More
അമേരിക്കന്‍ വീഥിയില്‍ ഒരു തണുപ്പാന്‍ കാലത്ത്
യാത്ര
∇ ഫസ്ന ഫാത്തിമ
സവര്‍ണാധിപത്യ രാജ്യമായാണ് അമേരിക്കയെ നാം കാണുന്നത്. വര്‍ണവെറിയും മുസ്ലിം വിരുദ്ധതയും നിറഞ്ഞു നില്ക്കുന്നൊരു രാജ്യം. ‘ലോക തലസ്ഥാനത്ത്’ നിന്നു യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ക്ഷണം ലഭിച്ചതായി ചീഫ് ന്യൂസ് എഡിറ്റര്‍ പറഞ്ഞപ്പോള്‍ ആദ്യം മനസ്സിലേക്ക് ഓടിയെത്തിയതും ഇതു തന്നെയായിരുന്നു. മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിനെ ആക്രമിച്ച സംഭവമാണ് അറിഞ്ഞവരൊക്കെ പങ്കുവെച്ചത്. വിമാനത്തില്‍ കയറി മുന്‍ പരിചയമില്ലാത്ത എനിക്ക് 24 മണിക്കൂര്‍ നീളുന്ന അമേരിക്കന്‍ യാത്ര ഒരു ബാലികേറാമലയായിരുന്നു. അമേരിക്ക ഉപേക്ഷിച്ച തുരുമ്പിച്ച വിമാനങ്ങളാണ് എയര്‍ ഇന്ത്യ ഉപയോഗിക്കുന്നതെന്ന സഹോദരന്റെ കളി പറച്ചിലും ആകാശയാത്ര ആശങ്കയിലാക്കി.
സിവില്‍ സൊസൈറ്റി എഫേര്‍ട്സ് ടു കൗണ്ടര്‍ വയലന്റ് എക്സ്ട്രീമിസം എന്ന തലവാചകത്തിലാണ് യു.എസിലെ പരിപാടി. അക്രമാസക്ത തീവ്രവാദം തടയുന്നതിന് പൗരസമൂഹത്തിന്റെ ഇടപെടല്‍ എന്തൊക്കെയെന്ന് വ്യക്തമാക്കുന്നതാണ് ദിവസങ്ങള്‍ നീളുന്ന യാത്രയുടെ ലക്ഷ്യം. ഐ.വി.എല്‍ പരിപാടികള്‍ ധാരാളം നടത്താറുണ്ടെങ്കിലും ഇത്തരത്തില്‍ ആറംഗ മാധ്യമപ്രതിനിധി സംഘത്തെ ഭരണകൂടം നേരിട്ട് ക്ഷണിക്കുന്നത് ഇതാദ്യമാണ്. സംഘടിപ്പിക്കുന്നത് വിദേശകാര്യ വകുപ്പായതിനാല്‍ അമേരിക്കന്‍ കാഴ്ചകളിലെല്ലാം ഒരു രാഷ്ട്രീയമുഖമുണ്ടായിരുന്നുവെന്ന് സാരം. ദുബൈ വഴി പോകാമെങ്കിലും മുസ്ലിം രാജ്യത്തു നിന്നുള്ള യാത്രകള്‍ക്ക് പരിശോധന കര്‍ശനമാക്കിയതിനാല്‍ മുംബൈയിലെ ഫ്രാങ്ക്ഫര്‍ട്ട് വഴിയുള്ള യാത്രാപാതയാണ് ചെന്നൈയിലെ യു.എസ് കൗണ്‍സുലേറ്റ് ഞങ്ങള്‍ക്കു വേണ്ടി തെരഞ്ഞെടുത്തത്. മുംബൈയില്‍ നിന്ന് ഫ്രാങ്ക്ഫര്‍ട്ടിലെത്തിയപ്പോള്‍ അനുഭവപ്പെട്ട സാംസ്കാരിക വൈരുദ്ധ്യം ഏറെ രസകരമായിരുന്നു. നെടുമ്പാശ്ശേരിയില്‍ നിന്നും മുംബൈ ഛത്രപതി ശിവജി വിമാനത്താവളത്തിലെത്തിയപ്പോഴേക്കും പഴയ സ്കൂള്‍ കുട്ടികളെ അനുസ്മരിപ്പിക്കും വിധം ബാഗും കോട്ടുമൊക്കെ എടുത്ത് ധൃതി കൂട്ടി നില്ക്കുന്ന അവസ്ഥ. എന്നാല്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ തീര്‍ത്തും വ്യത്യസ്തമായിരുന്നു കാഴ്ച. വ്യക്തിത്വ വികസന ക്ലാസില്‍ നിന്നും സ്വായത്തകമാക്കിയ പാഠങ്ങള്‍ പൂര്‍ണമായും പരീക്ഷിക്കുന്ന സ്ഥിതി വിശേഷം. മറ്റുള്ളവര്‍ക്കു അവസരം നല്കുന്ന വിശാല മനസ്കരെ പോലെ തിടുക്കവും ബഹളവുമില്ലാതെ അവര്‍ നിശബ്ദരായി നില്ക്കുന്നു.
ഓഖിയുടെ പ്രതിഫലനമെന്നോണം ലുഫ്താന്‍സയുടെ കൂറ്റന്‍ വിമാനം ഇടക്കിടെ കാറ്റില്‍ ആടിയുലയുന്നുണ്ടായിരുന്നു. അതിന്റെ പരിഭ്രമം എന്റെയും സംഘാംഗങ്ങളുടെയും മുഖത്ത് നിഴലിച്ചിരുന്നു. ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലെത്തിയപ്പോള്‍ സമയം രാവിലെ 7.20. നമ്മുടെ സംസ്കാരത്തില്‍ ദേഹശുചീകരണം നിര്‍ബന്ധമായതിനാല്‍ എട്ടു ഡോളര്‍ കൊടുത്ത് അതങ് നിര്‍വഹിച്ചു.
ഫ്രാങ്ക്ഫര്‍ട്ട് ഇടത്താവളമായതിനാല്‍ മണിക്കൂറുകളുടെ കാത്തിരിപ്പ് വേണ്ടി വന്നു വാഷിങ്ടണ്‍ ഡി.സിയിലേക്കുള്ള വിമാനം കയറാന്‍. അതിനാല്‍ പലതരം സംസ്കാരങ്ങള്‍ കൂടികലരുന്ന അവിടം മൊത്തമൊന്നു ചുറ്റികറങ്ങാന്‍ തീരുമാനിച്ചു. എല്ലാ രാജ്യങ്ങളും തങ്ങളുടെ സാംസ്കാരിക അടയാളങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കാഴ്ചകള്‍ കണ്ട് സംഘാംഗങ്ങള്‍ക്കടുത്തേക്ക് നടന്നുനീങ്ങുമ്പോഴാണ് യുണൈറ്റഡ് എയര്‍ യാത്രക്കാര്‍ക്കുള്ള വിളി വന്നത്. പൊതുവെ സംസാരപ്രിയരായ ഞങ്ങള്‍ സമയം പോയതറിഞ്ഞിരുന്നില്ല. അവസാനമായി ചെക്കിന് ചെയ്യുന്നത് ഞങ്ങളാണെന്ന്് അപ്പോഴാണ് അറിഞ്ഞത്. യുണൈറ്റഡ് എയറിലെ ഒരു ഉദ്യോഗസ്ഥന് ഞങ്ങളുടെ പാസ്പോര്‍ട്ടും ബോഡി പാസും വാങ്ങി ധൃതിയില്‍ സീല്‍ചെയ്തു. പതിവ് പരിശോധനകള്‍ മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ റാന്‍ഡം ചെക്കിംഗിന്റെ പേരില്‍ സംഘാംഗങ്ങളിലൊരാളെ ഘടാഘടിയനായ ഒരു ഉദ്യോഗസ്ഥന് വിളിച്ചു കൊണ്ടുപോയി. പ്രത്യേക പരിഗണന ലഭിക്കേണ്ട അദ്ദേഹത്തെ എന്തിനു കൊണ്ടുപോകുന്നുവെന്ന ചോദ്യത്തിന് ഭദ്രമായി തിരിച്ചെത്തിക്കാമെന്ന മറുപടിയാണ് ലഭിച്ചത്. അദ്ദേഹത്തെ വിശദമായ ദേഹപരിശോധന നടത്തിയ ശേഷം തിരിച്ചെത്തിച്ചു. അമേരിക്കക്കാര്‍ക്ക് എന്താ എല്ലാവരെയും പേടിയെന്ന ചോദ്യം യാത്രക്കിടെ പലപ്പോഴായി മനസ്സില്‍ ഉയര്‍ന്നു. മാധ്യമപ്രവര്‍ത്തകരായതു കൊണ്ടും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അതിഥിയായതു കൊണ്ടുമാകാം മറ്റു യാത്രക്കാരേക്കാളും പരിഗണന ഞങ്ങള്‍ക്ക് ലഭിച്ചിരുന്നു. എന്നിരുന്നാലും യാത്രയുടെ ഉദ്ദേശശുദ്ധിയില്‍ സംശയത്തിന്റെ നിഴല്‍ ചില ഉദ്യോഗസ്ഥര്‍ക്കുണ്ടായിരുന്നില്ലേയെന്ന് തോന്നും. ചിലപ്പോഴത് ഞങ്ങളുടെ തോന്നലുമാകാം.
