Connect with us

Sports

തുല്യശക്തികള്‍ തുല്യദുര്‍ബലര്‍

Published

on

സെനഗല്‍ 2 ജപ്പാന്‍ 2

 

തുല്യശക്തികള്‍ തമ്മിലുള്ള ഫുട്‌ബോള്‍ മത്സരം കാണുന്നത് അതും നമുക്ക് പ്രത്യേകിച്ച് ഒരു ടീമിനോടും വിരോധമില്ലെങ്കില്‍ ആശ്വാസകരവും ആസ്വാദ്യവുമായ അവസ്ഥയാണ്. കൊളംബിയയെ അട്ടിമറിച്ച് ജപ്പാനും പോളണ്ടിനെ കുത്തിമലര്‍ത്തി സെനഗലും ഗ്രൂപ്പ് എച്ചില്‍ മൂന്ന് പോയിന്റ് സമ്പാദിച്ചു കഴിഞ്ഞിരുന്നു. അതുകൊണ്ട് ആര് ജയിച്ചാലും തോറ്റാലും ഇനി ഒന്നും ആയില്ലെങ്കില്‍ പോലും കളികാണുന്ന നമുക്കൊരു നഷ്ടവുമില്ലാത്ത മത്സരം. 2002 ലോകകപ്പില്‍ അര്‍ജന്റീനയെയും ഫ്രാന്‍സിനെയും പറ്റി എന്‍.എസ് മാധവന്‍ എഴുതിയതു പോലെ ഹൃദയം സെനഗലിനും തലച്ചോര്‍ ജപ്പാനും കൊടുത്ത് ഞാന്‍ കളികാണാന്‍ തുടങ്ങി. തുല്യശക്തി മാത്രമല്ല ഇരുകൂട്ടര്‍ക്കും തുല്യദൗര്‍ബല്യം കൂടിയാണെന്ന് മനസ്സിലായി; രണ്ടുതവണ മുന്നിലെത്തിയിട്ടും സെനഗലിന് അത് സംരക്ഷിക്കാന്‍ കഴിയാതിരുന്നതും ജപ്പാന് പൊരുതിക്കയറാന്‍ കഴിഞ്ഞതും ഈ ശക്തിദൗര്‍ബല്യങ്ങള്‍ കൊണ്ടുതന്നെ.

വന്‍കിട ടീമുകളുടേത് പോലെ സങ്കീര്‍ണവും വിദഗ്ധവുമായ ഗെയിംപ്ലാനുകളായിരുന്നില്ല ഇരുടീമുകളുടേതും. പരസ്പരമുള്ള പ്ലസ്‌മൈനസ്സുകള്‍ ഏറെക്കുറെ അറിയാവുന്നതിനാല്‍ ആക്രമിക്കുക, പ്രതിരോധിക്കുക എന്ന നയം തങ്ങളുടെ കൈവശമുള്ള വിഭവങ്ങളുപയോഗിച്ച് എങ്ങനെ നടപ്പാക്കാമെന്നതിനാണ് കോച്ചുമാര്‍ ഊന്നല്‍ നല്‍കിയത്. അതുകൊണ്ടുതന്നെ ഇരുബോക്‌സുകളിലും ഉദ്വേഗജനകമായ നിമിഷങ്ങളും പിഴവുകളും ഭാഗ്യനിര്‍ഭാഗ്യങ്ങളമെല്ലാം മാറിമാറി വന്നു.

