Connect with us

Video Stories

സര്‍ക്കാരിന്റെ വീഴ്ചകൊണ്ട് റേഷനരി മുടങ്ങരുത്

Published

on

രണ്ടുവര്‍ഷം മുമ്പ് യു.പി.എ സര്‍ക്കാര്‍ പാസാക്കിയ ഭക്ഷ്യഭദ്രതാ നിയമ പ്രകാരമുള്ള പുതിയ റേഷന്‍ സംവിധാനത്തിന് സംസ്ഥാനത്ത് ഇന്നലെ ഔദ്യോഗികമായി തുടക്കം കുറിച്ചെങ്കിലും ഇതുപ്രകാരം ലഭിക്കേണ്ട ധാന്യങ്ങള്‍ സംബന്ധിച്ച് കടുത്ത അനിശ്ചിതാവസ്ഥ നിലനില്‍ക്കുകയാണ്. ദാരിദ്ര്യരേഖക്ക് താഴെയുള്ളവരെ (ബി.പി.എല്‍) പേരുമാറ്റി മുന്‍ ഗണനാപട്ടികയിലാക്കിയാണ് റേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചിട്ടുള്ളത്. സൗജന്യമായി ഭക്ഷ്യധാന്യം നല്‍കുന്നതിന് സംസ്ഥാനത്ത് 1.54 കോടി റേഷന്‍ കാര്‍ഡുടമകളെയാണ് ഇതിനകം മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ഇവര്‍ക്കും ഇതിനുപുറത്തുള്ളവര്‍ക്കും ഇന്നലെ മുതല്‍ ലഭിച്ചു തുടങ്ങേണ്ട റേഷന്‍ ധാന്യങ്ങള്‍ എന്നു മുതല്‍ ലഭിച്ചു തുടങ്ങുമെന്ന് സംസ്ഥാന സര്‍ക്കാരിന് പോലും തിട്ടമില്ലാതായിരിക്കയാണ്. മുന്‍ഗണനാ, അന്ത്യോദയാ ഇനത്തിലായി കേരളത്തിന് മൂന്നരക്കോടി കിലോ ധാന്യമാണ് വേണ്ടത്. ഇതില്‍ പകുതി മാത്രമാണ് കേന്ദ്രം ഇപ്പോള്‍ അനുവദിച്ചിട്ടുള്ളത്.

1.54 കോടി പേര്‍ക്ക് സൗജന്യമായും 1.21 കോടി പേര്‍ക്ക് രണ്ടു രൂപക്കും അരി നല്‍കാനാണ് കേരളം തീരുമാനിച്ചിട്ടുള്ളത്. കഴിഞ്ഞ മാസം പുറത്തിറക്കിയ കരടു പട്ടിക പ്രകാരം 1.54 കോടി പേരുടെ മുന്‍ഗണനാ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ പരാതി 1,47,947 ആണ്. ഇതിന്മേല്‍ പരിശോധന നടന്നു വരികയാണെന്നാണ് സിവില്‍ സപ്ലൈസ് വകുപ്പ് പറയുന്നത്. അതുകൊണ്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച രീതിയില്‍ അരി വിതരണം ഉടന്‍ തുടങ്ങാനാവില്ലെന്നാണ് ഭക്ഷ്യവകുപ്പിന്റെ ന്യായം. ഫലത്തില്‍ ഈ മാസം മുതല്‍ അരി നല്‍കുന്നത് അനിശ്ചിതത്വത്തിലായിരിക്കയാണ്. കേന്ദ്ര നിയമം നടപ്പാക്കാത്തുതുമൂലം ഒക്ടോബറിലാണ് കേന്ദ്രം പൊടുന്നനെ കേരളത്തിനുള്ള എ.പി.എല്‍ അരി വിഹിതം വെട്ടിക്കുറച്ചത്. നവംബര്‍ ഒന്നുമുതല്‍ പദ്ധതി നടപ്പാക്കുമെന്ന ഉറപ്പിന്മേല്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപേക്ഷ പ്രകാരം അരി അനുവദിക്കുന്നത് തുടര്‍ന്നെങ്കിലും ഇന്നലത്തോടെ ഇത് പൂര്‍ണമായും നിലച്ചിരിക്കുകയാണ്. ഇപ്പോള്‍ റേഷന്‍ കടയില്‍ ചെല്ലുന്നവര്‍ക്ക് കഴിഞ്ഞ മാസത്തെ അരിയാണ് നല്‍കുന്നത്. പല റേഷന്‍ കടകളിലും അതും നല്‍കാത്ത സ്ഥിതിയുണ്ട്. മുന്‍ഗണനാ പട്ടികയില്‍ പെട്ടവര്‍ക്ക് രണ്ടു ദിവസത്തിനകം അരി നല്‍കിയാലും മറ്റുള്ളവരുടെ കാര്യം തീര്‍ച്ചയില്ല.