വാഷിങ്ടണ്‍ ഡള്ളസ് ഇന്റര്‍നാഷണല്‍ എയര്‍പ്പോര്‍ട്ടില്‍ ഇറങ്ങുമ്പോള്‍ അമേരിക്കയുടെ തീവ്രനിലപാടുകള്‍ ഓരോന്നായി മനസ്സിലേക്ക് ഓടിയെത്തി. ഇമിഗ്രേഷന്‍ പരിശോധനയാണ് അടുത്ത കടമ്പ. പരിശോധന സീറ്റിലുള്ളയാളെ കണ്ടമ്പോഴേ ഒരു ഇന്ത്യന്‍ വംശജനാണെന്ന് തോന്നി. സംശയം ഞങ്ങള്‍ പരസ്പരം പങ്കുവെക്കുകയും ചെയ്തു. എന്നാല്‍ പൊതുവെ സ്വന്തം നാട്ടുകാര്‍ തന്നെയാണല്ലോ പണി തരിക. അദ്ദേഹം കൂട്ടത്തിലുള്ള ടി.വി ജേര്ണലിസ്റ്റിനെ പിടികൂടി. ക്യാമറ പരിശോധിക്കണം. അതു കഴിഞ്ഞ് ക്യാമറയുടെ സ്റ്റാന്റ് എവിടെയെന്നായി അദ്ദേഹത്തിന്റെ ചോദ്യം. സ്റ്റാന്റ് ലഗേജിലുണ്ടെന്നറിഞ്ഞപ്പോഴാണ് രസം. അദ്ദേഹത്തിന് അത് നേരിട്ട് കാണണം. എന്നാല്‍ ടി.വി ജേര്‍ണലിസ്റ്റിന്റെതുള്‍പ്പെടെ എല്ലാവരുടെയും ലഗേജുമായി ഞങ്ങള്‍ അപ്പോഴേക്കും പുറത്തെത്തിയിരുന്നു. മലയാളികളുടെ പൊതുസ്വഭാവം ഞങ്ങളും പ്രകടിപ്പിച്ചുവെന്നു വേണം പറയാന്‍. ഒടുവില്‍ ആ ഉദ്യോഗസ്ഥന് അദ്ദേഹത്തെ വിശ്വാസത്തിലെടുക്കുന്നുവെന്ന് അറിയിച്ച് ടി.വി ജേര്‍ണലിസ്റ്റിനെയും വിട്ടു.
യു.എസിലെ ഞങ്ങളുടെ പ്രൊഡ്യൂസര്‍ മോളി ബോയല്‍ വിമാനത്താവളത്തില്‍ കാത്തിരിപ്പുണ്ടായിരുന്നു. നിഷ്കളങ്കമായ ചിരിയോടെ അവര്‍ എല്ലാവരെയും പരിചയപ്പെട്ടു. ഫോക്സ് ന്യൂസ് മുന്‍ പ്രൊഡ്യൂസറായ മോളിയാണ് യു.എസ് വിദേശവകുപ്പിനു വേണ്ടി ടൂര്‍ ഏകോപിപ്പിക്കുന്നത്. ഇ-മെയിലിലൂടെ അമേരിക്കയുടെ ശൈത്യകാലാവസ്ഥയെക്കുറിച്ച് ഞങ്ങളെ ബോധവല്‍ക്കരിച്ചിരുന്ന അവര്‍ വാഷിങ്ടണിലെ കാലാവസ്ഥ താരതമ്യേന ചൂടുള്ളതാണെന്ന് അറിയിച്ചു. ബാഗേജുകളുമായി ഞങ്ങള്‍ വാഹനത്തെ ലക്ഷ്യമാക്കി നടന്നു. പുറത്തു കടന്നപ്പോഴാണ് താരതമ്യേന ചൂടുള്ള കാലാവസ്ഥയുടെ പ്രശ്നം മനസിലായത്. ചൂടന്‍ കാലാവസ്ഥയുള്ള കേരള മണ്ണില്‍ നിന്നെത്തുന്ന ഞങ്ങള്‍ക്ക് ആ ചെറു തണുപ്പുപോലും താങ്ങാവുന്നതിലും അപ്പുറമായിരുന്നു.
അമേരിക്കയെന്ന ലോക പൊലീസിന്റെ ഭരണസിരാകേന്ദ്രമാണ് വാഷിങ്ടണ്‍ ഡി.സി. തിരക്കും ബഹളവും പ്രതീക്ഷിച്ചെങ്കിലും പൊതുവെ ശാന്തമായിരുന്നു നഗരം. മോളിയും വാഹനത്തിന്റെ ഡ്രൈവറും ഓരോ കാഴ്ചകള്‍ പരിചയപ്പെടുത്തി. പത്തു മിനിറ്റ് യാത്രക്കൊടുവില്‍ എംബസി സ്യൂട്സ് എന്ന പടുകൂറ്റന്‍ ഹോട്ടലിനു മുന്നിലെത്തി. മൂന്നാം നില വരെ മാളുകളുമൊക്കെയായി ആകാശംമുട്ടെ ഉയര്‍ന്നു നില്ക്കുന്ന സ്യൂട്സിലെ താമസം ഏറെ രസകരമായിരുന്നു. യാത്ര ഡിസംബറിലായതിനാല്‍ ഉണ്ണിയേശുവിന്റെ പിറവിയറിയിച്ച് എല്ലായിടങ്ങളിലും ക്രിസ്തുമസ് ട്രീകള്‍ ഉയര്‍ന്നിരുന്നു. ഭൂമിയുടെ മറുവശത്തെത്തിയതിനാല്‍ സമയവ്യത്യാസത്തിലെ ഉറക്കചടവ് എല്ലാവര്‍ക്കുമുണ്ടായിരുന്നു.
ടെല്‍അവീവില്‍ നിന്ന് ഇസ്രാഈലിലെ യു.എസ് എംബസി ജറൂസലേമിലേക്ക് മാറ്റാനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തോടെയാണ് അന്ന് വാഷിങ്ടണ്‍ ഉണര്‍ന്നത്. 1955ല്‍ യു.എസ് കോണ്‍ഗ്രസ് എംബസി മാറ്റ ബില്‍ പാസാക്കിയിരുന്നെങ്കിലും മാറി മാറി വന്ന ഭരണകൂടങ്ങള്‍ അത് നടപ്പാക്കാന്‍ തയാറായിരുന്നില്ല. ഇസ്രാഈലിന് രക്ഷാകവചമൊരുക്കുന്നതോടൊപ്പം അറബ് ബന്ധം തകിടം മറിയാതിരിക്കാന്‍ ചുമതലയേറ്റ പ്രസിഡന്റുമാര്‍ ഈ തീരുമാനം നടപ്പാക്കാന്‍ വിമുഖത കാണിക്കുകയായിരുന്നു. എന്നാല്‍ ട്രംപ് തന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്ന് പാലിക്കുകയായിരുന്നു. ഏഴ് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതിനു പിന്നാലെ ട്രംപ് തന്റെ സങ്കുചിത ചിന്താഗതി വീണ്ടും പുറത്തെടുത്ത നിമിഷമായിരുന്നു അത്. ആദ്യ ഖിബ്ലയായ മസ്ജിതുല് അഖ്സ ഉള്‍പ്പെടെ ഇസ്ലാം മതവിശ്വാസത്തിലെ പുണ്യകേന്ദ്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന കിഴക്കന്‍ ജറുസലേം 1967ലെ യുദ്ധത്തില്‍ ഇസ്രാഈല്‍ പിടിച്ചെടുത്തതാണ്. ഫലസ്തീന് രാജ്യത്തിന്റെ തലസ്ഥാനമായി പരിഗണിക്കുന്ന ജറുസലേമിലേക്ക് യു.എസ് എംബസി മാറ്റുന്നുവെന്ന് പ്രഖ്യാപിച്ചാല്‍ ഇസ്രാഈലിനു അമേരിക്ക പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നാണ് സാരം.
ജറുസലേം വിഷയത്തില്‍ അങ്ങിങ്ങായി പ്രതിഷേധങ്ങള്‍ അണപൊട്ടിയിട്ടുണ്ട്. വൈകിട്ടോടെ ഞങ്ങള്‍ വൈറ്റ്ഹൗസിനു മുന്നിലെത്തി. ഫ്രീ ഫലസ്തീന് എന്ന മുദ്രാവാക്യവുമായി ഫലസ്തീന് അനുകൂലികള്‍ ഒത്തുചേര്‍ന്നിട്ടുണ്ട്. അവര്‍ക്ക് പിന്തുണയുമായി ചില ജൂത സംഘടനകളും. രോഷം കൊണ്ടാണ് ജൂത നേതാവിന്റെ പ്രസംഗം. ‘അവരും ഞങ്ങളുടെ സഹോദരരാണ്. അവര്‍ക്കും സ്വാതന്ത്ര്യം വേണം. ഫലസ്തീന് രാഷ്ട്രം അവര്‍ക്കായി ഞങ്ങള്‍ തിരിച്ചു നല്‍കും’, നേതാവ് പ്രഖ്യാപിച്ചു.
സമരക്കാര്‍ക്കിടയില്‍ ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ ആഗോളതലത്തില്‍ പ്രചരിപ്പിക്കാന്‍ സൈക്കിളില്‍ സഞ്ചരിക്കുന്ന ഒരു ഇന്ത്യക്കാരനെയും അവിടെ കണ്ടുമുട്ടി. നിതിന്‍ സോനാവാനെ. മഹാരാഷ്ട്രയിലെ റാഷിന് ഗ്രാമത്തില്‍ നിന്നുള്ള സോനാവാനെക്കു ഗാന്ധിജിയുടെ അഹിംസാസന്ദേശം പ്രചരിപ്പിച്ച് അദ്ദേഹത്തിന്റെ നൂറ്റമ്പതാം ജന്മദിനം ആഘോഷിക്കണമെന്നതാണ് സ്വപ്നം. ഇതിനായി അമേരിക്കക്കാരി ഫെലിറ്റോ ഉള്‍പ്പെടെ വലിയ സൗഹൃദ വലയവും നിതിന്‍ പിന്തുണ നല്കി കൂടെയുണ്ടായിരുന്നു.
ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ നിരവധി സുപ്രധാന തീരുമാനങ്ങള്‍ പുറത്തുവന്ന വൈറ്റ്ഹൗസ് കാണാനായതില്‍ അഭിമാനം തോന്നി. വൈ്റ്റ്ഹൗസിനു മുന്നിലെ പ്രസിഡന്റ്സ് ചാപ്പലിന് ഏറെ ചരിത്രപ്രാധാന്യമുണ്ട്. ഇതുവഴിയാണ് പ്രസിഡന്റും പ്രഥമവനിതയും പ്രസിഡന്‍ഷ്യല്‍ പ്ലഡ്ജിനായി നടന്ന് പോകുന്നത്. അതേ പാതയിലൂടെ നടന്നു നീങ്ങുമ്പോള്‍ ഉള്ളില്‍ ചെറിയൊരു അഹങ്കാരം തോന്നി.
ബ്രൂക്കിങ്സ് ഇന്‍സ്റ്റിറ്റിയൂട്ടിലെ അസിസ്റ്റന്റ് പ്രൊഫസറും ഗവേഷകയുമായ മദീഹ അഫ്സലുമായുള്ള കൂടിക്കാഴ്ചയാണ് ഔദ്യോഗിക പരിപാടികളില്‍ ആദ്യത്തേത്. പാക്കിസ്താന് അണ്ടര്‍ സീജ് എന്ന അവരുടെ പുസ്തകത്തില്‍ തീവ്രവാദത്തെക്കുറിച്ചാണ് പ്രധാനമായും വിവക്ഷിക്കുന്നത്. തീവ്രവാദം ഒരിക്കലും ഒരു സമുദായത്തെയോ ഒരു വിഭാഗത്തെയോ നോട്ടപുള്ളിയാക്കേണ്ടതില്ലെന്നാണ് അവര്‍ പറയുന്നത്. ഇക്കാര്യത്തില്‍ ഒബാമ ഭരണകൂടം സ്വീകരിച്ച നിലപാടുകള്‍ പ്രശംസനീയമാണെന്നായിരുന്നു മദീഹ പറഞ്ഞത്. എന്നാല്‍ ട്രംപ് ഭരണകൂടം തീര്‍ത്തും ഒരു സമുദായത്തിനുമേല്‍ പഴിചാരാനാണ് ശ്രമിക്കുന്നതെന്ന് മദീഹ പറയുന്നു. കരുതലായിരുന്നു ഒബാമ ഭരണകൂടത്തിന്റെ നയം. എന്നാല്‍ ഇന്ന് അത് ഇടപെടലായി തീര്‍ന്നിരിക്കുന്നു. ദാരിദ്ര്യവും നിരക്ഷരതയും തൊഴിലില്ലായ്മയുമാണ് തീവ്രവാദത്തിന്റെ അടിസ്ഥാനകാരണമെന്ന് പറയുന്നത് തന്നെ ശുദ്ധ അസംബന്ധമാണെന്നാണ് മദീഹ പറയുന്നത്. പ്രൊഫഷണല്‍ തലത്തില്‍ ബിരുദം നേടിയവരിലാണ് ഇത്തരം ചിന്താഗതികള്‍ വേരുറപ്പിക്കുന്നത്. ദരിദ്രനായ ഒരു വ്യക്തി അന്നത്തെ അന്നം തേടുന്ന തിരക്കിലായിരിക്കും. എന്നാല്‍ മധ്യവര്‍ഗം തനിക്ക് ലഭിക്കാത്ത സ്ഥാനത്തിന്റെയും മറ്റും കാര്യങ്ങളിലും സദാ ചിന്താകുലനായിരിക്കും. അത്തരം ചിന്തകളാണ് പലപ്പോഴും അക്രമാസക്തമാകുന്നത്, മദീഹ പറഞ്ഞു.
നാടു കാണുന്ന രീതിയിലായിരുന്നില്ല ഞങ്ങളുടെ പരിപാടി മോളി ഒരുക്കിയിരുന്നതെങ്കിലും മുന്‍കൂട്ടി നിശ്ചയിച്ച രണ്ട് കൂടിക്കാഴ്ചകള്‍ റദ്ദാക്കേണ്ടി വന്നതോടെ അതിന് അവസരം ലഭിച്ചു. ജെഫേഴ്സണ്‍ സ്മാരകത്തിലേക്കായിരുന്നു ആദ്യ യാത്ര. പിന്നീട് വാഷിങ്ടണ്‍ സ്മാരകവും ക്യാപിറ്റോള്‍ ഹില്ലും വാര് ഓഫ് ഇന്‍ഡിപെന്‍ഡന്‍സും കണ്ടു. എന്നാല്‍ വാര് ഓഫ് ഇന്‍ഡിപെന്‍ഡന്‍സിനെ അപ്രധാനമായി ചിത്രീകരിക്കുന്നത് കാണുമ്പോള്‍ നമ്മുടെ നാട്ടിലെ ചില ചരിത്ര സ്മാരകങ്ങള്‍ ഓര്മ വന്നു. അത്തരം ചിന്തകളിലൂടെ വാഹനത്തില്‍ കാഴ്ചകള്‍ കണ്ടിരിക്കുമ്പോഴാണ് എടിഎമ്മില്‍ നിന്ന് ഡോളര്‍ പിന്‍വലിക്കുന്നതിനെക്കുറിച്ച് ആരോ ഓര്‍മപ്പെടുത്തിയത്. നമ്മുടെ നാട്ടില്‍ നിന്ന് ചെറിയ മാറ്റങ്ങളുണ്ടെങ്കിലും സുഗമമാണ് പണം പിന്‍വലിക്കല്‍. സംഘാംഗങ്ങളില്‍ മൂന്ന് പേര് പണം പിന്‍വലിച്ചു. അടുത്തത് എന്റെ ഊഴമാണ്. പിന് നമ്പര്‍ അടിക്കാന്‍ തുടങ്ങുമ്പോഴാണ് തമാശ മനസ്സിലായത്. സംഘാംഗങ്ങളില്‍ ഒരാളുടെ അതേ പിന് നമ്പറാണ് എനിക്കുമുള്ളത്. എല്ലാത്തിനെയും ഭയപ്പെടുന്ന അമേരിക്കയില്‍ ഇത്ര നിസാരമായാണ് അതിസൂക്ഷ്മത ആവശ്യമുള്ള ബാങ്ക് പിന്‍നമ്പര്‍ പോലും കൈകാര്യം ചെയ്യുന്നതെന്ന് ഓര്‍ത്ത് സഹതാപം തോന്നി. മറ്റൊരു രസകരമായ കാര്യം പിന് നമ്പര്‍ പോലുമില്ലാതെയാണ് വാള്‍മാര്‍ട്ട്, മാള്‍ ഓഫ് അമേരിക്ക, ടാര്‍ഗറ്റ് പോലുള്ള സ്ഥാപനങ്ങള്‍ നമ്മുടെ അക്കൗണ്ടില്‍ നിന്ന് പണം ഈടാക്കുന്നതെന്നതാണ്. ഈ ചിന്തകളുമൊക്കെയായി അന്നത്തെ യാത്ര അവസാനിപ്പിച്ച് എംബസി സ്യൂട്സ് ലക്ഷ്യമാക്കി നീങ്ങി.
യു.എസ് പ്രതിനിധി സഭാംഗവും ഡമോക്രാറ്റ് നേതാവും മലയാളിയുമായ പ്രമീള ജയപാലിനെയാണ് രണ്ടാം ദിവസം കണ്ടത്. പാലക്കാട്ടുകാരിയായ അവര്‍ ഇപ്പോഴും മലയാളി തനിമ കാത്തു സൂക്ഷിക്കുന്നുണ്ടെന്ന് അറിഞ്ഞതില്‍ അതിയായ സന്തോഷം തോന്നി. കായവറുത്തത് (ചിപ്സ്) ഏറെ ഇഷ്ടമാണെന്ന് അറിയിച്ച അവര്‍ അമേരിക്കയിലെത്തിയ കഥ വിവരിച്ചു. കുടിയേറ്റക്കാരിയായ തന്നെ പോലുള്ളവര്‍ക്ക് അമേരിക്ക നല്കുന്ന പരിഗണനയില്‍ അവര്‍ വാചാലയായി. ഏതെങ്കിലുമൊരു മതത്തെ തീവ്രവാദവുമായി ബന്ധപ്പെടുത്തേണ്ടതില്ലെന്നാണ് അവര്‍ പറയുന്നത്. കുടിയേറ്റ നയങ്ങള്‍ കര്‍ക്കശമാണെങ്കിലും യാഥാര്‍ത്ഥ്യബോധത്തോടെയാണ് അമേരിക്കന്‍ സര്‍ക്കാര്‍ നീക്കങ്ങള്‍ നടത്തുന്നതെന്നും അവര്‍ പങ്കുവെച്ചു.
