Connect with us

Sports

ഉറുഗ്വേയുടേത് ഉരുക്കുകോട്ടയാണ്; അതാര്‍ക്ക് ഭേദിക്കാന്‍ കഴിയും?

Published

on

ഉറുഗ്വേ 3 റഷ്യ 0

 

കന്നിനെ കയം കാണിക്കരുതെന്നാണ് ചൊല്ല്. ഫുട്‌ബോളില്‍ അത് ഡയറക്ട് ഫ്രീകിക്ക് എടുക്കാന്‍ നില്‍ക്കുന്ന കളിക്കാരന് ഗോള്‍പോസ്റ്റ് കാണിക്കരുത് എന്നു മാറ്റിപ്പറയാം. ഫ്രീകിക്ക് നേരിടാനുള്ള സന്നാഹമൊരുക്കുമ്പോള്‍ ഗോള്‍കീപ്പര്‍മാര്‍ അലറിവിളിക്കുന്നതും വിരലുകള്‍ കൊണ്ട് എണ്ണം നല്‍കി കളിക്കാരെ സജ്ജീകരിക്കുന്നതും ശ്രദ്ധിച്ചിട്ടില്ലേ? കിക്കെടുക്കുന്ന കളിക്കാരന് പോസ്റ്റിലെ ഏറ്റവും എളുപ്പമുള്ള ഭാഗം ലക്ഷ്യംവെക്കാനുള്ള വഴി അടക്കുകയാനാണവര്‍ ചെയ്യുന്നത്. ഇന്ന് പത്താം മിനുട്ടില്‍ പെനാല്‍ട്ടി ബോക്‌സിനു പുറത്തുള്ള അര്‍ധവൃത്തത്തില്‍ വെച്ച് ലൂയിസ് സുവാരസ് ഫ്രീകിക്കെടുക്കാന്‍ ഓടിവരുമ്പോള്‍, പന്ത് പോകാനുള്ള വഴിയില്‍ നിന്നും ഉറുഗ്വേ കളിക്കാരനെ ഒരു റഷ്യന്‍ കളിക്കാരന്‍ തള്ളിനീക്കുന്നതു കണ്ടു. പന്തില്‍ സ്പര്‍ശിക്കുന്നതിന്റെ തൊട്ടുമുന്നത്തെ നിമിഷം സുവാരസും വലയ്ക്കു മുന്നില്‍ ജാഗരൂകനായി നില്‍ക്കുന്ന റഷ്യന്‍ കീപ്പര്‍ അകിന്‍ഫീവും മുഖാമുഖം വന്നു. പെനാല്‍ട്ടി കിക്കെടുക്കുന്ന ലാഘവത്തില്‍ പന്തിന് ഉയരംനല്‍കാതെ ക്ഷണവേഗത്തില്‍ സുവാരസ് ലക്ഷ്യം കാണുകയും, റഷ്യന്‍ കളിക്കാരന്‍ തുറന്നിട്ട ആ ഇടനാഴി തങ്ങളുടെ ചരിത്ര വിജയത്തിന്റേതാക്കി മാറ്റുകയും ചെയ്തു. ഡിഫന്‍സ് സജ്ജീകരിച്ച അകിന്‍ഫീവ് ആണ് ഈ സംഭവത്തില്‍ പ്രതിയെന്ന് ഞാന്‍ പറയും. അടിച്ചുകയറ്റാന്‍ നോക്കുന്നതിനു പകരം സുവാരസ് പ്ലേസിങ് പരീക്ഷിക്കുമെന്ന് അയാള്‍ മുന്‍കൂട്ടിക്കണ്ടില്ല.

