columns
കരിയര്‍ മേഖല കണ്ടെത്തുംമുമ്പ്
ഭാവിയില്‍ ആരായിരിക്കണം? എന്ത് പേരില്‍ അറിയപ്പെടണം? ഇത് തീരുമാനിക്കുന്നത് തെരഞ്ഞെടുക്കുന്ന കരിയര്‍ തന്നെയാണ്. ജീവിതത്തില്‍ ഏറെ സംവദിക്കുന്നതും ജീവിതത്തിന് നിറവും മണവും പകരുന്നതും നമ്മുടെ തൊഴില്‍ മേഖല തന്നെ
അബൂസാലി ടി.കെ നീലേശ്വരം
ഭാവിയില്‍ ആരായിരിക്കണം? എന്ത് പേരില്‍ അറിയപ്പെടണം? ഇത് തീരുമാനിക്കുന്നത് തെരഞ്ഞെടുക്കുന്ന കരിയര്‍ തന്നെയാണ്. ജീവിതത്തില്‍ ഏറെ സംവദിക്കുന്നതും ജീവിതത്തിന് നിറവും മണവും പകരുന്നതും നമ്മുടെ തൊഴില്‍ മേഖല തന്നെ. വേതനം ലഭിക്കുന്ന തൊഴില്‍ എന്നതിലുപരി മാനസിക ഉന്‍മേഷത്തോടെ ചെയ്ത്തീര്‍ക്കാനും ജീവിതം ആസ്വദിക്കാനും മനസ്സിനിണങ്ങിയ തൊഴിലില്‍ തന്നെ ഏര്‍പ്പെടണം. പല സര്‍ക്കാര്‍ ജീവനക്കാരിലും കാണുന്ന തൊഴിലിനോടുള്ള ആത്മാര്‍ത്ഥത കുറവിനും നിസ്സംഗതക്കും കാരണം അവരുടെ തൊഴില്‍ സ്വപ്‌നവും യാഥാര്‍ത്ഥ്യവും തമ്മിലുള്ള പൊരുത്തക്കേടുകളാണ്.
അനേകായിരം കരിയര്‍ സാധ്യതകള്‍ മുന്നിലുണ്ട്. കൂടാതെ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ഇന്റര്‍നെറ്റ് ഓഫ് തിങ്ക്‌സ്, ക്വാണ്ടം കമ്പ്യൂട്ടിങ് തുടങ്ങിയ വിവരസാങ്കേതികവിദ്യയുടെ പുത്തന്‍ പതിപ്പുകള്‍ വൈവിധ്യങ്ങളായ നിരവധി പുത്തന്‍ തൊഴില്‍മേഖലകള്‍ തുറന്ന് തരികയും അതോടൊപ്പം പരമ്പരാഗത തൊഴില്‍ മേഖലകളെ ഉടച്ച്‌വാര്‍ക്കുകയും ചെയ്തിട്ടുണ്ട്. ഓണ്‍ലൈന്‍ വിദ്യാഭ്യാസരംഗത്ത് കോവിഡ്-19 സൃഷ്ടിച്ച വിപ്ലവവും കാണാതെപോകരുത്. കേട്ട്‌കേള്‍വി പോലും ഇല്ലാത്ത മെഷീന്‍ ലേണിങ്, ഡാറ്റാ സയന്‍സ്, ബ്ലോഗിങ്, സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ്, എത്തിക്കല്‍ ഹാക്കിങ്, ഒക്കുപേഷനല്‍ തെറാപ്പി, ബിസിനസ് അനലറ്റിക്‌സ് തുടങ്ങിയ കരിയറുകള്‍ക്ക് ഭാവിയില്‍ സാധ്യത ഏറെയാണ്. പക്ഷേ ഇതും മറികടന്ന് പുതിയ സാങ്കേതിക വിദ്യകള്‍ സമീപഭാവിയില്‍ കടന്നുവരുമെന്നതും തീര്‍ച്ചയാണ്. ഇവിടെയാണ് വളരെ കരുതലോടെയും ശാസ്ത്രീയമായും മനസ്സിണങ്ങുന്ന കരിയര്‍ മേഖല തെരഞ്ഞെടുക്കുന്നതിന്റെ പ്രസക്തി.
പ്ലസ്ടുവിന് ഏത് സ്ട്രീം (സയന്‍സ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ്) തെരഞ്ഞെടുക്കണം? അതിന്‌ശേഷം ഏത് കോഴ്‌സിന് പഠിക്കണം? ഏത് സ്ഥാപനത്തില്‍ ചേരണം? തെരഞ്ഞെടുക്കുന്ന പ്രോഗ്രാമിന് തൊഴില്‍ സാധ്യതയുണ്ടോ? തുടങ്ങിയ ചിന്തകള്‍ മിക്ക വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ആശങ്കപ്പെടുത്താറുണ്ട്. നല്ല കരിയര്‍ തെരഞ്ഞെടുപ്പിന് ദീര്‍ഘകാലത്തെ ആസൂത്രണം ആവശ്യമാണ്. ഏഴാം തരത്തില്‍ പഠിക്കുമ്പോള്‍ തന്നെ പ്ലസ്ടുവിന് ഏത് സ്ട്രീം തെരഞ്ഞെടുക്കണമെന്നതിന് വ്യക്തമായ ധാരണയുണ്ടാവണം. കുട്ടിയുടെ വ്യക്തിത്വ സവിശേഷതകള്‍, അഭിരുചി, താത്പര്യം, ശേഷികള്‍, സാമ്പത്തികം, ആണ്‍-പെണ്‍ വ്യത്യാസം, പഠനകാലദൈര്‍ഘ്യം, കോഴ്‌സുകളുടെ ലഭ്യത തുടങ്ങിയ നിരവധി കാര്യങ്ങള്‍ കരിയര്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാറുണ്ട്. ഇതില്‍ ജന്മസിദ്ധ വാസനകള്‍ (അഭിരുചി)ക്ക് തന്നെയാണ് പ്രാധാന്യം കല്‍പ്പിക്കേണ്ടത്. നല്ല ബുദ്ധിശക്തി (ഐ.