Connect with us

Sports

തോല്‍വിയോളം പോന്ന സമനില; ഒന്നാം പ്രതി മെസ്സി തന്നെ

Published

on

മുഹമ്മദ് ഷാഫി

അര്‍ജന്റീന 1 – ഐസ്‌ലാന്റ് 1

സ്വന്തം ഗോള്‍മുഖം അടച്ചു പ്രതിരോധിക്കാന്‍ തീരുമാനിച്ചിറങ്ങുന്ന ടീമുകള്‍ എല്ലായ്‌പോഴും മുന്‍നിര ടീമുകള്‍ക്ക് വെല്ലുവിളിയാണ്. മത്സരത്തില്‍ നിന്ന് ‘എന്തെങ്കിലും’ കിട്ടുക എന്ന ലളിതമായ ലക്ഷ്യമേ ദുര്‍ബലരെന്നു ടാഗുള്ള അവര്‍ക്ക് ഉണ്ടാകാറുള്ളൂ. അത്തരം മത്സരങ്ങളില്‍, പൂട്ടു കുത്തിത്തുറക്കാന്‍ വ്യത്യസ്തമായ രീതികള്‍ അവലംബിക്കുകയും പ്രതിരോധിക്കുന്നവരെ പിഴവു വരുത്താന്‍ നിര്‍ബന്ധിക്കുകയും ചെയ്യുക എന്നതാണ് ചെയ്യാനുള്ളത്. കിട്ടിയ അര്‍ധാവസരങ്ങള്‍ പോലും മുതലെടുത്തു കൊള്ളണം. ലയണല്‍ മെസ്സിയും സംഘവും ഇന്ന് പരാജയപ്പെട്ടത് അവിടെയാണ്. അതിലെ ഒന്നാംപ്രതി മെസ്സി തന്നെയും.

വെറുതെ പ്രതിരോധിക്കുക എന്നതല്ല, തക്കം കിട്ടുമ്പോള്‍ മിന്നല്‍ റെയ്ഡ് നടത്തി അമ്പരപ്പിക്കുക എന്നതുകൂടിയാണ് തങ്ങളുടെ രീതിയെന്ന് തുടക്കത്തിലേ ഐസ്‌ലാന്റ് കാണിച്ചു തന്നതാണ്. വില്ലി കബായെറോയും പ്രതിരോധക്കാരും ചേര്‍ന്നു വരുത്തിയ ഭീമമായ പ്രതിരോധപ്പിഴവ് ഗോളാകാതെ പോയത് ഭാഗ്യം കൊണ്ടാണെന്നേ പറയാനുള്ളൂ. അര്‍ജന്റീനയാകട്ടെ, മൈതാനത്തുടനീളം പന്തുതട്ടി ഒരുതരം അലസ മനോഭാവത്തില്‍ പിടിമുറുക്കാനാണ് ശ്രമിച്ചത്. ആ ശൈലിയെ നേരിടാന്‍ തങ്ങള്‍ തയ്യാറാണെന്ന് യൂറോപ്യന്‍ കുഞ്ഞന്മാര്‍ തുടക്കത്തിലേ വ്യക്തമാക്കുകയും ചെയ്തു. എന്നിട്ടും കേളീശൈലി ഒന്നു മാറ്റിപ്പിടിക്കാനോ കളിക്കാരുടെ സോളോ മികവുകള്‍ ഉപയോഗപ്പെടുത്താനോ അര്‍ജന്റീന തയ്യാറായില്ല. അത്തരത്തിലൊരു മിന്നായം ആദ്യഘട്ടത്തില്‍ കണ്ടത് അഗ്വേറോയുടെ ഗോളിലാണ്. അര്‍ജന്റീനയുടെ അതുവരെയുള്ള കളിയില്‍ നിന്ന്, പുറത്തുനിന്ന് ബോക്‌സിലേക്ക് ക്ഷണവേഗത്തിലൊരു ലോങ് പാസ് ബോക്‌സിലേക്ക് വരുമെന്നോ അഗ്വേറോ അസാമാന്യ മികവോടെ അത് ഗോളിലേക്ക് തൊടുക്കുമെന്നോ ഐസ്‌ലാന്റുകാര്‍ കരുതിയിരുന്നില്ല. 180 ഡിഗ്രിയില്‍ തിരിഞ്ഞുകൊണ്ട് അത്രയും കരുത്തില്‍ അത്ര കൃത്യതയോടെ ഷോട്ടുതിര്‍ക്കുക എന്നത് സാധാരണ കളിക്കാര്‍ക്ക് കഴിയുന്ന കാര്യമല്ല.

