Sports
ലാറ്റിനമേരിക്കന്‍ സൗന്ദര്യത്തിനു മേല്‍ ജപ്പാന്‍ എഴുതിയ വിജയ കവിത
കൊളംബിയ 1 – ജപ്പാന്‍ 2
ഇരുടീമുകളും ടാക്ടിക്കല്‍ ഗെയിം കളിക്കുന്ന ഫുട്ബോള്‍ മത്സരങ്ങളോളം മനോഹരമായി മറ്റൊരു കായിക സന്തോഷവുമില്ല. എതിരാളികളെ കായികമായി നേരിടുകയും എന്തുവില കൊടുത്തും ബോക്സ് പ്രതിരോധിക്കുകയും ഭാഗ്യഗോളുകളില്‍ ജയിച്ചു കയറുകയും ചെയ്ത മത്സരങ്ങള്‍ ഈ ലോകകപ്പില്‍ തന്നെ നാം ഒന്നിലധികം തവണ കണ്ടു. പക്ഷേ, ഇന്നത്തെ കൊളംബിയ – ജപ്പാന്‍ മത്സരം ഇതിനെല്ലാം അപവാദമായിരുന്നു. ഹോസെ പെക്കര്‍മാന്‍ എന്ന അതീവ തന്ത്രശാലിയുടെ തന്ത്രങ്ങളെ ജപ്പാന്‍ എന്ന ഏഷ്യന്‍ രാജ്യം മനോഹരമായി മറികടന്ന ചരിത്ര മത്സരം. എത്ര കരുത്തരായാലും ഫുട്ബോള്‍ മൈതാനത്ത് ഒരംഗത്തിന്റെ കുറവ് എത്ര വലുതായിരിക്കുമെന്ന് ബോധ്യപ്പെടുത്തിയ അങ്കം.
എതിരാളികളെ ശരിക്കു വിലയിരുത്തി തന്നെയാണ് കൊളംബിയന്‍ കോച്ച് ഹോസെ പെക്കര്‍മാന്‍ സ്റ്റാര്‍ട്ടിങ് ഇലവനും കേളീശൈലിയും രൂപപ്പെടുത്തിയത്. പരിക്കു മാറിയെത്തിയ ഹാമിസ് റോഡ്രിഗസ് സൈഡ് ബെഞ്ചിലിരുന്നപ്പോള്‍ മുന്നേറ്റത്തില്‍ ഫാല്‍ക്കാവോയും തൊട്ടുപിന്നില്‍ ക്വഡ്രാഡോ, ക്വിന്റേറോ, ഇക്കേര്‍ഡോ എന്നിവരുമടങ്ങുന്ന നാലംഗ ആക്രമണനിര. അവര്‍ക്കു പിന്നില്‍ പ്രതിരോധത്തിനും ആക്രമണത്തിനുമിടയിലെ കണ്ണികളായി കാര്‍ലോസ് സാഞ്ചസും ലെര്‍മയും. നാല് പ്രതിരോധക്കാര്‍. ഹാമിസിന്റെ അഭാവത്തില്‍ വലതു വിങില്‍ ക്വഡ്രാഡോക്കായിരുന്നു ആക്രമണം നയിക്കാനുള്ള ചുമതല. ഗോള്‍മുഖം റെയ്ഡ് ചെയ്യുന്ന അറ്റാക്കിങ് മിഡ്ഫീല്‍ഡറായും ഫീഡറായുമുള്ള ഇരട്ട റോളില്‍ ക്വഡ്രാഡോ തിളങ്ങിയപ്പോള്‍ കൊളംബിയക്ക് പറക്കുന്ന തുടക്കമാണ് ലഭിച്ചത്.
