Connect with us

columns

ലോകം ഉറ്റുനോക്കുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പ്

ഇന്നു നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ ഇന്ത്യ ഉള്‍പ്പെടുന്ന ലോക രാഷ്ട്രങ്ങള്‍ ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്

Published

on

തയ്യില്‍ ബുഹാരി പരപ്പനങ്ങാടി

ഇന്നു നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ ഇന്ത്യ ഉള്‍പ്പെടുന്ന ലോക രാഷ്ട്രങ്ങള്‍ ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്. ഭരണമാറ്റം ഉണ്ടാവുകയാണെങ്കില്‍ നയതന്ത്ര ബന്ധങ്ങള്‍, അന്താരാഷ്ട്ര വിഷയങ്ങളിലെ അമേരിക്കന്‍ നിലപാടുകള്‍, കോവിഡ് പ്രതിസന്ധി, സാമ്പത്തിക പ്രതിസന്ധി, പാരിസ്ഥിതിക പ്രശ്‌നം തുടങ്ങി നിരവധി കാര്യങ്ങളാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ലോകം ഉറ്റുനോക്കുന്നത്. ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തെരഞ്ഞെടുപ്പുകളില്‍ ഒന്നാണ് യു.എസില്‍ നടക്കുന്നത്. രണ്ടാം ഊഴത്തിനായി കാത്തിരിക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക്കിന്റെ മുന്‍ യു.എസ് വൈസ് പ്രസിഡണ്ടായിരുന്ന ജോ ബൈഡനും തമ്മില്‍ ശക്തമായ മത്സരമാണ് നടക്കുന്നത്. കഴിഞ്ഞ 120 വര്‍ഷത്തെ യു.എസ് തെരഞ്ഞെടുപ്പില്‍ നാലു തവണയാണ് നിലവിലുള്ള പ്രസിഡന്റുമാര്‍ രണ്ടാമൂഴത്തിനായി മത്സരിച്ചപ്പോള്‍ തോറ്റിട്ടുള്ളത്.
രണ്ട് സഭകള്‍ കൂടിച്ചേര്‍ന്ന വൈറ്റ്ഹൗസിലേക്ക് ജനപ്രതിനിധി സഭയില്‍നിന്നും 435 സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് രണ്ടു വര്‍ഷം കൂടുമ്പോഴും ഉപരിസഭയായ 100 അംഗ സെനറ്റിന്റെ കാലാവധി ആറു വര്‍ഷവും അതിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവര്‍ പല സമയത്തായിട്ടുമാണ് തെരഞ്ഞെടുക്കപ്പെടുകയും ചെയ്യുന്നത്. 18 വയസ്സ് തികഞ്ഞ ആര്‍ക്കും വോട്ട് ചെയ്യാം. 35 വയസ്സ് പൂര്‍ത്തിയായ ജന്മംകൊണ്ട് യു.എസ് പൗരനായ ആര്‍ക്കും (14 വര്‍ഷം തുടര്‍ച്ചയായി യു.എസില്‍ താമസിക്കണം) തെരഞ്ഞെടുപ്പില്‍ മത്സരിക്കാം. ഒരാള്‍ക്ക് പരമാവധി രണ്ട് തവണ പ്രസിഡന്റായി മത്സരിക്കാം എന്നത് നിശ്ചയിച്ചത് 1951-ലെ ഇരുപത്തിരണ്ടാം ഭരണഘടനാഭേദഗതി വഴിയാണ്. ദ്വികക്ഷി രാഷ്ട്രീയ സമ്പ്രദായമാണ് അമേരിക്കയില്‍ നിലകൊള്ളുന്നത്. പ്രധാന പാര്‍ട്ടികള്‍ കഴുത ചിഹ്നമായുള്ള ഡെമോക്രാറ്റിക് പാര്‍ട്ടിയും ആന ചിഹ്നമായുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുമാണ്. എന്നാല്‍ ഗ്രീന്‍പാര്‍ട്ടി, കോണ്‍സ്റ്റിറ്റിയൂഷന്‍ പാര്‍ട്ടി, പ്രോഗ്രസീവ് പാര്‍ട്ടി തുടങ്ങി ചെറു രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ടെങ്കിലും അത്ര സജീവമല്ല. പ്രൈമറി, കോക്കസ് തെരഞ്ഞെടുപ്പ് പ്രക്രിയ വഴിയാണ് ഓരോ പാര്‍ട്ടിയും സ്ഥാനാര്‍ ത്ഥികളെ നിശ്ചയിക്കുന്നത്്. ഫെബ്രുവരിയില്‍ തുടക്കമാകുന്ന കോക്കസ് (ഫാമിലി മീറ്റിന്റെ രൂപത്തില്‍ ഒന്നിച്ച് സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കുന്ന രീതി) പ്രൈമറി (ആ സ്ഥാനാര്‍ത്ഥിയെ വോട്ട് ചെയ്തു തെരഞ്ഞെടുക്കുന്ന രീതി) ഒട്ടുമിക്ക സംസ്ഥാനങ്ങളില്‍ നടക്കുന്നത് ‘സൂപ്പര്‍ റ്റിയുസ്‌ഡേ’ എന്നറിയപ്പെടുന്ന മാര്‍ച്ച് മാസത്തിലെ ആദ്യ ചൊവ്വാഴ്ചയിലാണ്. കോക്കസ്, പ്രൈമറി കഴിഞ്ഞാല്‍ ഇരുപാര്‍ട്ടികളുടെയും ദേശീയ കണ്‍വെന്‍ഷന്‍ വിളിച്ചുകൂട്ടുകയും ഓരോ സംസ്ഥാനങ്ങളിലെയും പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്ത് തങ്ങളുടെ സംസ്ഥാനങ്ങള്‍ക്ക് താല്‍പര്യമുള്ള സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യുന്നു. ആ ഭൂരിപക്ഷം കിട്ടുന്ന ആളെ പാര്‍ട്ടിയുടെ ദേശീയ കണ്‍വെന്‍ഷനില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നു. പ്രസിഡന്റ് സ്ഥാനാര്‍ത്ഥി വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ ഈ കണ്‍വെന്‍ഷനില്‍വെച്ച് നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു.
തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടുന്നയാള്‍ (പോപ്പുലാര്‍ വോട്ട്) പ്രസിഡന്റ് ആവണമെന്നില്ല എന്നതാണ് യു.എസ് ഭരണഘടനയില്‍ പ്രതിപാദിക്കുന്നത്. യു.എസ് ഭരണഘടനപ്രകാരം പോപ്പുലാര്‍ വോട്ടിനേ ക്കാള്‍ ഇലക്ടറല്‍ കോളജ് എന്ന സംവിധാനമാണ് പ്രസിഡന്റ് പദവിക്കായി നിശ്ചയിക്കപ്പെട്ടിട്ടുള്ളത്.
ഇലക്ടറല്‍ കോളജിലെ പ്രതിനിധികള്‍ക്കാണ് രാജ്യത്തെ ജനങ്ങള്‍ വോട്ട് ചെയ്യുന്നത്, പ്രസിഡന്റിന് നേരിട്ടല്ല. അമേരിക്കയിലെ ഓരോ സംസ്ഥാനത്തിനും നിശ്ചയിക്കപ്പെട്ട കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് തുല്യമായ ഇലക്ടര്‍മാരുണ്ടാവും. മിനിമം മൂന്ന് അല്ലെങ്കില്‍ അതില്‍ കൂടുതലോ അംഗങ്ങള്‍ ഓരേ സംസ്ഥാനത്ത്‌നിന്നും തെരഞ്ഞെടുക്കപ്പെടാം. ഓരോ പത്ത് വര്‍ഷം ജനസംഖ്യാനുപാതികമായി ഇലക്ടര്‍മാരുടെ എണ്ണത്തില്‍ മാറ്റം സംഭവിക്കാം. ആകെയുള്ള 538 ഇലക്ടര്‍മാരില്‍ 270 പേരുടെ വോട്ട് കിട്ടുന്ന (51%) സ്ഥാനാര്‍ത്ഥിയാണ് പ്രസിഡന്റാവുക. അതത് സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരാണ് തെരഞ്ഞെടുപ്പിന്റെ എല്ലാ ചുമതലകളും നിര്‍വഹിക്കുന്നത് (പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഒഴികെ). ഗവണ്‍മെന്റിന്റെ നാഷണല്‍ ആര്‍ക്കൈവ്‌സ് ഏജന്‍സിയാണ് ഇലക്ടറല്‍ കോളജ് വോട്ടിങ് പ്രക്രിയയുടെ ചുമതല നിര്‍വഹിക്കുന്നത്.
ഇലക്ടര്‍മാരെ തെരഞ്ഞെടുക്കാന്‍ ഓരോ സംസ്ഥാനത്തും ഓരോ നിയമമാണ്. സ്ഥാനാര്‍ത്ഥി മോഹികള്‍ അവരുടെ പാര്‍ട്ടിയുടെ ദേശീയ കണ്‍വെന്‍ഷനിലോ കേന്ദ്ര കമ്മിറ്റി യോഗത്തിലോ പ്രചാരണം നടത്തും. പലപ്പോഴും പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായി വ്യക്തിപരമായ അടുപ്പമുള്ളവര്‍, ദീര്‍ഘകാല പാര്‍ട്ടിയിലെ അംഗങ്ങള്‍ എന്നിവര്‍ ഇലക്ടര്‍മാരാവുന്ന പ്രവണതയാണ് കണ്ടുവരാറുള്ളത്. ചില സംസ്ഥാനങ്ങളിലെ ഇലക്ഷന്‍ നടപടി ക്രമമനുസരിച്ച് ബാലറ്റ് പേപ്പറില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുടെ പേരിനു താഴെ ഇലക്ടറുടെ പേരുണ്ടാവും. നവംബറില്‍ നടക്കുന്ന വോട്ടിങ് ഫലത്തിന് അനുകൂലമായി ഇലക്ടര്‍ വോട്ട് ചെയ്യണമെന്ന് നിര്‍ബന്ധമില്ല. എന്നിരുന്നാലും ജനഹിതത്തെ മാനിച്ചുകൊണ്ട് സാധാരണ ഇലക്ടര്‍ വോട്ട് ചെയ്യുന്നത് താന്‍ അംഗമായ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിക്കായിരിക്കും. കൂടുതല്‍ വോട്ട് നേടിയ സ്ഥാനാര്‍ത്ഥിക്ക് ആ സംസ്ഥാനത്തെ എല്ലാ ഇലക്ടര്‍മാരുടെ വോട്ട് ലഭിക്കും. എന്നാല്‍ ഈ രീതി മെയ്ന്‍, നെബ്രാസ്‌ക സംസ്ഥാനങ്ങളില്‍ ഉണ്ടാവില്ല. അവിടെ സ്ഥാനാര്‍ത്ഥി നേടിയ വോട്ടിന് ആനുപാതികമായ വോട്ടേ ഇലക്ടര്‍മാരില്‍നിന്ന് ലഭിക്കുകയുള്ളൂ. ഡെമോക്രാറ്റിക് അനുകൂല സംസ്ഥാനങ്ങളില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിക്ക് ഇലക്ടര്‍മാരുടെ വോട്ട് കിട്ടണമെന്നില്ല. റിപ്പബ്ലിക്കന്‍ ശക്തി സ്ഥലങ്ങളില്‍ മറിച്ചാകും സ്ഥിതി. അപ്പോള്‍ ഭൂരിപക്ഷമുള്ള പാര്‍ട്ടിക്ക് എതിര്‍പാര്‍ട്ടിയുടെ ഇലക്ടര്‍ക്ക് വോട്ട് ചെയ്യേണ്ടിവരും. അതിനാലാണ് ഇരുപാര്‍ട്ടികള്‍ക്കും തുല്യശക്തിയുള്ള സംസ്ഥാനങ്ങളില്‍ ഫലം തനിക്ക് അനുകൂലമാക്കാന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കിണഞ്ഞു പരിശ്രമിക്കുന്നത്.
