Connect with us

Fact Check

നാളെ മുതല്‍ വാട്‌സപ്പിനും വാട്‌സപ്പ് കാളിനും പുതിയ നിയമങ്ങള്‍; സത്യമെന്ത്? പൊലീസ് പറയുന്നതിങ്ങനെ

വാര്‍ത്ത വ്യാജമാണെന്ന് കേന്ദ്ര ഗവണ്‍മെന്റിന്റെ ഫാക്റ്റ് ചെക്ക് വിഭാഗമായ പിഐബി ഫാക്റ്റ് ചെക്ക് വിശദീകരിച്ചിട്ടുണ്ട്

Published

on

തിരുവനന്തപുരം: നാളെ മുതല്‍ വാട്‌സപ്പ് പുതിയ നിയമങ്ങള്‍ നടപ്പിലാക്കുന്നു എന്ന രീതിയില്‍ വാട്‌സപ്പില്‍ പ്രചരിക്കുന്ന സന്ദേശത്തില്‍ പ്രതികരണവുമായി കേരള പൊലീസ്. നാളെ മുതല്‍ വാട്‌സപ്പിനും വാട്‌സപ്പ് കോളുകള്‍ക്കും പുതിയ നിയമങ്ങള്‍ വരുന്നു, കോളുകള്‍ റെക്കോര്‍ഡും സേവും ചെയ്യപ്പെടും, മൂന്ന് ബ്ലൂടിക്ക് കണ്ടാല്‍ നിങ്ങളുടെ മെസേജ് ഗവണ്‍മെന്റ് കണ്ടു, ചുവന്ന ടിക്ക് കണ്ടാല്‍ നിങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുത്തു തുടങ്ങി പലതരം സന്ദേശങ്ങളാണ് പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ഇതില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ കേരള പൊലീസ്.

ഈ വാര്‍ത്ത വ്യാജമാണെന്ന് കേന്ദ്ര ഗവണ്‍മെന്റിന്റെ ഫാക്റ്റ് ചെക്ക് വിഭാഗമായ പിഐബി ഫാക്റ്റ് ചെക്ക് വിശദീകരിച്ചിട്ടുണ്ട്. ഇത്തരം വ്യാജ പ്രചാരണങ്ങളില്‍ വീഴരുതെന്നും കേരള പൊലീസ് നിര്‍ദേശിച്ചു.

വാര്‍ത്ത ആധികാരികമാണോ എന്ന് അന്വേഷിച്ച് നിരവധി പേര്‍ പൊലീസുമായി ബന്ധപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംഭവത്തിലെ വസ്തുത പങ്കുവച്ചത്.

Fact Check

സ്വര്‍ണം വാങ്ങാന്‍ ആധാറും പാന്‍കാര്‍ഡും വേണോ?, വസ്തുത ഇതാണ്

പത്തു ലക്ഷത്തിനു മുകളില്‍ പണമിടപാടു നടത്തുമ്പോള്‍ കസ്റ്റമറെക്കുറിച്ചുള്ള വിവരങ്ങള്‍ ജ്വല്ലറികള്‍ സൂക്ഷിക്കണമെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്

Published

on

കൊച്ചി: സ്വര്‍ണ വ്യാപാര രംഗത്ത് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയന്ത്രണങ്ങള്‍ ഒട്ടേറെ പ്രചാരണത്തിനാണ് ഇടവച്ചിരിക്കുന്നത്. എത്ര കുറച്ചു സ്വര്‍ണം വാങ്ങുന്നതിനും പാനും ആധാറും വേണമെന്നും ജ്വല്ലറികളില്‍ കെവൈസി (നോ യുവര്‍ കസ്റ്റമര്‍) ഫോം പൂരിപ്പിച്ചു നല്‍കണമെന്നും പ്രചാരണമുണ്ടായി. എന്താണ് ഇതിന്റെ വസ്തുത?

ഭീകര പ്രവര്‍ത്തനത്തിന് ഫണ്ട് എത്തുന്നതിനും പണം തടിപ്പും തടയുന്നതിന് ആഗോള ഏജന്‍സിയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്) നല്‍കിയ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ നടപടികളിലേക്കു കടന്നത്. ഇതനുസരിച്ച് പണംതട്ടിപ്പ് നിരോധന നിയമം (പിഎംഎല്‍) പ്രകാരം കഴിഞ്ഞ ഡിസംബര്‍ 28ന് ഉത്തരവിറക്കി. പത്തു ലക്ഷത്തിനു മുകളില്‍ പണമിടപാടു നടത്തുമ്പോള്‍ കസ്റ്റമറെക്കുറിച്ചുള്ള വിവരങ്ങള്‍ ജ്വല്ലറികള്‍ സൂക്ഷിക്കണമെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്.