ക്യു) ഉള്ള വിദ്യാര്‍ത്ഥിക്ക് വിവിധ കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെങ്കിലും അഭിരുചിക്കിണങ്ങിയ കോഴ്‌സ് തെരഞ്ഞെടുത്താല്‍ ജോലിയും ജീവിതവും ആസ്വദിക്കാനാവും. തിരിച്ചാണെങ്കില്‍ നിരാശയും മോഹഭംഗവും ജീവിതത്തെ വേട്ടയാടാന്‍ സാധ്യതയുണ്ട്. കൊച്ചു പ്രായത്തിലുള്ള തുളുമ്പലുകള്‍, ചില വിഷയങ്ങോടുള്ള അമിത താല്‍പര്യം, ചില കാര്യങ്ങള്‍ ചെയ്യാനുള്ള പ്രത്യേക ശേഷികള്‍, ശീലങ്ങള്‍, അപഗ്രഥനശേഷി, സാഹിത്യ അഭിരുചി തുടങ്ങിയവയുടെ സമഗ്ര അപഗ്രഥനത്തിലൂടെ അഭിരുചി തിരിച്ചറിയാനാകും. അഭിരുചി ശാസ്ത്രീയമായി കണ്ടെത്താന്‍ ഒട്ടേറെ സൈക്കോമെട്രിക് ടെസ്റ്റുകളും ലഭ്യമാണ്. പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കായി കേരള ഗവണ്‍മെന്റ് നടത്തുന്ന ഡിഫറന്‍ഷ്യല്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (ഡി.എ.ടി) നല്ലൊരു അഭിരുചി നിര്‍ണ്ണയ ടൂള്‍ തന്നെയാണ്. ഈ ടെസ്റ്റും അത് ആധാരമാക്കിയുള്ള വിദഗ്ധരുടെ കൗണ്‍സലിങും കുട്ടിയുടെ അഭിരുചിക്ക് ഇണങ്ങിയ മേഖല കണ്ടെത്താനും കോഴ്‌സുകള്‍ ആസൂത്രണം ചെയ്യാനും ഏറെ സഹായിക്കും. കരിയര്‍ രംഗത്ത് രണ്ട് ദശാബ്ദകാലമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ഇന്ത്യ (സിജി) യുടെ കോഴിക്കോട് ഓഫീസിലും ഈ ടെസ്റ്റിനും കരിയര്‍ കൗണ്‍സലിങിനും വിദഗ്ധരുടെ സേവനം ലഭ്യമാണ്.
കുട്ടിയുടെ വ്യക്തിത്വ സവിശേഷതകള്‍ കരിയറിനെ ഏറെ സ്വാധീനിക്കും. ഉദാഹരണത്തിന് അന്തര്‍മുഖനായ കുട്ടിക്ക് സമൂഹവുമായി ഏറെ ഇടപെടേണ്ടിവരുന്ന കരിയറില്‍ വിജയിക്കാനാവില്ല. അതുപോലെ പൈലറ്റ് പോലുള്ള കരിയര്‍ മേഖലക്ക് കുടുംബത്തിന്റെ സാമ്പത്തിക ശേഷിയും പ്രധാനമാണ്. മൈനിങ് എഞ്ചിനീയറിങ് മെക്കാനിക്കല്‍ എഞ്ചിനീയറിങ് തുടങ്ങിയ കോഴ്‌സുകള്‍ പെണ്‍കുട്ടികള്‍ സാധാരണ തെരഞ്ഞെടുക്കാറില്ല. ബയോടെക്‌നോളജി, നാനോസയന്‍സ് ആന്റ് ടെക്‌നോളജി തുടങ്ങിയ റിസര്‍ച്ച് ടൈപ്പ് പ്രോഗ്രാം പ്രഫഷണല്‍സിന് മാത്രം ജോലിസാധ്യതയുള്ള മേഖലകള്‍ തെരഞ്ഞെടുക്കുന്നവര്‍ ഉന്നത പഠനത്തിനായി 5-7 വര്‍ഷങ്ങള്‍ നീക്കിവെക്കേണ്ടിവരുമെന്നത് കരിയര്‍ ആസൂത്രണ സമയത്ത് ശ്രദ്ധിക്കേണ്ടതാണ്. യാത്ര ചെയ്യാന്‍ തീരെ താല്‍പര്യമില്ലാത്തവര്‍ക്ക് വീടിന് അടുത്തുള്ള നല്ല പ്രോഗ്രാമുകള്‍ തെരഞ്ഞെടുക്കലായിരിക്കും യുക്തി.
കരിയര്‍ മേഖല നിര്‍ണ്ണയിച്ച് കഴിഞ്ഞാല്‍ അത്തരം കോഴ്‌സുകള്‍ നല്‍കുന്ന ക്യാമ്പസുകളെ കണ്ടെത്തലും വളരെ പ്രധാനമാണ്. എന്തിന് പഠിക്കുന്നു എന്നതുപോലെതന്നെ പ്രധാനമാണ് എവിടെ പഠിക്കുന്നു എന്നതും. അന്തര്‍ദേശീയ-ദേശീയ നിലവാരമുള്ള ക്യാമ്പസുകളിലെ പഠനം തൊഴില്‍ നേടാന്‍ ഏറെ സഹായിക്കുന്നതോടൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ സമര്‍ത്ഥരായ വിദ്യാര്‍ത്ഥി കളുമായി ഇടപെടാനും ഗവേഷണ പഠനത്തിന് ദിശ നല്‍കാനും ഏറെ സഹായിക്കും. ദേശീയ നിലവാരമുള്ള സ്ഥാപനങ്ങളില്‍ പ്രവേശനം നേടാന്‍ പ്രത്യേക പ്രവേശന ടെസ്റ്റുകളില്‍ നല്ല സ്‌കോര്‍ ആവശ്യമാണ്. അതിനായി പ്രത്യേക മുന്നൊരുക്കം നടത്തണം. അവിടെ പഠിക്കുന്ന കുട്ടികളുമായുള്ള ആശയവിനമയവും ഏറെ പ്രയോജനപ്പെടും. ശ്രേഷ്ഠ സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ ലഭിക്കാത്തവര്‍ എന്തായാലും കോഴ്‌സ് പഠിക്കണം എന്ന വാശിയില്‍ നിലവാരമില്ലാത്ത കോളജുകളില്‍ പ്രവേശനം നേടുന്ന പ്രവണത തീരെ ആശാവഹമല്ല. അത്തരം സ്ഥാപനങ്ങള്‍ക്ക് പ്രസ്തുത കോഴ്‌സ് നടത്താനുള്ള അംഗീകാരമുണ്ടോ എന്ന് പരിശോധിക്കണം. വിവിധ കോഴ്‌സുകള്‍ക്ക് അംഗീകാരം നല്‍കുന്നത് വിവിധ ബോഡികളാണെന്ന കാര്യവും ശ്രദ്ധിക്കേണ്ടതാണ്.