പക്ഷേ, മൂന്നാം മിനുട്ടില്‍ എല്ലാം തകിടം മറിഞ്ഞു. ജപ്പാന്റെ മിന്നലാക്രമണത്തില്‍ ഗോളിലേക്ക് പോവുകയായിരുന്ന പന്തില്‍ കൈവെച്ച് കാര്‍ലോസ് സാഞ്ചസ് ചുവപ്പുകാര്‍ഡും കൊളംബിയ പെനാല്‍ട്ടിയും വഴങ്ങിയതോടെ ജപ്പാന് അപ്രതീക്ഷിത ലീഡ്. ഗോള്‍ വഴങ്ങിയത് കൊളംബിയയുടെ വീര്യം കൂട്ടിയതേയുള്ളൂ. ക്വഡ്രാഡോയ്ക്ക് അധിക ചിറകുമുളച്ചതായി തോന്നിച്ചപ്പോള്‍ കളത്തില്‍ കൊളംബിയക്കാര്‍ മാത്രമേ ഉള്ളൂ എന്നു തോന്നി. പക്ഷേ, യോഷിദയും ഷോജിയും നയിച്ച ഡിഫന്‍സിനു പുറമെ ഹസിബിയും ഷിബാസാകിയും കൂടി പിന്നിലേക്കു വന്നതോടെ ഗോള്‍മുഖം പ്രതിരോധിക്കാന്‍ ജപ്പാന് കഴിഞ്ഞു. കൊളംബിയ കളിക്കുന്നു, ജപ്പാന്‍ തടുക്കുന്നു എന്നതായി സ്ഥിതി.
അര മണിക്കൂര്‍ പിന്നിട്ടപ്പോള്‍ മത്സരഗതി മാറ്റിമറിച്ച പെക്കര്‍മാന്റെ ടാക്ടിക്കല്‍ ചെയ്ഞ്ച് വന്നു. ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായ വില്‍മര്‍ ബാരിയോസ് വാംഅപ്പ് ചെയ്യുമ്പോള്‍ ഞാന്‍ കരുതിയത് അതുവരെ കാര്യമായ റോളൊന്നുമില്ലെന്ന് തോന്നിച്ച ക്വിന്റേറോയെ പിന്‍വലിക്കുമെന്നതായിരുന്നു. കമന്റേറ്ററും അത് പറഞ്ഞപ്പോള്‍ എനിക്ക് സ്വയം മതിപ്പുതോന്നി. ആക്രമണം മോശമില്ലാതെ നടക്കുമ്പോള്‍ ഒരു അറ്റാക്കറെ പിന്‍വലിച്ച് പ്രതിരോധ മനസ്ഥിതിക്കാരനെ ഇറക്കുന്നതു മാത്രം കല്ലുകടിയായി അനുഭവപ്പെടുകയും ചെയ്തു.
എന്നാല്‍, കളത്തില്‍നിന്നു കയറിയത് ക്വഡ്രാഡോ ആണ്. അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയ സമയം. ബാരിയോസ് ഇടപെട്ട ആദ്യനീക്കത്തില്‍ തന്നെ കൊളംബിയന്‍ ഗോള്‍മുഖത്ത് ഒരു ആശങ്കാനിമിഷം സൃഷ്ടിക്കപ്പെട്ടപ്പോള്‍ എന്റെ വിലയിരുത്തല്‍ സാധൂകരിക്കപ്പെടുന്നതായും തോന്നി. പക്ഷേ, പതിറ്റാണ്ടുകളുടെ കോച്ചിങ് പരിചയമുള്ള പെക്കര്‍മാനെവിടെ, കളി കണ്ട് അന്തംവിട്ടിരിക്കുന്ന നമ്മളെവിടെ? നിമിഷങ്ങള്‍ക്കുള്ളില്‍ കളിയുടെ ഗതിതന്നെ മാറി. അതുവരെ വലതുവിങില്‍ കേന്ദ്രീകരിക്കപ്പെട്ടിരുന്ന ആക്രമണം മധ്യത്തിലേക്കു വന്ന് ഇരുവശങ്ങളിലേക്കും പരക്കാന്‍ തുടങ്ങി. അതുവരെ നിശ്ശബ്ദനായിരുന്ന ക്വിന്റേറോ മുന്നോട്ടുകയറി ചരടുവലിക്കാന്‍ തുടങ്ങിയതോടെ ഫാല്‍ക്കാവോയും ഇക്വീര്‍ഡോയും ഉണര്‍ന്നു. ഒപ്പം ഇടതുവിങ് ബാക്ക് മൊഹിക്ക കയറിക്കളിക്കുക കൂടി ചെയ്തതോടെ ക്വഡ്രാഡോ പോയതും വില്‍മര്‍ വന്നതും നന്നായി എന്ന് തിരിച്ചറിഞ്ഞു. ഒരാളുടെ കുറവ് കൊളംബിയ പൂര്‍ണമായി പരിഹരിച്ചെന്നു തോന്നിച്ച നിമിഷങ്ങള്‍.
