Connect with us

Video Stories

വിശ്വാസികളെ കൈവിട്ട സി.പി.എമ്മിന്റെ ദുര്‍വിധി

Published

on


ഇഖ്ബാല്‍ കല്ലുങ്ങല്‍
ശബരിമല വിഷയം ലോക്‌സഭാതെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുമ്പോഴും സി.പി.എം നേതൃത്വം ഇത് അംഗീകരിക്കുന്നില്ല. പരസ്യമായിതന്നെ പല നേതാക്കളും വിരുദ്ധ അഭിപ്രായങ്ങള്‍ പ്രകടമാക്കി രംഗത്തുവന്നു. സി.പി.എം ഒന്നടങ്കം ശബരിമല വിഷയം തിരിച്ചടിയായെന്ന് പറഞ്ഞാല്‍പോലും മുഖ്യമന്ത്രിക്ക് അത് സമ്മതിക്കാന്‍ കഴിയില്ല, കാരണം അങ്ങിനെ സമ്മതിച്ചുകൊടുത്താല്‍ അന്നെടുത്ത തന്റെ തീരുമാനം ശരിയായിരുന്നില്ലെന്ന് സമ്മതിക്കലാകും. അത് തന്റെ ശൈലി തിരുത്തിക്കുന്നതിനു സമാനമാകും. അതിപ്പോള്‍ ഒരിക്കലും നടക്കില്ലെന്നാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്ക് പിന്നില്‍. സി.പി.എം കനത്ത തിരിച്ചടി നേരിട്ട ഒരു വിഷയത്തില്‍ യഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രി മലക്കംമറിഞ്ഞുകൊണ്ടേയിരിക്കും. ശബരിമല വിഷയം സര്‍ക്കാര്‍ കൈകാര്യം ചെയ്തതിലെ പാകപ്പിഴ പാര്‍ട്ടിക്കുള്ളില്‍ ചൂടേറിയ ചര്‍ച്ചയായി കഴിഞ്ഞു. വിശ്വാസികളില്‍ തീര്‍ത്ത വേദന സി.പി.എമ്മിനെ എന്നും വേട്ടയാടിക്കൊണ്ടിരിക്കും. ഈ പാപക്കറ കഴുകികളയാന്‍ സി.പി.എമ്മിനാവില്ല, ഓരോ തെരഞ്ഞെടുപ്പിലും തിരിച്ചടികള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. ശബരിമലയില്‍ സ്വപ്‌നം നെയ്ത ബി.ജെ.പിയിലും പൊട്ടിത്തെറി തുടങ്ങി. ശബരിമല വിഷയത്തില്‍ യഥാര്‍ത്ഥത്തില്‍ കൊമ്പ് കോര്‍ത്തവരായിരുന്നു ഇരുകൂട്ടരും. മുതലെടുപ്പ് നടത്താന്‍ നടത്തിയ നീക്കങ്ങള്‍ പക്ഷേ വോട്ടര്‍മാര്‍ ഇരുകൂട്ടര്‍ക്കുമെതിരെതന്നെ തള്ളിയെന്നത് തുറന്ന യാഥാര്‍ത്ഥ്യം.