കരിയര്‍ രംഗത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന പദമാണ് ‘സ്‌കോപ്പ്’ അഥവാ സാധ്യത. സാധ്യത എന്നത് തികച്ചും ഒരു ട്രെന്റ് മാത്രമാണ്. അത് മാറിക്കൊണ്ടേയിരിക്കും. ഉയര്‍ന്ന ശമ്പളം, സമൂഹത്തിലെ മാന്യത, സ്‌കോപ്പ് ഇവ മാത്രം ലക്ഷ്യമാക്കി അഭിരുചിയും താല്‍പര്യവുമില്ലാത്ത പഠന മേഖലകള്‍ തെരഞ്ഞെടുക്കുന്നവര്‍ പലപ്പോഴും കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കാറില്ല. ഇനി ജോലി ലഭിച്ചാല്‍പോലും ജോലിയും ജീവിതവും ആസ്വദിക്കാനാവാതെ മോഹഭംഗത്തിനും നിരാശക്കും അടിമകളായി മാറാറുണ്ട്. കുട്ടിയുടെ അഭിരുചിക്കിണങ്ങിയതും താല്‍പര്യമുള്ളതും ആത്മവിശ്വാസത്തോടെ മുന്നേറാന്‍ സാധിക്കുന്നതുമായ മേഖലയില്‍ തന്നെയാണ് അവരുടെ സ്‌കോപ്പ് നിലകൊള്ളുന്നത്. ആത്മവിശ്വാസവും കഴിവും നൈപുണ്യവും എന്നിവക്കൊപ്പം ജോലിയോട് കാണിക്കുന്ന പ്രതിബദ്ധത, ആത്മാര്‍ത്ഥത, കഠിനാധ്വാനവും കൂടിച്ചേരുമ്പോഴാണ് കരിയറില്‍ വിജയിക്കാനാവുന്നത്.
രക്ഷിതാക്കളുടെ കരിയര്‍ മോഹങ്ങളും മോഹഭംഗങ്ങളും കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുന്ന പ്രവണത കണ്ടുവരാറുണ്ട്. രക്ഷിതാക്കള്‍ മക്കള്‍ക്കായി തെരഞ്ഞെടുക്കുന്ന കരിയര്‍ മേഖലകളില്‍ കുട്ടിക്ക് അഭിരുചിയും താല്‍പര്യവുമില്ലെങ്കില്‍ പാതിവഴിയില്‍ കോഴ്‌സ് ഉപേക്ഷിക്കേണ്ട അവസ്ഥ വരാറുണ്ട്. കരിയര്‍ തെരഞ്ഞെടുക്കുന്നതില്‍ കുട്ടിയുടെ അഭിരുചിയും ഇഷ്ടാനിഷ്ടങ്ങളും തന്നെയാണ് പ്രാധാന്യമെന്നും രക്ഷിതാക്കളുടെ കരിയര്‍ അഭിലാഷങ്ങള്‍ സാക്ഷാത്ക്കരിക്കാനുള്ള ഉപകരണമല്ല മക്കളെന്നും രക്ഷിതാക്കള്‍ തിരിച്ചറിയണം. ചില കരിയര്‍ മേഖലകളോടുള്ള അന്ധമായ അഭിനിവേഷവും യുക്തിഭദ്രമല്ല. ലോകപ്രശസ്തമായ കെംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയുടെ വിവിധ കാമ്പസില്‍ പഠിക്കുന്ന സമര്‍ത്ഥരായ മക്കള്‍ അധികവും ലക്ഷ്യമിടുന്നത് സാമൂഹിക പരിഷ്‌കര്‍ത്താവ് (സോഷ്യല്‍ റിഫോര്‍മര്‍), ഗ്രാമങ്ങളെ ദത്തെടുക്കല്‍ തുടങ്ങിയ കരിയര്‍ മേഖലകളാണ്. സാമൂഹിക രംഗത്ത് സക്രിയമായ ഇടപെടലുകള്‍ മനസ്സിന് ഏറെ സന്തോഷം നല്‍കുന്നതും ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കാനും പേരും പ്രശസ്തിയും നേടാനും ഏറെ സഹായിക്കും. ഇന്ത്യപേലുള്ള ബഹുസ്വര സമൂഹത്തില്‍ ഇത്തരം കരിയറുകളുടെ പ്രസക്തി ഏറെയാണ്. കുട്ടികള്‍ക്ക് അനുയോജ്യമായ കോഴ്‌സുകള്‍ നല്ല നിലയില്‍ പൂര്‍ത്തിയാക്കാന്‍ അവര്‍ക്ക് ആത്മവിശ്വാസവും പ്രചോദനം നല്‍കുക എന്നത് രക്ഷിതാവിന്റെ കടമയാണ്.
