Connect with us

columns

ഷഹീന്‍ബാഗ് സമരവും കോടതി നിരീക്ഷണവും

Published

on

സുഫ്‌യാന്‍ അബ്ദുസ്സലാം

മതേതര ഭാരതത്തെ നെടുകെ പിളര്‍ത്തുന്നതിനുവേണ്ടി സംഘ് സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമാകമാനം അലയടിച്ചിരുന്ന ജനാധിപത്യ പ്രക്ഷോഭ സമരങ്ങളുടെ ഭാഗമായി ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ നടന്ന സമരത്തിനെതിരെ ബി.ജെ.പി സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി വിധി പ്രസ്താവിച്ചിരിക്കുകയാണ്. പാര്‍ലമെന്റിലെ എണ്ണത്തിന്റെ വണ്ണം കാണിച്ച് ഭരണഘടനയെതന്നെ അട്ടിമറിച്ച് ഒരു മതവിഭാഗത്തിന്റെ അസ്തിത്വം ഹനിക്കുന്നതിന്‌വേണ്ടി രൂപപ്പെടുത്തിയ നിയമത്തിനെതിരെ മത രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കതീതമായാണ് രാജ്യത്തെ ജനങ്ങള്‍ അണിനിരന്നത്. 101 ദിവസം പിന്നിട്ട ഷഹീന്‍ബാഗിലെ സമരം കോവിഡ് പശ്ചാത്തലത്തില്‍ രാജ്യതാല്‍പര്യം മാനിച്ച് സമരക്കാര്‍ തന്നെ നിര്‍ത്തിവെച്ചതായിരുന്നു.

ഷഹീന്‍ബാഗ് പോലെയുള്ള സമരങ്ങള്‍ അനുവദിക്കാന്‍ സാധിക്കില്ലെന്നാണ് സമരം നിര്‍ത്തിവെച്ച് ഏഴു മാസം പിന്നിട്ടതിനുശേഷം പുറത്തുവന്ന വിധിയില്‍ പറയുന്നത്. പൊതു ഇടങ്ങളും നിരത്തുകളും പ്രതിഷേധങ്ങള്‍ക്കായി കയ്യടക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ജനത്തിന് അസൗകര്യം സൃഷ്ടിച്ചുകൊണ്ടും അവരുടെ അവകാശങ്ങള്‍ ലംഘിച്ചുകൊണ്ടും അനിശ്ചിതകാലത്തേക്ക് പൊതു സ്ഥലത്ത് പ്രതിഷേധങ്ങള്‍ നടത്തുന്നത് നിയമപ്രകാരം അനുവദനീയമല്ലെന്നുമാണ് കോടതി പറഞ്ഞിരിക്കുന്നത്. ഷഹീന്‍ബാഗ് മാത്രമല്ല, ഇപ്പോള്‍ പഞ്ചാബിലും ഹരിയാനയിലും മറ്റും നടന്നുകൊണ്ടിരിക്കുന്ന കര്‍ഷക സമരങ്ങളും സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന വിധത്തിലാണെന്നാണ് കോടതിയുടെ കണ്ടെത്തല്‍. പൗരന്മാരുടെ പ്രതിഷേധിക്കാനുള്ള അവകാശം പരമമല്ലെന്നും അത് സഞ്ചാര സ്വാതന്ത്ര്യമടക്കമുള്ള പൗരന്മാരുടെ അവകാശത്തെയും പരിഗണിച്ചുകൊണ്ടുമാത്രമേ അനുവദിക്കാന്‍ പാടുള്ളൂ എന്നുമാണ് കോടതി അഭിപ്രായപ്പെട്ടത്. പൊതുസഞ്ചാരം തടസ്സപ്പെടുത്തുന്ന യാതൊന്നും പാടില്ല എന്ന കാര്യത്തില്‍ രാജ്യത്ത് രണ്ടഭിപ്രായമുണ്ടെന്ന് തോന്നുന്നില്ല. സമരത്തിന്റെ പേരിലാവട്ടെ സമ്മേളനങ്ങളുടെയോ ആഘോഷങ്ങളുടെയോ ഉത്സവങ്ങളുടെയോ പേരിലാവട്ടെ പൗരന്റെ സഞ്ചാര സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുക ഭരണഘടന നല്‍കിയ മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ ഒരു ജനാധിപത്യ സംവിധാനത്തില്‍ പ്രതിഷേധിക്കാനുള്ള അവകാശവും ഭരണഘടന നല്‍കുന്നുണ്ട് എന്നതിനാലും സമരം നടത്താനുമുള്ള പൊതുരൂപം എങ്ങനെയായിരിക്കണമെന്ന് നിര്‍ദ്ദേശിക്കാന്‍ കോടതികള്‍ അശക്തമാണ് എന്നതിനാലും പ്രതിഷേധങ്ങള്‍ പാടില്ലെന്ന് പറയാനോ അവയെ നിരോധിക്കാനോ അവക്ക് നിര്‍ണിത രൂപം നല്‍കി ഉത്തരവിറക്കാനോ കോടതികള്‍ക്കും സാധിക്കില്ല.

ഷഹീന്‍ബാഗ് സമരത്തിന് കാരണമായ പ്രശ്‌നങ്ങളെ മറ്റു രാഷ്ട്രീയ വിഷയങ്ങളില്‍ നടക്കുന്ന സമരങ്ങള്‍ക്ക് കാരണമാകുന്ന പ്രശ്‌നങ്ങളെപോലെ നിസ്സാരവത്കരിക്കാന്‍ കഴിയില്ല. രാജ്യത്തിന്റെ ഭരണഘടനയുടെ ഒരിക്കലും ഇളക്കിമാറ്റാന്‍ പാടില്ലെന്ന് കോണ്‍സ്റ്റിറ്റിയുവെന്റ് അസംബ്ലിയും പാര്‍ലമെന്റും സുപ്രീംകോടതിയും നേരത്തെതന്നെ വിധിയെഴുതിയിട്ടുള്ള അനുച്ഛേദങ്ങളിലാണ് കേന്ദ്രസര്‍ക്കാര്‍ കളിച്ചിട്ടുള്ളത്. അത് നിസ്സാര വിഷയമല്ല. ഇന്ത്യ നിലനില്‍ക്കുന്നത് ജനാധിപത്യത്തിലും മതനിരപേക്ഷതയിലുമാണ്. അവ രണ്ടിനെയും അവഗണിച്ച് ഏതെങ്കിലും മതവിഭാഗത്തോട് പക്ഷപാതം കാണിച്ച് നിര്‍മ്മിക്കുന്ന ഏതൊരു നിയമവും ഭരണഘടനക്ക് വിരുദ്ധമാണ്. പൗരത്വ ഭേദഗതി നിയമം ഇങ്ങനെ ഭരണഘടനക്ക് വിരുദ്ധമായാണ് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. ഇക്കാരണത്താലാണ് രാജ്യത്തെ ബഹുഭൂരിപക്ഷം മതനിരപേക്ഷ സമൂഹങ്ങളെയും പ്രക്ഷോഭത്തിലേക്ക് ഇറങ്ങാന്‍ നിര്‍ബന്ധിക്കപ്പെട്ടിട്ടുള്ളത്. ഭരണഘടനാവിരുദ്ധ നിയമം പിന്‍വലിക്കുന്നത്‌വരെ സമരം തുടരുക എന്നത് രാജ്യതാല്‍പര്യമാണ്.

