Connect with us

columns

വിശാല സൗഹൃദത്തില്‍നിന്നു സി.കെ മറഞ്ഞു

ആള്‍ക്കൂട്ടങ്ങള്‍ക്കും ആരവങ്ങള്‍ക്കുമിടയില്‍നിന്നു സി.കെ അബൂബക്കര്‍ മാറിനിന്നിട്ട് വര്‍ഷം അഞ്ചായി. ഒടുവില്‍ അധികമാളുകള്‍ക്ക് ഒത്തുചേരാന്‍പാടില്ലാത്ത ഈ കോവിഡ് കാലത്ത് സി.കെ യാത്രയാവുകയും ചെയ്തു

Published

on

സി.പി സൈതലവി

ആള്‍ക്കൂട്ടങ്ങള്‍ക്കും ആരവങ്ങള്‍ക്കുമിടയില്‍നിന്നു സി.കെ അബൂബക്കര്‍ മാറിനിന്നിട്ട് വര്‍ഷം അഞ്ചായി. ഒടുവില്‍ അധികമാളുകള്‍ക്ക് ഒത്തുചേരാന്‍പാടില്ലാത്ത ഈ കോവിഡ് കാലത്ത് സി.കെ യാത്രയാവുകയും ചെയ്തു. ദശകങ്ങള്‍ക്കുമുമ്പ് സി.കെയുടെ ആദ്യഭാര്യയുടെ അന്ത്യചടങ്ങുകള്‍ക്കായി, റമസാന്‍ സായാഹ്നത്തിലായിരുന്നിട്ടുപോലും രാമനാട്ടുകര വൈദ്യരങ്ങാടിയിലെ വീട്ടില്‍ പല ദേശങ്ങളില്‍ നിന്നായി ഒഴുകിവന്ന ആയിരങ്ങള്‍ ഒരു പത്രപ്രവര്‍ത്തകനുമപ്പുറത്തെ ആ വിശാല സൗഹൃദത്തിന്റെ പ്രതിഫലനമായിരുന്നു. 2020 ഒക്ടോബര്‍ 24ന് രാത്രി സി.കെ നിശബ്ദം വിടവാങ്ങുമ്പോള്‍ കര്‍മനിരതമായ അര നൂറ്റാണ്ടുകാലമാണ് പടിയിറങ്ങുന്നത്. ഒരു നിമിഷംപോലും അടങ്ങിയിരിക്കാതെ ഇടതടവില്ലാതെ ഓടിക്കൊണ്ടേയിരുന്ന ആ ഊര്‍ജ്ജസ്വലത ഒന്നു തളര്‍ന്നുപോയത് 2015 ലുണ്ടായ പക്ഷാഘാതത്തില്‍. മൂന്നു പതിറ്റാണ്ടുനീണ്ട പത്രപ്രവര്‍ത്തനവും അതിലുമേറെ കാലത്തെ രാഷ്ട്രീയ സാമൂഹിക സേവനവുമായാണ് സി.കെ അബൂബക്കര്‍ പൊതുജീവിതത്തില്‍ നിറഞ്ഞത്. പരപ്പനങ്ങാടി ബി.ഇ.എം ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ യൂണിറ്റ് എം. എസ്.എഫ് സെക്രട്ടറിയായി പ്രസംഗിച്ചും സംഘടിപ്പിച്ചും മുതിര്‍ന്നവര്‍ക്കൊത്ത രീതികളിലേക്ക് ചുവടുവെച്ചു. തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിലും ഫാറൂഖ് കോളജിലും വിദ്യാര്‍ഥി നേതാവായി.
രാമനാട്ടുകര പഞ്ചായത്തില്‍ ആദ്യത്തെ മുസ്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റികള്‍ സ്ഥാപിക്കുന്നതിന് മുന്നിട്ടിറങ്ങി. പഞ്ചായത്ത്, മണ്ഡലം യൂത്ത്‌ലീഗ് കമ്മിറ്റികളുടെ ഭാരവാഹിത്വത്തിലൂടെ ജില്ലാ നേതൃത്വത്തില്‍. 1974ല്‍ മുസ്‌ലിംലീഗില്‍ സംഭവിച്ച ദൗര്‍ഭാഗ്യകരമായ ഭിന്നിപ്പിനെ തുടര്‍ന്ന് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റികള്‍ പുനഃസംഘടിപ്പിച്ചപ്പോള്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് പക്ഷത്ത് യുവാക്കളെ അണിനിരത്തുന്ന ദൗത്യമേറ്റെടുത്ത് വയനാടുള്‍പ്പെടുന്ന അവിഭക്ത കോഴിക്കോട് ജില്ലയില്‍ അവിശ്രാന്തം പ്രവര്‍ത്തിച്ചു. പി.കെ.കെ ബാവ പ്രസിഡന്റും കെ. പി.എ മജീദ് ജനറല്‍ സെക്രട്ടറിയുമായ സംസ്ഥാന മുസ്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റിക്കുകീഴിലെ പ്രഥമ കോഴിക്കോട് ജില്ലാ കമ്മിറ്റി (1976-79) യുടെ ജനറല്‍ സെക്രട്ടറിയായി ആ സങ്കീര്‍ണകാലഘട്ടത്തില്‍ സി.കെ അബൂബക്കര്‍ തെരഞ്ഞെടുക്കപ്പെടുന്നത് വിദ്യാര്‍ത്ഥി രാഷ്ട്രീയം നല്‍കിയ സംഘാടക വൈഭവത്തിന്റെ കരുത്തില്‍. മാവൂര്‍ ടി. ഹംസയായിരുന്നു ജില്ലാ പ്രസിഡന്റ്. നവോന്മേഷത്തില്‍ ജില്ലയെങ്ങും ശാഖ മുതല്‍ മേല്‍പോട്ട് മുസ്‌ലിം യൂത്ത്‌ലീഗ് പ്രവര്‍ത്തനസജ്ജമായി. കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന ജനതാ സര്‍ക്കാര്‍ നടപ്പാക്കിയ ‘എമിഗ്രേഷന്‍’ കരിനിയമത്തിനെതിരെ സംസ്ഥാന മുസ്‌ലിം യൂത്ത്‌ലീഗ് കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫീസിനുമുന്നില്‍ നടത്തിയ സമരത്തിലെ വര്‍ധിച്ച യുവജന പങ്കാളിത്തത്തില്‍ അന്നത്തെ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പരിശ്രമങ്ങളും മുഖ്യഘടകമായി.
