Connect with us

Video Stories

‘നോട്ടോട്ടം’ എന്ന നെട്ടോട്ടം

Published

on

മതിയായ ബദല്‍ സംവിധാനമുണ്ടാക്കാതെ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതായി പ്രഖ്യാപിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര ദാമോദര്‍ദാസ് മോദി ജപ്പാനിലേക്കു പറന്നു. ഒപ്പം കൂടുന്നില്ലെങ്കിലും താന്‍ ഇനിയും തള്ളിപ്പറഞ്ഞിട്ടില്ലാത്ത ഭാര്യ യശോദാ ബന്ധത്തിന്റെ ചെലവിനുള്ള നൂറിന്റെ നോട്ടുകള്‍ അദ്ദേഹം നേരത്തെ എടുത്തുവെച്ചിരുന്നോ എന്നറിയില്ല.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറയുന്നത്, ബി.ജെ.പിയില്‍ തനിക്കു വേണ്ടപ്പെട്ടവരെയൊക്കെ നേരത്തെ അറിയിച്ച ശേഷമാണ് അസാധു പ്രഖ്യാപനം നടത്തിയത് എന്നാണ്. എങ്കില്‍ ആ പ്രഖ്യാപനം വരുന്നതിനു തലേന്നു ബാങ്കുകളില്‍ നിന്ന് പിന്‍വലിച്ച വന്‍ തുകകളുടെ കണക്കുകള്‍ കൂടി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പുറത്തുവിടണമെന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആവശ്യം തള്ളിക്കളയാനാവുന്നതല്ല.

ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിക്കുന്നതായ വിവരം കേന്ദ്ര മന്ത്രി സഭ അതീവ രഹസ്യമായാണ് എടുത്തതെന്നും മന്ത്രിസഭാ യോഗം ചേരുന്നിടത്തേക്ക് അങ്ങോട്ടും ഇങ്ങോട്ടുമുള്ള ഫോണ്‍ വിളികള്‍ പോലും നിരോധിച്ചിരുന്നുവെന്നും സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ നിന്ന് അറിയിപ്പുകളും പിന്നാലെ വന്നിരുന്നു.

എന്നാല്‍ ആയിരത്തിന്റെ കറന്‍സികള്‍ പിന്‍വലിക്കുന്ന വിവരം ആറു മാസങ്ങള്‍ക്ക് മുമ്പ് മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിലെ ഒരു പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്ന വാര്‍ത്തയും പുറത്തുവന്നിരിക്കുന്നു. ‘അകില’ എന്ന പത്രം 2016 ഏപ്രില്‍ ഒന്നിനാണ് ആ വാര്‍ത്ത പുറത്തുവിട്ടത്. വയ്യാവേലി വേണ്ട എന്നു കരുതി, പത്രത്തിന്റെ മാനേജിങ് ഡയറക്ടര്‍ ഇപ്പോള്‍ പറയുന്നു, അത് ലോക വിഡ്ഢി ദിനത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച ഒരു കൗതുക വാര്‍ത്ത മാത്രമായിരുന്നു എന്ന്. എന്നാല്‍ 2016 ഒക്‌ടോബര്‍ 21ന് പ്രസിദ്ധമായ ‘ബിസിനസ് ലൈന്‍’ പത്രത്തിലും സമാനമായ വാര്‍ത്ത വന്നിരുന്നുവെന്ന് വ്യക്തമായതോടെ സര്‍ക്കാര്‍ അങ്കലാപ്പിലാണ്. ഉയര്‍ന്ന മൂല്യങ്ങളുള്ള നോട്ടുകള്‍ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് മൂന്നു നാളുകള്‍ മുമ്പ് പാര്‍ട്ടി അക്കൗണ്ടിലേക്ക് ബി.ജെ.പി നിക്ഷേപിച്ചിരുന്നുവെന്ന് ഒരു ബംഗാളി പത്രം റിപ്പോര്‍ട്ട് ചെയ്തതും നിഷേധിക്കപ്പെട്ടു കണ്ടില്ല. ഇന്ത്യന്‍ ബാങ്കിന്റെ കൊല്‍ക്കത്താ സെന്‍ട്രല്‍ അവന്യൂ ശാഖയില്‍ 5545100034 എന്ന അക്കൗണ്ടില്‍ രണ്ടു തവണയായി ഒരു കോടി രൂപ നിക്ഷേപിച്ചുവെന്നായിരുന്നു പത്ര വാര്‍ത്ത. ബി.ജെ.പിയുടെ പശ്ചിമബംഗാള്‍ യൂണിറ്റിന്റെ പേരിലുള്ള ഇതേ ബാങ്കിലെ 6365251388 എന്ന അക്കൗണ്ടിലേക്ക് പല തവണയായി അരക്കോടിയുടെയും മുക്കാല്‍ക്കോടിയുടെയും നിക്ഷേപങ്ങള്‍ നടന്നതായി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ബംഗാള്‍ ഘടകവും ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്.