ഷാഹീന്‍ബാഗ് സമരത്തിനെതിരെ സുപ്രീംകോടതിയില്‍ പരാതി വരുന്നതിന്മുമ്പ് അത്തരമൊരു സമരത്തിലേക്ക് ജനങ്ങളെ ഇറങ്ങാന്‍ പ്രേരിപ്പിച്ച പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പൗരത്വ നിയമത്തിനെതിരെ സുപ്രീംകോടതിയില്‍ മതനിരപേക്ഷ പ്രസ്ഥാനങ്ങളും വ്യക്തികളും നല്‍കിയ 143 അപ്പീലുകള്‍ കോടതിക്ക് മുമ്പാകെ ഉണ്ടെന്ന കാര്യം മറന്നുപോകരുത്. ഏഴു മാസം പിന്നിട്ടിട്ടും അതിന്മേലുള്ള വാദം കേള്‍ക്കല്‍ ഇതുവരെ തുടങ്ങിയിട്ടില്ല. ഷഹീന്‍ബാഗില്‍ കണ്ട സമരത്തിന്റെ കാരണങ്ങള്‍ അതിതീവ്രമായി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട് എന്നുതന്നെയാണ് ഇത് വ്യക്തമാക്കുന്നത്. കോവിഡ് കാലമായതുകൊണ്ട് പ്രതിഷേധങ്ങളും സമരങ്ങളും മാറ്റിവെച്ചത് കേന്ദ്ര സര്‍ക്കാരിന് കൂടുതല്‍ ഏകപക്ഷീയ നിയമങ്ങളുണ്ടാക്കാനുള്ള പ്രചോദനമായിട്ടുണ്ട് എന്ന വസ്തുതയും കാണാതിരുന്നുകൂടാ. സമരത്തില്‍ പങ്കെടുത്ത അനേകം പേര്‍ക്കെതിരെ അകാരണമായി കേസുകള്‍ എടുക്കുകയും യു.എ.പി.എ ചുമത്തുകയും ജയിലില്‍ അടക്കപ്പെടുകയും ചെയ്തിട്ടുണ്ടെന്ന കാര്യംകൂടി ഓര്‍ക്കേണ്ടതുണ്ട്.

സഞ്ചാര സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള കോടതി നിരീക്ഷണം ശരിയാണെന്ന് പറയുമ്പോഴും കോടതിയുടെ ചില പരാമര്‍ശങ്ങള്‍ ആശങ്കയുളവാക്കുന്നുണ്ട്. അവയില്‍ ചിലത് ജനങ്ങള്‍ക്കുമേല്‍ കൂടുതല്‍ അടിച്ചമര്‍ത്തലുകള്‍ നടപ്പാക്കാന്‍ കേന്ദ്രത്തെ സഹായിക്കുന്നതാണ്. കോടതി പറയുന്നു: ‘സ്വാതന്ത്ര്യ പ്രക്ഷോഭങ്ങള്‍ നടക്കുന്ന കാലത്ത് പ്രതിഷേധത്തിന്റെ വിത്തുകള്‍ വളരെ ആഴത്തില്‍ വിതച്ചതുകൊണ്ടാണ് ജനാധിപത്യം പുഷ്പിച്ചതെന്ന് നമുക്ക് അറിയാവുന്നതാണ്. എന്നാല്‍ പണ്ടത്തെപ്പോലെ കൊളോണിയല്‍ ഭരണത്തിനെതിരെയുള്ള വിയോജിപ്പിന്റെ ശൈലിയും സമ്പ്രദായങ്ങളും ‘സ്വയം ഭരണ ജനാധിപത്യ’ സംവിധാനങ്ങളോടുള്ള വിയോജിപ്പിനോട് സമപ്പെടുത്താന്‍ കഴിയില്ല.’ ബ്രിട്ടീഷ് സാമ്രാജ്യത്വത്തോട് പൊരുതിയ പോലെയുള്ള പോരാട്ടങ്ങള്‍ സ്വന്തം നാടിന്റെ സര്‍ക്കാരുകളോട് പാടില്ല എന്നാണ് കോടതി നിരീക്ഷിക്കുന്നത്. ഭരിക്കുന്ന സര്‍ക്കാര്‍ ഉണ്ടാക്കിയ നിയമം ഭരണഘടനക്ക് വിരുദ്ധമാണെന്ന നിരീക്ഷണം ശക്തമാണ്. രാജ്യത്തിനെതിരാണ് സര്‍ക്കാര്‍ നടപടി എന്നാണ് ജനങ്ങള്‍ മനസ്സിലാക്കിയിട്ടുള്ളത്. ഭരിക്കുന്നത് വൈദേശികരായാലും സ്വദേശികളായാലും രാജ്യവിരുദ്ധവും ജനവിരുദ്ധവുമായ നിയമങ്ങള്‍ക്കെതിരെ ഉണ്ടാകുന്ന പ്രക്ഷോഭങ്ങളുടെ താല്‍പര്യങ്ങള്‍ സമാനമാണ് എന്നു കോടതി തിരിച്ചറിയേണ്ടതുണ്ട്.

