columns
നൂറാം വര്‍ഷത്തില്‍ വഴിമുട്ടിനില്‍ക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി
ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി 100ാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ സി.പി.ഐ പറയുന്നത് ‘അതിന് ഇനിയും അഞ്ചുകൊല്ലം കാത്തിരിക്കണമെന്നാണ്.’ ഇതൊരു സൈദ്ധാന്തിക തര്‍ക്കമായി ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും മുന്നിലുണ്ട്
എം. ജോണ്‍സണ്‍ റോച്ച്
ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി 100ാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ സി.പി.ഐ പറയുന്നത് ‘അതിന് ഇനിയും അഞ്ചുകൊല്ലം കാത്തിരിക്കണമെന്നാണ്.’ ഇതൊരു സൈദ്ധാന്തിക തര്‍ക്കമായി ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും മുന്നിലുണ്ട്. ഇന്ത്യന്‍ കമ്യൂണിസ്റ്റ്പാര്‍ട്ടി അന്നത്തെ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന താഷ്‌കന്റില്‍ 1920 ഒക്‌ടോബര്‍ 17ന് രൂപീകൃതമായെന്നാണ് സി.പി.എമ്മിന്റെ വാദം. അതല്ല, കാണ്‍പൂരില്‍ 1925 ഡിംസബര്‍ 25 മുതല്‍ 28 വരെ ഔപചാരികമായിചേര്‍ന്ന സമ്മളേനത്തിലാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം ഉടലെടുത്തതെന്നാണ് സി.പി.ഐ പറയുന്നത്. ഈ തര്‍ക്കം എന്തുമാകട്ടെ സി.പി.എമ്മിന്റെ നൂറാം വാര്‍ഷികാചരണം സമ്മതിച്ചു കൊടുത്തുകൊണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നൂറുവര്‍ഷം ചുരുക്കത്തിലൊന്ന് വിലയിരുത്താം.
കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തില്‍ വിശ്വസിച്ചു പ്രവര്‍ത്തിക്കുന്ന 16 ഓളം കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇന്ന് ഇന്ത്യയിലുണ്ട്. അതില്‍ പ്രധാനം സി.പി.എമ്മും സി.പി.ഐയും നക്‌സല്‍ ഗ്രൂപ്പുകളുമാണ്. ഇവരുടെ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രംതന്നെ ഒരു ഉട്ടോപ്യന്‍ ആശയമാണെന്ന് ലോകം തിരിച്ചറിഞ്ഞിരിക്കുന്നു. അന്ന് പശ്ചാത്യരാജ്യങ്ങളില്‍ നിലനിന്നിരുന്ന മുതലാളി-തൊഴിലാളി ബന്ധങ്ങളെയും ലാഭങ്ങളെയും അതിന്‍മേലുള്ള മിച്ചമൂല്യങ്ങളെയും വിലയിരുത്തി കാറല്‍മാര്‍ക്‌സ് എഴുതിയുണ്ടാക്കിയ പ്രത്യയശാസ്ത്രത്തിന് ഇന്നത്തെ ലോകത്ത് ഒട്ടും പ്രസക്തിയില്ല. ഇപ്പോള്‍ ലോകത്ത് മുതലാളി-തൊഴിലാളി ബന്ധങ്ങളുടെ സ്വഭാവവും നിലനില്‍പ്പും രീതിയും പാടെ മാറി മറിഞ്ഞിരിക്കുന്നു. റോബോട്ടുകളുടെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിയുടെയും കംപ്യൂട്ടറുകളുടെയും വിവിധ മേഖലകളിലെ പുത്തന്‍ ടെക്‌നോളജികളുടെയും ലോകത്ത് മാര്‍ക്‌സിന്റെ അന്നത്തെ മുതലാളി-തൊഴിലാളി ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ എഴുതിയ പ്രത്യയശാസ്ത്രത്തിന് ഇന്ന് ഒരര്‍ഥവുമില്ല.
കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം അനുസരിച്ച് ചൂഷിതര്‍ സംഘടിച്ച് ചൂഷകര്‍ക്കെതിരെ വിപ്ലവത്തിലൂടെ അധികാരം കൈയ്യടക്കുകയെന്നതാണ് ദൗത്യം. ഇതിന്റെ താത്വിക അടിത്തറ വൈരുധ്യാത്മിക ഭൗതികവാദത്തില്‍ അതിഷ്ഠിതവുമാണ്. അതിന്റെ അടിസ്ഥാനത്തിലാണ് മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് കേരളത്തിലുടനീളം ഇവര്‍ ബോധവത്കരണം നടത്തിക്കൊണ്ടിരുന്നത്. എന്നാല്‍, ഇപ്പോള്‍ വൈരുധ്യാത്മിക ഭൗതികവാദത്തെക്കുറിച്ച് ഉരിയാടുന്നില്ല. ഒരു കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിലൂന്നിയുള്ള വിപ്ലവത്തിലൂടെ ഭരണം കൈയ്യടക്കുകയെന്നത് ഇന്നത്തെ ലോക സാഹചര്യത്തില്‍ അസാധ്യമായിത്തീര്‍ന്നിരിക്കുന്നു. നിലവിലെ വ്യവസ്ഥിതിയിലെ പാളിച്ചകള്‍ തീര്‍ത്ത് മുന്നോട്ടു പോകുകയെന്നതാണ് പ്രായോഗികതയും അഭികാമ്യവുമെന്ന തിരിച്ചറിവ് എവിടെയും മനുഷ്യന് ഉണ്ടായിട്ടുണ്ട്. വിപ്ലവത്തിലൂടെ ഭരണം കൈയ്യാളുകയും കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ഉപേക്ഷിക്കാതിരിക്കുകയും ചെയ്ത തെക്കന്‍ അമേരിക്കയിലെ രാജ്യങ്ങള്‍ വികസനത്തില്‍ പിറകിലും ദാരിദ്ര്യത്തിന്റെ പട്ടികയില്‍ മുന്നിലുമാണ്.