പ്രതിരോധത്തിലെ അങ്കലാപ്പിന് ഒരിക്കല്‍ക്കൂടി അര്‍ജന്റീന വലിയ വിലകൊടുക്കേണ്ടി വന്നു. അതിവേഗത്തിലുള്ള ആക്രമണത്തിനൊടുവില്‍ ബോക്‌സിനുള്ളില്‍ ഇഷ്ടം പോലെ സമയം കൊടുത്താണ് അര്‍ജന്റീന ഗോള്‍ വഴങ്ങിയത്. റീബൗണ്ടില്‍ ഫിന്‍ബോഗസന്‍ ഗോളടിക്കുമ്പോള്‍ സാല്‍വിയോ കുന്തംവിഴുങ്ങിയ പോലെ പിന്നിലുണ്ടായിരുന്നു. ഗോള്‍മുഖത്ത് കളിക്കാരെ സ്വതന്ത്രരായി വിടരുതെന്ന അടിസ്ഥാന പാഠം മറന്നതിന് വലിയ ശിക്ഷ തന്നെ ലഭിച്ചു.

ഐസ്‌ലാന്റിന്റേത് അത്തരം ടീമുകളുടെ കോപിബുക്ക് കളിയാണ്. യൂറോ കപ്പിലും അവര്‍ ഇതേരീതിയില്‍ തന്നെയാണ് കളിച്ചതും ശ്രദ്ധ നേടിയതും. മെസ്സിയിലേക്കും മെസ്സിയില്‍ നിന്നുമുള്ള ലിങ്കുകള്‍ വിച്ഛേദിക്കാന്‍ അവര്‍ പ്രത്യേക പരിശീലനം നടത്തിട്ടുണ്ട് എന്നതുറപ്പ്. ചില ഹാര്‍ഷ് ചലഞ്ചുകള്‍ ഉണ്ടായിട്ടും റഫറി സിമോണ്‍ മാര്‍ചിന്യാക് കാര്‍ഡെടുക്കേണ്ട എന്ന് തീരുമാനിച്ചത് അത്ഭുതപ്പെടുത്തി. ആ സന്ദേശം, ഐസ്‌ലാന്റുകാര്‍ക്ക് ഗുണകരമാവുകയും ചെയ്തു.

മെസ്സി നഷ്ടപ്പെടുത്തിയ പെനാല്‍ട്ടിയാണ് കളിയിലെ നിര്‍ണായക വഴിത്തിരിവായത്. ഇത്തരം കളികളില്‍ കിട്ടിയ അവസരങ്ങള്‍ ഗോളാക്കുകയല്ലാതെ വേറെ രക്ഷയില്ല. തന്റെ കാലുകള്‍ വായിക്കാന്‍ മെസ്സി മുമ്പും പല ഗോള്‍കീപ്പര്‍മാര്‍ക്കും അവസരം കൊടുത്തിട്ടുണ്ട്. ഇവിടെ ഹല്‍ദോര്‍സനും അതേ ചെയ്തുള്ളൂ. മെസ്സിയുടെ നോക്കിലും നിര്‍ത്തത്തിലും ഒരു ആത്മവിശ്വാസക്കുറവുണ്ടായിരുന്നു. ഇന്നലെ പെനാല്‍ട്ടിയെടുക്കുമ്പോള്‍ ക്രിസ്റ്റിയാനോ ഡിഗിയയെ പറ്റിച്ചത് കണ്ണുകൊണ്ടുള്ള ഒരു കളികൊണ്ടായിരുന്നു. അത്തരം സൂത്രങ്ങളൊന്നും നേരെവാ നേരെപോ ശൈലിക്കാരനായ മെസ്സിയുടെ കൈവശമില്ല.

