്ക് ഉണ്ടാവുകയുള്ളൂ.

ഇന്ത്യന്‍ ഫെഡറലിസം

ഇന്ത്യന്‍ റിപ്പബ്ലിക്കിനെ ഈ മാതൃകകളില്‍ ഏത് വിഭാഗത്തിലാണ് ഉള്‍ക്കൊള്ളിക്കുക. ഇന്ത്യയൊരു അര്‍ധഫെഡറേഷന്‍ ആണന്നാണ് പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ള വാദം. യൂണിറ്ററി സിസ്റ്റത്തിന്റെ പല രീതികളും (അനുച്ഛേദം 356 അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള കേന്ദ്രാധികാരം) ഉള്‍ക്കൊള്ളിക്കപ്പെട്ടിള്ളതിനാലാണ് ഇന്ത്യൊയെരു അര്‍ധഫെഡറേഷനായി അന്താരഷ്ട്ര അക്കാദമിക സമൂഹം വിലയിരുത്തിയത്. ഇന്ത്യന്‍ ഭരണഘടനയില്‍ ഫെഡറല്‍ എന്ന പദം കാണാനാവില്ല. ഭരണഘടനയുടെ അനുച്ഛേദം ഒന്ന് ഇന്ത്യയെ യൂണിയന്‍ ഓഫ് സ്റ്റേറ്റ് എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. ഇങ്ങനെയൊക്കെയാണങ്കിലും ഭരണഘടനാനിര്‍മ്മാതാക്കള്‍ ഇന്ത്യയെ ഫെഡറേഷന്‍ ആയാണ് കണക്കാക്കിയിരുന്നത്. ഫെഡറേഷന്‍ എന്ന പദത്തിന്പകരം യൂണിയന്‍ എന്ന പദം ചേര്‍ത്തത് ഡോ. അംബേദ്കറായിരുന്നു. എന്നാല്‍ അദ്ദേഹം തന്നെ ഇന്ത്യന്‍ ഭരണഘടന ഫെഡറല്‍ ഭരണഘടനയാ ണെന്ന് ഭരണഘടനയുടെ കരട് അവതരിപ്പിക്കുമ്പോള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഫെഡറലിസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട രീതിയായ ഭരണഘടനാപരമായ അധികാര വിഭജനം ഇന്ത്യന്‍ ഭരണഘടനയില്‍ കാണാം. അനുച്ഛേദം 246 സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാറിനുമുള്ള അധികാരപരിധി കൃത്യമായി നിര്‍വചിച്ചു നല്‍കിയിട്ടുണ്ട്. ലോകത്തെമ്പാടുമുള്ള ഫെഡറല്‍ രാജ്യങ്ങളെടുത്ത് പരിശോധിച്ചാല്‍ ഫെഡറലിസത്തെ കേന്ദ്ര സംസ്ഥാന ബദ്ധങ്ങളുടെ സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടായി തിരിക്കാവുന്നതാണ്. ദ്വിഫെഡറലിസവും സഹകരണാത്മക ഫെഡറലിസവും. തങ്ങള്‍ക്ക് നിര്‍ണയിക്കപ്പെട്ട മേഖലകളില്‍മാത്രം ശ്രദ്ധയൂന്നിക്കൊണ്ട് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ മുന്നോട്ട്‌പോകുന്ന രീതിയാണ് ആദ്യത്തേതെങ്കില്‍ പരസ്പര സഹകരണത്തോടെ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ എല്ലാവിഷയങ്ങളിലും ശ്രദ്ധപതിപ്പിച്ചുപോകുന്ന രീതിയാണ് രണ്ടാമത്തേത്. ഇന്ത്യ സ്വീകരിച്ച മാതൃക സഹകരണത്തിന്റെതായിരുന്നു. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ യോജിച്ചുള്ള മുന്നേറ്റത്തിലൂടെ മാത്രമേ സവിശേഷമായ ഇന്ത്യന്‍ സാഹചര്യത്തില്‍ കാതലായ വികസന മാറ്റങ്ങള്‍ രാജ്യത്ത് നടപ്പാക്കാനാവൂ എന്ന് രാഷ്ട്ര നേതാക്കള്‍ സ്വീകരിച്ച കാഴ്ചപാടായിരുന്നു അത്. 2014ന് മുമ്പുള്ള കാലങ്ങളില്‍ ഫെഡറലിസം പരസ്പര സഹകരണമാണെന്ന ധാരണ ശക്തമായിരുന്നു. ഇന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളുടെ അധികാരങ്ങളെ ഹനിക്കാന്‍ ശ്രമം നടത്തുന്നു എന്നിടത്താണ് പ്രശ്‌നങ്ങളുടെ മര്‍മ്മം.