കമ്യൂണിസം നടപ്പിലാക്കാനായി ലോകം കണ്ടതില്‍ വെച്ച് ഏറ്റവും കൂടുതല്‍ മനുഷ്യകുരുതി നടത്തിയ സ്റ്റാലിന്റെ റഷ്യ, കമ്യൂണിസം ഉപേക്ഷിച്ച് ഇപ്പോള്‍ ലോകത്തോടൊപ്പം ആഗോളവത്കരണത്തിന്റെ പാതയിലാണ്. ചൈന മുതലാളിത്തം പുനഃസ്ഥാപിച്ചിരിക്കുന്നു. കമ്യൂണിസത്തിന്റെ അടിസ്ഥാനശിലയായ ‘ഉത്പാദന ഉപകരണങ്ങളുടെ ഉടമസ്ഥാവകാശം സ്റ്റേറ്റിനായിരിക്കണ’മെന്നത് മറന്നുകൊണ്ട് ചൈന സ്വകാര്യസ്വത്തുക്കള്‍ അനുവദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയും റഷ്യയുടെ നവ ഉദാരവത്കരണനയവും ചൈനയിലെ മുതലാളിത്തപുനഃസ്ഥാപനവും ഉയര്‍ത്തിയിട്ടുള്ള പ്രത്യയശാസ്ത്ര പ്രശ്‌നങ്ങള്‍ കമ്യൂണിസ്റ്റുകാരെ ലക്ഷ്യബോധമില്ലാത്തവരാക്കിത്തീര്‍ത്തിരിക്കുകയാണ്. ഈ ലക്ഷ്യബോധമില്ലായ്മ സൃഷ്ടിച്ച പ്രതിസന്ധിയില്‍ യാഥാര്‍ഥ്യബോധം നഷ്ടപ്പെട്ട് തോന്നിയപോലെ പ്രവര്‍ത്തിക്കുന്നവരായി ഇവര്‍ പരിണമിച്ചിരിക്കുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ മറവില്‍ മാഫികളും കോര്‍പറേറ്റ് മൂലധനശക്തികളും പടര്‍ന്ന് പന്തലിക്കുന്നത്. കോര്‍പറേറ്റുകളെ എതിര്‍ക്കുമ്പോഴും ശക്തമായി കോര്‍പറേറ്റുകളെ പിന്തുണക്കുന്നു. ഉദാരവത്ക്കരണത്തെ തള്ളിപ്പറയുമ്പോഴും ഉദാരവത്കരണത്തിന്റെ പിറകിലാണ്.
ഇന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അവലംബിക്കുന്ന പാര്‍ലമെന്ററി ജനാധിപത്യം കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രമെഴുതിയ കാറല്‍മാര്‍ക്‌സ് സ്വപ്‌നത്തില്‍പോലും കണ്ടിരിക്കില്ല. എങ്കിലും, ഈ വഴിയിലൂടെ സഞ്ചരിച്ച് ലോക്‌സഭയില്‍ ആദ്യത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായിത്തീര്‍ന്നു ഇന്ത്യന്‍ കമ്യൂണിസ്റ്റ്പാര്‍ട്ടി. പാര്‍ട്ടിക്കുള്ളില്‍ റഷ്യയെയും ചൈനയെയും ചൊല്ലി തര്‍ക്കമുണ്ടായി. അങ്ങനെ 1964-ല്‍ പാര്‍ട്ടി പിളര്‍ന്ന് സി.പി.ഐയും സി.പി.എമ്മുമായി. ഇന്ന് ലോക്‌സഭയില്‍ അഞ്ചംഗം മാത്രമുള്ള ഒരു പാര്‍ട്ടിയായി കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ചുരുങ്ങിയിരിക്കുന്നു. ഭരണം ഉണ്ടായിരുന്ന പശ്ചിമബംഗാളിലും ത്രിപുരയിലും ഭരണം നഷ്ടപ്പെടുക മാത്രമല്ല അടുത്ത കാലത്തൊന്നും തിരിച്ചുവരാനാവാത്തവിധം പാര്‍ട്ടി തകര്‍ന്നിരിക്കുന്നു. നൂറുകൊല്ലമായിട്ടും മൂന്ന് സ്റ്റേറ്റുകള്‍ ഒഴിച്ചാല്‍ ഇന്ത്യയിലെ മറ്റ് സ്റ്റേറ്റുകളില്‍ വേരോട്ടം ഉണ്ടാക്കിയെടുക്കാനുമായില്ല.
ഇടതുപക്ഷം യു.പി.എ സര്‍ക്കാരിനെ പിന്തുണച്ചകാലം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സുവര്‍ണ്ണകാലമായിരുന്നു. അവര്‍ ഭരണത്തില്‍ കിങ്‌മേക്കറിന്റെ സ്ഥാനം വഹിച്ചിരുന്നുവെന്ന് മാത്രമല്ല, 2004ല്‍ പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടിയ 59 സീറ്റ് നേടാനായതും ഈ കാലഘട്ടത്തിലാണ്. ആണവ കരാറിന്റെ കാര്യം പറഞ്ഞ് യു.പി.എ സര്‍ക്കാരിന്റെ പിന്തുണ പിന്‍വലിച്ചതോടെ ഇടതുപക്ഷ പാര്‍ട്ടികളുടെ കഷ്ടകാലം തുടങ്ങുകയും ചെയ്തു. കോണ്‍ഗ്രസ് പാര്‍ട്ടിയെ എതിര്‍ത്തു കോണ്‍ഗ്രസിന് ബദലായി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വളര്‍ന്നുവരികയും ആധിപത്യം ഉറപ്പിക്കുകയും ചെയ്യുക എന്ന നയവും തന്ത്രവും പ്രവര്‍ത്തന ശൈലിയുമാണ് സി.പി.എം സ്വീകരിച്ചുപോന്നിട്ടുള്ളത്. ഈ ഒരു നയം നിമിത്തം ഇന്ത്യന്‍ രാഷ്ട്രീയചരിത്രത്തില്‍ എന്താണ് സംഭവിച്ചിരിക്കുന്നത്. കോണ്‍ഗ്രസിനെ എതിര്‍ത്തു മുന്നേറുക എന്ന ലക്ഷ്യം പശ്ചിമബംഗാളില്‍ ആദ്യം വിജയം കണ്ടെങ്കിലും പിന്നീടത് പാളുക മാത്രമല്ല, സി.പി.എമ്മിന്റെ പ്രവര്‍ത്തനഫലമായി അവിടെ പ്രാദേശിക പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസ് ശക്തിപ്രാപിക്കുകയും ചെയ്തു. ഇതേനയം ത്രിപുരയില്‍ സ്വീകരിച്ചതിന്റെ ഫലമായി ബി.ജെ.പിക്ക് ഭരണത്തില്‍ എത്താനായി.
1984-ലെ തെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റുമായാണ് ബി.ജെ.പി പാര്‍ലമെന്റില്‍ രംഗപ്രവേശനം ചെയ്തത്. 1989-91ലെ ലോക്‌സഭയില്‍ ബി.ജെ.പിയും ഇടതുപക്ഷവും വി.പി സിങ് മുന്നണി ഭരണത്തിലെത്താന്‍ ഒന്നുപോലെ സഹകരിച്ചതിന്റെ ഫലമായി 86 സീറ്റ് ബി.ജെ.പി നേടി. അന്ന് കോണ്‍ഗ്രസിനെതിരെയുള്ള ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ പ്രചാരണം ബി.ജെ.പിയുടെ സീറ്റ് വര്‍ധനവിനു പ്രധാന കാരണമായി. രണ്ട് സീറ്റില്‍ നിന്നു തുടങ്ങി പടിപടിയായി ഉയര്‍ന്ന് ഭരണത്തിലെത്താന്‍ ഇടതുപക്ഷ പാര്‍ട്ടികളുടെ കോണ്‍ഗ്രസ് വിരുദ്ധപ്രചാരണവും നിലപാടുകളുംകൂടി ബി.ജെ.പിക്ക് സഹായകരമായിത്തീര്‍ന്നു. ഇടതുപക്ഷങ്ങളുടെ മുന്‍നിലപാടുകള്‍ ബി.ജെ.പിയെ വളര്‍ന്ന് പന്തലിക്കാന്‍ സഹായിച്ചതാണ്, കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറുവര്‍ഷത്തെ ബാക്കിപത്രം.