തെരഞ്ഞെടുത്ത കരിയര്‍ മറ്റുള്ളവരുമായി പങ്കുവെക്കുന്നതും ദിവസേന കാണുന്ന രീതിയില്‍ എഴുതി വെക്കുന്നതും നല്ലതാണ്. മറ്റുള്ളവരുടെ പ്രോത്സാഹനങ്ങള്‍, കുറ്റപ്പെടുത്തലുകള്‍ ഒക്കെ കുട്ടിക്ക് ഉത്തേജനമാവേണ്ടതുണ്ട്. അതോടൊപ്പം വലിയ കാര്യങ്ങള്‍ നേടാന്‍ വേണ്ടി നാം ഇഷ്ടപ്പെടുന്ന പല കാര്യങ്ങളും ഉപേക്ഷിക്കേണ്ടതായിവരും. ചിലതിനെ തള്ളിയാല്‍ മാത്രമേ ചിലതൊക്കെ നേടാനാവൂ എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളണം. അതിനായി മക്കളെ പാകപ്പെടുത്തേണ്ടതും രക്ഷിതാക്കളുടെ കര്‍ത്തവ്യമാണ്. ഏത് മേഖലകളിലും മികച്ചതാവുക എന്നതാകണം ലക്ഷ്യം. നല്ല ആശയവിനിമയശേഷി, ഭാഷാനൈപുണി, യുക്തിഭദ്രത, നിരീക്ഷണപാടവം, പൊതുകാര്യങ്ങളെക്കുറിച്ചുള്ള അവബോധം, അഭിപ്രായങ്ങള്‍ തുറന്ന് പറയാനുള്ള ചങ്കൂറ്റം, ജോലിക്കിണങ്ങിയ ശരീരഭാഷ, നേതൃത്വപാടവം തുടങ്ങിയ ലളിതകലകളില്‍ പ്രാവീണ്യം നേടുന്നത് എളുപ്പം ജോലി നേടാനും കരിയര്‍ മേഖലയില്‍ ശോഭിക്കാനും ഏറെ സഹായിക്കും.
columns
ദേശീയത ചര്‍ച്ചയാകുമ്പോള്‍-പി.എ ജലീല്‍ വയനാട്
‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.
പ്രത്യേക ഭൂവിഭാഗത്തില്‍ ജനങ്ങള്‍ സ്ഥിരമായി, പരമാധികാരമുള്ള ഭരണത്തിന്‍ കീഴില്‍ ജീവിച്ചാല്‍ അതൊരു രാജ്യമായി മാറുന്നു. എന്നാല്‍ ആ പ്രത്യേക ഭൂവിഭാഗത്തിലെ ജനങ്ങളുടെ ഏകതാ ബോധവും പരസ്പര സ്‌നേഹവും സുഖദുഃഖങ്ങളുടെ മത വര്‍ഗ നിരപേക്ഷ സ്വീകാര്യതയും ചരിത്ര ബോധവുമാണ് ആ രാജ്യത്തെ ദേശ രാഷ്ട്രമാക്കുന്നത്. പാശ്ചാത്യ യൂറോപ്യന്‍ രാജ്യങ്ങളെ ഏകോപിപ്പിച്ചതിനും ചരിത്രബോധം നല്‍കിയതിനും പിന്നില്‍ മതത്തിനോ മതാധിഷ്ഠിത ഭരണകൂടങ്ങള്‍ക്കോ ഉള്ള പങ്ക് നിഷേധിക്കാന്‍ കഴിയില്ല. അതുവഴിയാണവരുടെ ദേശീയത അടയാളപ്പെടുത്തുന്നതും. എന്നാല്‍ ഇന്ത്യന്‍ ദേശീയത രൂപപ്പെടുന്നതില്‍ മതത്തിനോ മതാധിഷ്ഠിത ശക്തികള്‍ക്കോ ഒരു പങ്കുമില്ലെന്നതാണ് വിസ്മയം. നൂറ്റാണ്ടുകള്‍ പിന്നിട്ട കോളനി വാഴ്ചയും അതേതുടര്‍ന്നുണ്ടായ ബ്രിട്ടീഷ് വിരുദ്ധതയുമാണ് ഇന്ത്യന്‍ ദേശീയതക്കാധാരം. ഇന്ത്യന്‍ ദേശീയത രൂപപ്പെടുത്തുന്നതില്‍ ജാതി മത ഭേദമെന്യ ഉള്ളില്‍ ഊറിക്കൂടി ഉറച്ച കോളനി വിരോധമുണ്ട്. ആ അര്‍ഥത്തിലാണ് നമ്മുടെ ചരിത്രത്തെ നോക്കി കാണേണ്ടത്. സ്വാതന്ത്ര്യ പ്രഖ്യാപനമുണ്ടാകുന്നതിനു മുന്‍പ്തന്നെ നമ്മുടെ ഭരണഘടന രൂപീകരണത്തെക്കുറിച്ച്ആലോചിച്ചിട്ടുണ്ട്.
മത, വര്‍ഗ വേര്‍തിരുവുകള്‍ക്കതീതമായ ഭരണഘടന ഉണ്ടാക്കാനുള്ള പരിശ്രമം രണ്ടു വര്‍ഷവും ഒന്‍പതു മാസവും 18 ദിവസവും നീണ്ടുനിന്നു. രാജ്യത്തിനു ഒരൗദ്യോഗിക മതമില്ലാത്ത രീതിയില്‍, മതേതരമായി ഭരണഘടന സങ്കല്‍പിക്കപ്പെട്ടു. എന്നാല്‍ ഭൂരിപക്ഷ ന്യൂനപക്ഷ വിശ്വാസികളെ ഉള്‍ക്കൊണ്ട് പോകാനും അവരവരുടെ സംസ്‌കാരങ്ങളോട് കൂറുപുലര്‍ത്തി സമഭാവനയോടെ മുന്നോട്ടുപോകാനും ആഹ്വാനം ചെയ്യുന്നതായി ഭരണഘടനയുടെ സൂക്ഷ്മ വായന വ്യക്തമാക്കുന്നു. ഭരണഘടനയുടെ മുഖവുര തന്നെ സത്താപരമായി എന്താണ് ആ പ്രമാണത്തിന്റെ അവതരണ താത്പര്യമെന്ന് വ്യക്തമാക്കുന്നതാണ്. ജനങ്ങളാല്‍ എഴുതപ്പെട്ട എന്ന തുടക്കം അതിന്റെ മാനവിക മുഖമാണ് തുറക്കപ്പെടുന്നത്.