ഇലക്ടറല്‍ കോളജിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങള്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യുന്നത് ഡിസംബറിലെ രണ്ടാമത്തെ ബുധനാഴ്ച (ഇക്കുറി ഡിസംബര്‍ 14)നാണ്. എന്നാല്‍ നവംബറിലെ ഇലക്ടര്‍മാരുടെ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ തന്നെ ഭൂരിപക്ഷം നോക്കി പ്രസിഡന്റ് ആരാവുമെന്ന് ഏറെക്കുറെ ഉറപ്പിക്കാം. ആകെയുള്ള 538 ഇലക്ടറല്‍ വോട്ടുകളില്‍നിന്ന് 270 വോട്ട് കിട്ടുന്ന സ്ഥാനാര്‍ത്ഥി പ്രസിഡന്‍ഷ്യല്‍ സീറ്റ് ഉറപ്പിക്കുന്നു. ഭരണഘടനയനുസരിച്ച് ഈ വോട്ടുകള്‍ ജനുവരി 6, 2021 ന് കോണ്‍ഗ്രസിന്റെ സംയുക്ത യോഗത്തില്‍ വോട്ടെണ്ണുകയും വിജയിയായ ആളെ പ്രഖ്യാപിക്കുകയും ചെയ്ത് ജനുവരി 20ന് പ്രസിഡന്റായി ഔദ്യോഗികമായി അധികാരത്തില്‍ വരികയും ചെയ്യും. ആര്‍ക്കും 270 വോട്ട് കിട്ടിയില്ലെങ്കില്‍ ജനപ്രതിനിധി സഭ പ്രസിഡന്റിനെയും സെനറ്റ് വൈസ് പ്രസിഡന്റിനെയും തെരഞ്ഞെടുക്കും. മന്ത്രിസഭാ രൂപീകരണത്തിലും പ്രമുഖ സ്ഥാനങ്ങളിലേക്കും തനിക്ക് ഇഷ്ടമുള്ള ആളെ നിയമിക്കുകയും ചെയ്യും. ഇത്തരം ആളുകളുടെ കാലാവധി പ്രസിഡന്റിന്റെ കാലാവധി കഴിയുംവരെ ആശ്രയിച്ചു നില്‍ക്കുന്നു.
ശതകോടീശ്വരനും പ്രസിഡന്റുമായ ട്രംപും ഒബാമ കാലഘട്ടത്തില്‍ അമേരിക്കന്‍ വൈസ് പ്രസിഡണ്ടായിരുന്ന ജോ ബൈഡനും സെപ്തംബര്‍ 29 ന് നടന്ന ആദ്യ പ്രസിഡന്‍ഷ്യല്‍ സംവാദങ്ങളില്‍ കടുത്ത പോരാട്ടം നടന്നെങ്കിലും അഭിപ്രായ സര്‍വ്വെകള്‍ മുന്‍തൂക്കം നല്‍കുന്നത് ജോ ബൈഡനാണ്. ട്രംപിന്റെ കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലെ നിലപാടുകള്‍, നിലപാട് തിരുത്തല്‍, ശാസ്ത്ര വിരുദ്ധമായ അസത്യങ്ങള്‍ പ്രചരിപ്പിച്ചത് എന്നിവ കൊണ്ടെല്ലാമാണ് ലക്ഷക്കണക്കിന് അമേരിക്കന്‍ ജനങ്ങള്‍ കോവിഡിന്മുന്നില്‍ കീഴടങ്ങേണ്ടിവന്നതെന്ന് ബൈഡന്‍ ചര്‍ച്ചയില്‍ തുറന്നടിച്ചു. എന്നാല്‍ ഒബാമ കെയര്‍ ആരോഗ്യ പദ്ധതി, അഴിമതി, ചൈനീസ് അനുകൂലന്‍ തുടങ്ങിയ വാദങ്ങള്‍ നിരത്തി ട്രംപും തിരിച്ചടിച്ചു. പലപ്പോഴും അതിരുവിട്ട വാക്കുകള്‍ വന്നപ്പോള്‍ മോഡറേറ്റര്‍ക്ക് ഇടപെടേണ്ടതായി വന്നു. മൂന്ന് പ്രസിഡന്‍ഷ്യല്‍ സംവാദം ഉള്ള ഒക്ടോബര്‍ 15, 22 നും നടന്ന സംവാദം ട്രംപിന് കോവിഡ് വന്നതിനാല്‍ ആശയക്കുഴപ്പത്തിലാണ് നടന്നത്. വിര്‍ച്വല്‍ രീതിയിലേക്ക് സംവാദം മാറുന്ന കാഴ്ചകളെല്ലാം ഇതിനിടക്ക് കാണാനിടയാവുന്നു. കോവിഡ് പ്രോട്ടോകോള്‍പോലും വോട്ടിനായി ഇരുപാര്‍ട്ടികളും ഉപയോഗപ്പെടുത്തുന്നു. പല അന്താരാഷ്ട്ര വിഷയങ്ങളിലും ട്രംപ് എടുത്ത നിലപാടും ആകസ്മികമായിവന്ന യു.എസ് സുപ്രീംകോടതിയിലേക്കുള്ള ജഡ്ജി നിയമനത്തില്‍ ഏമി ബാരറ്റിനെ ധൃതിപിടിച്ച് നിയമിച്ചതും കറുത്തവര്‍ഗക്കാരനായ ജോര്‍ജ് #ോയ്ഡിന്റെ കൊലപാതക സംഭവങ്ങളെല്ലാം തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമായി ഡെമോക്രാറ്റുകള്‍ ഉന്നയിക്കുന്നു. തെരഞ്ഞെടുപ്പില്‍ ചൈന, റഷ്യ അട്ടിമറി നടത്താനുള്ള സാധ്യത ട്രംപ് ആരോപിക്കുന്നുണ്ട്.
സമ്പന്നവര്‍ഗം വാഴുന്ന ഭരണവ്യവസ്ഥയില്‍ സാധാരണ ജനങ്ങള്‍ക്ക് ക്ഷേമ പദ്ധതികള്‍ കിട്ടുക പ്രയാസകരമാണ്. ജനാധിപത്യമാണെങ്കിലും അഥവാ പ്ലൂട്ടോക്രസി (സമ്പന്ന വര്‍ഗത്തിനാല്‍)യാല്‍ ഭരിക്കപ്പെടുന്ന ഭരണകൂടം ഇല്ലാതാവുമെന്ന് പ്രതീക്ഷിക്കാന്‍ വകയില്ല. നോബല്‍ ജേതാവായ ജോസഫ് സ്റ്റിഗ്ലിറ്റ്‌സ് പറയുന്നത് ഒരു ശതമാനം ആളുകള്‍ ഒരു ശതമാനം ആളുകള്‍ക്ക് വേണ്ടി ഒരു ശതമാനം ആളുകളാല്‍ നടത്തപ്പെടുന്ന ഭരണമാണ് അമേരിക്കയില്‍ കാണുന്നത്. അത് തിരിച്ചറിയണമെങ്കില്‍ യു.