Video Stories
ഭൂതകാലം മോദിക്ക് തിരിച്ചടിയാകുന്നു
ഈ നശിച്ച തിരമാലകള്‍ കാരണം നേരേ ചൊവ്വേ കപ്പലോടിക്കാന്‍ കഴിയുന്നില്ല എന്നു പരിഭവിച്ച ഒരു നാവികന്റെ കഥയുണ്ട്. ഭൂതകാലത്തെ പഴിക്കുന്ന നരേന്ദ്രമോദിയുടെ ഗതികേട് പഴയ നാവികനെ ഓര്‍മ്മിപ്പിക്കുന്നു. കടലിരമ്പത്തെയും തിരമാലകളേയും നിയന്ത്രിക്കാനാവാത്ത കപ്പിത്താനെ പിന്നെയെന്തിന്. ഗുജറാത്തിന്റെ ഭൂതകാലം പ്രധാനമന്ത്രിയെ വേട്ടയാടി കൊണ്ടേയിരിക്കുകയാണ്. 2002ലെ കൂട്ടക്കുരുതിയല്‍ കൊല്ലപ്പെട്ട 2500 ലധികം പേരുടെ ബന്ധുക്കളുടെ രോദനങ്ങളായും ടീസ്റ്റ സെതല്‍വാദിന്റെ പോരാട്ടവീര്യമായും സക്കിയ ജാഫ്രിയുടെ ഇച്ഛാശക്തിയായും സഞ്ജീവ് രാജേന്ദ്ര ഭട്ടിന്റെ റീട്വീറ്റായും നരേന്ദ്രമോദിയെ അവ വരിഞ്ഞുമുറുക്കുകയാണ്.
കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായിരുന്ന ഇഹ്സാന്‍ ജാഫ്രിയുടെ ഭാര്യ സക്കിയ ജാഫ്രിയുടെ പരാതിയില്‍ സുപ്രീം കോടതി ജനുവരി മൂന്നാം വാരത്തില്‍ വീണ്ടും വാദം കേള്‍ക്കുകയാണ്. ഭര്‍ത്താവ് ഇഹ്സാന്‍ ജാഫ്രി 2002ലെ ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെടുകയായിരുന്നു. സംഭവത്തില്‍ അന്നത്തെ മുഖ്യമ്ര്രന്തി നരേന്ദ്ര മോദിയെ കുറ്റവിമുക്തനാക്കിയ 2017 ഒക്ടോബര്‍ അഞ്ചിലെ ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ സക്കിയ സുപ്രീംകോടതിയെ സമീപിച്ചപ്പോഴാണ് പുതിയ നടപടി. മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിന്റെ പരാതിയും അതേ കേസില്‍ നിലവിലുണ്ട്. 2002ല്‍ ആസൂത്രണം ചെയ്ത കലാപത്തില്‍ ഗുജറാത്തിലെ 19 ജില്ലകളിലായി മൂന്നു ദിവസത്തിനകം 2500 പേരാണ് എരിഞ്ഞടങ്ങിയത്.
സുപ്രീം കോടതി വിധി വരുന്നതിന്റെ ഏതാനും ദിവസങ്ങള്‍ക്കുമുമ്പാണ് സഞ്ജീവ് ഭട്ടിനെ കാണാതാവുന്നത്. ഗുജറാത്ത് കലാപക്കാലത്ത്് ജുനഗഡില്‍ സ്റ്റേറ്റ് റിസേര്‍വ് പൊലീസ് ട്രൈനിങ് സെന്റര്‍ പ്രിന്‍സിപ്പലായിരുന്നു ഈ ഐ.പി.എസ് ഓഫീസര്‍. ന്യൂനപക്ഷ സമുദായങ്ങളെ ഭീകരമാംവിധം ആക്രമിക്കാന്‍ ആസൂത്രണം ചെയ്തതായിരുന്നു കലാപമെന്ന്, കലാപം അന്വേഷിച്ചിരുന്ന കമ്മീഷനുകള്‍ക്കുമുമ്പില്‍ ഭട്ട് തുറന്നടിക്കുകയുണ്ടായി. മുപ്പത്തിരണ്ടു കാര്യങ്ങളാണ് സഞ്ജീവ് ഭട്ട് നിരത്തിയത്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു കലാപ സമയത്ത് മുഖ്യമന്ത്രി മോദി നടത്തിയ പ്രസ്താവന. 2002 ഫെബ്രുവരി 27 ന് മോദി തന്റെ ഔദ്യോഗിക വസതിയില്‍ ഡി.ജി.പി, ചീഫ് സെക്രട്ടറി, മറ്റു ഉന്നതരായ ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലായിന്നു വിവാദ ഉത്തരവ്. ഹിന്ദുക്കളെ അവരുടെ പ്രതിഷേധം പ്രകടിപ്പിക്കാന്‍ അനുവദിക്കണം എന്ന് മോദി പറഞ്ഞത് ഭട്ട് കോടതിയിലും മൊഴി നല്കുകയുണ്ടായി. ഇതേയോഗത്തില്‍ സഞ്ജീവ് ഭട്ട് പങ്കെടുത്തിരുന്നതായി അന്വേഷണ കമ്മീഷനുമുമ്പില്‍ ഭട്ടിന്റെ ഡ്രൈവറും വ്യക്തമാക്കി. എന്നാല്‍ പിന്നീടെല്ലാം അട്ടിമറിക്കുകയായിരുന്നുവെന്ന് ഭട്ട് ആവര്‍ത്തിച്ചു പറയുന്നു. ഭട്ടിന്റെ വാദം അടിവരയിട്ടു പറഞ്ഞ ഗുജറാത്ത് മന്ത്രി ഹിരണ്‍ പാണ്ഡ്യ 2003 മെയ് 5ന് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടുകയായിരുന്നു.