‘സ്വയം ഭരണ ജനാധിപത്യം’ (Selfruled demo-cracy) എന്ന കോടതിയുടെ പരാമര്‍ശം എന്താണ്? നമ്മുടെ രാജ്യം ഒരു പരമാധികാര രാജ്യമാണ്. ജനാധിപത്യത്തില്‍ ജനങ്ങളാണ് പരമാധികാരികള്‍. ജനങ്ങളുടെ അധികാരമായിരുന്നു അധിനിവേശ ശക്തികള്‍ കൈയടക്കിയിരുന്നത്. അവര്‍ ‘സെല്‍ഫ് റൂള്‍ഡ്’ ആയിരുന്നു. മഹാത്മജി പറഞ്ഞു: ‘യഥാര്‍ത്ഥ സ്വരാജ് വരുന്നത് കുറച്ചുപേര്‍ അധികാരം നേടിയെടുക്കുന്നതിലൂടെയല്ല, മറിച്ച് അധികാരം ദുരുപയോഗം ചെയ്യപ്പെടുമ്പോള്‍ അതിനെ പ്രതിരോധിക്കാനുള്ള കഴിവ് എല്ലാവര്‍ക്കുമായി നേടിയെടുക്കുന്നതിലൂടെയാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, അധികാരം നിയന്ത്രിക്കാനും ക്രമപ്പെടുത്താനുമുള്ള അവരുടെ കഴിവിനെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിലൂടെയാണ് സ്വരാജ് നേടേണ്ടത്.’ (യംഗ് ഇന്ത്യ 29/01/1925 പേജ് 41).

പൗരത്വം, ജനായത്തം എന്നിവയുടെ ഭാഗമായി നൈസര്‍ഗികമായി രൂപപ്പെടുന്ന വികാരമാണ് അധികാരികള്‍ക്ക് നേരെയുള്ള ചെറുത്തുനില്‍പ്പും പ്രതിഷേധവും. അവ എങ്ങനെയായിരിക്കണമെന്ന് നിശ്ചയിക്കേണ്ടത് പ്രതിഷേധിക്കുന്നവരാണ്. കോടതി ചൂണ്ടിക്കാണിച്ച പോലെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്ന വിധത്തിലല്ലാതെ നോക്കണമെന്ന് മാത്രം. എന്നാല്‍ പ്രതിഷേധങ്ങളുടെ രൂപം നിശ്ചയിക്കാനുള്ള അധികാരം ഭരിക്കുന്ന സര്‍ക്കാരുകള്‍ക്ക് നല്‍കുക എന്നത് പ്രതിഷേധങ്ങളെ ഇല്ലായ്മ ചെയ്യാന്‍ മാത്രമാണ് സഹായിക്കുക. അനാവശ്യ സമരങ്ങളും അവശ്യ സമരങ്ങളും തിരിച്ചറിയാനുള്ള കഴിവ് ജനാധിപത്യ സമൂഹത്തിനുണ്ട്. ഒരു വിഭാഗത്തെ ഗ്രസിക്കുന്ന നിയമം ഉണ്ടാക്കുമ്പോള്‍ പ്രാഥമികമായി അതിനെതിരെ അഭ്യര്‍ത്ഥനകളും അപേക്ഷകളും ഉണ്ടാകും. ഈ അഭ്യര്‍ത്ഥനകള്‍ കേള്‍ക്കാനും ആശങ്കകള്‍ അകറ്റാനും ശ്രമിക്കുന്നതിന്പകരം തിണ്ണബലം കാണിച്ച് അധികാരത്തിന്റെ ഗര്‍വില്‍ മറ്റുള്ളവരെ കേള്‍ക്കാതെ മുമ്പോട്ട്‌പോകാന്‍ ശ്രമിക്കുമ്പോഴാണ് സമരങ്ങള്‍ രൂപപ്പെടുന്നത്. ജനാധിപത്യം എന്നാല്‍ ഭൂരിപക്ഷാധിപത്യമല്ല എന്നു രാഷ്ട്രശില്‍പികള്‍തന്നെ പഠിപ്പിച്ചു വെച്ചിട്ടുള്ളത് മനസ്സിലാക്കേണ്ടതുണ്ട്. ഭൂരിപക്ഷമുണ്ട് എന്നതിന്റെ പേരില്‍ ഭരണഘടനയെ തന്നെ അട്ടിമറിച്ച് നിയമങ്ങളുണ്ടാക്കുന്നതിനെതിരെ ഉണ്ടാവുന്ന പ്രതിഷേധങ്ങളെ ഭരണഘടനയുടെ കാവല്‍ക്കാരായ കോടതികള്‍ക്ക് സംരക്ഷിച്ച് നിര്‍ത്താനുള്ള ബാധ്യതയുണ്ട്.

സമൂഹത്തിന്റെ സന്തുലിതാവസ്ഥയില്‍ അസ്വസ്ഥതകളുണ്ടാകുമ്പോഴാണ് പ്രതിഷേധങ്ങള്‍ രൂപപ്പെടുന്നത്. അല്ലാതെ പ്രതിഷേധങ്ങളല്ല അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നത്. അസമത്വമാണ് മിക്ക സമരങ്ങളുടെയും അടിസ്ഥാന കാരണം. ഷഹീന്‍ബാഗ് സമരത്തിന്റെ അടിസ്ഥാനകാരണവും അസമത്വമാണ്. മുസ്‌ലിംകളുടെ പൗരത്വം ചോദ്യംചെയ്യുന്ന തരത്തിലുള്ള നിയമമുണ്ടായപ്പോള്‍ അവര്‍ പ്രതിഷേധിച്ചു. അവരുടെ കൂടെ മതനിരപേക്ഷ സമൂഹവും ഇറങ്ങി. സമരം നടത്തിയവരെ പൊലീസ് ക്രൂരമായി ദ്രോഹിക്കുകയാണ് ചെയ്തത്. പ്രതിഷേധക്കാരെ പാഠംപഠിപ്പിക്കണമെന്ന ഉദ്ദേശ്യത്തിലാണ് പൊലീസ് പെരുമാറിയത്. സമരം ചെയ്യുന്നവര്‍ക്കെതിരെയും അവരെ സഹായിക്കുന്നവര്‍ക്കെതിരെയും പ്രതികാരനടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ കൊള്ളക്കാരാണെന്നും പറഞ്ഞത് യു.പി മുഖ്യമന്ത്രി ആയിരുന്നു.
സഞ്ചരിക്കാനുള്ള അവകാശവും പ്രതിഷേധിക്കാനുള്ള അവകാശവും തമ്മിലുള്ള സന്തുലിതാവസ്ഥയുടെ കാര്യത്തിലുള്ള കോടതിയുടെ നീതി മനസ്സിലാക്കാം. പക്ഷേ ഷഹീന്‍ബാഗ് സമരങ്ങളെ യഥാവിധി അപഗ്രഥിച്ചാല്‍ സമരക്കാരുടെ കുത്തിയിരിപ്പോ പ്രതിഷേധമോ ഒന്നുമല്ല സഞ്ചാര സ്വാതന്ത്ര്യത്തെ ബാധിച്ചത് എന്നു മനസ്സിലാക്കാന്‍ സാധിക്കും. സമരം ചെയ്യാനും പ്രതിഷേധിക്കാനും അവകാശമുണ്ടെന്ന് കോടതി സമ്മതിക്കുമ്പോള്‍തന്നെ സമരം ചെയ്യുന്നവര്‍ക്കുള്ള ശരിയായ സൗകര്യങ്ങള്‍ ഒരുക്കാനുള്ള ഉത്തരവാദിത്വം അധികാരികള്‍ക്കുണ്ടായിരുന്നു എന്ന കാര്യം പറയാന്‍ വിട്ടുപോയി. സുരക്ഷാകാരണങ്ങളാലാണ് റൂട്ടുകള്‍ അടച്ചത് എന്ന ന്യായമാണ് പൊലീസ് അന്ന് പറഞ്ഞത്. പ്രതിഷേധക്കാര്‍ക്കെതിരെ ജനങ്ങളെ ഇളക്കിവിടാന്‍വേണ്ടി മാത്രം പൊലീസിന്റെ തലയിലുദിച്ച കുബുദ്ധിയായിരുന്നു അതെന്ന് ആര്‍ക്കാണ് മനസ്സിലാവാത്തത്.