പ്രതിരോധത്തിലെ ദൗര്‍ബല്യം ജപ്പാന്‍ ആക്രമണത്തിലൂടെ പരിഹരിക്കാന്‍ ശ്രമിക്കുമെന്ന ധാരണയില്‍ നാല് ഡിഫന്റര്‍മാര്‍ക്കു പുറമെ വിത്ത്ഡ്രവിങ് റോളില്‍ ഒരാളെ കൂടി നിര്‍ത്തിയാണ് സെനഗല്‍ കോച്ച് സിസ്സെ ടീമിനെ ഇറക്കിയത്. ഒറ്റക്ക് ആക്രമിക്കുന്ന കൂറ്റന്‍ മനുഷ്യനായ നിയാങിനു പിന്നില്‍ നാല് മിഡ്ഫീല്‍ഡര്‍മാര്‍. ജപ്പാന്‍ ബോക്‌സിലേക്ക് പന്തെത്തിക്കുകയായിരുന്നു എല്ലാവരുടെയും ദൗത്യം. ജപ്പാന്‍ കോച്ച് നിഷിനോ ആകട്ടെ, കൊളംബിയക്കെതിരെ വിജയകരമായി പരീക്ഷിച്ച 4231 നെ അവലംബിച്ചു. ഡീപ് റോളിലുള്ള ഹസിബിയും ഷിബസാക്കിയും ഡിഫന്‍സിലെ പോരായ്മ പരിഹരിക്കാന്‍ വേണ്ടിക്കൂടി നിയുക്തരായിരുന്നു.

ഉയരക്കാരും കരുത്തരുമായ ആഫ്രിക്കക്കാര്‍ ഉയര്‍ത്തിയ വെല്ലുവിളിയെ സ്റ്റാമിന കൊണ്ടും വേഗത കൊണ്ടും നേരിടുന്ന ജപ്പാനികള്‍, തങ്ങള്‍ ഒരുതരത്തിലും പോരാത്തവരല്ല എന്ന തീരുമാനത്തിലാണ് കളിച്ചത്. മധ്യവരക്കു ചുറ്റും സമയംകളയുന്നതിനു പകരം ഹൈബോളുകളും ലോങ്‌ബോളുകളുമായി എതിര്‍ബോക്‌സിലേക്ക് ഇരച്ചുകയറുക എന്നതായിരുന്നു അവരുടെ തന്ത്രം. അതിലവര്‍ ഏറെക്കുറെ വിജയിക്കുകയും ചെയ്തു. 11ാം മിനുട്ടില്‍ ആദ്യഗോള്‍ വന്നത് പക്ഷേ, ഭയപ്പെട്ടിരുന്നതു പോലെ തന്നെ ജപ്പാന്റെ പ്രതിരോധപ്പിഴവില്‍ നിന്നാണ്. വലതുവശത്ത് ഓവര്‍ലാപ്പ് ചെയ്തുകയറിയ സെനഗല്‍ വിങ്ബാക്ക് മൂസാ വാഗെ ജപ്പാന്‍ ബോക്‌സിലേക്ക് ക്രോസ് നല്‍കുമ്പോള്‍ അതിലൊരു ഗോള്‍സൂചന ഉണ്ടായിരുന്നില്ല. പക്ഷേ, പിന്നിലേക്കിറങ്ങി പന്ത് ഹെഡ്ഡ് ചെയ്‌തൊഴിവാക്കാനുള്ള ഹരാഗുച്ചിയുടെ ശ്രമം ദയനീയമായി പരാജയപ്പെടുകയും ബോക്‌സില്‍ തന്നെ സെനഗല്‍ താരത്തിന്റെ കാലില്‍ചെന്നുവീഴുകയും ചെയ്തു. മൂന്ന് പ്രതിരോധക്കാര്‍ മുന്നില്‍ നില്‍ക്കെയാണ് അയാള്‍ ഭാഗ്യം പരീക്ഷിച്ചത്. ഗോള്‍കീപ്പര്‍ക്ക് അത് കുത്തിയൊഴിവാക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. പക്ഷേ, സദിയോ മാനെ എന്ന അപകടകാരി മാര്‍ക്ക് ചെയ്യപ്പെടാതെ കൃത്യസ്ഥലത്തുണ്ടായിരുന്നു. ഗോള്‍ വീഴുമ്പോള്‍ ബോക്‌സിലെ ജാപ്പനീസ് സെനഗലീസ് അനുപാതം 8:4 ആയിരുന്നു എന്നോര്‍ക്കണം.