ഗുജറാത്തില്‍ ഇരകള്‍ക്കായുള്ള മനുഷ്യാവകാശ പോരാട്ടവും ബെസ്റ്റ്് ബേക്കറി കേസ് ജനമധ്യത്തിലെത്തിച്ചതും സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് ആന്റ് പീസ് സംഘടന മേധാവിയും പത്ര പ്രവര്‍ത്തകയുമായ ടീസ്റ്റയായിരുന്നു. ഗോധ്ര കലാപത്തിനുശേഷവും മോദി അവിടെ വിജയിച്ചു. 51 ശതമാനം പേര് ബി.ജെ.പിക്കും 49 ശതമാനം പേര് എതിരായിട്ടുമാണ് വോട്ടു ചെയ്തത്. ഈ 49 ശതമാനവും ന്യൂനപക്ഷമല്ല. പത്തോ പതിനൊന്നോ ശതമാനമാണ് ന്യൂനപക്ഷം. 38 ശതമാനം ഹിന്ദു സമുദായമാണ് മോദിയെ എതിര്‍ത്തതെന്ന് ടീസ്റ്റ പറയുന്നു. തെരഞ്ഞെടുപ്പു വേളയില്‍ മാത്രം ചര്‍ച്ച ചെയ്യേണ്ട ഒന്നല്ല മതേതരത്വം. മതേതരത്വത്തിനായി രക്തവും ജീവനും നല്കാന് തയ്യാറാവണമെന്നാണ് ടീസ്റ്റയുടെ വാദം.
രാഷ്ടപതി അബ്ദുല്‍കലാമും മുഖ്യമന്ത്രി മോദിയും കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ പര്‍ദ്ദയിട്ട മസ്ലിം സ്ത്രി ടീസ്റ്റ കോ-എഡിറ്ററായുള്ള കമ്യൂണല്‍ കോംബാറ്റിന്റെ പതിപ്പ് കലാമിന്റെ കയ്യില്‍ കൊടുക്കുകയുണ്ടായി. കലാപത്തില്‍ മോദി സര്‍ക്കാറിന്റെ അനാസ്ഥ വരച്ചുകാട്ടുന്ന പ്രത്യേക ഫീച്ചറായിരുന്നു അതില്‍. ആ സ്ത്രീകള്‍ക്കതിനുള്ള ധൈര്യം പകര്‍ന്നുനല്‍കലായിരുന്നു ടീസ്റ്റയുടെ അക്കാലത്തെ ജോലി. കലാപാനന്തരം ട്രാന്‍സിറ്റ് ക്യാമ്പില്‍ നരക തുല്യരായി കഴിഞ്ഞിരുന്ന 23000ലധികം പേര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നേടിക്കൊടുക്കുന്നതിലും ടീസ്റ്റയുടെ നിയമ പോരാട്ടം വിജയം കണ്ടു. ഗുജറാത്ത് പോലെയുള്ള സംസ്ഥാനങ്ങളിലെ അധ്യാപകരുടെ മത തീവ്രമായ മനോഭാവത്തിനെതിരെ ഖോജ് എന്ന പുതിയ പാഠ്യ പദ്ധതിയും തയ്യാറാക്കി. വിരസമെന്നു തോന്നുന്ന ചരിത്ര വിഷയങ്ങളെ ആനുകാലിക സംഭവങ്ങളോടും വര്‍ത്തമാന സംഭവ ചരിത്രത്തോടും ബന്ധപ്പടുത്തി പഠിപ്പിക്കണമെന്ന് ഖോജ് വ്യാപകമായി പ്രചരിപ്പിച്ചു.
