Connect with us

Views

അലാവുദ്ദീന്‍ ഖില്‍ജിയും പത്മാവതി സിനിമയും

Published

on

 

സഞ്ജയ് ലീലാ ബന്‍സാലിയുടെ പത്മാവതി എന്ന ബോളിവുഡ് ചിത്രം രാജ്യത്ത് വലിയ കോലാഹലങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. വിവാദങ്ങളുടെ മൊത്തകച്ചവടക്കാരായ സംഘ്പരിവാരമാണ് പത്മാവതി വിവാദത്തിലും കേന്ദ്ര സ്ഥാനത്തുള്ളത്. സംഘ്പരിവാരവും രജപുത്ര കര്‍ണി സേനയുമടക്കം ഉയര്‍ത്തിയ ചരിത്ര വിരുദ്ധതയെ വിമര്‍ശിക്കപ്പെടുന്നതോടൊപ്പം വിചിന്തനത്തിനു വിധേയമാക്കപ്പെടേണ്ട കാര്യമാണ് ദേശീയ നിര്‍മ്മിതിയിലെ അപരവത്കരണങ്ങള്‍. പത്മാവതി സിനിമയേയും അതിലെ സുല്‍ത്താന്‍ അലാവുദ്ദീന്‍ ഖില്‍ജിയുടെ പ്രതിനിധീകരണത്തെയും വിമര്‍ശനാത്മകമായി സമീപിക്കുന്നതിന്റെ സാധ്യതകളെ തന്നെ ഇല്ലാതാക്കിയാണ് സിനിമയെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. പത്മാവതി സിനിമയുടെ പുറത്തിറങ്ങിയ ടീസര്‍ പോപ്പുലര്‍ ചരിത്രത്തിലെ മിത്തുകളെ അതുപോലെതന്നെ പകര്‍ത്തുക മാത്രമല്ല, അലാവുദ്ദീന്‍ ഖില്‍ജിയെ സ്ത്രീലമ്പടനും അപരിഷ്‌കൃതനായ രാജാവുമായാണ് ചിത്രീകരിക്കുന്നത്.
രാജ്പുത് കര്‍ണിസേന രാജ്യമെമ്പാടും സ്വാധീനമുള്ള സംഘടനയൊന്നുമല്ല. എന്നാല്‍ ഹിന്ദി ഹൃദയ ഭൂമിയില്‍ ക്രമസമാധാനത്തിനു ഭംഗം വരുത്താന്‍ ക്ഷത്രിയ ദുരഭിമാനത്തിന്റെ മൂര്‍ത്തീഭാവമായ രജപുത് സംഘടനക്ക് കഴിഞ്ഞേക്കും. തങ്ങള്‍ ആരാധിക്കുന്ന റാണീപത്മാവതിയെ കരിവാരിത്തേക്കാനും അതുവഴി ഹിന്ദു സ്ത്രീകളെ അപമാനിക്കാനുമുള്ള മനപ്പൂര്‍വമായ ശ്രമമായാണ് സിനിമയെ കര്‍ണ്ണി സേന കാണുന്നത്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഹരിയാന, ഉത്തര്‍പ്രദേശ്, ഗുജറാത്ത് മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ എണ്ണത്തില്‍ കുറവെങ്കിലും വലിയ സ്വാധീനമുള്ള സമുദായ വിഭാഗമാണ് രജപുത്രര്‍. അതുകൊണ്ട് കൂടിയാണ് ബി.ജെ.പി ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങള്‍ സിനിമാ പ്രദര്‍ശനം നിരോധിച്ച് ഉത്തരവിറക്കിയിട്ടുള്ളത്. ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ് സംസ്ഥാനങ്ങള്‍ സിനിമാ പ്രദര്‍ശനം അനുവദിക്കില്ലെന്നും റാണി പത്മാവതിയെ അപമാനിക്കാനുള്ള ശ്രമങ്ങളെ എതിര്‍ക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ റാണി പത്മാവതി രാഷ്ട്രമാതാവാണന്നും അവരെ അവമതിക്കുകയെന്നാല്‍ രാഷ്ട്രത്തെ ഇകഴ്ത്തുന്നതിനു തുല്യമാണെന്നുമാണ് പ്രസ്താവിച്ചത്.
ബി.ജെ.പി നേതാക്കള്‍ മാത്രമല്ല പഞ്ചാബ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് കര്‍ണ്ണി സേനയുടെ പ്രതിഷേധങ്ങളെ ശരിവെക്കുകയും ചരിത്രത്തെ ‘വളച്ചൊടിക്കരുതന്നും’ അഭിപ്രായപ്പെടുകയുണ്ടായി. കാര്യങ്ങള്‍ കൈവിട്ടുപോകുന്നു എന്ന് തോന്നിയതിനാലാവാം പത്മാവതി സിനിമയുടെ നിര്‍മ്മാതാക്കള്‍ സിനിമ മുന്‍ നിശ്ചയിച്ച പ്രകാരം ഡിസംബര്‍ ഒന്നിനു തിയേറ്ററുകളില്‍ എത്തില്ലെന്നു അറിയിച്ചിരിക്കുന്നു. സംവിധായകന്‍ സഞ്ജീവ് ലീലാ ബന്‍സാലിയെയും പ്രധാനകഥാപാത്രം ദീപികാ പദുകോണിനെയും വധിക്കുന്നവര്‍ക്ക് 5 കോടി രൂപ ഇനാമടക്കം പ്രഖ്യാപിക്കപ്പെടുകയുണ്ടായി. വിവാദങ്ങളെ കൂടുതല്‍ വഷളാക്കി വെള്ളിയാഴ്ച രാജസ്ഥാനിലെ രജപുത്ര കോട്ടയില്‍ ഒരു മനുഷ്യനെ കൊന്ന് കെട്ടിതൂക്കിയതായും വാര്‍ത്തകള്‍ വരുന്നു. മൃതദേഹത്തിനടുത്ത് പാറക്കുമുകളില്‍ ഭീഷണി സ്വരത്തില്‍ കോറിയിട്ട വാക്കുകള്‍ പത്മാവതി വിവാദത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സവര്‍ണ്ണ ശക്തികള്‍ കെട്ടുകഥകളെ ചരിത്രവസ്തുതകളാക്കി അവതരിപ്പിക്കാന്‍ അധികാരത്തിന്റെ ബലത്തില്‍ ശ്രമിക്കുന്നതായി കാണാം.
