Connect with us

Article

ബ്ലു ഇക്കോണമി കരട്‌നിയമവും ആവാസവ്യവസ്ഥയും

ലോകം അഭിമുഖികരിക്കുന്ന ഏറ്റവും വലിയ ഭീഷണിയാണ് ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളലും തന്മൂലമുള്ള ആഗോള താപനവും. അത്തരം പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായോ അല്ലെങ്കില്‍ ബദല്‍ മാതൃകയായോ മുന്നോട്ട്‌വെക്കപ്പെട്ട ആശയമാണ് ‘ബ്ലു ഇക്കോണമി’.

Published

on

ഷാര്‍ജഹാന്‍ കാരുവള്ളി

ലോകം അഭിമുഖികരിക്കുന്ന ഏറ്റവും വലിയ ഭീഷണിയാണ് ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളലും തന്മൂലമുള്ള ആഗോള താപനവും. അത്തരം പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായോ അല്ലെങ്കില്‍ ബദല്‍ മാതൃകയായോ മുന്നോട്ട്‌വെക്കപ്പെട്ട ആശയമാണ് ‘ബ്ലു ഇക്കോണമി’. അതുവഴി കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുകയും പ്രകൃതിയുടെ ആരോഗ്യം വീണ്ടെടുക്കുകയും ചെയ്യുകയാണ് ലക്ഷ്യം. പുനരുപയോഗം കുറയ്ക്കുകയും ബദല്‍ മാതൃകയായി കൂടുതല്‍ സമീകൃത ഭക്ഷണം, ഊര്‍ജം, മരുന്ന്, സൗന്ദര്യവര്‍ധക വസ്തുക്കള്‍, കെമിക്കലുകള്‍ എന്നിവയുടെ ഉത്പാദനത്തിനായി കടലിനേയും അതിലെ വിഭവങ്ങളേയും ഉപയോഗ പ്പെടുത്തുകയും അവതരിപ്പിക്കുകയുമാണ് ബ്ലൂ ഇക്കോണമിക്ക് പിന്നിലെ മറ്റൊരു ലക്ഷ്യം. സീറോ എമിഷന്‍ റിസര്‍ച്ച് ഇനിഷേറ്റീവ് മാതൃകയാണിത്. ഐക്യരാഷ്ട്രസഭ മുന്നോട്ട്‌വെക്കുന്ന ആശയങ്ങളോട്‌ചേര്‍ന്ന്‌നില്‍ക്കുന്നതുമാണിത്.

ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസനനയം പ്രധാനമായും ലക്ഷ്യമിടുന്നത് സമുദ്ര മലിനീകരണം തടയുക, തീരക്കടലിലേയും ആഴക്കടലിലേയും ജൈവ വൈവിധ്യം സംരക്ഷിക്കുക, മലിനീകരണത്തിന്റെ ബാക്കിപത്രമായ കടല്‍ ജലത്തിന്റെ അമ്ലത്തിന്റെ തോത് വര്‍ധിച്ചത് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ നേരിടുകയും കുറയ്ക്കുകയും ചെയ്യുക, പ്രാദേശിക മേഖലകള്‍ തിരിച്ച് മത്സ്യ ലഭ്യതയില്‍ ഉണ്ടായ വ്യതിയാനങ്ങള്‍ നിരീക്ഷിച്ച്, തദനുസൃതമായി മത്സ്യബന്ധനത്തിന് പരിധി നിശ്ചയിക്കുകയും നിയമവിരുദ്ധമായ മത്സ്യബന്ധന പ്രവണതകള്‍ അവസാനിപ്പിക്കാന്‍ മുന്‍കൈ എടുക്കുകയും ചെയ്യുക, തീരക്കടലും ആഴക്കടലും പരിപാലിക്കുക, കടല്‍ വിഭവങ്ങളുടെ നിയന്ത്രിതവും സുസ്ഥിരവുമായ വിനിയോഗത്തിലൂടെ ചെറുദ്വീപ് രാഷ്ട്രങ്ങളുെടയും അവികസിത രാജ്യങ്ങളുടെയും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ സഹായിക്കുക, സാങ്കേതികവിദ്യ പങ്കുവെക്കുന്നതിലൂടെയും കടല്‍ വിഭവങ്ങളുമായി ബന്ധപ്പെട്ട അറിവുകള്‍ പങ്ക്‌വെക്കുന്നതിലൂടെയും ‘സുസ്ഥിര വികസനം കടല്‍ വിഭവങ്ങളിലൂടെ’ എന്ന ലക്ഷ്യം നേടിയെടുക്കുക എന്നിവയാണ്.

ഈ ലക്ഷ്യങ്ങള്‍ മുന്നില്‍നില്‍ക്കേതന്നെ, ഐക്യരാഷ്ട്ര സംഘടനയും സമുദ്ര വിഷയങ്ങള്‍ കൈകാര്യംചെയ്യുന്ന സംഘടനകളും മനസ്സിലാക്കുകയും തടയാന്‍ ശ്രമിക്കുന്നതുമായ പ്രശ്‌നങ്ങളും നമ്മുടെ മുന്നിലുണ്ട്. അതില്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നത് മാനുഷിക ഇടപെടലുകളുടെ ഫലമായ അമിതമായ കാര്‍ബണ്‍ പുറന്തള്ളലും തന്മൂലമുള്ള കടല്‍ ജലനിരപ്പ് ഉയരുന്നതും അതിന്റെ പ്രത്യാഘാതമായി കടലിലെ ആവാസ വ്യവസ്ഥകള്‍ക്ക് സംഭവിക്കുന്ന ശോഷണവും കാലാവസ്ഥാവ്യതിയാനംമൂലം കടലിലെ ജൈവവൈവിധ്യം നഷ്ടപ്പെടുന്നത്, കടല്‍ വിഭവങ്ങളുടെ അമിതമായ ചൂഷണം, തീരക്കടലിലെയും ആഴക്കടലിലെയും ആവാസവ്യസ്ഥകള്‍ക്ക് സംഭവിക്കുന്ന പ്രത്യക്ഷവും പരോക്ഷവുമായ സ്ഥായിയായ മാറ്റങ്ങളും ശോഷണവുമാണ്. ഇത്തരം കാര്യങ്ങള്‍ കടലിനെയും അതിലെ ആവാസ വ്യവസ്ഥകളേയും ജൈവവൈവിധ്യത്തേയും പ്രതികൂലമായി ബാധിക്കുമെന്നത് പരമ സത്യമായിരിക്കെ, ഭാരത സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്ന ‘യഹൗല ലരീിീാ്യ’കരട് രേഖ കടലിനെയും അതിലെ ആവാസ വ്യവസ്ഥകള്‍ക്കും ദോഷകരമായി ഭവിക്കും എന്നത് ഉറപ്പാണ്.

ജൈവ വൈവിധ്യങ്ങളാല്‍ സമ്പന്നമാണ് നമ്മുടെ കടലും കരയും. ശാസ്ര്തലോകവും വ്യവസായിക ഭീമന്മാരും പല തരത്തിലും പഠന വിധേയമാക്കാനും ഉത്പന്ന വികസനത്തിനും ഏറെ സാധ്യത കാണുകയും ചെയ്യുന്ന ഒന്ന്കൂടിയാണ് നമ്മുടെ ജൈവ വൈവിധ്യവും അതിന്മേലുള്ള പ്രാദേശിക ജനവിഭാഗങ്ങള്‍ക്കുള്ള അറിവും. (പരമ്പരാഗത മത്സ്യത്തൊഴിലാളികളും ഗോത്ര സമൂഹങ്ങളും ഉള്‍പ്പെടുന്നതാണിത്) കരയില്‍നിന്നും കടലില്‍നിന്നും ലഭ്യമായതും പരമ്പരാഗതമായ അറിവ് നിലനിന്ന്‌വന്നിരുന്നതുമായ ജൈവ വൈവിധ്യങ്ങളില്‍ തുടര്‍ഗവേഷണം നടത്തി, അവയില്‍നിന്ന് വ്യാവസായിക പ്രാധാന്യമുള്ള ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുകയും അത്തരം ഉത്പന്നങ്ങളിന്മേല്‍ ‘ബൗദ്ധിക സ്വത്തുവകാശ നിയമങ്ങള്‍വഴി ചുരുങ്ങിയത് 25 വര്‍ഷത്തേക്കെങ്കിലും കുത്തകാവകാശം നേടി ലാഭം കൊയ്യുന്ന പ്രവണതയാണ് ബഹുരാഷ്ട്ര കുത്തകകള്‍ ചെയ്തുവന്നിരുന്നത്.