തുടക്കത്തിലേ വീണ ഗോളില്‍ നിന്ന് കരകയറാന്‍ ജപ്പാന്‍ നടത്തിയ പോരാട്ടത്തെ സമ്മതിക്കണം. മത്സരത്തെ ഒറ്റഗോളില്‍ കൊന്നുകളയുന്നതിനെപ്പറ്റി ആലോചിക്കാന്‍ പോലും അവര്‍ സെനഗലിനെ അനുവദിച്ചില്ല. സ്വന്തം ഹാഫില്‍ നിന്ന് റൈറ്റ് വിങ്ബാക്ക് ആയ സകായ് ഉയര്‍ത്തിവിട്ട പന്ത് ബോക്‌സില്‍ താഴെയിറക്കുന്നത് ലെഫ്റ്റ് വിങ്ബാക്ക് നഗട്ടോമോ ആണ്. അയാളുടെ സെക്കന്റ് ടച്ച് പൂര്‍ണമായില്ലെങ്കിലും തകാഷി ഇന്‍യിക്കുള്ള മികച്ചൊരു പാസായി അത് പരിണമിച്ചു. ഇടതുവിങില്‍ സജീവമായി കളിച്ച് എതിര്‍പ്രതിരോധത്തിന് തലവേദനയുണ്ടാക്കിയ ഇന്‍യിയുടെ ഫിനിഷിങ് ഒന്നാന്തരമായിരുന്നു. രണ്ട് പ്രതിരോധക്കാര്‍ക്കിടയിലൂടെ അയാള്‍ ഫാര്‍പോസ്റ്റിലേക്ക് വളച്ചിറക്കിയ പന്ത് അവസാന നിമിഷമേ ഗോളിക്ക് കാണാനായുള്ളൂ. അയാള്‍ ഡൈവ് ചെയ്തപ്പോഴേക്ക് പന്ത് വലകുലുക്കി.

അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും നഷ്ടപ്പെടുത്തുന്നതിലും ഇരുകൂട്ടരും മത്സരിച്ചു. ഒന്ന് കാല്‍വെച്ചു കൊടുക്കുകയോ അല്‍പം സാവകാശം പുലര്‍ത്തുകയോ ചെയ്തിരുന്നെങ്കില്‍ ഗോളടിക്കാന്‍ കഴിയുമായിരുന്ന അവസരങ്ങള്‍ രണ്ട് ടീമും തുലച്ചു. സ്‌െ്രെടക്കര്‍ ഒസാക്കോ ഗോളി മാത്രം മുന്നില്‍ നില്‍ക്കെ താഴ്ന്നുവന്ന ക്രോസില്‍ കാല്‍വെക്കാന്‍ വൈകിയതും ഇന്‍യിയുടെ ഷോട്ട ക്രോസ്ബാറില്‍ തട്ടിമടങ്ങിയതും ജപ്പാന്റെ വലിയ ദൗര്‍ഭാഗ്യങ്ങളായി. ക്ലോസ്‌റേഞ്ചില്‍ നിന്നുള്ള ചാന്‍സ് നിയാങും മിസ്സാക്കി.

ലോങ്‌ബോളുകളും വലതുവശത്തുകൂടിയുള്ള നീക്കങ്ങളുമായിരുന്നു സെനഗലിന്റെ ആക്രമണരീതി. വലതു മിഡ്ഫീല്‍ഡറായി നിയോഗിക്കപ്പെട്ട സദിയോ മാനെ പന്തെത്തുന്ന എല്ലായിടത്തുമുണ്ടായിരുന്നതിനാല്‍ സെനഗലിന്റെ ആക്രമണങ്ങള്‍ക്ക്, അവ എണ്ണത്തില്‍ കുറവായിരുന്നെങ്കിലും, കൂടുതല്‍ മൂര്‍ച്ചയുണ്ടായിരുന്നു. വലതുവിങില്‍ കുതിച്ചോടുന്ന ഇസ്മായില സാറും സ്‌െ്രെടക്കര്‍ നിയാങുമായിരുന്നു സ്ഥിരം ഭീഷണി.