അക്രമണോത്സുക ഫെഡറലിസം

ഉത്താരഖണ്ഡ് കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന ഹരീഷ് റാവത്താണ് ആദ്യമായി അക്രമണോത്സുക ഫെഡറലിസം എന്ന വാചകം പ്രയോഗിക്കുന്നത്. 2016ല്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാറിനെ പുറത്താക്കാനുള്ള രാഷ്ട്രപതിയുടെ തീരുമാനത്തോടുള്ള പ്രതികരണമായിരുന്നു അത്. സംസ്ഥാനങ്ങളുമായുള്ള സഹകരണാത്മക സമീപനത്തില്‍നിന്ന് സംഹാരാത്മക നീക്കങ്ങളിലേക്ക് കേന്ദ്രസര്‍ക്കാര്‍ നീങ്ങുന്നതിലുള്ള അമര്‍ഷവുമായിരുന്നു അദ്ദേഹത്തിന്റെ പ്രയോഗത്തില്‍ പ്രതിഫലിച്ചിട്ടുള്ളതെന്ന് വ്യക്തമാണ്. കേന്ദ്രസര്‍ക്കാരുമായി രാഷ്ട്രീയ വിയോജിപ്പുള്ള പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരെ ഉപയോഗിച്ച് ദൈനംദിന ഭരണകാര്യങ്ങളിലടക്കം ഗവര്‍ണര്‍ ഇടപെടുന്നത് പല സന്ദര്‍ഭങ്ങളില്‍ പുറത്ത്‌വന്നിട്ടുണ്ട്.

കേന്ദ്രസര്‍ക്കാരിന്റെ ഇത്തരം നീക്കങ്ങള്‍ ഏറെയും നടന്നത് തൃണമുല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന പശ്ചിമബംഗാളിനെതിരായാണ്. ദിവസങ്ങള്‍ക്ക് മുമ്പാണ് നിയമനിര്‍മ്മാണസഭ വിളിച്ചുചേര്‍ക്കാനുള്ള മുഖ്യമന്ത്രി മമതാബാനര്‍ജിയുടെ ആവശ്യം പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ തള്ളിയത്. ഗവര്‍ണറെ സഹായിക്കുകയാണ് മുഖ്യമന്ത്രിയുടെയും ക്യാബിനറ്റിന്റെയും കര്‍തവ്യമെന്നും അദ്ദേഹം ട്വീറ്റ് ചെയ്യുകയുണ്ടായി. മതിയായ ഭൂരിപക്ഷമില്ലാതിരുന്നിട്ടും മഹാരാഷ്ട്രയിലും ഗോവയിലും കര്‍ണ്ണാടകയിലുമൊക്കെ ചില കക്ഷികളെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കുന്നതിനും രാജ്യം സാക്ഷിയായി. നിക്ഷ്പക്ഷരായി പ്രവര്‍ത്തിക്കേണ്ട ഗവര്‍ണര്‍മാര്‍ കേന്ദ്രത്തിലെ ഭരണകക്ഷിയുടെ ഏജന്റുമാരാവുന്നത് ഭരണഘടന മുന്നോട്ട്‌വെച്ച ഫെഡറല്‍ മൂല്യങ്ങളോടുള്ള വെല്ലുവിളിയാണ്. കേരളത്തില്‍തന്നെ എത്ര അപമാനകരമായ സാഹചര്യമാണുണ്ടായത്. നയപ്രഖ്യാപനം അംഗീകരിക്കണമെങ്കില്‍ രാജ്ഭവനില്‍ രാഷ്ട്രീയ നിയമനം നടത്തിയ ഗവര്‍ണറുടെ നടപടിയില്‍ വിയോജനകുറിപ്പെഴുതിയ ഉദ്യോഗസ്ഥനെതിരെ നടപെടിയെടുക്കണമെന്ന് വാശിപിടിച്ച ഗവര്‍ണര്‍ പ്രബുദ്ധ മലയാളി സമൂഹത്തെ ആകെയാണ് അപഹാസ്യരാക്കിയത്. കേന്ദ്രസര്‍ക്കാറിന്റെ അക്രമോത്സുക നീക്കങ്ങളുണ്ടാവുമ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് മുമ്പാകെ പ്രധാനമായും രണ്ടു ചോയിസുകളാണുള്ളത്. ഒന്ന് ഭരണഘടാനമൂല്യങ്ങള്‍ക്കായുള്ള സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി ഫെഡറലിസത്തെ ശക്തിപ്പെടുത്തുക. മമതാബാനര്‍ജിയുടെ മാതൃകയതാണ്. തെലങ്കാന, മഹാരാഷ്ട്ര, തമിഴ്‌നാട് മുഖ്യമന്ത്രിമാരും സമാന നിലപാടുകാരാണ്. രണ്ടാമത്തേത്, കേന്ദ്രസര്‍ക്കാര്‍ ഗവര്‍ണര്‍മാരെയടക്കം ഉപയോഗിച്ച് നടത്തുന്ന ഫെഡറല്‍ സംവിധാനത്തെ ഇകഴ്ത്താനുള്ള നീക്കങ്ങളോട് സമരസപ്പെട്ട്, ഒത്തുതീര്‍പ്പിലെത്തി മുന്നോട്ട് പോവുക എന്ന രീതിയാണ്. ഖേദകരമെന്ന് പറയട്ടേ, കേരളം സ്വീകരിച്ച നിലപാട് രണ്ടാമത്തെ ഗണത്തില്‍പെടുന്നതാണ്.