സൈദ്ധാന്തിക-രാഷ്ട്രീയ-സംഘടനാ വിഷയങ്ങളിലെ നൂറു വര്‍ഷത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രമെടുത്ത് പരിശോധിച്ചാല്‍ പരാജയങ്ങള്‍ ഒത്തിരി നിരത്താനുണ്ട്. സൈദ്ധാന്തികത നോക്കിയാല്‍ സര്‍വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനം നേരിട്ട വന്‍ തിരിച്ചടികളെ ഇനിയും മറികടക്കാന്‍ കഴിയാതെയായിരിക്കുന്നു. രാഷ്ട്രീയമായി നോക്കിയാല്‍ പാര്‍ട്ടിക്ക് തൊഴിലാളിവര്‍ഗ സര്‍വാധിപത്യവും ജനാധിപത്യകേന്ദ്രീകരണസ്വഭാവവും നഷ്ടപ്പെട്ടിരിക്കുന്നു. വര്‍ഗരാഷ്ട്രീയത്തിന്റെ ചലനാത്മകത വിട്ടൊഴിഞ്ഞ് അധികാര രാഷ്ട്രീയത്തിന്റെ മാലിന്യകൂമ്പാരത്തില്‍ പുതഞ്ഞുനില്‍ക്കുന്നു. സൈദ്ധാന്തിക രംഗത്തെ വെല്ലുവിളികളെ നേരിടുന്നതിലും ജനാധിപത്യ വിപ്ലവ പാത ഒരുക്കുന്നതിലും പാര്‍ട്ടി രാഷ്ട്രീയമായി പരാജയപ്പെട്ടിരിക്കുന്നു. ഭരണവര്‍ഗ നിലപാടുകളിലേക്ക് പാര്‍ട്ടി അധഃപതിക്കുകയും ചെയ്തിരിക്കുന്നു. ദേശീയ സാഹചര്യങ്ങളില്‍ ഉണ്ടായികൊണ്ടിരിക്കുന്ന മാറ്റങ്ങളെ ശരിയായി വിലയിരുത്താനോ പാഠങ്ങള്‍ ഉള്‍ക്കൊള്ളാനോ അവക്കനുസരിച്ച് രാഷ്ട്രീയലൈന്‍ വികസിപ്പിക്കാനോ കഴിയാത്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയെയാണ് ഇക്കഴിഞ്ഞ നൂറ് വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ദര്‍ശിക്കാനാവുന്നത്. ജനകീയ ജനാധിപത്യവിപ്ലവ പാര്‍ട്ടിയായി മാറുന്നതില്‍ പരാജയപ്പെട്ടു. ഇന്നത്തെ പതനത്തില്‍ എങ്ങനെ എത്തിച്ചേര്‍ന്നുവെന്ന് പാര്‍ട്ടി ശരിയായി വിലയിരുത്തുന്നുമില്ല. കോര്‍പറേറ്റ് കൊള്ളയും വര്‍ഗീയവത്കരണവും അടിച്ചമര്‍ത്തലുകളും ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങളുടെ ചോര്‍ച്ചയും നിസ്സംഗതയോടെ നോക്കിനില്‍ക്കാനേ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഇപ്പോള്‍ കഴിയുന്നുള്ളൂ. നവ ഉദാരീകരണവും കോര്‍പറേറ്റുകളുമായി കൈകോര്‍ത്തുള്ള വികസന സങ്കല്‍പവുമാണ് നവകേരളമെന്നപേരില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സ്വപ്‌നം കാണുന്നത്. കോര്‍പറേറ്റുപദ്ധതികള്‍ക്കുവേണ്ടി കുടിയൊഴിപ്പിക്കുന്നതിനും ബഹുരാഷ്ട്ര കുത്തകളുടെ പ്രകൃതി ചൂഷണത്തിനു കൂട്ടുനില്‍ക്കാനും കമ്യൂണിസ്റ്റ് പാര്‍ട്ടി ഒരു മടിയും കാണിക്കുന്നില്ല. പരിസ്ഥിതി പ്രവര്‍ത്തകരെയും കുടിയൊഴിപ്പിക്കുന്നതിനെതിരെ സമരരംഗത്ത്‌വരുന്നവരെയും വികസന വിരോധികളെന്ന് വിളിച്ച് ആക്ഷേപിക്കുന്നു.
സംഘടനപരമായി വിലയിരുത്തിയാല്‍ സമ്പാദ്യത്തോടുള്ള ആര്‍ത്തി പുരളാത്ത ഒരു നേതാവും സി.പി.എമ്മില്‍ ഇല്ലെന്ന അവസ്ഥയില്‍ എത്തിയിരിക്കുന്നു. ജനകീയ ജനാധിപത്യ വിപ്ലവത്തിന്റെ മുന്നണി പോരാളികളാകേണ്ട പാര്‍ട്ടി അംഗങ്ങളെ കമ്യൂണിസ്റ്റ് കാഴ്ചപ്പാടിലൂടെ നോക്കിയാല്‍ അറപ്പാണ് തോന്നുക. വൈരുധ്യാത്മക ഭൗതികവാദവും മൂലധനവും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയും കമ്യൂണിസ്റ്റുകാരന്റെ വേദപുസ്തകങ്ങളാണെന്നറിയാത്തവരാണ് ബഹുഭൂരിപക്ഷം കമ്യൂണിസ്റ്റുകാരും. ഇവരില്‍ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ കണ്ടിട്ടുള്ളവര്‍ ചുരുങ്ങും. പാര്‍ട്ടി അംഗങ്ങള്‍ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ മോഹവലയത്തിലാണ്. ഏതെങ്കിലുമൊരു പാര്‍ലമെന്ററി ജനാധിപത്യത്തിലെ സീറ്റില്‍ കണ്ണും നട്ടാണ് ഓരോ കമ്യൂണിസ്റ്റുകാരനും പാര്‍ട്ടിയില്‍ തുടരുന്നത്. താഴെതട്ടിലെ സഖാക്കള്‍ താഴെ തട്ടിലുള്ള പാര്‍ലമെന്ററി സ്ഥാപനങ്ങളില്‍ കയറിപ്പറ്റാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പണം ആര്‍ജ്ജിക്കുക എന്ന ലക്ഷ്യം മാത്രം മുന്നില്‍ കണ്ടുകൊണ്ടാണ് ഇവര്‍ പാര്‍ട്ടിയില്‍ നില്‍ക്കുന്നത്. അതിനായി തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളെയും സഹകരണസ്ഥാപനങ്ങളെയും കൃത്യമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നു.