എസ് തെരഞ്ഞെടുപ്പിന് കോര്‍പറേറ്റ് ഭീമന്മാരും വ്യവസായ ഭീമന്മാരും നല്‍കുന്ന തെരഞ്ഞെടുപ്പ് ഫണ്ടിന്റെ അവലോകനം നോക്കിയാല്‍ മതി. തികച്ചും അനിശ്ചിതത്വ സ്വഭാവത്തിന്റെ ഉടമയായ ട്രംപിന് അധികാര കൈമാറ്റം വന്നുചേര്‍ന്നാല്‍ സമാധാനപരമായ രീതിയില്‍ ആവില്ല കൈമാറ്റം എന്നത് ചില ദു:സൂചനകളാണ് നല്‍കുന്നത്. കോവിഡ് പ്രതിസന്ധിയാല്‍ നിരവധി പേര്‍ പോസ്റ്റല്‍ ബാലറ്റ് സംവിധാനമാണ് ഉപയോഗിക്കുന്നത്. ഇത് അട്ടിമറിക്ക് സാധ്യതയുണ്ടെന്നും അങ്ങനെ അധികാര കൈമാറ്റം വന്നാല്‍ പ്രശ്‌നം സുപ്രീംകോടതിയിലേക്ക് വരെ എത്തിക്കും എന്നതാണ്. അതിനൊക്കെ വേണ്ടിയാവാം ഏമി ബാരറ്റിനെ ധൃതിപിടിച്ച് സുപ്രീംകോടതി ജഡ്ജിയായി ട്രംപ് തെരഞ്ഞെടുത്തത് എന്ന് ചേര്‍ത്ത് വായിക്കേണ്ടി വരും. ഇംപീച്ച്മെന്റ് നടപടിയില്‍നിന്ന് രക്ഷപ്പെട്ട ട്രംപിന് ഫലം നെഗറ്റീവ് ആണെങ്കില്‍ ചിലപ്പോള്‍ യു.എസില്‍ അനിശ്ചിതത്വം ചുരുണ്ട്കൂടുമെന്ന് പറയാതെ വയ്യ. അതല്ലെങ്കില്‍ പോപ്പുലാര്‍ വോട്ട് ലഭിച്ചിട്ടും ഇലക്ടറല്‍ കോളജിനാല്‍ തോറ്റ ഹിലരി ക്ലിന്റന്റെ അവസ്ഥ ബൈഡന് വരുമോ എന്നതൊക്കെ കാത്തിരുന്നു കാണാം. മറ്റു രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള നേതാവാണോ ട്രംപ് എന്നത് പരിശോധിക്കാന്‍ പിയു എന്ന യു.എസ് സംഘടന നടത്തിയ അഭിപ്രായ സര്‍വ്വെയില്‍ ട്രംപിന്റെ അന്താരാഷ്ട്ര വിഷയങ്ങളിലെ നിലപാടുകള്‍ പ്രത്യേകിച്ചും കാലാവസ്ഥാ വ്യതിയാനം, കുടിയേറ്റ നിയമം, ഇറാന്‍ പ്രശ്‌നം, സാമ്പത്തിക വിഷയങ്ങള്‍ തുടങ്ങിയവയിലുള്ള നിലപാടുകളില്‍ അഭിപ്രായം രേഖപ്പെടുത്തിയവര്‍ നീരസം പ്രകടിപ്പിക്കുന്നു. എന്നാല്‍ ഉത്തരകൊറിയ ബന്ധത്തില്‍ ട്രംപ് എടുത്ത നിലപാടാണ് പൊതുവെ സ്വാഗതം ചെയ്യപ്പെടുന്നത്. ഇസ്രാഈല്‍ ഒഴികെ സര്‍വ്വെയില്‍ പങ്കെടുത്ത ഒട്ടുമിക്ക രാജ്യങ്ങളിലെ ആളുകളും പോപ്പുലാരിറ്റി കുറഞ്ഞ നേതാവായാണ് ട്രംപിനെ കണക്കാക്കുന്നത്. ട്രംപാണ് വരുന്നതെങ്കില്‍ നിലവിലെ വിദേശ നയങ്ങള്‍ പിന്തുടരുമോ എന്നും ബൈഡനാണെങ്കില്‍ ചൈനയുമായുള്ള ബന്ധം, ഇറാന്‍ പ്രശ്‌നം, കാലാവസ്ഥാവ്യതിയാനം, ഇന്ത്യയോടുള്ള നിലപാട്, ആഗോള സാമ്പത്തിക പ്രതിസന്ധി തുടങ്ങിയവയിലൊക്കെ കാതലായ മാറ്റങ്ങള്‍ വരുമോ എന്നാണ് കരുതേണ്ടത്. ചൈന, റഷ്യ പോലുള്ള രാജ്യങ്ങളില്‍നിന്നുള്ള മേധാവിത്വം പുതിയ പ്രസിഡന്റ് എങ്ങനെ മറികടക്കുമെന്ന് കണ്ടറിയാം.
പുതിയ പ്രസിഡന്റിന്റെ നിലപാട് ഇന്ത്യന്‍ അനുകൂലമാക്കിത്തീര്‍ക്കേണ്ട ഉത്തരവാദിത്വം ഇന്ത്യ ഗവണ്‍മെന്റിനുണ്ട്. ചൈന, പാകിസ്താന്‍ ഭീഷണിയില്‍ നിന്നെല്ലാം ഇന്ത്യന്‍ അനുകൂല നിലപാട് അന്താരാഷ്ട്ര വേദികളില്‍ യു.എസ് പ്രസിഡന്റിനെകൊണ്ട് രൂപപ്പെടുത്തേണ്ടതാണ്. അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ പിന്തുണ (ആകെയുള്ള 4.16 മില്യണ്‍ ഇന്ത്യക്കാരില്‍ നിന്ന്) അഥവാ 1.9 മില്യണ്‍ വോട്ടര്‍മാരായ ആളുകളില്‍നിന്നും കിട്ടാന്‍ വേണ്ടി ഇരു സ്ഥാനാര്‍ത്ഥികളും പരമാവധി ശ്രമിക്കുന്നുണ്ട്. പരമാവധി അനുകൂല വോട്ട് ഇന്ത്യന്‍ വംശജരില്‍നിന്നും നേടാന്‍ ട്രംപ് ശ്രമിക്കുന്നു. വിസാ-കുടിയേറ്റ നിയമത്തിലെ ട്രംപിന്റെ നിലപാട് ഇന്ത്യന്‍ സമൂഹത്തില്‍ എതിര്‍പ്പിനിടയാക്കിട്ടുണ്ട്. എന്നാല്‍ ബൈഡന്‍ ഇന്തോ-ആഫ്രിക്കന്‍ വംശജയായ കമല ഹാരിസിനെയാണ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയിട്ടുള്ളത്. ഇത് ഇന്ത്യക്കാര്‍ക്കിടയില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ഥിക്ക് അനുകൂല സാഹചര്യം ഒരുക്കിയിട്ടുണ്ട്. പെന്‍സില്‍വാനിയ സര്‍വകലാശാല ഇന്ത്യന്‍ സമൂഹത്തിനിടയില്‍ നടത്തിയ അഭിപ്രായസര്‍വെ പ്രകാരം 72 ശതമാനം പേരും ബൈഡനും 22 ശതമാനം ട്രംപിനുമാണ് വോട്ട് രേഖപ്പെടുത്തുന്നത് എന്നാണ്. ആര് പ്രസിഡന്റായാലും കുറച്ചധികം അമേരിക്കന്‍ അനുകൂല പിന്തുണ അന്താരാഷ്ട്ര വിഷയങ്ങളില്‍ ഇന്ത്യക്ക് കിട്ടേണ്ട സമയമാണിത്. പ്രധാന പ്രശ്‌നങ്ങളായ യു.എസ് വിസാപ്രശ്‌നം, ബൗദ്ധിക നടത്തവകാശം, വ്യാപാര തര്‍ക്കങ്ങള്‍ തുടങ്ങിയവയെല്ലാം മെച്ചപ്പെട്ട രീതിയില്‍ പരിഹരിക്കപ്പെടാം എന്നാണ് കണക്കുകൂട്ടുന്നത്.