ഇതിനിടെ മലപ്പുറം ജില്ലാ മുസ്‌ലിംലീഗ് ഓഫീസ് സെക്രട്ടറിയുടെ ചുമതലയും വഹിച്ചു. 1979ല്‍ ചന്ദ്രികയുടെ മലപ്പുറം ജില്ലാ പ്രതിനിധിയായി സി.കെ അബൂബക്കര്‍ നിയമിതനായി. മാപ്പിളനാട് പത്രാധിപരായിരുന്ന പി.പി കമ്മു, പിന്നീട് മലയാള മനോരമയില്‍ റസിഡന്റ് എഡിറ്റര്‍ ആയിരുന്ന പുത്തൂര്‍ മുഹമ്മദ്, ശരീഫ് മണ്ണിശ്ശേരി, പി.കെ.സി അബ്ദുല്ലകുട്ടി എന്നീ പ്രസിദ്ധ പത്രപ്രവര്‍ത്തകരുടെ പിന്‍ഗാമിയായി ചന്ദ്രിക ചുമതലയിലെത്തിയ സി.കെ മലപ്പുറത്തിന്റെ ട്രേഡ് യൂണിയന്‍ രംഗത്തും വ്യക്തിമുദ്രപതിച്ചു. ജില്ലയിലെ ഏറ്റവും വലിയ വ്യവസായ സ്ഥാപനമായി മലപ്പുറം സഹകരണ സ്പിന്നിങ്മില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ഘട്ടമാണത്. 1976ല്‍ കെട്ടിട നിര്‍മാണ പ്രവൃത്തി തുടങ്ങിയ മില്‍ 1980ല്‍ ആണ് പൂര്‍ണമായി പ്രവര്‍ത്തനക്ഷമമായത്. സി.എച്ച് മുഖ്യമന്ത്രിയാകുമ്പോഴാണ് മില്ലിന്റെ സുപ്രധാനഘട്ടങ്ങള്‍ പൂര്‍ത്തിയാകുന്നത്. സ്പിന്നിങ്മില്‍ പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ തൊഴിലാളികളും ഓഫീസ് ജീവനക്കാരുമെല്ലാം ദിവസക്കൂലിക്കാരാണ്. ജോലിയിലും സ്ഥിരതയില്ല. അഞ്ചു രൂപ മുതല്‍ 14 വരെയാണ് പലരുടെയും കൂലി. പ്രൊബേഷന്‍ കഴിഞ്ഞവര്‍ക്ക് 20 രൂപ കിട്ടും. വലിയ പ്രതീക്ഷകളുമായി സ്പിന്നിങ് മില്ലില്‍ ജോലിക്ക് പ്രവേശിച്ചവര്‍ അനിശ്ചിതത്വത്തിന്റെ നിഴലില്‍ പ്രയാസപ്പെടുന്ന അന്തരീക്ഷം. എം.എല്‍.എ ആയിരുന്ന കെ.പി.എ മജീദ് പ്രസിഡന്റും സി.കെ അബൂബക്കര്‍ ജനറല്‍ സെക്രട്ടറിയുമായി തൊഴിലാളികളെ സംഘടിപ്പിച്ച് പ്രഥമ സ്പിന്നിങ്മില്‍ എസ്.ടി.യു കമ്മിറ്റി രൂപീകരിച്ചു. തുടര്‍ന്ന് അന്നത്തെ നഗരസഭ ചെയര്‍മാന്‍ പി.കെ കുഞ്ഞാലിക്കുട്ടി പ്രസിഡന്റായി. പിന്നീട് വണ്ടൂര്‍ ഹൈദരലിയും. ഈ മൂന്ന് ഘട്ടത്തിലും ജനറല്‍ സെക്രട്ടറി സി.കെ അബൂബക്കര്‍ തന്നെ. വ്യവസായ തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനത്തിന്റെ പുതുരീതികള്‍ പഠിച്ചറിയുകയാണ് ആ കാലം. സി.എം കുഞ്ഞിമുഹമ്മദ്, കെ. അലവിക്കുട്ടി നെടിയിരുപ്പ്, പി. ഉബൈദുല്ല, തറയില്‍ അവറാന്‍, കുഴിപ്പുറം മുഹമ്മദ് കുട്ടി, പി. ഹൈദ്രോസ് ഹാജി, വി.ടി അലവിക്കുട്ടി, ടി.എച്ച് ഇസ്ഹാഖ് ഹാജി തുടങ്ങിയവരുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ കൂട്ടത്തോടെ എസ്.ടി.യുവിലേക്ക് വന്നുകൊണ്ടിരുന്നു. സംസ്ഥാനത്തെ ഏറ്റവും അംഗസംഖ്യയുള്ള എസ്.ടി.യു യൂണിറ്റായി മലപ്പുറം സ്പിന്നിങ്മില്‍ മാറി.
ഈ തൊഴിലാളിക്കരുത്തിന്റെ പിന്‍ബലും തൊഴില്‍ നിയമങ്ങളില്‍ തനിക്കുള്ള അവഗാഹവും അവകാശങ്ങള്‍ പൊരുതി നേടാനുള്ള വീറുമായി ആയിരക്കണക്കിന് തൊഴിലാളികളുടെ ജോലിസ്ഥിരതയും ദിവസക്കൂലിക്ക്പകരം പ്രതിമാസ ശമ്പളവും ഉറപ്പാക്കുന്ന ‘വര്‍ക്ക്‌ലോഡ് സെറ്റില്‍മെന്റ്’ കരാര്‍ മില്ലിന്റെ ചരിത്രത്തിലാദ്യമായി മാനേജ്‌മെന്റിനെകൊണ്ട് ഒപ്പിട്ടുവാങ്ങി സി.കെ അബൂബക്കറിന്റെ നേതൃത്വത്തിലുള്ള സമരസമിതി. ഈ പോരാട്ടവിജയം മാത്രംമതി ആ അരനൂറ്റാണ്ട് പൊതുജീവിതത്തിന്റെ നിത്യസ്മാരകമാവാന്‍. കരാര്‍ നിലവില്‍ വരുമ്പോഴുള്ള 1200 തൊഴിലാളികളും അവരുടെ കുടുംബങ്ങളും മാത്രമല്ല, കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി ആ സ്ഥാപനത്തില്‍ തൊഴിലെടുത്ത ആയിരങ്ങള്‍ക്കാണ് ഇത് ആശ്വാസം പകര്‍ന്നത്.
