Connect with us

columns

കിഫ്ബി വിവാദത്തിലൂടെ തോമസ് ഐസക് ലക്ഷ്യമിടുന്നത്

സ്വര്‍ണ്ണക്കടത്തും മയക്കുമരുന്നു കച്ചവടവും കാരണം സംസ്ഥാന മന്ത്രിസഭയും സി.പി.എമ്മും നേരിടുന്ന അതീവ ഗുരുതര പ്രതിസന്ധിയില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടുന്നതിന് ബോധപൂര്‍വമാണ് ധനമന്ത്രി തോമസ് ഐസക് കിഫ്ബി സംബന്ധിച്ച വിവാദം കുത്തിപ്പൊക്കുന്നത്

Published

on

രമേശ് ചെന്നിത്തല

സ്വര്‍ണ്ണക്കടത്തും മയക്കുമരുന്നു കച്ചവടവും കാരണം സംസ്ഥാന മന്ത്രിസഭയും സി.പി.എമ്മും നേരിടുന്ന അതീവ ഗുരുതര പ്രതിസന്ധിയില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടുന്നതിന് ബോധപൂര്‍വമാണ് ധനമന്ത്രി തോമസ് ഐസക് കിഫ്ബി സംബന്ധിച്ച വിവാദം കുത്തിപ്പൊക്കുന്നത്. സ്വര്‍ണ്ണക്കടത്തു പ്രതി സ്വപ്‌നാസുരേഷിനെയും മയക്കുമരുന്നു കടത്തു കേസില്‍ കുരുങ്ങിയ ബിനീഷ് കോടിയേരിയെയും സഹായിക്കുന്നതിന് പാവയായി വേഷംകെട്ടുന്ന തോമസ് ഐസക്കിനോട് സഹതാപം മാത്രമേയുള്ളൂ. രാഷ്ട്രീയ ദുഷ്ടലാക്കോടെ ഏതറ്റംവരെയും തരംതാഴാന്‍ മടിയില്ലാത്ത ആളായി അദ്ദേഹം മാറിയിരിക്കുന്നു. കിഫ്ബിയുടെ മറവില്‍ നടക്കുന്ന അഴിമതിയും കൊള്ളയും പിടിക്കപ്പെടുമെന്നായപ്പോള്‍ ധനമന്ത്രി തോമസ് ഐസക്കിന് മുട്ടിടിച്ചുതുടങ്ങിയിരിക്കുകയാണ്. അതിനാലാണ് ഭരണഘടനാസ്ഥാപനമായ സി.എ.ജിക്കെതിരെ അദ്ദേഹം ചന്ദ്രഹാസമിളക്കുന്നത്.
സി.എ.ജി റിപ്പോര്‍ട്ട് ഇനിയും പുറത്തുവന്നിട്ടില്ല. കേരളത്തിന്റെ മാത്രമല്ല ഇന്ത്യയുടെ ചരിത്രത്തില്‍പോലും സി.എ.ജി റിപ്പോര്‍ട്ട് ഒരു മന്ത്രി ചോര്‍ത്തിയിട്ടില്ല. നിയമസഭയില്‍ റിപ്പോര്‍ട്ട് വെക്കുന്നതിന്മുമ്പ് മന്ത്രിതന്നെ അത് പുറത്തുവിട്ടത് നിയമസഭയെ അവഹേളിക്കുകയും സഭയുടെ അവകാശങ്ങളെ ലംഘിക്കുന്നതുമാണ്. ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത മന്ത്രി ഭരണഘടന ലംഘിക്കുന്നത് ഗുരുതരപ്രശ്‌നമാണ്. മന്ത്രിക്ക് ഇതിന്റെ ഭവിഷ്യത്ത് അറിയാഞ്ഞിട്ടില്ല. പക്ഷേ, അഴിമതിയും തട്ടിപ്പും പിടിക്കപ്പെടുമെന്ന് കണ്ടപ്പോള്‍ അതില്‍നിന്ന് രക്ഷപ്പെടാന്‍ നിയമസഭയുടെ അവകാശങ്ങള്‍ ലംഘിക്കാനും അദ്ദേഹം തയ്യാറായിരിക്കുകയാണ്. കിഫ്ബിയെ തകര്‍ക്കാന്‍ സി.എ.ജി ശ്രമിക്കുകയാണെന്നും ഇതിനായി കോണ്‍ഗ്രസും ബി.