അടുത്ത യാത്ര മിനിയാപൊളീസിലേക്കാണ്. ഉത്തരധ്രുവത്തോട് ഏറ്റവും അടുത്തു നില്ക്കുന്ന മധ്യപടിഞ്ഞാറന്‍ പ്രദേശം. വെണ്ണ തൂകിയിട്ടതു പോലെ ഹിമപാളികള്‍ അങ്ങിങ്ങായി ചിതറി കിടക്കുന്നു. ആകാശകാഴ്ചയില്‍ അതിമനോഹരം. കണ്ണിനു കുളിര്മയേകുന്ന ഈ കാഴ്ച സമ്മാനിച്ച സര്‍വശക്തനായ അല്ലാഹുവിനെ സ്തുതിച്ചു. വിമാനം താഴെയിറങ്ങുന്നതിനു തൊട്ടുമുമ്പു തന്നെ ക്യാപ്റ്റന്റെ നിര്‍ദേശം വന്നു. അതിശൈത്യമാണ്. താപനില മൈനസ് ഏഴിലെത്തിയിരിക്കുന്നുവെന്നുമുള്ള മുന്നറിയിപ്പും വന്നതോടെ ചന്ദ്രനില്‍ പോകുന്നതിനു സമാനമായി ‘രക്ഷാകവചം’ ഓരോന്നായി അണിഞ്ഞു. കൊടും തണുപ്പ് കാരണം ഏറെ സാഹസപ്പെട്ടാണ് കാറിനടുത്തേക്ക് എത്തിയത്. കോട്ടും ബൂട്സും ഗ്ലൗവും അണിഞ്ഞിട്ടും അസ്ഥികളെ പോലും മരവിപ്പിക്കുന്ന തണുപ്പ്. റോഡിന്റെ ഇരുവശങ്ങളിലുമുള്ള മരങ്ങളെല്ലാം ഇലപൊഴിച്ചിരുന്നു. വാഹനഗതാഗതം സുഗമമാക്കുന്നതിന് റോഡില്‍ വീണുകിടക്കുന്ന ഹിമപാളികള്‍ വലിയ യന്ത്രങ്ങള്‍ ഉപയോഗിച്ച് മാറ്റുന്ന കാഴ്ചകളും കാണാം. ആസ്വാദ്യകരമായ കാലാവസ്ഥയാണെങ്കിലും ചിലപ്പോഴൊക്കെ തണുപ്പിനെ വകഞ്ഞുമാറ്റാന്‍ ഏറെ പണിപ്പെട്ടു.
വാഷിങ്ടണിനേക്കാള്‍ ഒരു മണിക്കൂര്‍ സമയവ്യത്യാസമുണ്ട് മിനിയാപോളിസില്‍. തടാകങ്ങളുടെയും വ്യാവസായിക കേന്ദ്രങ്ങളുടെയും നാടായാണ് ഈ നഗരത്തെ വിശേഷിപ്പിക്കുന്നത്. പരസ്യങ്ങളിലൂടെയും മറ്റും കേട്ടു പരിചയിച്ച പില്‍സ്ബറി ഉള്‍പ്പെടെ നിരവധി ഗോതമ്പു വ്യവസായ കേന്ദ്രങ്ങളുടെ ആസ്ഥാനമാണിവിടം. മിനിസോട്ട സ്റ്റേറ്റിലാണ് മിനിയാപോളിസ് സ്ഥിതി ചെയ്യുന്നത്. ജനസംഖ്യയുടെ 36 ശതമാനം പേരും കുടിയേറ്റക്കാര്‍. സൊമാലിയയില്‍ നിന്ന് കുടിയേറിയതാണ് ഇതില്‍ മിക്കവരും. ജോലി നേടിയും അഭയാര്‍ത്ഥികളായും എത്തി അവസാനം അമേരിക്കയുടെ പൗരത്വം നേടിയര്‍. സ്വത്വ പ്രതിസന്ധി രൂക്ഷമാകുന്ന ഇത്തരം ‘അഭയാര്‍ത്ഥി പൗരന്മാര്ക്കു’ നേരെയാണ് തീവ്രവാദ സംഘടനകളായ ഐ.എസിന്റെയും അല്‍ശബാബിന്റെയും ദൃഷ്ടി പതിയുന്നത്. അസ്വസ്ഥമായ ഈ ജനതക്കുമേല്‍ അവര്‍ തങ്ങളുടെ വിധ്വംസക ആശയങ്ങള്‍ പ്രചരിപ്പിക്കുന്നു. ഇന്റര്‍നെറ്റിലൂടെയും സദാ ആശയവിനിമയം നടത്തുന്നു. പഠനം പൂര്‍ത്തിയാക്കാതെ പരിവര്‍ത്തനം നടത്തിയവരിലേക്ക് തങ്ങളുടെ ലക്ഷ്യങ്ങള്‍ കുത്തിവെക്കുന്നു. ഇതാണ് മതമെന്ന് അവരെ തെറ്റായി പഠിപ്പിക്കുന്നു. ഇവക്കു പുറമെ മയക്കുമരുന്നിനും മദ്യത്തിനും അടിമപ്പെട്ടവരിലേക്ക് അമേരിക്കന്‍ വിരുദ്ധ ചിന്താഗതിയും പ്രചരിപ്പിക്കുന്നു. സ്വത്വത്തില്‍ അപകര്‍ഷതയുള്ള ഒരാള്‍ക്ക് തീവ്രവാദ ആശയങ്ങള്‍ സ്വാധീനിക്കപ്പെടാന്‍ ഇതു തന്നെ ധാരാളം. ശരിയായ വിശ്വാസങ്ങള്‍ക്കു നേര്‍വിപരീതമാണ് തീവ്രവാദസംഘടനകളുടെ ആശയങ്ങള്‍.
നമ്മുടെ നാട്ടില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് അമേരിക്കന്‍ ഭരണസംവിധാനം. ഫെഡറല്‍ ഗവണ്മെന്റിനു കീഴില്‍ സ്റ്റേറ്റ് ഭരണകൂടം, ജില്ലകള്‍, കൗണ്ടികള്‍ (പ്രവിശ്യ), മുന്‍സിപ്പാലിറ്റികള്‍ എന്നിങ്ങനെയാണവ. എന്നാല്‍ ചില ചെറു സ്റ്റേറ്റുകളില്‍ കൗണ്ടികളോ മുന്‍സിപ്പാലിറ്റികളോ ഇല്ലാതെയുമിരിക്കും. കൗണ്ടിയുടെ ക്രമസമാധാന ചുമതലയുള്ളയാളാണ് ഷെറീഫ്. ക്രമാധാന ചുമതല ലഭിക്കണമെങ്കില്‍ നമ്മുടെ നാട്ടില്‍ ഐ.പി.എസ് പദവിയൊക്കെ വേണം. എന്നാല്‍ ഇവിടെ ഷെറീഫിനെ തെരഞ്ഞെടുക്കുന്ന രീതിയാണ് രസകരം. വോട്ടെടുപ്പിലൂടെയാണ് ഷെറീഫ് പട്ടം ലഭിക്കുന്നത്. സൊമാലിയക്കാര്‍ ഏറ്റവും കൂടുതല്‍ ഉള്ള മിനിയാപോളിസ് ഹെനപിന്‍ എന്ന കൗണ്ടിയിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഇവിടുത്തെ ഷെറീഫാകട്ടെ റിച്ചാര്‍ഡ് ഡബ്ല്യു. സ്റ്റാനെക്കും (പഴയ റിപ്പബ്ലിക്കന്‍ നേതാവാണ് ഇദ്ദേഹം). വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സാമൂഹിക പ്രതിരോധം തീര്‍ക്കുകയാണ് ഇവരുടെ ലക്ഷ്യം. പൊതുവില്‍ കേട്ടറിഞ്ഞ സംഭവങ്ങളില്‍ നിന്ന് തീര്‍ത്തും വേറിട്ട ഇടപെടലാണ് ഗവണ്മെന്റില് നിന്നുണ്ടാകുന്നത്. വിചാരണയും തടവുശിക്ഷയും നടപ്പാക്കുന്നതിനു മുമ്പ് തീവ്രവാദ ആശയങ്ങളില്‍ നിന്ന് തിരിച്ചുവരവിന് അവസരം നല്‍കുകയാണ് ആദ്യ നടപടിയെന്ന് ഹെനപിന്‍ ഷെറീഫ് റിച്ചാര്‍ഡ് ഡബ്ല്യു സ്റ്റാനക് പറയുന്നു. വിചാരണ കൊണ്ട് ചിലപ്പോള്‍ ഒരു കുറ്റവാളിയെ ശിക്ഷിക്കാനാവും. എന്നാല്‍ തിരിച്ചുവരവിനു അവസരമൊരുക്കുമ്പോള്‍ ഒരു നല്ല മനുഷ്യനെ രാജ്യത്തിനു ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹിക ബോധവല്‍ക്കരണത്തിലൂടെയും ചിട്ടയാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെയും തീവ്രവാദ ആശയപ്രചരണം തടയാന്‍ സാധിക്കും. ഇതിനു വളര്‍ന്നു വരുന്ന തലമുറയെ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്. പ്രത്യേകിച്ച് എട്ടു മുതല്‍ 16 വയസ്സു വരെയുള്ള കുട്ടികളെ. വീഡിയോ ഗെയിം എന്ന വ്യാജേന അവര്‍ ഏതെങ്കിലും ബാഹ്യശക്തികളുമായി സമൂഹമാധ്യമങ്ങളില്‍ ഇടപഴകുന്നുണ്ടോയെന്ന് മാതാപിതാക്കളും സമൂഹവും ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിനു വേണ്ടി മിനിസോട്ട, കോളറാഡോ സ്റ്റേറ്റുകള്‍ ശക്തമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഔദ്യോഗിക കണക്കനുസരിച്ച് 2007നും 2009നുമിടയില്‍ 20 പേര് സൊമാലിയന്‍ തീവ്രവാദ സംഘടനയായ അല്‍ശബാബില്‍ ചേര്‍ന്നതായാണ് സൂചിപ്പിക്കുന്നത്. ഇതിലൊരാള്‍ 2008 ഒക്ടോബറില്‍ സൊമാലിയയിലുണ്ടായ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇതോടെയാണ് കമ്മ്യൂണിറ്റി എങ്കേജ്മെന്റ് എന്ന ആശയം സ്റ്റേറ്റ് ഗവണ്മെന്റുകള് ആലോചിച്ചു തുടങ്ങിയത്. വിചാരണക്കു പകരം കരുതലും ഇടപെടലുകളുമാണ് വേണ്ടതെന്ന് അവര്‍ തിരിച്ചറിഞ്ഞു. ഇതിനു ചുവടുപിടിച്ചുള്ള നീക്കങ്ങളാണ് രാജ്യത്തുടനീളം നടക്കുന്നത്. അതേസമയം, ഐ.എസില്‍ ചേരാന്‍ പോയ ഒമ്പതു പേരെ പിടികൂടി 30 വര്‍ഷം കഠിന തടവിനു ശിക്ഷിക്കേണ്ടി വന്ന സാഹചര്യവും അദ്ദേഹം പങ്കുവെച്ചു. സൊമാലിയയിലെ ആഭ്യന്തര സംഘര്‍ഷത്തെത്തുടര്‍ന്ന് അഭയാര്‍ത്ഥിയായി മാറിയ അബ്ദി മാലിക് മുഹമ്മദാണ് ഹെനപിന്‍ കൗണ്ടിയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
യാത്രക്കിടെ, കാര്‍ട്ടൂണ്‍ കൊണ്ട് തീവ്രവാദത്തിനെതിരെ പോരാടുന്ന മുഹമ്മദ് അഹമ്മദിനെ നേരിട്ട് പരിചയപ്പെടാനായി. വ്യക്തിത്വം രൂപപ്പെട്ടു വരുന്ന എട്ടിനും 14നുമിടക്ക് പ്രായമുള്ളവരിലേക്ക് അദ്ദേഹം തന്റെ കാര്‍ട്ടൂണുമായി ഇറങ്ങിച്ചെല്ലുന്നത്. ആവറേജ് മുഹമ്മദെന്ന അദ്ദേഹത്തിന്റെ കഥാപാത്രം ലോക പ്രശസ്തമാണ്. ഐ.എസിനെതിരെ കുട്ടികള്‍ക്കിടയില്‍ പ്രതിരോധം വലയം തീര്‍ക്കുകയാണ് അദ്ദേഹം. സഹോദരപുത്രി ഇന്റര്‍നെറ്റ് വഴി ഇത്തരം സംഘടനകളുമായി ബന്ധപ്പെട്ടതായി അറിവ് ലഭിച്ചതോടെയാണ് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുമായി മുഹമ്മദ് ഇറങ്ങിത്തിരിച്ചത്. അസ്വസ്ഥനായി കാണപ്പെടുമെങ്കിലും എളിമയാണ് അദ്ദേഹത്തിന്റെ മുഖമുദ്ര. തീവ്രവാദത്തെക്കുറിച്ച് ആഖ്യാനങ്ങള്‍ മാറിയിട്ടുണ്ട്. മേല്‍കോയ്മ കാത്തു സൂക്ഷിക്കുന്ന വെള്ളക്കാരുടെ ചിന്താഗതിയും ഇനി മാറേണ്ടതുണ്ട്. ഈ വര്‍ഷത്തെ സിറ്റിസണ്‍ ഡിപ്ലമേറ്റ് അവാര്‍ഡ് നേടിയ മുഹമ്മദ് പറഞ്ഞു. ഹിമപ്പുതപ്പണിഞ്ഞ വീടിനു പുറത്തിറങ്ങി അദ്ദേഹം ഞങ്ങളെ അനുഗമിച്ചു. ഒപ്പം നിന്ന് ഫോട്ടോയെടുത്തു. ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്യുന്നതില്‍ വിരോധമില്ലല്ലോയെന്ന് കള്ളിചിരിയാല്‍ ചോദിച്ചു. ആതിഥ്യ മര്യാദകള്‍ പാലിച്ച് വീണ്ടും കാണാമെന്് പറഞ്ഞ് അദ്ദേഹം ഞങ്ങളെ യാത്രായാക്കി.
തണുപ്പിനെ പ്രതിരോധിക്കാന്‍ കെട്ടിടങ്ങള്‍ തമ്മില്‍ ആകാശപാതകള്‍ (സ്കൈവാക്ക്) ഒരുക്കിയിട്ടുണ്ടെങ്കിലും ഞങ്ങള്‍ മിക്കപ്പോഴും തെരഞ്ഞെടുത്തത് റോഡ് യാത്ര തന്നെയായിരുന്നു. അത്തരത്തില്‍ ടാര്‍ഗറ്റ് ലക്ഷ്യമാക്കി നടക്കുമ്പോഴാണ് ഒരു കെട്ടിടം കണ്ണിലുടക്കിയത്. പടുകൂറ്റന്‍ കെട്ടിടത്തിന്റെ പേര് നോക്കിയപ്പോള്‍ മയോക്ലീനിക്ക്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, എ.കെ ആന്റണി, മുന്‍സ്പീക്കര്‍ ജി.കാര്ത്തികേയന് തുടങ്ങി നിരവധി പ്രമുഖര്‍ ചികിത്സ തേടിയ ആതുരാലയമാണ് മയോക്ലീനിക്ക്. അല്പനേരം അവിടമൊക്കെ ചുറ്റി കണ്ടശേഷം ലക്ഷ്യസ്ഥാനത്തേക്ക് വീണ്ടും നടന്നു.
മോളി വരച്ച അമേരിക്കന്‍ ഭൂപടത്തിന്റെ അടുത്ത സൂചികയിലേക്കാണ് ഇനിയുള്ള യാത്ര. ഡെന്‍വര്‍, കോളറാഡോയിലെ പര്‍വ്വത നഗരം. വിമാനയാത്രയില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടക്കിടെ മോളി ഓര്‍മിപ്പിച്ചു കൊണ്ടിരുന്നു. ധാരാളം വെള്ളം കുടിക്കണം. ഈര്‍പ്പം (ഹ്യുമിഡിറ്റി) കുറവുള്ള പ്രദേശമായതിനാല്‍ പലതരം വ്യത്യാസങ്ങള്‍ നമ്മുടെ ശരീരത്തിലുണ്ടാകും. വായു നേര്‍ത്തും വരണ്ടുമിരിക്കും. നിര്‍ജലീകരണം അപകടം വരുത്തുമെന്നും മോളി പറഞ്ഞുകൊണ്ടേയിരുന്നു.