പക്ഷേ, അവരുടെ രണ്ടാം ഗോള്‍ വന്നത് സാനെയുടെ തട്ടകമായ ഇടതുവശത്തു നിന്നായിരുന്നു. അതാണെങ്കില്‍ ഒരു ഒന്നൊന്നര ടീം ഗോളുമായിരുന്നു. മാനെ നല്‍കിയ പന്ത് സ്വീകരിച്ച യൂസുഫ് സബാലി പന്തുമായി ഒന്ന് തിരിഞ്ഞ് ഡിഫന്ററെ വെട്ടിയൊഴിയുന്നു. എന്നിട്ട് പന്ത് ഗോള്‍വരക്ക് കുറുകെ ഇന്നര്‍ ബോക്‌സിലേക്ക് നല്‍കുന്നു. പന്ത് സ്വീകരിക്കാവുന്ന സ്ഥിതിയിലല്ലെങ്കിലും നിയാങ് പിന്‍കാല്‍ കൊണ്ട് ഒന്നു ടച്ച് ചെയ്യുന്നു. 19കാരന്‍ മൂസ വാഗ് ഓടിയെത്തി പന്ത് വലയിലേക്ക് അടിച്ചുകയറ്റുന്നു. ഒരു ഡിഫന്ററും സ്‌െ്രെടക്കറും രണ്ട് മിഡ്ഫീല്‍ഡര്‍മാരും പങ്കെടുത്ത ആ ആക്രമണം ചെറുക്കാന്‍ ജപ്പാന്‍ താരങ്ങള്‍ക്ക് കഴിഞ്ഞില്ല. ഹോള്‍ഡറായ ആല്‍ഫ്രഡ് എന്‍ഡിയായെ മാറ്റി ആക്രമണ സ്വഭാവമുള്ള ഷെയ്ഖ് കുയാത്തെയെ കളത്തിലിറക്കിയതു മുതല്‍ സെനഗല്‍ നേടുമെന്ന് തോന്നിച്ച ഗോളായിരുന്നു അത്.

എന്നിട്ടും സാമുറായ്കള്‍ തോറ്റില്ല. ഷിന്‍ജി കാഗവക്ക് പകരം കെയ്‌സുക്കെ ഹോണ്ടയും ഹരാഗുച്ചിക്കു പകരം ഓകസാക്കിയും വന്നതോടെ അവര്‍ സമനില ഗോളിനായി ആഞ്ഞുപൊരുതി. മൈതാനത്തിറങ്ങി ആറ് മിനുട്ടിനുള്ളില്‍ ഹോണ്ട ലക്ഷ്യം കണ്ടു. ഡിഫന്‍സിലെ അലസതക്ക് സെനഗല്‍ വന്‍വില നല്‍കേണ്ടി വന്ന നിമിഷം. ബോക്‌സിനു പുറത്തുനിന്ന് ഒസാകോ ചിപ്പ് ചെയ്ത് ഉയര്‍ത്തിവിട്ട പന്ത് മൂന്ന് സെനഗലുകാര്‍ക്കും കീപ്പര്‍ക്കും പിടികൊടുക്കാതെ വലതുവശത്തേക്ക് ഊരിയിറങ്ങുന്നു. പിന്നില്‍ നിന്ന് ഓടിയെത്തിയ ഇന്‍വി ഡിഫന്റര്‍മാര്‍ തീര്‍ത്ത ഇടനാഴിയിലൂടെയാണ് പന്ത് ഗോള്‍മുഖത്തേക്ക് പാസ് ചെയ്തത്. ഗോള്‍കീപ്പര്‍ വീണുകിടക്കുകയായിരുന്നെങ്കിലും ക്ലിയര്‍ ചെയ്യാനുള്ള അവസരം ഡിഫന്റര്‍മാര്‍ക്കുണ്ടായിരുന്നു. എന്നിട്ടും ഏറ്റവും അപകടകരമായ പൊസിഷനില്‍ ഹോണ്ടക്ക് പന്തുകിട്ടി. അത് ഗോളാക്കാന്‍ അയാള്‍ക്കൊരു പ്രയാസവുമുണ്ടായിരുന്നില്ല.