റഫറിയുടെ തെറ്റായ തീരുമാനമായിരുന്നു ബോക്സിനു തൊട്ടുപുറത്ത് കൊളംബിയക്ക് ഫ്രീകിക്ക് അനുവദിച്ച നീക്കം. അതിലേക്കു നയിച്ച ഫൗളിന് മുന്‍കൈയെടുത്തത് ഫാല്‍ക്കാവോ ആയിരുന്നു. എങ്കിലും ക്വിന്റേറോയുടെ ഗോളിന്റെ തനിമ അതുകൊണ്ട് ഇല്ലാതാവുന്നില്ല. 25-കാരനായ റിവര്‍പ്ലേറ്റ് താരത്തിന്റെ മനഃസാന്നിധ്യത്തോടെയുള്ള ഗ്രൗണ്ടര്‍ കിക്ക്, ജപ്പാന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകളഞ്ഞു. ഉയര്‍ന്നുചാടിയ കളിക്കാരുടെ പാദങ്ങള്‍ക്കടിയിലൂടെ പന്ത് പോസ്റ്റിലേക്ക് നിരങ്ങിവന്നപ്പോള്‍ ഗോള്‍കീപ്പര്‍ കവാഷിമയുടെ ഡൈവ് വിഫലമായി. പന്ത് വരകടന്നില്ലെന്ന് അയാള്‍ വാദിച്ചെങ്കിലും കൊളംബിയ ആഘോഷം തുടങ്ങിയിരുന്നു.
ഇടവേളക്കു ശേഷം പക്ഷേ, ജപ്പാന്‍ കോച്ച് അകിറ നിഷിനോ പെക്കര്‍മാനെ കടന്നുചിന്തിച്ചു. മൈതാനത്ത് തങ്ങള്‍ക്ക് അധികമുള്ള ഒരംഗത്തെ സമര്‍ത്ഥമായി ഉപയോഗിക്കുകയായിരുന്നു അയാള്‍. മിഡ്ഫീല്‍ഡില്‍ കളി കേന്ദ്രീകരിക്കുകയും വലത്-ഇടത് വിങ്ങുകളിലൂടെ പന്ത് മുന്നോട്ട് കൊണ്ടുപോവുകയും ചെയ്ത ജപ്പാന്‍കാര്‍ കൊളംബിയക്കാര്‍ക്ക് നില്‍ക്കപ്പൊറുതി കൊടുത്തില്ല. നാലംഗ ഡിഫന്‍സില്‍ നിന്ന് ഒരാള്‍ എപ്പോഴും മുന്നോട്ടു കയറിക്കളിച്ചതോടെ കൊളംബിയക്ക് ഒരാളുടെ കുറവ് ശരിക്കും അനുഭവപ്പെട്ടു. ഫുള്‍ബാക്ക് യോഷിദയും ഇടതു വിങ്ബാക്ക് നഗാമോട്ടോയുമാണ് കൂടുതല്‍ അപകടം സൃഷ്ടിച്ച് മുന്നോട്ടു കയറിയത്. താളം കണ്ടെത്തിയ കാഗവ-ഷിബാസാകി-ഹസിബി ത്രയത്തിന് ഡിഫന്‍സില്‍ നിന്നുള്ള സഹായം കൂടി വന്നതോടെ ഏതു നിമിഷവും ജപ്പാന്‍ ഗോളടിക്കാമെന്ന അവസ്ഥയായി.
ഹാമിസ് റോഡ്രിഗസിനെയും കളത്തിലിറക്കാനുള്ള പെക്കര്‍മാന്റെ തീരുമാനം പാളുന്നതാണ് പിന്നെ കണ്ടത്. നന്നായി കളിച്ചുകൊണ്ടിരുന്ന ക്വിന്റേറോയെ പിന്‍വലിച്ചാണ് ഈയിടെ മാത്രം പരിക്കുമാറിയെത്തിയ ഹാമിസിനെ കൊണ്ടുവന്നത്. ഒരു ഫ്രീകിക്ക് സമ്പാദിച്ചതും രണ്ട് ഹൈബോളുകളില്‍ കാല്‍വെച്ച് ഗോളിയുടെ കൈകളിലെത്തിച്ചതുമൊഴിച്ചാല്‍ കാര്യമായി ഒന്നും ചെയ്യാന്‍ കഴിയാതിരുന്ന ഫാല്‍ക്കാവോ ഉഴന്നു നടക്കുമ്പോഴാണ് ക്വിന്റേറോക്ക് കയറേണ്ടി വന്നത്. തൊട്ടുപിന്നാലെ ഇക്വിര്‍ഡോക്ക് പകരം കാര്‍ലോസ് ബാക്കയും വന്നു. അതിനു പിന്നാലെ ജപ്പാന്റെ ഗോളും. 73-ാം മിനുട്ടില്‍ ഒസാകോയുടെ ഹെഡ്ഡര്‍ തന്റെ ടീമിന്റെ വലയില്‍ കയറിയപ്പോഴുള്ള പെക്കര്‍മാന്റെ പ്രതികരണത്തില്‍ നിന്നു തന്നെ മനസ്സിലാക്കാമായിരുന്നു ഈ മത്സരത്തില്‍ അയാള്‍ക്ക് പ്രതീക്ഷ നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു എന്ന്.
