Connect with us

columns

ദേശീയ രാഷ്ട്രീയത്തില്‍ മുന്നോട്ടുപോകുന്ന കളികള്‍

2020 അവസാനത്തോടെ നരേന്ദ്ര മോദിയും അമിത്ഷായും എന്‍.ഡി.എ അവസാനിപ്പിച്ച് ദേശീയ രാഷ്ട്രീയത്തില്‍ പുതിയ നിയമങ്ങള്‍ എഴുതി ചേര്‍ക്കുകയാണ്. അദ്വാനിയുടെ എന്‍.ഡി.എ തീര്‍ന്നു. ഉപയോഗിച്ചതിന്‌ശേഷം ഉപേക്ഷിച്ചു

Published

on

ശേഖര്‍ ഗുപ്ത

എല്‍.കെ അദ്വാനിയുടെ ബി.ജെ.പി 25 പാര്‍ട്ടികളെ ചേര്‍ത്താണ് 1998ല്‍ ദേശീയ ജനാധിപത്യ സഖ്യം രൂപീകരിച്ചത്. അത് സഖ്യരാഷ്ട്രീയത്തിന്റെ ഇന്ത്യയുടെ ഏറ്റവും വിജയകരമായ കാലഘട്ടത്തിനാണ് തുടക്കമിട്ടത്. ഇതിന്‌ശേഷം മുഖ്യകക്ഷിക്ക് ഭൂരിപക്ഷമില്ലാതെതന്നെ മൂന്ന് കൂട്ടുകക്ഷി സര്‍ക്കാരുകള്‍ കാലാവധി തികച്ചു. 2020 അവസാനത്തോടെ നരേന്ദ്ര മോദിയും അമിത്ഷായും എന്‍.ഡി.എ അവസാനിപ്പിച്ച് ദേശീയ രാഷ്ട്രീയത്തില്‍ പുതിയ നിയമങ്ങള്‍ എഴുതി ചേര്‍ക്കുകയാണ്. അദ്വാനിയുടെ എന്‍.ഡി.എ തീര്‍ന്നു. ഉപയോഗിച്ചതിന്‌ശേഷം ഉപേക്ഷിച്ചു.
ഇത് നമ്മുടെ വേദപാരമ്പര്യത്തിലെ അശ്വമേധ യജ്ഞവുമായി താരതമ്യം ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിച്ചേക്കാം. രാജ്യത്തുടനീളം കുതിരയെ അഴിച്ചുവിട്ട് ആധിപത്യം സ്ഥാപിച്ചുകഴിഞ്ഞാല്‍ എന്താണ് ചെയ്യുക? അനുഗ്രഹീതയായ ആ കുതിരയെ കൊല്ലുക. എന്‍.ഡി.എ അത്തരത്തിലുള്ള കുതിരയാണ്. ന്യായവിധിയില്ലാതെ നാം അത് പറയുന്നു. ഇതിനെ ഇപ്പോഴും എന്‍.ഡി.എ സര്‍ക്കാര്‍ എന്ന് വിളിക്കുന്നു, എന്നാല്‍ ഈ സമയത്ത്, 53 അംഗ കേന്ദ്രമന്ത്രിസഭയില്‍ ഒരു സഖ്യ പങ്കാളി മാത്രമേയുള്ളൂ. അത് ആരാണെന്ന് നിങ്ങള്‍ക്ക് ഓര്‍മിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അസ്വസ്ഥരാകരുത്. ഗൂഗിളില്‍ തെരയുന്നതില്‍നിന്നും ഞാന്‍ നിങ്ങളെ രക്ഷിക്കാം. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (ആര്‍.പി.ഐ) വിഭാഗത്തിലെ രാംദാസ് അത്താവാലെയാണ് അത്. എന്‍.ഡി.എ സഖ്യ സര്‍ക്കാര്‍ എന്നതിന്റെ ഏക ഓര്‍മ്മപ്പെടുത്തലാണിത്. 1990 ലെ രഥയാത്രക്കിടെ തന്റെ മതേതര പ്രതിബദ്ധത തെളിയിക്കാന്‍ ‘രഥ’ത്തിന്റെ ഡ്രൈവര്‍ മുസ്്‌ലിമാണെന്ന് അദ്വാനി പറഞ്ഞപോലെ. വൈറലാകുമെന്ന് ഉറപ്പുനല്‍കുന്ന എന്തെങ്കിലും പറഞ്ഞ് അത്താവാലെ ഓരോ തവണയും തന്റെ സാന്നിധ്യം ഓര്‍മ്മിപ്പിക്കുന്നു. എന്നിരുന്നാലും മന്ത്രിസഭയില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് മഹാരാഷ്ട്രയില്‍ ചെറിയ ദലിത് വോട്ട് ഉണ്ട്. അതിനാല്‍ അദ്ദേഹം സാമൂഹ്യനീതി, ശാക്തീകരണ സഹമന്ത്രിയാണ്. ഇത് ഒരു വശമാണ്, എന്നാല്‍ മന്ത്രിസഭയിലെ ഏക മുസ്്‌ലിമായ അത്താവാലെ ന്യൂനപക്ഷകാര്യ വകുപ്പും കൈകാര്യം ചെയ്യുന്നു.
ഇത് മോദിക്കും ഷാക്കും എതിരെ ഉപയോഗിക്കാന്‍ കഴിയുമോ? മുന്‍ ഹരിയാന മുഖ്യമന്ത്രി (അഴിമതിക്കേസില്‍ ജയിലില്‍ കിടക്കുന്നു, ഇപ്പോള്‍ പരോളിലാണ്) ഓം പ്രകാശ് ചൗതാല എന്നോട് പറഞ്ഞതില്‍ ഉണ്ട്. ഹം യഹാന്‍ തീര്‍ത്ത് യാത്ര പാര്‍ നഹിന്‍ അയേ (ഞങ്ങള്‍ ഇവിടെ തീര്‍ത്ഥാടനത്തിന് വന്നതല്ല, അധികാരത്തിന് വേണ്ടിയാണ് രാഷ്ട്രീയം) എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പുതിയ ബി.ജെ.പി ആ പരീക്ഷണം വിജയിക്കുന്നു, ശിരഛേദം ചെയ്ത സഖ്യകക്ഷികളെക്കുറിച്ചോ, ചവിട്ടിയരയ്ക്കപ്പെട്ട കാല്‍പാദങ്ങളെക്കുറിച്ചോ, ഒടിക്കപ്പെട്ട കൈ കാലുകളെക്കുറിച്ചോ ഉള്ള കാര്യങ്ങള്‍ മറന്നേക്കുക.