22 ആയിട്ടും ഇരുടീമുകളും സമനില കൊണ്ട് തൃപ്തിപ്പെടാന്‍ തയ്യാറല്ലെന്നു പ്രഖ്യാപിച്ചാണ് പിന്നീടും കളിച്ചത്. അത കളിയെ അന്തിമ വിസില്‍ വരെ ആവേശകരമാക്കി മാറ്റി. ഈ മത്സരത്തില്‍ മൂന്നു പോയിന്റ് ലഭിച്ചാല്‍ പ്രീക്വാര്‍ട്ടര്‍ ബര്‍ത്ത് ഏറെക്കുറെ ഉറപ്പിക്കാം എന്നതായിരിക്കണം അവരെ അതിനു പ്രേരിപ്പിച്ച ഘടകം. പക്ഷേ, സ്‌കോര്‍ലൈന്‍ കല്‍യോട് പൂര്‍ണ നീതി പുലര്‍ത്തുന്നതായിരുന്നു.

News

ലണ്ടനിലെത്തി മഞ്ഞപ്പട

26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി.

Published

on

കൊച്ചി: 26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി. ഗോവയില്‍ നടന്ന റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്‌മെന്റ് ലീഗില്‍ റണ്ണേഴ്‌സ് അപ്പായാണ് ബ്ലാസ്‌റ്റേഴ്‌സ് നെക്സ്റ്റ് ജെന്‍ കപ്പിന് യോഗ്യത നേടിയത്. പ്രമുഖ പ്രീമിയര്‍ ലീഗ് ക്ലബ്ബുകളുടെ യൂത്ത് ടീമുകളെയാണ് ബ്ലാസ്‌റ്റേഴ്‌സ് നേരിടുന്നത്. ബെംഗളൂരു എഫ്‌സി, റിലയന്‍സ് ഫൗണ്ടേഷന്‍ യങ് ചാമ്പ്‌സ് എന്നീ ടീമുകളും ഇന്ത്യയില്‍ നിന്ന് മത്സരത്തിനുണ്ട്.

നിലവിലെ ചാമ്പ്യന്‍മാരായ ചെല്‍സി എഫ്‌സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, സതാംപ്ടണ്‍ എഫ്‌സി എന്നിവയാണ് ഇംഗ്ലീഷ് ടീമുകള്‍. അണ്ടര്‍ 21 താരങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സിനായി ബൂട്ടണിയുന്നത്. രണ്ട് അണ്ടര്‍ 23 താരങ്ങളും ടീമിലുണ്ട്. പ്രീമിയര്‍ ലീഗും ഇന്ത്യന്‍ സൂപ്പര്‍ലീഗും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് നെക്സ്റ്റ് ജെന്‍ കപ്പ് സംഘടിപ്പിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് ടീം: സച്ചിന്‍ സുരേഷ്, മുഹമ്മദ് മുര്‍ഷിദ്, മുഹീത് ഷബീര്‍ ഖാന്‍, മുഹമ്മദ് ബാസിത്, ഹോര്‍മിപാം റൂയിവാ, ബിജോയ് വി, തേജസ് കൃഷ്ണ, മര്‍വാന്‍ ഹുസൈന്‍, ഷെറിന്‍ സലാറി, അരിത്ര ദാസ്, മുഹമ്മദ് ജാസിം, ജീക്‌സണ്‍ സിങ്, ആയുഷ് അധികാരി, ഗിവ്‌സണ്‍ സിങ്, മുഹമ്മദ് അസര്‍, മുഹമ്മദ് അജ്‌സല്‍, മുഹമ്മദ് അയ്‌മെന്‍, നിഹാല്‍ സുധീഷ്. തോമക് ഷ്വാസാണ് മുഖ്യ പരിശീലകന്‍. ടി.ജി പുരുഷോത്തമന്‍ സഹപരിശീലകന്‍.