നമ്മുടെ നാട്ടില്‍ സുപരിചിതമായിരുന്ന വേപ്പില്‍ നിന്നും മഞ്ഞളില്‍നിന്നുപോലും അത്തരം കമ്പനികള്‍ പേറ്റന്റുകള്‍ കൈവശപ്പെടുത്തിയിരുന്നു. ശാസ്ത്ര സമൂഹം വളരെ ഗൗരവതരമായി കണക്കിലെടുക്കേണ്ട ഒന്നാണ് ഈ കരട് രേഖ. രാജ്യത്തിന്റെ വളര്‍ച്ചക്കും ശാസ്ത്ര സമൂഹത്തിന്റെ ഗുണകരമായരീതിയിലും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ സഹായിക്കാനും ഇത്തരം ഗവേഷണത്തിന് ശാസ്ത്രജ്ഞര്‍ മുന്നിട്ടിറങ്ങണം. രാജ്യത്തിന് പരമാധികാരമുള്ള 200 നോട്ടിക്കല്‍ മൈല്‍ വരെയുള്ള കടലില്‍ നിന്ന് ജൈവികവും അജൈവികവുമായ വിഭവങ്ങള്‍ സമാഹരിച്ച് അവയെക്കുറിച്ച് ഗവേഷണം നടത്തി, അതിന്റെ അടിസ്ഥാനത്തില്‍ അന്താരാഷ്ട്ര തലത്തില്‍ മതിപ്പും ശാസ്ത്രസമൂഹത്തിന് സുപരിചിതവുമായ പ്രസിദ്ധീകരണങ്ങളില്‍ അവയെക്കുറിച്ച് പ്രസിദ്ധീകരിക്കാന്‍ കഴിയണം എന്നത് തന്റെ ദൗത്യമായി ഏറ്റെടുത്ത് ഓരോ ശാസ്ത്രജ്ഞരും മുന്നിട്ടിറങ്ങുകയും വേണം.

ജൈവ വൈവിധ്യ സമ്പത്തില്‍ മുന്നില്‍നില്‍ക്കുന്ന രാജ്യമായിരുന്നിട്ട്‌പോലും ഈ മേഖലയില്‍ ശാസ്ത്ര സമൂഹത്തിന്റെ സംഭാവന തുലോം തുച്ഛമാണ്. കടലില്‍നിന്നും ലഭ്യമായ ജൈവവൈവിധ്യങ്ങളും അതിനെ അടിസ്ഥാനമാക്കിയുള്ള പേറ്റന്റുകളുടെ നേട്ടത്തിലും വ്യവസായങ്ങളും ശാസ്ത്രജ്ഞരും കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ കീഴിലുള്ള ഗവേഷണ സ്ഥാപനങ്ങള്‍ക്കോ എടുത്ത്പറയത്തക്ക നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. വെറും 20 ശതമാനംമാത്രം കടലിന്റെ സാമീപ്യമുള്ള ജര്‍മനിയിലെ കെമിക്കല്‍ കമ്പനി ആഴക്കടലില്‍ നിന്നുള്ള ജൈവവൈവിധ്യത്തിന്മേലും അതിന്റെ ജനിതക ശ്രേണി കണ്ടെത്തി അതിന്മേലുമായി പതിനായിരത്തിലധികം പേറ്റന്റുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്.

ആഗോളതലത്തില്‍ അത്തരം പേറ്റന്‍ുകളില്‍ ഭൂരിഭാഗവും 10 രാജ്യങ്ങളിലെ യൂണിവേഴ്‌സിറ്റികള്‍ക്കും സ്ഥാപനങ്ങള്‍ക്കും മാത്രമായി നല്‍കപ്പെട്ടിരിക്കുന്നു. ജൈവ വൈവിധ്യങ്ങളാല്‍ സമ്പന്നമായ രാജ്യവും ശാസ്ത്രസമൂഹവും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതിന്റെ അനിവാര്യതയിലേക്കും തന്മൂലം ലഭിക്കാവുന്ന അമൂല്യ നേട്ടത്തിലേക്കുമാണ് ഇത് വിരല്‍ചൂണ്ടുന്നത്. ഇത്തരം ഗവേഷണങ്ങള്‍ നടത്താനുള്ള യാനങ്ങളുടേയും ഉപകരണങ്ങളുടേയും കുറവാണ് പ്രധാന ന്യൂനതയായി ചൂണ്ടിക്കാണിക്കുന്നതെങ്കില്‍, നമ്മുടെ ശാസ്ത്രജ്ഞര്‍ തന്നെയാണ് ചാന്ദ്രദൗത്യവും ചൊവ്വാദൗത്യവുമായി മുന്നോട്ട്‌വന്നതെന്ന് മറക്കരുത്. കടലും അതിലെ ജൈവവൈവിധ്യവും വിദേശ കമ്പനികള്‍ക്കായി തുറന്ന്‌കൊടുത്താല്‍ സമ്പത്ത് കൊള്ളയടിക്കാന്‍ അവര്‍ക്ക് അവസരം ഉണ്ടാക്കികൊടുക്കുകയാണ് ചെയ്യുന്നത്. അതുവഴി രാജ്യത്തിന് ലഭിക്കാവുന്ന ശാസ്ത്ര സാമ്പത്തിക നേട്ടങ്ങളെ ഇല്ലായ്മ ചെയ്യുകയും ചെയ്യുന്നു.

ധാതു ലവണങ്ങളുടെ കലവറയാണ് കടലിന്റെ അടിത്തട്ട്. ജലനിരപ്പില്‍ കാണപ്പെടുന്നതിനൊപ്പമോ, അതിനേക്കാളേറെയോ വൈവിധ്യമാര്‍ന്ന ജീവജാലങ്ങളും അവിടെ വസിക്കുന്നു. കടലിന്റെ അടിത്തട്ടില്‍ വൈവിധ്യങ്ങളായ ലോഹങ്ങളുടെ മിശ്രിതത്തിനും (ജീഹ്യാലമേഹശര ിീറൗഹല)െ, ധാതു ലവണങ്ങളുടെ ശേഖരത്തിനിടയിലുമായി ജീവിക്കുന്ന അപൂര്‍വ സ്വഭാവ സവിശേഷതകളുള്ള ജീവജാലങ്ങളില്‍ പലതും വ്യാവസായിക പ്രാധാന്യമുള്ളവയാണ്. ഇവയിന്മേല്‍ വിവിധ വിഭാഗങ്ങളിലായി ഗവേഷണം നടക്കുന്നുണ്ട്. വളരെ പ്രാധാന്യമുള്ള മറ്റൊരുകാര്യം ഇത്തരം ജീവജാലങ്ങളില്‍ പലതും ശാസ്ത്ര ലോകത്തിന്‌പോലും പുതുമയുള്ളതാണ്. ഖനനത്തിന്റെ ഭാഗമായി അനാവരണം ചെയ്യപ്പെടുന്ന ഇത്തരം ജീവജാലങ്ങളുടെ മേലുള്ള പഠനങ്ങളും ഗവേഷണവും ഇത്തരത്തില്‍ ഖനനാനുമതി ലഭിക്കുന്ന കമ്പനികളുമായി ബന്ധമുള്ള സ്ഥാപനങ്ങള്‍ നേടാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അത്തരം ഗവേഷണത്തിനും അവയില്‍നിന്ന് വ്യാവസായിക പ്രാധാന്യമുള്ള ഉത്പന്നങ്ങള്‍ വികസിപ്പിക്കാനും മൂലകങ്ങള്‍ വേര്‍ത്തിരിച്ചെടുക്കാനും ഗവേഷകര്‍ മുന്നോട്ട്‌വരണം. 1992ല്‍ അംഗീകരിക്കപ്പെട്ട അന്താരാഷ്ട്ര ജൈവവൈവിധ്യ ഉടമ്പടിയും അതിനോട് അനുബന്ധമായി 2010ല്‍ നിലവില്‍വന്ന നഗോയ ഉടമ്പടിയും ജൈവ വൈവിധ്യ സമ്പദ് ഗവേഷണത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കപ്പെടുമ്പോള്‍ നടപ്പിലാക്കേണ്ടതും പാലിക്കപ്പെടേണ്ടതുമായ നിയമങ്ങള്‍ക്കുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ മുന്നോട്ട്‌വെക്കുന്നു. ഈ കരാറുകളിലൂടെ, ജൈവ വൈവിധ്യങ്ങളെക്കുറിച്ച് അറിവും അവയെ സംരക്ഷിക്കുകയും ചെയ്തുവന്ന ഗോത്രവര്‍ഗങ്ങള്‍ ഉള്‍പ്പെടുന്ന പ്രാദേശിക സമൂഹങ്ങളേയും വ്യക്തികളേയും അംഗീകരിക്കാനും അതിനനുസൃതമായ നിയമങ്ങള്‍ നിര്‍മ്മിക്കാനും രാജ്യങ്ങള്‍ക്ക് സാധിച്ചു. ജൈവവൈവിധ്യങ്ങളുടെ ഉപയോഗത്തിന് പകരമായി, അതില്‍ നിന്നുള്ള ലാഭവിഹിതം പങ്ക്‌വെക്കുക, ഗവേഷണങ്ങള്‍ക്കായി സാങ്കേതിക സഹായം പങ്കുവെക്കുക എന്നീ ആവശ്യങ്ങള്‍ നേടിയെടുക്കാനും കഴിഞ്ഞിട്ടുണ്ട്.