നമുക്ക് 1998 മുതല്‍ 2014 വരെ പോകാം. ബി.ജെ.പിക്ക് ഭൂരിപക്ഷം കിട്ടിയെങ്കിലും ഏഴ് സഖ്യകക്ഷികള്‍ സര്‍ക്കാരിന്റെ ഭാഗമായിരുന്നു. ശിവസേന, പസ്വാന്റെ എല്‍.ജെ.പി, ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പി, ശിരോമണി അകാലിദള്‍, എന്നിവര്‍ക്ക് ക്യാബിനറ്റ് റാങ്കും അനുപ്രിയ പട്ടേലിന്റെ അപ്‌നാ ദള്‍, ഉപേന്ദ്ര കുഷ്‌വാഹയുടെ രാഷ്ട്രീയ ലോക് താന്ത്രിക് സമാജ് വാദി പാര്‍ട്ടി, അത്താവാലെയുടെ ആര്‍.പി.ഐ എന്നിവര്‍ക്ക് സഹമന്ത്രി സ്ഥാനവും നല്‍കി. ആറ് വര്‍ഷത്തിന്‌ശേഷം അത്താവാലെ മാത്രമാണ് അതിജീവിച്ചിരിക്കുന്നതെന്നത് നമ്മുടെ രാഷ്ട്രീയത്തില്‍ ഉണ്ടായ വലിയ മാറ്റത്തെയാണ് പറയുന്നത്. ഇത് ഭൂതകാലത്തെക്കുറിച്ചുള്ള വാദമല്ല. നേരെമറിച്ച്, ഭാവിയിലേക്കുള്ള രാഷ്ട്രീയ ചൂണ്ടുപലകയാണ്. പക്ഷേ, നാം ഭൂതകാലത്തെ വീണ്ടും പരാമര്‍ശിക്കേണ്ടതുണ്ട്. അദ്വാനിയും അടല്‍ ബിഹാരി വാജ്‌പേയിയും തങ്ങളുടെ ആദ്യത്തെ എന്‍.ഡി.എയിലേക്ക് കൊണ്ടുവന്ന പാര്‍ട്ടികളില്‍ എല്ലാം ഇപ്പോള്‍ നിലനില്‍ക്കുന്നില്ല, ചില പാര്‍ട്ടികളുടെ പേരുകള്‍ അക്ഷരത്തെറ്റ് പോലെ കാണപ്പെടാം. യു.പി.എസ്.സി ടോപ്പര്‍ക്ക് പോലും ചില പാര്‍ട്ടികളുടെ മുഴുവന്‍ പേര് പറയാന്‍ സാധിച്ചെന്നുവരില്ല. എന്നാല്‍ ചില പേരുകള്‍ മറക്കാനാവാത്തതാണ്. ആദ്യത്തെ എന്‍.ഡി.എ മന്ത്രിസഭകളില്‍ പ്രതിരോധ മന്ത്രിയായി ജോര്‍ജ്ജ് ഫെര്‍ണാണ്ടസുണ്ടയിരുന്നു. ഒരു സഖ്യകക്ഷി പ്രതിനിധി ക്യാബിനറ്റ് കമ്മിറ്റി ഓണ്‍ സെക്യൂരിറ്റിയില്‍ അംഗമാകുന്നത് അവസാനമായിട്ട് അപ്പോഴായിരുന്നു. അദ്ദേഹത്തിന്റെ സഖാവും ചിലപ്പോള്‍ ശത്രുവുമായ നിതീഷ്‌കുമാര്‍ വിവിധ സമയങ്ങളില്‍ റെയില്‍വേ, കാര്‍ഷിക മന്ത്രാലയങ്ങള്‍ വഹിച്ചിരുന്നു. മമത ബാനര്‍ജി, നവീന്‍ പട്‌നായിക്, ശരദ് യാദവ്, രാംവിലാസ് പസ്വാന്‍ എന്നിവരും പ്രധാന വകുപ്പുകളുമായി ഉണ്ടായിരുന്നു. ശിവസേനയിലെ സുരേഷ് പ്രഭുവിനെപ്പോലെയുള്ളവരും. സ്പീക്കര്‍ പദവിയില്‍ ടി.ഡി.പിയിലെ ജി.എം.സി ബാലയോഗി ഉണ്ടായിരുന്നു. നാഷണല്‍ കോണ്‍ഫറന്‍സിലെ അബ്ദുള്ളമാരുണ്ടായിരുന്നു. അതൊരു വളരെ ശക്തമായ കൂട്ടുകക്ഷി സര്‍ക്കാരായിരുന്നു. നിതീഷ്‌കുമാര്‍ ഇപ്പോഴും എന്‍.ഡി.എ സഖ്യത്തിലുണ്ട്. എന്നാല്‍ കേന്ദ്ര മന്ത്രിസഭയില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ ആരും ഇല്ല. ബിഹാറില്‍ അദ്ദേഹത്തിന്റെ പ്രഭാവത്തിന് മങ്ങലേറ്റുകൊണ്ടിരിക്കുകയാണ്. ഒരു തവണകൂടി മുഖ്യമന്ത്രിയായാലും അത് അദ്ദേഹത്തിന്റെ അവസാനത്തെതായിരിക്കും. പാര്‍ട്ടിയിലോ കുടുംബത്തിലോ പിന്‍ഗാമികള്‍ ഇല്ലാത്തതിനാല്‍ ആ പാര്‍ട്ടിയില്ലാതാകുന്നതുവരെ ബി.ജെ.പി കാത്തിരിക്കും.
പശ്ചിമ ബംഗാളില്‍ മുന്‍ സഖ്യകക്ഷിയായ മമത ബാനര്‍ജിയുമായി ബി.ജെ.പി ഇപ്പോള്‍ ശത്രുതയിലാണ്. അവര്‍ ജയിച്ചാലും തോറ്റാലും ദുര്‍ബലയായിരിക്കും. നവീന്‍ പട്‌നായിക്ക് ഒഡീഷയില്‍ തനിച്ചാണ്. അദ്ദേഹത്തിന് പ്രായമാവുകയാണ്. അദ്ദേഹം ഒഴിച്ചിടുന്ന സ്ഥലം തങ്ങള്‍ക്കായിരിക്കുമെന്ന് ബി.ജെ.പിക്കറിയാം. 2024 ലെ തെരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പി വലിയ നീക്കം അവിടെ നടത്തുന്നത് കാത്തിരുന്ന് കാണാം. മുമ്പുണ്ടായിരുന്ന സംഗതികള്‍ തന്നെ ആവര്‍ത്തിക്കപ്പെടും. ചിലര്‍ വിമത സ്വരം ഉയര്‍ത്തും. സി.ബി.ഐയും ഇ.ഡിയും മറ്റും ഇടപെടും. അനുഭാവി ചാനലുകളും സാമൂഹ്യ മാധ്യമങ്ങളും യുദ്ധം തന്നെ പ്രഖ്യാപിക്കും. അതൊന്നും നേരിടാന്‍ വയോധികനായ പട്‌നായിക്കിന് കഴിയില്ല. മോദി-ഷാ കാലഘട്ടത്തില്‍ ബി.ജെ.പിയുടെ സഖ്യകക്ഷിയായിരുന്നുവെങ്കിലും മെഹ്ബൂബ മുഫ്തിയും അബ്ദുള്ളമാരും ഒരു വര്‍ഷത്തിനടത്താണ് തടവറയില്‍ കഴിഞ്ഞത്.