ആദായനികുതി നിയമപ്രകാരം ഇന്ത്യയില്‍ രണ്ടു ലക്ഷത്തിനു മുകളിലുള്ള ഇടപാടുകള്‍ പണമായി അനുവദനീയമല്ല. അതുകൊണ്ടുതന്നെ പിഎംഎല്‍ വിജ്ഞാപനത്തിലെ പരിധി ഫലത്തില്‍ സ്വര്‍ണ വ്യാപാര രംഗത്ത് വലിയ മാറ്റമുണ്ടാക്കില്ലെന്ന് ധനമന്ത്രാലയ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. രണ്ടു ലക്ഷത്തില്‍ താഴെയുള്ള ഇടപാടുകള്‍ക്ക് കെവൈസി നല്‍കേണ്ടതില്ല. കെവൈസി രേഖകള്‍ എന്ന നിലയിലാണ് പാനോ ആധാറോ ആവശ്യപ്പെടുന്നത്. ചെറിയ ഇടപാടുകള്‍ക്ക് ഇവയൊന്നും വേണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

രണ്ടു ലക്ഷത്തിനു മുകളിലുള്ള ഇടപാടുകള്‍ ബാങ്കു വഴിയാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ അതിനു ബാങ്ക് രേഖകള്‍ ഉണ്ടാവും. പത്തു ലക്ഷത്തിനു മുകളില്‍ കെവൈസി വേണമെന്ന നിബന്ധന ജ്വല്ലറികള്‍ക്കു മാത്രമാണ് ബാധകമാവുകയെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു.

 

Continue Reading

Fact Check

മുസ്‌ലിം ഗോൾകീപ്പർമാർക്ക് മെസ്സിയുടെ പ്രത്യേക സമ്മാനം? സത്യാവസ്ഥ ഇതാണ്…

തന്റെ റെക്കോർഡ് നേട്ടം ആഘോഷിക്കുന്ന ബിയർ കമ്പനിയോട് മുസ്‌ലിം ഗോൾകീപ്പർമാർക്ക് ആൽക്കഹോൾ ഇല്ലാത്ത ബിയർ അയച്ചു കൊടുക്കാൻ മെസ്സി ആവശ്യപ്പെട്ടോ?

Published

on

ഒരു ക്ലബ്ബിനു വേണ്ടി ഏറ്റവുമധികം ഗോൾ എന്ന പെലെയുടെ റെക്കോർഡ് ബാഴ്‌സലോണ സൂപ്പർ താരം ലയണൽ മെസ്സി മറികടന്നത് കഴിഞ്ഞയാഴ്ചയാണ്. റയൽ വയഡോയ്ഡിനെതിരായ സ്പാനിഷ് ലീഗ് മത്സരത്തിലെ ഗോളോടെയാണ് മെസ്സി 644 എന്ന മാജിക് നമ്പറിൽ തൊട്ടത്. അതുവരെ ബ്രസീലിയൻ ഇതിഹാസതാരം പെലെയുടെ പേരിലുണ്ടായിരുന്ന റെക്കോർഡ് അർജന്റീനക്കാരൻ തകർത്തത് ഫുട്‌ബോൾ ലോകത്ത് വലിയ ആഘോഷമായി.

അമേരിക്കൻ ബിയർ കമ്പനിയായ ബുഡ്‌വൈസർ വേറിട്ടൊരു രീതിയിലാണ് മെസ്സിയുടെ നേട്ടം ആഘോഷമാക്കിയത്. മെസ്സിയുടെ ബാഴ്‌സലോണ ഗോളുകളിൽ ഓരോന്നും വഴങ്ങിയ ഗോൾകീപ്പർമാർക്ക് മെസ്സിയുടെ ഗോളാഘോഷ ചിത്രവും അവർ വഴങ്ങിയ ഗോളിന്റെ അക്കവും അടങ്ങിയ സവിശേഷ ബിയർ ബോട്ടിലുകൾ അയച്ചു കൊടുക്കുകയാണ് കമ്പനി ചെയ്തത്. അങ്ങനെ 160 ഗോൾകീപ്പർമാർക്കായി കമ്പനി 644 ബോട്ടിലുകൾ അയച്ചുകൊടുത്തു.