Continue Reading

News

ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം; ജയിച്ചാല്‍ പരമ്പര

ആദ്യ ഏകദിനത്തില്‍ കേവലം നാല് റണ്‍സിന് ഭാഗ്യത്തിന് രക്ഷപ്പെട്ട ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം.

Published

on

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ആദ്യ ഏകദിനത്തില്‍ കേവലം നാല് റണ്‍സിന് ഭാഗ്യത്തിന് രക്ഷപ്പെട്ട ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം. രാത്രി ഏഴിന് ആരംഭിക്കുന്ന മല്‍സരത്തില്‍ ജയിച്ചാല്‍ ശിഖര്‍ ധവാന്റെ സംഘത്തിന് പരമ്പര സ്വന്തമാക്കാം. പക്ഷേ ആദ്യ മല്‍സരത്തില്‍ തന്നെ വിന്‍ഡീസ് ഇന്ത്യയെ ഞെട്ടിച്ച സാഹചര്യത്തില്‍ ധവാന്റെ സംഘത്തിന് മുന്‍ കരുതല്‍ നന്നായി വേണ്ടി വരും. ആദ്യ മല്‍സരത്തില്‍ വന്‍ സ്‌ക്കോര്‍ ഉയര്‍ത്തിയിരുന്നു ഇന്ത്യ. നായകന്‍ ധവാന്‍ സ്വന്തമാക്കിയ 97 റണ്‍സ്, സഹ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, മൂന്നാമനായ ശ്രേയാംസ് അയ്യര്‍ എന്നിവരുടെ അര്‍ധ ശതകങ്ങള്‍ എന്നിവയെല്ലാം സഹായമായപ്പോള്‍ ഏഴ് വിക്കറ്റിന് 308 റണ്‍സ്.

പക്ഷേ മറുപടിയില്‍ വിന്‍ഡീസ് 305 ലെത്തി. ഓപ്പണര്‍ ഷായ് ഹോപ്പിനെ (7) മുഹമ്മദ് സിറാജ് പെട്ടെന്ന് പുറത്താക്കിയെങ്കിലും കൈല്‍ മേയേഴ്‌സ്, ഷംറോ ബ്രുക്‌സ് എന്നിവര്‍ തകര്‍ത്തടിച്ചു. അപാര ഫോമിലായിരുന്നു മേയേഴ്‌സ്. 10 ബൗണ്ടറികളും ഒരു സിക്‌സറും ഉള്‍പ്പെടെ ഗംഭീര ഇന്നിംഗ്‌സ്. ബ്രൂക്‌സാവട്ടെ കൂറ്റനടികള്‍ക്ക് നിന്നില്ല. പക്ഷേ ന്നായി പിന്തുണച്ചു. ഈ സഖ്യത്തെ ഷാര്‍ദുല്‍ ഠാക്കൂര്‍ പുറത്താക്കുമ്പോഴേക്കും നല്ല അടിത്തറ കിട്ടിയിരുന്നു ആതിഥേയര്‍ക്ക്. ബ്രൂക്‌സ് പുറത്തായ ശേഷമെത്തിയ ബ്രാന്‍ഡണ്‍ കിംഗും പൊരുതി നിന്നതോടെ ഇന്ത്യ വിറക്കാന്‍ തുടങ്ങി. ബൗളര്‍മാര്‍ തെറ്റുകള്‍ ആവര്‍ത്തിച്ചു. പന്തുകള്‍ അതിര്‍ത്തിയിലേക്ക് പായാന്‍ തുടങ്ങി. മേയേഴ്‌സിനെ സഞ്ജു സാംസണിന്റെ കരങ്ങളിലെത്തിച്ച് ഷാര്‍ദുല്‍ തന്നെയാണ് മല്‍സരത്തിലേക്ക് ടീമിനെ തിരികെ കൊണ്ടുവന്നത്. 189 റണ്‍സിലായിരുന്നു മേയേഴ്‌സിന്റെ മടക്കം. ഫോമിലുള്ള നായകന്‍ നിക്കോളാസ് പുരാനെ സിറാജ് രണ്ടാം വരവില്‍ മടക്കിയതോടെ ആവേശമായി. യൂസവേന്ദ്ര ചാഹല്‍ റോവ്മാന്‍ പവലിനെ (6) വേഗം മടക്കി. പക്ഷേ അപ്പോഴും വാലറ്റത്തില്‍ അഖില്‍ ഹുസൈന്‍ (32 നോട്ടൗട്ട്), റോമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ അവസാനം വരെ പൊരുതി.