ഇത്തരം നിയമങ്ങള്‍ നമ്മുടെ പരിധിയില്‍ നിന്നുള്ള സാമുദ്രികമായ ജൈവവൈവിധ്യത്തിനും ബാധകമാണ്. അതുവഴി, നമ്മുടെ പരിധിയില്‍ നിന്ന് ശേഖരിച്ച സാമുദ്രിക ജൈവവൈവിധ്യത്തിന്മേലും ലാഭവിഹിതം പങ്കുവെക്കാന്‍ മറ്റ് രാഷ്ട്രങ്ങളെയും അവിടുത്തെ കമ്പനികളെയും ബാധ്യസ്ഥരാക്കുന്നു. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ നിലവില്‍വന്ന ഡിശലേറ ചമശേീി െഇീി്‌ലിശേീി െീി ഘമം ീള ടലമ (ഡചഇഘഛട1982) ഉടമ്പടി പ്രകാരം, തീരത്ത്‌നിന്ന് 200 നോട്ടിക്കല്‍മൈല്‍ പരിധിയില്‍നിന്നുള്ള ജൈവികവും അജൈവികവുമായ വിഭവങ്ങളുടെ സമാഹരണത്തിലും അതിന്മേല്‍ ഗവേഷണം നടത്തുന്നതിനും അവയുടെ പരിപാലനത്തിനുമുള്ള പരമാധികാരം അംഗീകരിക്കപ്പെട്ടതാണ്. വസ്തുതകള്‍ ഇങ്ങനെ ആയിരിക്കെ കിലേൃിമശേീിമഹ ടലമയലറ അൗവേീൃശ്യേയുമായി കരാര്‍ ഒപ്പിട്ടു എന്ന് പറയുകവഴി, രാജ്യപരിധിയില്‍നിന്ന് ഖനനം നടത്താനുള്ള അവകാശം ഒന്നോ അതിലധികമോ വിദേശകമ്പനികള്‍ക്ക് അനുവദിച്ച്‌കൊടുത്തിരിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. അതുവഴി അടിത്തട്ടില്‍ വസിക്കുന്ന ജീവജാലങ്ങളും അവയുടെ ആവാസ വ്യവസ്ഥയും തകിടം മറിയുകയും അവയില്‍നിന്ന് ഉത്പന്നങ്ങള്‍ വികസിപ്പിച്ചെടുത്താല്‍ അവയിന്മേലുള്ള അവകാശവും ആ കമ്പനികളില്‍ നിക്ഷിപ്തമാവുകയും ചെയ്യും.

ഐക്യരാഷ്ട്രസഭയുടെ മേല്‍നോട്ടത്തില്‍ തന്നെ, ഡചഇഘഛടന്റ ഭാഗമായി രാജ്യപരിധികള്‍ക്ക് അപ്പുറത്തുള്ള ജൈവവൈവിധ്യം എങ്ങനെ സംരക്ഷിക്കണം, അതില്‍നിന്നുള്ള ഗവേഷണഫലങ്ങള്‍ക്ക് എത്തരത്തില്‍ ലാഭവിഹിതം പങ്ക്‌വെക്കപ്പെടണം എന്ന രീതിയില്‍ ഒരു കരാര്‍ രൂപീകരിക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട.് ആ കരാര്‍ പ്രാബല്യത്തില്‍വന്നാല്‍ രാജ്യപരിധികള്‍ക്ക് അപ്പുറത്ത്‌നിന്നുപോലും ശേഖരിച്ച ജൈവ-അജൈവ വസ്തുക്കളില്‍മേലുള്ള ഗവേഷണങ്ങള്‍ക്കും ഉത്പന്നങ്ങള്‍ക്കുംപോലും ലാഭവിഹിതമോ, സാങ്കേതിക വിദ്യയോ ആ സമുദ്ര പ്രദേശത്തോട് ചേര്‍ന്നുള്ള രാജ്യങ്ങളുമായി പങ്കുവെക്കപ്പെടണം എന്ന രീതിയില്‍ തീരുമാനിക്കപ്പെടുകയും ചെയ്താല്‍, ഇപ്പോള്‍ അത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനികള്‍ അത്തരമൊരു ബാധ്യതയില്‍ നിന്ന് ഒഴിവാക്കപ്പെടാന്‍ സാധ്യതയുണ്ട്. അത്തരം കരാര്‍ അംഗീകരിക്കപ്പെടുന്നതിന് മുമ്പേതന്നെ, മേല്‍പറഞ്ഞപോലെ അനേകായിരം ഉപയോഗങ്ങളും സാധ്യതകളുമുള്ള ജൈവവൈവിധ്യങ്ങളിന്മേല്‍ അവകാശം സ്ഥാപിച്ചെടുക്കുക എന്ന ഗൂഢലക്ഷ്യംകൂടി ഇതിന്പിന്നില്‍ ഉണ്ടോ എന്ന്കൂടി സംശയിക്കേണ്ടിയിരിക്കുന്നു.

കടലിലെ ജീവജാലങ്ങള്‍ ഋതുക്കള്‍ക്കും കാലാവസ്ഥാവ്യതിയാനത്തിനും അനുസരിച്ച് തിരശ്ചീനമായും ലംബമായും നിശ്ചിതപാതകളിലൂടെ ഹ്രസ്വ- ദീര്‍ഘദൂര ദേശാന്തര ഗമനം നടത്താറുണ്ട്. നമ്മുടെ രാജ്യപരിധിയില്‍ കൂടുതലായി കാണപ്പെടുന്നവയാണെങ്കില്‍പോലും ദേശാന്തര ഗമനത്തിന്റെ സമയങ്ങളില്‍ രാജ്യപരിധിക്കപ്പുറത്ത്‌നിന്ന് ശേഖരിക്കപ്പെടുകയും ചെയ്താല്‍ രാജ്യവുമായി സാങ്കേതികവിദ്യ കൈമാറ്റമോ ലാഭവിഹിതം പങ്ക്‌വെക്കലോ പോലുള്ള ബാധ്യതകളില്‍നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്യും. നമ്മുടെ കടലും അനുബന്ധപ്രദേശങ്ങളും മൈനിങിനും ജൈവപര്യവേക്ഷണത്തിനുംവേണ്ടി തുറന്നുകൊടുത്താല്‍ നമ്മുടെ പരിധിയില്‍നിന്ന് ശേഖരിച്ച്, ഗവേഷണം നടത്തി, ഉത്പന്നങ്ങള്‍ വികസിപ്പിച്ച്, പേറ്റന്റ് നേടി വിപണനം നടത്തുകയും ചെയ്താല്‍ പോലും രാജ്യത്തിന് യാതൊരുവിധ നേട്ടവും ഇല്ലാത്ത അവസ്ഥയിലേക്ക് എത്തിച്ചേരും. നമ്മുടെ പരിസ്ഥിതി സംരക്ഷിക്കല്‍ ഒരിക്കലും ഒരു വിദേശകമ്പനി ഉത്തരവാദിത്വപൂര്‍വം ഏറ്റെടുക്കില്ല. ചുരുങ്ങിയ സമയത്തില്‍ പരമാവധി ലാഭം ഉണ്ടാക്കുക മാത്രമായിരിക്കും അവരുടെ ലക്ഷ്യം. നിലവിലെ നിയമങ്ങള്‍പ്രകാരം തീരദേശ സംസ്ഥാനങ്ങള്‍ക്ക് 12 നോട്ടിക്കല്‍ മൈല്‍ പരിധിവരെയുള്ള അധികാരം പോലും കരട് രേഖ അംഗീകരിക്കപ്പെട്ട് നിയമമായാല്‍ നഷ്ടമായേക്കാം.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Article

അമരത്ത് അലങ്കാരമായിരുന്നു-പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍

ഭൗതിക ലോകത്ത് നിന്ന് വിടപറഞ്ഞാലും ഈ നാട്ടിലെ ലക്ഷോപലക്ഷം ജനങ്ങളുടെ മനസ്സില്‍ സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും നീതിയുടെയും പ്രതീകമായി ബഹുമാനപ്പെട്ട തങ്ങള്‍ എന്നും ഓര്‍മിക്കപ്പെടും.