 

columns

ദേശീയത ചര്‍ച്ചയാകുമ്പോള്‍-പി.എ ജലീല്‍ വയനാട്

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Published

on

പ്രത്യേക ഭൂവിഭാഗത്തില്‍ ജനങ്ങള്‍ സ്ഥിരമായി, പരമാധികാരമുള്ള ഭരണത്തിന്‍ കീഴില്‍ ജീവിച്ചാല്‍ അതൊരു രാജ്യമായി മാറുന്നു. എന്നാല്‍ ആ പ്രത്യേക ഭൂവിഭാഗത്തിലെ ജനങ്ങളുടെ ഏകതാ ബോധവും പരസ്പര സ്‌നേഹവും സുഖദുഃഖങ്ങളുടെ മത വര്‍ഗ നിരപേക്ഷ സ്വീകാര്യതയും ചരിത്ര ബോധവുമാണ് ആ രാജ്യത്തെ ദേശ രാഷ്ട്രമാക്കുന്നത്. പാശ്ചാത്യ യൂറോപ്യന്‍ രാജ്യങ്ങളെ ഏകോപിപ്പിച്ചതിനും ചരിത്രബോധം നല്‍കിയതിനും പിന്നില്‍ മതത്തിനോ മതാധിഷ്ഠിത ഭരണകൂടങ്ങള്‍ക്കോ ഉള്ള പങ്ക് നിഷേധിക്കാന്‍ കഴിയില്ല. അതുവഴിയാണവരുടെ ദേശീയത അടയാളപ്പെടുത്തുന്നതും. എന്നാല്‍ ഇന്ത്യന്‍ ദേശീയത രൂപപ്പെടുന്നതില്‍ മതത്തിനോ മതാധിഷ്ഠിത ശക്തികള്‍ക്കോ ഒരു പങ്കുമില്ലെന്നതാണ് വിസ്മയം. നൂറ്റാണ്ടുകള്‍ പിന്നിട്ട കോളനി വാഴ്ചയും അതേതുടര്‍ന്നുണ്ടായ ബ്രിട്ടീഷ് വിരുദ്ധതയുമാണ് ഇന്ത്യന്‍ ദേശീയതക്കാധാരം. ഇന്ത്യന്‍ ദേശീയത രൂപപ്പെടുത്തുന്നതില്‍ ജാതി മത ഭേദമെന്യ ഉള്ളില്‍ ഊറിക്കൂടി ഉറച്ച കോളനി വിരോധമുണ്ട്. ആ അര്‍ഥത്തിലാണ് നമ്മുടെ ചരിത്രത്തെ നോക്കി കാണേണ്ടത്. സ്വാതന്ത്ര്യ പ്രഖ്യാപനമുണ്ടാകുന്നതിനു മുന്‍പ്തന്നെ നമ്മുടെ ഭരണഘടന രൂപീകരണത്തെക്കുറിച്ച്ആലോചിച്ചിട്ടുണ്ട്.

മത, വര്‍ഗ വേര്‍തിരുവുകള്‍ക്കതീതമായ ഭരണഘടന ഉണ്ടാക്കാനുള്ള പരിശ്രമം രണ്ടു വര്‍ഷവും ഒന്‍പതു മാസവും 18 ദിവസവും നീണ്ടുനിന്നു. രാജ്യത്തിനു ഒരൗദ്യോഗിക മതമില്ലാത്ത രീതിയില്‍, മതേതരമായി ഭരണഘടന സങ്കല്‍പിക്കപ്പെട്ടു. എന്നാല്‍ ഭൂരിപക്ഷ ന്യൂനപക്ഷ വിശ്വാസികളെ ഉള്‍ക്കൊണ്ട് പോകാനും അവരവരുടെ സംസ്‌കാരങ്ങളോട് കൂറുപുലര്‍ത്തി സമഭാവനയോടെ മുന്നോട്ടുപോകാനും ആഹ്വാനം ചെയ്യുന്നതായി ഭരണഘടനയുടെ സൂക്ഷ്മ വായന വ്യക്തമാക്കുന്നു. ഭരണഘടനയുടെ മുഖവുര തന്നെ സത്താപരമായി എന്താണ് ആ പ്രമാണത്തിന്റെ അവതരണ താത്പര്യമെന്ന് വ്യക്തമാക്കുന്നതാണ്. ജനങ്ങളാല്‍ എഴുതപ്പെട്ട എന്ന തുടക്കം അതിന്റെ മാനവിക മുഖമാണ് തുറക്കപ്പെടുന്നത്.

ദൈവനാമത്തില്‍ എന്ന് തുടങ്ങണമെന്ന് ശഠിച്ച എച്ച്.വി കമ്മത്തിന്റെ വാദമോ, പരമേശ്വര നാമത്തില്‍ വേണമെന്ന് വാദിച്ച ഗോവിന്ദ മാളവ്യയുടെ താല്‍പര്യമോ അല്ല ഇന്ത്യയുടെ മത നിരപേക്ഷ ഭരണ ഘടനാനിര്‍മാണ സമിതി പരിഗണിച്ചത്. ഇന്ത്യ-പാക് വിഭജനത്തിന്റെ വേരുകള്‍ ചെന്നെത്തുന്ന പരിസരം ഹിന്ദു-മുസ്‌ലിം വിദ്വേഷത്തിന്റേതാണ്. താല്‍പര്യമില്ലാതെ നാട് കടത്തപ്പെട്ടവര്‍ ഇരു ഭാഗത്തുമുണ്ട്. മാനവിക ചിന്തകളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ജയിച്ചടക്കിയതാണ് വിഭജനത്തിന്റെ കാതല്‍. ഇവിടെ നിരപരാധികളുടെ മനഃസാക്ഷി വായിക്കാന്‍ ഭരണഘടനാ നിര്‍മാണ സഭക്ക് കഴിഞ്ഞിട്ടുണ്ട്. പാകിസ്ഥാനിലേക്കു പോയവര്‍ തിരിച്ചുവന്നാല്‍ ഇന്ത്യന്‍ പൗരത്വം അവര്‍ക്കു നല്‍കിയേ തീരുവെന്ന് വാദിച്ച ബീഹാറുകാരന്‍ ബ്രിജേഷ് മിശ്രയെ ഓര്‍ക്കുന്നത് അതുകൊണ്ടാണ്. പൗരാവകാശങ്ങളുടെ നീണ്ട വിശദീകരണം 5 മുതല്‍ 11 വരെ അനുഛേദങ്ങള്‍ പറയുന്നത്. പൗരനെ എങ്ങനെ നാടുകടത്താമെന്നല്ല അവനെ എങ്ങനെ ഉള്‍ക്കൊള്ളാമെന്നതിന്റെ വിവരണമാണത്. എന്നാല്‍ ഭരണഘടനയുടെ പിറവിയില്‍ തന്നെ അതില്‍ അസഹിഷ്ണുത കാണിച്ചവരും ചോദ്യംചെയ്തവരുമുണ്ട്. രാഷ്ട്രത്തെ ഒറ്റക്കല്ലില്‍ കൊത്തിയെടുക്കാനുള്ള അവരുടെ ശ്രമത്തിന് കോളനി വാഴ്ചയുടെ പഴക്കമുണ്ട്. അവരുടെ താല്‍പര്യത്തിന് എതിരുനിന്ന പ്രധാന ശക്തി രാഷ്ട്ര പിതാവായിരുന്നു. മഹാത്മജിയെ വകവരുത്തിയതിലൂടെയും ഇപ്പോഴും വീണ്ടും വീണ്ടും കൊന്നുകൊണ്ടിരിക്കുന്നതിലൂടെയും അവരുടെ ലക്ഷ്യത്തിലേക്കു അടുത്തുകൊണ്ടിരിക്കുന്നു.