സൗദിയെയും ഈജിപ്തിനെയും തകര്‍ത്തു തരിപ്പണമാക്കി ആത്മവിശ്വാസത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുകയായിരുന്ന റഷ്യ, രണ്ടു മത്സരങ്ങളില്‍ സമഗ്രതയോടെയും ആധിപത്യത്തോടെയും വിജയിച്ച ഉറുഗ്വേയെ എങ്ങനെ നേരിടുമെന്നത് സൂപ്പര്‍ മത്സരങ്ങളെന്ന പോലെ എന്റെ വലിയ ആകാംക്ഷയായിരുന്നു. രണ്ട് കളിയില്‍ എട്ടുഗോളടിച്ച റഷ്യ പൊടുന്നനെ പലരുടെയും ഫേവറിറ്റ് ടീമായി മാറിയിരുന്നെങ്കിലും ഉറുഗ്വേക്കെതിരായ മത്സരം കഴിയുന്നതുവരെ അവരുടെ കരുത്തിനെ വിശ്വസിക്കാന്‍ കഴിയില്ലെന്ന് മനസ്സ് പറഞ്ഞിരുന്നു. കൃത്യമായ ആസൂത്രണത്തോടെ, അതിന് അനുയോജ്യമായ കളിക്കാരോടെ വന്ന ഉറുഗ്വേ ഇന്ന് റഷ്യന്‍ ഫുട്‌ബോളിന്റെ പോരായ്മകള്‍ എന്തൊക്കെയെന്ന് ശരിക്കും വെളിവാക്കിയ മത്സരമായിരുന്നു ഇത്. ശക്തികൊണ്ട് കളിക്കുന്ന ടീമുകളെ തന്ത്രം കൊണ്ടു കളിക്കുന്ന ടീമുകള്‍ എങ്ങനെ തോല്‍പ്പിക്കുമെന്നതിന് ഇത് ഉദാഹരണവുമായി.

ഓസ്‌കര്‍ തബരസിന് വയസ്സ് എഴുപത്തി ഒന്നായി. ഗില്ലന്‍ മാര്‍ സിന്‍ഡ്രോം എന്ന പേശീരോഗത്താല്‍ വിഷമിക്കുന്ന അദ്ദേഹം വാക്കിങ് സ്റ്റിക്കിലൂന്നിയാണ് പരിശീലന സെഷനുകളിലും മത്സരങ്ങളിലും പ്രത്യക്ഷപ്പെടാറുള്ളത്. സ്വന്തം നിലയ്ക്ക് എണീച്ചുനില്‍ക്കാന്‍ പോലും കഴിയാത്ത ഈ വയസ്സനെ ഉറുഗ്വേ എന്തുകൊണ്ടാണ് പരിശീലകസ്ഥാനത്തു നിന്ന് മാറ്റാത്തത് എന്നു സംശയമുള്ളവര്‍ക്ക് ഈ വര്‍ഷത്തെ ഉറുഗ്വേയുടെ മൂന്ന് ലോകകപ്പ് മത്സരങ്ങളില്‍ നിന്ന് ഉത്തരം ലഭിക്കും. ചരിത്രത്തിലാദ്യമായാണ് അവര്‍ പ്രാഥമിക റൗണ്ടിലെ എല്ലാ മത്സരങ്ങളും ജയിക്കുന്നത്. ഹോസെ പെക്കര്‍മാനെപ്പോലെ സൗന്ദര്യോപാസകനായ ശൈലീകാരനല്ല അദ്ദേഹം. അതേസമയം, അടിതിരിച്ചടി ലൈനിലുള്ള പ്രായോഗികവാദിയുമല്ല. തന്റെ കൈവശമുള്ള വിഭവങ്ങള്‍ എങ്ങനെ ഉപയോഗിക്കണമെന്നറിയുന്ന, ഏറ്റവും ചെറിയ മാര്‍ജിനില്‍ ജയിക്കുന്ന മത്സരങ്ങളില്‍ പോലും എങ്ങനെ ആധിപത്യത്തോടെ കളിക്കാന്‍ കഴിയുമെന്ന് കളിക്കാരെ പഠിപ്പിക്കുന്ന അധ്യാപകനാണദ്ദേഹം. കോച്ചിങിലേക്ക് തിരിയുന്നതിനു മുമ്പ് തബരസ് ഒരു സ്‌കൂള്‍ മാഷായിരുന്നു എന്നത് തികച്ചും യാദൃശ്ചികമാണോ?