Published

on

പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ (ജനറല്‍ സെക്രട്ടറി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ)

ആത്മീയ കേരളത്തിന്റെ അനിഷേധ്യ അമരക്കാരന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നമ്മെ വിട്ടുപിരിഞ്ഞു. അറിവും ആത്മീയ ഉല്‍ക്കര്‍ഷവും കൊണ്ട് സമുദായ നേതൃനിരയില്‍ ജ്വലിച്ചുനിന്ന നക്ഷത്രമാണ് കണ്ണടച്ചത്. ആറു പതിറ്റാണ്ടിലേറെ കാലമായി കേരളത്തിലെ ദീനീ രംഗത്തും നമ്മുടെ മഹത്തായ സ്ഥാപനങ്ങളുടെ നേതൃനിരയിലും സാമൂഹിക രാഷ്ട്രീയ രംഗത്തും എല്ലാവരും ആദരിക്കപ്പെടുന്ന, അംഗീകരിക്കപ്പെടുന്ന വ്യക്തിത്വമായും നേതൃത്വമായും ശോഭിക്കാന്‍ അല്ലാഹു പ്രത്യേകം തൗഫീഖ് നല്‍കിയ സയ്യിദാണ് നമ്മളോട് വിട പറഞ്ഞിരിക്കുന്നത്. വന്ദ്യരായ തങ്ങളുടെ വേര്‍പാട് ഉമ്മത്തിന് തീരാനഷ്ടമാണ്. അത്രമേല്‍ മഹത്വമേറിയ സേവനങ്ങളാണ് മഹാനായ തങ്ങള്‍ പതിറ്റാണ്ടുകളായി കേരളത്തില്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്.

വ്യക്തിപരമായി നീണ്ട പതിറ്റാണ്ടുകളുടെ ബന്ധം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുമായി എനിക്കുണ്ട്. നിരവധി സ്ഥാപനങ്ങളിലും സംഘടനാ നേതൃത്വങ്ങളിലും തങ്ങളോട് കൂടെ സേവനം ചെയ്യാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ട്. ജാമിഅ നൂരിയ്യ അറബിയ്യയുടെ സ്ഥാപിത കാലം മുതല്‍ക്കുതന്നെ പാണക്കാട് കുടുംബം ഈ സ്ഥാപനവുമായി അഭേദ്യമായ ബന്ധം പുലര്‍ത്തിയിരുന്നു. മഹാനായ പി.എം.എസ്.എ പൂക്കോയ തങ്ങള്‍ ഈ സ്ഥാപനത്തിന്റെ എല്ലാമെല്ലാം ആയിരുന്നു. തുടര്‍ന്ന് മുഹമ്മദലി ശിഹാബ് തങ്ങളും ജാമിഅയെ അളവറ്റ് സ്‌നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതില്‍ നേതൃപരമായ പങ്കുവഹിച്ചിരുന്നു. ജാമിഅ സ്ഥാപിച്ച കാലഘട്ടത്തില്‍ തന്നെയാണ് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ ജാമിഅയില്‍ ഉപരിപഠനത്തിനായി ചേര്‍ന്നത്.

ഉമറലി ശിഹാബ് തങ്ങള്‍ ജാമിഅയില്‍ നിന്ന് ബിരുദമെടുത്ത പുറത്തിറങ്ങി അധികം താമസിയാതെതന്നെ പ്രിയപ്പെട്ട ഹൈദരലി ശിഹാബ് തങ്ങളും ജാമിഅയിലെ ഒരു വിദ്യാര്‍ഥിയായി പ്രവേശനം നേടിയിരുന്നു. ജാമിഅയുടെ ആ സുവര്‍ണ കാലഘട്ടത്തില്‍ ശൈഖുന ശംസുല്‍ ഉലമയുടെയും കോട്ടുമല ഉസ്താദിന്റെയും മറ്റു പ്രഗല്‍ഭരായ നമ്മുടെ ഉലമാക്കളുടെയും ശിഷ്യത്വം സ്വീകരിക്കാന്‍ ബഹുമാനപ്പെട്ട തങ്ങള്‍ക്ക് സൗഭാഗ്യം ലഭിച്ചുവെന്നുമാത്രമല്ല വിദ്യാര്‍ഥിയായിരിക്കെ തന്നെ മഹാന്മാരായ ഉസ്താദുമാരുടെ ആദരവ് നേടാനും തങ്ങള്‍ക്ക് തൗഫീഖുണ്ടായി. ശംസുല്‍ ഉലമ (ന: മ ) പല വേദികളിലും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ കൊണ്ട് ദുആ ചെയ്യിപ്പിച്ചിരുന്നു. ഒരു പതിറ്റാണ്ടിലധികമായി ജാമിഅ നൂരിയ്യ അറബിയ്യയുടെ പ്രസിഡന്റ് പദവിയിലിരുന്ന് ജാമിഅക്ക് നേതൃത്വം നല്‍കിയ മഹാനവര്‍കളുടെ കരങ്ങളില്‍ നിന്ന് നൂറുകണക്കിന് ഫൈസിമാരാണ് സനദ് സ്വീകരിച്ച് പ്രബോധന വീഥിയില്‍ സഞ്ചരിക്കുന്നത്. അതുപോലെ സുന്നി യുവജന സംഘത്തിന്റെ പ്രസിഡന്റായി തങ്ങള്‍ സേവനം ചെയ്തു കൊണ്ടിരിക്കെ തങ്ങളോടൊപ്പം ജനറല്‍ സെക്രട്ടറിയായി ധാരാളം വര്‍ഷം സേവനം ചെയ്യാനുള്ള സൗഭാഗ്യവുമുണ്ടായി. സ്ഥാപനങ്ങളുടെയും സംഘടനയുടെയും അധ്യക്ഷ പദവികള്‍ കേവലമായി അലങ്കരിക്കുക എന്നതായിരുന്നില്ല തങ്ങളുടെ രീതി, ഓരോ കാര്യങ്ങളിലും സൂക്ഷ്മമായി ഇടപെടുകയും യോഗങ്ങളിലും നയപരമായ തീരുമാനങ്ങളിലും കൃത്യമായി നിലപാടെടുക്കുകയും ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകാതെ സജീവമായി കാര്യങ്ങളുമായി ബന്ധപ്പെടുകയും ചെയ്തിരുന്ന ശൈലിയാണ് തങ്ങള്‍ക്ക് ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ യോഗങ്ങളിലും മറ്റും തങ്ങളുടെ തീരുമാനമാണ് അന്തിമമായി പരിഗണിക്കപ്പെടുക. അത് എല്ലാവര്‍ക്കും സ്വീകാര്യമായ നീതിയുക്തമായ തീരുമാനം ആയിരിക്കും.ഭൗതിക ലോകത്ത് നിന്ന് വിടപറഞ്ഞാലും ഈ നാട്ടിലെ ലക്ഷോപലക്ഷം ജനങ്ങളുടെ മനസ്സില്‍ സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും നീതിയുടെയും പ്രതീകമായി ബഹുമാനപ്പെട്ട തങ്ങള്‍ എന്നും ഓര്‍മിക്കപ്പെടും. അല്ലാഹു അവിടുത്തെ പദവി ഉയര്‍ത്തി കൊടുക്കട്ടെ. ജന്നാത്തുല്‍ ഫിര്‍ദൗസില്‍ ഒരുമിച്ചു കൂടാന്‍ അല്ലാഹു തൗഫീഖ് നല്‍കട്ടെ… ആമീന്‍.

Continue Reading

Article

ബാപ്പാന്റെ ആറ്റപ്പൂ-പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

സുബ്ഹിക്ക് ശേഷം തന്നെ ആളുകളുമായുള്ള ഇടപഴകലിലൂടെയാണ് അദ്ദേഹത്തിന്റെ ദിവസം തുടങ്ങുന്നത്. പാതിരാവോളം ജനങ്ങളോടൊപ്പം നിന്ന രീതിയാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. മരണം വരെ അത് തുടരുകയും ചെയ്തു.

Published

on

സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണത്തില്‍ പകച്ചുനിന്നപ്പോള്‍ ആശ്വാസമായിരുന്നത് ഹൈദരലി ശിഹാബ് തങ്ങളായിരുന്നു. ഇപ്പോള്‍ ആ അത്താണിയും നഷ്ടപ്പെട്ടിരിക്കുകയാണ്. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെക്കുറിച്ച് ചെറുപ്പം തൊട്ടുള്ള ഓര്‍മ്മകളാണുള്ളത്.