പെനാല്‍ട്ടി മിസ്സാക്കിയ കലിപ്പില്‍ മെസ്സി ചില നല്ല നീക്കങ്ങളൊക്കെ നടത്തിക്കണ്ടു. ബാര്‍സയില്‍ ചെയ്യാറുള്ള വണ്‍ടുവണ്‍ മൂവിനു വേണ്ടിയുള്ള പാസുകളൊക്കെ വെറുതെയാവുന്നതും കണ്ടു. ഹിഗ്വയ്‌നെ ഇറക്കിയതും ക്രോസുകള്‍ പരീക്ഷിച്ചതുമൊക്കെ അവസാനത്തിലാണ്. അത്തരം അറ്റ കൈപ്രയോഗങ്ങള്‍ കുറച്ചുകൂടി നേരത്തെ ആവായിരുന്നു.

ലോകകപ്പില്‍ ലാന്‍സിനിയുടെ അഭാവം നികത്താന്‍ പാവോണിനു കഴിയുമെന്ന് തെളിഞ്ഞു. വലതു വിങ്ബാക്കില്‍ സാല്‍വിയോ നന്നായി ഓവര്‍ലാപ് ചെയ്യുന്നുണ്ട്. മറുവശത്ത് ടാഗ്ലിഫിക്കോ അത്ര പോരാ. മുമ്പ് ജര്‍മനിയില്‍ കളിച്ചിരുന്ന ബാദ്‌സ്തുബറെയാണ് എനിക്ക് ഓര്‍മ വന്നത്.

ഈയൊരു മത്സരത്തോടെ ഏതായാലും ഗ്രൂപ്പ് സി മരണ ഗ്രൂപ്പായി. ഇന്ന് രാത്രി നൈജീരിയ – ക്രൊയേഷ്യ മത്സരം അര്‍ജന്റീനയുടെ ആഡ്രിനലിന്‍ ആണ് കൂട്ടുക. അതുമൊരു സമനിലയാവട്ടെ എന്ന് അര്‍ജന്റീനാ ഫാന്‍ ആയ ഞാന്‍ ആഗ്രഹിക്കുന്നു.

News

ലണ്ടനിലെത്തി മഞ്ഞപ്പട

26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി.

Published

on

കൊച്ചി: 26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി. ഗോവയില്‍ നടന്ന റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്‌മെന്റ് ലീഗില്‍ റണ്ണേഴ്‌സ് അപ്പായാണ് ബ്ലാസ്‌റ്റേഴ്‌സ് നെക്സ്റ്റ് ജെന്‍ കപ്പിന് യോഗ്യത നേടിയത്. പ്രമുഖ പ്രീമിയര്‍ ലീഗ് ക്ലബ്ബുകളുടെ യൂത്ത് ടീമുകളെയാണ് ബ്ലാസ്‌റ്റേഴ്‌സ് നേരിടുന്നത്. ബെംഗളൂരു എഫ്‌സി, റിലയന്‍സ് ഫൗണ്ടേഷന്‍ യങ് ചാമ്പ്‌സ് എന്നീ ടീമുകളും ഇന്ത്യയില്‍ നിന്ന് മത്സരത്തിനുണ്ട്.