പിന്നീടുള്ള 22 മിനുട്ട് കൊളംബിയ ആക്രമിച്ചു നോക്കിയെങ്കിലും കളി ജപ്പാന്‍ വരുതിയിലാക്കിയിരുന്നു. മധ്യനിരയില്‍ ക്വിന്റേറോ ഒഴിച്ചിട്ട ശൂന്യത വെളിവായിക്കണ്ടു. ചകിതനായ ഹാമിസ് നല്ലസമയത്തുള്ള തന്റെതന്നെ നിഴല്‍ മാത്രമായിരുന്നു. മികച്ച അവസരങ്ങള്‍ തുലച്ച് ബാക്ക കോച്ചിന്റെ തീരുമാനം തെറ്റാണെന്ന് തെളിയിക്കുകയും ചെയ്തു. അന്തിമ വിസില്‍ മുഴങ്ങിയപ്പോള്‍ ലോകകപ്പ് ചരിത്രത്തിലാദ്യമായി ഒരു ലാറ്റിനമേരിക്കന്‍ ടീമിനു മേല്‍ ഏഷ്യന്‍ ടീമിന്റെ വിജയം. അതും കുതന്ത്രങ്ങളും കുരുട്ടുനീക്കങ്ങളുമില്ലാതെ മനോഹരമായിത്തന്നെ കളിച്ച്. ഒരംഗത്തിന്റെ അധികസാന്നിധ്യം ജപ്പാന്‍കാര്‍ തിരിച്ചറിഞ്ഞത് രണ്ടാം പകുതിയില്‍ മാത്രമായിരുന്നു. അതിനു മുമ്പ് രണ്ടാം ഗോള്‍ നേടാന്‍ കഴിഞ്ഞില്ല എന്നതാണ് കൊളംബിയയുടെ പരാജയത്തിനു പ്രധാന കാരണം.
കൊളംബിയ ലോകകപ്പില്‍ നിന്ന് പുറത്തായിട്ടില്ല എന്നുതന്നെയാണ് എന്റെ വിശ്വാസം. പക്ഷേ, ജപ്പാനെതിരെ അവര്‍ ജയം ലക്ഷ്യമിട്ടിരുന്നു. ആ റെഡ്കാര്‍ഡ് ഇല്ലായിരുന്നെങ്കില്‍ അവര്‍ ലക്ഷ്യം കാണുകയും ചെയ്തേനെ. പോളണ്ടും സെനഗലും പോരാളികളാണ്. അതുകൊണ്ട് ഗ്രൂപ്പില്‍ എന്തും സംഭവിക്കാം.
News
ലണ്ടനിലെത്തി മഞ്ഞപ്പട
26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി.
കൊച്ചി: 26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി. ഗോവയില്‍ നടന്ന റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്‌മെന്റ് ലീഗില്‍ റണ്ണേഴ്‌സ് അപ്പായാണ് ബ്ലാസ്‌റ്റേഴ്‌സ് നെക്സ്റ്റ് ജെന്‍ കപ്പിന് യോഗ്യത നേടിയത്. പ്രമുഖ പ്രീമിയര്‍ ലീഗ് ക്ലബ്ബുകളുടെ യൂത്ത് ടീമുകളെയാണ് ബ്ലാസ്‌റ്റേഴ്‌സ് നേരിടുന്നത്. ബെംഗളൂരു എഫ്‌സി, റിലയന്‍സ് ഫൗണ്ടേഷന്‍ യങ് ചാമ്പ്‌സ് എന്നീ ടീമുകളും ഇന്ത്യയില്‍ നിന്ന് മത്സരത്തിനുണ്ട്.