നൂറു വര്‍ഷത്തിനിടയില്‍ കാട്ടികൂട്ടിയ മണ്ടത്തരങ്ങള്‍ നിരവധിയുണ്ടെങ്കിലും അവയില്‍ ചുരുക്കം ചിലത് ശ്രദ്ധേയമാണ്. ജ്യോതിബസുവിനെ പ്രധാനമന്ത്രിയാക്കാന്‍ കിട്ടിയ അവസരം കളഞ്ഞുകുളിച്ചു. യു.പി.എ സര്‍ക്കാരില്‍ കിട്ടാവുന്ന ഭരണപങ്കാളിത്തം വേണ്ടെന്നുവെച്ചു. ആണവ കരാറിന്റെ പേരില്‍ യു.പി.എ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. ശ്രീനാരായണഗുരുവിനെ സിമന്റ് ദൈവമെന്ന് വിളിച്ച് അണികള്‍ കളിയാക്കി. ഗുരുവിനെ ബൂര്‍ഷ്വ പരിഷ്‌ക്കാരിയെന്ന് വിളിച്ച് അക്ഷേപിച്ചു. കുമാരനാശനെ ബ്രിട്ടീഷ് ഏജന്റാണെന്ന് വിളിച്ചുകൊച്ചാക്കി. ക്വിറ്റ് ഇന്ത്യ സമരത്തെ എതിര്‍ത്തു. ഇന്ത്യന്‍ സ്വാതന്ത്ര്യദിനം കരിദിനമായി ആചരിച്ചു. ഇന്ത്യന്‍ ഭരണഘടന ബൂര്‍ഷ്വാ ഭരണഘടനയാണെന്ന് വിളിച്ചുപറഞ്ഞു. കോടതിയെ ബൂര്‍ഷ്വാ കോടതിയെന്ന് വിളിച്ച് അക്ഷേപിച്ചു. ജനമനസ്സുകളില്‍ നിന്നും അകന്നു. ഏറെകൊട്ടിഘോഷിക്കുന്ന ഭൂ പരിഷ്‌ക്കരണം ദലിതരോടുകാണിച്ച വഞ്ചനയാണ്. ഭൂരിപരിഷ്‌കരണ നിയമത്തില്‍ ഭൂമിയില്‍ പണിയെടുത്തുകൊണ്ടിരുന്ന കര്‍ഷകര്‍ക്ക് കൃഷിഭൂമി പറഞ്ഞിട്ടില്ലായിരുന്നു. പാട്ടകുടിയാന്‍മാര്‍ക്കാണ് കൃഷിഭൂമി ഈ നിയമത്തില്‍ പറഞ്ഞത്. ഭൂമിയില്‍ പണിയെടുത്തുകൊണ്ടിരുന്ന കര്‍ഷകന്‍ പാട്ടകുടിയാനല്ലായിരുന്നു. ഈ നിയമത്തിലൂടെ ഭൂമിയില്‍ പണിയെടുത്തിരുന്ന ദലിതരെ കോളനികളിലേക്കും ആറ്റിന്‍ പുറമ്പോക്കുകളിലേക്കും മൊട്ടകുന്നുകളിലേക്കും ഒതുക്കി.
ഈ വ്യവസ്ഥിതി തകര്‍ന്ന് ഉടന്‍ അതിന്‍മേല്‍ ആധിപത്യം സ്ഥാപിക്കുമെന്ന് പറഞ്ഞു നടന്നവര്‍ക്ക് ഇനി ഒരടിമുന്നോട്ടുപോകാന്‍ കഴിയാത്ത പ്രതിസന്ധിയില്‍ ചെന്നുമുട്ടി നില്‍ക്കുന്നു. നൂറു വര്‍ഷത്തിനിടയില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ ചലനക്രമങ്ങളെ ശരിയായും ശാസ്ത്രീയമായും വിലയിരുത്തി രാഷ്ട്രീയമായി മുന്നോട്ടുപോകുന്നതില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പരാജയപ്പെട്ടിരിക്കുന്നു. ഇതില്‍ നിന്നൊക്കെ രക്ഷപ്പെടുമെന്ന് തോന്നുന്നില്ല. ഇന്ത്യയില്‍ അവശേഷിക്കുന്ന കേരളത്തിലെ ഭരണം അഴിമതിയിലും മാഫിയ ബന്ധങ്ങളിലുംപെട്ട് ഉഴലുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇന്ത്യയിലെ അവസാനത്തെ ഭരണമായി കേരളം മാറാനാണ് സാധ്യത.
columns
ദേശീയത ചര്‍ച്ചയാകുമ്പോള്‍-പി.എ ജലീല്‍ വയനാട്
‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.
പ്രത്യേക ഭൂവിഭാഗത്തില്‍ ജനങ്ങള്‍ സ്ഥിരമായി, പരമാധികാരമുള്ള ഭരണത്തിന്‍ കീഴില്‍ ജീവിച്ചാല്‍ അതൊരു രാജ്യമായി മാറുന്നു. എന്നാല്‍ ആ പ്രത്യേക ഭൂവിഭാഗത്തിലെ ജനങ്ങളുടെ ഏകതാ ബോധവും പരസ്പര സ്‌നേഹവും സുഖദുഃഖങ്ങളുടെ മത വര്‍ഗ നിരപേക്ഷ സ്വീകാര്യതയും ചരിത്ര ബോധവുമാണ് ആ രാജ്യത്തെ ദേശ രാഷ്ട്രമാക്കുന്നത്. പാശ്ചാത്യ യൂറോപ്യന്‍ രാജ്യങ്ങളെ ഏകോപിപ്പിച്ചതിനും ചരിത്രബോധം നല്‍കിയതിനും പിന്നില്‍ മതത്തിനോ മതാധിഷ്ഠിത ഭരണകൂടങ്ങള്‍ക്കോ ഉള്ള പങ്ക് നിഷേധിക്കാന്‍ കഴിയില്ല. അതുവഴിയാണവരുടെ ദേശീയത അടയാളപ്പെടുത്തുന്നതും. എന്നാല്‍ ഇന്ത്യന്‍ ദേശീയത രൂപപ്പെടുന്നതില്‍ മതത്തിനോ മതാധിഷ്ഠിത ശക്തികള്‍ക്കോ ഒരു പങ്കുമില്ലെന്നതാണ് വിസ്മയം. നൂറ്റാണ്ടുകള്‍ പിന്നിട്ട കോളനി വാഴ്ചയും അതേതുടര്‍ന്നുണ്ടായ ബ്രിട്ടീഷ് വിരുദ്ധതയുമാണ് ഇന്ത്യന്‍ ദേശീയതക്കാധാരം. ഇന്ത്യന്‍ ദേശീയത രൂപപ്പെടുത്തുന്നതില്‍ ജാതി മത ഭേദമെന്യ ഉള്ളില്‍ ഊറിക്കൂടി ഉറച്ച കോളനി വിരോധമുണ്ട്. ആ അര്‍ഥത്തിലാണ് നമ്മുടെ ചരിത്രത്തെ നോക്കി കാണേണ്ടത്. സ്വാതന്ത്ര്യ പ്രഖ്യാപനമുണ്ടാകുന്നതിനു മുന്‍പ്തന്നെ നമ്മുടെ ഭരണഘടന രൂപീകരണത്തെക്കുറിച്ച്ആലോചിച്ചിട്ടുണ്ട്.