ശബരി മല വിഷയം ഇടതു സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്ന് കേരള ജനത നേരത്തെ ചൂണ്ടിക്കാട്ടിയതാണ്. ലോക്‌സഭാതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തുവന്ന അഭിപ്രായ സര്‍വേകളില്‍ ഇടത് സര്‍ക്കാറിനോട് ജനങ്ങള്‍ അന്നേ പറഞ്ഞത് ശരിവെക്കുന്നതായി ഫലം. ശബരിമല വിഷയത്തില്‍ സര്‍ക്കാറിന്റെ ഇടപെടല്‍ ആയിരം ദിനങ്ങളിലെ മേന്‍മയാക്കി അവതരിപ്പിക്കാന്‍ കാണിച്ച തിടുക്കം തിരിച്ചടിയില്‍ കലാശിച്ചിരിക്കുകയാണിപ്പോള്‍. കേരളത്തിന്റെ ജനാഭിപ്രായം നോക്കാതെ തിടുക്കപ്പെട്ടെടുത്ത തീരുമാനത്തിനു കേരളം നല്‍കേണ്ടിവന്ന വില കാലംകൊണ്ട് മായ്ക്കാന്‍ കഴിയാത്തതാണെന്ന് വോട്ടര്‍മാര്‍ വിധിയെഴുതിയിരിക്കുന്നു. സുപ്രീംകോടതി വിധിയുടെ ഭാഗമായി ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങള്‍ കേരളത്തിന്റെ സല്‍പ്പേരിനു ഉണ്ടാക്കിയ കളങ്കം ചെറുതായിരുന്നില്ല. സുപ്രീംകോടതി ഉത്തരവിന്റെ പകര്‍പ്പ് പുറത്തുവരുന്നതിന്മുമ്പ് അത് നടപ്പാക്കുന്നതിനുള്ള തിരക്കിട്ട നടപടികളാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്. വിശ്വാസപരമായ ആചാരത്തെ കൈകാര്യം ചെയ്യുന്നതില്‍ ഭരണകൂടം വിവേകരഹിതമായി പ്രവര്‍ത്തിച്ചത് ബോധപൂര്‍വമായിരുന്നു. വിശ്വാസപരമായ കാര്യങ്ങളില്‍ സാവകാശം ആവശ്യമുള്ളിടത്താണ് കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തുമാറ് ഇടത് സര്‍ക്കാര്‍ അധികാരം ഉപയോഗിച്ചത്. ഭരണാധികാരി വിവേകിയാകേണ്ടതിനുപകരം അഹങ്കാരത്തിലേക്ക് വഴിമാറുകയായിരുന്നു. കൈവിട്ട കളിക്ക് അവസരം നല്‍കുന്നതിലല്ല ഭരണാധികാരിയുടെ വിജയം. സങ്കീര്‍ണമായ വിഷയത്തെ നല്ലപോലെ തീര്‍ക്കാമായിരുന്നതാണ് അനാവശ്യമായി ജനത്തിനു മീതെ ദുരിതപൂര്‍ണമാക്കിമാറ്റിമറിച്ചത്. വിശ്വാസത്തെ ചൂഷണം ചെയ്യാന്‍ അവസരം കാത്തിരിക്കുന്ന ബി.ജെ.പിക്ക് സ്ഥിതി വഷളാക്കാന്‍ അവസരം വാരിക്കോരി നല്‍കുകയായിരുന്നു ഇതിലൂടെ. മുതലെടുപ്പ് നടത്താന്‍ സി.പി.എമ്മും ബി.ജെ.പിയും ഇറങ്ങിയപ്പോള്‍ കേരളം കനത്ത വില നല്‍കുകയായിരുന്നു. തങ്ങള്‍ക്ക് ഇതൊരു സുവര്‍ണാവസരമാണെന്ന് ബി.ജെ.പി പ്രസിഡണ്ട് അഡ്വ. പി.