പതിനാലാം നൂറ്റാണ്ടില്‍ ഡല്‍ഹി ഭരിച്ച അലാവുദ്ദീന്‍ ഖില്‍ജിയെന്ന ശക്തനായ ഭരണാധികാരി രജപുത്ര രാജ്യമായ മേവാറിലെ ചിറ്റൂര്‍ കോട്ട കീഴടക്കിയതുമായി ബന്ധപ്പെട്ടാണ് പത്മാവതി കെട്ടുകഥകള്‍പ്രചരിച്ചത്. പതിനാലാം നൂറ്റാണ്ടില്‍ രേഖപ്പെടുത്തിയ ഖില്‍ജി വംശവുമായി ബന്ധപ്പെട്ടതോ രജപുത്ര ചരിത്ര രചനകളിലോ പരാമര്‍ശമില്ലാത്ത കഥാപാത്രമാണ് റാണിപത്മാവതി. ശ്രീലങ്കയില്‍ നടന്ന സ്വയം വരത്തിലാണ് റാണിപത്മാവതിയെ മേവാര്‍ രാജാവായ രാജാരതന്‍ സിങ്് വരണമാല്യമണിഞ്ഞതെന്ന് മിത്തുകള്‍ പ്രതിപാദിക്കുന്നത്. എന്നാല്‍ ആ കാലഘട്ടത്തിലെ ശ്രീലങ്കന്‍ ചരിത്ര രേഖകളിലൊന്നും റാണി പത്മാവതിയെപറ്റി പരാമര്‍ശമില്ല. അലാവുദ്ദിന്‍ ഖില്‍ജി മരണപ്പെട്ട് (1316 എഡി) വര്‍ഷങ്ങള്‍ക്കു ശേഷം സൂഫി കവിയായ മാലിക് മുഹമ്മദ് ജയ്‌സി അവദ് ഭാഷയിലെഴുതിയ പത്മാവത് (1540) എന്ന കവിതയിലെ സാങ്കല്‍പിക കഥാപാത്രമാണ് റാണി പത്മാവതി. രാജാ രതന്‍സിങും റാണി പത്മാവതിയുമായുള്ള സ്വയംവരവും നിര്‍വ്യാജ പ്രണയവും ഇതിവൃത്തമാക്കിയ കവിതയായിരുന്നു മുഹമ്മദ് ജയ്‌സിയുടെ പത്മാവതി. അലാവുദ്ദീന്‍ ഖില്‍ജിയുടെ ഭരണ കാലത്തിനും 224 വര്‍ഷങ്ങള്‍ക്ക് ശേഷം കവിതയില്‍ രൂപം കൊണ്ട റാണി പത്മാവതിയെങ്ങനെ രജപുത്ര പ്രൗഢിയുടെ ജ്വലിക്കുന്ന പ്രതീകമായി എന്ന് മനസ്സിലാക്കുമ്പോഴാണ് വിഭജിച്ച് ഭരിക്കുകയെന്ന ബ്രിട്ടീഷ് തന്ത്രത്തിന്റെ വ്യാപ്തി വ്യക്തമാവുക.
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ രാജസ്ഥാനിലെ വക്താവായിരുന്ന ജെയിംസ് ടോഡിന്റെ രജപുത്രരെ പറ്റിയുള്ള പതിനെട്ടാം നൂറ്റാണ്ടിലെഴുതപ്പെട്ട ചരിത്രപുസ്തകമായ അനല്‍ ആന്റ് ആന്റിക്വിറ്റീസ് ഓഫ് രാജസ്ഥാന്‍ എന്ന കൃതിയിലാണ് റാണി പത്മാവതിയെ ചരിത്ര വസ്തുതയായി ആദ്യമായി അവതരിപ്പിക്കപ്പെടുന്നത്. ചരിത്ര രചനക്ക് അദ്ദേഹം അവലംബിച്ചതാകട്ടെ വാഗ്‌മൊഴികളെയും കെട്ടുകഥകളെയുമാണ്. മുസ്‌ലിം രാജാവായിരുന്ന അലാവുദ്ദീന്‍ ഹിന്ദു രാജ്യമായ മേവാര്‍ കീഴടക്കുകയും രാജ്യത്തെ ഹിന്ദു സ്ത്രീകളെല്ലാം സ്ത്രീ ലമ്പടനും ക്രൂരനുമായ ഭരണാധികാരിയില്‍ നിന്നും രക്ഷനേടാന്‍ സ്വയം തീക്കൊളുത്തി ആത്മാഹൂതി ചെയ്തതായും ജെയിംസ് ടോഡ് എഴുതിവച്ചു. ബ്രിട്ടീഷ് ചരിത്രകാരന്മാരുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ രാഷ്ട്രീയ ലാഭേച്ഛയുമായി ബന്ധപ്പെട്ട് കിടക്കുന്നതായിരുന്നെന്ന് ചരിത്രകാരന്മാര്‍ വിലയിരുത്തിയിട്ടുണ്ട്. ജയിംസ് ടോഡ് തന്റെ കൃതിയില്‍ ചരിത്ര വസ്തുതയായി പത്മാവതിയെ അവതരിപ്പിച്ചപ്പോള്‍ മെക്കുലെ പാഠ്യപദ്ധതിയില്‍ ബൗദ്ധിക പരിശീലനം നേടിയ ഹിന്ദു ദേശീയ വാദികള്‍ മുസ്‌ലിം വിരുദ്ധത നിഴലിച്ചുനിന്ന കൊളോണിയല്‍ ചരിത്രത്തെ തങ്ങളുടെ ബഹിഷ്‌കൃത ദേശീയത (ലഃരഹൗശെ്‌ല ിമശേീിമഹശാെ) യെ നിര്‍മ്മിച്ചെടുക്കാനുള്ള ഊര്‍ജ്ജമായാണ് കണ്ടത്.
പത്തൊമ്പതാം നൂറ്റാണ്ടിലെ ബംഗാളി ഭദ്രലോക് സാഹിത്യ രചനകളിലാണ് റാണി പത്മാവതിയെ രജപുത്ര പ്രതിരോധത്തിന്റെ കേന്ദ്ര ബിംബമായി ചിത്രീകരിച്ചുള്ള എഴുത്തുകളുണ്ടാവുന്നത്. പതിനാറാം നൂറ്റാണ്ടിലെ കവി മുഹമ്മദ് ജയ്‌സി തന്റെ സങ്കല്‍പ്പകഥയില്‍ നിര്‍വ്യാജ പ്രണയത്തിന്റെ ബിംബമായി അവതരിപ്പിച്ച റാണി പത്മാവതി എന്ന കഥാപാത്രത്തെ ഹിന്ദു ദേശീയതയുടെ ആരാധ്യമൂര്‍ത്തിയായാണ് പിന്നീട് ബംഗാളി എഴുത്തുകാര്‍ മുന്നോട്ട്‌വെച്ചത്. രംഗലാല്‍ ബന്ദോപാദ്യായുടെ പത്മിനി ഉപാഖ്യാന്‍ (1815) എന്ന ഗദ്യം ജയിംസ് ടോഡിന്റെ വ്യാഖ്യാനത്തെ കടമെടുത്ത് റാണി പത്മാവതിയെ ചരിത്ര വ്യക്തിത്വമായാണ് അവതരിപ്പിച്ചത്. ജ്യോതിന്ദ്രനാഥ് ടാഗോറിന്റെ സരോജിനി-ബാ-ചിറ്റുര്‍ ആക്രമണ്‍ (1875) ക്ഷിരോദ് പ്രസാദിന്റെ പത്മിനി (1906) എന്നീ നാടകങ്ങളിലും