മത, വര്‍ഗ വേര്‍തിരുവുകള്‍ക്കതീതമായ ഭരണഘടന ഉണ്ടാക്കാനുള്ള പരിശ്രമം രണ്ടു വര്‍ഷവും ഒന്‍പതു മാസവും 18 ദിവസവും നീണ്ടുനിന്നു. രാജ്യത്തിനു ഒരൗദ്യോഗിക മതമില്ലാത്ത രീതിയില്‍, മതേതരമായി ഭരണഘടന സങ്കല്‍പിക്കപ്പെട്ടു. എന്നാല്‍ ഭൂരിപക്ഷ ന്യൂനപക്ഷ വിശ്വാസികളെ ഉള്‍ക്കൊണ്ട് പോകാനും അവരവരുടെ സംസ്‌കാരങ്ങളോട് കൂറുപുലര്‍ത്തി സമഭാവനയോടെ മുന്നോട്ടുപോകാനും ആഹ്വാനം ചെയ്യുന്നതായി ഭരണഘടനയുടെ സൂക്ഷ്മ വായന വ്യക്തമാക്കുന്നു. ഭരണഘടനയുടെ മുഖവുര തന്നെ സത്താപരമായി എന്താണ് ആ പ്രമാണത്തിന്റെ അവതരണ താത്പര്യമെന്ന് വ്യക്തമാക്കുന്നതാണ്. ജനങ്ങളാല്‍ എഴുതപ്പെട്ട എന്ന തുടക്കം അതിന്റെ മാനവിക മുഖമാണ് തുറക്കപ്പെടുന്നത്.
ദൈവനാമത്തില്‍ എന്ന് തുടങ്ങണമെന്ന് ശഠിച്ച എച്ച്.വി കമ്മത്തിന്റെ വാദമോ, പരമേശ്വര നാമത്തില്‍ വേണമെന്ന് വാദിച്ച ഗോവിന്ദ മാളവ്യയുടെ താല്‍പര്യമോ അല്ല ഇന്ത്യയുടെ മത നിരപേക്ഷ ഭരണ ഘടനാനിര്‍മാണ സമിതി പരിഗണിച്ചത്. ഇന്ത്യ-പാക് വിഭജനത്തിന്റെ വേരുകള്‍ ചെന്നെത്തുന്ന പരിസരം ഹിന്ദു-മുസ്‌ലിം വിദ്വേഷത്തിന്റേതാണ്. താല്‍പര്യമില്ലാതെ നാട് കടത്തപ്പെട്ടവര്‍ ഇരു ഭാഗത്തുമുണ്ട്. മാനവിക ചിന്തകളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ജയിച്ചടക്കിയതാണ് വിഭജനത്തിന്റെ കാതല്‍. ഇവിടെ നിരപരാധികളുടെ മനഃസാക്ഷി വായിക്കാന്‍ ഭരണഘടനാ നിര്‍മാണ സഭക്ക് കഴിഞ്ഞിട്ടുണ്ട്. പാകിസ്ഥാനിലേക്കു പോയവര്‍ തിരിച്ചുവന്നാല്‍ ഇന്ത്യന്‍ പൗരത്വം അവര്‍ക്കു നല്‍കിയേ തീരുവെന്ന് വാദിച്ച ബീഹാറുകാരന്‍ ബ്രിജേഷ് മിശ്രയെ ഓര്‍ക്കുന്നത് അതുകൊണ്ടാണ്. പൗരാവകാശങ്ങളുടെ നീണ്ട വിശദീകരണം 5 മുതല്‍ 11 വരെ അനുഛേദങ്ങള്‍ പറയുന്നത്. പൗരനെ എങ്ങനെ നാടുകടത്താമെന്നല്ല അവനെ എങ്ങനെ ഉള്‍ക്കൊള്ളാമെന്നതിന്റെ വിവരണമാണത്. എന്നാല്‍ ഭരണഘടനയുടെ പിറവിയില്‍ തന്നെ അതില്‍ അസഹിഷ്ണുത കാണിച്ചവരും ചോദ്യംചെയ്തവരുമുണ്ട്. രാഷ്ട്രത്തെ ഒറ്റക്കല്ലില്‍ കൊത്തിയെടുക്കാനുള്ള അവരുടെ ശ്രമത്തിന് കോളനി വാഴ്ചയുടെ പഴക്കമുണ്ട്. അവരുടെ താല്‍പര്യത്തിന് എതിരുനിന്ന പ്രധാന ശക്തി രാഷ്ട്ര പിതാവായിരുന്നു. മഹാത്മജിയെ വകവരുത്തിയതിലൂടെയും ഇപ്പോഴും വീണ്ടും വീണ്ടും കൊന്നുകൊണ്ടിരിക്കുന്നതിലൂടെയും അവരുടെ ലക്ഷ്യത്തിലേക്കു അടുത്തുകൊണ്ടിരിക്കുന്നു.
ബഹുസ്വര സങ്കര സംസ്‌കാരങ്ങളുടെ നിലനില്‍പ്പും വളര്‍ച്ചയും അംഗീകരിക്കാന്‍ കഴിയാത്തവര്‍ ഒരു രാഷ്ട്രമെന്ന നിലക്ക് രാഷ്ട്രരൂപീകരണത്തിന്റെ ചരിത്രമറിയാത്തവരും ദേശീയ പൈതൃകത്തിന്റെ ഘടന അറിയാത്തവരുമാണ്. ദ്രാവിഡ അടിത്തറയിലേക്ക് പിന്നീട് ഉള്‍ച്ചേര്‍ക്കപ്പെട്ട സംസ്‌കാരങ്ങളാണ് ആര്യ, ബൗദ്ധ പൗരസ്ത്യ, പൗരസ്‌ത്യേതര അടരുകള്‍. ഈ കൂടിക്കലര്‍ന്ന ബഹുപാളികളെ വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്ത ഒരു ചരിത്ര പശ്ചാത്തലം ബോധപൂര്‍വം മറന്നുകൊണ്ട് വ്യക്തികളുടെ പ്രാഥമിക പരിഗണനയിലുള്ള ഐച്ഛിക വിഷയമായ വസ്ത്രത്തിലും ഭക്ഷണത്തില്‍പോലും ഇടപെടുന്ന അവസ്ഥ സാമൂഹ്യഘടനയെ തകര്‍ക്കുമെന്നതില്‍ സംശയിക്കേണ്ടതില്ല. ഇന്ത്യയുടെ നാനാത്വത്തിലുള്ള ഏകത്വമെന്ന കാഴ്ചപ്പാട് അംഗീകരിക്കപ്പെടണം. ബഹുസ്വര സങ്കര സംസ്‌കാരം സംരക്ഷിക്കപ്പെട്ടുകൊണ്ടുള്ള ദേശീയ ബോധങ്ങളാണുണ്ടാകേണ്ടത്. മറിച്ചുള്ള വികാരങ്ങളെ ദേശീയതയെന്ന് വിളിക്കാന്‍ കഴിയില്ല.