Continue Reading
Click to comment

Leave a Reply

Your email address will not be published.

columns

ദേശീയത ചര്‍ച്ചയാകുമ്പോള്‍-പി.എ ജലീല്‍ വയനാട്

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Published

on

പ്രത്യേക ഭൂവിഭാഗത്തില്‍ ജനങ്ങള്‍ സ്ഥിരമായി, പരമാധികാരമുള്ള ഭരണത്തിന്‍ കീഴില്‍ ജീവിച്ചാല്‍ അതൊരു രാജ്യമായി മാറുന്നു. എന്നാല്‍ ആ പ്രത്യേക ഭൂവിഭാഗത്തിലെ ജനങ്ങളുടെ ഏകതാ ബോധവും പരസ്പര സ്‌നേഹവും സുഖദുഃഖങ്ങളുടെ മത വര്‍ഗ നിരപേക്ഷ സ്വീകാര്യതയും ചരിത്ര ബോധവുമാണ് ആ രാജ്യത്തെ ദേശ രാഷ്ട്രമാക്കുന്നത്. പാശ്ചാത്യ യൂറോപ്യന്‍ രാജ്യങ്ങളെ ഏകോപിപ്പിച്ചതിനും ചരിത്രബോധം നല്‍കിയതിനും പിന്നില്‍ മതത്തിനോ മതാധിഷ്ഠിത ഭരണകൂടങ്ങള്‍ക്കോ ഉള്ള പങ്ക് നിഷേധിക്കാന്‍ കഴിയില്ല. അതുവഴിയാണവരുടെ ദേശീയത അടയാളപ്പെടുത്തുന്നതും. എന്നാല്‍ ഇന്ത്യന്‍ ദേശീയത രൂപപ്പെടുന്നതില്‍ മതത്തിനോ മതാധിഷ്ഠിത ശക്തികള്‍ക്കോ ഒരു പങ്കുമില്ലെന്നതാണ് വിസ്മയം. നൂറ്റാണ്ടുകള്‍ പിന്നിട്ട കോളനി വാഴ്ചയും അതേതുടര്‍ന്നുണ്ടായ ബ്രിട്ടീഷ് വിരുദ്ധതയുമാണ് ഇന്ത്യന്‍ ദേശീയതക്കാധാരം. ഇന്ത്യന്‍ ദേശീയത രൂപപ്പെടുത്തുന്നതില്‍ ജാതി മത ഭേദമെന്യ ഉള്ളില്‍ ഊറിക്കൂടി ഉറച്ച കോളനി വിരോധമുണ്ട്. ആ അര്‍ഥത്തിലാണ് നമ്മുടെ ചരിത്രത്തെ നോക്കി കാണേണ്ടത്. സ്വാതന്ത്ര്യ പ്രഖ്യാപനമുണ്ടാകുന്നതിനു മുന്‍പ്തന്നെ നമ്മുടെ ഭരണഘടന രൂപീകരണത്തെക്കുറിച്ച്ആലോചിച്ചിട്ടുണ്ട്.

മത, വര്‍ഗ വേര്‍തിരുവുകള്‍ക്കതീതമായ ഭരണഘടന ഉണ്ടാക്കാനുള്ള പരിശ്രമം രണ്ടു വര്‍ഷവും ഒന്‍പതു മാസവും 18 ദിവസവും നീണ്ടുനിന്നു. രാജ്യത്തിനു ഒരൗദ്യോഗിക മതമില്ലാത്ത രീതിയില്‍, മതേതരമായി ഭരണഘടന സങ്കല്‍പിക്കപ്പെട്ടു. എന്നാല്‍ ഭൂരിപക്ഷ ന്യൂനപക്ഷ വിശ്വാസികളെ ഉള്‍ക്കൊണ്ട് പോകാനും അവരവരുടെ സംസ്‌കാരങ്ങളോട് കൂറുപുലര്‍ത്തി സമഭാവനയോടെ മുന്നോട്ടുപോകാനും ആഹ്വാനം ചെയ്യുന്നതായി ഭരണഘടനയുടെ സൂക്ഷ്മ വായന വ്യക്തമാക്കുന്നു. ഭരണഘടനയുടെ മുഖവുര തന്നെ സത്താപരമായി എന്താണ് ആ പ്രമാണത്തിന്റെ അവതരണ താത്പര്യമെന്ന് വ്യക്തമാക്കുന്നതാണ്. ജനങ്ങളാല്‍ എഴുതപ്പെട്ട എന്ന തുടക്കം അതിന്റെ മാനവിക മുഖമാണ് തുറക്കപ്പെടുന്നത്.