1975 ലാണ് ബാപ്പ പി.എം.എസ്.എ പൂക്കോയ തങ്ങള്‍ മരിക്കുന്നത്. അതിന് ഒരു വര്‍ഷം മുമ്പാണ് അദ്ദേഹത്തിന് സുഖമില്ലാതാവുന്നതും ചികിത്സയില്‍ പ്രവേശിക്കുന്നതും. ഹൈദരലി ശിഹാബ് തങ്ങള്‍ അപ്പോള്‍ പഠനം പൂര്‍ത്തിയാക്കി വന്ന സമയമാണ്. ആ സമയത്ത് പിതാവിനെ ശുശ്രൂഷിക്കുന്നതില്‍ ഹൈദരലി തങ്ങളായിരുന്നു ശ്രദ്ധ പുലര്‍ത്തിയിരുന്നത്. ശിഹാബ് തങ്ങളും ഉമറലി ശിഹാബ് തങ്ങളുമൊക്കെ മറ്റ് തിരക്കുകളിലായിരുന്ന സമയത്ത് പിതാവിന്റെ കാര്യങ്ങളെല്ലാം ശ്രദ്ധിച്ചിരുന്നത് ഹൈദരലി തങ്ങളായിരുന്നു.

കൃത്യസമയത്ത് മരുന്നുകളൊക്കെ എടുത്തുകൊടുക്കുന്നതിലും ഭക്ഷണം കൊടുക്കുന്ന കാര്യങ്ങളുമെല്ലാം ശ്രദ്ധിച്ചിരുന്നത് ഹൈദരലി തങ്ങളായിരുന്നു. ബാപ്പയെ ബോംബെയിലേക്ക് ചികിത്സക്ക് കൊണ്ടുപോയ സന്ദര്‍ഭത്തില്‍ അന്ന് ഹൈദരലി തങ്ങളും ചാക്കീരി അഹമ്മദ് കുട്ടിയും ബാപ്പയുടെ സന്തത സഹചാരി പാണക്കാട് അഹമ്മദാജിയും മറ്റുമായിരുന്നു കൂടെ പോയിരുന്നത്. അന്ന്, ബാപ്പാന്റെ ആഗ്രഹപ്രകാരമാണ് ഹൈദരലി തങ്ങള്‍ കൂടെ പോയിരുന്നത്. ടാറ്റ ആശുപത്രിയിലെ ചികിത്സക്ക് ശേഷം തിരിച്ച് വീട്ടില്‍ വിശ്രമിക്കുമ്പോഴും പുറത്തൊന്നും പോകാതെ ഹൈദരലി തങ്ങള്‍ ബാപ്പാന്റെ കൂടെത്തന്നെ ഉണ്ടായിരുന്നു. ബാപ്പാക്കും ഹൈദരലി തങ്ങളെ വലിയ ഇഷ്ടമായിരുന്നു. ഞാനും അനിയന്‍ അബ്ബാസലിയും ജനിക്കുന്നതിനുമുമ്പ് വലിയ ഇടവേളയുണ്ടായിരുന്നു. അപ്പോള്‍ ഹൈദരലി തങ്ങളായിരുന്നു ഇളയ മകന്‍. ആ നിലക്കും ബാപ്പാക്ക് വലിയ സ്‌നേഹമായിരുന്നു. ആറ്റപ്പൂ എന്നാണ് ബാപ്പ ഹൈദരലി തങ്ങളെ വിളിച്ചിരുന്നത്. ഹൈദരലി തങ്ങള്‍ക്ക് അങ്ങോട്ടും ബാപ്പാനെ വലിയ ഇഷ്ടവും ബഹുമാനവുമൊക്കെയായിരുന്നു.

ഹൈദരലി തങ്ങളുടെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും മദ്രസ പഠനത്തിന്റെ കാര്യത്തിലും ബാപ്പാക്ക് പ്രത്യേക ശ്രദ്ധയായിരുന്നുവെന്ന് പിന്നീട് പറഞ്ഞുകേട്ടിട്ടുണ്ട്. പൊന്നാനി മഊനത്തുല്‍ ഇസ്്‌ലാം അറബി കോളജിലാണ് ആദ്യകാലത്തെ വിദ്യാഭ്യാസം. സ്‌കൂള്‍ വിദ്യാഭ്യാസം കോഴിക്കോട് എം.എം ഹൈസ്‌കൂളിലായിരുന്നു. ഉമറലി തങ്ങളും ശിഹാബ് തങ്ങളുമൊക്കെ എം.എം ഹൈസ്‌കൂളില്‍ തന്നെയായിരുന്നു പഠിച്ചിരുന്നത്. ബാപ്പാന്റെ സഹോദരിയെ വിവാഹം ചെയ്തയച്ചിരുന്നത് കോഴിക്കോട്ടേക്കായിരുന്നു. കോഴിക്കോട് ഇടിയങ്ങരയിലെ ശൈഖ് പള്ളിയുടെ അടുത്തായിരുന്നു അമ്മായി താമസിച്ചിരുന്നത്. ഹൈദരലി തങ്ങളും ശിഹാബ് തങ്ങളും ഉമറലി തങ്ങളുമെല്ലാം അവിടെ താമസിച്ചാണ് പഠിച്ചത്. നാട്ടില്‍ നല്ല സ്‌കൂള്‍ വിദ്യാഭ്യാസം ഇല്ലാത്ത കാലമായിരുന്നു. മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം ലഭിക്കണമെന്ന ഉദ്ദേശത്തിലായിരുന്നു ബാപ്പ ഇവരെ കോഴിക്കോട്ടേക്കയച്ചത്. കോഴിക്കോടുമായി ഹൃദയ ബന്ധമാണുള്ളത്. ധാരാളം കുടുംബ ബന്ധമുണ്ട് കോഴിക്കോട്ട്. മുന്‍ ഖാസി സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അടുത്ത ബന്ധുവാണ്. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ഹൈദരലി തങ്ങള്‍ പൊന്നാനിയിലെത്തി മഊനത്തില്‍നിന്ന് ബിരുദമെടുത്തു. പീന്നീട് പട്ടിക്കാട് ജാമിഅ നൂരിയ അറബി കോളജില്‍ നിന്ന് ഫൈസി ബിരുദവും കരസ്ഥമാക്കി. പിതാവിന്റെ മരണശേഷം ശിഹാബ് തങ്ങള്‍ രംഗത്തേക്ക് വന്നു. മലപ്പുറം ജില്ലാ നേതൃ പദവി ഏറ്റെടുത്തുകൊണ്ടാണ് ഹൈദരലി തങ്ങള്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. അതിനു മുമ്പു തന്നെ യോഗങ്ങളിലും മറ്റും സംബന്ധിക്കാറുണ്ടായിരുന്നു. സമസ്തയുടെ യോഗങ്ങളിലും സജീവമായിരുന്നു.

സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ എസ്.എസ്.എഫിനെ കെട്ടിപ്പടുക്കുന്നതില്‍ ഹൈദരലി തങ്ങള്‍ സജീവ പങ്ക് വഹിച്ചിട്ടുണ്ട്. എസ്.കെ.എസ്.എസ്.എഫിന് മുമ്പുണ്ടായിരുന്ന സമസ്തയുടെ കീഴ് ഘടകമായിരുന്നു എസ്.എസ്.എഫ്. ഹൈദരലി ശിഹാബ് തങ്ങളായിരുന്നു അതിന്റെ പ്രഥമ പ്രസിഡന്റ്. ആ കാലത്ത് സുന്നി വിദ്യാര്‍ത്ഥി പ്രസ്ഥാനത്തെ കെട്ടിപ്പടുക്കുന്നതില്‍ ഹൈദരലി തങ്ങള്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പട്ടിക്കാട് ജാമിഅ നൂരിയ കേന്ദ്രമായായിരുന്നു അന്നത്തെ പ്രവര്‍ത്തനങ്ങള്‍. രാഷ്ട്രീയത്തിലേക്ക് വരുന്നതിനുമുമ്പ് എസ്.കെ.എസ്.എസ്.എഫില്‍ പ്രവര്‍ത്തിച്ച പരിചയമുണ്ട്. സംഘാടനം, സംഘടനാ പ്രവര്‍ത്തനം

എന്നിവയിലൊക്കെ നല്ല പരിചയ സമ്പത്ത് നേടിയെടുക്കാന്‍ ഇതിലൂടെ സാധിച്ചു. സമസ്തയിലുണ്ടായ പിളര്‍പ്പിനെ തുടര്‍ന്ന് എസ്.എസ്.എഫില്‍ നിന്ന് രാജിവെക്കുകയാണുണ്ടായത്. പിന്നീടാണ് എസ്.കെ.എസ്.എസ്.എഫ് രൂപീകരിക്കപ്പെടുന്നത്. ശിഹാബ് തങ്ങള്‍ സംസ്ഥാന പ്രസിഡന്റായപ്പോള്‍ മലപ്പുറം ജില്ലാ മുസ്്‌ലിം ലീഗിന്റെ അമരത്തേക്ക് ഹൈദരലി തങ്ങളെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. രണ്ട് പതിറ്റാണ്ടിലേറെ ജില്ലാ മുസ്്‌ലിം ലീഗിന്റെ നേതൃത്വം അലങ്കരിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. ശിഹാബ് തങ്ങളുടെ മരണം വരെ പദവിയില്‍ തുടര്‍ന്നു. മലപ്പുറം ജില്ലാ മുസ്്‌ലിംലീഗ് പ്രസിഡന്റ് എന്ന നിലയില്‍ നല്ല പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. കെ.പി.എ മജീദായിരുന്നു അന്ന് ജനറല്‍ സെക്രട്ടറി. മലപ്പുറം ജില്ലാ മുസ്്‌ലിം ലീഗ് ഓഫീസ് കെട്ടിടം നവീകരിച്ചായിരുന്നു തുടക്കം കുറിച്ചത്.