എന്നാല്‍ തീരുമാനങ്ങള്‍ പരമ രഹസ്യമായിരുന്നുവെന്ന് തന്നെയാണ് പറയുന്നത്. അത് നാടിന് ഏറെ ഗുണ ഫലം ചെയ്യുന്നതാണെന്ന സാക്ഷ്യ പത്രം കിട്ടാവുന്നിടത്ത് നിന്നെല്ലാം അവര്‍ നേടിയെടുക്കുകയും ചെയ്തു. നാട്ടിലെ അസഹിഷ്ണുത ചൂണ്ടിക്കാട്ടിയതിന് ഇന്ത്യാവിരുദ്ധനെന്ന് പ്രഖ്യാപിച്ച പ്രസിദ്ധ ചലച്ചിത്ര നടന്‍ ആമിര്‍ഖാന്റെ പ്രസ്താവനപോലും ഇപ്പോള്‍ ക്ഷണിച്ചുവരുത്തി പുറത്തിറക്കുകയുണ്ടായി.

കള്ളപ്പണം പുറത്തുകൊണ്ടുവരാനുള്ള നടപടി എന്ന നിലയിലാണെങ്കില്‍ എല്ലാവരും സ്വാഗതം ചെയ്യുന്നതാണ് കേന്ദ്ര നടപടി എന്ന കാര്യത്തിന് സംശയമില്ല. എന്നാല്‍ മുന്നൊരുക്കങ്ങള്‍ കൂടാതെ ബാങ്കുകളില്‍ നിന്നും മാറ്റിക്കിട്ടുമെന്നും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിക്ഷേപിക്കാമെന്നുമൊക്കെ പത്രപ്രസ്താവന ഇറക്കിയിട്ട് നാട്ടുകാരെ മുഴുവന്‍ ‘നോട്ടോട്ട’ത്തിന് വിടുന്നത് എന്തു ഭരണ പരിഷ്‌കാരമാണ്? ഒരു തവണ അയ്യായിരം രൂപ മാത്രമേ മാറിക്കിട്ടൂ എന്ന ആദ്യ പ്രഖ്യാപനം വന്നു. പിന്നീടത് ഒരാള്‍ക്ക് ഒരു തവണയേ അനുവദിക്കൂ എന്ന ഭേദഗതിയായി വന്നു. എ.ടി.എമ്മുകളിലൊക്കെ നൂറിന്റെ നോട്ടുകൊണ്ട് ആറാട്ടായിരിക്കുമെന്ന് പറഞ്ഞവര്‍ അറിഞ്ഞില്ല, ആ ദിവസങ്ങളിലൊക്കെ ആ യന്ത്രങ്ങള്‍ പണിമുടക്കിലായിരുന്നുവെന്ന്.

മന്ത്രിമാരൊക്കെയും രമ്യഹര്‍മ്മങ്ങളിലെ എ.സി മുറികളിലിരുന്ന് പ്രസ്താവനകള്‍ ഇറക്കിക്കൊണ്ടിരുന്നപ്പോള്‍ വീട്ടില്‍ അടങ്ങി ഒതുങ്ങിയിരുന്ന വൃദ്ധ ജനങ്ങള്‍ പോലും തെരുവീഥികളില്‍ പൊരിവെയിലില്‍ വടിയും കുത്തിപ്പിടിച്ച് എരിപൊരി കൊള്ളുകയായിരുന്നു. മണിക്കൂറുകള്‍ ഒരേ നില്‍പ്പില്‍ നിന്നശേഷം കൗണ്ടറിലെത്തിയാല്‍ കിട്ടുന്ന മറുപടി ‘ഇനി ഇപ്പോള്‍ തരാന്‍ പണമില്ല’ എന്നാണ്. ഹരിപ്പാട് കുമാരപുരത്ത് ഒരു 75 കാരനും ചെറുതുരുത്തി വെട്ടുകാട്ടില്‍ ഒരു 65കാരനും ക്യൂവില്‍ നില്‍ക്കവെയാണ് കുഴഞ്ഞുവീണ് മരിച്ചത്. അഞ്ച് ലക്ഷത്തിന്റെ നോട്ടുകളുമായി നിക്ഷേപിക്കാന്‍ വന്ന ഒരു 48 കാരന്‍ അതിന് സൗകര്യം ലഭിക്കാതെ തലശ്ശേരിയിലെ സ്റ്റേറ്റ് ബാങ്ക് കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് താഴെവീണ് മരിച്ചു.