Continue Reading

News

കളി കാര്യവട്ടത്ത്; മല്‍സരം സെപ്തംബര്‍ 28ന്

ഓസ്‌ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്.

Published

on

മുംബൈ: ഓസ്‌ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്. ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരയിലെ ഒരു മല്‍സരം തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലായിരിക്കും.

സെപ്തംബര്‍ 28 നാണ് അങ്കം. ലോകകപ്പിന് മുമ്പ് ഓസ്‌ട്രേലിയന്‍ ടി-20 സംഘം ഇന്ത്യയിലെത്തുന്നുണ്ട്. മൊഹാലി (സെപ്തംബര്‍ 20,) നാഗ്പ്പൂര്‍ (സെപ്തംബര്‍ 23), ഹൈദരാബാദ് (സെപ്തംബര്‍ 25) എന്നിവിടങ്ങളലായിരിക്കും ഈ മല്‍സരങ്ങള്‍. ഇതിന് ശേഷമായിരിക്കും ദക്ഷിണാഫ്രിക്ക വരുന്നത്. ആദ്യ മല്‍സരം തിരുവനന്തപുരത്തും രണ്ടാംമല്‍സരം ഗോഹട്ടിയിലും (ഒക്ടോബര്‍ 01), മൂന്നാം മല്‍സരം ഇന്‍ഡോറിലുമായിരിക്കും (ഒക്ടോബര്‍ 3). ഈ പരമ്പരക്ക് ശേഷം മൂന്ന് മല്‍സര ഏകദിന പരമ്പരയിലും ദക്ഷിണാഫ്രിക്ക കളിക്കും. റാഞ്ചി (ഒക്ടോബര്‍ 6), ലക്‌നൗ (ഒക്ടോബര്‍ 9), ഡല്‍ഹി (ഒക്ടോബര്‍ 3) എന്നിവിടങ്ങളിലാണ് ഈ മല്‍സരം. കോവിഡ് കാലത്ത് കളിക്കാന്‍ കഴിയാതിരുന്ന പരമ്പരയാണ് ക്രിക്കറ്റ് ബോര്‍ഡ് ഇപ്പോള്‍ റീ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

2019 ലാണ് അവസാനമായി തിരുവനന്തപുരത്ത് ഒരു രാജ്യാന്തര മല്‍സരം നടന്നത്. ഡിസംബര്‍ എട്ടിന് നടന്ന ആ മല്‍സരത്തില്‍ വിരാത് കോലിയുടെ ഇന്ത്യയെ വിന്‍ഡീസ് തറപറ്റിച്ചിരുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.