കാലിക്കറ്റ് പ്രസ്‌ക്ലബിന്റെ പ്രസിഡന്റ്, പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് തുടങ്ങിയ പദവികളിലെല്ലാം തൊഴിലാളികളുടെ അവകാശങ്ങളുടെ അഭിഭാഷകനായി നിന്നു സി.കെ. കാലിക്കറ്റ് പ്രസ്‌ക്ലബിന്റെ നവീകരണ പ്രവര്‍ത്തനത്തില്‍ സര്‍ക്കാറില്‍ നിന്നും വന്‍തോതില്‍ ഫണ്ടു ലഭ്യമാക്കാന്‍ അന്നത്തെ വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുമായുള്ള തന്റെ പൂര്‍വ്വസൗഹൃദം സി.കെ വിനിയോഗിച്ച കാര്യം ആ തലമുറയിലെ സഹപ്രവര്‍ത്തകര്‍ സ്മരിക്കാറുണ്ട്.
ചന്ദ്രികയില്‍ വിവിധ ഘട്ടങ്ങളില്‍ പത്രാധിപന്‍മാരായിരുന്ന സി.കെ താനൂര്‍, റഹീം മേച്ചേരി, നടക്കാവ് മുഹമ്മദ് കോയ, എം.ഐ തങ്ങള്‍, അഹമ്മദ്കുട്ടി ഉണ്ണികുളം, നവാസ് പൂനൂര്‍ എന്നിവരോടൊത്തെല്ലാം പത്രപ്രവര്‍ത്തനത്തിലെ ആദ്യനാള്‍ തൊട്ട് ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ സി.കെ അബൂബക്കര്‍ പദവികള്‍ക്കുമപ്പുറം പത്രത്തെയും പാര്‍ട്ടിയെയും അളവറ്റു സ്‌നേഹിച്ചു. ഔദ്യോഗികമായി പത്രപ്രവര്‍ത്തനത്തില്‍നിന്നും വിരമിച്ചശേഷവും ചന്ദ്രികയുടെ ഓരോ ബിന്ദുവിലും സി.കെ സ്‌നേഹത്തോടെ ശ്രദ്ധപതിപ്പിച്ചു.
ചമല്‍ക്കാരങ്ങളില്ലാതെ ലളിതഭാഷയില്‍ എഴുതി അവതരിപ്പിച്ച വാര്‍ത്തകളിലൂടെ, ലേഖനങ്ങളിലൂടെ നാടിന്റെ വികസനത്തിന്റെയും ന്യൂനപക്ഷ പിന്നാക്ക ജനതയുടെ അവകാശങ്ങളുടെയും അവകാശ നിഷേധത്തിന്റെയും വസ്തുനിഷ്ഠമായ കണക്കുകള്‍വഴി അധികൃതരുടെ ശ്രദ്ധക്ഷണിക്കാനും നഷ്ടപ്പെട്ടവ നേടിയെടുക്കാനുമുള്ള ഒരു ജനതയുടെ പോരാട്ടത്തിന് ഊഷ്മാവ് പകര്‍ന്നു ആ പത്രപ്രവര്‍ത്തക ജീവിതം. സംഘടനയുടെ നയനിലപാടുകളെ സാധാരണക്കാരനു ഗ്രാഹ്യമാകുംവിധം സദസുകളില്‍ അവതരിപ്പിച്ചു. രാമനാട്ടുകരയിലെ മുസ്്‌ലിംലീഗ് ആസ്ഥാനമായ സി.എച്ച് ഭവന്‍ സ്ഥാപിക്കുന്നതിന് നഗരഹൃദയത്തില്‍ സ്ഥലമെടുക്കാനും കെട്ടിട നിര്‍മാണത്തിനുമുള്ള വകകണ്ടെത്തിയതിലും സി.കെയുടെ വിയര്‍പ്പുതുള്ളികള്‍ വിസ്മരിക്കാനാവില്ല. രാമനാട്ടുകര ചമ്മലില്‍ മഹല്ലിന്റെ നേതൃത്വത്തിലും മാഹിരിയ്യ കോളജിന്റെ സ്ഥാപനത്തിലും നാട്ടുകാര്‍ക്കൊപ്പം മുന്നില്‍ നിന്നു. ജനപ്രതിനിധിയായപ്പോള്‍ പണിത നീലിത്തോട് പാലംമതി ജനസേവനവഴിയിലെ സി.കെയെ അറിയാന്‍. പ്രവാസി സമൂഹത്തോടുള്ള ആത്മബന്ധം നിഴലിക്കുന്നതാണ് ‘നാട്ടിലില്ലാത്തവരുടെ നാട്ടില്‍’ എന്ന കൃതി.
മത കക്ഷി വ്യത്യാസങ്ങള്‍ക്കതീതമായി നാടിന്റെ മതേതര മുഖമാവാന്‍ സി.കെയുടെ പൊതുപ്രവര്‍ത്തനത്തിന് കഴിഞ്ഞു. മുസ്‌ലിംലീഗിലെ സമുന്നത നേതൃത്വവുമായും ഔദ്യോഗികരംഗത്തെ ഉന്നതവ്യക്തിത്വങ്ങളുമായും സി. കെ ഉറ്റബന്ധം പുലര്‍ത്തി. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ മുതല്‍ പാണക്കാട് കുടുംബവുമായി ഏറെ അടുപ്പം. സി.എച്ചിനും സേട്ടു സാഹിബിനും ഇ. അഹമ്മദ് സാഹിബിനും സ്‌നേഹം. ഇന്നുള്ള ദേശീയ, സംസ്ഥാന മുസ്്‌ലിം ലീഗ് നേതാക്കളുമായെല്ലാം വ്യക്തിബന്ധം. മരണവാര്‍ത്തയറിഞ്ഞ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു: ‘സി.കെ നമ്മുടെ പഴയ ചങ്ങാതി’യാണെന്ന്. ഇത്തിരി നര്‍മവും കുസൃതിയുമായി തലമുറഭേദമന്യേ എല്ലാവര്‍ക്കും സുഹൃത്തായിരുന്നു സി.കെ.