ബഹുസ്വര സങ്കര സംസ്‌കാരങ്ങളുടെ നിലനില്‍പ്പും വളര്‍ച്ചയും അംഗീകരിക്കാന്‍ കഴിയാത്തവര്‍ ഒരു രാഷ്ട്രമെന്ന നിലക്ക് രാഷ്ട്രരൂപീകരണത്തിന്റെ ചരിത്രമറിയാത്തവരും ദേശീയ പൈതൃകത്തിന്റെ ഘടന അറിയാത്തവരുമാണ്. ദ്രാവിഡ അടിത്തറയിലേക്ക് പിന്നീട് ഉള്‍ച്ചേര്‍ക്കപ്പെട്ട സംസ്‌കാരങ്ങളാണ് ആര്യ, ബൗദ്ധ പൗരസ്ത്യ, പൗരസ്‌ത്യേതര അടരുകള്‍. ഈ കൂടിക്കലര്‍ന്ന ബഹുപാളികളെ വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്ത ഒരു ചരിത്ര പശ്ചാത്തലം ബോധപൂര്‍വം മറന്നുകൊണ്ട് വ്യക്തികളുടെ പ്രാഥമിക പരിഗണനയിലുള്ള ഐച്ഛിക വിഷയമായ വസ്ത്രത്തിലും ഭക്ഷണത്തില്‍പോലും ഇടപെടുന്ന അവസ്ഥ സാമൂഹ്യഘടനയെ തകര്‍ക്കുമെന്നതില്‍ സംശയിക്കേണ്ടതില്ല. ഇന്ത്യയുടെ നാനാത്വത്തിലുള്ള ഏകത്വമെന്ന കാഴ്ചപ്പാട് അംഗീകരിക്കപ്പെടണം. ബഹുസ്വര സങ്കര സംസ്‌കാരം സംരക്ഷിക്കപ്പെട്ടുകൊണ്ടുള്ള ദേശീയ ബോധങ്ങളാണുണ്ടാകേണ്ടത്. മറിച്ചുള്ള വികാരങ്ങളെ ദേശീയതയെന്ന് വിളിക്കാന്‍ കഴിയില്ല.

ഇന്ത്യയുടെ ദേശീയ കവിയാണ് രവീന്ദ്രനാഥ ടാഗോര്‍. ടാഗോര്‍ ദേശീയതയെ നിര്‍വചിച്ചിട്ടുണ്ട്. അത് മാനവികതയില്‍ അധിഷ്ഠിതമാണ്. മാനവികതയില്ലാത്ത ദേശീയത ശാപമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അത് സകല തിന്മയുടെയും മൂലഹേതുവാകുമെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്ന് പുലര്‍ന്നിരിക്കുകയാണ്. മനുഷ്യത്വത്തിനപ്പുറമുള്ള രാജ്യ സ്‌നേഹത്തെപ്പോലും അദ്ദേഹം ശക്തിയായി അപലപിച്ചു. ശാന്തിനികേതനില്‍ താന്‍ നിര്‍മിച്ച സര്‍വകലാശാലയുടെ ആപ്തവാക്യം ‘യത്ര വിശ്വം ഭവത് ഏക നീഡം’ എന്നതായിരുന്നു. അഥവാ ഈ ലോകം മുഴുവന്‍ ഒരു പക്ഷികൂടായിതീരുക വിവിധ വര്‍ണങ്ങളില്‍, വൈവിധ്യമേറിയ കൊഞ്ചലുകളുള്ള കിളിക്കൂടായി ലോകം മാറണമെന്നാഗ്രഹിച്ചു അദ്ദേഹം.

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Continue Reading

columns

സത്യാന്വേഷി-പ്രതിഛായ

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്.

Published

on

‘അത് വക്കീലിനോട് ഇനി മുതല്‍ വാദിക്കരുതെന്ന് ആവശ്യപ്പെടുന്നതുപോലെയാണ്. ഒരു മാധ്യമപ്രവര്‍ത്തകനോട് എങ്ങനെയാണ് എഴുതരുതെന്ന് ആവശ്യപ്പെടാനാകുക? നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹമതിന് മറുപടി പറയാന്‍ ബാധ്യസ്ഥനാണ്. പക്ഷേ ഒരാള്‍ അഭിപ്രായം പറയുന്നതിനെ എങ്ങനെയാണ് മുന്‍കൂട്ടി എതിര്‍ക്കാന്‍കഴിയുക?’ സുപ്രീംകോടതിയിലെ പ്രമുഖന്യായാധിപന്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റേതാണ് ഈകുറിക്കുകൊള്ളുന്ന വാക്കുകള്‍. ‘ആള്‍ട്ട്‌ന്യൂസ് സ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ്‌സുബൈറിനെ സമൂഹമാധ്യമമായ ട്വിറ്ററില്‍ എഴുതുന്നതില്‍നിന്ന് തടയണമെന്ന ഉത്തര്‍പ്രദേശ് പൊലീസിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു രാജ്യത്തെ അത്യുന്നത നീതിപീഠം. സമൂഹമാധ്യമങ്ങളിലെ തെറ്റായവിവരങ്ങളുടെ വസ്തുതാന്വേഷകനായി പ്രസിദ്ധനായ സുബൈറിനെ തുടരെത്തുടരെ കേസുകളുമായി വരിഞ്ഞുമുറുക്കി കാലാകാലത്തേക്ക് തുറുങ്കിലടക്കാനും ബി.ജെ.പി സര്‍ക്കാരുകള്‍ക്കെതിരെ പ്രതികരിക്കാതിരിക്കാനുമായി ഇട്ട പദ്ധതിയെ പൊളിച്ചടുക്കുകയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്. നാലരക്കൊല്ലംമുമ്പ് ട്വീറ്റ്‌ചെയ്ത ഒരു വിഷയത്തിന്റെ പേരിലായിരുന്നു യു.പി സര്‍ക്കാര്‍ സുബൈറിനെ അറസ്റ്റ്‌ചെയ്ത് ജയിലിടച്ചത്. ജൂണ്‍ 27ന് അറസ്റ്റുചെയ്ത സുബൈറിനെ സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യത്തെതുടര്‍ന്ന് മോചിപ്പിച്ചത് ജൂലൈ 21നായിരുന്നു; കൃത്യം 23 ദിവസത്തിനുശേഷം. ഡല്‍ഹിക്കുപുറമെ യു.പിയില്‍ ആറു കേസുകളാണ് സുബൈറിനെതിരെ ചുമത്തിയത്. ഓരോ കേസിലും ജാമ്യം നേടുമ്പോള്‍ വൈകാതെ മറ്റൊരു കേസില്‍ അറസ്റ്റുരേഖപ്പെടുത്തി യുവാവിന്റെ മോചനം വൈകിക്കലായിരുന്നു തന്ത്രം. എന്നാല്‍ ഇത് തിരിച്ചറിഞ്ഞായിരുന്നു കോടതിയുടെ ഇടപെടല്‍. എഫ്.ഐ.ആറുകള്‍ റദ്ദാക്കിയില്ലെങ്കിലും എല്ലാകേസുകളും ഡല്‍ഹി കോടതിയിലേക്ക് മാറ്റാനും സുബൈറിന് ഇടക്കാലം ജാമ്യം നല്‍കി വിട്ടയക്കാനുമായിരുന്നു 21ലെ വിധി.