ദൈവനാമത്തില്‍ എന്ന് തുടങ്ങണമെന്ന് ശഠിച്ച എച്ച്.വി കമ്മത്തിന്റെ വാദമോ, പരമേശ്വര നാമത്തില്‍ വേണമെന്ന് വാദിച്ച ഗോവിന്ദ മാളവ്യയുടെ താല്‍പര്യമോ അല്ല ഇന്ത്യയുടെ മത നിരപേക്ഷ ഭരണ ഘടനാനിര്‍മാണ സമിതി പരിഗണിച്ചത്. ഇന്ത്യ-പാക് വിഭജനത്തിന്റെ വേരുകള്‍ ചെന്നെത്തുന്ന പരിസരം ഹിന്ദു-മുസ്‌ലിം വിദ്വേഷത്തിന്റേതാണ്. താല്‍പര്യമില്ലാതെ നാട് കടത്തപ്പെട്ടവര്‍ ഇരു ഭാഗത്തുമുണ്ട്. മാനവിക ചിന്തകളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ജയിച്ചടക്കിയതാണ് വിഭജനത്തിന്റെ കാതല്‍. ഇവിടെ നിരപരാധികളുടെ മനഃസാക്ഷി വായിക്കാന്‍ ഭരണഘടനാ നിര്‍മാണ സഭക്ക് കഴിഞ്ഞിട്ടുണ്ട്. പാകിസ്ഥാനിലേക്കു പോയവര്‍ തിരിച്ചുവന്നാല്‍ ഇന്ത്യന്‍ പൗരത്വം അവര്‍ക്കു നല്‍കിയേ തീരുവെന്ന് വാദിച്ച ബീഹാറുകാരന്‍ ബ്രിജേഷ് മിശ്രയെ ഓര്‍ക്കുന്നത് അതുകൊണ്ടാണ്. പൗരാവകാശങ്ങളുടെ നീണ്ട വിശദീകരണം 5 മുതല്‍ 11 വരെ അനുഛേദങ്ങള്‍ പറയുന്നത്. പൗരനെ എങ്ങനെ നാടുകടത്താമെന്നല്ല അവനെ എങ്ങനെ ഉള്‍ക്കൊള്ളാമെന്നതിന്റെ വിവരണമാണത്. എന്നാല്‍ ഭരണഘടനയുടെ പിറവിയില്‍ തന്നെ അതില്‍ അസഹിഷ്ണുത കാണിച്ചവരും ചോദ്യംചെയ്തവരുമുണ്ട്. രാഷ്ട്രത്തെ ഒറ്റക്കല്ലില്‍ കൊത്തിയെടുക്കാനുള്ള അവരുടെ ശ്രമത്തിന് കോളനി വാഴ്ചയുടെ പഴക്കമുണ്ട്. അവരുടെ താല്‍പര്യത്തിന് എതിരുനിന്ന പ്രധാന ശക്തി രാഷ്ട്ര പിതാവായിരുന്നു. മഹാത്മജിയെ വകവരുത്തിയതിലൂടെയും ഇപ്പോഴും വീണ്ടും വീണ്ടും കൊന്നുകൊണ്ടിരിക്കുന്നതിലൂടെയും അവരുടെ ലക്ഷ്യത്തിലേക്കു അടുത്തുകൊണ്ടിരിക്കുന്നു.
ബഹുസ്വര സങ്കര സംസ്‌കാരങ്ങളുടെ നിലനില്‍പ്പും വളര്‍ച്ചയും അംഗീകരിക്കാന്‍ കഴിയാത്തവര്‍ ഒരു രാഷ്ട്രമെന്ന നിലക്ക് രാഷ്ട്രരൂപീകരണത്തിന്റെ ചരിത്രമറിയാത്തവരും ദേശീയ പൈതൃകത്തിന്റെ ഘടന അറിയാത്തവരുമാണ്. ദ്രാവിഡ അടിത്തറയിലേക്ക് പിന്നീട് ഉള്‍ച്ചേര്‍ക്കപ്പെട്ട സംസ്‌കാരങ്ങളാണ് ആര്യ, ബൗദ്ധ പൗരസ്ത്യ, പൗരസ്‌ത്യേതര അടരുകള്‍. ഈ കൂടിക്കലര്‍ന്ന ബഹുപാളികളെ വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്ത ഒരു ചരിത്ര പശ്ചാത്തലം ബോധപൂര്‍വം മറന്നുകൊണ്ട് വ്യക്തികളുടെ പ്രാഥമിക പരിഗണനയിലുള്ള ഐച്ഛിക വിഷയമായ വസ്ത്രത്തിലും ഭക്ഷണത്തില്‍പോലും ഇടപെടുന്ന അവസ്ഥ സാമൂഹ്യഘടനയെ തകര്‍ക്കുമെന്നതില്‍ സംശയിക്കേണ്ടതില്ല. ഇന്ത്യയുടെ നാനാത്വത്തിലുള്ള ഏകത്വമെന്ന കാഴ്ചപ്പാട് അംഗീകരിക്കപ്പെടണം. ബഹുസ്വര സങ്കര സംസ്‌കാരം സംരക്ഷിക്കപ്പെട്ടുകൊണ്ടുള്ള ദേശീയ ബോധങ്ങളാണുണ്ടാകേണ്ടത്. മറിച്ചുള്ള വികാരങ്ങളെ ദേശീയതയെന്ന് വിളിക്കാന്‍ കഴിയില്ല.
ഇന്ത്യയുടെ ദേശീയ കവിയാണ് രവീന്ദ്രനാഥ ടാഗോര്‍. ടാഗോര്‍ ദേശീയതയെ നിര്‍വചിച്ചിട്ടുണ്ട്. അത് മാനവികതയില്‍ അധിഷ്ഠിതമാണ്. മാനവികതയില്ലാത്ത ദേശീയത ശാപമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അത് സകല തിന്മയുടെയും മൂലഹേതുവാകുമെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്ന് പുലര്‍ന്നിരിക്കുകയാണ്. മനുഷ്യത്വത്തിനപ്പുറമുള്ള രാജ്യ സ്‌നേഹത്തെപ്പോലും അദ്ദേഹം ശക്തിയായി അപലപിച്ചു. ശാന്തിനികേതനില്‍ താന്‍ നിര്‍മിച്ച സര്‍വകലാശാലയുടെ ആപ്തവാക്യം ‘യത്ര വിശ്വം ഭവത് ഏക നീഡം’ എന്നതായിരുന്നു. അഥവാ ഈ ലോകം മുഴുവന്‍ ഒരു പക്ഷികൂടായിതീരുക വിവിധ വര്‍ണങ്ങളില്‍, വൈവിധ്യമേറിയ കൊഞ്ചലുകളുള്ള കിളിക്കൂടായി ലോകം മാറണമെന്നാഗ്രഹിച്ചു അദ്ദേഹം.
‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.
columns
സത്യാന്വേഷി-പ്രതിഛായ
സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്.
‘അത് വക്കീലിനോട് ഇനി മുതല്‍ വാദിക്കരുതെന്ന് ആവശ്യപ്പെടുന്നതുപോലെയാണ്. ഒരു മാധ്യമപ്രവര്‍ത്തകനോട് എങ്ങനെയാണ് എഴുതരുതെന്ന് ആവശ്യപ്പെടാനാകുക? നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹമതിന് മറുപടി പറയാന്‍ ബാധ്യസ്ഥനാണ്. പക്ഷേ ഒരാള്‍ അഭിപ്രായം പറയുന്നതിനെ എങ്ങനെയാണ് മുന്‍കൂട്ടി എതിര്‍ക്കാന്‍കഴിയുക?’ സുപ്രീംകോടതിയിലെ പ്രമുഖന്യായാധിപന്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റേതാണ് ഈകുറിക്കുകൊള്ളുന്ന വാക്കുകള്‍. ‘ആള്‍ട്ട്‌ന്യൂസ് സ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ്‌സുബൈറിനെ സമൂഹമാധ്യമമായ ട്വിറ്ററില്‍ എഴുതുന്നതില്‍നിന്ന് തടയണമെന്ന ഉത്തര്‍പ്രദേശ് പൊലീസിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു രാജ്യത്തെ അത്യുന്നത നീതിപീഠം. സമൂഹമാധ്യമങ്ങളിലെ തെറ്റായവിവരങ്ങളുടെ വസ്തുതാന്വേഷകനായി പ്രസിദ്ധനായ സുബൈറിനെ തുടരെത്തുടരെ കേസുകളുമായി വരിഞ്ഞുമുറുക്കി കാലാകാലത്തേക്ക് തുറുങ്കിലടക്കാനും ബി.ജെ.പി സര്‍ക്കാരുകള്‍ക്കെതിരെ പ്രതികരിക്കാതിരിക്കാനുമായി ഇട്ട പദ്ധതിയെ പൊളിച്ചടുക്കുകയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്. നാലരക്കൊല്ലംമുമ്പ് ട്വീറ്റ്‌ചെയ്ത ഒരു വിഷയത്തിന്റെ പേരിലായിരുന്നു യു.പി സര്‍ക്കാര്‍ സുബൈറിനെ അറസ്റ്റ്‌ചെയ്ത് ജയിലിടച്ചത്. ജൂണ്‍ 27ന് അറസ്റ്റുചെയ്ത സുബൈറിനെ സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യത്തെതുടര്‍ന്ന് മോചിപ്പിച്ചത് ജൂലൈ 21നായിരുന്നു; കൃത്യം 23 ദിവസത്തിനുശേഷം. ഡല്‍ഹിക്കുപുറമെ യു.പിയില്‍ ആറു കേസുകളാണ് സുബൈറിനെതിരെ ചുമത്തിയത്. ഓരോ കേസിലും ജാമ്യം നേടുമ്പോള്‍ വൈകാതെ മറ്റൊരു കേസില്‍ അറസ്റ്റുരേഖപ്പെടുത്തി യുവാവിന്റെ മോചനം വൈകിക്കലായിരുന്നു തന്ത്രം. എന്നാല്‍ ഇത് തിരിച്ചറിഞ്ഞായിരുന്നു കോടതിയുടെ ഇടപെടല്‍. എഫ്.ഐ.ആറുകള്‍ റദ്ദാക്കിയില്ലെങ്കിലും എല്ലാകേസുകളും ഡല്‍ഹി കോടതിയിലേക്ക് മാറ്റാനും സുബൈറിന് ഇടക്കാലം ജാമ്യം നല്‍കി വിട്ടയക്കാനുമായിരുന്നു 21ലെ വിധി.
ഇന്ത്യയുടെ പാരമ്പര്യമാണ് സത്യം. മുണ്ഡകോപനിഷത്തിലെ ‘സത്യമേവ ജയതേ’ ആണ് രാജ്യത്തിന്റെ ഔദ്യോഗികചിഹ്നത്തില്‍ ആലേഖന ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ സത്യം കണ്ടെത്തി അവതരിപ്പിക്കുന്ന ആരും ആര്‍ഷഭാരത പാരമ്പര്യത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. മാധ്യമപ്രവര്‍ത്തകോട്, വിശേഷിച്ച് സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നവരോട് ബി.ജെ.പി ഭരണകൂടങ്ങള്‍ പൊലീസിനെ ഉപയോഗിച്ച് ചെയ്തുകൂട്ടുന്നതെന്തെല്ലാമാണെന്നതിന് മികച്ച തെളിവാണ് സുബൈറിന്റെ അറസ്റ്റും തുടര്‍ന്നുള്ള സംഭവങ്ങളും. എന്നാല്‍ ഇതിന് നേര്‍വിപരീതമായിരുന്നു രാഹുല്‍ഗാന്ധിക്കെതിരായി വ്യാജ വീഡിയോ സംപ്രേഷണംചെയ്തതിന് ‘ടൈംസ് നൗ’ ടി.വി അവതാരകന്‍ രോഹിത് രഞ്ജന് അനുകൂലമായ ബി.ജെ.പി സര്‍ക്കാരിന്റെ നീക്കം. രാഹുല്‍ഗാന്ധി രാജസ്ഥാനില്‍ ടെയ്‌ലറെ കൊലപ്പെടുത്തിയ യുവാക്കളെ കുട്ടികളല്ലേ എന്നു വിളിച്ചെന്ന വ്യാജ പ്രചാരണം നടത്തിയതിന് കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ പൊലീസ് രോഹിത്തിനെ അറസ്റ്റ്‌ചെയ്യാനെത്തിയപ്പോള്‍ മറ്റൊരു കേസ് ചുമത്തി അറസ്റ്റില്‍നിന്ന് രക്ഷിച്ചെടുക്കുകയായിരുന്നു ഡല്‍ഹി പൊലീസ്. പഴയ ഹിന്ദിസിനിമയിലെ ഒരു ഡയലോഗ് പങ്കുവെച്ചായിരുന്നു സുബൈറിന്റെ നാലരവര്‍ഷം മുമ്പത്തെ ട്വീറ്റ്. വിദ്വേഷ പ്രചാരകരോട് വിട്ടുവീഴ്ചയില്ലെന്നാണ് 33 കാരനായ സുബൈറിന്റെ സുധീര പ്രഖ്യാപനം.
സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്. നിമിഷങ്ങളെന്നോണം വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്ന നുണ ഫാക്ടറികളുടെ ഓശാരത്തില്‍ അധികാരത്തിലെത്തുന്ന ഭരണകൂടങ്ങള്‍ക്കാണ് ആള്‍ട്ട്‌ന്യൂസ് പ്രധാനമായും വെല്ലുവിളിയുയര്‍ത്തിയത്. സുബൈറിന്റെ ഫാക്ട്‌ചെക് വാര്‍ത്തകള്‍ ലോകത്തെ ഉന്നതമാധ്യമങ്ങള്‍വരെ എടുത്തുകൊടുക്കാനാരംഭിച്ചു. പ്രവാചകനെതിരെ ബി.ജെ.പി വക്താവ് നൂപുര്‍ശര്‍മ നടത്തിയ വിവാദ പ്രസ്താവത്തിന്റെ വീഡിയോ അതേപടി ആള്‍ട്ട്‌ന്യൂസ് പ്രസിദ്ധപ്പെടുത്തിയതാണ് സത്യത്തില്‍ സുബൈറിനെ നോട്ടമിട്ടിരുന്ന ബി.ജെ.പി നേതാക്കളെ പെട്ടെന്ന് പൊലീസിനെ വിട്ട് അറസ്റ്റുചെയ്യാന്‍ നിര്‍ബന്ധിച്ചത്. എന്നാല്‍ ഇതാണ് കാരണമെന്ന് പറയാതെ നാലര വര്‍ഷം മുമ്പത്തെ കാര്യമാണ് പറഞ്ഞതെന്നുമാത്രം. വിവാഹേതര ബന്ധമുണ്ടെന്നതിന് ഭാര്യയെ ഭര്‍ത്താവ് മര്‍ദിക്കുന്നതിന്റെ ദൃശ്യം കാട്ടി അത് ‘ലൗ ജിഹാദാ’ണെന്ന് പ്രചരിപ്പിക്കുന്നവരെപോലുള്ളവരെയും സുബൈര്‍ തുറന്നുകാട്ടി. മേയില്‍ ജ്ഞാന്‍വ്യാപി പള്ളി വിവാദത്തിലും തീവ്ര ഹിന്ദുത്വവാദികള്‍ക്കെതിരെ സുബൈര്‍ നിരവധി പോസ്റ്റുകളിട്ടിരുന്നു. ദേശീയ മാധ്യമങ്ങളിലെ അവതാരകരുടെ തനിനിറം തുറന്നുകാട്ടുകയും സുബൈറിന്റെ പ്രധാന ജോലിയായിരുന്നു. സുബൈറിന്റെ വരുമാനം ലാഭം പ്രതീക്ഷിക്കാതെ സംഭാവനയിലൂടെ പ്രവര്‍ത്തിക്കുന്ന ആള്‍ട്ട്‌ന്യൂസില്‍നിന്ന് കിട്ടുന്ന തുച്ഛമായ വേതനമാണ്. സ്ഥാപനത്തിന്റെ ഉടമകളായ പ്രാവ്ദ മീഡിയ ഫൗണ്ടേഷന്റെ ഡയറക്ടര്‍മാരിലൊരാളാണിപ്പോള്‍. ബെംഗളൂരുവില്‍ ജനിച്ച സുബൈറിന്റെ സ്‌കൂള്‍-കോളജ് വിദ്യാഭ്യാസവും അവിടെയായിരുന്നു.
columns
ജനാധിപത്യ പോരാട്ടങ്ങളുടെ വിജയം- പി.എം.എ സലാം
വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.
വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.
വഖഫ് സംരക്ഷണ റാലിക്ക് ശേഷം വളരെ മോശമായ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയമാണ് സി.പി.എം പയറ്റിയത്. കേരളത്തിലെ മുസ്‌ലിംകളുടെ അട്ടിപ്പേറവകാശം മുസ് ലിംലീഗിനില്ലെന്ന് പറഞ്ഞ് മുസ്‌ലിംലീഗിനെയും മതസംഘടനകളെയും ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തിയത്. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ എല്ലാ മത സംഘടനകളും അംഗങ്ങളായ മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി വഖഫ് നിയമന വിഷയത്തില്‍ പലതവണ മുഖ്യമന്ത്രിയെ കണ്ടിരുന്നു. മുസ്‌ലിം സംഘടനകള്‍ ഒറ്റക്കെട്ടായാണ് ഈ ആവശ്യത്തിനുവേണ്ടി നിലകൊണ്ടത്. എന്നാല്‍ അതിനെയൊന്നും സര്‍ക്കാര്‍ ഗൗനിച്ചില്ല. മതസംഘടനകള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിച്ചതോടൊപ്പം തീരുമാനത്തില്‍നിന്ന് പിന്നോട്ടില്ലെന്ന മട്ടിലാണ് നിയമസഭയില്‍ മന്ത്രിമാര്‍ പോലും സംസാരിച്ചത്.