സൗദിയെയും ഈജിപ്തിനെയും നേരിട്ട 442 ശൈലിയില്‍ ചെറിയ മാറ്റംവരുത്തി 4312 എന്ന ഫോര്‍മേഷനിലാണ് അദ്ദേഹമിന്ന് ടീമിനെ ഒരുക്കിയത്. ബെന്റങ്കൂര്‍ എന്ന 21കാരന് സുവാരസിനെയും കവാനിയെയും സഹായിക്കുക എന്ന പ്രത്യേക ചുമതല നല്‍കിയപ്പോള്‍ തന്നെ പവര്‍ ഫുട്‌ബോള്‍ കളിക്കുന്ന റഷ്യയെ രണ്ടുനിലയില്‍ പ്രതിരോധത്തിലാക്കാന്‍ തബരസിനായി. ഒന്ന് ആക്രമണത്തിന് മൂര്‍ച്ച കൂടി. രണ്ട് പ്രതിരോധത്തിനും ആക്രമണത്തിനുമിടയില്‍ മൂന്നംഗങ്ങളെ നിര്‍ത്താനും അതുവഴി മധ്യനിര ഭദ്രമാക്കാനും കഴിഞ്ഞു. സുവാസിന്റെ ഫ്രീകിക്ക് ഗോളിന് വഴിയൊരുക്കിയത് ബെന്റങ്കൂര്‍ ആയിരുന്നു എന്നതോര്‍ക്കുക. ഡീപ്പ് റോളില്‍ കളിച്ച ലൂകാസ് ടെരിയ ഈ ടൂര്‍ണമെന്റില്‍ ആദ്യമായാണ് സ്റ്റാര്‍ട്ടിങ് ഇലവനില്‍ വരുന്നത്. സൗദിക്കെതിരെ അയാള്‍ ഇറങ്ങിയത് രണ്ടാം പകുതിയിലാണ്. ഒരു ഗോള്‍ ലീഡ് സംരക്ഷിച്ചു കളിക്കാന്‍ ഉറുഗ്വേ തീരുമാനിച്ച സന്ദര്‍ഭത്തില്‍.

കളിയുടെ എല്ലാ മേഖലയിലും ഉറുഗ്വേക്കാര്‍ റഷ്യയെ പിന്നിലാക്കി. പ്രത്യേകിച്ചും മധ്യനിരയിലെ ആധിപത്യത്തില്‍. പത്താം മിനുട്ടില്‍ തന്നെ ലീഡ് ലഭിച്ചതിനാല്‍ കളിക്കാര്‍ക്ക് അനാവശ്യമായി ആക്രമണത്വര കാണിക്കേണ്ടി വരികയോ പൊസിഷനില്‍ വിട്ടുവീഴ്ചയോ ചെയ്യേണ്ടി വന്നില്ല. ഉയരക്കാരനായ സ്യൂബയെ ഡീഗോ ഗോഡിന്‍ തന്റെ കീശയിലാക്കിയതോടെ റഷ്യ കുഴഞ്ഞു. രണ്ടാം ഗോള്‍ വഴങ്ങുകയും 36ാം മിനുട്ടില്‍ മണ്ടത്തരം കാണിച്ച് സ്‌മോള്‍നിക്കോവ് പുറത്താവുകയും ചെയ്തതോടെ കളി അവസാനിച്ചു കഴിഞ്ഞിരുന്നു.

എഡിന്‍സന്‍ കവാനിക്ക് അയാള്‍ അതീവമായി ആഗ്രഹിച്ച ഗോള്‍ നേടാന്‍ കഴിഞ്ഞു എന്നതും ഡീഗോ ഗോഡിന്‍ പ്രതിരോധത്തിലും സെറ്റ്പീസുകളിലും തന്റെ പരിചയസമ്പത്ത് പൂര്‍ണമായി ഉപയോഗപ്പെടുത്തുന്നു എന്നതും ഉറുഗ്വേക്ക് അടുത്ത റൗണ്ടില്‍ നല്‍കുന്ന സഹായം ചെറുതായിരിക്കില്ല. ഗോള്‍ നേടാന്‍ കഴിഞ്ഞാല്‍ മത്സരത്തെ കില്‍ ചെയ്യാന്‍ പ്രത്യേകിച്ചൊരു വൈദഗ്ധ്യമുണ്ട് അവര്‍ക്ക്. ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനക്കാരാകുന്നത് പോര്‍ച്ചുഗലോ സ്‌പെയിനോ അതോ ഇറാനോ ആകട്ടെ, അവര്‍ ഉറുഗ്വേയുടെ ഈ സംഘത്തെ മറികടന്ന് ക്വാര്‍ട്ടറിലെത്താന്‍ നന്നായി വിയര്‍ക്കേണ്ടി വരും.