ഇന്ത്യയുടെ പാരമ്പര്യമാണ് സത്യം. മുണ്ഡകോപനിഷത്തിലെ ‘സത്യമേവ ജയതേ’ ആണ് രാജ്യത്തിന്റെ ഔദ്യോഗികചിഹ്നത്തില്‍ ആലേഖന ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ സത്യം കണ്ടെത്തി അവതരിപ്പിക്കുന്ന ആരും ആര്‍ഷഭാരത പാരമ്പര്യത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. മാധ്യമപ്രവര്‍ത്തകോട്, വിശേഷിച്ച് സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നവരോട് ബി.ജെ.പി ഭരണകൂടങ്ങള്‍ പൊലീസിനെ ഉപയോഗിച്ച് ചെയ്തുകൂട്ടുന്നതെന്തെല്ലാമാണെന്നതിന് മികച്ച തെളിവാണ് സുബൈറിന്റെ അറസ്റ്റും തുടര്‍ന്നുള്ള സംഭവങ്ങളും. എന്നാല്‍ ഇതിന് നേര്‍വിപരീതമായിരുന്നു രാഹുല്‍ഗാന്ധിക്കെതിരായി വ്യാജ വീഡിയോ സംപ്രേഷണംചെയ്തതിന് ‘ടൈംസ് നൗ’ ടി.വി അവതാരകന്‍ രോഹിത് രഞ്ജന് അനുകൂലമായ ബി.ജെ.പി സര്‍ക്കാരിന്റെ നീക്കം. രാഹുല്‍ഗാന്ധി രാജസ്ഥാനില്‍ ടെയ്‌ലറെ കൊലപ്പെടുത്തിയ യുവാക്കളെ കുട്ടികളല്ലേ എന്നു വിളിച്ചെന്ന വ്യാജ പ്രചാരണം നടത്തിയതിന് കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ പൊലീസ് രോഹിത്തിനെ അറസ്റ്റ്‌ചെയ്യാനെത്തിയപ്പോള്‍ മറ്റൊരു കേസ് ചുമത്തി അറസ്റ്റില്‍നിന്ന് രക്ഷിച്ചെടുക്കുകയായിരുന്നു ഡല്‍ഹി പൊലീസ്. പഴയ ഹിന്ദിസിനിമയിലെ ഒരു ഡയലോഗ് പങ്കുവെച്ചായിരുന്നു സുബൈറിന്റെ നാലരവര്‍ഷം മുമ്പത്തെ ട്വീറ്റ്. വിദ്വേഷ പ്രചാരകരോട് വിട്ടുവീഴ്ചയില്ലെന്നാണ് 33 കാരനായ സുബൈറിന്റെ സുധീര പ്രഖ്യാപനം.

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്. നിമിഷങ്ങളെന്നോണം വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്ന നുണ ഫാക്ടറികളുടെ ഓശാരത്തില്‍ അധികാരത്തിലെത്തുന്ന ഭരണകൂടങ്ങള്‍ക്കാണ് ആള്‍ട്ട്‌ന്യൂസ് പ്രധാനമായും വെല്ലുവിളിയുയര്‍ത്തിയത്. സുബൈറിന്റെ ഫാക്ട്‌ചെക് വാര്‍ത്തകള്‍ ലോകത്തെ ഉന്നതമാധ്യമങ്ങള്‍വരെ എടുത്തുകൊടുക്കാനാരംഭിച്ചു. പ്രവാചകനെതിരെ ബി.ജെ.പി വക്താവ് നൂപുര്‍ശര്‍മ നടത്തിയ വിവാദ പ്രസ്താവത്തിന്റെ വീഡിയോ അതേപടി ആള്‍ട്ട്‌ന്യൂസ് പ്രസിദ്ധപ്പെടുത്തിയതാണ് സത്യത്തില്‍ സുബൈറിനെ നോട്ടമിട്ടിരുന്ന ബി.ജെ.പി നേതാക്കളെ പെട്ടെന്ന് പൊലീസിനെ വിട്ട് അറസ്റ്റുചെയ്യാന്‍ നിര്‍ബന്ധിച്ചത്. എന്നാല്‍ ഇതാണ് കാരണമെന്ന് പറയാതെ നാലര വര്‍ഷം മുമ്പത്തെ കാര്യമാണ് പറഞ്ഞതെന്നുമാത്രം. വിവാഹേതര ബന്ധമുണ്ടെന്നതിന് ഭാര്യയെ ഭര്‍ത്താവ് മര്‍ദിക്കുന്നതിന്റെ ദൃശ്യം കാട്ടി അത് ‘ലൗ ജിഹാദാ’ണെന്ന് പ്രചരിപ്പിക്കുന്നവരെപോലുള്ളവരെയും സുബൈര്‍ തുറന്നുകാട്ടി. മേയില്‍ ജ്ഞാന്‍വ്യാപി പള്ളി വിവാദത്തിലും തീവ്ര ഹിന്ദുത്വവാദികള്‍ക്കെതിരെ സുബൈര്‍ നിരവധി പോസ്റ്റുകളിട്ടിരുന്നു. ദേശീയ മാധ്യമങ്ങളിലെ അവതാരകരുടെ തനിനിറം തുറന്നുകാട്ടുകയും സുബൈറിന്റെ പ്രധാന ജോലിയായിരുന്നു. സുബൈറിന്റെ വരുമാനം ലാഭം പ്രതീക്ഷിക്കാതെ സംഭാവനയിലൂടെ പ്രവര്‍ത്തിക്കുന്ന ആള്‍ട്ട്‌ന്യൂസില്‍നിന്ന് കിട്ടുന്ന തുച്ഛമായ വേതനമാണ്. സ്ഥാപനത്തിന്റെ ഉടമകളായ പ്രാവ്ദ മീഡിയ ഫൗണ്ടേഷന്റെ ഡയറക്ടര്‍മാരിലൊരാളാണിപ്പോള്‍. ബെംഗളൂരുവില്‍ ജനിച്ച സുബൈറിന്റെ സ്‌കൂള്‍-കോളജ് വിദ്യാഭ്യാസവും അവിടെയായിരുന്നു.

Continue Reading

columns

ജനാധിപത്യ പോരാട്ടങ്ങളുടെ വിജയം- പി.എം.എ സലാം

വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.

Published

on

വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.

വഖഫ് സംരക്ഷണ റാലിക്ക് ശേഷം വളരെ മോശമായ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയമാണ് സി.പി.എം പയറ്റിയത്. കേരളത്തിലെ മുസ്‌ലിംകളുടെ അട്ടിപ്പേറവകാശം മുസ് ലിംലീഗിനില്ലെന്ന് പറഞ്ഞ് മുസ്‌ലിംലീഗിനെയും മതസംഘടനകളെയും ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തിയത്. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ എല്ലാ മത സംഘടനകളും അംഗങ്ങളായ മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി വഖഫ് നിയമന വിഷയത്തില്‍ പലതവണ മുഖ്യമന്ത്രിയെ കണ്ടിരുന്നു. മുസ്‌ലിം സംഘടനകള്‍ ഒറ്റക്കെട്ടായാണ് ഈ ആവശ്യത്തിനുവേണ്ടി നിലകൊണ്ടത്. എന്നാല്‍ അതിനെയൊന്നും സര്‍ക്കാര്‍ ഗൗനിച്ചില്ല. മതസംഘടനകള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിച്ചതോടൊപ്പം തീരുമാനത്തില്‍നിന്ന് പിന്നോട്ടില്ലെന്ന മട്ടിലാണ് നിയമസഭയില്‍ മന്ത്രിമാര്‍ പോലും സംസാരിച്ചത്.