റാണി പത്മാവതിയെ മുസ്‌ലിം അധിനിവേശത്തിനെതിരെയുള്ള പ്രതിരോധമായി ചിത്രീകരിക്കപ്പെട്ടു. ബംഗാളി ഭദ്രലോക് രചനകളില്‍ ഉയിര്‍കൊണ്ട ദേശീയവാദ സങ്കല്‍പങ്ങള്‍ ബ്രിട്ടീഷ് വിരുദ്ധതയേക്കാള്‍ മുസ്‌ലിം വിരുദ്ധതയിലധിഷ്ഠിതമായിരുന്നെന്ന് ചരിത്രകാരന്മാര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ബങ്കിങ് ചന്ദ്ര ചാറ്റര്‍ജിയുടെ ആനന്ദ്മഠ് (1882) അടക്കമുള്ള അക്കാലത്തെ ദേശീയത ഉത്തേജിപ്പിക്കുന്ന കൃതികളുടെ ഇതിവൃത്തം മുസ്‌ലിംകളെ മുഖ്യധാരാ ഇന്ത്യന്‍ സമൂഹത്തില്‍ നിന്ന് അപരവത്കരിച്ചു കൊണ്ടുള്ളതായിരുന്നു. അന്നത്തെ നിലവിലുള്ള രാഷ്ട്രീയ വ്യവസ്ഥിതിയെ വിമര്‍ശിക്കുന്നത് ഭരണകൂട നടപടികളിലേക്ക് നയിക്കുമെന്ന ഭയമായിരിക്കാം ബംഗാളി ഹൈന്ദവ ദേശീയ വാദികളെ ആദ്യ ഘട്ടങ്ങളില്‍ ബ്രിട്ടീഷ് വിമര്‍ശനത്തില്‍ നിന്ന് പിറകോട്ട് വലിച്ചത്.
ചരിത്ര വ്യക്തികളെ ആധുനികയുക്തിയില്‍ വിലയിരുത്തുകയെന്നത് ചരിത്രത്തോടും വര്‍ത്തമാന കാലത്തോടും ചെയ്യുന്ന നീതികേടാണ്. അലാവുദ്ദീന്‍ ഖില്‍ജിയും ബാബറും ഔറംഗസീബുമൊക്കെ ആ കാലഘട്ടത്തിന്റെ കണ്ണിലൂടെ വേണം വിലയിരുത്തപ്പെടാന്‍. പ്രശസ്ത ചരിത്രകാരന്‍ ഹര്‍ബന്‍സ് മുഖിയ പറയുന്നത് പതിനാലാം നൂറ്റാണ്ടിലെ ഇന്ത്യ കണ്ട ഏറ്റവും മികച്ച ഭരണാധികാരിയായിരുന്നു അലാവുദ്ദീന്‍ ഖില്‍ജി എന്നാണ്. മംഗോള്‍ രാജാവ് ചെങ്കിസ്ഖാന്റെ പടയോട്ട കാലഘട്ടത്തിലാണ് ഖില്‍ജി ഡല്‍ഹി ഭരിച്ചിരുന്നത്. ചെങ്കിസ്ഖാന്റെ സേനാപതിമാര്‍ ലോകത്തിന്റെ നാനാദിക്കിലേക്ക് സര്‍വനാശം വിതച്ച് പടയോട്ടം നടത്തിയപ്പോള്‍ നിലംപതിക്കാത്തൊരു സാമ്രാജ്യങ്ങളുമുണ്ടായിരുന്നില്ല. അബ്ബാസിദ് ഖലീഫയെ പോലും വധിച്ച് ബഗ്ദാദും മറ്റ് പൗരസ്ത്യ -യൂറോപ്യന്‍ നാടുകളുമെല്ലാം ചുട്ടു ചാമ്പലാക്കിയ മംഗോള്‍ പട കശ്മീരും ലാഹോറും പെഷവാറും കീഴടക്കി യമുനാ തീരത്ത് തമ്പടിച്ചപ്പോള്‍ കനത്ത പ്രത്യാക്രമണത്തിലൂടെ അവരെ തുരത്തിയത് ഖില്‍ജിയായിരുന്നു. ലോകം വിറപ്പിച്ച മംഗോള്‍ പടയോട്ടത്തെ ഇന്ത്യന്‍ മണ്ണില്‍ പ്രവേശിപ്പിക്കാതെ ചെറുത്തു നിന്ന ഭരണാധികാരിയെ നമ്മുടെ ചരിത്ര പുസ്്തകങ്ങള്‍ പരിചയപ്പെടുത്താത്തതിന്റെ രാഷ്ട്രീയ കാരണം ബ്രിട്ടീഷുകാര്‍ പരുവപ്പെടുത്തിയെടുത്ത മുസ്‌ലിം വിരുദ്ധ പൊതുബോധം പൂര്‍വാധികം ശക്തിയോടെ ഇന്നും രാജ്യത്ത് നിലനില്‍ക്കുന്നു എന്നതാണ്. അതേ പൊതുബോധമാണ് കെട്ടുകഥകളുടെ പിന്‍ബലത്തില്‍ റാണി പത്മാവതി ആത്മാഹൂതി ചെയ്യാന്‍ കാരണക്കാരനായ വ്യക്തിയായി അലാവുദ്ദീന്‍ ഖില്‍ജിയെ പ്രതിഷ്ഠിക്കുന്നത്.
അലാവുദ്ദീന്‍ ഖില്‍ജിയെയും മറ്റു ചരിത്ര വ്യക്തിത്വങ്ങളെയും കലാപരമായി വ്യത്യസ്ത ആഖ്യാനങ്ങള്‍ നല്‍കാനും അവതരിപ്പിക്കാനുമുള്ള ആവിഷ്‌കാര സ്വാതന്ത്ര്യത്തെ മാനിച്ചുകൊണ്ട് തന്നെ അതുത്പാദിപ്പിക്കുന്ന മുസ്‌ലിം വിരുദ്ധ പൊതുബോധത്തെ വിമര്‍ശനാത്മകമായി സമീപിക്കാനും കഴിയണം. പുറത്ത് വന്ന പത്മാവതി സിനിമയുടെ വിവരങ്ങളില്‍ നിന്നും മനസ്സിലാവുന്നത് പതിനാറാം നൂറ്റാണ്ടിലെ മുഹമ്മദ് ജയ്‌സിയുടെ രതന്‍സിങ്-പത്മാവതി സ്വയംവര ഇതിവൃത്തത്തേക്കാള്‍ പത്തൊമ്പതാം നൂറ്റാണ്ടിലെ ബംഗാളി ഹിന്ദു ദേശീയവാദികള്‍ സൃഷ്ടിച്ച ആഖ്യാനമാണ് സിനിമ സ്വീകരിച്ചിട്ടുള്ളത് എന്നാണ്. തങ്ങളാരാധിക്കുന്ന റാണിപത്മാവതി നൃത്തം ചെയ്യുന്ന സ്ത്രീയായിരുന്നില്ലെന്നും അതിനാല്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും ശഠിക്കുന്ന സംഘ്പരിവാര്‍ ഭീഷണിയില്‍ മുങ്ങിപോകുന്നത് ചരിത്രത്തെ ഹൈന്ദവ-മുസ്‌ലിം സംഘട്ടനമാക്കി ചിത്രീകരിച്ചുള്ള ജനകീയ കലാരൂപങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിക്കാനിടയുള്ള ഛിദ്രതകളെ കുറിച്ചുള്ള വിമര്‍ശനങ്ങളാണ്.