ശിവസേന ഇപ്പോള്‍ കടുത്ത എതിരാളിയാണ്, സുരേഷ് പ്രഭു ബി.ജെ.പിയിലും. ശരദ് യാദവ് ഒരിടത്തും ഇല്ല, മകള്‍ സുഭാഷിനി കോണ്‍ഗ്രസില്‍ ചേര്‍ന്നു. പസ്വാന്‍ കുടുംബത്തിന്റേത് ചിരപരിചിതമായ കഥയാണ്. അടുത്ത തെരഞ്ഞെടുപ്പോടെ ആ പാര്‍ട്ടി ഇല്ലാതാവും. ചന്ദ്രബാബുനായിഡു ഇപ്പോള്‍ കടുത്ത എതിരാളിയാണ്. അദ്ദേഹത്തെ തകര്‍ത്ത വൈ.എസ് ജഗന്‍മോഹന്‍ റെഡ്ഢി സി.ബി.ഐയുടെയും ഇ.ഡിയുടെയും ഔദാര്യത്തില്‍ കഴിയുന്നു. അദ്ദേഹം ജുഡീഷ്യറിയുമായി കടുത്ത പോരാട്ടത്തിലാണ്, അദ്ദേഹത്തില്‍ ഒരു സ്വാധീനം തീര്‍ച്ചയായും എല്ലായ്‌പ്പോഴും മോദി സര്‍ക്കാരിന് ഉണ്ടാകും. തെക്ക്, തമിഴ്‌നാട്ടില്‍ ദുര്‍ബലമായ എ. ഐ.എ.ഡി.എം.കെയെ സന്തോഷത്തോടെ കൈകാര്യം ചെയ്തുകൊണ്ടിരിക്കുകയാണ് ബി.ജെ.പി. ഏറ്റവും ക്രൂരമായ യുദ്ധമുറയാണ് രാഷ്ട്രീയം. അവരുടേതായ പ്രദേശങ്ങളില്‍ ബി.ജെ.പിയെ ഒഴിവാക്കാനാവാത്ത അവസ്ഥ തിരിച്ചറിയുകയും കാലക്രമേണ സ്വയം അപ്രസക്തരാകുകയും ചെയ്യുകയാണ് പട്‌നായിക്കും റെഡ്ഢിയും നിതീഷുമൊക്കെ ചെയ്യുന്നത്. അവര്‍ ഇപ്പോഴും തെരഞ്ഞെടുപ്പില്‍ പോരാടുന്നുണ്ടാകാം. അതേസമയം അവര്‍ അവരുടെ ആത്മാഭിമാനത്തെ അടക്കിനിര്‍ത്തി, രാജ്യസഭയിലെ ബി.ജെ.പിക്ക്‌വേണ്ടി വോട്ടു ചെയ്യുന്നു. നിങ്ങള്‍ നിങ്ങളുടെ നാടുകളിലെ ചക്രവര്‍ത്തിമാരായിരിക്കും. എന്നാല്‍ യഥാര്‍ത്ഥ അധികാരം ഏജന്‍സികളും ദേശീയ മാധ്യമങ്ങളും പണച്ചാക്കുകളും എല്ലാം കേന്ദ്രത്തിന്റെ പക്കലാണ്.
ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട സര്‍ക്കാരാണ് മോദിയുടെയും ഷായുടെതെന്നും പറയാം. അക്കാര്യത്തില്‍ അവര്‍ക്ക് യാതൊരു കുറ്റബോധവുമില്ല. 24ഃ7ഃ365 ദിവസവും അധികാരത്തോടും രാഷ്ട്രീയത്തോടുമുള്ള അവരുടെ ആസക്തി ഇന്ത്യയില്‍ ഇതുവരെ ഇല്ലാത്ത രീതിയിലുള്ളതായിരിക്കാം. അവരുടെ എല്ലാ സാമ്പത്തിക തീരുമാനങ്ങളും രാഷ്ട്രീയത്താല്‍ നിര്‍ണയിക്കപ്പെട്ടതാണ്. അതുകൊണ്ടാണ് പലിശനിരക്ക് കൂടുതല്‍ വെട്ടിക്കുറയ്ക്കാത്തത്, അതുകൊണ്ടാണ് കേന്ദ്രം കൂടുതല്‍ ഉത്തജേക പരിപാടി നടപ്പിലാക്കാത്തത്. അത് പണപ്പെരുപ്പം വര്‍ധിപ്പിച്ചേക്കും. അത് ദരിദ്ര വിഭാഗക്കാര്‍ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. സര്‍ക്കാര്‍ പൊതുചിലവിന്റെ കാര്യത്തില്‍ നടത്തുന്ന ഒരോ ത്യാഗങ്ങളും ഏറ്റവും ദരിദ്രരായവര്‍ പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതാണ്. പണപ്പെരുപ്പം, ക്ഷേമം, വളര്‍ച്ച എന്നിവ തമ്മിലുള്ള ആ ഒത്തുതീര്‍പ്പ് ശുദ്ധവും അപകടസാധ്യതയില്ലാത്തതുമായ രാഷ്ട്രീയമാണ്. അതുപോലെ പെട്രോളിയം നികുതി നിരക്കുകള്‍ എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍ നിലനിര്‍ത്താനും അവര്‍ മടിക്കില്ല. കാരണം മധ്യവര്‍ഗത്തില്‍പ്പെട്ടവര്‍ മാത്രമാണ് വാഹനങ്ങള്‍ ഓടിക്കുന്നത്. അവരുടെ വോട്ടുകള്‍ നേരത്ത ഉറപ്പാക്കിയതാണ്. ദേശീയ രാഷ്ട്രീയത്തില്‍ മുന്നോട്ടുപോകുന്ന കളികള്‍ ഇതാണ്. നിങ്ങള്‍ക്കത് ഇഷ്ടപ്പെട്ടാല്‍ നിങ്ങള്‍ക്ക് നല്ലത്. ഇഷ്ടമല്ലെങ്കില്‍ വിജയം വരിച്ച അശ്വമേധത്തെ തളയ്‌ക്കേണ്ടിവരും. അദ്വാനി ഇവിടെ തന്നെയുണ്ട്. അദ്ദേഹത്തോട് ചോദിക്കുക. അദ്ദേഹം നിരാശനായിരിക്കില്ല. 1998 ല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെ പരിവര്‍ത്തനം ചെയ്യാനുള്ള പ്രചാരണത്തിന് അദ്ദേഹം തുടക്കംകുറിച്ചു. അദ്ദേഹത്തിന്റെ തന്നെ ജീവിത കാലത്ത് ശിക്ഷ്യന്മാര്‍ അദ്ദേഹത്തിന്റെ പ്രതിജ്ഞ പാലിച്ചു. പൂര്‍ണമായില്ലെങ്കിലും വളരെ വലിയ തോതില്‍. ക്ഷമിക്കണം നെഹ്‌റു ആരാധകരേ, അദ്ദേഹത്തില്‍നിന്ന് ഇത് കവര്‍ന്നതിന്.
(കടപ്പാട്: വേലുൃശി.േശി)