ദൈവനാമത്തില്‍ എന്ന് തുടങ്ങണമെന്ന് ശഠിച്ച എച്ച്.വി കമ്മത്തിന്റെ വാദമോ, പരമേശ്വര നാമത്തില്‍ വേണമെന്ന് വാദിച്ച ഗോവിന്ദ മാളവ്യയുടെ താല്‍പര്യമോ അല്ല ഇന്ത്യയുടെ മത നിരപേക്ഷ ഭരണ ഘടനാനിര്‍മാണ സമിതി പരിഗണിച്ചത്. ഇന്ത്യ-പാക് വിഭജനത്തിന്റെ വേരുകള്‍ ചെന്നെത്തുന്ന പരിസരം ഹിന്ദു-മുസ്‌ലിം വിദ്വേഷത്തിന്റേതാണ്. താല്‍പര്യമില്ലാതെ നാട് കടത്തപ്പെട്ടവര്‍ ഇരു ഭാഗത്തുമുണ്ട്. മാനവിക ചിന്തകളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ജയിച്ചടക്കിയതാണ് വിഭജനത്തിന്റെ കാതല്‍. ഇവിടെ നിരപരാധികളുടെ മനഃസാക്ഷി വായിക്കാന്‍ ഭരണഘടനാ നിര്‍മാണ സഭക്ക് കഴിഞ്ഞിട്ടുണ്ട്. പാകിസ്ഥാനിലേക്കു പോയവര്‍ തിരിച്ചുവന്നാല്‍ ഇന്ത്യന്‍ പൗരത്വം അവര്‍ക്കു നല്‍കിയേ തീരുവെന്ന് വാദിച്ച ബീഹാറുകാരന്‍ ബ്രിജേഷ് മിശ്രയെ ഓര്‍ക്കുന്നത് അതുകൊണ്ടാണ്. പൗരാവകാശങ്ങളുടെ നീണ്ട വിശദീകരണം 5 മുതല്‍ 11 വരെ അനുഛേദങ്ങള്‍ പറയുന്നത്. പൗരനെ എങ്ങനെ നാടുകടത്താമെന്നല്ല അവനെ എങ്ങനെ ഉള്‍ക്കൊള്ളാമെന്നതിന്റെ വിവരണമാണത്. എന്നാല്‍ ഭരണഘടനയുടെ പിറവിയില്‍ തന്നെ അതില്‍ അസഹിഷ്ണുത കാണിച്ചവരും ചോദ്യംചെയ്തവരുമുണ്ട്. രാഷ്ട്രത്തെ ഒറ്റക്കല്ലില്‍ കൊത്തിയെടുക്കാനുള്ള അവരുടെ ശ്രമത്തിന് കോളനി വാഴ്ചയുടെ പഴക്കമുണ്ട്. അവരുടെ താല്‍പര്യത്തിന് എതിരുനിന്ന പ്രധാന ശക്തി രാഷ്ട്ര പിതാവായിരുന്നു. മഹാത്മജിയെ വകവരുത്തിയതിലൂടെയും ഇപ്പോഴും വീണ്ടും വീണ്ടും കൊന്നുകൊണ്ടിരിക്കുന്നതിലൂടെയും അവരുടെ ലക്ഷ്യത്തിലേക്കു അടുത്തുകൊണ്ടിരിക്കുന്നു.

ബഹുസ്വര സങ്കര സംസ്‌കാരങ്ങളുടെ നിലനില്‍പ്പും വളര്‍ച്ചയും അംഗീകരിക്കാന്‍ കഴിയാത്തവര്‍ ഒരു രാഷ്ട്രമെന്ന നിലക്ക് രാഷ്ട്രരൂപീകരണത്തിന്റെ ചരിത്രമറിയാത്തവരും ദേശീയ പൈതൃകത്തിന്റെ ഘടന അറിയാത്തവരുമാണ്. ദ്രാവിഡ അടിത്തറയിലേക്ക് പിന്നീട് ഉള്‍ച്ചേര്‍ക്കപ്പെട്ട സംസ്‌കാരങ്ങളാണ് ആര്യ, ബൗദ്ധ പൗരസ്ത്യ, പൗരസ്‌ത്യേതര അടരുകള്‍. ഈ കൂടിക്കലര്‍ന്ന ബഹുപാളികളെ വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്ത ഒരു ചരിത്ര പശ്ചാത്തലം ബോധപൂര്‍വം മറന്നുകൊണ്ട് വ്യക്തികളുടെ പ്രാഥമിക പരിഗണനയിലുള്ള ഐച്ഛിക വിഷയമായ വസ്ത്രത്തിലും ഭക്ഷണത്തില്‍പോലും ഇടപെടുന്ന അവസ്ഥ സാമൂഹ്യഘടനയെ തകര്‍ക്കുമെന്നതില്‍ സംശയിക്കേണ്ടതില്ല. ഇന്ത്യയുടെ നാനാത്വത്തിലുള്ള ഏകത്വമെന്ന കാഴ്ചപ്പാട് അംഗീകരിക്കപ്പെടണം. ബഹുസ്വര സങ്കര സംസ്‌കാരം സംരക്ഷിക്കപ്പെട്ടുകൊണ്ടുള്ള ദേശീയ ബോധങ്ങളാണുണ്ടാകേണ്ടത്. മറിച്ചുള്ള വികാരങ്ങളെ ദേശീയതയെന്ന് വിളിക്കാന്‍ കഴിയില്ല.