ശിഹാബ് തങ്ങളുടെ മരണത്തെതുടര്‍ന്ന് സംസ്ഥാന മുസ്്‌ലിംലീഗിന്റെ നേതൃപദവി അദ്ദേഹമെറ്റെടുത്തു. അതോടൊപ്പം നിരവധി മഹല്ലുകളുടെ തലപ്പത്തിരിക്കാനും അദ്ദേഹത്തിന് സാധിച്ചു. പിതാവിന്റെ കാലം മുതല്‍ തുടര്‍ന്നുപോരുന്ന ഖാളി സ്ഥാനമാണ് ശിഹാബ് തങ്ങളുടെ മരണ ശേഷം ഹൈദരലി തങ്ങള്‍ ഏറ്റെടുത്തത്. ആയിരക്കണക്കിന് മഹല്ലുകളുടെ ഖാളി സ്ഥാനം ഇപ്പോള്‍ അലങ്കരിക്കുന്നുണ്ട്.

ആത്മീയവും രാഷ്ട്രീയവുമായുള്ള നേതൃത്വമാണ് പാണക്കാട് കുടുംബത്തില്‍നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. ശിഹാബ് തങ്ങളില്‍നിന്ന് ഹൈദരലി തങ്ങളില്‍ എത്തിയപ്പോള്‍ അതിന് മാറ്റമൊന്നും ഉണ്ടായില്ല. ആത്മീയ നേതാവും രാഷ്ട്രീയ നേതാവും എന്ന നിലയില്‍ തന്നെയാണ് ഹൈദരലി തങ്ങളും അറിയപ്പെട്ടത്. ജനങ്ങളും ആ നിലക്കുതന്നെയാണ് അദ്ദേഹത്തെ കണ്ടിരുന്നത്. മുസ്്‌ലിംലീഗ് പ്രസിഡന്റ് എന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെയും സമസ്തയിലും സജീവമായിരുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റും സമസ്ത മുശാവറ അംഗവുമായിരുന്നു. മുസ്്‌ലിംലീഗിനെയും സമസ്തയേയും യോജിച്ചുകൊണ്ടുപോകുന്നതില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. സമസ്തയുടെ ബഹുമുഖ പണ്ഡിതന്മാരായ ഇ.കെ അബൂബക്കര്‍ മുസ്്‌ല്യാരെ പോലുള്ളവര്‍ അദ്ദേഹത്തിന്റെ ഗുരുവര്യന്മാരായിരുന്നു. കുമരംപുത്തുരിലെ മുഹമ്മദ് മുസ്‌ലിയാരായിരുന്നു പൊന്നാനിലെ പഠന കാലത്തെ പ്രധാന ഗുരുനാഥന്‍. സമസ്തയുടെ വലിയ സ്ഥാപനമായ പട്ടിക്കാട് ജാമിഅ നൂരിയ പ്രസിഡന്റ് പദവിയും ഹൈദരലി തങ്ങളിലേക്ക് എത്തുകയായിരുന്നു. സമസ്തയുടെ കീഴിലുള്ള അനവധി സ്ഥാപനങ്ങളുടെ പ്രസിഡന്റാണ്.

വിദ്യാഭ്യാസം, സാമൂഹികം, സംസ്‌കാരികം തുടങ്ങി എല്ലാ മേഖലകളിലും തന്റേതായ വ്യക്തിത്വം ഉയര്‍ത്തിപ്പിടിച്ച് ജീവിച്ച അദ്ദേഹത്തിന്റെ നിറഞ്ഞ ജീവിതത്തെ കാണാനാവുന്നത്. സുബ്ഹിക്ക് ശേഷം തന്നെ ആളുകളുമായുള്ള ഇടപഴകലിലൂടെയാണ് അദ്ദേഹത്തിന്റെ ദിവസം തുടങ്ങുന്നത്. പാതിരാവോളം ജനങ്ങളോടൊപ്പം നിന്ന രീതിയാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. മരണം വരെ അത് തുടരുകയും ചെയ്തു. കഴിഞ്ഞ റമസാന്‍ മാസത്തിന് ശേഷമാണ് രോഗാതുരനായി മാറിയത്. ഇടക്കിടെ വരുന്ന പനിയായിരുന്നു തുടക്കത്തിലെ അനുഭവപ്പെട്ടത്. ജീവന്‍ തരുന്നവന്‍ മരണത്തെയും തരുന്നുണ്ടല്ലൊ. ഹൈദരലി തങ്ങളും ആ വിധിക്ക് കീഴടങ്ങിയിരിക്കുകയാണ്. അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കട്ടെ.

Continue Reading

Article

പ്രവാചകനും പ്രബോധന വിജയത്തിന്റെ രഹസ്യവും

വിശ്വാസം, സ്വഭാവം, സമീപനങ്ങള്‍, കടമകള്‍, കടപ്പാടുകള്‍, ബന്ധങ്ങള്‍, ബാധ്യതകള്‍ തുടങ്ങി ഇസ്‌ലാം ഉദ്‌ഘോഷിക്കുന്ന എല്ലാ കാര്യങ്ങളുടെയും അടിത്തറ സ്‌നേഹമാണ്. സ്‌നേഹത്തിന്റെ രൂപത്തിലാണ് ഇസ്‌ലാം മനസ്സുകളിലേക്കും ബന്ധങ്ങളിലേക്കും വീടുകളിലേക്കും
കുടുംബങ്ങളിലേക്കും അയല്‍പക്കങ്ങളിലേക്കും അന്യ മതസ്ഥരിലേക്കും ജന്തുജാലങ്ങളിലേക്കും പ്രകൃതിയിലേക്കു പോലും ഇറങ്ങിയത്. ആശയങ്ങള്‍ മനുഷ്യമനസ്സുകളില്‍ പകര്‍ന്ന്‌കൊടുത്ത് അതിനെ ജീവിതത്തിന്റെ അടിസ്ഥാന വിചാരമാക്കി പരിവര്‍ത്തിപ്പിച്ചെടുത്തതോടെയാണ് കൂട്ടംകൂട്ടമായി ഒഴുകിയെത്തി നിറയുന്ന ഒരു സംഹിതയായി ഇസ്‌ലാം മാറിയത്.