columns

ദേശീയത ചര്‍ച്ചയാകുമ്പോള്‍-പി.എ ജലീല്‍ വയനാട്

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Published

on

പ്രത്യേക ഭൂവിഭാഗത്തില്‍ ജനങ്ങള്‍ സ്ഥിരമായി, പരമാധികാരമുള്ള ഭരണത്തിന്‍ കീഴില്‍ ജീവിച്ചാല്‍ അതൊരു രാജ്യമായി മാറുന്നു. എന്നാല്‍ ആ പ്രത്യേക ഭൂവിഭാഗത്തിലെ ജനങ്ങളുടെ ഏകതാ ബോധവും പരസ്പര സ്‌നേഹവും സുഖദുഃഖങ്ങളുടെ മത വര്‍ഗ നിരപേക്ഷ സ്വീകാര്യതയും ചരിത്ര ബോധവുമാണ് ആ രാജ്യത്തെ ദേശ രാഷ്ട്രമാക്കുന്നത്. പാശ്ചാത്യ യൂറോപ്യന്‍ രാജ്യങ്ങളെ ഏകോപിപ്പിച്ചതിനും ചരിത്രബോധം നല്‍കിയതിനും പിന്നില്‍ മതത്തിനോ മതാധിഷ്ഠിത ഭരണകൂടങ്ങള്‍ക്കോ ഉള്ള പങ്ക് നിഷേധിക്കാന്‍ കഴിയില്ല. അതുവഴിയാണവരുടെ ദേശീയത അടയാളപ്പെടുത്തുന്നതും. എന്നാല്‍ ഇന്ത്യന്‍ ദേശീയത രൂപപ്പെടുന്നതില്‍ മതത്തിനോ മതാധിഷ്ഠിത ശക്തികള്‍ക്കോ ഒരു പങ്കുമില്ലെന്നതാണ് വിസ്മയം. നൂറ്റാണ്ടുകള്‍ പിന്നിട്ട കോളനി വാഴ്ചയും അതേതുടര്‍ന്നുണ്ടായ ബ്രിട്ടീഷ് വിരുദ്ധതയുമാണ് ഇന്ത്യന്‍ ദേശീയതക്കാധാരം. ഇന്ത്യന്‍ ദേശീയത രൂപപ്പെടുത്തുന്നതില്‍ ജാതി മത ഭേദമെന്യ ഉള്ളില്‍ ഊറിക്കൂടി ഉറച്ച കോളനി വിരോധമുണ്ട്. ആ അര്‍ഥത്തിലാണ് നമ്മുടെ ചരിത്രത്തെ നോക്കി കാണേണ്ടത്. സ്വാതന്ത്ര്യ പ്രഖ്യാപനമുണ്ടാകുന്നതിനു മുന്‍പ്തന്നെ നമ്മുടെ ഭരണഘടന രൂപീകരണത്തെക്കുറിച്ച്ആലോചിച്ചിട്ടുണ്ട്.

മത, വര്‍ഗ വേര്‍തിരുവുകള്‍ക്കതീതമായ ഭരണഘടന ഉണ്ടാക്കാനുള്ള പരിശ്രമം രണ്ടു വര്‍ഷവും ഒന്‍പതു മാസവും 18 ദിവസവും നീണ്ടുനിന്നു. രാജ്യത്തിനു ഒരൗദ്യോഗിക മതമില്ലാത്ത രീതിയില്‍, മതേതരമായി ഭരണഘടന സങ്കല്‍പിക്കപ്പെട്ടു. എന്നാല്‍ ഭൂരിപക്ഷ ന്യൂനപക്ഷ വിശ്വാസികളെ ഉള്‍ക്കൊണ്ട് പോകാനും അവരവരുടെ സംസ്‌കാരങ്ങളോട് കൂറുപുലര്‍ത്തി സമഭാവനയോടെ മുന്നോട്ടുപോകാനും ആഹ്വാനം ചെയ്യുന്നതായി ഭരണഘടനയുടെ സൂക്ഷ്മ വായന വ്യക്തമാക്കുന്നു. ഭരണഘടനയുടെ മുഖവുര തന്നെ സത്താപരമായി എന്താണ് ആ പ്രമാണത്തിന്റെ അവതരണ താത്പര്യമെന്ന് വ്യക്തമാക്കുന്നതാണ്. ജനങ്ങളാല്‍ എഴുതപ്പെട്ട എന്ന തുടക്കം അതിന്റെ മാനവിക മുഖമാണ് തുറക്കപ്പെടുന്നത്.