മിനിയാപോളിസിനെ അപേക്ഷിച്ച് തണുപ്പ് കുറവാണ് ഡെന്‍വറില്‍. ഇവിടെയെത്തിയ ആദ്യ ദിവസം ഔദ്യോഗിക കൂടിക്കാഴ്ചകള്‍ ഇല്ലാത്തതിനാല്‍ നാടു കാണാനിറങ്ങി ഞങ്ങള്‍. മലയാളി മീഡിയാ ഫോറം അംഗം സമീര്‍ക്ക ഞങ്ങളെ മാരിസണിലെ റെഡ്റോക്ക് ആംഫി തിയറ്ററിലേക്ക് കൊണ്ടുപോയി. ഇടവിടുത്തെ സൂര്യാസ്തമയം പ്രത്യേക ദൃശ്യാനുഭവം തന്നെയാണ്. തലയെടുപ്പോടെ നില്ക്കുന്ന ചുവന്ന പാറക്കെട്ടുകള്‍. അവ തുരന്നെടുത്ത് പ്രത്യേക രീതിയില്‍ കാര്‍വ് ചെയ്ത അര്‍ധവൃത്താകൃതിയിലുള്ള മേല്‍ക്കൂരയില്ലാത്ത തിയറ്റേറാണ് ആംഫി തിയേറ്റര്‍. വിശാലമായ പടികള്‍ക്കു താഴെയായാണ് വേദി ഒരുക്കിയിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥരും ഭരണകൂട മേധാവികളുമായിരുന്നു ഡെന്‍വറില്‍ ഞങ്ങള്‍ക്ക് കാണാനുണ്ടായിരുന്നത്. സ്റ്റേറ്റ് അറ്റോര്‍ണി ബോബ് ട്രോയറാണ് ഇതില്‍ പ്രധാനി. കുഞ്ഞു ശരീരവും നിഷ്കളങ്കമായ ചിരിയുമായി അദ്ദേഹം ഞങ്ങളെ സ്വീകരിച്ചു. കുടിയേറ്റക്കാരെ തീവ്രവാദികളായി കാണേണ്ടതില്ലെന്ന അഭിപ്രായമാണ് ബോബും പങ്കുവെച്ചത്. തീവ്രവാദം ചുമത്തി യുവത്വത്തെ തച്ചുടക്കാതെ തിരിച്ചുവരവിന് അവര്‍ക്ക് അവസരമൊരുക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഐ.എസ് ആശയങ്ങളില്‍ ആകര്‍ഷിക്കപ്പെട്ട് മൂന്നു പെണ്‍കുട്ടികള്‍ 2014ല്‍ സിറിയയിലേക്ക് പോകാന്‍ ശ്രമിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സാമുഹിക ഇടപെടലെന്ന ജനകീയദൗത്യം കോളറാഡോയില്‍ തുടക്കമിട്ടത്. അടുത്ത യാത്ര അറോറ കമ്മ്യൂണിറ്റി കോളജിലേക്കായിരുന്നു. ബോബ് പെയ്സിനെയും അഹമ്മദ് സ്വാലിഹിനെയും പരിചയപ്പെടാന്‍ സാധിച്ചു. അറോറ കമ്മ്യൂണിറ്റി കോളജിലെ അധ്യാപകനാണ് ബോബ്. കുടിയേറ്റ കുട്ടികളെ അന്യതാബോധം ഇല്ലായ്മ ചെയ്യുകയാണ് അദ്ദേഹത്തിന്റെ പ്രധാന ദൗത്യം. അല്‍ നൂര്‍ ഇസ്ലാമിക് സെന്ററിലെ അഹമ്മദ് സ്വാലിഹ് ആകട്ടെ മതപഠനത്തിലൂടെ കുട്ടികള്‍ക്ക് കൃത്യമായ ദിശാബോധം നല്കുന്നു. അമേരിക്കയെ ഭയപ്പെടേണ്ടതില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഭരണകൂടം മാറുമെങ്കിലും അമേരിക്കന്‍ നയങ്ങള്‍ എന്നും ഒന്നു തന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യാത്രയില്‍ ഔദ്യോഗികപക്ഷത്തിന്റെ ഒരുപാട് പ്രതിനിധികളെ കണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ അമേരിക്കയുടെ ചിത്രം വരച്ചത് ഞങ്ങളുടെ സരാഥികളായ അന്യ ദേശക്കാരായിരുന്നു. അള്ജീരിയക്കാരന് മുസ്തഫാ സെയിദും സിയാനുമൊക്കെ അമേരിക്കയുടെ യഥാര്‍ത്ഥ ജീവിതം തുറന്നുകാട്ടി. മീഡിയ ഫോറത്തിലെ പ്രതിനിധികളുമായി വീഡിയോ സംവാദത്തിന് അവസരമൊരുക്കിയ മലയാളികളും വീട്ടില്‍ സല്‍ക്കരിച്ച നിയാസ്, ഭാര്യ ഷമീം, റിയാസ് ഭാര്യ ആയിഷ ഫര്‍സീന തുടങ്ങിയവരും പിന്നെ സമീര്‍ക്കയും അഫ്സല്‍ക്കയുമൊക്കെയാണ് യു.എസ് എന്ന മഹാനഗരത്തെക്കുറിച്ചുള്ള ഓരോ കാര്യങ്ങളും പറഞ്ഞുതന്നത്.
ഡെന്‍വറിലെ ജീവിതത്തില്‍ ഏറ്റവും കൗതുകകരമായത് എംബസി സ്യൂട്സിലെ താമസമാണ്. ഹ്യുമിഡിറ്റി കുറവായതിനാല്‍ എന്നെയും ചെന്നൈയിലെ യു.എസ് കൗണ്‍സുലേറ്റ് ഉദ്യോഗസ്ഥനെയും എപ്പോഴും ഷോക്കടിക്കുമെന്നതാണ് രസകരം. ലിഫ്റ്റിലും റൂമിന്റെ കീയില്‍ നിന്നുമെല്ലാം നിരന്തരം ഷോക്കേല്‍ക്കുന്നതിനേക്കാള്‍ 14-ാം നിലയില്‍ നിന്ന് താഴെയെത്തണമെങ്കില്‍ ഏതെങ്കിലും സായിപ്പിന്റെയോ മദാമയുടെയോ സഹായം വേണമായിരുന്നുവെന്ന് സാരം. യു.എസില്‍ കാലുകുത്തിയതു മുതല്‍ ശ്രദ്ധയില്‍പ്പെട്ട മറ്റൊരു കാര്യമാണ് വിശാലമായ അഭിപ്രായ സ്വാതന്ത്ര്യം. നേരില്‍ കണ്ട ഭരണകൂട പ്രതിനിധികളെല്ലാം പ്രസിഡന്റ് ട്രംപിനെ എതിര്‍ത്താണ് സംസാരിച്ചത്. അദ്ദേഹത്തിന്റെ നയങ്ങളോടാണ് അവര്‍ക്ക് എതിര്‍പ്പ്. അവരുടെ തുറന്നുപറച്ചിലുകള്‍ കേള്‍ക്കുമ്പോള്‍ നമ്മുടെ നാട്ടിലെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് ഓര്‍ത്ത് ലജ്ജിതയായി.
മ്യൂനിച്ച് വഴിയായിരുന്നു മടക്കയാത്ര. ഡോളറുകള്‍ ചെലവഴിച്ച് പെട്ടികളുടെ എണ്ണം കൂട്ടുന്നതു കണ്ട് സംഘത്തിലെ യാത്രപരിചയമുള്ളയാള്‍ കസ്റ്റംസിന്റെ പിടി വീഴുമെന്ന് ഓര്മെപ്പെടുത്തി. 16 മണിക്കൂര്‍ യാത്രക്കൊടുവില്‍ മുംബൈയിലെത്തിയപ്പോള്‍ രാത്രി 12 മണി. പുലര്‍ച്ചെ 5.30നാണ് മുംബൈയില്‍ നിന്നും കൊച്ചിയിലേക്കുള്ള വിമാനം. വീടു പിടിക്കാനുള്ള ആവേശമുണ്ടെങ്കിലും കാലാവസ്ഥയിലുള്ള മാറ്റം അസഹ്യമായി തോന്നി. തണുപ്പേറിയ കാലാവസ്ഥ മനസ്സിനേറെ ആനന്ദപ്രദമാണെന്ന് ചിന്തിച്ചിരിക്കെ ക്യാപ്റ്റന്‍ പല്ലവി ലക്ഷ്മണ് മൈക്കെടുത്തു, ശുഭദിനം ആശംസിച്ചു. ഇനി കോഴിക്കോട്ടെത്തണം, വീടു പിടിക്കണം. മാധ്യമസുഹൃത്തുക്കളോടും വീട്ടുകാരോടും അമേരിക്കന്‍ വീമ്പു പറയണം. ‘ചന്ദ്രിക’ഡിജിഎം നജീബ് ആശംസിച്ചതു പോലെ എല്ലാ വര്‍ഷവും ഔദ്യോഗിക ക്ഷണിതാവായി അമേരിക്ക പോലെ ഏതെങ്കിലുമൊരു രാജ്യത്തേക്ക് യാത്ര പോകണം. കുന്നോളം ആഗ്രഹങ്ങളുണ്ടെങ്കിലെ കുഞ്ഞികുരുവോളം ലഭിക്കുകയുള്ളൂവെന്ന് പറയുന്നപോലെ ഇനിയും ഇത്തരം അവസരങ്ങളുണ്ടാവട്ടെ…. യാത്രകള്‍ തന്നെയാണ് ജീവിതത്തിന് പുതിയ മാനങ്ങള്‍ നല്‍കുന്നത്.
Health
സോനു സൂദും ആസ്റ്റര്‍ മെഡ്സിറ്റിയും കൈകോര്‍ത്തു; ഏഴു മാസം പ്രായമുള്ള കുഞ്ഞില്‍ കരള്‍ മാറ്റിവയ്ക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി
ആസ്റ്റര്‍ വോളന്റിയേഴ്സ്, ബോളിവുഡ് നടന് സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി.
കൊച്ചി: ആസ്റ്റര്‍ വോളന്റിയേഴ്സ്, ബോളിവുഡ് നടന് സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി. മുഹമ്മദ് സഫാന്‍ അലി എന്ന ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ കരളാണ് മാറ്റിവച്ചത്. കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ കുട്ടിയുടെ അമ്മ തന്നെയായിരുന്നു കരള്‍ ദാതാവ്.
നാല് മാസം പ്രായമുള്ളപ്പോഴാണ് സഫാന്‍ അലിയെ ആസ്റ്റര്‍ മെഡ്സിറ്റിയിലേക്ക് കൊണ്ടുവരുന്നത്. പിത്തരസം കുഴലുകള്‍ അഥവാ, കരളിനെ കുടലുമായി ബന്ധിപ്പിക്കുന്ന ട്യൂബ് വികസിക്കാത്ത അപൂര്‍വ രോഗാവസ്ഥയായ ബിലിയറി അട്രേസിയയാണ് കുഞ്ഞിനെന്ന് രോഗനിര്‍ണയത്തിലൂടെ കണ്ടെത്തി. മഞ്ഞപ്പിത്തത്തിനും കണ്ണുകളുടെ മഞ്ഞനിറത്തിനും കാരണമാകുന്ന രോഗം ക്രമേണ കരളിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കുകയാണ് ചെയ്യുക. തെലങ്കാന സ്വദേശികളായ കുടുംബം ജന്മനാടായ കരിംനഗറിലെ ആശുപത്രിയില്‍ വച്ച് നടത്തിയ ശസ്ത്രക്രിയ പരാജയപ്പെട്ടിരുന്നു. ഇത് മഞ്ഞപ്പിത്തത്തിന്റേയും സിറോസിസ് ബാധയുടേയും മൂര്‍ച്ച കൂട്ടി. ഇതോടെ കരള്‍ മാറ്റിവയ്ക്കുകയെല്ലാതെ വേറെ വഴിയില്ലെന്നായി. കുഞ്ഞിന്റെ രോഗവിവരം അറിഞ്ഞ സോനു സൂദിന്റെ സഹായത്തോടെയാണ് കുടുംബം കൊച്ചിയിലെ ആസ്റ്റര്‍ മെഡ്സിറ്റിയിലേക്ക് എത്തുന്നതും കഴിഞ്ഞ ദിവസം ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതും.
