Connect with us

Video Stories

കേന്ദ്രം കണ്ണുവച്ച കള്ളപ്പണമെവിടെ

Published

on

കള്ളപ്പണം കണ്ടുകെട്ടാനും കള്ളപ്പണക്കാരെ കല്‍ത്തുറുങ്കിലടക്കാനുമെന്ന് കൊട്ടിഘോഷിച്ച് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന സാമ്പത്തിക പരിഷ്‌കാരം സര്‍വത്ര കണക്കുപിഴച്ചുവെന്നാണ് റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ വെളിപ്പെടുത്തലുകളില്‍ നിന്നു വ്യക്തമാവുന്നത്. ആസൂത്രണമേതുമില്ലാതെ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ അസാധുവാക്കിയ നടപടി കൃത്യം ഒരു മാസം പിന്നിടുമ്പോള്‍ ഇനിയും കാത്തിരക്കണമെന്ന ആര്‍.ബി.ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ വാക്കുകള്‍ പ്രതീക്ഷകളല്ല, മറിച്ച് ആശങ്കകളാണ് പ്രദാനം ചെയ്യുന്നത്. മാത്രമല്ല, നോട്ട് നിരോധത്തിലൂടെ കള്ളപ്പണക്കാരെയാണ് ലക്ഷ്യമിട്ടതെന്ന കേന്ദ്ര സര്‍ക്കാറിന്റെ പ്രഥമ വാദം പൊള്ളയാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ നിരത്തിയ കണക്കുകള്‍ തെളിയിക്കുന്നുണ്ട്. തലതിരിഞ്ഞ സാമ്പത്തിക പരിഷ്‌കാരം റിസര്‍വ് ബാങ്കിനെയും വരിഞ്ഞു മുറുക്കിയിരിക്കുകയാണെന്ന് മാറ്റം വരുത്താതെയുള്ള വായ്പാ നയത്തില്‍ നിന്ന് വായിച്ചെടുക്കാവുന്നതാണ്. നാള്‍ക്കുനാള്‍ സങ്കീര്‍ണത വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രശ്‌ന പരിഹാരത്തിനുള്ള സാധ്യത വിദൂരത്താണെന്ന് ഇതില്‍ നിന്നെല്ലാം വ്യക്തം.

നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ പൂര്‍ണമായി പഠിച്ച ശേഷമേ നിരക്കുകളില്‍ ഇളവു വരുത്തുന്ന കാര്യം ആലോചിക്കാന്‍ കഴിയുകയുള്ളൂവെന്നാണ് ഊര്‍ജിത് പട്ടേല്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. പഴയ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ ഇനി ഇരുപത് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ കേന്ദ്ര സര്‍ക്കാറുമൊത്ത് നടപ്പാക്കിയ പരിഷ്‌കാരത്തിന്റെ പ്രയാണം ഏതു ദിശയിലെന്ന് റിസര്‍വ് ബാങ്കിന് ഇതുവരെ മനസിലാക്കാനായില്ല എന്നത് നിസാരമായി കണ്ടുകൂടാ. രാജ്യത്ത് ആകെ വിനിമയത്തിലുണ്ടായിരുന്നവയില്‍ 86 ശതമാനം നോട്ടുകള്‍ പിറകോട്ടു വലിക്കുമ്പോഴുള്ള പ്രത്യാഘാതങ്ങള്‍ പൗരന്‍മാര്‍ അനുഭവിച്ചതിനു ശേഷമാണ് ഉത്തരവാദപ്പെട്ടവര്‍ തിരിച്ചറിയുന്നത്. നോട്ടു നിരോധിച്ചതിനു ശേഷമുള്ള രണ്ടാം ദിനം ഒരു ജനത മുഴുവന്‍ വരിനിന്ന് തളരുന്നതു കണ്ടതിനു ശേഷമാണ് പ്രധാനമന്ത്രി കണ്ണു തുറന്നതും കുറ്റം സമ്മതിച്ചതും. പക്ഷേ, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്ക് മൗനം ഭത്സിക്കാനും കാര്യങ്ങളുടെ യഥാസ്ഥിതി പറയാനും ഒരു മാസം വേണ്ടിവന്നുവെന്നു മാത്രം.