എസ് ശ്രീധരന്‍പിള്ള യുവമോര്‍ച്ചാ യോഗത്തില്‍ പറഞ്ഞത്. നടപടികളിലെ അന്തര്‍ധാര ബന്ധത്തെ കുറിച്ച് സംശയം ചോദിക്കുന്നവരോട് സര്‍ക്കാറിനു മറുപടിയില്ലായിരുന്നു. ശബരിമല പ്രശ്‌നം കൈകാര്യം ചെയ്യുന്നതിലെ വീഴ്ച മൂടിവെക്കാന്‍ കാണിച്ച ഗിമ്മിക്ക് അതിനേക്കാളും വലിയ അബദ്ധമായി മാറുകയും ചെയ്തു. സ്വയം തോണ്ടിയ കുഴി നിവര്‍ത്താന്‍ മറ്റൊരു കുഴി തോണ്ടുകയായിരുന്നു. പകരംവെക്കാന്‍ 2019 ജനുവരി ഒന്നിന് വനിതാമതില്‍ എന്ന പ്രഖ്യാപനമായാണ് സര്‍ക്കാര്‍ ഇറങ്ങിത്തിരിച്ചത്. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനെന്ന പേരില്‍ സര്‍ക്കാര്‍ പണം ധൂര്‍ത്തടിച്ചും സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്തും അപകടകരമായ രാഷ്ട്രീയകളിയായി ഇത്. കേരളത്തിന്റെ നവോത്ഥാനചരിത്രം സര്‍ക്കാര്‍ മനസ്സിലാക്കാതെ ചാടിപുറപ്പെട്ട മതില്‍ കേരളത്തില്‍ തീര്‍ത്തത് മറ്റൊരു വിള്ളലായിരുന്നു. ഹൈന്ദവ വിഭാഗത്തില്‍പെട്ട ഏതാനും സംഘടനകളുടെ യോഗം മാത്രമാണ് മതിലിനായി മുഖ്യമന്ത്രി വിളിച്ചത്. ക്രിസ്ത്യന്‍, മുസ്‌ലിം ന്യൂനപക്ഷ വിഭാഗങ്ങളെ ബോധപൂര്‍വം ഒഴിവാക്കി. കേരളത്തിന്റെ നവോത്ഥാനത്തിന് ഹൈന്ദവ സമൂഹത്തിനോടൊപ്പം ക്രിസ്ത്യന്‍, മുസ്‌ലിം വിഭാഗങ്ങളിലെ മനുഷ്യ സ്‌നേഹികളും നല്‍കിയ നിസ്തുല സംഭാവനകളെ തമസ്‌കരിച്ച് സര്‍ക്കാര്‍ നടത്തിയ നീക്കം വിവേകശൂന്യവും ഗുഢാലോചനകള്‍ നിറഞ്ഞതുമായി.
സര്‍ക്കാര്‍ ഖജനാവില്‍നിന്ന് വനിതാമതിലിന് വേണ്ടി ഒരു പൈസ ചിലവഴിക്കില്ലെന്നാണ് മുഖ്യമന്ത്രി നിയമസഭയിലും പുറത്തും ആവര്‍ത്തിച്ച് വ്യക്തമാക്കിയതെങ്കിലും സര്‍ക്കാര്‍ പണം യഥേഷ്ടം ധൂര്‍ത്തടിച്ചാണ് മതില്‍ നിര്‍മ്മാണത്തിനുള്ള ഒരുക്കങ്ങള്‍ നടത്തിയത്. ധനകാര്യ വകുപ്പ് മതിലിന് പണം നല്‍കണമെന്ന ഉത്തരവ് ചീഫ് സെക്രട്ടറി ഭേദഗതി ചെയ്‌തെങ്കിലും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സര്‍ക്കാരിന്റെ പണം മതിലിന് ചിലവഴിക്കും എന്ന് തന്നെയാണ് വ്യക്തമാക്കിയത്. നവോത്ഥാന മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാനാണെന്നായിരുന്നു സര്‍ക്കാറിന്റെ മറുപടി. സ്ത്രീശാക്തീകരണത്തിനാണെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ബോധിപ്പിച്ചത്. ശബരിമല വിഷയവുമായി മതിലിന് ബന്ധമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മന്ത്രിമാരും പലകുറി പറഞ്ഞു. അതേസമയം ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടാണ് വനിതാമതില്‍ എന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനാണെങ്കില്‍ ഒരു വിഭാഗം സ്ത്രീകള്‍ മാത്രം മതില്‍ കെട്ടിയാല്‍ മതിയായിരുന്നോ എന്ന ചോദ്യം കേരളം ഉയര്‍ത്തി.