ദൈവനാമത്തില്‍ എന്ന് തുടങ്ങണമെന്ന് ശഠിച്ച എച്ച്.വി കമ്മത്തിന്റെ വാദമോ, പരമേശ്വര നാമത്തില്‍ വേണമെന്ന് വാദിച്ച ഗോവിന്ദ മാളവ്യയുടെ താല്‍പര്യമോ അല്ല ഇന്ത്യയുടെ മത നിരപേക്ഷ ഭരണ ഘടനാനിര്‍മാണ സമിതി പരിഗണിച്ചത്. ഇന്ത്യ-പാക് വിഭജനത്തിന്റെ വേരുകള്‍ ചെന്നെത്തുന്ന പരിസരം ഹിന്ദു-മുസ്‌ലിം വിദ്വേഷത്തിന്റേതാണ്. താല്‍പര്യമില്ലാതെ നാട് കടത്തപ്പെട്ടവര്‍ ഇരു ഭാഗത്തുമുണ്ട്. മാനവിക ചിന്തകളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ജയിച്ചടക്കിയതാണ് വിഭജനത്തിന്റെ കാതല്‍. ഇവിടെ നിരപരാധികളുടെ മനഃസാക്ഷി വായിക്കാന്‍ ഭരണഘടനാ നിര്‍മാണ സഭക്ക് കഴിഞ്ഞിട്ടുണ്ട്. പാകിസ്ഥാനിലേക്കു പോയവര്‍ തിരിച്ചുവന്നാല്‍ ഇന്ത്യന്‍ പൗരത്വം അവര്‍ക്കു നല്‍കിയേ തീരുവെന്ന് വാദിച്ച ബീഹാറുകാരന്‍ ബ്രിജേഷ് മിശ്രയെ ഓര്‍ക്കുന്നത് അതുകൊണ്ടാണ്. പൗരാവകാശങ്ങളുടെ നീണ്ട വിശദീകരണം 5 മുതല്‍ 11 വരെ അനുഛേദങ്ങള്‍ പറയുന്നത്. പൗരനെ എങ്ങനെ നാടുകടത്താമെന്നല്ല അവനെ എങ്ങനെ ഉള്‍ക്കൊള്ളാമെന്നതിന്റെ വിവരണമാണത്. എന്നാല്‍ ഭരണഘടനയുടെ പിറവിയില്‍ തന്നെ അതില്‍ അസഹിഷ്ണുത കാണിച്ചവരും ചോദ്യംചെയ്തവരുമുണ്ട്. രാഷ്ട്രത്തെ ഒറ്റക്കല്ലില്‍ കൊത്തിയെടുക്കാനുള്ള അവരുടെ ശ്രമത്തിന് കോളനി വാഴ്ചയുടെ പഴക്കമുണ്ട്. അവരുടെ താല്‍പര്യത്തിന് എതിരുനിന്ന പ്രധാന ശക്തി രാഷ്ട്ര പിതാവായിരുന്നു. മഹാത്മജിയെ വകവരുത്തിയതിലൂടെയും ഇപ്പോഴും വീണ്ടും വീണ്ടും കൊന്നുകൊണ്ടിരിക്കുന്നതിലൂടെയും അവരുടെ ലക്ഷ്യത്തിലേക്കു അടുത്തുകൊണ്ടിരിക്കുന്നു.

ബഹുസ്വര സങ്കര സംസ്‌കാരങ്ങളുടെ നിലനില്‍പ്പും വളര്‍ച്ചയും അംഗീകരിക്കാന്‍ കഴിയാത്തവര്‍ ഒരു രാഷ്ട്രമെന്ന നിലക്ക് രാഷ്ട്രരൂപീകരണത്തിന്റെ ചരിത്രമറിയാത്തവരും ദേശീയ പൈതൃകത്തിന്റെ ഘടന അറിയാത്തവരുമാണ്. ദ്രാവിഡ അടിത്തറയിലേക്ക് പിന്നീട് ഉള്‍ച്ചേര്‍ക്കപ്പെട്ട സംസ്‌കാരങ്ങളാണ് ആര്യ, ബൗദ്ധ പൗരസ്ത്യ, പൗരസ്‌ത്യേതര അടരുകള്‍. ഈ കൂടിക്കലര്‍ന്ന ബഹുപാളികളെ വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്ത ഒരു ചരിത്ര പശ്ചാത്തലം ബോധപൂര്‍വം മറന്നുകൊണ്ട് വ്യക്തികളുടെ പ്രാഥമിക പരിഗണനയിലുള്ള ഐച്ഛിക വിഷയമായ വസ്ത്രത്തിലും ഭക്ഷണത്തില്‍പോലും ഇടപെടുന്ന അവസ്ഥ സാമൂഹ്യഘടനയെ തകര്‍ക്കുമെന്നതില്‍ സംശയിക്കേണ്ടതില്ല. ഇന്ത്യയുടെ നാനാത്വത്തിലുള്ള ഏകത്വമെന്ന കാഴ്ചപ്പാട് അംഗീകരിക്കപ്പെടണം. ബഹുസ്വര സങ്കര സംസ്‌കാരം സംരക്ഷിക്കപ്പെട്ടുകൊണ്ടുള്ള ദേശീയ ബോധങ്ങളാണുണ്ടാകേണ്ടത്. മറിച്ചുള്ള വികാരങ്ങളെ ദേശീയതയെന്ന് വിളിക്കാന്‍ കഴിയില്ല.