എന്നാല്‍ ഒരു ഘട്ടത്തിലും സമരത്തില്‍നിന്ന് പിന്തിരിയാന്‍ മുസ്‌ലിംലീഗ് തയ്യാറായില്ല. കേന്ദ്ര വഖഫ് ആക്ടിന് വിരുദ്ധമായി കേരളത്തില്‍ മാത്രം വിവേചനത്തിന്റെ ഈ നിയമം അനുവദിക്കില്ലെന്ന് മുസ്‌ലിംലീഗ് അസന്നിഗ്ധമായി വ്യക്തമാക്കി. വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നതിനെ ന്യായീകരിച്ച്‌കൊണ്ട് സി.പി.എം നേതാക്കളും സൈബര്‍ സഖാക്കളും ധാരാളം എഴുതി. പലപ്പോഴും അനാവശ്യമായി മുസ് ലിം ലീഗിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും ഇവര്‍ ശ്രമിച്ചു. വഖഫ് ബോര്‍ഡില്‍ യു.ഡി.എഫ് അമുസ്‌ലിം നിയമനം നടത്തിയിട്ടുണ്ടെന്ന പച്ചക്കള്ളം അടിച്ചിറക്കി. പി.എസ്.സിക്ക് വിടാനുള്ള തീരുമാനം വഖഫ് ബോര്‍ഡ് ഏകകണ്ഠമായി സ്വീകരിച്ചതാണെന്ന് മുഖ്യമന്ത്രി പോലും നുണ പറഞ്ഞു. കേരളത്തിലെ വന്ദ്യവയോധികരായ മതസംഘടനാ നേതാക്കള്‍ പലപ്പോഴായി മുഖ്യമന്ത്രിയെ കണ്ടെങ്കിലും ഉറപ്പ് നല്‍കുകയല്ലാതെ ഒന്നും നടന്നില്ല. ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ മുസ്‌ലിംലീഗ് അംഗങ്ങള്‍ വഖഫ് നിയമന തീരുമാനം പിന്‍വലിക്കാന്‍ പലതവണ ആവശ്യപ്പെട്ടു. ഒടുവില്‍ ഗത്യന്തരമില്ലാതെയാണ് ഇപ്പോള്‍ തീരുമാനം പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചിരിക്കുന്നത്. മുസ്‌ലിംലീഗിന്റെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പ് നല്‍കിയത്.
ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ വഖഫ് ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഏറ്റവുമൊടുവില്‍ കഴിഞ്ഞ ജൂണ്‍ 28ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സംസ്ഥാന കമ്മിറ്റി ധര്‍ണ സംഘടിപ്പിച്ചു. മതസംഘടനാ നേതാക്കളോട് പച്ചക്കള്ളം പറഞ്ഞ് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയും കൂട്ടരും പലപ്പോഴായി ശ്രമിച്ചത്. 2016 ല്‍ തന്നെ എല്ലാ മുസ്‌ലിം മത സംഘടനകളും മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കീഴില്‍ ഒന്നിച്ച് ഗവര്‍ണറെ പോയി കാണുകയും സര്‍ക്കാര്‍ നീക്കത്തിനെതിരെ ശബ്ദമുയര്‍ത്തുകയും ചെയ്തിരുന്നു. കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരവും നടത്തി. മുഖ്യമന്ത്രിക്കും നിവേദനം നല്‍കി. നിയമസഭക്ക് അകത്ത് മുസ്‌ലിംലീഗിന്റെയും പ്രതിപക്ഷത്തിന്റെയും ശക്തമായ പ്രതിഷേധം ഉണ്ടായി. ബില്ല് വരുന്ന സമയത്തും പാസ്സാക്കുന്ന സമയത്തും ശക്തമായ ഭാഷയില്‍ തന്നെ പ്രതിപക്ഷം എതിര്‍പ്പറിയിച്ചിരുന്നു. ഇതെല്ലാം നിയമസഭാ രേഖയിലുള്ളതാണ്. എന്നാല്‍ അതെല്ലാം മറന്നുകൊണ്ടാണ് മുഖ്യമന്ത്രി കള്ളം പറഞ്ഞത്.
നിയമസഭ പാസ്സാക്കിയ നിയമം ആയതുകൊണ്ട് നിയസമഭയില്‍ തന്നെ അവതരിപ്പിച്ച് തിരുത്തണമെന്നാണ് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടത്. കോഴിക്കോട്ട് നടന്നത് സമരപ്രഖ്യാപനം മാത്രമായിരുന്നു. പിന്നീട് നിരന്തര സമരങ്ങളുടെ ദിവസങ്ങളായിരുന്നു. പ്രതിസന്ധികള്‍ ഏറെയുണ്ടായിട്ടും നിയമം പിന്‍വലിക്കും വരെ മുസ്‌ലിം ലീഗ് സമര രംഗത്ത് ഉറച്ചുനിന്നു. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ തിരുവനന്തപുരത്ത് മുസ്‌ലിംലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സര്‍ക്കാര്‍ പിന്മാറും വരെ സമരം തുടരുമെന്ന് ഈ പരിപാടിയില്‍ നിയമസഭാ പാര്‍ട്ടി ലീഡര്‍ പി.കെ കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചു. കോഴിക്കോട് നടത്തിയ വഖഫ് സംരക്ഷണ റാലിക്ക് ശേഷം രണ്ടാം ഘട്ടമായി പഞ്ചായത്ത്, മുനിസിപ്പല്‍, മേഖലാ കേന്ദ്രങ്ങളില്‍ സമര സംഗമങ്ങള്‍ സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് നടന്ന പ്രതിഷേധ പരിപാടികളായിരുന്നു സമരത്തിന്റെ മൂന്നാം ഘട്ടം.
ഇടക്കാലത്ത് കോവിഡ് വ്യാപകമായപ്പോള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് വഖഫ് സംരക്ഷണ പ്രക്ഷോഭം തുടര്‍ന്നു. മുസ്‌ലിംലീഗിന്റെ വഖഫ് സംരക്ഷണ പ്രക്ഷോഭത്തില്‍ സഹികെട്ട സര്‍ക്കാര്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന കുറ്റം ചുമത്തി പ്രാദേശികമായി കേസുകളെടുത്തു. കോഴിക്കോട് നടന്ന മഹാറാലിക്ക് ശേഷം പതിനായിരം പേര്‍ക്കെതിരെ കേസെടുത്തായിരുന്നു പ്രതികാര നടപടി. വഖഫ് സംരക്ഷണ പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായി മുസ്‌ലിം ലീഗ് കലക്ടറേറ്റ് മാര്‍ച്ചുകളും സംഘടിപ്പിച്ചു.
-
Video Stories7 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture7 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്‍
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More7 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture7 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