സമരങ്ങളുടെ മറവില്‍ അക്രമവും കൊള്ളയും കൊള്ളിവെപ്പും നടത്തി ജനജീവിതം ദുസ്സഹമാക്കുന്നത് ഒട്ടും ന്യായീകരിക്കാന്‍ സാധ്യമല്ല. അത് ജനാധിപത്യപരമല്ല എന്ന കാര്യത്തില്‍ സംശയമില്ല. ഷഹീന്‍ബാഗ് സമരത്തില്‍ ജനാധിപത്യവിരുദ്ധമായ അക്രമങ്ങളോ കുഴപ്പങ്ങളോ സമരക്കാര്‍ ഉണ്ടാക്കിയതായി കാണാന്‍ കഴിയില്ല. സമരക്കാരെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചിട്ടും അവര്‍ പ്രകോപനങ്ങളില്‍ വീണില്ല എന്നതായിരുന്നു ശരി. വിയോജിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശം നല്‍കിയില്ലെങ്കില്‍ ജനാധിപത്യം ജനാധിപത്യമാവില്ലെന്ന് കോടതി നിരീക്ഷിച്ചിട്ടുള്ളത് സന്തോഷം നല്‍കുന്ന കാര്യമാണ്. എന്നാല്‍ പ്രതിഷേധം അനന്തമായി നീട്ടിക്കൊണ്ടുപോകാന്‍ പാടില്ലെന്നും പ്രതിഷേധങ്ങള്‍ പ്രത്യേക സ്ഥലങ്ങളില്‍ മാത്രമേ പാടുള്ളൂ എന്നും കോടതി പറയുമ്പോള്‍ അതില്‍ ചില അസാംഗത്യങ്ങളുണ്ട്. അനീതി അനന്തമായി നീളുമ്പോള്‍ പ്രതിഷേധവും സമരവും അനന്തമായി നീളുക സ്വാഭാവിക നീതിയുടെ തേട്ടമാണ്. ഭൂരിപക്ഷത്തിന്റെ മറവില്‍ സര്‍ക്കാരുകള്‍ മൗലികാവകാശങ്ങള്‍ ലംഘിക്കുമ്പോള്‍ അതിനെതിരെ ജനങ്ങള്‍ പ്രതിഷേധവുമായി ഇറങ്ങും. ജന്മനാട്ടില്‍നിന്നും ആട്ടിപ്പുറത്താക്കുന്നതിനേക്കാള്‍ വലിയ അക്രമമൊന്നുമല്ല പ്രതിഷേധങ്ങളുടെ ഭാഗമായി ഉണ്ടാകുന്ന അസൗകര്യങ്ങളെന്ന് തിരിച്ചറിയാന്‍ എല്ലാവര്‍ക്കും സാധിക്കേണ്ടതുണ്ട്.

 

columns

ദേശീയത ചര്‍ച്ചയാകുമ്പോള്‍-പി.എ ജലീല്‍ വയനാട്

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Published

on

പ്രത്യേക ഭൂവിഭാഗത്തില്‍ ജനങ്ങള്‍ സ്ഥിരമായി, പരമാധികാരമുള്ള ഭരണത്തിന്‍ കീഴില്‍ ജീവിച്ചാല്‍ അതൊരു രാജ്യമായി മാറുന്നു. എന്നാല്‍ ആ പ്രത്യേക ഭൂവിഭാഗത്തിലെ ജനങ്ങളുടെ ഏകതാ ബോധവും പരസ്പര സ്‌നേഹവും സുഖദുഃഖങ്ങളുടെ മത വര്‍ഗ നിരപേക്ഷ സ്വീകാര്യതയും ചരിത്ര ബോധവുമാണ് ആ രാജ്യത്തെ ദേശ രാഷ്ട്രമാക്കുന്നത്. പാശ്ചാത്യ യൂറോപ്യന്‍ രാജ്യങ്ങളെ ഏകോപിപ്പിച്ചതിനും ചരിത്രബോധം നല്‍കിയതിനും പിന്നില്‍ മതത്തിനോ മതാധിഷ്ഠിത ഭരണകൂടങ്ങള്‍ക്കോ ഉള്ള പങ്ക് നിഷേധിക്കാന്‍ കഴിയില്ല. അതുവഴിയാണവരുടെ ദേശീയത അടയാളപ്പെടുത്തുന്നതും. എന്നാല്‍ ഇന്ത്യന്‍ ദേശീയത രൂപപ്പെടുന്നതില്‍ മതത്തിനോ മതാധിഷ്ഠിത ശക്തികള്‍ക്കോ ഒരു പങ്കുമില്ലെന്നതാണ് വിസ്മയം. നൂറ്റാണ്ടുകള്‍ പിന്നിട്ട കോളനി വാഴ്ചയും അതേതുടര്‍ന്നുണ്ടായ ബ്രിട്ടീഷ് വിരുദ്ധതയുമാണ് ഇന്ത്യന്‍ ദേശീയതക്കാധാരം. ഇന്ത്യന്‍ ദേശീയത രൂപപ്പെടുത്തുന്നതില്‍ ജാതി മത ഭേദമെന്യ ഉള്ളില്‍ ഊറിക്കൂടി ഉറച്ച കോളനി വിരോധമുണ്ട്. ആ അര്‍ഥത്തിലാണ് നമ്മുടെ ചരിത്രത്തെ നോക്കി കാണേണ്ടത്. സ്വാതന്ത്ര്യ പ്രഖ്യാപനമുണ്ടാകുന്നതിനു മുന്‍പ്തന്നെ നമ്മുടെ ഭരണഘടന രൂപീകരണത്തെക്കുറിച്ച്ആലോചിച്ചിട്ടുണ്ട്.