ഇന്ത്യയുടെ ദേശീയ കവിയാണ് രവീന്ദ്രനാഥ ടാഗോര്‍. ടാഗോര്‍ ദേശീയതയെ നിര്‍വചിച്ചിട്ടുണ്ട്. അത് മാനവികതയില്‍ അധിഷ്ഠിതമാണ്. മാനവികതയില്ലാത്ത ദേശീയത ശാപമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അത് സകല തിന്മയുടെയും മൂലഹേതുവാകുമെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്ന് പുലര്‍ന്നിരിക്കുകയാണ്. മനുഷ്യത്വത്തിനപ്പുറമുള്ള രാജ്യ സ്‌നേഹത്തെപ്പോലും അദ്ദേഹം ശക്തിയായി അപലപിച്ചു. ശാന്തിനികേതനില്‍ താന്‍ നിര്‍മിച്ച സര്‍വകലാശാലയുടെ ആപ്തവാക്യം ‘യത്ര വിശ്വം ഭവത് ഏക നീഡം’ എന്നതായിരുന്നു. അഥവാ ഈ ലോകം മുഴുവന്‍ ഒരു പക്ഷികൂടായിതീരുക വിവിധ വര്‍ണങ്ങളില്‍, വൈവിധ്യമേറിയ കൊഞ്ചലുകളുള്ള കിളിക്കൂടായി ലോകം മാറണമെന്നാഗ്രഹിച്ചു അദ്ദേഹം.

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Continue Reading

columns

സത്യാന്വേഷി-പ്രതിഛായ

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്.

Published

on

‘അത് വക്കീലിനോട് ഇനി മുതല്‍ വാദിക്കരുതെന്ന് ആവശ്യപ്പെടുന്നതുപോലെയാണ്. ഒരു മാധ്യമപ്രവര്‍ത്തകനോട് എങ്ങനെയാണ് എഴുതരുതെന്ന് ആവശ്യപ്പെടാനാകുക? നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹമതിന് മറുപടി പറയാന്‍ ബാധ്യസ്ഥനാണ്. പക്ഷേ ഒരാള്‍ അഭിപ്രായം പറയുന്നതിനെ എങ്ങനെയാണ് മുന്‍കൂട്ടി എതിര്‍ക്കാന്‍കഴിയുക?’ സുപ്രീംകോടതിയിലെ പ്രമുഖന്യായാധിപന്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റേതാണ് ഈകുറിക്കുകൊള്ളുന്ന വാക്കുകള്‍. ‘ആള്‍ട്ട്‌ന്യൂസ് സ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ്‌സുബൈറിനെ സമൂഹമാധ്യമമായ ട്വിറ്ററില്‍ എഴുതുന്നതില്‍നിന്ന് തടയണമെന്ന ഉത്തര്‍പ്രദേശ് പൊലീസിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു രാജ്യത്തെ അത്യുന്നത നീതിപീഠം. സമൂഹമാധ്യമങ്ങളിലെ തെറ്റായവിവരങ്ങളുടെ വസ്തുതാന്വേഷകനായി പ്രസിദ്ധനായ സുബൈറിനെ തുടരെത്തുടരെ കേസുകളുമായി വരിഞ്ഞുമുറുക്കി കാലാകാലത്തേക്ക് തുറുങ്കിലടക്കാനും ബി.ജെ.പി സര്‍ക്കാരുകള്‍ക്കെതിരെ പ്രതികരിക്കാതിരിക്കാനുമായി ഇട്ട പദ്ധതിയെ പൊളിച്ചടുക്കുകയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്. നാലരക്കൊല്ലംമുമ്പ് ട്വീറ്റ്‌ചെയ്ത ഒരു വിഷയത്തിന്റെ പേരിലായിരുന്നു യു.പി സര്‍ക്കാര്‍ സുബൈറിനെ അറസ്റ്റ്‌ചെയ്ത് ജയിലിടച്ചത്. ജൂണ്‍ 27ന് അറസ്റ്റുചെയ്ത സുബൈറിനെ സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യത്തെതുടര്‍ന്ന് മോചിപ്പിച്ചത് ജൂലൈ 21നായിരുന്നു; കൃത്യം 23 ദിവസത്തിനുശേഷം. ഡല്‍ഹിക്കുപുറമെ യു.പിയില്‍ ആറു കേസുകളാണ് സുബൈറിനെതിരെ ചുമത്തിയത്. ഓരോ കേസിലും ജാമ്യം നേടുമ്പോള്‍ വൈകാതെ മറ്റൊരു കേസില്‍ അറസ്റ്റുരേഖപ്പെടുത്തി യുവാവിന്റെ മോചനം വൈകിക്കലായിരുന്നു തന്ത്രം. എന്നാല്‍ ഇത് തിരിച്ചറിഞ്ഞായിരുന്നു കോടതിയുടെ ഇടപെടല്‍. എഫ്.ഐ.ആറുകള്‍ റദ്ദാക്കിയില്ലെങ്കിലും എല്ലാകേസുകളും ഡല്‍ഹി കോടതിയിലേക്ക് മാറ്റാനും സുബൈറിന് ഇടക്കാലം ജാമ്യം നല്‍കി വിട്ടയക്കാനുമായിരുന്നു 21ലെ വിധി.

ഇന്ത്യയുടെ പാരമ്പര്യമാണ് സത്യം. മുണ്ഡകോപനിഷത്തിലെ ‘സത്യമേവ ജയതേ’ ആണ് രാജ്യത്തിന്റെ ഔദ്യോഗികചിഹ്നത്തില്‍ ആലേഖന ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ സത്യം കണ്ടെത്തി അവതരിപ്പിക്കുന്ന ആരും ആര്‍ഷഭാരത പാരമ്പര്യത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. മാധ്യമപ്രവര്‍ത്തകോട്, വിശേഷിച്ച് സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നവരോട് ബി.ജെ.പി ഭരണകൂടങ്ങള്‍ പൊലീസിനെ ഉപയോഗിച്ച് ചെയ്തുകൂട്ടുന്നതെന്തെല്ലാമാണെന്നതിന് മികച്ച തെളിവാണ് സുബൈറിന്റെ അറസ്റ്റും തുടര്‍ന്നുള്ള സംഭവങ്ങളും. എന്നാല്‍ ഇതിന് നേര്‍വിപരീതമായിരുന്നു രാഹുല്‍ഗാന്ധിക്കെതിരായി വ്യാജ വീഡിയോ സംപ്രേഷണംചെയ്തതിന് ‘ടൈംസ് നൗ’ ടി.വി അവതാരകന്‍ രോഹിത് രഞ്ജന് അനുകൂലമായ ബി.ജെ.പി സര്‍ക്കാരിന്റെ നീക്കം. രാഹുല്‍ഗാന്ധി രാജസ്ഥാനില്‍ ടെയ്‌ലറെ കൊലപ്പെടുത്തിയ യുവാക്കളെ കുട്ടികളല്ലേ എന്നു വിളിച്ചെന്ന വ്യാജ പ്രചാരണം നടത്തിയതിന് കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ പൊലീസ് രോഹിത്തിനെ അറസ്റ്റ്‌ചെയ്യാനെത്തിയപ്പോള്‍ മറ്റൊരു കേസ് ചുമത്തി അറസ്റ്റില്‍നിന്ന് രക്ഷിച്ചെടുക്കുകയായിരുന്നു ഡല്‍ഹി പൊലീസ്. പഴയ ഹിന്ദിസിനിമയിലെ ഒരു ഡയലോഗ് പങ്കുവെച്ചായിരുന്നു സുബൈറിന്റെ നാലരവര്‍ഷം മുമ്പത്തെ ട്വീറ്റ്. വിദ്വേഷ പ്രചാരകരോട് വിട്ടുവീഴ്ചയില്ലെന്നാണ് 33 കാരനായ സുബൈറിന്റെ സുധീര പ്രഖ്യാപനം.