പെട്രോള്‍ പമ്പില്‍ പഴയ നോട്ടുകള്‍ സ്വീകരിക്കുമെന്ന് പറഞ്ഞിടത്ത് ആയിരവും അഞ്ഞൂറും കൊടുത്താല്‍ ബാക്കി തരാനില്ല. പോസ്റ്റ് ഓഫീസില്‍ ടെലഫോണ്‍ ബില്‍ സ്വീകരിക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും അതിനു നിയമമില്ല എന്നു പറഞ്ഞ് ജീവനക്കാര്‍ കൈമലര്‍ത്തി. പച്ചക്കറിയോ, പലചരക്കോ, മീനോ, ഇറച്ചിയോ വാങ്ങാന്‍ ചെറിയ നോട്ടുകള്‍ എവിടെയും കിട്ടാനില്ല. വ്യാപാര മേഖല ആകെ തളര്‍ന്നിരിക്കുന്നു. എ.ടി.എമ്മുകളെങ്കിലും പൂര്‍ണസജ്ജമാകാന്‍ രണ്ടാഴ്ചയെങ്കിലും എടുക്കുമെന്ന് ഇപ്പോള്‍ കേന്ദ്ര ധനമന്ത്രി ഒരു നാണവും ഇല്ലാതെ പറയുന്നു.

വീടുകളില്‍ ഇരിക്കുന്ന ആണും പെണ്ണും ആയ എല്ലാവരേയും ബാങ്ക് ശാഖകളിലേക്ക് വലിച്ചിഴക്കുന്ന നടപടികള്‍ സ്വീകരിച്ചിട്ട്, മഹത്തായ ഒരു സാമ്പത്തിക നടപടി എന്ന് പുരപ്പുറത്ത് കയറി പ്രഖ്യാപിച്ചിട്ട് എന്ത് കാര്യം. അതെ, ഏക സിവില്‍ കോഡ് തന്നെ. എല്ലാവരും ഒരേ ക്യൂവില്‍. അഭൂതപൂര്‍വമായ ജനത്തിരക്ക് കണ്ട്, ‘പൈസ ഇനി ഇല്ല’ എന്ന് പറയാനെങ്കിലും പല ബാങ്കുകളും കൗണ്ടറുകളില്‍ ആളെ വെച്ചത് റിട്ടയര്‍ ചെയ്ത ജീവനക്കാരെ തിരിച്ചുവിളിച്ചാണ്. അത് പറയാന്‍ നിയോഗിക്കപ്പെട്ടവരാകട്ടെ അത് പറയുമ്പോഴൊക്കെയും കേള്‍ക്കേണ്ടിവന്നത് കുപിതരായ ജനങ്ങളുടെ തെറിവിളികളാണ്. തിക്കിത്തിരക്കി വരുന്നവര്‍ തരുന്ന നോട്ടുകളുടെ എണ്ണം തെറ്റാതിരിക്കാനോ, അവയില്‍ വ്യാജന്മാര്‍ ഉണ്ടോ എന്ന് പരിശോധിക്കാനോ സമയവും സാവകാശവും ഇല്ലാത്ത നില. കണക്ക് തെറ്റിയാല്‍ സ്വന്തം കയ്യില്‍ നിന്ന് എടുത്തുവെക്കാന്‍പോലും നയാപൈസ ഇല്ല.

അഞ്ച് കോടിയുടെ കള്ളപ്പണം പിടിച്ചുവെന്ന് തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന മധ്യപ്രദേശിലെ നെപാ നഗറില്‍ നിന്ന് വാര്‍ത്ത വരുന്നു. അഞ്ഞൂറിന്റെ നോട്ട് ആസ്പത്രി അധികൃതര്‍ സ്വീകരിക്കാഞ്ഞതിനാല്‍ നവജാത ശിശു മരിച്ച കഥ മഹാരാഷ്ട്രയിലെ ഗോവണ്ടിയില്‍ നിന്ന് വരുന്നു.

സിനിമാ നിര്‍മ്മാണം പ്രതിസന്ധിയിലായിരിക്കുന്നു. ചരക്കുനീക്കം പകുതി ആയിരിക്കുന്നു. ടിക്കറ്റില്ലാ യാത്രയുടെ പിഴ ഈടാക്കാന്‍ കൂടി കഴിയാതെ റെയില്‍വേ, സ്വതവേ നഷ്ടത്തില്‍ ഓടുന്ന കെ.എസ്.ആര്‍.ടി.സിയില്‍ കോടികളുടെ വരുമാനക്കുറവ്. കള്ളപ്പണം വെളുപ്പിക്കാനിറങ്ങി തിരിച്ചവര്‍ 20 ശതമാനം കമ്മീഷന്‍ വാഗ്ദാനം ചെയ്ത് പുതിയ പരീക്ഷണങ്ങള്‍ക്കിറങ്ങിയിരിക്കുന്നു. കൊണ്ടോട്ടിയില്‍ ആയിരങ്ങളുമായി പണമടക്കാന്‍ വന്ന വീട്ടമ്മ അറിയുന്നില്ല അതില്‍ ഏറെ വ്യാജ നോട്ടുകളാണെന്ന്. ഒപ്പം കര്‍ണാടകയിലെ ചിക്മംഗ്ലൂരില്‍ നിന്ന് ഒരു വാര്‍ത്ത രണ്ടായിരത്തിന്റെ കള്ളനോട്ടും ഇറങ്ങിയിരിക്കുന്നു.

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.