മത, വര്‍ഗ വേര്‍തിരുവുകള്‍ക്കതീതമായ ഭരണഘടന ഉണ്ടാക്കാനുള്ള പരിശ്രമം രണ്ടു വര്‍ഷവും ഒന്‍പതു മാസവും 18 ദിവസവും നീണ്ടുനിന്നു. രാജ്യത്തിനു ഒരൗദ്യോഗിക മതമില്ലാത്ത രീതിയില്‍, മതേതരമായി ഭരണഘടന സങ്കല്‍പിക്കപ്പെട്ടു. എന്നാല്‍ ഭൂരിപക്ഷ ന്യൂനപക്ഷ വിശ്വാസികളെ ഉള്‍ക്കൊണ്ട് പോകാനും അവരവരുടെ സംസ്‌കാരങ്ങളോട് കൂറുപുലര്‍ത്തി സമഭാവനയോടെ മുന്നോട്ടുപോകാനും ആഹ്വാനം ചെയ്യുന്നതായി ഭരണഘടനയുടെ സൂക്ഷ്മ വായന വ്യക്തമാക്കുന്നു. ഭരണഘടനയുടെ മുഖവുര തന്നെ സത്താപരമായി എന്താണ് ആ പ്രമാണത്തിന്റെ അവതരണ താത്പര്യമെന്ന് വ്യക്തമാക്കുന്നതാണ്. ജനങ്ങളാല്‍ എഴുതപ്പെട്ട എന്ന തുടക്കം അതിന്റെ മാനവിക മുഖമാണ് തുറക്കപ്പെടുന്നത്.

ദൈവനാമത്തില്‍ എന്ന് തുടങ്ങണമെന്ന് ശഠിച്ച എച്ച്.വി കമ്മത്തിന്റെ വാദമോ, പരമേശ്വര നാമത്തില്‍ വേണമെന്ന് വാദിച്ച ഗോവിന്ദ മാളവ്യയുടെ താല്‍പര്യമോ അല്ല ഇന്ത്യയുടെ മത നിരപേക്ഷ ഭരണ ഘടനാനിര്‍മാണ സമിതി പരിഗണിച്ചത്. ഇന്ത്യ-പാക് വിഭജനത്തിന്റെ വേരുകള്‍ ചെന്നെത്തുന്ന പരിസരം ഹിന്ദു-മുസ്‌ലിം വിദ്വേഷത്തിന്റേതാണ്. താല്‍പര്യമില്ലാതെ നാട് കടത്തപ്പെട്ടവര്‍ ഇരു ഭാഗത്തുമുണ്ട്. മാനവിക ചിന്തകളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ജയിച്ചടക്കിയതാണ് വിഭജനത്തിന്റെ കാതല്‍. ഇവിടെ നിരപരാധികളുടെ മനഃസാക്ഷി വായിക്കാന്‍ ഭരണഘടനാ നിര്‍മാണ സഭക്ക് കഴിഞ്ഞിട്ടുണ്ട്. പാകിസ്ഥാനിലേക്കു പോയവര്‍ തിരിച്ചുവന്നാല്‍ ഇന്ത്യന്‍ പൗരത്വം അവര്‍ക്കു നല്‍കിയേ തീരുവെന്ന് വാദിച്ച ബീഹാറുകാരന്‍ ബ്രിജേഷ് മിശ്രയെ ഓര്‍ക്കുന്നത് അതുകൊണ്ടാണ്. പൗരാവകാശങ്ങളുടെ നീണ്ട വിശദീകരണം 5 മുതല്‍ 11 വരെ അനുഛേദങ്ങള്‍ പറയുന്നത്. പൗരനെ എങ്ങനെ നാടുകടത്താമെന്നല്ല അവനെ എങ്ങനെ ഉള്‍ക്കൊള്ളാമെന്നതിന്റെ വിവരണമാണത്. എന്നാല്‍ ഭരണഘടനയുടെ പിറവിയില്‍ തന്നെ അതില്‍ അസഹിഷ്ണുത കാണിച്ചവരും ചോദ്യംചെയ്തവരുമുണ്ട്. രാഷ്ട്രത്തെ ഒറ്റക്കല്ലില്‍ കൊത്തിയെടുക്കാനുള്ള അവരുടെ ശ്രമത്തിന് കോളനി വാഴ്ചയുടെ പഴക്കമുണ്ട്. അവരുടെ താല്‍പര്യത്തിന് എതിരുനിന്ന പ്രധാന ശക്തി രാഷ്ട്ര പിതാവായിരുന്നു. മഹാത്മജിയെ വകവരുത്തിയതിലൂടെയും ഇപ്പോഴും വീണ്ടും വീണ്ടും കൊന്നുകൊണ്ടിരിക്കുന്നതിലൂടെയും അവരുടെ ലക്ഷ്യത്തിലേക്കു അടുത്തുകൊണ്ടിരിക്കുന്നു.

ബഹുസ്വര സങ്കര സംസ്‌കാരങ്ങളുടെ നിലനില്‍പ്പും വളര്‍ച്ചയും അംഗീകരിക്കാന്‍ കഴിയാത്തവര്‍ ഒരു രാഷ്ട്രമെന്ന നിലക്ക് രാഷ്ട്രരൂപീകരണത്തിന്റെ ചരിത്രമറിയാത്തവരും ദേശീയ പൈതൃകത്തിന്റെ ഘടന അറിയാത്തവരുമാണ്. ദ്രാവിഡ അടിത്തറയിലേക്ക് പിന്നീട് ഉള്‍ച്ചേര്‍ക്കപ്പെട്ട സംസ്‌കാരങ്ങളാണ് ആര്യ, ബൗദ്ധ പൗരസ്ത്യ, പൗരസ്‌ത്യേതര അടരുകള്‍. ഈ കൂടിക്കലര്‍ന്ന ബഹുപാളികളെ വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്ത ഒരു ചരിത്ര പശ്ചാത്തലം ബോധപൂര്‍വം മറന്നുകൊണ്ട് വ്യക്തികളുടെ പ്രാഥമിക പരിഗണനയിലുള്ള ഐച്ഛിക വിഷയമായ വസ്ത്രത്തിലും ഭക്ഷണത്തില്‍പോലും ഇടപെടുന്ന അവസ്ഥ സാമൂഹ്യഘടനയെ തകര്‍ക്കുമെന്നതില്‍ സംശയിക്കേണ്ടതില്ല. ഇന്ത്യയുടെ നാനാത്വത്തിലുള്ള ഏകത്വമെന്ന കാഴ്ചപ്പാട് അംഗീകരിക്കപ്പെടണം. ബഹുസ്വര സങ്കര സംസ്‌കാരം സംരക്ഷിക്കപ്പെട്ടുകൊണ്ടുള്ള ദേശീയ ബോധങ്ങളാണുണ്ടാകേണ്ടത്. മറിച്ചുള്ള വികാരങ്ങളെ ദേശീയതയെന്ന് വിളിക്കാന്‍ കഴിയില്ല.