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്. നിമിഷങ്ങളെന്നോണം വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്ന നുണ ഫാക്ടറികളുടെ ഓശാരത്തില്‍ അധികാരത്തിലെത്തുന്ന ഭരണകൂടങ്ങള്‍ക്കാണ് ആള്‍ട്ട്‌ന്യൂസ് പ്രധാനമായും വെല്ലുവിളിയുയര്‍ത്തിയത്. സുബൈറിന്റെ ഫാക്ട്‌ചെക് വാര്‍ത്തകള്‍ ലോകത്തെ ഉന്നതമാധ്യമങ്ങള്‍വരെ എടുത്തുകൊടുക്കാനാരംഭിച്ചു. പ്രവാചകനെതിരെ ബി.ജെ.പി വക്താവ് നൂപുര്‍ശര്‍മ നടത്തിയ വിവാദ പ്രസ്താവത്തിന്റെ വീഡിയോ അതേപടി ആള്‍ട്ട്‌ന്യൂസ് പ്രസിദ്ധപ്പെടുത്തിയതാണ് സത്യത്തില്‍ സുബൈറിനെ നോട്ടമിട്ടിരുന്ന ബി.ജെ.പി നേതാക്കളെ പെട്ടെന്ന് പൊലീസിനെ വിട്ട് അറസ്റ്റുചെയ്യാന്‍ നിര്‍ബന്ധിച്ചത്. എന്നാല്‍ ഇതാണ് കാരണമെന്ന് പറയാതെ നാലര വര്‍ഷം മുമ്പത്തെ കാര്യമാണ് പറഞ്ഞതെന്നുമാത്രം. വിവാഹേതര ബന്ധമുണ്ടെന്നതിന് ഭാര്യയെ ഭര്‍ത്താവ് മര്‍ദിക്കുന്നതിന്റെ ദൃശ്യം കാട്ടി അത് ‘ലൗ ജിഹാദാ’ണെന്ന് പ്രചരിപ്പിക്കുന്നവരെപോലുള്ളവരെയും സുബൈര്‍ തുറന്നുകാട്ടി. മേയില്‍ ജ്ഞാന്‍വ്യാപി പള്ളി വിവാദത്തിലും തീവ്ര ഹിന്ദുത്വവാദികള്‍ക്കെതിരെ സുബൈര്‍ നിരവധി പോസ്റ്റുകളിട്ടിരുന്നു. ദേശീയ മാധ്യമങ്ങളിലെ അവതാരകരുടെ തനിനിറം തുറന്നുകാട്ടുകയും സുബൈറിന്റെ പ്രധാന ജോലിയായിരുന്നു. സുബൈറിന്റെ വരുമാനം ലാഭം പ്രതീക്ഷിക്കാതെ സംഭാവനയിലൂടെ പ്രവര്‍ത്തിക്കുന്ന ആള്‍ട്ട്‌ന്യൂസില്‍നിന്ന് കിട്ടുന്ന തുച്ഛമായ വേതനമാണ്. സ്ഥാപനത്തിന്റെ ഉടമകളായ പ്രാവ്ദ മീഡിയ ഫൗണ്ടേഷന്റെ ഡയറക്ടര്‍മാരിലൊരാളാണിപ്പോള്‍. ബെംഗളൂരുവില്‍ ജനിച്ച സുബൈറിന്റെ സ്‌കൂള്‍-കോളജ് വിദ്യാഭ്യാസവും അവിടെയായിരുന്നു.

Continue Reading

columns

ജനാധിപത്യ പോരാട്ടങ്ങളുടെ വിജയം- പി.എം.എ സലാം

വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.

Published

on

വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.

വഖഫ് സംരക്ഷണ റാലിക്ക് ശേഷം വളരെ മോശമായ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയമാണ് സി.പി.എം പയറ്റിയത്. കേരളത്തിലെ മുസ്‌ലിംകളുടെ അട്ടിപ്പേറവകാശം മുസ് ലിംലീഗിനില്ലെന്ന് പറഞ്ഞ് മുസ്‌ലിംലീഗിനെയും മതസംഘടനകളെയും ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തിയത്. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ എല്ലാ മത സംഘടനകളും അംഗങ്ങളായ മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി വഖഫ് നിയമന വിഷയത്തില്‍ പലതവണ മുഖ്യമന്ത്രിയെ കണ്ടിരുന്നു. മുസ്‌ലിം സംഘടനകള്‍ ഒറ്റക്കെട്ടായാണ് ഈ ആവശ്യത്തിനുവേണ്ടി നിലകൊണ്ടത്. എന്നാല്‍ അതിനെയൊന്നും സര്‍ക്കാര്‍ ഗൗനിച്ചില്ല. മതസംഘടനകള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിച്ചതോടൊപ്പം തീരുമാനത്തില്‍നിന്ന് പിന്നോട്ടില്ലെന്ന മട്ടിലാണ് നിയമസഭയില്‍ മന്ത്രിമാര്‍ പോലും സംസാരിച്ചത്.