 

 

 

columns

ദേശീയത ചര്‍ച്ചയാകുമ്പോള്‍-പി.എ ജലീല്‍ വയനാട്

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Published

on

പ്രത്യേക ഭൂവിഭാഗത്തില്‍ ജനങ്ങള്‍ സ്ഥിരമായി, പരമാധികാരമുള്ള ഭരണത്തിന്‍ കീഴില്‍ ജീവിച്ചാല്‍ അതൊരു രാജ്യമായി മാറുന്നു. എന്നാല്‍ ആ പ്രത്യേക ഭൂവിഭാഗത്തിലെ ജനങ്ങളുടെ ഏകതാ ബോധവും പരസ്പര സ്‌നേഹവും സുഖദുഃഖങ്ങളുടെ മത വര്‍ഗ നിരപേക്ഷ സ്വീകാര്യതയും ചരിത്ര ബോധവുമാണ് ആ രാജ്യത്തെ ദേശ രാഷ്ട്രമാക്കുന്നത്. പാശ്ചാത്യ യൂറോപ്യന്‍ രാജ്യങ്ങളെ ഏകോപിപ്പിച്ചതിനും ചരിത്രബോധം നല്‍കിയതിനും പിന്നില്‍ മതത്തിനോ മതാധിഷ്ഠിത ഭരണകൂടങ്ങള്‍ക്കോ ഉള്ള പങ്ക് നിഷേധിക്കാന്‍ കഴിയില്ല. അതുവഴിയാണവരുടെ ദേശീയത അടയാളപ്പെടുത്തുന്നതും. എന്നാല്‍ ഇന്ത്യന്‍ ദേശീയത രൂപപ്പെടുന്നതില്‍ മതത്തിനോ മതാധിഷ്ഠിത ശക്തികള്‍ക്കോ ഒരു പങ്കുമില്ലെന്നതാണ് വിസ്മയം. നൂറ്റാണ്ടുകള്‍ പിന്നിട്ട കോളനി വാഴ്ചയും അതേതുടര്‍ന്നുണ്ടായ ബ്രിട്ടീഷ് വിരുദ്ധതയുമാണ് ഇന്ത്യന്‍ ദേശീയതക്കാധാരം. ഇന്ത്യന്‍ ദേശീയത രൂപപ്പെടുത്തുന്നതില്‍ ജാതി മത ഭേദമെന്യ ഉള്ളില്‍ ഊറിക്കൂടി ഉറച്ച കോളനി വിരോധമുണ്ട്. ആ അര്‍ഥത്തിലാണ് നമ്മുടെ ചരിത്രത്തെ നോക്കി കാണേണ്ടത്. സ്വാതന്ത്ര്യ പ്രഖ്യാപനമുണ്ടാകുന്നതിനു മുന്‍പ്തന്നെ നമ്മുടെ ഭരണഘടന രൂപീകരണത്തെക്കുറിച്ച്ആലോചിച്ചിട്ടുണ്ട്.

മത, വര്‍ഗ വേര്‍തിരുവുകള്‍ക്കതീതമായ ഭരണഘടന ഉണ്ടാക്കാനുള്ള പരിശ്രമം രണ്ടു വര്‍ഷവും ഒന്‍പതു മാസവും 18 ദിവസവും നീണ്ടുനിന്നു. രാജ്യത്തിനു ഒരൗദ്യോഗിക മതമില്ലാത്ത രീതിയില്‍, മതേതരമായി ഭരണഘടന സങ്കല്‍പിക്കപ്പെട്ടു. എന്നാല്‍ ഭൂരിപക്ഷ ന്യൂനപക്ഷ വിശ്വാസികളെ ഉള്‍ക്കൊണ്ട് പോകാനും അവരവരുടെ സംസ്‌കാരങ്ങളോട് കൂറുപുലര്‍ത്തി സമഭാവനയോടെ മുന്നോട്ടുപോകാനും ആഹ്വാനം ചെയ്യുന്നതായി ഭരണഘടനയുടെ സൂക്ഷ്മ വായന വ്യക്തമാക്കുന്നു. ഭരണഘടനയുടെ മുഖവുര തന്നെ സത്താപരമായി എന്താണ് ആ പ്രമാണത്തിന്റെ അവതരണ താത്പര്യമെന്ന് വ്യക്തമാക്കുന്നതാണ്. ജനങ്ങളാല്‍ എഴുതപ്പെട്ട എന്ന തുടക്കം അതിന്റെ മാനവിക മുഖമാണ് തുറക്കപ്പെടുന്നത്.