നിലവിലെ ചാമ്പ്യന്‍മാരായ ചെല്‍സി എഫ്‌സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, സതാംപ്ടണ്‍ എഫ്‌സി എന്നിവയാണ് ഇംഗ്ലീഷ് ടീമുകള്‍. അണ്ടര്‍ 21 താരങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സിനായി ബൂട്ടണിയുന്നത്. രണ്ട് അണ്ടര്‍ 23 താരങ്ങളും ടീമിലുണ്ട്. പ്രീമിയര്‍ ലീഗും ഇന്ത്യന്‍ സൂപ്പര്‍ലീഗും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് നെക്സ്റ്റ് ജെന്‍ കപ്പ് സംഘടിപ്പിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് ടീം: സച്ചിന്‍ സുരേഷ്, മുഹമ്മദ് മുര്‍ഷിദ്, മുഹീത് ഷബീര്‍ ഖാന്‍, മുഹമ്മദ് ബാസിത്, ഹോര്‍മിപാം റൂയിവാ, ബിജോയ് വി, തേജസ് കൃഷ്ണ, മര്‍വാന്‍ ഹുസൈന്‍, ഷെറിന്‍ സലാറി, അരിത്ര ദാസ്, മുഹമ്മദ് ജാസിം, ജീക്‌സണ്‍ സിങ്, ആയുഷ് അധികാരി, ഗിവ്‌സണ്‍ സിങ്, മുഹമ്മദ് അസര്‍, മുഹമ്മദ് അജ്‌സല്‍, മുഹമ്മദ് അയ്‌മെന്‍, നിഹാല്‍ സുധീഷ്. തോമക് ഷ്വാസാണ് മുഖ്യ പരിശീലകന്‍. ടി.ജി പുരുഷോത്തമന്‍ സഹപരിശീലകന്‍.
News
ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം; ജയിച്ചാല്‍ പരമ്പര
ആദ്യ ഏകദിനത്തില്‍ കേവലം നാല് റണ്‍സിന് ഭാഗ്യത്തിന് രക്ഷപ്പെട്ട ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം.
പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ആദ്യ ഏകദിനത്തില്‍ കേവലം നാല് റണ്‍സിന് ഭാഗ്യത്തിന് രക്ഷപ്പെട്ട ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം. രാത്രി ഏഴിന് ആരംഭിക്കുന്ന മല്‍സരത്തില്‍ ജയിച്ചാല്‍ ശിഖര്‍ ധവാന്റെ സംഘത്തിന് പരമ്പര സ്വന്തമാക്കാം. പക്ഷേ ആദ്യ മല്‍സരത്തില്‍ തന്നെ വിന്‍ഡീസ് ഇന്ത്യയെ ഞെട്ടിച്ച സാഹചര്യത്തില്‍ ധവാന്റെ സംഘത്തിന് മുന്‍ കരുതല്‍ നന്നായി വേണ്ടി വരും. ആദ്യ മല്‍സരത്തില്‍ വന്‍ സ്‌ക്കോര്‍ ഉയര്‍ത്തിയിരുന്നു ഇന്ത്യ. നായകന്‍ ധവാന്‍ സ്വന്തമാക്കിയ 97 റണ്‍സ്, സഹ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, മൂന്നാമനായ ശ്രേയാംസ് അയ്യര്‍ എന്നിവരുടെ അര്‍ധ ശതകങ്ങള്‍ എന്നിവയെല്ലാം സഹായമായപ്പോള്‍ ഏഴ് വിക്കറ്റിന് 308 റണ്‍സ്.