ഇന്ത്യയുടെ ദേശീയ കവിയാണ് രവീന്ദ്രനാഥ ടാഗോര്‍. ടാഗോര്‍ ദേശീയതയെ നിര്‍വചിച്ചിട്ടുണ്ട്. അത് മാനവികതയില്‍ അധിഷ്ഠിതമാണ്. മാനവികതയില്ലാത്ത ദേശീയത ശാപമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അത് സകല തിന്മയുടെയും മൂലഹേതുവാകുമെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്ന് പുലര്‍ന്നിരിക്കുകയാണ്. മനുഷ്യത്വത്തിനപ്പുറമുള്ള രാജ്യ സ്‌നേഹത്തെപ്പോലും അദ്ദേഹം ശക്തിയായി അപലപിച്ചു. ശാന്തിനികേതനില്‍ താന്‍ നിര്‍മിച്ച സര്‍വകലാശാലയുടെ ആപ്തവാക്യം ‘യത്ര വിശ്വം ഭവത് ഏക നീഡം’ എന്നതായിരുന്നു. അഥവാ ഈ ലോകം മുഴുവന്‍ ഒരു പക്ഷികൂടായിതീരുക വിവിധ വര്‍ണങ്ങളില്‍, വൈവിധ്യമേറിയ കൊഞ്ചലുകളുള്ള കിളിക്കൂടായി ലോകം മാറണമെന്നാഗ്രഹിച്ചു അദ്ദേഹം.
‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.
columns
സത്യാന്വേഷി-പ്രതിഛായ
സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്.
‘അത് വക്കീലിനോട് ഇനി മുതല്‍ വാദിക്കരുതെന്ന് ആവശ്യപ്പെടുന്നതുപോലെയാണ്. ഒരു മാധ്യമപ്രവര്‍ത്തകനോട് എങ്ങനെയാണ് എഴുതരുതെന്ന് ആവശ്യപ്പെടാനാകുക? നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹമതിന് മറുപടി പറയാന്‍ ബാധ്യസ്ഥനാണ്. പക്ഷേ ഒരാള്‍ അഭിപ്രായം പറയുന്നതിനെ എങ്ങനെയാണ് മുന്‍കൂട്ടി എതിര്‍ക്കാന്‍കഴിയുക?’ സുപ്രീംകോടതിയിലെ പ്രമുഖന്യായാധിപന്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റേതാണ് ഈകുറിക്കുകൊള്ളുന്ന വാക്കുകള്‍. ‘ആള്‍ട്ട്‌ന്യൂസ് സ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ്‌സുബൈറിനെ സമൂഹമാധ്യമമായ ട്വിറ്ററില്‍ എഴുതുന്നതില്‍നിന്ന് തടയണമെന്ന ഉത്തര്‍പ്രദേശ് പൊലീസിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു രാജ്യത്തെ അത്യുന്നത നീതിപീഠം. സമൂഹമാധ്യമങ്ങളിലെ തെറ്റായവിവരങ്ങളുടെ വസ്തുതാന്വേഷകനായി പ്രസിദ്ധനായ സുബൈറിനെ തുടരെത്തുടരെ കേസുകളുമായി വരിഞ്ഞുമുറുക്കി കാലാകാലത്തേക്ക് തുറുങ്കിലടക്കാനും ബി.ജെ.പി സര്‍ക്കാരുകള്‍ക്കെതിരെ പ്രതികരിക്കാതിരിക്കാനുമായി ഇട്ട പദ്ധതിയെ പൊളിച്ചടുക്കുകയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്. നാലരക്കൊല്ലംമുമ്പ് ട്വീറ്റ്‌ചെയ്ത ഒരു വിഷയത്തിന്റെ പേരിലായിരുന്നു യു.പി സര്‍ക്കാര്‍ സുബൈറിനെ അറസ്റ്റ്‌ചെയ്ത് ജയിലിടച്ചത്. ജൂണ്‍ 27ന് അറസ്റ്റുചെയ്ത സുബൈറിനെ സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യത്തെതുടര്‍ന്ന് മോചിപ്പിച്ചത് ജൂലൈ 21നായിരുന്നു; കൃത്യം 23 ദിവസത്തിനുശേഷം. ഡല്‍ഹിക്കുപുറമെ യു.പിയില്‍ ആറു കേസുകളാണ് സുബൈറിനെതിരെ ചുമത്തിയത്. ഓരോ കേസിലും ജാമ്യം നേടുമ്പോള്‍ വൈകാതെ മറ്റൊരു കേസില്‍ അറസ്റ്റുരേഖപ്പെടുത്തി യുവാവിന്റെ മോചനം വൈകിക്കലായിരുന്നു തന്ത്രം. എന്നാല്‍ ഇത് തിരിച്ചറിഞ്ഞായിരുന്നു കോടതിയുടെ ഇടപെടല്‍. എഫ്.ഐ.ആറുകള്‍ റദ്ദാക്കിയില്ലെങ്കിലും എല്ലാകേസുകളും ഡല്‍ഹി കോടതിയിലേക്ക് മാറ്റാനും സുബൈറിന് ഇടക്കാലം ജാമ്യം നല്‍കി വിട്ടയക്കാനുമായിരുന്നു 21ലെ വിധി.