ദൈവനാമത്തില്‍ എന്ന് തുടങ്ങണമെന്ന് ശഠിച്ച എച്ച്.വി കമ്മത്തിന്റെ വാദമോ, പരമേശ്വര നാമത്തില്‍ വേണമെന്ന് വാദിച്ച ഗോവിന്ദ മാളവ്യയുടെ താല്‍പര്യമോ അല്ല ഇന്ത്യയുടെ മത നിരപേക്ഷ ഭരണ ഘടനാനിര്‍മാണ സമിതി പരിഗണിച്ചത്. ഇന്ത്യ-പാക് വിഭജനത്തിന്റെ വേരുകള്‍ ചെന്നെത്തുന്ന പരിസരം ഹിന്ദു-മുസ്‌ലിം വിദ്വേഷത്തിന്റേതാണ്. താല്‍പര്യമില്ലാതെ നാട് കടത്തപ്പെട്ടവര്‍ ഇരു ഭാഗത്തുമുണ്ട്. മാനവിക ചിന്തകളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ജയിച്ചടക്കിയതാണ് വിഭജനത്തിന്റെ കാതല്‍. ഇവിടെ നിരപരാധികളുടെ മനഃസാക്ഷി വായിക്കാന്‍ ഭരണഘടനാ നിര്‍മാണ സഭക്ക് കഴിഞ്ഞിട്ടുണ്ട്. പാകിസ്ഥാനിലേക്കു പോയവര്‍ തിരിച്ചുവന്നാല്‍ ഇന്ത്യന്‍ പൗരത്വം അവര്‍ക്കു നല്‍കിയേ തീരുവെന്ന് വാദിച്ച ബീഹാറുകാരന്‍ ബ്രിജേഷ് മിശ്രയെ ഓര്‍ക്കുന്നത് അതുകൊണ്ടാണ്. പൗരാവകാശങ്ങളുടെ നീണ്ട വിശദീകരണം 5 മുതല്‍ 11 വരെ അനുഛേദങ്ങള്‍ പറയുന്നത്. പൗരനെ എങ്ങനെ നാടുകടത്താമെന്നല്ല അവനെ എങ്ങനെ ഉള്‍ക്കൊള്ളാമെന്നതിന്റെ വിവരണമാണത്. എന്നാല്‍ ഭരണഘടനയുടെ പിറവിയില്‍ തന്നെ അതില്‍ അസഹിഷ്ണുത കാണിച്ചവരും ചോദ്യംചെയ്തവരുമുണ്ട്. രാഷ്ട്രത്തെ ഒറ്റക്കല്ലില്‍ കൊത്തിയെടുക്കാനുള്ള അവരുടെ ശ്രമത്തിന് കോളനി വാഴ്ചയുടെ പഴക്കമുണ്ട്. അവരുടെ താല്‍പര്യത്തിന് എതിരുനിന്ന പ്രധാന ശക്തി രാഷ്ട്ര പിതാവായിരുന്നു. മഹാത്മജിയെ വകവരുത്തിയതിലൂടെയും ഇപ്പോഴും വീണ്ടും വീണ്ടും കൊന്നുകൊണ്ടിരിക്കുന്നതിലൂടെയും അവരുടെ ലക്ഷ്യത്തിലേക്കു അടുത്തുകൊണ്ടിരിക്കുന്നു.

ബഹുസ്വര സങ്കര സംസ്‌കാരങ്ങളുടെ നിലനില്‍പ്പും വളര്‍ച്ചയും അംഗീകരിക്കാന്‍ കഴിയാത്തവര്‍ ഒരു രാഷ്ട്രമെന്ന നിലക്ക് രാഷ്ട്രരൂപീകരണത്തിന്റെ ചരിത്രമറിയാത്തവരും ദേശീയ പൈതൃകത്തിന്റെ ഘടന അറിയാത്തവരുമാണ്. ദ്രാവിഡ അടിത്തറയിലേക്ക് പിന്നീട് ഉള്‍ച്ചേര്‍ക്കപ്പെട്ട സംസ്‌കാരങ്ങളാണ് ആര്യ, ബൗദ്ധ പൗരസ്ത്യ, പൗരസ്‌ത്യേതര അടരുകള്‍. ഈ കൂടിക്കലര്‍ന്ന ബഹുപാളികളെ വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്ത ഒരു ചരിത്ര പശ്ചാത്തലം ബോധപൂര്‍വം മറന്നുകൊണ്ട് വ്യക്തികളുടെ പ്രാഥമിക പരിഗണനയിലുള്ള ഐച്ഛിക വിഷയമായ വസ്ത്രത്തിലും ഭക്ഷണത്തില്‍പോലും ഇടപെടുന്ന അവസ്ഥ സാമൂഹ്യഘടനയെ തകര്‍ക്കുമെന്നതില്‍ സംശയിക്കേണ്ടതില്ല. ഇന്ത്യയുടെ നാനാത്വത്തിലുള്ള ഏകത്വമെന്ന കാഴ്ചപ്പാട് അംഗീകരിക്കപ്പെടണം. ബഹുസ്വര സങ്കര സംസ്‌കാരം സംരക്ഷിക്കപ്പെട്ടുകൊണ്ടുള്ള ദേശീയ ബോധങ്ങളാണുണ്ടാകേണ്ടത്. മറിച്ചുള്ള വികാരങ്ങളെ ദേശീയതയെന്ന് വിളിക്കാന്‍ കഴിയില്ല.

ഇന്ത്യയുടെ ദേശീയ കവിയാണ് രവീന്ദ്രനാഥ ടാഗോര്‍. ടാഗോര്‍ ദേശീയതയെ നിര്‍വചിച്ചിട്ടുണ്ട്. അത് മാനവികതയില്‍ അധിഷ്ഠിതമാണ്. മാനവികതയില്ലാത്ത ദേശീയത ശാപമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അത് സകല തിന്മയുടെയും മൂലഹേതുവാകുമെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്ന് പുലര്‍ന്നിരിക്കുകയാണ്. മനുഷ്യത്വത്തിനപ്പുറമുള്ള രാജ്യ സ്‌നേഹത്തെപ്പോലും അദ്ദേഹം ശക്തിയായി അപലപിച്ചു. ശാന്തിനികേതനില്‍ താന്‍ നിര്‍മിച്ച സര്‍വകലാശാലയുടെ ആപ്തവാക്യം ‘യത്ര വിശ്വം ഭവത് ഏക നീഡം’ എന്നതായിരുന്നു. അഥവാ ഈ ലോകം മുഴുവന്‍ ഒരു പക്ഷികൂടായിതീരുക വിവിധ വര്‍ണങ്ങളില്‍, വൈവിധ്യമേറിയ കൊഞ്ചലുകളുള്ള കിളിക്കൂടായി ലോകം മാറണമെന്നാഗ്രഹിച്ചു അദ്ദേഹം.