Published

on

By

ടി.എച്ച് ദാരിമി

മത സംഹിത എന്ന നിലക്ക് ലോകത്തെ അല്‍ഭുതപ്പെടുത്തുന്ന വളര്‍ച്ചയാണ് ഇസ്‌ലാം അടയാളപ്പെടുത്തിയിട്ടുള്ളത് എന്നത് ഒരു വാദമല്ല, വസ്തുതയാണ്. ഇക്കാര്യത്തില്‍ മറ്റു മതങ്ങളൊന്നും ഇസ്‌ലാമോളം വിജയിച്ചതായി കാണുന്നില്ല. നബി തിരുമേനി വരുന്നതിനു പത്തു നൂറ്റാണ്ട്മുമ്പ് ബി.സി ആറാം നൂറ്റാണ്ടില്‍ വന്ന രണ്ട് മതസംഹിതകളെ നാം ഭാരതീയര്‍ക്കറിയാം. ബുദ്ധ മതവും ജൈനമതവും. ഇനി പ്രത്യയശാസ്ത്രങ്ങള്‍ക്കാവട്ടെ കൊമ്പു കുലുക്കിയും മോഹന സ്വപ്‌നങ്ങള്‍ വാരിയെറിഞ്ഞും കഴിഞ്ഞ നൂറ്റാണ്ടില്‍ വന്ന കമ്യൂണിസം ഉദാഹരണമായി ഉണ്ട്. ഇതൊക്കെ അതിന്റെ ആചാര്യന്‍മാര്‍ നന്നായി പ്രബോധനം ചെയ്‌തെങ്കിലും ഇസ്‌ലാമിനോളം വളര്‍ച്ച ഇതുവരെ അടയാളപ്പെടുത്തിയിട്ടില്ല. ഞെട്ടിക്കുന്ന വളര്‍ച്ചയാണ് ഇസ്‌ലാമിന്റേത്. ഇപ്പോള്‍ ലോക ജനസംഖ്യയുടെ 24.1 ശതമാനം പേര്‍ മുസ്‌ലിംകളാണ്. അഥവാ നാലു പേരെയെടുത്താല്‍ അതിലൊന്ന് മുസ്‌ലിമാണ്. ഇത്രയും വലിയ വളര്‍ച്ചയുടെ തുടക്കമറിയാന്‍ അംറ് ബിന്‍ അബസ(റ) എന്ന സ്വഹാബി തുടക്കത്തില്‍ നബിയോട് ചോദിക്കുന്ന ഒരു ചോദ്യം ഓര്‍ത്താല്‍ മതി. ഈ മതത്തില്‍ താങ്കളോടൊപ്പം ആരൊക്കെയുണ്ട് എന്ന ചോദ്യത്തിന് നബി(സ) പറഞ്ഞു. ഒരു സ്വതന്ത്രനും ഒരു അടിമയുംമാത്രം എന്ന്. അവിടെ നിന്നാണ് ഈ വളര്‍ച്ചയുടെ ഗ്രാഫ് തുടങ്ങുന്നത്.

ഏറ്റവും അവസാനത്തെ സ്ഥിതിവിവരക്കണക്കുകള്‍ അനുസരിച്ച് ഐക്യരാഷ്ട്ര സഭ അംഗീകരിച്ച 193 രാജ്യങ്ങളില്‍ 51 എണ്ണം മുസ്‌ലിംകളാണ് ഭരിക്കുന്നത്. അഫ്ഗാനിസ്ഥാന്‍ മുതല്‍ യമന്‍ വരെ അവരുടെ മണ്ണ് നീണ്ടുകിടക്കുന്നു. ബാക്കിയുള്ളതില്‍ പത്തോളം രാജ്യങ്ങളില്‍ മുസ്‌ലിംകള്‍ 50 ശതമാനത്തിലധികം വരും. അറേബ്യക്ക് ചുറ്റും ഏതാനും രാജ്യങ്ങളാണ് അവരുടെ മണ്ണെന്ന് കരുതിയവര്‍ക്ക് തെറ്റി. ഏഷ്യയുടെ 31 ശതമാനം, മധ്യേഷ്യയുടെ 89 ശതമാനം എന്നിങ്ങനെ ഏഷ്യ കടന്ന് ഉത്തരാഫ്രിക്ക വരെ അവരുടെ 91 ശതമാനം അധിവസിക്കുന്നു. യൂറോപ്പിലാകട്ടെ ആറ് ശതമാനമാണ് അവരുടെ സാന്നിധ്യം. അമേരിക്കന്‍ ഐക്യനാടുകളില്‍ പോലും അവര്‍ ദശാംശം കടന്ന് ഒന്നിനു മുകളിലെത്തിയിരിക്കുന്നു.

ലബനാനിലേതിനേക്കാളും മുസ്‌ലിംകള്‍ ഇപ്പോള്‍ ജര്‍മ്മനിയിലുണ്ടെന്നാണ്. അപ്രകാരം തന്നെ സിറിയയിലുള്ളതിനേക്കാള്‍ അധികം കമ്യൂണിസ്റ്റ് ചൈനയിലും. ഏറ്റവും അധികം മുസ്‌ലിംകള്‍ ഉള്ളത് ഇന്തോനേഷ്യയിലാണെങ്കില്‍ തൊട്ടുപിന്നില്‍ ഇന്ത്യയാണ്. ആരെയും ഞെട്ടിക്കുന്ന ഈ കണക്കുകള്‍ക്കൊപ്പം ചില പ്രവചനങ്ങള്‍ കൂടിയുണ്ട്. അവ ഈ വളര്‍ച്ച സ്ഥിരപ്രതിഭാസമായി നില്‍ക്കുകയും വളരുകയും ചെയ്യുന്നു എന്നാണ്. ഉദാഹരണമായി വാഷിംഗ്ടണിലെ പ്യൂ റിസര്‍ച്ച് ഇന്‍സ്റ്റിറ്യൂട്ടിലെ മിഖായില്‍ ലിപ്കയുടെയും കോണ്‍ട്രാഡ് ഹാക്കെറ്റിന്റെയും സൂക്ഷ്മമായ പഠനം എടുക്കാം. 2017 ലായിരുന്നു ഇവരുടെ പഠനം. 2050 ല്‍ ഇസ്‌ലാം ജനസംഖ്യയുടെ കാര്യത്തില്‍ ഇപ്പോള്‍ 31.5 ശതമാനം വരുന്ന ക്രിസ്ത്യാനിറ്റിക്ക് ഒപ്പമെത്തും എന്നവര്‍ തെളിയിക്കുന്നു. മാത്രമല്ല, 2070 ല്‍ മുസ്‌ലിംകള്‍ ക്രിസ്ത്യാനികളെ മറികടക്കും എന്നും ലോകത്തെ ഏറ്റവും വലിയ മതമായി തീരുമെന്നും അവര്‍ പറയുന്നു. വെറുതെ പറയുകയല്ല. തെളിവുകള്‍ ഉണ്ട്. ഇനി ഈ വളര്‍ച്ച തന്നെ കേവല കാനേഷുമാരിയിലേതല്ല. സാമ്പത്തിക രംഗത്ത് അവരുടെ ജി.ഡി.പി 5.7 ട്രില്യണ്‍ (2016) ആണ്. മാത്രമല്ല എണ്ണ സമ്പന്ന രാജ്യങ്ങളാണ് അവരുടേത്. എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിലെ 13 രാജ്യങ്ങളില്‍ 8 രാജ്യങ്ങള്‍ അവരുടെ അധികാരത്തിലാണ്.

ഇത്രയും വലിയ വളര്‍ച്ചയിലേക്ക് അവര്‍ നീങ്ങിയത് നിരന്തര വൈതരണികള്‍ പിന്നിട്ടാണ്. നാടുവിട്ട് മറ്റൊരിടത്ത് കൂടുകൂട്ടിയാലും അതിനനുവദിക്കില്ല എന്ന് ആക്രോശിച്ച ബദര്‍ മുതല്‍ മുസ്‌ലിമാണെങ്കില്‍ അതിര്‍ത്തി കടന്നെത്തിയവരെ പൊറുപ്പിക്കില്ല എന്നു പറയുന്ന മോദിസം വരെ. കുരിശു യുദ്ധങ്ങള്‍ മുതല്‍ ഒന്നാം ലോക യുദ്ധം വരെ. താടിയുള്ളവന് വിമാനത്തില്‍ വരെ കുത്തു കണ്ണ് കാണേണ്ടിവരുന്നു. അവര്‍ അപരിഷ്‌കൃതരാണ് എന്നതു മുതല്‍ കള്ള് വിളമ്പി മതത്തില്‍ ചേര്‍ക്കുന്നവരാണ് എന്നതുവരെ ആക്ഷേപങ്ങള്‍ കേള്‍ക്കേണ്ടിവരുന്നു. ഇതിനെല്ലാം ഇടയില്‍ അവര്‍ നിരവധി സാമ്രാജ്യങ്ങള്‍ തന്നെ സ്ഥാപിച്ചു. റാഷിദീ, അമവീ, അബ്ബാസീ, ഫാത്വിമീ, സല്‍ജൂഖി, ഉസ്മാനീ ഖിലാഫത്തുകള്‍. കേവല ജനസംഖ്യാരാഷ്ട്രീയ വളര്‍ച്ചകള്‍ മാത്രമല്ല വൈജ്ഞാനിക വളര്‍ച്ചകളും അവര്‍ നേടി. അല്‍ജിബ്രയും ക്യാമറയും ഗ്ലോബുമെല്ലാം ഉണ്ടാക്കിക്കൊടുത്തവരും അല്‍ ജാബിറിനെയും അവിസന്നയെയും റാസിയെയും ഗസ്സാലിയെയുമെല്ലാം അവര്‍ ലോകത്തിനു സമ്മാനിക്കുകയും ചെയ്തു.