എന്നാല്‍ ഒരു ഘട്ടത്തിലും സമരത്തില്‍നിന്ന് പിന്തിരിയാന്‍ മുസ്‌ലിംലീഗ് തയ്യാറായില്ല. കേന്ദ്ര വഖഫ് ആക്ടിന് വിരുദ്ധമായി കേരളത്തില്‍ മാത്രം വിവേചനത്തിന്റെ ഈ നിയമം അനുവദിക്കില്ലെന്ന് മുസ്‌ലിംലീഗ് അസന്നിഗ്ധമായി വ്യക്തമാക്കി. വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നതിനെ ന്യായീകരിച്ച്‌കൊണ്ട് സി.പി.എം നേതാക്കളും സൈബര്‍ സഖാക്കളും ധാരാളം എഴുതി. പലപ്പോഴും അനാവശ്യമായി മുസ് ലിം ലീഗിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും ഇവര്‍ ശ്രമിച്ചു. വഖഫ് ബോര്‍ഡില്‍ യു.ഡി.എഫ് അമുസ്‌ലിം നിയമനം നടത്തിയിട്ടുണ്ടെന്ന പച്ചക്കള്ളം അടിച്ചിറക്കി. പി.എസ്.സിക്ക് വിടാനുള്ള തീരുമാനം വഖഫ് ബോര്‍ഡ് ഏകകണ്ഠമായി സ്വീകരിച്ചതാണെന്ന് മുഖ്യമന്ത്രി പോലും നുണ പറഞ്ഞു. കേരളത്തിലെ വന്ദ്യവയോധികരായ മതസംഘടനാ നേതാക്കള്‍ പലപ്പോഴായി മുഖ്യമന്ത്രിയെ കണ്ടെങ്കിലും ഉറപ്പ് നല്‍കുകയല്ലാതെ ഒന്നും നടന്നില്ല. ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ മുസ്‌ലിംലീഗ് അംഗങ്ങള്‍ വഖഫ് നിയമന തീരുമാനം പിന്‍വലിക്കാന്‍ പലതവണ ആവശ്യപ്പെട്ടു. ഒടുവില്‍ ഗത്യന്തരമില്ലാതെയാണ് ഇപ്പോള്‍ തീരുമാനം പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചിരിക്കുന്നത്. മുസ്‌ലിംലീഗിന്റെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പ് നല്‍കിയത്.

ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ വഖഫ് ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഏറ്റവുമൊടുവില്‍ കഴിഞ്ഞ ജൂണ്‍ 28ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സംസ്ഥാന കമ്മിറ്റി ധര്‍ണ സംഘടിപ്പിച്ചു. മതസംഘടനാ നേതാക്കളോട് പച്ചക്കള്ളം പറഞ്ഞ് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയും കൂട്ടരും പലപ്പോഴായി ശ്രമിച്ചത്. 2016 ല്‍ തന്നെ എല്ലാ മുസ്‌ലിം മത സംഘടനകളും മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കീഴില്‍ ഒന്നിച്ച് ഗവര്‍ണറെ പോയി കാണുകയും സര്‍ക്കാര്‍ നീക്കത്തിനെതിരെ ശബ്ദമുയര്‍ത്തുകയും ചെയ്തിരുന്നു. കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരവും നടത്തി. മുഖ്യമന്ത്രിക്കും നിവേദനം നല്‍കി. നിയമസഭക്ക് അകത്ത് മുസ്‌ലിംലീഗിന്റെയും പ്രതിപക്ഷത്തിന്റെയും ശക്തമായ പ്രതിഷേധം ഉണ്ടായി. ബില്ല് വരുന്ന സമയത്തും പാസ്സാക്കുന്ന സമയത്തും ശക്തമായ ഭാഷയില്‍ തന്നെ പ്രതിപക്ഷം എതിര്‍പ്പറിയിച്ചിരുന്നു. ഇതെല്ലാം നിയമസഭാ രേഖയിലുള്ളതാണ്. എന്നാല്‍ അതെല്ലാം മറന്നുകൊണ്ടാണ് മുഖ്യമന്ത്രി കള്ളം പറഞ്ഞത്.

നിയമസഭ പാസ്സാക്കിയ നിയമം ആയതുകൊണ്ട് നിയസമഭയില്‍ തന്നെ അവതരിപ്പിച്ച് തിരുത്തണമെന്നാണ് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടത്. കോഴിക്കോട്ട് നടന്നത് സമരപ്രഖ്യാപനം മാത്രമായിരുന്നു. പിന്നീട് നിരന്തര സമരങ്ങളുടെ ദിവസങ്ങളായിരുന്നു. പ്രതിസന്ധികള്‍ ഏറെയുണ്ടായിട്ടും നിയമം പിന്‍വലിക്കും വരെ മുസ്‌ലിം ലീഗ് സമര രംഗത്ത് ഉറച്ചുനിന്നു. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ തിരുവനന്തപുരത്ത് മുസ്‌ലിംലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സര്‍ക്കാര്‍ പിന്മാറും വരെ സമരം തുടരുമെന്ന് ഈ പരിപാടിയില്‍ നിയമസഭാ പാര്‍ട്ടി ലീഡര്‍ പി.കെ കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചു. കോഴിക്കോട് നടത്തിയ വഖഫ് സംരക്ഷണ റാലിക്ക് ശേഷം രണ്ടാം ഘട്ടമായി പഞ്ചായത്ത്, മുനിസിപ്പല്‍, മേഖലാ കേന്ദ്രങ്ങളില്‍ സമര സംഗമങ്ങള്‍ സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് നടന്ന പ്രതിഷേധ പരിപാടികളായിരുന്നു സമരത്തിന്റെ മൂന്നാം ഘട്ടം.

ഇടക്കാലത്ത് കോവിഡ് വ്യാപകമായപ്പോള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് വഖഫ് സംരക്ഷണ പ്രക്ഷോഭം തുടര്‍ന്നു. മുസ്‌ലിംലീഗിന്റെ വഖഫ് സംരക്ഷണ പ്രക്ഷോഭത്തില്‍ സഹികെട്ട സര്‍ക്കാര്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന കുറ്റം ചുമത്തി പ്രാദേശികമായി കേസുകളെടുത്തു. കോഴിക്കോട് നടന്ന മഹാറാലിക്ക് ശേഷം പതിനായിരം പേര്‍ക്കെതിരെ കേസെടുത്തായിരുന്നു പ്രതികാര നടപടി. വഖഫ് സംരക്ഷണ പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായി മുസ്‌ലിം ലീഗ് കലക്ടറേറ്റ് മാര്‍ച്ചുകളും സംഘടിപ്പിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.