ഫിലോസഫി ബിരുദ പഠനത്തിനു ശേഷം ടീസ്റ്റഇന്ത്യന്‍ എക്സ്പ്രസില്‍ ചേരുകയുണ്ടായി. 1993ലെ മുംബൈ കലാപത്തില്‍ പൊലീസും ഉന്നതോദ്യോഗസ്ഥരും കൈക്കൊണ്ട ന്യൂനപക്ഷ വിരുദ്ധ മനോഭാവം വയര്‍ലെസ് സന്ദേശത്തിലൂടെ പുറത്തുകൊണ്ടുവന്നു ടീസ്റ്റ മതേതരത്വത്തിന്റെ പുതിയ പോരാളിയാവുകയായിരുന്നു. പിന്നീടുള്ള നാള് വഴികളെല്ലാം ആ മേഖലയിലെ മിന്നുന്ന അധ്യായങ്ങളായിരുന്നുവെന്ന് വര്‍ഗീയ വെറിക്കെതിരെ ടീസ്റ്റ സ്വന്തമായി ആരംഭിച്ച കമ്യൂണല്‍ കോംബാറ്റ് മാഗസിന് സാക്ഷ്യപ്പെടുത്തുന്നു.
2010ല്‍ പാറ്റ്നയില്‍ ചേര്‍ന്ന ബി.ജെ.പി ദേശീയ നേതൃയോഗത്തില്‍ മോദി ഭക്തരായ ചിലരാണ് മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടാന്‍ ശ്രമം തുടങ്ങിയത്. അതിന്റെ ഭാഗമായി സാമ്പത്തിക, സാമൂഹിക, മേഖലകളില്‍ ഗുജറാത്തില്‍ മോദി നടപ്പാക്കിയ പദ്ധതികളെ പര്‍വതീകരിച്ചുകാണിക്കാന്‍ തുടങ്ങി. 2010 ഒക്ടോബറില്‍ നടന്ന ബീഹാര്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സഖ്യകക്ഷിയായ ജെ.ഡി.യു നേതാവ് നിതീഷ് കുമാര്‍ തെരഞ്ഞെടുപ്പ് റാലികളില്‍ നരേന്ദ്രമോദിയെ പങ്കെടുപ്പിച്ചില്ല. മോദി വന്നാല്‍ ന്യൂനപക്ഷ വോട്ടുകള്‍ ലഭിക്കില്ലായെന്നാണ് കാരണം പറഞ്ഞത്. ഇതേ വര്‍ഷം തന്നെ ഇന്ത്യയിലാദ്യമായി ഒരു മന്ത്രിയെ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അറസ്റ്റു ചെയ്യുകയുണ്ടായി. മോദിയുടെ വിശ്വസ്തനും അന്ന് ഗുജറാത്ത് ആഭ്യന്തര മന്ത്രിയുമായിരുന്ന അമിത് ഷാ ആയിരുന്നു അത്്്. പറഞ്ഞതെല്ലാം വിഴുങ്ങിയ നിതീഷ് ഇന്ന് വീണ്ടും മോദിയുടെ കപ്പലിലെത്തിയിരിക്കുന്നു.