ബാബരി മസ്ജിദ് പൊളിക്കുന്നതിന് കര്‍വസേവ നടത്തിയ ഹിന്ദു പാര്‍ലമെന്റ് നേതാവിനെ മുന്‍നിര്‍ത്തിയാണ് നവോത്ഥാന മതില്‍ നിര്‍മിച്ചത് എന്നത് പരിഹാസ്യമായി. മിക്കയിടങ്ങളിലും മതില്‍ പൊളിഞ്ഞു. സര്‍ക്കാര്‍ സംവിധാനങ്ങളെ വ്യാപകമായി ദുരുപയോഗം ചെയ്തിട്ടും ഹൈക്കോടതി വിധി കാറ്റില്‍ പറത്തി വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടെ തെരുവില്‍ ഇറക്കിയിട്ടും വനിതാമതില്‍ പൂര്‍ണമായില്ല. അണിചേരാന്‍ സ്ത്രീകളെ കിട്ടാതെ വന്നതോടെ പലയിടത്തും മതില്‍ മുറിഞ്ഞുപോയി. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ദേശീയ പാതയില്‍ 620 കിലോമീറ്റര്‍ നീളത്തില്‍ വനിതാമതില്‍ തീര്‍ത്ത് ചരിത്രം കുറിച്ചെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടപ്പോഴും നഗരങ്ങളില്‍ മാത്രമാണ് വരിയൊപ്പിക്കാന്‍ സ്ത്രീകളെത്തിയത്. മറ്റു പലയിടങ്ങളിലും മീറ്ററുകളോളം നീളത്തില്‍ മതില്‍ ശൂന്യമായിരുന്നു. ചിലയിടങ്ങളിലാവട്ടെ ചിതറിയ ആള്‍കൂട്ടം മാത്രമായി മതില്‍. വനിതകള്‍ തന്നെയായിരിക്കും വനിതാമതിലിന്റെ സംഘാടകരുമെന്ന സര്‍ക്കാര്‍ അവകാശവാദവും പൊളിഞ്ഞു. സി.പി.എമ്മിന്റെയും ഡി.വൈ.എഫ്.ഐയുടേയും പുരുഷ നേതാക്കള്‍ ഒന്നടങ്കം ഓടി നടന്നിട്ടും ആളുകളെ ഒപ്പിക്കാന്‍ കഴിയാതെ സംഘാടകര്‍ കുഴങ്ങി. കാസര്‍കോട് വനിതാമതിലിനെച്ചൊല്ലി സി.പി.എം- ബി.ജെ.പി സംഘര്‍ഷമുണ്ടായി. ഇതേതുടര്‍ന്ന് പൊലീസ് ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിച്ചു. സെക്രട്ടറിയേറ്റിലും സര്‍ക്കാര്‍ ഓഫീസികളിലും അപ്രഖ്യാപിത അവധിയായിരുന്നു. സ്‌കൂളുകള്‍ക്ക് അവധി കൊടുത്തു. സര്‍വകലാശാലകള്‍ പരീക്ഷകള്‍ മാറ്റിവച്ചു. പാവപ്പെട്ട കുടുംബശ്രീ പ്രവര്‍ത്തകരെയും തൊഴിലുറപ്പ് തൊഴിലാളികളെയും ആശാവര്‍ക്കര്‍മാരെയും ഭീഷണിപ്പെടുത്തിയാണ് ഒരു പരിധിവരെ ആളുകളെ ഒപ്പിച്ചത്. ഇതോടെ സംസ്ഥാനത്തൊട്ടാകെ മണിക്കൂറുകളോളം സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം സ്തംഭിച്ചു. മതില്‍ തീര്‍ക്കാനുള്ള സമയം എത്തിയതോടെ ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റ് ശൂന്യമായി. വിദ്യാര്‍ത്ഥികളെ മതിലില്‍ അണിനിരത്തരുതെന്ന ഹൈക്കോടതി വിധി നഗ്നമായി ലംഘിക്കപ്പെട്ടു. പലയിടങ്ങളിലും സ്‌കൂള്‍ യൂണിഫോമില്‍ തന്നെ കുട്ടികളെ എത്തിച്ചാണ് മതിലിന് ആളെക്കൂട്ടിയത്. സാമുദായിക സംഘടനകളുടെ പിന്തുണയോടെയാണ്് വനിതാമതിലെന്ന സര്‍ക്കാര്‍ അവകാശ വാദവും പൊളിഞ്ഞു. പൂര്‍ണമായും സി.പി.എം പരിപാടിയായി മതില്‍ മാറി. നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിനെന്ന പേരില്‍ തീര്‍ത്ത വനിതാമതിലില്‍ പങ്കെടുത്തത് മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകരും സി.പി.എം അനുകൂല സംഘടനയിലുള്ളവരും മാത്രമാണ്.