ഇന്ത്യയുടെ പാരമ്പര്യമാണ് സത്യം. മുണ്ഡകോപനിഷത്തിലെ ‘സത്യമേവ ജയതേ’ ആണ് രാജ്യത്തിന്റെ ഔദ്യോഗികചിഹ്നത്തില്‍ ആലേഖന ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ സത്യം കണ്ടെത്തി അവതരിപ്പിക്കുന്ന ആരും ആര്‍ഷഭാരത പാരമ്പര്യത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. മാധ്യമപ്രവര്‍ത്തകോട്, വിശേഷിച്ച് സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നവരോട് ബി.ജെ.പി ഭരണകൂടങ്ങള്‍ പൊലീസിനെ ഉപയോഗിച്ച് ചെയ്തുകൂട്ടുന്നതെന്തെല്ലാമാണെന്നതിന് മികച്ച തെളിവാണ് സുബൈറിന്റെ അറസ്റ്റും തുടര്‍ന്നുള്ള സംഭവങ്ങളും. എന്നാല്‍ ഇതിന് നേര്‍വിപരീതമായിരുന്നു രാഹുല്‍ഗാന്ധിക്കെതിരായി വ്യാജ വീഡിയോ സംപ്രേഷണംചെയ്തതിന് ‘ടൈംസ് നൗ’ ടി.വി അവതാരകന്‍ രോഹിത് രഞ്ജന് അനുകൂലമായ ബി.ജെ.പി സര്‍ക്കാരിന്റെ നീക്കം. രാഹുല്‍ഗാന്ധി രാജസ്ഥാനില്‍ ടെയ്‌ലറെ കൊലപ്പെടുത്തിയ യുവാക്കളെ കുട്ടികളല്ലേ എന്നു വിളിച്ചെന്ന വ്യാജ പ്രചാരണം നടത്തിയതിന് കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ പൊലീസ് രോഹിത്തിനെ അറസ്റ്റ്‌ചെയ്യാനെത്തിയപ്പോള്‍ മറ്റൊരു കേസ് ചുമത്തി അറസ്റ്റില്‍നിന്ന് രക്ഷിച്ചെടുക്കുകയായിരുന്നു ഡല്‍ഹി പൊലീസ്. പഴയ ഹിന്ദിസിനിമയിലെ ഒരു ഡയലോഗ് പങ്കുവെച്ചായിരുന്നു സുബൈറിന്റെ നാലരവര്‍ഷം മുമ്പത്തെ ട്വീറ്റ്. വിദ്വേഷ പ്രചാരകരോട് വിട്ടുവീഴ്ചയില്ലെന്നാണ് 33 കാരനായ സുബൈറിന്റെ സുധീര പ്രഖ്യാപനം.
സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്. നിമിഷങ്ങളെന്നോണം വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്ന നുണ ഫാക്ടറികളുടെ ഓശാരത്തില്‍ അധികാരത്തിലെത്തുന്ന ഭരണകൂടങ്ങള്‍ക്കാണ് ആള്‍ട്ട്‌ന്യൂസ് പ്രധാനമായും വെല്ലുവിളിയുയര്‍ത്തിയത്. സുബൈറിന്റെ ഫാക്ട്‌ചെക് വാര്‍ത്തകള്‍ ലോകത്തെ ഉന്നതമാധ്യമങ്ങള്‍വരെ എടുത്തുകൊടുക്കാനാരംഭിച്ചു. പ്രവാചകനെതിരെ ബി.ജെ.പി വക്താവ് നൂപുര്‍ശര്‍മ നടത്തിയ വിവാദ പ്രസ്താവത്തിന്റെ വീഡിയോ അതേപടി ആള്‍ട്ട്‌ന്യൂസ് പ്രസിദ്ധപ്പെടുത്തിയതാണ് സത്യത്തില്‍ സുബൈറിനെ നോട്ടമിട്ടിരുന്ന ബി.ജെ.പി നേതാക്കളെ പെട്ടെന്ന് പൊലീസിനെ വിട്ട് അറസ്റ്റുചെയ്യാന്‍ നിര്‍ബന്ധിച്ചത്. എന്നാല്‍ ഇതാണ് കാരണമെന്ന് പറയാതെ നാലര വര്‍ഷം മുമ്പത്തെ കാര്യമാണ് പറഞ്ഞതെന്നുമാത്രം. വിവാഹേതര ബന്ധമുണ്ടെന്നതിന് ഭാര്യയെ ഭര്‍ത്താവ് മര്‍ദിക്കുന്നതിന്റെ ദൃശ്യം കാട്ടി അത് ‘ലൗ ജിഹാദാ’ണെന്ന് പ്രചരിപ്പിക്കുന്നവരെപോലുള്ളവരെയും സുബൈര്‍ തുറന്നുകാട്ടി. മേയില്‍ ജ്ഞാന്‍വ്യാപി പള്ളി വിവാദത്തിലും തീവ്ര ഹിന്ദുത്വവാദികള്‍ക്കെതിരെ സുബൈര്‍ നിരവധി പോസ്റ്റുകളിട്ടിരുന്നു. ദേശീയ മാധ്യമങ്ങളിലെ അവതാരകരുടെ തനിനിറം തുറന്നുകാട്ടുകയും സുബൈറിന്റെ പ്രധാന ജോലിയായിരുന്നു. സുബൈറിന്റെ വരുമാനം ലാഭം പ്രതീക്ഷിക്കാതെ സംഭാവനയിലൂടെ പ്രവര്‍ത്തിക്കുന്ന ആള്‍ട്ട്‌ന്യൂസില്‍നിന്ന് കിട്ടുന്ന തുച്ഛമായ വേതനമാണ്. സ്ഥാപനത്തിന്റെ ഉടമകളായ പ്രാവ്ദ മീഡിയ ഫൗണ്ടേഷന്റെ ഡയറക്ടര്‍മാരിലൊരാളാണിപ്പോള്‍. ബെംഗളൂരുവില്‍ ജനിച്ച സുബൈറിന്റെ സ്‌കൂള്‍-കോളജ് വിദ്യാഭ്യാസവും അവിടെയായിരുന്നു.
columns
ജനാധിപത്യ പോരാട്ടങ്ങളുടെ വിജയം- പി.എം.എ സലാം
വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.
വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.
വഖഫ് സംരക്ഷണ റാലിക്ക് ശേഷം വളരെ മോശമായ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയമാണ് സി.പി.എം പയറ്റിയത്. കേരളത്തിലെ മുസ്‌ലിംകളുടെ അട്ടിപ്പേറവകാശം മുസ് ലിംലീഗിനില്ലെന്ന് പറഞ്ഞ് മുസ്‌ലിംലീഗിനെയും മതസംഘടനകളെയും ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തിയത്. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ എല്ലാ മത സംഘടനകളും അംഗങ്ങളായ മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി വഖഫ് നിയമന വിഷയത്തില്‍ പലതവണ മുഖ്യമന്ത്രിയെ കണ്ടിരുന്നു. മുസ്‌ലിം സംഘടനകള്‍ ഒറ്റക്കെട്ടായാണ് ഈ ആവശ്യത്തിനുവേണ്ടി നിലകൊണ്ടത്. എന്നാല്‍ അതിനെയൊന്നും സര്‍ക്കാര്‍ ഗൗനിച്ചില്ല. മതസംഘടനകള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിച്ചതോടൊപ്പം തീരുമാനത്തില്‍നിന്ന് പിന്നോട്ടില്ലെന്ന മട്ടിലാണ് നിയമസഭയില്‍ മന്ത്രിമാര്‍ പോലും സംസാരിച്ചത്.