പക്ഷേ മറുപടിയില്‍ വിന്‍ഡീസ് 305 ലെത്തി. ഓപ്പണര്‍ ഷായ് ഹോപ്പിനെ (7) മുഹമ്മദ് സിറാജ് പെട്ടെന്ന് പുറത്താക്കിയെങ്കിലും കൈല്‍ മേയേഴ്‌സ്, ഷംറോ ബ്രുക്‌സ് എന്നിവര്‍ തകര്‍ത്തടിച്ചു. അപാര ഫോമിലായിരുന്നു മേയേഴ്‌സ്. 10 ബൗണ്ടറികളും ഒരു സിക്‌സറും ഉള്‍പ്പെടെ ഗംഭീര ഇന്നിംഗ്‌സ്. ബ്രൂക്‌സാവട്ടെ കൂറ്റനടികള്‍ക്ക് നിന്നില്ല. പക്ഷേ ന്നായി പിന്തുണച്ചു. ഈ സഖ്യത്തെ ഷാര്‍ദുല്‍ ഠാക്കൂര്‍ പുറത്താക്കുമ്പോഴേക്കും നല്ല അടിത്തറ കിട്ടിയിരുന്നു ആതിഥേയര്‍ക്ക്. ബ്രൂക്‌സ് പുറത്തായ ശേഷമെത്തിയ ബ്രാന്‍ഡണ്‍ കിംഗും പൊരുതി നിന്നതോടെ ഇന്ത്യ വിറക്കാന്‍ തുടങ്ങി. ബൗളര്‍മാര്‍ തെറ്റുകള്‍ ആവര്‍ത്തിച്ചു. പന്തുകള്‍ അതിര്‍ത്തിയിലേക്ക് പായാന്‍ തുടങ്ങി. മേയേഴ്‌സിനെ സഞ്ജു സാംസണിന്റെ കരങ്ങളിലെത്തിച്ച് ഷാര്‍ദുല്‍ തന്നെയാണ് മല്‍സരത്തിലേക്ക് ടീമിനെ തിരികെ കൊണ്ടുവന്നത്. 189 റണ്‍സിലായിരുന്നു മേയേഴ്‌സിന്റെ മടക്കം. ഫോമിലുള്ള നായകന്‍ നിക്കോളാസ് പുരാനെ സിറാജ് രണ്ടാം വരവില്‍ മടക്കിയതോടെ ആവേശമായി. യൂസവേന്ദ്ര ചാഹല്‍ റോവ്മാന്‍ പവലിനെ (6) വേഗം മടക്കി. പക്ഷേ അപ്പോഴും വാലറ്റത്തില്‍ അഖില്‍ ഹുസൈന്‍ (32 നോട്ടൗട്ട്), റോമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ അവസാനം വരെ പൊരുതി.
News
കളി കാര്യവട്ടത്ത്; മല്‍സരം സെപ്തംബര്‍ 28ന്
ഓസ്‌ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്.
മുംബൈ: ഓസ്‌ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്. ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരയിലെ ഒരു മല്‍സരം തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലായിരിക്കും.
സെപ്തംബര്‍ 28 നാണ് അങ്കം. ലോകകപ്പിന് മുമ്പ് ഓസ്‌ട്രേലിയന്‍ ടി-20 സംഘം ഇന്ത്യയിലെത്തുന്നുണ്ട്. മൊഹാലി (സെപ്തംബര്‍ 20,) നാഗ്പ്പൂര്‍ (സെപ്തംബര്‍ 23), ഹൈദരാബാദ് (സെപ്തംബര്‍ 25) എന്നിവിടങ്ങളലായിരിക്കും ഈ മല്‍സരങ്ങള്‍. ഇതിന് ശേഷമായിരിക്കും ദക്ഷിണാഫ്രിക്ക വരുന്നത്. ആദ്യ മല്‍സരം തിരുവനന്തപുരത്തും രണ്ടാംമല്‍സരം ഗോഹട്ടിയിലും (ഒക്ടോബര്‍ 01), മൂന്നാം മല്‍സരം ഇന്‍ഡോറിലുമായിരിക്കും (ഒക്ടോബര്‍ 3). ഈ പരമ്പരക്ക് ശേഷം മൂന്ന് മല്‍സര ഏകദിന പരമ്പരയിലും ദക്ഷിണാഫ്രിക്ക കളിക്കും. റാഞ്ചി (ഒക്ടോബര്‍ 6), ലക്‌നൗ (ഒക്ടോബര്‍ 9), ഡല്‍ഹി (ഒക്ടോബര്‍ 3) എന്നിവിടങ്ങളിലാണ് ഈ മല്‍സരം. കോവിഡ് കാലത്ത് കളിക്കാന്‍ കഴിയാതിരുന്ന പരമ്പരയാണ് ക്രിക്കറ്റ് ബോര്‍ഡ് ഇപ്പോള്‍ റീ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
2019 ലാണ് അവസാനമായി തിരുവനന്തപുരത്ത് ഒരു രാജ്യാന്തര മല്‍സരം നടന്നത്. ഡിസംബര്‍ എട്ടിന് നടന്ന ആ മല്‍സരത്തില്‍ വിരാത് കോലിയുടെ ഇന്ത്യയെ വിന്‍ഡീസ് തറപറ്റിച്ചിരുന്നു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