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Continue Reading

columns

സത്യാന്വേഷി-പ്രതിഛായ

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്.

Published

on

‘അത് വക്കീലിനോട് ഇനി മുതല്‍ വാദിക്കരുതെന്ന് ആവശ്യപ്പെടുന്നതുപോലെയാണ്. ഒരു മാധ്യമപ്രവര്‍ത്തകനോട് എങ്ങനെയാണ് എഴുതരുതെന്ന് ആവശ്യപ്പെടാനാകുക? നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹമതിന് മറുപടി പറയാന്‍ ബാധ്യസ്ഥനാണ്. പക്ഷേ ഒരാള്‍ അഭിപ്രായം പറയുന്നതിനെ എങ്ങനെയാണ് മുന്‍കൂട്ടി എതിര്‍ക്കാന്‍കഴിയുക?’ സുപ്രീംകോടതിയിലെ പ്രമുഖന്യായാധിപന്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റേതാണ് ഈകുറിക്കുകൊള്ളുന്ന വാക്കുകള്‍. ‘ആള്‍ട്ട്‌ന്യൂസ് സ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ്‌സുബൈറിനെ സമൂഹമാധ്യമമായ ട്വിറ്ററില്‍ എഴുതുന്നതില്‍നിന്ന് തടയണമെന്ന ഉത്തര്‍പ്രദേശ് പൊലീസിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു രാജ്യത്തെ അത്യുന്നത നീതിപീഠം. സമൂഹമാധ്യമങ്ങളിലെ തെറ്റായവിവരങ്ങളുടെ വസ്തുതാന്വേഷകനായി പ്രസിദ്ധനായ സുബൈറിനെ തുടരെത്തുടരെ കേസുകളുമായി വരിഞ്ഞുമുറുക്കി കാലാകാലത്തേക്ക് തുറുങ്കിലടക്കാനും ബി.ജെ.പി സര്‍ക്കാരുകള്‍ക്കെതിരെ പ്രതികരിക്കാതിരിക്കാനുമായി ഇട്ട പദ്ധതിയെ പൊളിച്ചടുക്കുകയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്. നാലരക്കൊല്ലംമുമ്പ് ട്വീറ്റ്‌ചെയ്ത ഒരു വിഷയത്തിന്റെ പേരിലായിരുന്നു യു.പി സര്‍ക്കാര്‍ സുബൈറിനെ അറസ്റ്റ്‌ചെയ്ത് ജയിലിടച്ചത്. ജൂണ്‍ 27ന് അറസ്റ്റുചെയ്ത സുബൈറിനെ സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യത്തെതുടര്‍ന്ന് മോചിപ്പിച്ചത് ജൂലൈ 21നായിരുന്നു; കൃത്യം 23 ദിവസത്തിനുശേഷം. ഡല്‍ഹിക്കുപുറമെ യു.പിയില്‍ ആറു കേസുകളാണ് സുബൈറിനെതിരെ ചുമത്തിയത്. ഓരോ കേസിലും ജാമ്യം നേടുമ്പോള്‍ വൈകാതെ മറ്റൊരു കേസില്‍ അറസ്റ്റുരേഖപ്പെടുത്തി യുവാവിന്റെ മോചനം വൈകിക്കലായിരുന്നു തന്ത്രം. എന്നാല്‍ ഇത് തിരിച്ചറിഞ്ഞായിരുന്നു കോടതിയുടെ ഇടപെടല്‍. എഫ്.ഐ.ആറുകള്‍ റദ്ദാക്കിയില്ലെങ്കിലും എല്ലാകേസുകളും ഡല്‍ഹി കോടതിയിലേക്ക് മാറ്റാനും സുബൈറിന് ഇടക്കാലം ജാമ്യം നല്‍കി വിട്ടയക്കാനുമായിരുന്നു 21ലെ വിധി.

ഇന്ത്യയുടെ പാരമ്പര്യമാണ് സത്യം. മുണ്ഡകോപനിഷത്തിലെ ‘സത്യമേവ ജയതേ’ ആണ് രാജ്യത്തിന്റെ ഔദ്യോഗികചിഹ്നത്തില്‍ ആലേഖന ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ സത്യം കണ്ടെത്തി അവതരിപ്പിക്കുന്ന ആരും ആര്‍ഷഭാരത പാരമ്പര്യത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. മാധ്യമപ്രവര്‍ത്തകോട്, വിശേഷിച്ച് സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നവരോട് ബി.ജെ.പി ഭരണകൂടങ്ങള്‍ പൊലീസിനെ ഉപയോഗിച്ച് ചെയ്തുകൂട്ടുന്നതെന്തെല്ലാമാണെന്നതിന് മികച്ച തെളിവാണ് സുബൈറിന്റെ അറസ്റ്റും തുടര്‍ന്നുള്ള സംഭവങ്ങളും. എന്നാല്‍ ഇതിന് നേര്‍വിപരീതമായിരുന്നു രാഹുല്‍ഗാന്ധിക്കെതിരായി വ്യാജ വീഡിയോ സംപ്രേഷണംചെയ്തതിന് ‘ടൈംസ് നൗ’ ടി.വി അവതാരകന്‍ രോഹിത് രഞ്ജന് അനുകൂലമായ ബി.ജെ.പി സര്‍ക്കാരിന്റെ നീക്കം. രാഹുല്‍ഗാന്ധി രാജസ്ഥാനില്‍ ടെയ്‌ലറെ കൊലപ്പെടുത്തിയ യുവാക്കളെ കുട്ടികളല്ലേ എന്നു വിളിച്ചെന്ന വ്യാജ പ്രചാരണം നടത്തിയതിന് കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ പൊലീസ് രോഹിത്തിനെ അറസ്റ്റ്‌ചെയ്യാനെത്തിയപ്പോള്‍ മറ്റൊരു കേസ് ചുമത്തി അറസ്റ്റില്‍നിന്ന് രക്ഷിച്ചെടുക്കുകയായിരുന്നു ഡല്‍ഹി പൊലീസ്. പഴയ ഹിന്ദിസിനിമയിലെ ഒരു ഡയലോഗ് പങ്കുവെച്ചായിരുന്നു സുബൈറിന്റെ നാലരവര്‍ഷം മുമ്പത്തെ ട്വീറ്റ്. വിദ്വേഷ പ്രചാരകരോട് വിട്ടുവീഴ്ചയില്ലെന്നാണ് 33 കാരനായ സുബൈറിന്റെ സുധീര പ്രഖ്യാപനം.