നിലവിലെ ചാമ്പ്യന്‍മാരായ ചെല്‍സി എഫ്‌സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, സതാംപ്ടണ്‍ എഫ്‌സി എന്നിവയാണ് ഇംഗ്ലീഷ് ടീമുകള്‍. അണ്ടര്‍ 21 താരങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സിനായി ബൂട്ടണിയുന്നത്. രണ്ട് അണ്ടര്‍ 23 താരങ്ങളും ടീമിലുണ്ട്. പ്രീമിയര്‍ ലീഗും ഇന്ത്യന്‍ സൂപ്പര്‍ലീഗും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് നെക്സ്റ്റ് ജെന്‍ കപ്പ് സംഘടിപ്പിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് ടീം: സച്ചിന്‍ സുരേഷ്, മുഹമ്മദ് മുര്‍ഷിദ്, മുഹീത് ഷബീര്‍ ഖാന്‍, മുഹമ്മദ് ബാസിത്, ഹോര്‍മിപാം റൂയിവാ, ബിജോയ് വി, തേജസ് കൃഷ്ണ, മര്‍വാന്‍ ഹുസൈന്‍, ഷെറിന്‍ സലാറി, അരിത്ര ദാസ്, മുഹമ്മദ് ജാസിം, ജീക്‌സണ്‍ സിങ്, ആയുഷ് അധികാരി, ഗിവ്‌സണ്‍ സിങ്, മുഹമ്മദ് അസര്‍, മുഹമ്മദ് അജ്‌സല്‍, മുഹമ്മദ് അയ്‌മെന്‍, നിഹാല്‍ സുധീഷ്. തോമക് ഷ്വാസാണ് മുഖ്യ പരിശീലകന്‍. ടി.ജി പുരുഷോത്തമന്‍ സഹപരിശീലകന്‍.

Continue Reading

News

ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം; ജയിച്ചാല്‍ പരമ്പര

ആദ്യ ഏകദിനത്തില്‍ കേവലം നാല് റണ്‍സിന് ഭാഗ്യത്തിന് രക്ഷപ്പെട്ട ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം.

Published

on

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ആദ്യ ഏകദിനത്തില്‍ കേവലം നാല് റണ്‍സിന് ഭാഗ്യത്തിന് രക്ഷപ്പെട്ട ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം. രാത്രി ഏഴിന് ആരംഭിക്കുന്ന മല്‍സരത്തില്‍ ജയിച്ചാല്‍ ശിഖര്‍ ധവാന്റെ സംഘത്തിന് പരമ്പര സ്വന്തമാക്കാം. പക്ഷേ ആദ്യ മല്‍സരത്തില്‍ തന്നെ വിന്‍ഡീസ് ഇന്ത്യയെ ഞെട്ടിച്ച സാഹചര്യത്തില്‍ ധവാന്റെ സംഘത്തിന് മുന്‍ കരുതല്‍ നന്നായി വേണ്ടി വരും. ആദ്യ മല്‍സരത്തില്‍ വന്‍ സ്‌ക്കോര്‍ ഉയര്‍ത്തിയിരുന്നു ഇന്ത്യ. നായകന്‍ ധവാന്‍ സ്വന്തമാക്കിയ 97 റണ്‍സ്, സഹ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, മൂന്നാമനായ ശ്രേയാംസ് അയ്യര്‍ എന്നിവരുടെ അര്‍ധ ശതകങ്ങള്‍ എന്നിവയെല്ലാം സഹായമായപ്പോള്‍ ഏഴ് വിക്കറ്റിന് 308 റണ്‍സ്.