ബ്രസീലിയൻ ഗോൾകീപ്പർ ഡീഗോ ആൽവസിനാണ് ഏറ്റവുമധികം ബിയർ ബോട്ടിലുകൾ സ്വന്തമാക്കാനുള്ള ‘ഭാഗ്യ’മുണ്ടായത്. ലാലിഗയിലെ അൽമീറ, വലൻസിയ ക്ലബ്ബുകൾക്കു വേണ്ടി വലകാത്ത ആൽവസിനെതിരെ 21 തവണയാണ് മെസ്സി ഗോളടിച്ചത്. അത്രതന്നെ ബോട്ടിൽ ബിയർ ബുഡ്‌വൈസർ താരത്തിന് അയച്ചുകൊടുക്കുകയും ചെയ്തു. മുൻ റയൽ മാഡ്രിഡ് ഗോൾകീപ്പർ ഇകേർ കസിയസ് 17-ഉം അത്‌ലറ്റികോ മാഡ്രിഡിന്റെ യാൻ ഓബ്ലക് 11-ഉം ബോട്ടിലുകൾ സ്വന്തമാക്കി.

ഓബ്ലക്, യുവന്റസ് ഇതിഹാസതാരം ഗ്യാൻലുയ്ജി ബുഫൺ, ചെൽസി കീപ്പർ കെപ അരിസബലാഗ എന്നിവർ തങ്ങൾക്കു കിട്ടിയ ബിയർ ബോട്ടിലുകളുമായി സോഷ്യൽ മീഡിയയിൽ പോസ്റ്റിടുകയും ചെയ്തു.

മുസ്ലിംകൾക്ക് ആൽക്കഹോൾ ഇല്ലാത്ത ബിയർ?

അതിനിടെ മറ്റൊരു പ്രചരണം ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമാവുകയാണുണ്ടായി. താൻ എതിരെ ഗോളടിച്ച മുസ്‌ലിം ഗോൾകീപ്പർമാർക്ക് ആൽക്കഹോൾ ഇല്ലാത്ത ബിയർ വേണം അയക്കേണ്ടത് എന്നും മദ്യാസക്തിയിൽ നിന്ന് മുക്തനായി വരുന്ന മറ്റൊരു ഗോൾകീപ്പർക്ക് ബിയർ അയക്കേണ്ടെന്നും മെസ്സി ബുഡ്‌വൈസറിനോട് ആവശ്യപ്പെട്ടു എന്നായിരുന്നു ഇത്.

@MessiFC10i എന്ന ട്വിറ്റർ ഹാൻഡിലിലാണ് ഈ സന്ദേശം ആദ്യം പ്രത്യക്ഷപ്പെട്ടത്. തുടർന്ന് ഫുട്‌ബോൾ പേജുകളടക്കം ആയിരക്കണക്കിനാളുകൾ സമാനമായ സന്ദേശം ഷെയർ ചെയ്തു. അധികം വൈകാതെ ഈ ഹാൻഡിലിൽ നിന്ന് ഈ സന്ദേശം അപ്രത്യക്ഷമായി. എങ്കിലും ട്വിറ്റർ വിട്ട് മറ്റ് പ്ലാറ്റ്ഫോമുകളിലും നിരവധി വാട്ട്സാപ്പ് ഗ്രൂപ്പുകളിലും ഇത് പ്രചരിച്ചിരുന്നു.

എന്നാൽ, മെസ്സിയുടെ ഈ ‘മുസ്ലിം കരുതൽ’ വാർത്തയ്ക്ക് അടിസ്ഥാനമില്ല എന്നാണ് വസ്തുതകൾ പരിശോധിക്കുമ്പോൾ മനസ്സിലാകുന്നത്. മെസ്സിയോ താരവുമായി ബന്ധപ്പെട്ട ഔദ്യോഗിക വൃത്തങ്ങളോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഗോൾകീപ്പർമാർക്ക് ബിയർ ബോട്ടിലുകൾ അയക്കുന്ന കാര്യം പുറത്തുവിട്ട ബുഡ്‌വൈസറോ അവ റിപ്പോർട്ട് ചെയ്ത മാധ്യമങ്ങളോ ഇങ്ങനെയൊരു കാര്യം വ്യക്തമാക്കുന്നില്ല. മാത്രമല്ല, പ്രമുഖ സോഷ്യൽ ന്യൂസ് അഗ്രഗേഷൻ വെബ്‌സൈറ്റായ റെഡിറ്റ് ഇത് സംബന്ധിച്ചുള്ള ഒരു പോസ്റ്റ് തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ നിന്ന് നീക്കം ചെയ്യുകയാണുണ്ടായത്. മതിയായ തെളിവുകളോ ആധികാരമായ ഉറവിടമോ ഇല്ലാത്തതിനാലാണ് പോസ്റ്റ് നീക്കം ചെയ്തതെന്ന് റെഡിറ്റ് വ്യക്തമാക്കുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.