എന്നാല്‍ ഒരു ഘട്ടത്തിലും സമരത്തില്‍നിന്ന് പിന്തിരിയാന്‍ മുസ്‌ലിംലീഗ് തയ്യാറായില്ല. കേന്ദ്ര വഖഫ് ആക്ടിന് വിരുദ്ധമായി കേരളത്തില്‍ മാത്രം വിവേചനത്തിന്റെ ഈ നിയമം അനുവദിക്കില്ലെന്ന് മുസ്‌ലിംലീഗ് അസന്നിഗ്ധമായി വ്യക്തമാക്കി. വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നതിനെ ന്യായീകരിച്ച്‌കൊണ്ട് സി.പി.എം നേതാക്കളും സൈബര്‍ സഖാക്കളും ധാരാളം എഴുതി. പലപ്പോഴും അനാവശ്യമായി മുസ് ലിം ലീഗിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും ഇവര്‍ ശ്രമിച്ചു. വഖഫ് ബോര്‍ഡില്‍ യു.ഡി.എഫ് അമുസ്‌ലിം നിയമനം നടത്തിയിട്ടുണ്ടെന്ന പച്ചക്കള്ളം അടിച്ചിറക്കി. പി.എസ്.സിക്ക് വിടാനുള്ള തീരുമാനം വഖഫ് ബോര്‍ഡ് ഏകകണ്ഠമായി സ്വീകരിച്ചതാണെന്ന് മുഖ്യമന്ത്രി പോലും നുണ പറഞ്ഞു. കേരളത്തിലെ വന്ദ്യവയോധികരായ മതസംഘടനാ നേതാക്കള്‍ പലപ്പോഴായി മുഖ്യമന്ത്രിയെ കണ്ടെങ്കിലും ഉറപ്പ് നല്‍കുകയല്ലാതെ ഒന്നും നടന്നില്ല. ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ മുസ്‌ലിംലീഗ് അംഗങ്ങള്‍ വഖഫ് നിയമന തീരുമാനം പിന്‍വലിക്കാന്‍ പലതവണ ആവശ്യപ്പെട്ടു. ഒടുവില്‍ ഗത്യന്തരമില്ലാതെയാണ് ഇപ്പോള്‍ തീരുമാനം പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചിരിക്കുന്നത്. മുസ്‌ലിംലീഗിന്റെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പ് നല്‍കിയത്.
ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ വഖഫ് ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഏറ്റവുമൊടുവില്‍ കഴിഞ്ഞ ജൂണ്‍ 28ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സംസ്ഥാന കമ്മിറ്റി ധര്‍ണ സംഘടിപ്പിച്ചു. മതസംഘടനാ നേതാക്കളോട് പച്ചക്കള്ളം പറഞ്ഞ് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയും കൂട്ടരും പലപ്പോഴായി ശ്രമിച്ചത്. 2016 ല്‍ തന്നെ എല്ലാ മുസ്‌ലിം മത സംഘടനകളും മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കീഴില്‍ ഒന്നിച്ച് ഗവര്‍ണറെ പോയി കാണുകയും സര്‍ക്കാര്‍ നീക്കത്തിനെതിരെ ശബ്ദമുയര്‍ത്തുകയും ചെയ്തിരുന്നു. കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരവും നടത്തി. മുഖ്യമന്ത്രിക്കും നിവേദനം നല്‍കി. നിയമസഭക്ക് അകത്ത് മുസ്‌ലിംലീഗിന്റെയും പ്രതിപക്ഷത്തിന്റെയും ശക്തമായ പ്രതിഷേധം ഉണ്ടായി. ബില്ല് വരുന്ന സമയത്തും പാസ്സാക്കുന്ന സമയത്തും ശക്തമായ ഭാഷയില്‍ തന്നെ പ്രതിപക്ഷം എതിര്‍പ്പറിയിച്ചിരുന്നു. ഇതെല്ലാം നിയമസഭാ രേഖയിലുള്ളതാണ്. എന്നാല്‍ അതെല്ലാം മറന്നുകൊണ്ടാണ് മുഖ്യമന്ത്രി കള്ളം പറഞ്ഞത്.
നിയമസഭ പാസ്സാക്കിയ നിയമം ആയതുകൊണ്ട് നിയസമഭയില്‍ തന്നെ അവതരിപ്പിച്ച് തിരുത്തണമെന്നാണ് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടത്. കോഴിക്കോട്ട് നടന്നത് സമരപ്രഖ്യാപനം മാത്രമായിരുന്നു. പിന്നീട് നിരന്തര സമരങ്ങളുടെ ദിവസങ്ങളായിരുന്നു. പ്രതിസന്ധികള്‍ ഏറെയുണ്ടായിട്ടും നിയമം പിന്‍വലിക്കും വരെ മുസ്‌ലിം ലീഗ് സമര രംഗത്ത് ഉറച്ചുനിന്നു. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ തിരുവനന്തപുരത്ത് മുസ്‌ലിംലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സര്‍ക്കാര്‍ പിന്മാറും വരെ സമരം തുടരുമെന്ന് ഈ പരിപാടിയില്‍ നിയമസഭാ പാര്‍ട്ടി ലീഡര്‍ പി.കെ കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചു. കോഴിക്കോട് നടത്തിയ വഖഫ് സംരക്ഷണ റാലിക്ക് ശേഷം രണ്ടാം ഘട്ടമായി പഞ്ചായത്ത്, മുനിസിപ്പല്‍, മേഖലാ കേന്ദ്രങ്ങളില്‍ സമര സംഗമങ്ങള്‍ സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് നടന്ന പ്രതിഷേധ പരിപാടികളായിരുന്നു സമരത്തിന്റെ മൂന്നാം ഘട്ടം.
ഇടക്കാലത്ത് കോവിഡ് വ്യാപകമായപ്പോള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് വഖഫ് സംരക്ഷണ പ്രക്ഷോഭം തുടര്‍ന്നു. മുസ്‌ലിംലീഗിന്റെ വഖഫ് സംരക്ഷണ പ്രക്ഷോഭത്തില്‍ സഹികെട്ട സര്‍ക്കാര്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന കുറ്റം ചുമത്തി പ്രാദേശികമായി കേസുകളെടുത്തു. കോഴിക്കോട് നടന്ന മഹാറാലിക്ക് ശേഷം പതിനായിരം പേര്‍ക്കെതിരെ കേസെടുത്തായിരുന്നു പ്രതികാര നടപടി. വഖഫ് സംരക്ഷണ പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായി മുസ്‌ലിം ലീഗ് കലക്ടറേറ്റ് മാര്‍ച്ചുകളും സംഘടിപ്പിച്ചു.
-
Video Stories7 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture7 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്‍
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More7 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture7 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