സഫാന്‍ ആസ്റ്റര്‍ മെഡ്സിറ്റിയിലെത്തുമ്പോള്‍ മഞ്ഞപ്പിത്തം, പോഷകാഹാരക്കുറവ്, വളര്‍ച്ചക്കുറവ് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ കാര്യമായി അലട്ടിയിരുന്നതായി ആസ്റ്റര്‍ മെഡ്സിറ്റി ലീഡ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മാത്യു ജേക്കബ് പറഞ്ഞു. കുഞ്ഞിന്റെ രോഗസ്ഥിതിയെ കുറിച്ചും, അടിയന്തരമായി ശസ്ത്രക്രിയ വേണമെന്നും കുടുംബത്തെ അറിയിച്ചു. കുട്ടിയുടെ പ്രായവും അവികസിത ശരീരഘടനയുള്‍പ്പടെ വലിയ വെല്ലുവിളിയായിരുന്നു എങ്കിലും തടസ്സങ്ങളില്ലാതെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാനായി. കുഞ്ഞ് വളരെ വേഗം സുഖം പ്രാപിച്ചു വരുന്നതായും മഞ്ഞപ്പിത്തം ഉള്‍പ്പടെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ നീങ്ങിയതായും ഡോ. മാത്യു ജേക്കബ് വ്യക്തമാക്കി.
ഹെപ്പറ്റോളജിസ്റ്റ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ചാള്‍സ് പനക്കല്‍, പീഡിയാട്രിക് ഗ്യാസ്ട്രോ എന്‍ട്രോളജി വിഭാഗത്തിലെ ഡോ. ഗീത മമ്മയില്‍, കണ്‍സള്‍ട്ടന്റ് സര്ജന് ഡോ. സുധീര്‍ മുഹമ്മദ് എം, ഡോ. ബിജു ചന്ദ്രന് എന്നിവരുള്‍പ്പെട്ട വിദഗ്ധ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.സഫാനെ പോലെ വളരെ ചെറിയ പ്രായമുള്ള കുഞ്ഞിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന് പറഞ്ഞു. കരള്‍ മാറ്റിവയ്ക്കല്‍ ഏറെ ചിലവേറിയതും രാജ്യത്ത് ചുരുക്കം ചില ആശുപത്രികളില്‍ മാത്രം സൗകര്യവുമുള്ള ചികിത്സ രീതിയാണ്. ആസ്റ്റര്‍ മെഡ്സിറ്റിയിലെ ഇന്റഗ്രേറ്റഡ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് ടീം രാജ്യത്തെ തന്നെ ഏറ്റവും മികച്ച പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗമാണ്. മെഡ്സിറ്റിയിലെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മറ്റിടങ്ങളേക്കാള്‍ ചിലവ് കുറവാണെങ്കിലും, പല രക്ഷിതാക്കള്‍ക്കും അത് താങ്ങാനാവുന്നതിലും അപ്പുറമാണ്. സോനു സൂദിനെ പോലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏറെ തല്പരനായ താരത്തോടടൊപ്പം പദ്ധതിയില്‍ സഹകരിക്കാനായതിലും, നിരാലംബരായ നിരവധി കുടുംബങ്ങള്‍ക്ക് പ്രതീക്ഷയാകാനായതിലും ആസ്റ്ററിന് വലിയ സന്തോഷമുണ്ടെന്നും ആസാദ് മൂപ്പന് വ്യക്തമാക്കി.
സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന 50 കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവിന്റെ ഭാഗമായി ചികിത്സ സഹായം ലഭിക്കുക. മെയ് മാസത്തില്‍ പദ്ധതിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ അര്‍ഹരായ നിരവധി പേരാണ് ചികിത്സ സഹായം ആവശ്യപ്പെട്ട് മുന്നോട്ട് വന്നത്. മെഡിക്കല്‍ രംഗത്ത് രാജ്യം വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും സഫാന്‍ അലിയെയും കുടുംബത്തെയും പോലുള്ളവര്‍ക്ക് ഉയര്‍ന്ന ചിലവ് കാരണം അതിന്റെ പ്രയോജനം ഇപ്പോഴും അകലെയാണെന്ന് സോനു സൂദ് പറഞ്ഞു. സെക്കന്‍ഡ് ചാന്‍സ് ഇനീഷ്യേറ്റീവിലൂടെ കൂടുതല്‍ കുട്ടികള്‍ക്ക് പുതിയ ജീവിതം സമ്മാനിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കായി അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് സെന്ററിന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് രൂപം നല്‍കിയിരുന്നു. കരള്‍, വൃക്ക, ഹൃദയം, ശ്വാസകോശം, കോര്‍ണിയ, മജ്ജ തുടങ്ങി വിവിധ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തുന്നതില്‍ ഏറെ വൈദഗ്ധ്യമുള്ള സര്ജന്മാരുടെ സംഘമാണ് ഈ കേന്ദ്രത്തെ നയിക്കുന്നത്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗവും ഇവിടെയുണ്ട്. കുട്ടികളിലെ കരള്‍ രോഗ സംബന്ധമായി സമഗ്രമായ പരിചരണം ലക്ഷ്യമിട്ടുള്ളതാണ് ഇത്. മികച്ച കരള്‍ രോഗ വിദഗ്ധര്‍, കരള്‍ ശസ്ത്രക്രിയാ വിദഗ്ധര്‍, പരിശീലനം ലഭിച്ച കോര്‍ഡിനേറ്റര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്ക് പുറമേ ക്രിട്ടിക്കല്‍ കെയര്‍ സ്പെഷ്യലിസ്റ്റുകള്‍, അനസ്തെറ്റിസ്റ്റുകള്‍, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റുകള്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍ എന്നിവരും മികച്ച ഒരു നഴ്സിങ്ങ് ടീമും ഈ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് കേന്ദ്രത്തിലുണ്ട്. അഞ്ഞൂറിലധികം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ ഇതിനോടകം വിജകരമായി ഇവിടെ പൂര്‍ത്തിയാക്കി കഴിഞ്ഞു.
Health
ഓള് ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ ഹോസ്പിറ്റല്‍ സര്‍വ്വേയില്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് മികച്ച നേട്ടം
ആതുര സേവന രംഗത്ത് രാജ്യത്തെ മികച്ച ആശുപത്രികളെ തിരഞ്ഞെടുക്കുന്ന ഓള് ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ സര്‍വ്വേ 2022ല്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് നേട്ടം.
ആതുര സേവന രംഗത്ത് രാജ്യത്തെ മികച്ച ആശുപത്രികളെ തിരഞ്ഞെടുക്കുന്ന ഓള് ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ സര്‍വ്വേ 2022ല്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് നേട്ടം. കേരളത്തില്‍ നിന്നുള്ള ഏറ്റവും മികച്ച മള്‍ട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലായി ആസ്റ്റര്‍ മെഡ്സിറ്റി കൊച്ചി തിരഞ്ഞെടുക്കപ്പെട്ടു.
കാര്‍ഡിയോളജി, യൂറോളജി, ഗ്യാസ്ട്രോഎന്‍ട്രോളജി&ഹീപ്പറ്റോളജി, ഓന്‍കോളജി, നെഫ്റോളജി, ന്യൂറോസയന്‍സസ്, എമര്‍ജന്‍സി ആന്‍ഡ് ട്രോമ, പീടിയാട്രിക്സ്, ഒബ്സ്റ്റെട്രിക്സ് ആന്‍ഡ് ഗൈനക്കോളജി എന്നീ വിഭാഗങ്ങളില്‍ ആസ്റ്റര്‍ മെഡ്സിറ്റി കൊച്ചി, ആസ്റ്റര്‍ മിംസ് കോഴിക്കോട് എന്നിവ ദേശീയ തലത്തില്‍ ഉയര്‍ന്ന റാങ്കുകള്‍ കരസ്ഥമാക്കി.
Education
career chandrika: പാരാമെഡിക്കല്‍ കോഴ്സുകള്‍; ആഗോള സാധ്യതകളിലേക്കുള്ള കവാടം
ആരോഗ്യ പരിചരണത്തിന് ഡോക്ടര്‍മാരുടെ സേവനം ഫലപ്രദമാവണമെങ്കില്‍ ചികിത്സാ അനുബന്ധമേഖലകളില്‍ പ്രാവീണ്യമുള്ള വിദഗ്ധരുടെ പിന്തുണ അനിവാര്യമാണെന്നതില്‍ തര്‍ക്കമില്ലല്ലോ? ചികിസ്തയുമായി ബന്ധപ്പെട്ട മേഖലകളിലെല്ലാം ഇടപെടല്‍ നടത്താന്‍ പരിശീലനം ലഭിച്ച പാരാമെഡിക്കല്‍ അല്ലെങ്കില്‍ അലൈഡ് മെഡിക്കല്‍ പ്രൊഫെഷനലുകള്‍ ആരോഗ്യ മേഖലയുടെ നട്ടെല്ലാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മലയാളി വിദഗ്ധര്‍ നിസ്തുലമായ സംഭാവനകളാണ് ഈ രംഗത്തര്‍പ്പിച്ചുകൊണ്ടിരിക്കുന്നത്.