ഇന്ത്യയുടെ ദേശീയ കവിയാണ് രവീന്ദ്രനാഥ ടാഗോര്‍. ടാഗോര്‍ ദേശീയതയെ നിര്‍വചിച്ചിട്ടുണ്ട്. അത് മാനവികതയില്‍ അധിഷ്ഠിതമാണ്. മാനവികതയില്ലാത്ത ദേശീയത ശാപമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അത് സകല തിന്മയുടെയും മൂലഹേതുവാകുമെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്ന് പുലര്‍ന്നിരിക്കുകയാണ്. മനുഷ്യത്വത്തിനപ്പുറമുള്ള രാജ്യ സ്‌നേഹത്തെപ്പോലും അദ്ദേഹം ശക്തിയായി അപലപിച്ചു. ശാന്തിനികേതനില്‍ താന്‍ നിര്‍മിച്ച സര്‍വകലാശാലയുടെ ആപ്തവാക്യം ‘യത്ര വിശ്വം ഭവത് ഏക നീഡം’ എന്നതായിരുന്നു. അഥവാ ഈ ലോകം മുഴുവന്‍ ഒരു പക്ഷികൂടായിതീരുക വിവിധ വര്‍ണങ്ങളില്‍, വൈവിധ്യമേറിയ കൊഞ്ചലുകളുള്ള കിളിക്കൂടായി ലോകം മാറണമെന്നാഗ്രഹിച്ചു അദ്ദേഹം.

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Continue Reading

columns

സത്യാന്വേഷി-പ്രതിഛായ

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്.

Published

on

‘അത് വക്കീലിനോട് ഇനി മുതല്‍ വാദിക്കരുതെന്ന് ആവശ്യപ്പെടുന്നതുപോലെയാണ്. ഒരു മാധ്യമപ്രവര്‍ത്തകനോട് എങ്ങനെയാണ് എഴുതരുതെന്ന് ആവശ്യപ്പെടാനാകുക? നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹമതിന് മറുപടി പറയാന്‍ ബാധ്യസ്ഥനാണ്. പക്ഷേ ഒരാള്‍ അഭിപ്രായം പറയുന്നതിനെ എങ്ങനെയാണ് മുന്‍കൂട്ടി എതിര്‍ക്കാന്‍കഴിയുക?’ സുപ്രീംകോടതിയിലെ പ്രമുഖന്യായാധിപന്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റേതാണ് ഈകുറിക്കുകൊള്ളുന്ന വാക്കുകള്‍. ‘ആള്‍ട്ട്‌ന്യൂസ് സ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ്‌സുബൈറിനെ സമൂഹമാധ്യമമായ ട്വിറ്ററില്‍ എഴുതുന്നതില്‍നിന്ന് തടയണമെന്ന ഉത്തര്‍പ്രദേശ് പൊലീസിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു രാജ്യത്തെ അത്യുന്നത നീതിപീഠം. സമൂഹമാധ്യമങ്ങളിലെ തെറ്റായവിവരങ്ങളുടെ വസ്തുതാന്വേഷകനായി പ്രസിദ്ധനായ സുബൈറിനെ തുടരെത്തുടരെ കേസുകളുമായി വരിഞ്ഞുമുറുക്കി കാലാകാലത്തേക്ക് തുറുങ്കിലടക്കാനും ബി.ജെ.പി സര്‍ക്കാരുകള്‍ക്കെതിരെ പ്രതികരിക്കാതിരിക്കാനുമായി ഇട്ട പദ്ധതിയെ പൊളിച്ചടുക്കുകയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്. നാലരക്കൊല്ലംമുമ്പ് ട്വീറ്റ്‌ചെയ്ത ഒരു വിഷയത്തിന്റെ പേരിലായിരുന്നു യു.പി സര്‍ക്കാര്‍ സുബൈറിനെ അറസ്റ്റ്‌ചെയ്ത് ജയിലിടച്ചത്. ജൂണ്‍ 27ന് അറസ്റ്റുചെയ്ത സുബൈറിനെ സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യത്തെതുടര്‍ന്ന് മോചിപ്പിച്ചത് ജൂലൈ 21നായിരുന്നു; കൃത്യം 23 ദിവസത്തിനുശേഷം. ഡല്‍ഹിക്കുപുറമെ യു.പിയില്‍ ആറു കേസുകളാണ് സുബൈറിനെതിരെ ചുമത്തിയത്. ഓരോ കേസിലും ജാമ്യം നേടുമ്പോള്‍ വൈകാതെ മറ്റൊരു കേസില്‍ അറസ്റ്റുരേഖപ്പെടുത്തി യുവാവിന്റെ മോചനം വൈകിക്കലായിരുന്നു തന്ത്രം. എന്നാല്‍ ഇത് തിരിച്ചറിഞ്ഞായിരുന്നു കോടതിയുടെ ഇടപെടല്‍. എഫ്.ഐ.ആറുകള്‍ റദ്ദാക്കിയില്ലെങ്കിലും എല്ലാകേസുകളും ഡല്‍ഹി കോടതിയിലേക്ക് മാറ്റാനും സുബൈറിന് ഇടക്കാലം ജാമ്യം നല്‍കി വിട്ടയക്കാനുമായിരുന്നു 21ലെ വിധി.