പിന്‍കുറി: സൗദി ഈജിപ്ത് മത്സരം അവസാന മിനുട്ടുകളിലൊഴികെ ലൈവ് ആയി കാണാന്‍ കഴിഞ്ഞില്ല. സലാഹിന്റെ ഗോള്‍ ഹൈലൈറ്റ് കണ്ടു.സ്വന്തം ഹാഫില്‍ നിന്നു വന്ന പന്തിനായി സലാഹ് നടത്തിയ ഓട്ടവും പന്ത് വലയിലാക്കിയ രീതിയിലും ശ്രദ്ധിച്ചോ? അതാണയാളെ ലോകോത്തര കളിക്കാരനാക്കുന്നത്. സൗദിയുടെ രണ്ടാം ഗോള്‍ അവര്‍ കല്‍ക്കുന്ന മനോഹരമായ വണ്‍ടച്ച് ഫുട്‌ബോളിന് ലഭിച്ച പ്രതിഫലമായിരുന്നു. വന്‍കിടക്കാരുടെ പവര്‍പാക്ക്ഡ് ഫുട്‌ബോളില്‍ അത് വിലപ്പോയെന്നു വരില്ല. പക്ഷേ, ഏഷ്യയിലും തുല്യശക്തികളായ ടീമുകള്‍ക്കെതിരെയും അതിന് വലിയ സാധ്യതയുണ്ട്. പിച്ചി കൂടുതല്‍ കാലം സൗദിയുടെ കോച്ചായി തുടരുകയാണെങ്കില്‍ അവര്‍ ഇനിയുമേറെ മെച്ചപ്പെടുകയും ചെയ്യും.

News

ലണ്ടനിലെത്തി മഞ്ഞപ്പട

26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി.

Published

on

കൊച്ചി: 26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി. ഗോവയില്‍ നടന്ന റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്‌മെന്റ് ലീഗില്‍ റണ്ണേഴ്‌സ് അപ്പായാണ് ബ്ലാസ്‌റ്റേഴ്‌സ് നെക്സ്റ്റ് ജെന്‍ കപ്പിന് യോഗ്യത നേടിയത്. പ്രമുഖ പ്രീമിയര്‍ ലീഗ് ക്ലബ്ബുകളുടെ യൂത്ത് ടീമുകളെയാണ് ബ്ലാസ്‌റ്റേഴ്‌സ് നേരിടുന്നത്. ബെംഗളൂരു എഫ്‌സി, റിലയന്‍സ് ഫൗണ്ടേഷന്‍ യങ് ചാമ്പ്‌സ് എന്നീ ടീമുകളും ഇന്ത്യയില്‍ നിന്ന് മത്സരത്തിനുണ്ട്.