columns

ദേശീയത ചര്‍ച്ചയാകുമ്പോള്‍-പി.എ ജലീല്‍ വയനാട്

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Published

on

പ്രത്യേക ഭൂവിഭാഗത്തില്‍ ജനങ്ങള്‍ സ്ഥിരമായി, പരമാധികാരമുള്ള ഭരണത്തിന്‍ കീഴില്‍ ജീവിച്ചാല്‍ അതൊരു രാജ്യമായി മാറുന്നു. എന്നാല്‍ ആ പ്രത്യേക ഭൂവിഭാഗത്തിലെ ജനങ്ങളുടെ ഏകതാ ബോധവും പരസ്പര സ്‌നേഹവും സുഖദുഃഖങ്ങളുടെ മത വര്‍ഗ നിരപേക്ഷ സ്വീകാര്യതയും ചരിത്ര ബോധവുമാണ് ആ രാജ്യത്തെ ദേശ രാഷ്ട്രമാക്കുന്നത്. പാശ്ചാത്യ യൂറോപ്യന്‍ രാജ്യങ്ങളെ ഏകോപിപ്പിച്ചതിനും ചരിത്രബോധം നല്‍കിയതിനും പിന്നില്‍ മതത്തിനോ മതാധിഷ്ഠിത ഭരണകൂടങ്ങള്‍ക്കോ ഉള്ള പങ്ക് നിഷേധിക്കാന്‍ കഴിയില്ല. അതുവഴിയാണവരുടെ ദേശീയത അടയാളപ്പെടുത്തുന്നതും. എന്നാല്‍ ഇന്ത്യന്‍ ദേശീയത രൂപപ്പെടുന്നതില്‍ മതത്തിനോ മതാധിഷ്ഠിത ശക്തികള്‍ക്കോ ഒരു പങ്കുമില്ലെന്നതാണ് വിസ്മയം. നൂറ്റാണ്ടുകള്‍ പിന്നിട്ട കോളനി വാഴ്ചയും അതേതുടര്‍ന്നുണ്ടായ ബ്രിട്ടീഷ് വിരുദ്ധതയുമാണ് ഇന്ത്യന്‍ ദേശീയതക്കാധാരം. ഇന്ത്യന്‍ ദേശീയത രൂപപ്പെടുത്തുന്നതില്‍ ജാതി മത ഭേദമെന്യ ഉള്ളില്‍ ഊറിക്കൂടി ഉറച്ച കോളനി വിരോധമുണ്ട്. ആ അര്‍ഥത്തിലാണ് നമ്മുടെ ചരിത്രത്തെ നോക്കി കാണേണ്ടത്. സ്വാതന്ത്ര്യ പ്രഖ്യാപനമുണ്ടാകുന്നതിനു മുന്‍പ്തന്നെ നമ്മുടെ ഭരണഘടന രൂപീകരണത്തെക്കുറിച്ച്ആലോചിച്ചിട്ടുണ്ട്.

മത, വര്‍ഗ വേര്‍തിരുവുകള്‍ക്കതീതമായ ഭരണഘടന ഉണ്ടാക്കാനുള്ള പരിശ്രമം രണ്ടു വര്‍ഷവും ഒന്‍പതു മാസവും 18 ദിവസവും നീണ്ടുനിന്നു. രാജ്യത്തിനു ഒരൗദ്യോഗിക മതമില്ലാത്ത രീതിയില്‍, മതേതരമായി ഭരണഘടന സങ്കല്‍പിക്കപ്പെട്ടു. എന്നാല്‍ ഭൂരിപക്ഷ ന്യൂനപക്ഷ വിശ്വാസികളെ ഉള്‍ക്കൊണ്ട് പോകാനും അവരവരുടെ സംസ്‌കാരങ്ങളോട് കൂറുപുലര്‍ത്തി സമഭാവനയോടെ മുന്നോട്ടുപോകാനും ആഹ്വാനം ചെയ്യുന്നതായി ഭരണഘടനയുടെ സൂക്ഷ്മ വായന വ്യക്തമാക്കുന്നു. ഭരണഘടനയുടെ മുഖവുര തന്നെ സത്താപരമായി എന്താണ് ആ പ്രമാണത്തിന്റെ അവതരണ താത്പര്യമെന്ന് വ്യക്തമാക്കുന്നതാണ്. ജനങ്ങളാല്‍ എഴുതപ്പെട്ട എന്ന തുടക്കം അതിന്റെ മാനവിക മുഖമാണ് തുറക്കപ്പെടുന്നത്.