ഇന്ത്യയുടെ പാരമ്പര്യമാണ് സത്യം. മുണ്ഡകോപനിഷത്തിലെ ‘സത്യമേവ ജയതേ’ ആണ് രാജ്യത്തിന്റെ ഔദ്യോഗികചിഹ്നത്തില്‍ ആലേഖന ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ സത്യം കണ്ടെത്തി അവതരിപ്പിക്കുന്ന ആരും ആര്‍ഷഭാരത പാരമ്പര്യത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. മാധ്യമപ്രവര്‍ത്തകോട്, വിശേഷിച്ച് സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നവരോട് ബി.ജെ.പി ഭരണകൂടങ്ങള്‍ പൊലീസിനെ ഉപയോഗിച്ച് ചെയ്തുകൂട്ടുന്നതെന്തെല്ലാമാണെന്നതിന് മികച്ച തെളിവാണ് സുബൈറിന്റെ അറസ്റ്റും തുടര്‍ന്നുള്ള സംഭവങ്ങളും. എന്നാല്‍ ഇതിന് നേര്‍വിപരീതമായിരുന്നു രാഹുല്‍ഗാന്ധിക്കെതിരായി വ്യാജ വീഡിയോ സംപ്രേഷണംചെയ്തതിന് ‘ടൈംസ് നൗ’ ടി.വി അവതാരകന്‍ രോഹിത് രഞ്ജന് അനുകൂലമായ ബി.ജെ.പി സര്‍ക്കാരിന്റെ നീക്കം. രാഹുല്‍ഗാന്ധി രാജസ്ഥാനില്‍ ടെയ്‌ലറെ കൊലപ്പെടുത്തിയ യുവാക്കളെ കുട്ടികളല്ലേ എന്നു വിളിച്ചെന്ന വ്യാജ പ്രചാരണം നടത്തിയതിന് കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ പൊലീസ് രോഹിത്തിനെ അറസ്റ്റ്‌ചെയ്യാനെത്തിയപ്പോള്‍ മറ്റൊരു കേസ് ചുമത്തി അറസ്റ്റില്‍നിന്ന് രക്ഷിച്ചെടുക്കുകയായിരുന്നു ഡല്‍ഹി പൊലീസ്. പഴയ ഹിന്ദിസിനിമയിലെ ഒരു ഡയലോഗ് പങ്കുവെച്ചായിരുന്നു സുബൈറിന്റെ നാലരവര്‍ഷം മുമ്പത്തെ ട്വീറ്റ്. വിദ്വേഷ പ്രചാരകരോട് വിട്ടുവീഴ്ചയില്ലെന്നാണ് 33 കാരനായ സുബൈറിന്റെ സുധീര പ്രഖ്യാപനം.

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്. നിമിഷങ്ങളെന്നോണം വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്ന നുണ ഫാക്ടറികളുടെ ഓശാരത്തില്‍ അധികാരത്തിലെത്തുന്ന ഭരണകൂടങ്ങള്‍ക്കാണ് ആള്‍ട്ട്‌ന്യൂസ് പ്രധാനമായും വെല്ലുവിളിയുയര്‍ത്തിയത്. സുബൈറിന്റെ ഫാക്ട്‌ചെക് വാര്‍ത്തകള്‍ ലോകത്തെ ഉന്നതമാധ്യമങ്ങള്‍വരെ എടുത്തുകൊടുക്കാനാരംഭിച്ചു. പ്രവാചകനെതിരെ ബി.ജെ.പി വക്താവ് നൂപുര്‍ശര്‍മ നടത്തിയ വിവാദ പ്രസ്താവത്തിന്റെ വീഡിയോ അതേപടി ആള്‍ട്ട്‌ന്യൂസ് പ്രസിദ്ധപ്പെടുത്തിയതാണ് സത്യത്തില്‍ സുബൈറിനെ നോട്ടമിട്ടിരുന്ന ബി.ജെ.പി നേതാക്കളെ പെട്ടെന്ന് പൊലീസിനെ വിട്ട് അറസ്റ്റുചെയ്യാന്‍ നിര്‍ബന്ധിച്ചത്. എന്നാല്‍ ഇതാണ് കാരണമെന്ന് പറയാതെ നാലര വര്‍ഷം മുമ്പത്തെ കാര്യമാണ് പറഞ്ഞതെന്നുമാത്രം. വിവാഹേതര ബന്ധമുണ്ടെന്നതിന് ഭാര്യയെ ഭര്‍ത്താവ് മര്‍ദിക്കുന്നതിന്റെ ദൃശ്യം കാട്ടി അത് ‘ലൗ ജിഹാദാ’ണെന്ന് പ്രചരിപ്പിക്കുന്നവരെപോലുള്ളവരെയും സുബൈര്‍ തുറന്നുകാട്ടി. മേയില്‍ ജ്ഞാന്‍വ്യാപി പള്ളി വിവാദത്തിലും തീവ്ര ഹിന്ദുത്വവാദികള്‍ക്കെതിരെ സുബൈര്‍ നിരവധി പോസ്റ്റുകളിട്ടിരുന്നു. ദേശീയ മാധ്യമങ്ങളിലെ അവതാരകരുടെ തനിനിറം തുറന്നുകാട്ടുകയും സുബൈറിന്റെ പ്രധാന ജോലിയായിരുന്നു. സുബൈറിന്റെ വരുമാനം ലാഭം പ്രതീക്ഷിക്കാതെ സംഭാവനയിലൂടെ പ്രവര്‍ത്തിക്കുന്ന ആള്‍ട്ട്‌ന്യൂസില്‍നിന്ന് കിട്ടുന്ന തുച്ഛമായ വേതനമാണ്. സ്ഥാപനത്തിന്റെ ഉടമകളായ പ്രാവ്ദ മീഡിയ ഫൗണ്ടേഷന്റെ ഡയറക്ടര്‍മാരിലൊരാളാണിപ്പോള്‍. ബെംഗളൂരുവില്‍ ജനിച്ച സുബൈറിന്റെ സ്‌കൂള്‍-കോളജ് വിദ്യാഭ്യാസവും അവിടെയായിരുന്നു.

Continue Reading

columns

ജനാധിപത്യ പോരാട്ടങ്ങളുടെ വിജയം- പി.എം.എ സലാം

വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.

Published

on

വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.

വഖഫ് സംരക്ഷണ റാലിക്ക് ശേഷം വളരെ മോശമായ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയമാണ് സി.പി.എം പയറ്റിയത്. കേരളത്തിലെ മുസ്‌ലിംകളുടെ അട്ടിപ്പേറവകാശം മുസ് ലിംലീഗിനില്ലെന്ന് പറഞ്ഞ് മുസ്‌ലിംലീഗിനെയും മതസംഘടനകളെയും ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തിയത്. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ എല്ലാ മത സംഘടനകളും അംഗങ്ങളായ മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി വഖഫ് നിയമന വിഷയത്തില്‍ പലതവണ മുഖ്യമന്ത്രിയെ കണ്ടിരുന്നു. മുസ്‌ലിം സംഘടനകള്‍ ഒറ്റക്കെട്ടായാണ് ഈ ആവശ്യത്തിനുവേണ്ടി നിലകൊണ്ടത്. എന്നാല്‍ അതിനെയൊന്നും സര്‍ക്കാര്‍ ഗൗനിച്ചില്ല. മതസംഘടനകള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിച്ചതോടൊപ്പം തീരുമാനത്തില്‍നിന്ന് പിന്നോട്ടില്ലെന്ന മട്ടിലാണ് നിയമസഭയില്‍ മന്ത്രിമാര്‍ പോലും സംസാരിച്ചത്.