നിലവിലെ ചാമ്പ്യന്‍മാരായ ചെല്‍സി എഫ്‌സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, സതാംപ്ടണ്‍ എഫ്‌സി എന്നിവയാണ് ഇംഗ്ലീഷ് ടീമുകള്‍. അണ്ടര്‍ 21 താരങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സിനായി ബൂട്ടണിയുന്നത്. രണ്ട് അണ്ടര്‍ 23 താരങ്ങളും ടീമിലുണ്ട്. പ്രീമിയര്‍ ലീഗും ഇന്ത്യന്‍ സൂപ്പര്‍ലീഗും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് നെക്സ്റ്റ് ജെന്‍ കപ്പ് സംഘടിപ്പിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് ടീം: സച്ചിന്‍ സുരേഷ്, മുഹമ്മദ് മുര്‍ഷിദ്, മുഹീത് ഷബീര്‍ ഖാന്‍, മുഹമ്മദ് ബാസിത്, ഹോര്‍മിപാം റൂയിവാ, ബിജോയ് വി, തേജസ് കൃഷ്ണ, മര്‍വാന്‍ ഹുസൈന്‍, ഷെറിന്‍ സലാറി, അരിത്ര ദാസ്, മുഹമ്മദ് ജാസിം, ജീക്‌സണ്‍ സിങ്, ആയുഷ് അധികാരി, ഗിവ്‌സണ്‍ സിങ്, മുഹമ്മദ് അസര്‍, മുഹമ്മദ് അജ്‌സല്‍, മുഹമ്മദ് അയ്‌മെന്‍, നിഹാല്‍ സുധീഷ്. തോമക് ഷ്വാസാണ് മുഖ്യ പരിശീലകന്‍. ടി.ജി പുരുഷോത്തമന്‍ സഹപരിശീലകന്‍.

Continue Reading

News

ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം; ജയിച്ചാല്‍ പരമ്പര

ആദ്യ ഏകദിനത്തില്‍ കേവലം നാല് റണ്‍സിന് ഭാഗ്യത്തിന് രക്ഷപ്പെട്ട ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം.

Published

on

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ആദ്യ ഏകദിനത്തില്‍ കേവലം നാല് റണ്‍സിന് ഭാഗ്യത്തിന് രക്ഷപ്പെട്ട ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം. രാത്രി ഏഴിന് ആരംഭിക്കുന്ന മല്‍സരത്തില്‍ ജയിച്ചാല്‍ ശിഖര്‍ ധവാന്റെ സംഘത്തിന് പരമ്പര സ്വന്തമാക്കാം. പക്ഷേ ആദ്യ മല്‍സരത്തില്‍ തന്നെ വിന്‍ഡീസ് ഇന്ത്യയെ ഞെട്ടിച്ച സാഹചര്യത്തില്‍ ധവാന്റെ സംഘത്തിന് മുന്‍ കരുതല്‍ നന്നായി വേണ്ടി വരും. ആദ്യ മല്‍സരത്തില്‍ വന്‍ സ്‌ക്കോര്‍ ഉയര്‍ത്തിയിരുന്നു ഇന്ത്യ. നായകന്‍ ധവാന്‍ സ്വന്തമാക്കിയ 97 റണ്‍സ്, സഹ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, മൂന്നാമനായ ശ്രേയാംസ് അയ്യര്‍ എന്നിവരുടെ അര്‍ധ ശതകങ്ങള്‍ എന്നിവയെല്ലാം സഹായമായപ്പോള്‍ ഏഴ് വിക്കറ്റിന് 308 റണ്‍സ്.