ദൈവനാമത്തില്‍ എന്ന് തുടങ്ങണമെന്ന് ശഠിച്ച എച്ച്.വി കമ്മത്തിന്റെ വാദമോ, പരമേശ്വര നാമത്തില്‍ വേണമെന്ന് വാദിച്ച ഗോവിന്ദ മാളവ്യയുടെ താല്‍പര്യമോ അല്ല ഇന്ത്യയുടെ മത നിരപേക്ഷ ഭരണ ഘടനാനിര്‍മാണ സമിതി പരിഗണിച്ചത്. ഇന്ത്യ-പാക് വിഭജനത്തിന്റെ വേരുകള്‍ ചെന്നെത്തുന്ന പരിസരം ഹിന്ദു-മുസ്‌ലിം വിദ്വേഷത്തിന്റേതാണ്. താല്‍പര്യമില്ലാതെ നാട് കടത്തപ്പെട്ടവര്‍ ഇരു ഭാഗത്തുമുണ്ട്. മാനവിക ചിന്തകളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ജയിച്ചടക്കിയതാണ് വിഭജനത്തിന്റെ കാതല്‍. ഇവിടെ നിരപരാധികളുടെ മനഃസാക്ഷി വായിക്കാന്‍ ഭരണഘടനാ നിര്‍മാണ സഭക്ക് കഴിഞ്ഞിട്ടുണ്ട്. പാകിസ്ഥാനിലേക്കു പോയവര്‍ തിരിച്ചുവന്നാല്‍ ഇന്ത്യന്‍ പൗരത്വം അവര്‍ക്കു നല്‍കിയേ തീരുവെന്ന് വാദിച്ച ബീഹാറുകാരന്‍ ബ്രിജേഷ് മിശ്രയെ ഓര്‍ക്കുന്നത് അതുകൊണ്ടാണ്. പൗരാവകാശങ്ങളുടെ നീണ്ട വിശദീകരണം 5 മുതല്‍ 11 വരെ അനുഛേദങ്ങള്‍ പറയുന്നത്. പൗരനെ എങ്ങനെ നാടുകടത്താമെന്നല്ല അവനെ എങ്ങനെ ഉള്‍ക്കൊള്ളാമെന്നതിന്റെ വിവരണമാണത്. എന്നാല്‍ ഭരണഘടനയുടെ പിറവിയില്‍ തന്നെ അതില്‍ അസഹിഷ്ണുത കാണിച്ചവരും ചോദ്യംചെയ്തവരുമുണ്ട്. രാഷ്ട്രത്തെ ഒറ്റക്കല്ലില്‍ കൊത്തിയെടുക്കാനുള്ള അവരുടെ ശ്രമത്തിന് കോളനി വാഴ്ചയുടെ പഴക്കമുണ്ട്. അവരുടെ താല്‍പര്യത്തിന് എതിരുനിന്ന പ്രധാന ശക്തി രാഷ്ട്ര പിതാവായിരുന്നു. മഹാത്മജിയെ വകവരുത്തിയതിലൂടെയും ഇപ്പോഴും വീണ്ടും വീണ്ടും കൊന്നുകൊണ്ടിരിക്കുന്നതിലൂടെയും അവരുടെ ലക്ഷ്യത്തിലേക്കു അടുത്തുകൊണ്ടിരിക്കുന്നു.

ബഹുസ്വര സങ്കര സംസ്‌കാരങ്ങളുടെ നിലനില്‍പ്പും വളര്‍ച്ചയും അംഗീകരിക്കാന്‍ കഴിയാത്തവര്‍ ഒരു രാഷ്ട്രമെന്ന നിലക്ക് രാഷ്ട്രരൂപീകരണത്തിന്റെ ചരിത്രമറിയാത്തവരും ദേശീയ പൈതൃകത്തിന്റെ ഘടന അറിയാത്തവരുമാണ്. ദ്രാവിഡ അടിത്തറയിലേക്ക് പിന്നീട് ഉള്‍ച്ചേര്‍ക്കപ്പെട്ട സംസ്‌കാരങ്ങളാണ് ആര്യ, ബൗദ്ധ പൗരസ്ത്യ, പൗരസ്‌ത്യേതര അടരുകള്‍. ഈ കൂടിക്കലര്‍ന്ന ബഹുപാളികളെ വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്ത ഒരു ചരിത്ര പശ്ചാത്തലം ബോധപൂര്‍വം മറന്നുകൊണ്ട് വ്യക്തികളുടെ പ്രാഥമിക പരിഗണനയിലുള്ള ഐച്ഛിക വിഷയമായ വസ്ത്രത്തിലും ഭക്ഷണത്തില്‍പോലും ഇടപെടുന്ന അവസ്ഥ സാമൂഹ്യഘടനയെ തകര്‍ക്കുമെന്നതില്‍ സംശയിക്കേണ്ടതില്ല. ഇന്ത്യയുടെ നാനാത്വത്തിലുള്ള ഏകത്വമെന്ന കാഴ്ചപ്പാട് അംഗീകരിക്കപ്പെടണം. ബഹുസ്വര സങ്കര സംസ്‌കാരം സംരക്ഷിക്കപ്പെട്ടുകൊണ്ടുള്ള ദേശീയ ബോധങ്ങളാണുണ്ടാകേണ്ടത്. മറിച്ചുള്ള വികാരങ്ങളെ ദേശീയതയെന്ന് വിളിക്കാന്‍ കഴിയില്ല.