ഇന്ത്യയുടെ ദേശീയ കവിയാണ് രവീന്ദ്രനാഥ ടാഗോര്‍. ടാഗോര്‍ ദേശീയതയെ നിര്‍വചിച്ചിട്ടുണ്ട്. അത് മാനവികതയില്‍ അധിഷ്ഠിതമാണ്. മാനവികതയില്ലാത്ത ദേശീയത ശാപമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അത് സകല തിന്മയുടെയും മൂലഹേതുവാകുമെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്ന് പുലര്‍ന്നിരിക്കുകയാണ്. മനുഷ്യത്വത്തിനപ്പുറമുള്ള രാജ്യ സ്‌നേഹത്തെപ്പോലും അദ്ദേഹം ശക്തിയായി അപലപിച്ചു. ശാന്തിനികേതനില്‍ താന്‍ നിര്‍മിച്ച സര്‍വകലാശാലയുടെ ആപ്തവാക്യം ‘യത്ര വിശ്വം ഭവത് ഏക നീഡം’ എന്നതായിരുന്നു. അഥവാ ഈ ലോകം മുഴുവന്‍ ഒരു പക്ഷികൂടായിതീരുക വിവിധ വര്‍ണങ്ങളില്‍, വൈവിധ്യമേറിയ കൊഞ്ചലുകളുള്ള കിളിക്കൂടായി ലോകം മാറണമെന്നാഗ്രഹിച്ചു അദ്ദേഹം.

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Continue Reading

columns

സത്യാന്വേഷി-പ്രതിഛായ

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്.

Published

on

‘അത് വക്കീലിനോട് ഇനി മുതല്‍ വാദിക്കരുതെന്ന് ആവശ്യപ്പെടുന്നതുപോലെയാണ്. ഒരു മാധ്യമപ്രവര്‍ത്തകനോട് എങ്ങനെയാണ് എഴുതരുതെന്ന് ആവശ്യപ്പെടാനാകുക? നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹമതിന് മറുപടി പറയാന്‍ ബാധ്യസ്ഥനാണ്. പക്ഷേ ഒരാള്‍ അഭിപ്രായം പറയുന്നതിനെ എങ്ങനെയാണ് മുന്‍കൂട്ടി എതിര്‍ക്കാന്‍കഴിയുക?’ സുപ്രീംകോടതിയിലെ പ്രമുഖന്യായാധിപന്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റേതാണ് ഈകുറിക്കുകൊള്ളുന്ന വാക്കുകള്‍. ‘ആള്‍ട്ട്‌ന്യൂസ് സ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ്‌സുബൈറിനെ സമൂഹമാധ്യമമായ ട്വിറ്ററില്‍ എഴുതുന്നതില്‍നിന്ന് തടയണമെന്ന ഉത്തര്‍പ്രദേശ് പൊലീസിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു രാജ്യത്തെ അത്യുന്നത നീതിപീഠം. സമൂഹമാധ്യമങ്ങളിലെ തെറ്റായവിവരങ്ങളുടെ വസ്തുതാന്വേഷകനായി പ്രസിദ്ധനായ സുബൈറിനെ തുടരെത്തുടരെ കേസുകളുമായി വരിഞ്ഞുമുറുക്കി കാലാകാലത്തേക്ക് തുറുങ്കിലടക്കാനും ബി.ജെ.പി സര്‍ക്കാരുകള്‍ക്കെതിരെ പ്രതികരിക്കാതിരിക്കാനുമായി ഇട്ട പദ്ധതിയെ പൊളിച്ചടുക്കുകയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്. നാലരക്കൊല്ലംമുമ്പ് ട്വീറ്റ്‌ചെയ്ത ഒരു വിഷയത്തിന്റെ പേരിലായിരുന്നു യു.പി സര്‍ക്കാര്‍ സുബൈറിനെ അറസ്റ്റ്‌ചെയ്ത് ജയിലിടച്ചത്. ജൂണ്‍ 27ന് അറസ്റ്റുചെയ്ത സുബൈറിനെ സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യത്തെതുടര്‍ന്ന് മോചിപ്പിച്ചത് ജൂലൈ 21നായിരുന്നു; കൃത്യം 23 ദിവസത്തിനുശേഷം. ഡല്‍ഹിക്കുപുറമെ യു.പിയില്‍ ആറു കേസുകളാണ് സുബൈറിനെതിരെ ചുമത്തിയത്. ഓരോ കേസിലും ജാമ്യം നേടുമ്പോള്‍ വൈകാതെ മറ്റൊരു കേസില്‍ അറസ്റ്റുരേഖപ്പെടുത്തി യുവാവിന്റെ മോചനം വൈകിക്കലായിരുന്നു തന്ത്രം. എന്നാല്‍ ഇത് തിരിച്ചറിഞ്ഞായിരുന്നു കോടതിയുടെ ഇടപെടല്‍. എഫ്.ഐ.ആറുകള്‍ റദ്ദാക്കിയില്ലെങ്കിലും എല്ലാകേസുകളും ഡല്‍ഹി കോടതിയിലേക്ക് മാറ്റാനും സുബൈറിന് ഇടക്കാലം ജാമ്യം നല്‍കി വിട്ടയക്കാനുമായിരുന്നു 21ലെ വിധി.