മതിലിന്റെ പിറ്റേ ദിവസം രണ്ട് യുവതികളെ നാടകീയമായി ശബരിമല കയറ്റിയതാണ് നവോത്ഥാനമെന്നത് പരിഹാസപൂര്‍വമാണ് കേരളം കണ്ടത്. ഇതിനു കേരളം കനത്ത വില നല്‍കേണ്ടിയും വന്നു. കേരളം തീക്കളിക്ക് സമാനമായി. സമൂഹത്തില്‍ തെറ്റായ സന്ദേശമാണ് ഒരു ഭരണകൂടം നല്‍കിയത്. സര്‍ക്കാര്‍ ചെലവില്‍ തന്നെ അത് സംഭവിച്ചത് വലിയ ദുരന്തമായി. ബിന്ദു, കനക ദുര്‍ഗ എന്നീ യുവതികളാണ് പൊലീസ് സംരക്ഷണത്തില്‍ സന്നിധാനത്ത് എത്തിയത്. യുവതീ പ്രവേശനം സാധ്യമാക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി വന്നതിനുശേഷം ആദ്യമായാണ് യുവതികള്‍ സന്നിധാനത്ത് ദര്‍ശനം നടത്തിയത്. പതിനെട്ടാം പടി ഒഴിവാക്കി, ഇരുമുടിക്കെട്ടില്ലാതെയാണ് ഇരുവരും സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്. ഇരുവരും മുഖം മറച്ചിരുന്നു. പൊലീസ് സംരക്ഷണത്തിലായിരുന്നു സന്ദര്‍ ശനം. ദര്‍ശനം നടത്തി മടങ്ങിയത് അതീവ രഹസ്യമായായിരുന്നു. ഇവര്‍ വരുന്ന വിവരം അപൂര്‍വം പൊലീസുകാര്‍ക്ക് മാത്രമേ അറിവുണ്ടായിരുന്നുള്ളൂ. ആറ് പൊലീസുകാരുടെ അകമ്പടിയോട്കൂടിയാണ് മല കയറിയത്. 2019 ജനുവരി 2ന് 3.48 ഓടെ ശ്രീകോവിലിന് മുന്നിലെത്തി കൃത്യം അഞ്ചു മിനിറ്റിനുള്ളില്‍ ദര്‍ശനം നടത്തി തിരിച്ചിറങ്ങുകയായിരുന്നു. ദര്‍ശനം നടത്തുമ്പോള്‍ ഭക്തര്‍ തങ്ങളെ തിരിച്ചറിഞ്ഞെങ്കിലും പ്രതിഷേധിച്ചില്ലെന്ന് ബിന്ദു പിന്നീട് പറഞ്ഞു. ഇരുവരേയും പിന്നീട് പമ്പയില്‍ നിന്നും അങ്കമാലിയില്‍ എത്തിച്ച ശേഷം പൊലീസ് വാഹനത്തില്‍ തൃശൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു. യുവതികള്‍ ദര്‍ശനം നടത്തിയ കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥിരീകരിച്ചത് നവോത്ഥാനം നടന്നുവെന്ന മട്ടിലായിരുന്നു. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതായി വ്യക്തമായതോടെ നടയടച്ച് പരിഹാരക്രിയ നടത്തി. തന്ത്രിയും മേല്‍ശാന്തിയും തമ്മിലുണ്ടായ കൂടിയാലോചനക്ക് ശേഷം രാവിലെ 10.30 ഓടെ നട അടച്ചു. പിന്നീട് ശുദ്ധിക്രിയക്കുശേഷം 11.30 ഓടെയാണ് നട തുറന്നത്. എന്നാല്‍ തന്ത്രി നട അടച്ചത് കോടതിയലക്ഷ്യമാണെന്ന് ദേവസ്വം മന്ത്രി പറഞ്ഞു. ശബരിമലയില്‍ മുഖ്യമന്ത്രിയുടെ വാശി നടപ്പാക്കാനാണ് ശ്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുറന്നടിച്ചു.