പക്ഷേ മറുപടിയില്‍ വിന്‍ഡീസ് 305 ലെത്തി. ഓപ്പണര്‍ ഷായ് ഹോപ്പിനെ (7) മുഹമ്മദ് സിറാജ് പെട്ടെന്ന് പുറത്താക്കിയെങ്കിലും കൈല്‍ മേയേഴ്‌സ്, ഷംറോ ബ്രുക്‌സ് എന്നിവര്‍ തകര്‍ത്തടിച്ചു. അപാര ഫോമിലായിരുന്നു മേയേഴ്‌സ്. 10 ബൗണ്ടറികളും ഒരു സിക്‌സറും ഉള്‍പ്പെടെ ഗംഭീര ഇന്നിംഗ്‌സ്. ബ്രൂക്‌സാവട്ടെ കൂറ്റനടികള്‍ക്ക് നിന്നില്ല. പക്ഷേ ന്നായി പിന്തുണച്ചു. ഈ സഖ്യത്തെ ഷാര്‍ദുല്‍ ഠാക്കൂര്‍ പുറത്താക്കുമ്പോഴേക്കും നല്ല അടിത്തറ കിട്ടിയിരുന്നു ആതിഥേയര്‍ക്ക്. ബ്രൂക്‌സ് പുറത്തായ ശേഷമെത്തിയ ബ്രാന്‍ഡണ്‍ കിംഗും പൊരുതി നിന്നതോടെ ഇന്ത്യ വിറക്കാന്‍ തുടങ്ങി. ബൗളര്‍മാര്‍ തെറ്റുകള്‍ ആവര്‍ത്തിച്ചു. പന്തുകള്‍ അതിര്‍ത്തിയിലേക്ക് പായാന്‍ തുടങ്ങി. മേയേഴ്‌സിനെ സഞ്ജു സാംസണിന്റെ കരങ്ങളിലെത്തിച്ച് ഷാര്‍ദുല്‍ തന്നെയാണ് മല്‍സരത്തിലേക്ക് ടീമിനെ തിരികെ കൊണ്ടുവന്നത്. 189 റണ്‍സിലായിരുന്നു മേയേഴ്‌സിന്റെ മടക്കം. ഫോമിലുള്ള നായകന്‍ നിക്കോളാസ് പുരാനെ സിറാജ് രണ്ടാം വരവില്‍ മടക്കിയതോടെ ആവേശമായി. യൂസവേന്ദ്ര ചാഹല്‍ റോവ്മാന്‍ പവലിനെ (6) വേഗം മടക്കി. പക്ഷേ അപ്പോഴും വാലറ്റത്തില്‍ അഖില്‍ ഹുസൈന്‍ (32 നോട്ടൗട്ട്), റോമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ അവസാനം വരെ പൊരുതി.

Continue Reading

News

കളി കാര്യവട്ടത്ത്; മല്‍സരം സെപ്തംബര്‍ 28ന്

ഓസ്‌ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്.

Published

on

മുംബൈ: ഓസ്‌ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്. ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരയിലെ ഒരു മല്‍സരം തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലായിരിക്കും.

സെപ്തംബര്‍ 28 നാണ് അങ്കം. ലോകകപ്പിന് മുമ്പ് ഓസ്‌ട്രേലിയന്‍ ടി-20 സംഘം ഇന്ത്യയിലെത്തുന്നുണ്ട്. മൊഹാലി (സെപ്തംബര്‍ 20,) നാഗ്പ്പൂര്‍ (സെപ്തംബര്‍ 23), ഹൈദരാബാദ് (സെപ്തംബര്‍ 25) എന്നിവിടങ്ങളലായിരിക്കും ഈ മല്‍സരങ്ങള്‍. ഇതിന് ശേഷമായിരിക്കും ദക്ഷിണാഫ്രിക്ക വരുന്നത്. ആദ്യ മല്‍സരം തിരുവനന്തപുരത്തും രണ്ടാംമല്‍സരം ഗോഹട്ടിയിലും (ഒക്ടോബര്‍ 01), മൂന്നാം മല്‍സരം ഇന്‍ഡോറിലുമായിരിക്കും (ഒക്ടോബര്‍ 3). ഈ പരമ്പരക്ക് ശേഷം മൂന്ന് മല്‍സര ഏകദിന പരമ്പരയിലും ദക്ഷിണാഫ്രിക്ക കളിക്കും. റാഞ്ചി (ഒക്ടോബര്‍ 6), ലക്‌നൗ (ഒക്ടോബര്‍ 9), ഡല്‍ഹി (ഒക്ടോബര്‍ 3) എന്നിവിടങ്ങളിലാണ് ഈ മല്‍സരം. കോവിഡ് കാലത്ത് കളിക്കാന്‍ കഴിയാതിരുന്ന പരമ്പരയാണ് ക്രിക്കറ്റ് ബോര്‍ഡ് ഇപ്പോള്‍ റീ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

2019 ലാണ് അവസാനമായി തിരുവനന്തപുരത്ത് ഒരു രാജ്യാന്തര മല്‍സരം നടന്നത്. ഡിസംബര്‍ എട്ടിന് നടന്ന ആ മല്‍സരത്തില്‍ വിരാത് കോലിയുടെ ഇന്ത്യയെ വിന്‍ഡീസ് തറപറ്റിച്ചിരുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.