പട്ടികയുടെ പരിശോധന പൂര്‍ത്തിയാകാന്‍ ഇനിയും കാലതാമസമെടുക്കുമെന്നാണ് തിരുവനന്തപുരത്തുനിന്നുള്ള വിവരം. മൂന്നു വര്‍ഷം മുമ്പ് കാലാവധി കഴിഞ്ഞ റേഷന്‍ കാര്‍ഡുകള്‍ അടുത്ത ഫെബ്രുവരിയോടെ പുറത്തിറക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അപ്പോള്‍ പോലും പ്രശ്‌നം തീരില്ലെന്നാണ് കരുതേണ്ടത്. നിലവിലെ റേഷന്‍ കാര്‍ഡുകളില്‍ താല്‍ക്കാലികമായി സീല്‍ പതിച്ചുനല്‍കാനാണ് ആലോചന. ഇതും പരാതിക്കിടയാക്കും. ഫലത്തില്‍ പദ്ധതി നടപ്പാക്കാന്‍ കേരളം ബുദ്ധിമുട്ടുമെന്നത് തീര്‍ച്ചയാണ്.

മുന്‍ഗണനാ പട്ടികയില്‍ 15 ലക്ഷത്തോളം അനര്‍ഹര്‍ കയറിപ്പറ്റിയെന്ന ആരോപണമുണ്ട്്. ഇതിന് കര്‍ശന പരിശോധന ആവശ്യമാണ്. ഇതെപ്പോള്‍ പൂര്‍ത്തിയാകുമെന്ന് കണ്ടുതന്നെ അറിയണം. മുന്‍ഗണനാപട്ടികയില്‍ നിന്ന് അര്‍ഹര്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്ന പരാതിയും സര്‍ക്കാര്‍ ഗൗരവത്തിലെടുക്കണം. ഈ ആശങ്കയിലാണ് പരാതി നല്‍കാനായി കഴിഞ്ഞ മാസം അവസാനം വന്‍ ജനക്കൂട്ടം റേഷന്‍ കടകളിലും സിവില്‍ സപ്ലൈസ് ഓഫീസുകളിലുമായി എത്തിയത്. താലൂക്ക് തലത്തില്‍ മുന്‍ഗണനാ പട്ടിക തയ്യാറാക്കിയിരുന്നെങ്കില്‍ ഇത്രയും പരാതികളും പരിശോധനകളും വേണ്ടിവരില്ലായിരുന്നു. മുന്‍ഗണനാ പട്ടികയില്‍ പെടാത്ത 1.88 കോടി പേരില്‍ നിന്ന് 27 ലക്ഷം കുടുംബങ്ങളിലെ 1.21 കോടി പേര്‍ക്ക് രണ്ടു രൂപ നിരക്കില്‍ രണ്ടുകിലോ അരി നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവരെയും എങ്ങനെ കണ്ടെത്തുമെന്ന് തീര്‍ച്ചയില്ല. ബാക്കിയുള്ള 67000 പേര്‍ക്കാണ് രണ്ടു കിലോ വീതം 8.50 രൂപ നിരക്കില്‍ അരിയും 6.50 രൂപക്ക് ഗോതമ്പും നല്‍കുക.