എന്നാല്‍ ഒരു ഘട്ടത്തിലും സമരത്തില്‍നിന്ന് പിന്തിരിയാന്‍ മുസ്‌ലിംലീഗ് തയ്യാറായില്ല. കേന്ദ്ര വഖഫ് ആക്ടിന് വിരുദ്ധമായി കേരളത്തില്‍ മാത്രം വിവേചനത്തിന്റെ ഈ നിയമം അനുവദിക്കില്ലെന്ന് മുസ്‌ലിംലീഗ് അസന്നിഗ്ധമായി വ്യക്തമാക്കി. വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നതിനെ ന്യായീകരിച്ച്‌കൊണ്ട് സി.പി.എം നേതാക്കളും സൈബര്‍ സഖാക്കളും ധാരാളം എഴുതി. പലപ്പോഴും അനാവശ്യമായി മുസ് ലിം ലീഗിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും ഇവര്‍ ശ്രമിച്ചു. വഖഫ് ബോര്‍ഡില്‍ യു.ഡി.എഫ് അമുസ്‌ലിം നിയമനം നടത്തിയിട്ടുണ്ടെന്ന പച്ചക്കള്ളം അടിച്ചിറക്കി. പി.എസ്.സിക്ക് വിടാനുള്ള തീരുമാനം വഖഫ് ബോര്‍ഡ് ഏകകണ്ഠമായി സ്വീകരിച്ചതാണെന്ന് മുഖ്യമന്ത്രി പോലും നുണ പറഞ്ഞു. കേരളത്തിലെ വന്ദ്യവയോധികരായ മതസംഘടനാ നേതാക്കള്‍ പലപ്പോഴായി മുഖ്യമന്ത്രിയെ കണ്ടെങ്കിലും ഉറപ്പ് നല്‍കുകയല്ലാതെ ഒന്നും നടന്നില്ല. ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ മുസ്‌ലിംലീഗ് അംഗങ്ങള്‍ വഖഫ് നിയമന തീരുമാനം പിന്‍വലിക്കാന്‍ പലതവണ ആവശ്യപ്പെട്ടു. ഒടുവില്‍ ഗത്യന്തരമില്ലാതെയാണ് ഇപ്പോള്‍ തീരുമാനം പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചിരിക്കുന്നത്. മുസ്‌ലിംലീഗിന്റെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പ് നല്‍കിയത്.

ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ വഖഫ് ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഏറ്റവുമൊടുവില്‍ കഴിഞ്ഞ ജൂണ്‍ 28ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സംസ്ഥാന കമ്മിറ്റി ധര്‍ണ സംഘടിപ്പിച്ചു. മതസംഘടനാ നേതാക്കളോട് പച്ചക്കള്ളം പറഞ്ഞ് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയും കൂട്ടരും പലപ്പോഴായി ശ്രമിച്ചത്. 2016 ല്‍ തന്നെ എല്ലാ മുസ്‌ലിം മത സംഘടനകളും മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കീഴില്‍ ഒന്നിച്ച് ഗവര്‍ണറെ പോയി കാണുകയും സര്‍ക്കാര്‍ നീക്കത്തിനെതിരെ ശബ്ദമുയര്‍ത്തുകയും ചെയ്തിരുന്നു. കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരവും നടത്തി. മുഖ്യമന്ത്രിക്കും നിവേദനം നല്‍കി. നിയമസഭക്ക് അകത്ത് മുസ്‌ലിംലീഗിന്റെയും പ്രതിപക്ഷത്തിന്റെയും ശക്തമായ പ്രതിഷേധം ഉണ്ടായി. ബില്ല് വരുന്ന സമയത്തും പാസ്സാക്കുന്ന സമയത്തും ശക്തമായ ഭാഷയില്‍ തന്നെ പ്രതിപക്ഷം എതിര്‍പ്പറിയിച്ചിരുന്നു. ഇതെല്ലാം നിയമസഭാ രേഖയിലുള്ളതാണ്. എന്നാല്‍ അതെല്ലാം മറന്നുകൊണ്ടാണ് മുഖ്യമന്ത്രി കള്ളം പറഞ്ഞത്.

നിയമസഭ പാസ്സാക്കിയ നിയമം ആയതുകൊണ്ട് നിയസമഭയില്‍ തന്നെ അവതരിപ്പിച്ച് തിരുത്തണമെന്നാണ് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടത്. കോഴിക്കോട്ട് നടന്നത് സമരപ്രഖ്യാപനം മാത്രമായിരുന്നു. പിന്നീട് നിരന്തര സമരങ്ങളുടെ ദിവസങ്ങളായിരുന്നു. പ്രതിസന്ധികള്‍ ഏറെയുണ്ടായിട്ടും നിയമം പിന്‍വലിക്കും വരെ മുസ്‌ലിം ലീഗ് സമര രംഗത്ത് ഉറച്ചുനിന്നു. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ തിരുവനന്തപുരത്ത് മുസ്‌ലിംലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സര്‍ക്കാര്‍ പിന്മാറും വരെ സമരം തുടരുമെന്ന് ഈ പരിപാടിയില്‍ നിയമസഭാ പാര്‍ട്ടി ലീഡര്‍ പി.കെ കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചു. കോഴിക്കോട് നടത്തിയ വഖഫ് സംരക്ഷണ റാലിക്ക് ശേഷം രണ്ടാം ഘട്ടമായി പഞ്ചായത്ത്, മുനിസിപ്പല്‍, മേഖലാ കേന്ദ്രങ്ങളില്‍ സമര സംഗമങ്ങള്‍ സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് നടന്ന പ്രതിഷേധ പരിപാടികളായിരുന്നു സമരത്തിന്റെ മൂന്നാം ഘട്ടം.

ഇടക്കാലത്ത് കോവിഡ് വ്യാപകമായപ്പോള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് വഖഫ് സംരക്ഷണ പ്രക്ഷോഭം തുടര്‍ന്നു. മുസ്‌ലിംലീഗിന്റെ വഖഫ് സംരക്ഷണ പ്രക്ഷോഭത്തില്‍ സഹികെട്ട സര്‍ക്കാര്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന കുറ്റം ചുമത്തി പ്രാദേശികമായി കേസുകളെടുത്തു. കോഴിക്കോട് നടന്ന മഹാറാലിക്ക് ശേഷം പതിനായിരം പേര്‍ക്കെതിരെ കേസെടുത്തായിരുന്നു പ്രതികാര നടപടി. വഖഫ് സംരക്ഷണ പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായി മുസ്‌ലിം ലീഗ് കലക്ടറേറ്റ് മാര്‍ച്ചുകളും സംഘടിപ്പിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.