ഇന്ത്യയുടെ ദേശീയ കവിയാണ് രവീന്ദ്രനാഥ ടാഗോര്‍. ടാഗോര്‍ ദേശീയതയെ നിര്‍വചിച്ചിട്ടുണ്ട്. അത് മാനവികതയില്‍ അധിഷ്ഠിതമാണ്. മാനവികതയില്ലാത്ത ദേശീയത ശാപമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അത് സകല തിന്മയുടെയും മൂലഹേതുവാകുമെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്ന് പുലര്‍ന്നിരിക്കുകയാണ്. മനുഷ്യത്വത്തിനപ്പുറമുള്ള രാജ്യ സ്‌നേഹത്തെപ്പോലും അദ്ദേഹം ശക്തിയായി അപലപിച്ചു. ശാന്തിനികേതനില്‍ താന്‍ നിര്‍മിച്ച സര്‍വകലാശാലയുടെ ആപ്തവാക്യം ‘യത്ര വിശ്വം ഭവത് ഏക നീഡം’ എന്നതായിരുന്നു. അഥവാ ഈ ലോകം മുഴുവന്‍ ഒരു പക്ഷികൂടായിതീരുക വിവിധ വര്‍ണങ്ങളില്‍, വൈവിധ്യമേറിയ കൊഞ്ചലുകളുള്ള കിളിക്കൂടായി ലോകം മാറണമെന്നാഗ്രഹിച്ചു അദ്ദേഹം.

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Continue Reading

columns

സത്യാന്വേഷി-പ്രതിഛായ

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്.

Published

on

‘അത് വക്കീലിനോട് ഇനി മുതല്‍ വാദിക്കരുതെന്ന് ആവശ്യപ്പെടുന്നതുപോലെയാണ്. ഒരു മാധ്യമപ്രവര്‍ത്തകനോട് എങ്ങനെയാണ് എഴുതരുതെന്ന് ആവശ്യപ്പെടാനാകുക? നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹമതിന് മറുപടി പറയാന്‍ ബാധ്യസ്ഥനാണ്. പക്ഷേ ഒരാള്‍ അഭിപ്രായം പറയുന്നതിനെ എങ്ങനെയാണ് മുന്‍കൂട്ടി എതിര്‍ക്കാന്‍കഴിയുക?’ സുപ്രീംകോടതിയിലെ പ്രമുഖന്യായാധിപന്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റേതാണ് ഈകുറിക്കുകൊള്ളുന്ന വാക്കുകള്‍. ‘ആള്‍ട്ട്‌ന്യൂസ് സ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ്‌സുബൈറിനെ സമൂഹമാധ്യമമായ ട്വിറ്ററില്‍ എഴുതുന്നതില്‍നിന്ന് തടയണമെന്ന ഉത്തര്‍പ്രദേശ് പൊലീസിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു രാജ്യത്തെ അത്യുന്നത നീതിപീഠം. സമൂഹമാധ്യമങ്ങളിലെ തെറ്റായവിവരങ്ങളുടെ വസ്തുതാന്വേഷകനായി പ്രസിദ്ധനായ സുബൈറിനെ തുടരെത്തുടരെ കേസുകളുമായി വരിഞ്ഞുമുറുക്കി കാലാകാലത്തേക്ക് തുറുങ്കിലടക്കാനും ബി.ജെ.പി സര്‍ക്കാരുകള്‍ക്കെതിരെ പ്രതികരിക്കാതിരിക്കാനുമായി ഇട്ട പദ്ധതിയെ പൊളിച്ചടുക്കുകയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്. നാലരക്കൊല്ലംമുമ്പ് ട്വീറ്റ്‌ചെയ്ത ഒരു വിഷയത്തിന്റെ പേരിലായിരുന്നു യു.പി സര്‍ക്കാര്‍ സുബൈറിനെ അറസ്റ്റ്‌ചെയ്ത് ജയിലിടച്ചത്. ജൂണ്‍ 27ന് അറസ്റ്റുചെയ്ത സുബൈറിനെ സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യത്തെതുടര്‍ന്ന് മോചിപ്പിച്ചത് ജൂലൈ 21നായിരുന്നു; കൃത്യം 23 ദിവസത്തിനുശേഷം. ഡല്‍ഹിക്കുപുറമെ യു.പിയില്‍ ആറു കേസുകളാണ് സുബൈറിനെതിരെ ചുമത്തിയത്. ഓരോ കേസിലും ജാമ്യം നേടുമ്പോള്‍ വൈകാതെ മറ്റൊരു കേസില്‍ അറസ്റ്റുരേഖപ്പെടുത്തി യുവാവിന്റെ മോചനം വൈകിക്കലായിരുന്നു തന്ത്രം. എന്നാല്‍ ഇത് തിരിച്ചറിഞ്ഞായിരുന്നു കോടതിയുടെ ഇടപെടല്‍. എഫ്.ഐ.ആറുകള്‍ റദ്ദാക്കിയില്ലെങ്കിലും എല്ലാകേസുകളും ഡല്‍ഹി കോടതിയിലേക്ക് മാറ്റാനും സുബൈറിന് ഇടക്കാലം ജാമ്യം നല്‍കി വിട്ടയക്കാനുമായിരുന്നു 21ലെ വിധി.

ഇന്ത്യയുടെ പാരമ്പര്യമാണ് സത്യം. മുണ്ഡകോപനിഷത്തിലെ ‘സത്യമേവ ജയതേ’ ആണ് രാജ്യത്തിന്റെ ഔദ്യോഗികചിഹ്നത്തില്‍ ആലേഖന ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ സത്യം കണ്ടെത്തി അവതരിപ്പിക്കുന്ന ആരും ആര്‍ഷഭാരത പാരമ്പര്യത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. മാധ്യമപ്രവര്‍ത്തകോട്, വിശേഷിച്ച് സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നവരോട് ബി.ജെ.പി ഭരണകൂടങ്ങള്‍ പൊലീസിനെ ഉപയോഗിച്ച് ചെയ്തുകൂട്ടുന്നതെന്തെല്ലാമാണെന്നതിന് മികച്ച തെളിവാണ് സുബൈറിന്റെ അറസ്റ്റും തുടര്‍ന്നുള്ള സംഭവങ്ങളും. എന്നാല്‍ ഇതിന് നേര്‍വിപരീതമായിരുന്നു രാഹുല്‍ഗാന്ധിക്കെതിരായി വ്യാജ വീഡിയോ സംപ്രേഷണംചെയ്തതിന് ‘ടൈംസ് നൗ’ ടി.വി അവതാരകന്‍ രോഹിത് രഞ്ജന് അനുകൂലമായ ബി.ജെ.പി സര്‍ക്കാരിന്റെ നീക്കം. രാഹുല്‍ഗാന്ധി രാജസ്ഥാനില്‍ ടെയ്‌ലറെ കൊലപ്പെടുത്തിയ യുവാക്കളെ കുട്ടികളല്ലേ എന്നു വിളിച്ചെന്ന വ്യാജ പ്രചാരണം നടത്തിയതിന് കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ പൊലീസ് രോഹിത്തിനെ അറസ്റ്റ്‌ചെയ്യാനെത്തിയപ്പോള്‍ മറ്റൊരു കേസ് ചുമത്തി അറസ്റ്റില്‍നിന്ന് രക്ഷിച്ചെടുക്കുകയായിരുന്നു ഡല്‍ഹി പൊലീസ്. പഴയ ഹിന്ദിസിനിമയിലെ ഒരു ഡയലോഗ് പങ്കുവെച്ചായിരുന്നു സുബൈറിന്റെ നാലരവര്‍ഷം മുമ്പത്തെ ട്വീറ്റ്. വിദ്വേഷ പ്രചാരകരോട് വിട്ടുവീഴ്ചയില്ലെന്നാണ് 33 കാരനായ സുബൈറിന്റെ സുധീര പ്രഖ്യാപനം.