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്. നിമിഷങ്ങളെന്നോണം വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്ന നുണ ഫാക്ടറികളുടെ ഓശാരത്തില്‍ അധികാരത്തിലെത്തുന്ന ഭരണകൂടങ്ങള്‍ക്കാണ് ആള്‍ട്ട്‌ന്യൂസ് പ്രധാനമായും വെല്ലുവിളിയുയര്‍ത്തിയത്. സുബൈറിന്റെ ഫാക്ട്‌ചെക് വാര്‍ത്തകള്‍ ലോകത്തെ ഉന്നതമാധ്യമങ്ങള്‍വരെ എടുത്തുകൊടുക്കാനാരംഭിച്ചു. പ്രവാചകനെതിരെ ബി.ജെ.പി വക്താവ് നൂപുര്‍ശര്‍മ നടത്തിയ വിവാദ പ്രസ്താവത്തിന്റെ വീഡിയോ അതേപടി ആള്‍ട്ട്‌ന്യൂസ് പ്രസിദ്ധപ്പെടുത്തിയതാണ് സത്യത്തില്‍ സുബൈറിനെ നോട്ടമിട്ടിരുന്ന ബി.ജെ.പി നേതാക്കളെ പെട്ടെന്ന് പൊലീസിനെ വിട്ട് അറസ്റ്റുചെയ്യാന്‍ നിര്‍ബന്ധിച്ചത്. എന്നാല്‍ ഇതാണ് കാരണമെന്ന് പറയാതെ നാലര വര്‍ഷം മുമ്പത്തെ കാര്യമാണ് പറഞ്ഞതെന്നുമാത്രം. വിവാഹേതര ബന്ധമുണ്ടെന്നതിന് ഭാര്യയെ ഭര്‍ത്താവ് മര്‍ദിക്കുന്നതിന്റെ ദൃശ്യം കാട്ടി അത് ‘ലൗ ജിഹാദാ’ണെന്ന് പ്രചരിപ്പിക്കുന്നവരെപോലുള്ളവരെയും സുബൈര്‍ തുറന്നുകാട്ടി. മേയില്‍ ജ്ഞാന്‍വ്യാപി പള്ളി വിവാദത്തിലും തീവ്ര ഹിന്ദുത്വവാദികള്‍ക്കെതിരെ സുബൈര്‍ നിരവധി പോസ്റ്റുകളിട്ടിരുന്നു. ദേശീയ മാധ്യമങ്ങളിലെ അവതാരകരുടെ തനിനിറം തുറന്നുകാട്ടുകയും സുബൈറിന്റെ പ്രധാന ജോലിയായിരുന്നു. സുബൈറിന്റെ വരുമാനം ലാഭം പ്രതീക്ഷിക്കാതെ സംഭാവനയിലൂടെ പ്രവര്‍ത്തിക്കുന്ന ആള്‍ട്ട്‌ന്യൂസില്‍നിന്ന് കിട്ടുന്ന തുച്ഛമായ വേതനമാണ്. സ്ഥാപനത്തിന്റെ ഉടമകളായ പ്രാവ്ദ മീഡിയ ഫൗണ്ടേഷന്റെ ഡയറക്ടര്‍മാരിലൊരാളാണിപ്പോള്‍. ബെംഗളൂരുവില്‍ ജനിച്ച സുബൈറിന്റെ സ്‌കൂള്‍-കോളജ് വിദ്യാഭ്യാസവും അവിടെയായിരുന്നു.

Continue Reading

columns

ജനാധിപത്യ പോരാട്ടങ്ങളുടെ വിജയം- പി.എം.എ സലാം

വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.

Published

on

വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.

വഖഫ് സംരക്ഷണ റാലിക്ക് ശേഷം വളരെ മോശമായ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയമാണ് സി.പി.എം പയറ്റിയത്. കേരളത്തിലെ മുസ്‌ലിംകളുടെ അട്ടിപ്പേറവകാശം മുസ് ലിംലീഗിനില്ലെന്ന് പറഞ്ഞ് മുസ്‌ലിംലീഗിനെയും മതസംഘടനകളെയും ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തിയത്. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ എല്ലാ മത സംഘടനകളും അംഗങ്ങളായ മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി വഖഫ് നിയമന വിഷയത്തില്‍ പലതവണ മുഖ്യമന്ത്രിയെ കണ്ടിരുന്നു. മുസ്‌ലിം സംഘടനകള്‍ ഒറ്റക്കെട്ടായാണ് ഈ ആവശ്യത്തിനുവേണ്ടി നിലകൊണ്ടത്. എന്നാല്‍ അതിനെയൊന്നും സര്‍ക്കാര്‍ ഗൗനിച്ചില്ല. മതസംഘടനകള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിച്ചതോടൊപ്പം തീരുമാനത്തില്‍നിന്ന് പിന്നോട്ടില്ലെന്ന മട്ടിലാണ് നിയമസഭയില്‍ മന്ത്രിമാര്‍ പോലും സംസാരിച്ചത്.