പാരാമെഡിക്കല്‍ മേഖലയിലെ പഠനാവസരങ്ങള് മനസിലാക്കി യുക്തമായ കോഴ്സുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രമിക്കുക എന്നതേറെ പ്രധാനമാണ്. പ്ലസ്ടു സയന്‍സ് ഗ്രൂപ് എടുത്ത് പഠിച്ചവര്‍ക്കാണ് പാരാമെഡിക്കല്‍ കോഴ്സുകള്‍ക് ചേരാനുള്ള യോഗ്യതയുള്ളത്. ബിരുദ, ഡിപ്ലോമ പ്രോഗ്രാമുകളാണ് നിലവിലുള്ളതെങ്കിലും ബിരുദ പ്രോഗ്രാമുകള്‍ പഠിക്കാനവസരം ലഭിക്കുമെങ്കിലത് കൂടുതല്‍ മികവുറ്റ അവസരങ്ങളിലെത്തിക്കുമെന്നോര്‍ക്കുക.
ഫാര്‍മസി ബിരുദ പ്രോഗ്രാമായ ബി.ഫാം ഒഴികെയുള്ള കോഴ്സുകളിലേക്കുള്ള അഡ്മിഷന് നടക്കുന്നത് പ്ലസ്ടു മാര്‍ക്കിന്റെയടിസ്ഥാനത്തിലാണ്. ബി.ഫാം കോഴ്സ് പ്രവേശനം കേരള എന്‍ട്രന്‍സ് കമ്മീഷണര്‍ നടത്തിയ എന്‍ട്രന്‍സ് വഴിയായിരിക്കും. മറ്റു പാരാമെഡിക്കല്‍ ബിരുദ കോഴ്സുകളുടെ പ്രവേശനം നടത്തുന്നത് കേരള സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള ലാല്‍ ബഹദൂര്‍ ശാസ്ത്രി സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയാണ്. പ്രവേശന പരീക്ഷയില്ലെങ്കിലും പ്ലസ്ടുവിന് മികച്ച മാര്‍ക്ക് നേടിയവര്‍ക്കാണ് താല്പര്യപ്പെട്ട കോഴ്സ് മികച്ച സ്ഥാപനത്തില്‍ പഠിക്കാനവസരമുണ്ടാവുക.
ബിരുദ കോഴ്സുകളില്‍ പ്രവേശനത്തിനുള്ള അറിയിപ്പ് ഉടനുണ്ടാവുമെന്നും ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ തയാറാക്കി വെക്കണമെന്നും എല്‍ബിഎസ് അറിയിച്ചിട്ടുണ്ട്. എല്ലാ കോഴ്സുകള്‍ക്കും ഒരേ തരത്തിലുള്ള തൊഴില്‍ സാധ്യതകളല്ല നിലവിലുള്ളതെന്ന് തിരിച്ചറിഞ്ഞ് അവരവരുടെ അഭിരുചിയും തിരഞ്ഞെടുക്കാനുദ്ദേശിക്കുന്ന കോഴ്സിന്റെ തൊഴില്‍ മേഖലയും സാധ്യതയും മനസിലാക്കി വിവേകപൂര്‍ണമായ തീരുമാനമെടുക്കാന്‍ ശ്രദ്ധിക്കണം. സ്വന്തമായി പ്രാക്ടീസ് ചെയ്യാന്‍ സാധ്യതകളുള്ള കോഴ്സുകളും ഹോസ്പിറ്റലുകളുമായി മാത്രം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുന്ന മേഖലകളും വെവ്വേറെയായിത്തന്നെ കാണണം.ബി.എസ്.സി നഴ്സിംഗ് കോഴ്സുകള്‍ക്കൊപ്പം പ്രവേശനം നടത്തുന്ന പാരാമെഡിക്കല്‍ ബിരുദ കോഴ്സുകളെക്കുറിച്ചല്‍പം വിശദീകരിക്കാം.
ബി.എസ്.സി മെഡിക്കല്‍
ലാബ് ടെക്നോളജി
മെഡിക്കല്‍ സാമ്പിളുകള്‍ ശേഖരിക്കാനും ഉചിതമായ പരിശോധനകള്‍ നടത്താനും ലഭ്യമായ ഫലങ്ങള്‍ വിശകലനം ചെയ്യാന്‍ ഡോക്ടറെ സഹായിക്കുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ടതാണീ കോഴ്സ്. രക്തമടക്കമുള്ള സാമ്പിളുകളിലെ സൂക്ഷ്മ ജീവികളുടെ സാന്നിധ്യം, രാസവിശകലനം, വിവിധ ഘടകങ്ങളുടെ അളവ് എന്നിവ സംബന്ധിച്ച് വിശലകലനം നടത്തുന്നത് രോഗനിര്‍ണയത്തിലേറെ സഹായകരമായിരിക്കും. പഠനത്തിന്റെ ഭാഗമായി ഹെമറ്റോളജി, ഹിസ്റ്റോ പത്തോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി എന്നിവയിലവഗാഹം നേടാനാവസരമുണ്ടാവും. യോഗ്യതയോടൊപ്പം വൈഭവവും പ്രയോഗികാനുഭവവും നേടി സ്വതന്ത്ര ലാബുകളും ആശുപതികളുമായി ബന്ധപ്പെട്ട് ടെക്നൊളജിസ്റ്റ്, സൂപ്പര്‍വൈസര്‍, മാനേജര്‍, അനലിസ്റ്റ് എന്നീ തസ്തികളില്‍ ജോലിക്ക് ശ്രമിക്കാം.
ബി.എസ്.സി മെഡിക്കല്‍ റേഡിയോളജിക്കല്‍
ടെക്നോളജി
എക്സ്റേ, എം.ആര്.ഐ, സി.ടി സ്കാന്‍ അടക്കമുള്ള ഇമേജിങ് നടപടിക്രമങ്ങള്‍ ഉപയോഗപ്പെടുത്തി രോഗനിര്‍ണയം നടത്താന്‍ ഡോക്ടറെ സഹായിക്കുന്ന പ്രൊഫഷനലുകളാണ് റേഡിയോളജിക്കല്‍ ടെക്നൊളജിസ്റ്റുകള്‍. കാര്‍ഡിയോ വാസ്കുലാര്‍ ഇന്റര്‍വെന്‍ഷണല്‍ റേഡിയോഗ്രാഫര്‍, മാമോഗ്രാഫി തുടങ്ങിയ മേഖലകളില്‍ സ്പെഷ്യലൈസ് ചെയ്യാനവസരമുണ്ട്. അനാട്ടമി, ഫിസിയോളജി, അറ്റോമിക്സ് ആന്‍ഡ് ന്യുക്ലിയാര്‍ ഫിസിക്സ്, റേഡിയേഷന് ഫിസിക്സ്, റേഡിയോതെറാപ്പി ഇമേജിങ് ടെക്നിക്സ്, അടിസ്ഥാന ഇലക്ട്രോണിക്സ് തുടങ്ങിയവ പഠിക്കാനുണ്ടാവും.
ബി.എസ്.സി പെര്‍ഫ്യൂഷന്‍, ബാച്ചിലര്‍ ഓഫ്
കാര്‍ഡിയോ വാസ്കുലാര്‍ ടെക്നോളജി
ഹൃദയം, ശ്വാസകോശം തുടങ്ങിയവയുടെ അസുഖങ്ങളുമായി ബന്ധപ്പെട്ടു ശസ്ത്രക്രിയകള്‍ നടക്കുന്ന വേളയില്‍ ഈ അവയവങ്ങളുടെ പ്രവര്‍ത്തനം നടത്തുന്നതിന് വേണ്ടി സ്ഥാപിക്കുന്ന യന്ത്രങ്ങളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന പ്രൊഫഷനലുകളാണ് ക്ലിനിക്കല്‍ പെര്‍ഫ്യൂഷനിസ്റ്റുകള്‍. ഓപ്പണ്‍ ഹാര്‍ട്ട് ശസ്ത്രക്രിയ പോലെയുള്ള സങ്കീര്‍ണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ പെര്‍ഫ്യൂഷനിസ്റ്റുകളുടെ ഉത്തരവാദിത്തം കാര്യമായുണ്ടാവും. ഹൃദയം, രക്തധമനികള്‍ എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങളുടെ നിര്‍ണയവും ചികിത്സയും നടത്താന്‍ ഡോക്ടറെ സഹായിക്കുന്ന പ്രൊഫഷനലുകളാണ് കാര്‍ഡിയോ വാസ്കുലാര്‍ ടെക്നൊളജിസ്റ്റുകള്‍. ഇന്‍വേസീവ് കാര്‍ഡിയോ വാസ്കുലാര്‍ ടെസ്റ്റിംഗ് പോലെയുള്ള ചികിത്സാ നടപടികള്‍ക്ക് കാര്‍ഡിയോ വാസ്ക്കുലാര്‍ ടെക്നൊളജിസ്റ്റുകളുടെ സേവനം ആവശ്യമായി വരും.
സാമാന്യം വലിയ ആശുപത്രികളുമായി ബന്ധപ്പെട്ടാണ് ഈ രണ്ട് പ്രൊഫഷനലുകള്‍ക്കവസരമുള്ളത്. തൊഴില്‍രീതിയുടെ സവിശേഷത കൊണ്ടും പുത്തന്‍ സാങ്കേതികവിദ്യയുടെ സ്വാധീനമുണ്ടാവാവനിടയുള്ളതുകൊണ്ടും ഈ കോഴ്സുകള്‍ക്ക് വിപുലമായ സാധ്യതകള്‍ കണക്കാക്കുക പ്രയാസകരമാണ്.
-
Video Stories7 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture7 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More7 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More7 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture7 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture7 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