ഏപ്രില്‍ ഒന്നുമുതല്‍ എഫ്.സി.ഐ ഗോഡൗണുകളില്‍ നിന്ന് റേഷന്‍ സാധനങ്ങള്‍ റേഷന്‍ കടകളില്‍ നേരിട്ടെത്തിക്കാനാണ് തീരുമാനം. കടകള്‍ കംപ്യൂട്ടര്‍വത്കരിക്കാനും നവീകരിക്കാനും കേന്ദ്രം സഹായിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കാര്‍ഡുടമകള്‍ക്ക് പാചക വാതകത്തിലേതു പോലെ മൊബൈല്‍ ഫോണില്‍ വിവരങ്ങള്‍ നല്‍കുന്നതിനും സംവിധാനമുണ്ടാകുമെന്നാണ് അറിയിപ്പ്. സംസ്ഥാനത്ത് 14000 റേഷന്‍ കടകളാണുള്ളത്. പുതിയ സംവിധാന വരുമ്പോള്‍ തങ്ങളുടെ വരുമാനം ഗണ്യമായി കുറയുമെന്നും പകരം വേതനം വര്‍ധിപ്പിച്ചു നല്‍കണമെന്നുമാണ് കടയുടമകളുടെ ആവശ്യം. ഇതുസംബന്ധിച്ചും തീരുമാനം അന്തിമമായിട്ടില്ല. അതോടൊപ്പം നിലവില്‍ പൊതു വിതരണ സമ്പ്രദായത്തില്‍ നടന്നുവരുന്ന അനഭിലഷണീയമായ ഒട്ടേറെ പ്രവണതകളുണ്ട്. എഫ്.സി. ഐയില്‍ നിന്ന് റേഷന്‍ കടകളിലേക്ക് പകരം സ്വകാര്യ മില്ലുകളിലേക്ക് മറിച്ചു കടത്തുന്ന നിരവധി സംഭവങ്ങളാണ് അടുത്ത കാലത്തായി കണ്ടെത്തി പിടിച്ചെടുത്തത്. ഇതുതടയാനും വാതില്‍ പടിക്കല്‍ ഇവയെത്തിക്കുന്ന നടപടി സഹായകമാകുമെന്ന് കരുതപ്പെടുന്നു. കരിഞ്ചന്ത വ്യാപാരികളില്‍ നിന്ന് ഉദ്യോഗസ്ഥരിലേക്ക് മാറുന്നതാവുകയുമരുത് പുതിയ നടപടി.

രാജ്യത്തെ 128 കോടി ജനങ്ങളില്‍ 81.34 കോടി പേര്‍ക്ക് രണ്ടുരൂപ നിരക്കില്‍ റേഷനരി ലഭ്യമാക്കുമെന്നാണ് കേന്ദ്രം അറിയിച്ചിട്ടുള്ളത്. 44.5 ലക്ഷം ടണ്‍ ധാന്യത്തിനായി രാജ്യത്ത് 1,34,837 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പുവര്‍ഷം നീക്കിവെച്ചിരിക്കുന്നത്. പ്രതിമാസം വേണ്ടത് 11,276 കോടിയും. രാജ്യത്തെ 42 ശതമാനം പേര്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. അര്‍ഹര്‍ക്ക് റേഷന്‍ സാധനങ്ങള്‍ ലഭിക്കണമെന്നതുപോലെ തന്നെ പ്രധാനമാണ് അനര്‍ഹര്‍ അത് കൈപ്പറ്റരുതെന്ന് ഉറപ്പുവരുത്തേണ്ടതും. കേരളത്തില്‍ ആദിവാസികളടക്കമുള്ള വലിയൊരു വിഭാഗം ഇന്നും റേഷന്‍ സാധനങ്ങള്‍ ഭക്ഷിച്ചാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ദലിത് വിഭാഗങ്ങളില്‍ നാല്‍പത് ശതമാനത്തിന്റെയും അവസ്ഥ മെച്ചമുള്ളതല്ല. അര്‍ഹതപ്പെട്ടവര്‍ക്ക് ഇവ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവാദിത്തം മറക്കരുത്.

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.