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്. നിമിഷങ്ങളെന്നോണം വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്ന നുണ ഫാക്ടറികളുടെ ഓശാരത്തില്‍ അധികാരത്തിലെത്തുന്ന ഭരണകൂടങ്ങള്‍ക്കാണ് ആള്‍ട്ട്‌ന്യൂസ് പ്രധാനമായും വെല്ലുവിളിയുയര്‍ത്തിയത്. സുബൈറിന്റെ ഫാക്ട്‌ചെക് വാര്‍ത്തകള്‍ ലോകത്തെ ഉന്നതമാധ്യമങ്ങള്‍വരെ എടുത്തുകൊടുക്കാനാരംഭിച്ചു. പ്രവാചകനെതിരെ ബി.ജെ.പി വക്താവ് നൂപുര്‍ശര്‍മ നടത്തിയ വിവാദ പ്രസ്താവത്തിന്റെ വീഡിയോ അതേപടി ആള്‍ട്ട്‌ന്യൂസ് പ്രസിദ്ധപ്പെടുത്തിയതാണ് സത്യത്തില്‍ സുബൈറിനെ നോട്ടമിട്ടിരുന്ന ബി.ജെ.പി നേതാക്കളെ പെട്ടെന്ന് പൊലീസിനെ വിട്ട് അറസ്റ്റുചെയ്യാന്‍ നിര്‍ബന്ധിച്ചത്. എന്നാല്‍ ഇതാണ് കാരണമെന്ന് പറയാതെ നാലര വര്‍ഷം മുമ്പത്തെ കാര്യമാണ് പറഞ്ഞതെന്നുമാത്രം. വിവാഹേതര ബന്ധമുണ്ടെന്നതിന് ഭാര്യയെ ഭര്‍ത്താവ് മര്‍ദിക്കുന്നതിന്റെ ദൃശ്യം കാട്ടി അത് ‘ലൗ ജിഹാദാ’ണെന്ന് പ്രചരിപ്പിക്കുന്നവരെപോലുള്ളവരെയും സുബൈര്‍ തുറന്നുകാട്ടി. മേയില്‍ ജ്ഞാന്‍വ്യാപി പള്ളി വിവാദത്തിലും തീവ്ര ഹിന്ദുത്വവാദികള്‍ക്കെതിരെ സുബൈര്‍ നിരവധി പോസ്റ്റുകളിട്ടിരുന്നു. ദേശീയ മാധ്യമങ്ങളിലെ അവതാരകരുടെ തനിനിറം തുറന്നുകാട്ടുകയും സുബൈറിന്റെ പ്രധാന ജോലിയായിരുന്നു. സുബൈറിന്റെ വരുമാനം ലാഭം പ്രതീക്ഷിക്കാതെ സംഭാവനയിലൂടെ പ്രവര്‍ത്തിക്കുന്ന ആള്‍ട്ട്‌ന്യൂസില്‍നിന്ന് കിട്ടുന്ന തുച്ഛമായ വേതനമാണ്. സ്ഥാപനത്തിന്റെ ഉടമകളായ പ്രാവ്ദ മീഡിയ ഫൗണ്ടേഷന്റെ ഡയറക്ടര്‍മാരിലൊരാളാണിപ്പോള്‍. ബെംഗളൂരുവില്‍ ജനിച്ച സുബൈറിന്റെ സ്‌കൂള്‍-കോളജ് വിദ്യാഭ്യാസവും അവിടെയായിരുന്നു.

Continue Reading

columns

ജനാധിപത്യ പോരാട്ടങ്ങളുടെ വിജയം- പി.എം.എ സലാം

വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.

Published

on

വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.

വഖഫ് സംരക്ഷണ റാലിക്ക് ശേഷം വളരെ മോശമായ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയമാണ് സി.പി.എം പയറ്റിയത്. കേരളത്തിലെ മുസ്‌ലിംകളുടെ അട്ടിപ്പേറവകാശം മുസ് ലിംലീഗിനില്ലെന്ന് പറഞ്ഞ് മുസ്‌ലിംലീഗിനെയും മതസംഘടനകളെയും ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തിയത്. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ എല്ലാ മത സംഘടനകളും അംഗങ്ങളായ മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി വഖഫ് നിയമന വിഷയത്തില്‍ പലതവണ മുഖ്യമന്ത്രിയെ കണ്ടിരുന്നു. മുസ്‌ലിം സംഘടനകള്‍ ഒറ്റക്കെട്ടായാണ് ഈ ആവശ്യത്തിനുവേണ്ടി നിലകൊണ്ടത്. എന്നാല്‍ അതിനെയൊന്നും സര്‍ക്കാര്‍ ഗൗനിച്ചില്ല. മതസംഘടനകള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിച്ചതോടൊപ്പം തീരുമാനത്തില്‍നിന്ന് പിന്നോട്ടില്ലെന്ന മട്ടിലാണ് നിയമസഭയില്‍ മന്ത്രിമാര്‍ പോലും സംസാരിച്ചത്.