പക്ഷേ മറുപടിയില്‍ വിന്‍ഡീസ് 305 ലെത്തി. ഓപ്പണര്‍ ഷായ് ഹോപ്പിനെ (7) മുഹമ്മദ് സിറാജ് പെട്ടെന്ന് പുറത്താക്കിയെങ്കിലും കൈല്‍ മേയേഴ്‌സ്, ഷംറോ ബ്രുക്‌സ് എന്നിവര്‍ തകര്‍ത്തടിച്ചു. അപാര ഫോമിലായിരുന്നു മേയേഴ്‌സ്. 10 ബൗണ്ടറികളും ഒരു സിക്‌സറും ഉള്‍പ്പെടെ ഗംഭീര ഇന്നിംഗ്‌സ്. ബ്രൂക്‌സാവട്ടെ കൂറ്റനടികള്‍ക്ക് നിന്നില്ല. പക്ഷേ ന്നായി പിന്തുണച്ചു. ഈ സഖ്യത്തെ ഷാര്‍ദുല്‍ ഠാക്കൂര്‍ പുറത്താക്കുമ്പോഴേക്കും നല്ല അടിത്തറ കിട്ടിയിരുന്നു ആതിഥേയര്‍ക്ക്. ബ്രൂക്‌സ് പുറത്തായ ശേഷമെത്തിയ ബ്രാന്‍ഡണ്‍ കിംഗും പൊരുതി നിന്നതോടെ ഇന്ത്യ വിറക്കാന്‍ തുടങ്ങി. ബൗളര്‍മാര്‍ തെറ്റുകള്‍ ആവര്‍ത്തിച്ചു. പന്തുകള്‍ അതിര്‍ത്തിയിലേക്ക് പായാന്‍ തുടങ്ങി. മേയേഴ്‌സിനെ സഞ്ജു സാംസണിന്റെ കരങ്ങളിലെത്തിച്ച് ഷാര്‍ദുല്‍ തന്നെയാണ് മല്‍സരത്തിലേക്ക് ടീമിനെ തിരികെ കൊണ്ടുവന്നത്. 189 റണ്‍സിലായിരുന്നു മേയേഴ്‌സിന്റെ മടക്കം. ഫോമിലുള്ള നായകന്‍ നിക്കോളാസ് പുരാനെ സിറാജ് രണ്ടാം വരവില്‍ മടക്കിയതോടെ ആവേശമായി. യൂസവേന്ദ്ര ചാഹല്‍ റോവ്മാന്‍ പവലിനെ (6) വേഗം മടക്കി. പക്ഷേ അപ്പോഴും വാലറ്റത്തില്‍ അഖില്‍ ഹുസൈന്‍ (32 നോട്ടൗട്ട്), റോമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ അവസാനം വരെ പൊരുതി.

Continue Reading

News

കളി കാര്യവട്ടത്ത്; മല്‍സരം സെപ്തംബര്‍ 28ന്

ഓസ്‌ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്.

Published

on

മുംബൈ: ഓസ്‌ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്. ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരയിലെ ഒരു മല്‍സരം തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലായിരിക്കും.

സെപ്തംബര്‍ 28 നാണ് അങ്കം. ലോകകപ്പിന് മുമ്പ് ഓസ്‌ട്രേലിയന്‍ ടി-20 സംഘം ഇന്ത്യയിലെത്തുന്നുണ്ട്. മൊഹാലി (സെപ്തംബര്‍ 20,) നാഗ്പ്പൂര്‍ (സെപ്തംബര്‍ 23), ഹൈദരാബാദ് (സെപ്തംബര്‍ 25) എന്നിവിടങ്ങളലായിരിക്കും ഈ മല്‍സരങ്ങള്‍. ഇതിന് ശേഷമായിരിക്കും ദക്ഷിണാഫ്രിക്ക വരുന്നത്. ആദ്യ മല്‍സരം തിരുവനന്തപുരത്തും രണ്ടാംമല്‍സരം ഗോഹട്ടിയിലും (ഒക്ടോബര്‍ 01), മൂന്നാം മല്‍സരം ഇന്‍ഡോറിലുമായിരിക്കും (ഒക്ടോബര്‍ 3). ഈ പരമ്പരക്ക് ശേഷം മൂന്ന് മല്‍സര ഏകദിന പരമ്പരയിലും ദക്ഷിണാഫ്രിക്ക കളിക്കും. റാഞ്ചി (ഒക്ടോബര്‍ 6), ലക്‌നൗ (ഒക്ടോബര്‍ 9), ഡല്‍ഹി (ഒക്ടോബര്‍ 3) എന്നിവിടങ്ങളിലാണ് ഈ മല്‍സരം. കോവിഡ് കാലത്ത് കളിക്കാന്‍ കഴിയാതിരുന്ന പരമ്പരയാണ് ക്രിക്കറ്റ് ബോര്‍ഡ് ഇപ്പോള്‍ റീ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

2019 ലാണ് അവസാനമായി തിരുവനന്തപുരത്ത് ഒരു രാജ്യാന്തര മല്‍സരം നടന്നത്. ഡിസംബര്‍ എട്ടിന് നടന്ന ആ മല്‍സരത്തില്‍ വിരാത് കോലിയുടെ ഇന്ത്യയെ വിന്‍ഡീസ് തറപറ്റിച്ചിരുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.