ഇന്ത്യയുടെ പാരമ്പര്യമാണ് സത്യം. മുണ്ഡകോപനിഷത്തിലെ ‘സത്യമേവ ജയതേ’ ആണ് രാജ്യത്തിന്റെ ഔദ്യോഗികചിഹ്നത്തില്‍ ആലേഖന ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ സത്യം കണ്ടെത്തി അവതരിപ്പിക്കുന്ന ആരും ആര്‍ഷഭാരത പാരമ്പര്യത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. മാധ്യമപ്രവര്‍ത്തകോട്, വിശേഷിച്ച് സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നവരോട് ബി.ജെ.പി ഭരണകൂടങ്ങള്‍ പൊലീസിനെ ഉപയോഗിച്ച് ചെയ്തുകൂട്ടുന്നതെന്തെല്ലാമാണെന്നതിന് മികച്ച തെളിവാണ് സുബൈറിന്റെ അറസ്റ്റും തുടര്‍ന്നുള്ള സംഭവങ്ങളും. എന്നാല്‍ ഇതിന് നേര്‍വിപരീതമായിരുന്നു രാഹുല്‍ഗാന്ധിക്കെതിരായി വ്യാജ വീഡിയോ സംപ്രേഷണംചെയ്തതിന് ‘ടൈംസ് നൗ’ ടി.വി അവതാരകന്‍ രോഹിത് രഞ്ജന് അനുകൂലമായ ബി.ജെ.പി സര്‍ക്കാരിന്റെ നീക്കം. രാഹുല്‍ഗാന്ധി രാജസ്ഥാനില്‍ ടെയ്‌ലറെ കൊലപ്പെടുത്തിയ യുവാക്കളെ കുട്ടികളല്ലേ എന്നു വിളിച്ചെന്ന വ്യാജ പ്രചാരണം നടത്തിയതിന് കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ പൊലീസ് രോഹിത്തിനെ അറസ്റ്റ്‌ചെയ്യാനെത്തിയപ്പോള്‍ മറ്റൊരു കേസ് ചുമത്തി അറസ്റ്റില്‍നിന്ന് രക്ഷിച്ചെടുക്കുകയായിരുന്നു ഡല്‍ഹി പൊലീസ്. പഴയ ഹിന്ദിസിനിമയിലെ ഒരു ഡയലോഗ് പങ്കുവെച്ചായിരുന്നു സുബൈറിന്റെ നാലരവര്‍ഷം മുമ്പത്തെ ട്വീറ്റ്. വിദ്വേഷ പ്രചാരകരോട് വിട്ടുവീഴ്ചയില്ലെന്നാണ് 33 കാരനായ സുബൈറിന്റെ സുധീര പ്രഖ്യാപനം.