ഇതൊക്കെയുണ്ടായിട്ടെന്താ എന്ന ചോദ്യമുണ്ട് എന്ന് സമ്മതിക്കുന്നു. അതു വേറെ ചര്‍ച്ചയാണ്. ഇവിടെ ഇവ്വിധം ഒരു പ്രബോധനം വിജയിച്ചതിനുപിന്നിലെ രഹസ്യമാണ് ചികയുന്നത്. അത് കേവല പ്രബോധനമായിരിക്കാന്‍ വഴിയില്ല. ആണെങ്കില്‍ മറ്റു മതങ്ങളും പ്രത്യയശാസ്ത്രങ്ങളും എന്തുകൊണ്ട് ഇത്ര വിജയിച്ചില്ല എന്ന ചോദ്യം ഉയരും. അത് പ്രബോധനത്തിന്റെ വേറിട്ട രസതന്ത്രം തന്നെയാണ്. അതാണ് നാം പഠിക്കേണ്ടത്. അത് പഠിക്കുമ്പോള്‍ മുഹമ്മദ് നബി (സ) എങ്ങനെ ലോകത്തിന്റെ ജേതാവായി എന്നു കണ്ടെത്താം. അത് ചുരുക്കത്തില്‍ ഇപ്രകാരമാണ്. ഒന്നാമതായി നബി(സ) പരമമായ സത്യത്തെ സ്വാംശീകരിച്ചു എന്നതാണ്. സത്യം നബി (സ)യുടെ ജീവിതത്തിന്റെ ഉണ്‍മ തന്നെയായിരുന്നു. സത്യസന്ധത ഓരോരുത്തരുടെയും വെറും അര്‍ഥമില്ലാത്ത അവകാശവാദങ്ങളായി മാറിയിരുന്ന ഒരു കാലത്ത് ഈ പ്രവാചകന്റെ സത്യത്തോടുള്ള അഭിവാജ്ഞ ആദ്യം അംഗീകരിച്ചത് ശത്രുക്കളായ ഇരുട്ടിന്റെ ശക്തികള്‍ തന്നെയായിരുന്നു. അതുകൊണ്ടായിരുന്നുവല്ലോ അവര്‍ ആ വ്യക്തിത്വത്തെ അല്‍അമീന്‍ എന്നു വിളിച്ചത്. പില്‍ക്കാലത്ത് റോമിലെ ഹിരാക്ലിയസ് ചക്രവര്‍ത്തി ഈ പ്രവാചകനെ നിരൂപണം ചെയ്യാന്‍ അബൂസുഫ്‌യാനിലൂടെ ചോദ്യങ്ങളില്‍ തൂങ്ങിപ്പിടിച്ച് ആഴ്ന്നിറങ്ങാന്‍ ശ്രമിക്കുമ്പോള്‍ അദ്ദേഹം ചോദിക്കുന്നുണ്ട്. നിങ്ങള്‍ അദ്ദേഹം കളവു പറയും എന്ന് സന്ദേഹിക്കുന്നുണ്ടോ?. അതിന് അപ്പോള്‍ ശത്രുവായിരുന്ന അബൂസുഫ്‌യാന്‍ ഒന്നാലോചിക്കുക പോലും ചെയ്യാതെ ഇല്ല എന്ന് മറുപടി നല്‍കുന്നുണ്ട്. അടുത്ത ചോദ്യം അദ്ദേഹം ചതിക്കുമോ എന്നായിരുന്നു. അതിനും ഇല്ല എന്നായിരുന്നു അബൂസുഫ്‌യാന്റെ മറുപടി. അപ്പോള്‍ ശത്രു പക്ഷത്തായിരുന്ന ഒരാള്‍ ഇങ്ങനെ സാക്ഷ്യപ്പെടുത്തുമ്പോള്‍ പിന്നെ നബി സത്യത്തെ അവര്‍ ചേര്‍ത്തുപിടിച്ചതിന് മറ്റു തെളിവുകള്‍ തെരയേണ്ടിവരില്ല.

തന്റെ ജീവിതംകൊണ്ട് സ്വാംശീകരിച്ചെടുത്ത ഇതേ സത്യത്തെ മറ്റുള്ളവര്‍ക്ക് സ്‌നേഹത്തോടെ കൈമാറുകയായിരുന്നു രണ്ടാമത്തെ ചുവട്. സ്‌നേഹം ഒരു വികാരമാണ്. രണ്ടെണ്ണത്തിനിടയിലേ അതു രൂപപ്പെടൂ. ഏകപക്ഷീയമായ സ്‌നേഹം വെറുമൊരു ബലപ്രയോഗമായിരിക്കും. അതിനാല്‍ കൊടുക്കുന്നവനും വാങ്ങുന്നവനും സ്വാശീകരിക്കുന്നവനും കൈമാറുന്നവനുമെല്ലാം ഈ മധുരം ഉണ്ടായിരിക്കണം. എവിടെയെങ്കിലും ഒരിടത്ത് അതു മുറിഞ്ഞുപോയാല്‍ അവിടന്നങ്ങോട്ട് മധുരമാണെങ്കിലും സ്‌നേഹം കയ്പ്പായിരിക്കും. ഈ അര്‍ഥങ്ങളെല്ലാം സമ്മേളിച്ച സ്‌നേഹമാണ് നബി(സ) സ്വീകരിച്ചതും അവലംബിച്ചതും പഠിപ്പിച്ചതുമെല്ലാം. അതിനാല്‍ നബി തിരുമേനി(സ) പ്രപഞ്ചത്തിലുള്ള തന്റെ ദൗത്യം നിര്‍വഹിക്കാന്‍ ഉപയോഗപ്പെടുത്തിയ ഒറ്റമൂലി ഈ സ്‌നേഹമായിരുന്നു എന്ന് ഒറ്റവാക്കില്‍ പറയാം. സ്‌നേഹത്തിന്റെ സ്പര്‍ശമില്ലാത്ത ഒന്നും ആ ജീവിതത്തിലുണ്ടായിരുന്നില്ല. സ്‌നേഹം എന്ന വ്യാഖ്യാനത്തിന്റെ പരിധിയില്‍ വരാത്ത ഒന്നും ഉണ്ടായിരുന്നേയില്ല.

വിശ്വാസം, സ്വഭാവം, സമീപനങ്ങള്‍, കടമകള്‍, കടപ്പാടുകള്‍, ബന്ധങ്ങള്‍, ബാധ്യതകള്‍ തുടങ്ങി ഇസ്‌ലാം ഉദ്‌ഘോഷിക്കുന്ന എല്ലാ കാര്യങ്ങളുടെയും അടിത്തറ സ്‌നേഹമാണ്. സ്‌നേഹത്തിന്റെ രൂപത്തിലാണ് ഇസ്‌ലാം മനസ്സുകളിലേക്കും ബന്ധങ്ങളിലേക്കും വീടുകളിലേക്കും കുടുംബങ്ങളിലേക്കും അയല്‍പക്കങ്ങളിലേക്കും അന്യ മതസ്ഥരിലേക്കും ജന്തുജാലങ്ങളിലേക്കും പ്രകൃതിയിലേക്കുപോലും ഇറങ്ങിയത്. സത്യം, സ്‌നേഹം എന്നീ മഹദ് ഗുണങ്ങളെയെല്ലാം ഒരു സദ് വിചാരമായി പരിവര്‍ത്തിപ്പിച്ചെടുത്ത് അത് മൊത്തം മാനുഷ്യകത്തിന്റെ സ്വഭാവമാക്കി പരിവര്‍ത്തിപ്പിച്ചെടുത്തിടത്ത് നബി(സ) യുടെ ദൗത്യം മൂന്നാം ഘടത്തിലെത്തി വിജയം അയാളപ്പെടുത്തുന്നു. ഇതാണ് ആ പ്രബോധന രഹസ്യത്തിന്റെ മൂന്നാം രഹസ്യം. അറിവ്, ഓര്‍മ്മ തുടങ്ങിയവ സദാ പിന്തുടരുന്ന ഒരു തിരിച്ചറിവായി മാറുമ്പോള്‍ അത് വിചാരമായി മാറുന്നു. ഇസ്‌ലാം ഈ വിചാരങ്ങളുടെ സമാഹാരമാണ്. ആശയങ്ങള്‍ മനുഷ്യമനസ്സുകളില്‍ പകര്‍ന്ന്‌കൊടുത്ത് അതിനെ ജീവിതത്തിന്റെ അടിസ്ഥാന വിചാരമാക്കി പരിവര്‍ത്തിപ്പിച്ചെടുത്തതോടെയാണ് കൂട്ടം കൂട്ടമായി ഒഴുകിയെത്തി നിറയുന്ന ഒരു സംഹിതയായി ഇസ്‌ലാം മാറിയത്.

 

 

 

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.