എന്നാല്‍ ഒരു ഘട്ടത്തിലും സമരത്തില്‍നിന്ന് പിന്തിരിയാന്‍ മുസ്‌ലിംലീഗ് തയ്യാറായില്ല. കേന്ദ്ര വഖഫ് ആക്ടിന് വിരുദ്ധമായി കേരളത്തില്‍ മാത്രം വിവേചനത്തിന്റെ ഈ നിയമം അനുവദിക്കില്ലെന്ന് മുസ്‌ലിംലീഗ് അസന്നിഗ്ധമായി വ്യക്തമാക്കി. വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നതിനെ ന്യായീകരിച്ച്‌കൊണ്ട് സി.പി.എം നേതാക്കളും സൈബര്‍ സഖാക്കളും ധാരാളം എഴുതി. പലപ്പോഴും അനാവശ്യമായി മുസ് ലിം ലീഗിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും ഇവര്‍ ശ്രമിച്ചു. വഖഫ് ബോര്‍ഡില്‍ യു.ഡി.എഫ് അമുസ്‌ലിം നിയമനം നടത്തിയിട്ടുണ്ടെന്ന പച്ചക്കള്ളം അടിച്ചിറക്കി. പി.എസ്.സിക്ക് വിടാനുള്ള തീരുമാനം വഖഫ് ബോര്‍ഡ് ഏകകണ്ഠമായി സ്വീകരിച്ചതാണെന്ന് മുഖ്യമന്ത്രി പോലും നുണ പറഞ്ഞു. കേരളത്തിലെ വന്ദ്യവയോധികരായ മതസംഘടനാ നേതാക്കള്‍ പലപ്പോഴായി മുഖ്യമന്ത്രിയെ കണ്ടെങ്കിലും ഉറപ്പ് നല്‍കുകയല്ലാതെ ഒന്നും നടന്നില്ല. ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ മുസ്‌ലിംലീഗ് അംഗങ്ങള്‍ വഖഫ് നിയമന തീരുമാനം പിന്‍വലിക്കാന്‍ പലതവണ ആവശ്യപ്പെട്ടു. ഒടുവില്‍ ഗത്യന്തരമില്ലാതെയാണ് ഇപ്പോള്‍ തീരുമാനം പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചിരിക്കുന്നത്. മുസ്‌ലിംലീഗിന്റെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പ് നല്‍കിയത്.

ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ വഖഫ് ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഏറ്റവുമൊടുവില്‍ കഴിഞ്ഞ ജൂണ്‍ 28ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സംസ്ഥാന കമ്മിറ്റി ധര്‍ണ സംഘടിപ്പിച്ചു. മതസംഘടനാ നേതാക്കളോട് പച്ചക്കള്ളം പറഞ്ഞ് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയും കൂട്ടരും പലപ്പോഴായി ശ്രമിച്ചത്. 2016 ല്‍ തന്നെ എല്ലാ മുസ്‌ലിം മത സംഘടനകളും മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കീഴില്‍ ഒന്നിച്ച് ഗവര്‍ണറെ പോയി കാണുകയും സര്‍ക്കാര്‍ നീക്കത്തിനെതിരെ ശബ്ദമുയര്‍ത്തുകയും ചെയ്തിരുന്നു. കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരവും നടത്തി. മുഖ്യമന്ത്രിക്കും നിവേദനം നല്‍കി. നിയമസഭക്ക് അകത്ത് മുസ്‌ലിംലീഗിന്റെയും പ്രതിപക്ഷത്തിന്റെയും ശക്തമായ പ്രതിഷേധം ഉണ്ടായി. ബില്ല് വരുന്ന സമയത്തും പാസ്സാക്കുന്ന സമയത്തും ശക്തമായ ഭാഷയില്‍ തന്നെ പ്രതിപക്ഷം എതിര്‍പ്പറിയിച്ചിരുന്നു. ഇതെല്ലാം നിയമസഭാ രേഖയിലുള്ളതാണ്. എന്നാല്‍ അതെല്ലാം മറന്നുകൊണ്ടാണ് മുഖ്യമന്ത്രി കള്ളം പറഞ്ഞത്.

നിയമസഭ പാസ്സാക്കിയ നിയമം ആയതുകൊണ്ട് നിയസമഭയില്‍ തന്നെ അവതരിപ്പിച്ച് തിരുത്തണമെന്നാണ് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടത്. കോഴിക്കോട്ട് നടന്നത് സമരപ്രഖ്യാപനം മാത്രമായിരുന്നു. പിന്നീട് നിരന്തര സമരങ്ങളുടെ ദിവസങ്ങളായിരുന്നു. പ്രതിസന്ധികള്‍ ഏറെയുണ്ടായിട്ടും നിയമം പിന്‍വലിക്കും വരെ മുസ്‌ലിം ലീഗ് സമര രംഗത്ത് ഉറച്ചുനിന്നു. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ തിരുവനന്തപുരത്ത് മുസ്‌ലിംലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സര്‍ക്കാര്‍ പിന്മാറും വരെ സമരം തുടരുമെന്ന് ഈ പരിപാടിയില്‍ നിയമസഭാ പാര്‍ട്ടി ലീഡര്‍ പി.കെ കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചു. കോഴിക്കോട് നടത്തിയ വഖഫ് സംരക്ഷണ റാലിക്ക് ശേഷം രണ്ടാം ഘട്ടമായി പഞ്ചായത്ത്, മുനിസിപ്പല്‍, മേഖലാ കേന്ദ്രങ്ങളില്‍ സമര സംഗമങ്ങള്‍ സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് നടന്ന പ്രതിഷേധ പരിപാടികളായിരുന്നു സമരത്തിന്റെ മൂന്നാം ഘട്ടം.

ഇടക്കാലത്ത് കോവിഡ് വ്യാപകമായപ്പോള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് വഖഫ് സംരക്ഷണ പ്രക്ഷോഭം തുടര്‍ന്നു. മുസ്‌ലിംലീഗിന്റെ വഖഫ് സംരക്ഷണ പ്രക്ഷോഭത്തില്‍ സഹികെട്ട സര്‍ക്കാര്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന കുറ്റം ചുമത്തി പ്രാദേശികമായി കേസുകളെടുത്തു. കോഴിക്കോട് നടന്ന മഹാറാലിക്ക് ശേഷം പതിനായിരം പേര്‍ക്കെതിരെ കേസെടുത്തായിരുന്നു പ്രതികാര നടപടി. വഖഫ് സംരക്ഷണ പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായി മുസ്‌ലിം ലീഗ് കലക്ടറേറ്റ് മാര്‍ച്ചുകളും സംഘടിപ്പിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.