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്. നിമിഷങ്ങളെന്നോണം വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്ന നുണ ഫാക്ടറികളുടെ ഓശാരത്തില്‍ അധികാരത്തിലെത്തുന്ന ഭരണകൂടങ്ങള്‍ക്കാണ് ആള്‍ട്ട്‌ന്യൂസ് പ്രധാനമായും വെല്ലുവിളിയുയര്‍ത്തിയത്. സുബൈറിന്റെ ഫാക്ട്‌ചെക് വാര്‍ത്തകള്‍ ലോകത്തെ ഉന്നതമാധ്യമങ്ങള്‍വരെ എടുത്തുകൊടുക്കാനാരംഭിച്ചു. പ്രവാചകനെതിരെ ബി.ജെ.പി വക്താവ് നൂപുര്‍ശര്‍മ നടത്തിയ വിവാദ പ്രസ്താവത്തിന്റെ വീഡിയോ അതേപടി ആള്‍ട്ട്‌ന്യൂസ് പ്രസിദ്ധപ്പെടുത്തിയതാണ് സത്യത്തില്‍ സുബൈറിനെ നോട്ടമിട്ടിരുന്ന ബി.ജെ.പി നേതാക്കളെ പെട്ടെന്ന് പൊലീസിനെ വിട്ട് അറസ്റ്റുചെയ്യാന്‍ നിര്‍ബന്ധിച്ചത്. എന്നാല്‍ ഇതാണ് കാരണമെന്ന് പറയാതെ നാലര വര്‍ഷം മുമ്പത്തെ കാര്യമാണ് പറഞ്ഞതെന്നുമാത്രം. വിവാഹേതര ബന്ധമുണ്ടെന്നതിന് ഭാര്യയെ ഭര്‍ത്താവ് മര്‍ദിക്കുന്നതിന്റെ ദൃശ്യം കാട്ടി അത് ‘ലൗ ജിഹാദാ’ണെന്ന് പ്രചരിപ്പിക്കുന്നവരെപോലുള്ളവരെയും സുബൈര്‍ തുറന്നുകാട്ടി. മേയില്‍ ജ്ഞാന്‍വ്യാപി പള്ളി വിവാദത്തിലും തീവ്ര ഹിന്ദുത്വവാദികള്‍ക്കെതിരെ സുബൈര്‍ നിരവധി പോസ്റ്റുകളിട്ടിരുന്നു. ദേശീയ മാധ്യമങ്ങളിലെ അവതാരകരുടെ തനിനിറം തുറന്നുകാട്ടുകയും സുബൈറിന്റെ പ്രധാന ജോലിയായിരുന്നു. സുബൈറിന്റെ വരുമാനം ലാഭം പ്രതീക്ഷിക്കാതെ സംഭാവനയിലൂടെ പ്രവര്‍ത്തിക്കുന്ന ആള്‍ട്ട്‌ന്യൂസില്‍നിന്ന് കിട്ടുന്ന തുച്ഛമായ വേതനമാണ്. സ്ഥാപനത്തിന്റെ ഉടമകളായ പ്രാവ്ദ മീഡിയ ഫൗണ്ടേഷന്റെ ഡയറക്ടര്‍മാരിലൊരാളാണിപ്പോള്‍. ബെംഗളൂരുവില്‍ ജനിച്ച സുബൈറിന്റെ സ്‌കൂള്‍-കോളജ് വിദ്യാഭ്യാസവും അവിടെയായിരുന്നു.

Continue Reading

columns

ജനാധിപത്യ പോരാട്ടങ്ങളുടെ വിജയം- പി.എം.എ സലാം

വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.

Published

on

വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.

വഖഫ് സംരക്ഷണ റാലിക്ക് ശേഷം വളരെ മോശമായ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയമാണ് സി.പി.എം പയറ്റിയത്. കേരളത്തിലെ മുസ്‌ലിംകളുടെ അട്ടിപ്പേറവകാശം മുസ് ലിംലീഗിനില്ലെന്ന് പറഞ്ഞ് മുസ്‌ലിംലീഗിനെയും മതസംഘടനകളെയും ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തിയത്. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ എല്ലാ മത സംഘടനകളും അംഗങ്ങളായ മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി വഖഫ് നിയമന വിഷയത്തില്‍ പലതവണ മുഖ്യമന്ത്രിയെ കണ്ടിരുന്നു. മുസ്‌ലിം സംഘടനകള്‍ ഒറ്റക്കെട്ടായാണ് ഈ ആവശ്യത്തിനുവേണ്ടി നിലകൊണ്ടത്. എന്നാല്‍ അതിനെയൊന്നും സര്‍ക്കാര്‍ ഗൗനിച്ചില്ല. മതസംഘടനകള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിച്ചതോടൊപ്പം തീരുമാനത്തില്‍നിന്ന് പിന്നോട്ടില്ലെന്ന മട്ടിലാണ് നിയമസഭയില്‍ മന്ത്രിമാര്‍ പോലും സംസാരിച്ചത്.

എന്നാല്‍ ഒരു ഘട്ടത്തിലും സമരത്തില്‍നിന്ന് പിന്തിരിയാന്‍ മുസ്‌ലിംലീഗ് തയ്യാറായില്ല. കേന്ദ്ര വഖഫ് ആക്ടിന് വിരുദ്ധമായി കേരളത്തില്‍ മാത്രം വിവേചനത്തിന്റെ ഈ നിയമം അനുവദിക്കില്ലെന്ന് മുസ്‌ലിംലീഗ് അസന്നിഗ്ധമായി വ്യക്തമാക്കി. വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നതിനെ ന്യായീകരിച്ച്‌കൊണ്ട് സി.പി.എം നേതാക്കളും സൈബര്‍ സഖാക്കളും ധാരാളം എഴുതി. പലപ്പോഴും അനാവശ്യമായി മുസ് ലിം ലീഗിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും ഇവര്‍ ശ്രമിച്ചു. വഖഫ് ബോര്‍ഡില്‍ യു.ഡി.എഫ് അമുസ്‌ലിം നിയമനം നടത്തിയിട്ടുണ്ടെന്ന പച്ചക്കള്ളം അടിച്ചിറക്കി. പി.എസ്.സിക്ക് വിടാനുള്ള തീരുമാനം വഖഫ് ബോര്‍ഡ് ഏകകണ്ഠമായി സ്വീകരിച്ചതാണെന്ന് മുഖ്യമന്ത്രി പോലും നുണ പറഞ്ഞു. കേരളത്തിലെ വന്ദ്യവയോധികരായ മതസംഘടനാ നേതാക്കള്‍ പലപ്പോഴായി മുഖ്യമന്ത്രിയെ കണ്ടെങ്കിലും ഉറപ്പ് നല്‍കുകയല്ലാതെ ഒന്നും നടന്നില്ല. ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ മുസ്‌ലിംലീഗ് അംഗങ്ങള്‍ വഖഫ് നിയമന തീരുമാനം പിന്‍വലിക്കാന്‍ പലതവണ ആവശ്യപ്പെട്ടു. ഒടുവില്‍ ഗത്യന്തരമില്ലാതെയാണ് ഇപ്പോള്‍ തീരുമാനം പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചിരിക്കുന്നത്. മുസ്‌ലിംലീഗിന്റെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പ് നല്‍കിയത്.

ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ വഖഫ് ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഏറ്റവുമൊടുവില്‍ കഴിഞ്ഞ ജൂണ്‍ 28ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സംസ്ഥാന കമ്മിറ്റി ധര്‍ണ സംഘടിപ്പിച്ചു. മതസംഘടനാ നേതാക്കളോട് പച്ചക്കള്ളം പറഞ്ഞ് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയും കൂട്ടരും പലപ്പോഴായി ശ്രമിച്ചത്. 2016 ല്‍ തന്നെ എല്ലാ മുസ്‌ലിം മത സംഘടനകളും മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കീഴില്‍ ഒന്നിച്ച് ഗവര്‍ണറെ പോയി കാണുകയും സര്‍ക്കാര്‍ നീക്കത്തിനെതിരെ ശബ്ദമുയര്‍ത്തുകയും ചെയ്തിരുന്നു. കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരവും നടത്തി. മുഖ്യമന്ത്രിക്കും നിവേദനം നല്‍കി. നിയമസഭക്ക് അകത്ത് മുസ്‌ലിംലീഗിന്റെയും പ്രതിപക്ഷത്തിന്റെയും ശക്തമായ പ്രതിഷേധം ഉണ്ടായി. ബില്ല് വരുന്ന സമയത്തും പാസ്സാക്കുന്ന സമയത്തും ശക്തമായ ഭാഷയില്‍ തന്നെ പ്രതിപക്ഷം എതിര്‍പ്പറിയിച്ചിരുന്നു. ഇതെല്ലാം നിയമസഭാ രേഖയിലുള്ളതാണ്. എന്നാല്‍ അതെല്ലാം മറന്നുകൊണ്ടാണ് മുഖ്യമന്ത്രി കള്ളം പറഞ്ഞത്.

നിയമസഭ പാസ്സാക്കിയ നിയമം ആയതുകൊണ്ട് നിയസമഭയില്‍ തന്നെ അവതരിപ്പിച്ച് തിരുത്തണമെന്നാണ് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടത്. കോഴിക്കോട്ട് നടന്നത് സമരപ്രഖ്യാപനം മാത്രമായിരുന്നു. പിന്നീട് നിരന്തര സമരങ്ങളുടെ ദിവസങ്ങളായിരുന്നു. പ്രതിസന്ധികള്‍ ഏറെയുണ്ടായിട്ടും നിയമം പിന്‍വലിക്കും വരെ മുസ്‌ലിം ലീഗ് സമര രംഗത്ത് ഉറച്ചുനിന്നു. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ തിരുവനന്തപുരത്ത് മുസ്‌ലിംലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സര്‍ക്കാര്‍ പിന്മാറും വരെ സമരം തുടരുമെന്ന് ഈ പരിപാടിയില്‍ നിയമസഭാ പാര്‍ട്ടി ലീഡര്‍ പി.കെ കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചു. കോഴിക്കോട് നടത്തിയ വഖഫ് സംരക്ഷണ റാലിക്ക് ശേഷം രണ്ടാം ഘട്ടമായി പഞ്ചായത്ത്, മുനിസിപ്പല്‍, മേഖലാ കേന്ദ്രങ്ങളില്‍ സമര സംഗമങ്ങള്‍ സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് നടന്ന പ്രതിഷേധ പരിപാടികളായിരുന്നു സമരത്തിന്റെ മൂന്നാം ഘട്ടം.

ഇടക്കാലത്ത് കോവിഡ് വ്യാപകമായപ്പോള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് വഖഫ് സംരക്ഷണ പ്രക്ഷോഭം തുടര്‍ന്നു. മുസ്‌ലിംലീഗിന്റെ വഖഫ് സംരക്ഷണ പ്രക്ഷോഭത്തില്‍ സഹികെട്ട സര്‍ക്കാര്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന കുറ്റം ചുമത്തി പ്രാദേശികമായി കേസുകളെടുത്തു. കോഴിക്കോട് നടന്ന മഹാറാലിക്ക് ശേഷം പതിനായിരം പേര്‍ക്കെതിരെ കേസെടുത്തായിരുന്നു പ്രതികാര നടപടി. വഖഫ് സംരക്ഷണ പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായി മുസ്‌ലിം ലീഗ് കലക്ടറേറ്റ് മാര്‍ച്ചുകളും സംഘടിപ്പിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.