എന്നാല്‍ ഒരു ഘട്ടത്തിലും സമരത്തില്‍നിന്ന് പിന്തിരിയാന്‍ മുസ്‌ലിംലീഗ് തയ്യാറായില്ല. കേന്ദ്ര വഖഫ് ആക്ടിന് വിരുദ്ധമായി കേരളത്തില്‍ മാത്രം വിവേചനത്തിന്റെ ഈ നിയമം അനുവദിക്കില്ലെന്ന് മുസ്‌ലിംലീഗ് അസന്നിഗ്ധമായി വ്യക്തമാക്കി. വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നതിനെ ന്യായീകരിച്ച്‌കൊണ്ട് സി.പി.എം നേതാക്കളും സൈബര്‍ സഖാക്കളും ധാരാളം എഴുതി. പലപ്പോഴും അനാവശ്യമായി മുസ് ലിം ലീഗിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും ഇവര്‍ ശ്രമിച്ചു. വഖഫ് ബോര്‍ഡില്‍ യു.ഡി.എഫ് അമുസ്‌ലിം നിയമനം നടത്തിയിട്ടുണ്ടെന്ന പച്ചക്കള്ളം അടിച്ചിറക്കി. പി.എസ്.സിക്ക് വിടാനുള്ള തീരുമാനം വഖഫ് ബോര്‍ഡ് ഏകകണ്ഠമായി സ്വീകരിച്ചതാണെന്ന് മുഖ്യമന്ത്രി പോലും നുണ പറഞ്ഞു. കേരളത്തിലെ വന്ദ്യവയോധികരായ മതസംഘടനാ നേതാക്കള്‍ പലപ്പോഴായി മുഖ്യമന്ത്രിയെ കണ്ടെങ്കിലും ഉറപ്പ് നല്‍കുകയല്ലാതെ ഒന്നും നടന്നില്ല. ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ മുസ്‌ലിംലീഗ് അംഗങ്ങള്‍ വഖഫ് നിയമന തീരുമാനം പിന്‍വലിക്കാന്‍ പലതവണ ആവശ്യപ്പെട്ടു. ഒടുവില്‍ ഗത്യന്തരമില്ലാതെയാണ് ഇപ്പോള്‍ തീരുമാനം പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചിരിക്കുന്നത്. മുസ്‌ലിംലീഗിന്റെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പ് നല്‍കിയത്.

ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ വഖഫ് ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഏറ്റവുമൊടുവില്‍ കഴിഞ്ഞ ജൂണ്‍ 28ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സംസ്ഥാന കമ്മിറ്റി ധര്‍ണ സംഘടിപ്പിച്ചു. മതസംഘടനാ നേതാക്കളോട് പച്ചക്കള്ളം പറഞ്ഞ് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയും കൂട്ടരും പലപ്പോഴായി ശ്രമിച്ചത്. 2016 ല്‍ തന്നെ എല്ലാ മുസ്‌ലിം മത സംഘടനകളും മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കീഴില്‍ ഒന്നിച്ച് ഗവര്‍ണറെ പോയി കാണുകയും സര്‍ക്കാര്‍ നീക്കത്തിനെതിരെ ശബ്ദമുയര്‍ത്തുകയും ചെയ്തിരുന്നു. കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരവും നടത്തി. മുഖ്യമന്ത്രിക്കും നിവേദനം നല്‍കി. നിയമസഭക്ക് അകത്ത് മുസ്‌ലിംലീഗിന്റെയും പ്രതിപക്ഷത്തിന്റെയും ശക്തമായ പ്രതിഷേധം ഉണ്ടായി. ബില്ല് വരുന്ന സമയത്തും പാസ്സാക്കുന്ന സമയത്തും ശക്തമായ ഭാഷയില്‍ തന്നെ പ്രതിപക്ഷം എതിര്‍പ്പറിയിച്ചിരുന്നു. ഇതെല്ലാം നിയമസഭാ രേഖയിലുള്ളതാണ്. എന്നാല്‍ അതെല്ലാം മറന്നുകൊണ്ടാണ് മുഖ്യമന്ത്രി കള്ളം പറഞ്ഞത്.

നിയമസഭ പാസ്സാക്കിയ നിയമം ആയതുകൊണ്ട് നിയസമഭയില്‍ തന്നെ അവതരിപ്പിച്ച് തിരുത്തണമെന്നാണ് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടത്. കോഴിക്കോട്ട് നടന്നത് സമരപ്രഖ്യാപനം മാത്രമായിരുന്നു. പിന്നീട് നിരന്തര സമരങ്ങളുടെ ദിവസങ്ങളായിരുന്നു. പ്രതിസന്ധികള്‍ ഏറെയുണ്ടായിട്ടും നിയമം പിന്‍വലിക്കും വരെ മുസ്‌ലിം ലീഗ് സമര രംഗത്ത് ഉറച്ചുനിന്നു. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ തിരുവനന്തപുരത്ത് മുസ്‌ലിംലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സര്‍ക്കാര്‍ പിന്മാറും വരെ സമരം തുടരുമെന്ന് ഈ പരിപാടിയില്‍ നിയമസഭാ പാര്‍ട്ടി ലീഡര്‍ പി.കെ കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചു. കോഴിക്കോട് നടത്തിയ വഖഫ് സംരക്ഷണ റാലിക്ക് ശേഷം രണ്ടാം ഘട്ടമായി പഞ്ചായത്ത്, മുനിസിപ്പല്‍, മേഖലാ കേന്ദ്രങ്ങളില്‍ സമര സംഗമങ്ങള്‍ സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് നടന്ന പ്രതിഷേധ പരിപാടികളായിരുന്നു സമരത്തിന്റെ മൂന്നാം ഘട്ടം.

ഇടക്കാലത്ത് കോവിഡ് വ്യാപകമായപ്പോള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് വഖഫ് സംരക്ഷണ പ്രക്ഷോഭം തുടര്‍ന്നു. മുസ്‌ലിംലീഗിന്റെ വഖഫ് സംരക്ഷണ പ്രക്ഷോഭത്തില്‍ സഹികെട്ട സര്‍ക്കാര്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന കുറ്റം ചുമത്തി പ്രാദേശികമായി കേസുകളെടുത്തു. കോഴിക്കോട് നടന്ന മഹാറാലിക്ക് ശേഷം പതിനായിരം പേര്‍ക്കെതിരെ കേസെടുത്തായിരുന്നു പ്രതികാര നടപടി. വഖഫ് സംരക്ഷണ പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായി മുസ്‌ലിം ലീഗ് കലക്ടറേറ്റ് മാര്‍ച്ചുകളും സംഘടിപ്പിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.