കഴിഞ്ഞ മാസം എട്ടിനു രാത്രിയാണ് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിക്കുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. കള്ളനോട്ട് നിര്‍ത്തലാക്കാനും കള്ളപ്പണം തടയാനും ഇത്തരം നടപടി കൊണ്ട് സാധ്യമാവുമെന്ന് പ്രഖ്യാപനത്തിനിടെ പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അസാധുവാക്കിയ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളുടെ ആകെ മൂല്യം, പതിനഞ്ചര ലക്ഷം കോടി രൂപയില്‍ പതിമൂന്ന് ലക്ഷം കോടി രൂപയിലധികം രാജ്യത്തെ വിവിധ ബാങ്കുകളില്‍ തിരിച്ചെത്തിയെന്നതാണ് കണക്കുകള്‍. ഇനി രണ്ടുലക്ഷം കോടി രൂപ മാത്രമാണ് തിരിച്ചെത്താനുള്ളത്. ഈ പച്ചയായ സത്യം തുറന്നു പറഞ്ഞതിനാണ് റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് ‘ദ ഇക്കണോമിസ്റ്റ്’ മാഗസിന്‍ റിപ്പോര്‍ട്ടര്‍ സ്റ്റാന്‍ലി പിഗ്‌നാളിനെ വിലക്കിയത്. ബാങ്കുകളുടെ കരുതല്‍ ധനശേഖരത്തിലെയും ട്രഷറികളിലെയും നോട്ടുകള്‍ പരിഗണിച്ചാണ് രാജ്യത്തെ ജനങ്ങള്‍ കൈവശം വച്ചിരുന്ന ഏറെക്കുറെ പഴയ നോട്ടുകളും ബാങ്കുകളിലെത്തിയെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ കണക്കുകൂട്ടലുകള്‍ പിഴച്ചുവെന്ന് സമ്മതിക്കാനുള്ള പ്രയാസമാണ് ആര്‍.ബി.ഐയെ അസ്വസ്ഥമാക്കിയത്.

കരുതല്‍ ധനാനുപാതം (സി.ആര്‍.ആര്‍) മാറ്റം വരുത്താതെ നാലു ശതമാനമായി തുടരാനുള്ള റിസര്‍വ് ബാങ്ക് നയം ഇനിയുള്ള കാലങ്ങളിലെ പ്രതിസന്ധികളെ മറികടക്കാനുള്ള കരുതലായി വേണം മനസിലാക്കാന്‍. റിപ്പോ നിരക്ക് 6.25 ശതമാനമായും റിവേഴ്‌സ് റിപ്പോ നിരക്ക്് 5.75 ശതമാനമായും തുടരാനുള്ള തീരുമാനം ഇതിനു ശക്തി പകരാനാണ്. നടപ്പു സാമ്പത്തിക വര്‍ഷത്തെ മതിപ്പ് ജി.ഡി.പി വളര്‍ച്ചാ നിരക്ക് അര ശതമാനമാണ് കുറച്ചിട്ടുള്ളത്. 7.6 ശതമാനം വളര്‍ച്ചാ നിരക്ക് നേടുമെന്ന കണക്കുകൂട്ടലായിരുന്നു നേരത്തെ ആര്‍.ബി.ഐക്കുണ്ടായിരുന്നത്. നോട്ട് നിരോധം ഓഹരി വിപണികളിലുണ്ടാക്കിയ ഇടിവ് മുഴുവന്‍ മേഖലകളിലും പ്രതിഫലിക്കുന്നതായി കാണാം. നിരക്കു കുറക്കില്ലെന്നു കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് നയം വ്യക്തമാക്കിയതിനു തൊട്ടു പിന്നാലെ തന്നെ ഓഹരി വിപണിയില്‍ വീണ്ടും ഇടിവ് പ്രകടമായിരുന്നു. സെന്‍സെക്‌സ് 379ഉം നിഫ്റ്റി 113ഉം പോയിന്റായാണ് ഇടിഞ്ഞത്. നിരക്കില്‍ കാല്‍ ശതമാനമെങ്കിലും ഇളവും കാത്തിരിക്കെയാണ് ആര്‍.ബി.ഐ നയം ഓഹരി വിപണിക്ക് വലിയ തോതില്‍ പ്രഹരമേല്‍പ്പിച്ചത്. നോട്ട് നിരോധം കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പ്രാഥമികമായി ഉദ്ദേശിച്ച കാര്യങ്ങളല്ല രാജ്യത്ത് സംഭവിക്കുന്നത് എന്ന് വ്യക്തം.

ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിക്കുന്നതിലൂടെ മൂന്നു മുതല്‍ അഞ്ചു ലക്ഷം കോടി രൂപ വരെ അധികം തിരികെ കൊണ്ടുവരാനാകുമെന്നായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ വാദം. ഇതുവരെയുള്ള കണക്കുകളില്‍ നിന്ന് ഇത് സാധ്യമല്ല എന്ന് ബോധ്യമായപ്പോഴാണ് പ്രധാനമന്ത്രി പുതിയ വാദം അവതരിപ്പിക്കുന്നത്. കള്ളപ്പണം കണ്ടെത്തുക മാത്രമല്ല, കറന്‍സി രഹിത പദ്ധതികൂടി സര്‍ക്കാറിന് ലക്ഷ്യമുണ്ടെന്നാണ് നരേന്ദ്ര മോദി പറയുന്നത്. അങ്ങനെയാണെങ്കില്‍ രാജ്യത്തു പെട്ടെന്നു നടപ്പാക്കാന്‍ കഴിയാത്ത കാഷ്‌ലെസ് ഇക്കോണമിക്കു വേണ്ടി ധൃതിപിടിച്ചു നോട്ടു നിരോധം നടപ്പാക്കിയത് ശുദ്ധ അസംബന്ധമല്ലേ? ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ വീണിടത്ത് കിടന്ന് ഉരുളുകയാണെന്ന് മനസിലാക്കാന്‍ അധികം സാമ്പത്തിക പരിജ്ഞാനമൊന്നും വേണ്ട. നോട്ട് നിരോധം നിലവില്‍ വന്നതിനു ശേഷമുള്ള മിക്ക ദിവസങ്ങളിലും നോട്ട് മാറ്റുന്നതിനും ബാങ്കില്‍ നിക്ഷേപിക്കുന്നതിനും പിന്‍വലിക്കുന്നതിനുമുള്ള വ്യവസ്ഥകളില്‍ ഇടക്കിടെ മാറ്റം വരുത്തിയവരാണ് കേന്ദ്ര സര്‍ക്കാറും ആര്‍.ബി.ഐയും. ഇനിയുള്ള 20 ദിവസങ്ങള്‍ക്കുള്ളില്‍ എന്തെല്ലാം മാറ്റങ്ങളാണ് സംഭവിക്കാന്‍ പോകുന്നത് എന്ന് മുന്‍കൂട്ടി പറയാനാവില്ല. ഒരു കാര്യം തീര്‍ച്ചയാണ്; ഇനിയുള്ള പ്രഖ്യാപനങ്ങളും കാലോചിതമാവില്ല. അനുഭവങ്ങള്‍ ഇതാണ് തെളിയിക്കുന്നത്. സുരക്ഷിത സാമ്പത്തിക സംവിധാനം നിലനില്‍ക്കുന്ന ഒരു രാജ്യത്തെ ഒറ്റ രാത്രി കൊണ്ട് തകിടം മറിച്ച കേന്ദ്ര സര്‍ക്കാറും ആര്‍.ബി.ഐയും തന്നെയാണ് ഈ പ്രതിസന്ധികള്‍ക്കെല്ലാം പ്രധാന ഉത്തരവാദി. നരേന്ദ്ര മോദിക്ക് കഴിയാത്തത് ഊര്‍ജിത് പട്ടേലിനോ ഊര്‍ജിതിന് കഴിയാത്തത് മോദിക്കോ ചെയ്യാനാവുമെന്ന് ഒരു പ്രതീക്ഷയുമില്ല. അലാവുദ്ദീന്റെ അത്ഭുത വിളക്ക് കൊണ്ടുവന്നു കൊടുത്താലും ഈ സാമ്പത്തിക അടിയന്തരാവസ്ഥക്ക് അത്രവേഗം പരിഹാരം കാണാനാവില്ലെന്ന് ഉറപ്പ്.

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.