മോദിക്ക് ഗുജറാത്ത് ഹൈക്കോടതി നല്കിയ ക്ലീന്‍ ചിറ്റില്‍ എന്തോ പന്തികേടുണ്ടെന്നു സുപ്രീം കോടതിക്കു തോന്നിയപോലെയാണു കാര്യങ്ങള്‍. ഗുജറാത്തിലെ തീനാളങ്ങളില്‍ എരിഞ്ഞടങ്ങിയ ശവങ്ങളുടെ ഗന്ധം അങ്ങ് വടക്ക് ആരുടെയൊക്കെയോ നാസാരന്ധ്രങ്ങളെ അലോസരപ്പെടുത്തുന്നു എന്നിടത്തേക്കാണ് കാര്യങ്ങളുടെ പോക്ക്. മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി പ്രഖ്യാപിച്ചതിനു പിന്നാലെ മാധ്യമ പ്രവര്ത്തകന് കരണ്‍ താപ്പറുമായുള്ള ഒരഭിമുഖം ഇന്നും പ്രേക്ഷകര്‍ മറന്നുകാണില്ല. താങ്കളുടെ ഇപ്പോഴത്തെ പ്രതിച്ഛായ പ്രധാനമന്ത്രി പദത്തിന് ഭൂഷണാകുമോ എന്ന കരണിന്റെ ഒറ്റ ചോദ്യത്തിന് വിയര്‍ത്തൊലിച്ച് സ്തബ്ധനായ മോദിയെയാണ് കണ്ടത്. വെള്ളം എന്നു ചോദിക്കാന്‍ പോലും കഴിയാതെ ആംഗ്യം കാണിക്കുകയായിരുന്നു മോദി ചെയ്തത്. കുപ്പിവെള്ളം കുടിച്ചു കഴിഞ്ഞ മോദി അതു താഴെ വെക്കാതെ മടിയില്‍ തന്നെ വെക്കുകയായിരുന്നു. ഉടന്‍ വരുന്നു കരണിന്റെ അടുത്ത ചോദ്യം, എന്റെ ചോദ്യവും താങ്കളുടെ ദാഹവുമായി ബന്ധമില്ലെന്ന് ഞാന്‍ വിശ്വസിച്ചോട്ടെ. വീണ്ടും മോദിയുടെ മറുപടി വെള്ളം കുടിതന്നെയായിരുന്നു. അഭിമുഖം നിര്‍ത്താന്‍ ആംഗ്യം കാണിച്ചു മെല്ലെ പിറകിലോട്ട് മാറിമറിയുന്ന മോദിയെയാണ് കാണാനായത്. പിന്നെ കരണുമായുള്ള ഒരഭിമഖത്തിന് പ്രധാനമന്ത്രി പദമേറ്റെടുത്തതിനുശേഷവും മോദി ധൈര്യം കാണിച്ചിരുന്നില്ല.
പടിഞ്ഞാറന്‍ ചക്രവാളത്തിലെ ശാന്തത കിഴക്കന്‍ ചക്രവാളത്തില്‍ ഉരുണ്ടുകൂടുന്ന സംഘര്‍ത്തിന്റെ നാന്ദിയായിരിക്കാമെന്ന ആംഗലേയ കവിതാ ശകലത്തെ പുതിയ ഗുജറാത്ത് ഗന്ധം ഓര്‍മ്മിക്കുന്നു. മോദിയുടെ അമ്പത്താറിഞ്ച് നെഞ്ചളവിലെ ശൗര്യവും വീറും എങ്ങോ പോയ്മറഞ്ഞു. സര്‍ജിക്കല്‍ സ്ട്രൈക്കും യുദ്ധകാഹളം മുഴക്കലും പഴയപോലെ ഏല്‍ക്കുന്നില്ല. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനു മുന്നോടിയായിരുന്നു ഇന്ത്യന്‍ ആര്‍മിയുടെ സര്‍ജിക്കല്‍ സ്ട്രൈക്ക് പ്രചാരണം. അതു നുണയായിരുന്നുവെന്ന് പറഞ്ഞതിന് എന്‍.ഡി. ടി.വി. യോട് കേന്ദ്ര സര്‍ക്കാര്‍ മാനനഷടത്തിന് നൂറു കോടി രൂപയാണ് ആവശ്യപ്പെട്ടത്. സര്‍ജിക്കല്‍ സ്ട്രൈക്ക് പൊള്ളയായിരുന്നുവെന്ന് ബി.ജെ.പി മുന്‍ കേന്ദ്രമന്ത്രിയും ഇന്ത്യന്‍ എക്സ്പ്രസ് പത്രാധിപരുമായിരുന്ന അരുണ്‍ ഷൂരിയും തുറന്നടിക്കുകയുണ്ടായി. എന്നാല്‍ ഷൂരിക്കെതിരെ മാനവുമില്ല നഷ്ടവുമില്ല കേസുമില്ല. 2014ലെ തെതെഞ്ഞെടുപ്പില്‍ ഞങ്ങള്‍ ജയിക്കുമെന്നുറപ്പില്ലാത്തതിനാലായിരുന്നു സ്വിസ് ബാങ്കിലെ പണം തിരികെ കൊണ്ടുവരുമെന്ന് പറഞ്ഞതെന്ന നിതിന്‍ ഗഡ്കരിയുടെ കമന്റിന് പി ചിദംബരത്തിന്റെ മറുപടി ജി.ഡിപി. ഉയര്‍ത്തുമെന്ന വാഗ്ദാനം മാത്രം മോദി പാലിച്ചു. അത് ഗ്യാസിന്റേയും ഡീസലിന്റേയും പെട്രോളിന്റേയും വില വര്‍ധിപ്പിച്ചുകൊണ്ടായിരുന്നു എന്നതായിരുന്നു.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്ഹാന് മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്ഹാന് മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്ഹാന് യാസിന് (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