എന്നാല്‍ ഒരു ഘട്ടത്തിലും സമരത്തില്‍നിന്ന് പിന്തിരിയാന്‍ മുസ്‌ലിംലീഗ് തയ്യാറായില്ല. കേന്ദ്ര വഖഫ് ആക്ടിന് വിരുദ്ധമായി കേരളത്തില്‍ മാത്രം വിവേചനത്തിന്റെ ഈ നിയമം അനുവദിക്കില്ലെന്ന് മുസ്‌ലിംലീഗ് അസന്നിഗ്ധമായി വ്യക്തമാക്കി. വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നതിനെ ന്യായീകരിച്ച്‌കൊണ്ട് സി.പി.എം നേതാക്കളും സൈബര്‍ സഖാക്കളും ധാരാളം എഴുതി. പലപ്പോഴും അനാവശ്യമായി മുസ് ലിം ലീഗിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും ഇവര്‍ ശ്രമിച്ചു. വഖഫ് ബോര്‍ഡില്‍ യു.ഡി.എഫ് അമുസ്‌ലിം നിയമനം നടത്തിയിട്ടുണ്ടെന്ന പച്ചക്കള്ളം അടിച്ചിറക്കി. പി.എസ്.സിക്ക് വിടാനുള്ള തീരുമാനം വഖഫ് ബോര്‍ഡ് ഏകകണ്ഠമായി സ്വീകരിച്ചതാണെന്ന് മുഖ്യമന്ത്രി പോലും നുണ പറഞ്ഞു. കേരളത്തിലെ വന്ദ്യവയോധികരായ മതസംഘടനാ നേതാക്കള്‍ പലപ്പോഴായി മുഖ്യമന്ത്രിയെ കണ്ടെങ്കിലും ഉറപ്പ് നല്‍കുകയല്ലാതെ ഒന്നും നടന്നില്ല. ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ മുസ്‌ലിംലീഗ് അംഗങ്ങള്‍ വഖഫ് നിയമന തീരുമാനം പിന്‍വലിക്കാന്‍ പലതവണ ആവശ്യപ്പെട്ടു. ഒടുവില്‍ ഗത്യന്തരമില്ലാതെയാണ് ഇപ്പോള്‍ തീരുമാനം പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചിരിക്കുന്നത്. മുസ്‌ലിംലീഗിന്റെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പ് നല്‍കിയത്.

ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ വഖഫ് ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഏറ്റവുമൊടുവില്‍ കഴിഞ്ഞ ജൂണ്‍ 28ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സംസ്ഥാന കമ്മിറ്റി ധര്‍ണ സംഘടിപ്പിച്ചു. മതസംഘടനാ നേതാക്കളോട് പച്ചക്കള്ളം പറഞ്ഞ് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയും കൂട്ടരും പലപ്പോഴായി ശ്രമിച്ചത്. 2016 ല്‍ തന്നെ എല്ലാ മുസ്‌ലിം മത സംഘടനകളും മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കീഴില്‍ ഒന്നിച്ച് ഗവര്‍ണറെ പോയി കാണുകയും സര്‍ക്കാര്‍ നീക്കത്തിനെതിരെ ശബ്ദമുയര്‍ത്തുകയും ചെയ്തിരുന്നു. കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരവും നടത്തി. മുഖ്യമന്ത്രിക്കും നിവേദനം നല്‍കി. നിയമസഭക്ക് അകത്ത് മുസ്‌ലിംലീഗിന്റെയും പ്രതിപക്ഷത്തിന്റെയും ശക്തമായ പ്രതിഷേധം ഉണ്ടായി. ബില്ല് വരുന്ന സമയത്തും പാസ്സാക്കുന്ന സമയത്തും ശക്തമായ ഭാഷയില്‍ തന്നെ പ്രതിപക്ഷം എതിര്‍പ്പറിയിച്ചിരുന്നു. ഇതെല്ലാം നിയമസഭാ രേഖയിലുള്ളതാണ്. എന്നാല്‍ അതെല്ലാം മറന്നുകൊണ്ടാണ് മുഖ്യമന്ത്രി കള്ളം പറഞ്ഞത്.

നിയമസഭ പാസ്സാക്കിയ നിയമം ആയതുകൊണ്ട് നിയസമഭയില്‍ തന്നെ അവതരിപ്പിച്ച് തിരുത്തണമെന്നാണ് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടത്. കോഴിക്കോട്ട് നടന്നത് സമരപ്രഖ്യാപനം മാത്രമായിരുന്നു. പിന്നീട് നിരന്തര സമരങ്ങളുടെ ദിവസങ്ങളായിരുന്നു. പ്രതിസന്ധികള്‍ ഏറെയുണ്ടായിട്ടും നിയമം പിന്‍വലിക്കും വരെ മുസ്‌ലിം ലീഗ് സമര രംഗത്ത് ഉറച്ചുനിന്നു. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ തിരുവനന്തപുരത്ത് മുസ്‌ലിംലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സര്‍ക്കാര്‍ പിന്മാറും വരെ സമരം തുടരുമെന്ന് ഈ പരിപാടിയില്‍ നിയമസഭാ പാര്‍ട്ടി ലീഡര്‍ പി.കെ കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചു. കോഴിക്കോട് നടത്തിയ വഖഫ് സംരക്ഷണ റാലിക്ക് ശേഷം രണ്ടാം ഘട്ടമായി പഞ്ചായത്ത്, മുനിസിപ്പല്‍, മേഖലാ കേന്ദ്രങ്ങളില്‍ സമര സംഗമങ്ങള്‍ സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് നടന്ന പ്രതിഷേധ പരിപാടികളായിരുന്നു സമരത്തിന്റെ മൂന്നാം ഘട്ടം.

ഇടക്കാലത്ത് കോവിഡ് വ്യാപകമായപ്പോള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് വഖഫ് സംരക്ഷണ പ്രക്ഷോഭം തുടര്‍ന്നു. മുസ്‌ലിംലീഗിന്റെ വഖഫ് സംരക്ഷണ പ്രക്ഷോഭത്തില്‍ സഹികെട്ട സര്‍ക്കാര്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന കുറ്റം ചുമത്തി പ്രാദേശികമായി കേസുകളെടുത്തു. കോഴിക്കോട് നടന്ന മഹാറാലിക്ക് ശേഷം പതിനായിരം പേര്‍ക്കെതിരെ കേസെടുത്തായിരുന്നു പ്രതികാര നടപടി. വഖഫ് സംരക്ഷണ പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായി മുസ്‌ലിം ലീഗ് കലക്ടറേറ്റ് മാര്‍ച്ചുകളും സംഘടിപ്പിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.