നേരത്തെ മല കയറാനെത്തി തിരിച്ചയക്കപ്പെട്ട ബിന്ദുവും കനകദുര്‍ഗയും കുറച്ചു നാളായി വീട്ടില്‍ എത്തിയിരുന്നില്ല. പൊലീസ് കസ്റ്റഡിയിലായിരുന്നുവെന്ന ആരോപണം ബലപ്പെട്ടിരുന്നു. കോഴിക്കോട്, മലപ്പുറം സ്വദേശികളായ ബിന്ദുവും കനകദുര്‍ഗയും 2018 ഡിസംബര്‍ 24 നാണ് ഇതിനുമുമ്പ് ദര്‍ശനത്തിനെത്തിയത്. എന്നാല്‍ അന്ന് അയ്യപ്പ കര്‍മ്മസമിതിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇരുവര്‍ക്കും സന്നിധാനത്തിന് മുക്കാല്‍ കിലോമീറ്റര്‍ മുമ്പ് വച്ച് തിരിച്ചിറങ്ങേണ്ടി വന്നു. പൊലീസ് വീണ്ടും മല കയറ്റാമെന്നുറപ്പു നല്‍കിയായിരുന്നു ഇരുവരെയും തിരിച്ചിറക്കിയത്. എന്നാല്‍ പിന്നീട് പൊലീസ് സുരക്ഷ ഒരുക്കുന്നില്ലെന്ന് ആരോപിച്ച് ഇരുവരും നിരാഹാര സമരത്തില്‍ ഏര്‍പ്പെട്ടിരുന്നു. തുടര്‍ന്ന് മറ്റൊരു ദിവസം ശബരിമലയിലെത്തിക്കാമെന്ന് വാഗ്ദാനം നല്‍കിയതിന് ശേഷമാണ് ഇരുവരും സമരം അവസാനിപ്പിച്ചത്.
മതില്‍ കയറിയതിനെ ചൊല്ലി കേരളത്തില്‍ സംഘ്പരിവാര്‍ നടത്തിയ അക്രമ ഹര്‍ത്താല്‍ കേരളത്തിനേറ്റ വലിയൊരു ആഘാതമായി. യുവതികള്‍ ദര്‍ശനം നടത്തിയ വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ പ്രതിഷേധം അക്രമാസക്തമായി. നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കുകയും വാഹനങ്ങള്‍ തടയുകയും ഗതാഗതം സ്തംഭിപ്പിക്കുകയും ചെയ്തു. കേരള ചരിത്രത്തില്‍ കറുത്ത അധ്യായമായിരുന്നു ഇത്. സി.പി.എമ്മും ബി.ജെ.പിയും രാഷ്ട്രീയം കളിച്ചപ്പോള്‍ കത്തിയെരിയുന്ന വിഷയത്തില്‍ വിവേകത്തോടെ ഇടപെട്ടത് യു.ഡി.എഫ് ആണെന്ന് മലയാളി സമൂഹം ചൂണ്ടിക്കാട്ടിയതും ശ്രദ്ധേയമാണ്. വോട്ടര്‍മാര്‍ ഇക്കാര്യം തിരിച്ചറിഞ്ഞിരിക്കുന്നുവെന്ന് അഭിപ്രായ സര്‍വെകള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.