ജെ.പിയും സി.എ.ജിയോടൊപ്പംചേര്‍ന്ന് ഗൂഢാലോചന നടത്തുകയാണെന്നുമാണ് അദ്ദേഹം തട്ടിവിടുന്നത്. സംസ്ഥാനത്തെ വികസന പദ്ധതികള്‍ അട്ടിമറിക്കാനാണ് സി.എ.ജി ശ്രമിക്കുന്നതെന്നും തോമസ് ഐസക് പറയുന്നു. കള്ളത്തരം കണ്ടുപിടിക്കപ്പെടുകയും, അഴി എണ്ണേണ്ടിവരികയും ചെയ്യുന്ന സാഹചര്യത്തിലാവുമ്പോള്‍ ഇതല്ല ഇതിനപ്പുറവും പറയും.
ഞങ്ങള്‍ കക്കും കൊള്ള നടത്തും അഴിമതി നടത്തും അതാരും കണ്ടുപിടിക്കരുത് എന്ന് പറയാന്‍ ഇത് കമ്യൂണിസ്റ്റ് ഏകാധിപത്യഭരണം നടക്കുന്ന രാജ്യമല്ല. ഉത്തരകൊറിയ പോലുള്ള രാജ്യമായിരുന്നെങ്കില്‍ പിണറായിക്കും തോമസ് ഐസക്കിനുമൊക്കെ എന്തു തോന്ന്യാസവും കാണിക്കാമായിരുന്നു. ആരും ചോദ്യം ചെയ്യാന്‍ വരില്ല. ഇവിടെ കേരളത്തിലെ ഇടതുസര്‍ക്കാരിന് ഇന്ത്യന്‍ ഭരണഘടന ബാധകമല്ല, ഭരണഘടനാസ്ഥാപനങ്ങള്‍ ബാധകമല്ല, നിയമങ്ങളും ചട്ടങ്ങളും ബാധകമല്ല എന്നാണ് പറയുന്നത്. അതിന് കേരളം ഒരു കമ്യൂണിസ്റ്റ് റിപ്പബ്ലിക്ക് അല്ല. കിഫ്ബി വായ്പ്പകള്‍ ഭരണഘടനക്ക് വിരുദ്ധമെന്ന് സി.എ.ജി തയ്യാറാക്കിക്കൊണ്ടിരിക്കുന്ന റിപ്പോര്‍ട്ടില്‍ പറയാന്‍ പോകുന്നു എന്നാണ് തോമസ് ഐസക്ക് പറയുന്നത്. (റിപ്പോര്‍ട്ട് പുറത്തു വരാത്തതുകൊണ്ട് അതിന്റെ നിജിസ്ഥിതി അറിയില്ല). സി.എ.ജി ഇങ്ങനെ പറയാന്‍ പോകുന്നു എന്ന് പറഞ്ഞ് നിലവിളിക്കുന്നത് തന്നെ ദയനീയ കാഴ്ചയാണ്. സി. എ.ജി ഏകപക്ഷീയമായി ഒരിക്കലും പരാമര്‍ശങ്ങള്‍ നടത്താറില്ല. ബന്ധപ്പെട്ട വിഷയം സംബന്ധിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കുകയും അതിന്റെ മറുപടി വാങ്ങിയശേഷം ഓഡിറ്റ് പാരാ തയ്യാറാക്കി സര്‍ക്കാരിന് നല്‍കും. അതിന്മേലുള്ള മറുപടി വാങ്ങിയശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമൊന്നിച്ചിരുന്ന് ചര്‍ച്ച നടത്തിയാണ് കരട് ഓഡിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുക. അത്രയും വിശദമായ പരിശോധനയില്‍ സര്‍ക്കാരിന്റെ ഭാഗം വിശദീകരിക്കാന്‍ അവസരമുണ്ട്. അതൊക്കെ കഴിഞ്ഞ് അവസാന റിപ്പോര്‍ട്ട് വരുന്നതിന്മുമ്പ് ആ റിപ്പോര്‍ട്ട് ഇങ്ങനെയാകുമെന്ന് നിലവിളിക്കുന്നത് അഴിമതി നടത്തിയിട്ടുണ്ട് എന്ന കുറ്റബോധം കൊണ്ടാണ്.
സി.എ.ജിയോട് എന്നു മുതലാണ് സി.പി.എമ്മിന് ഇത്ര അലര്‍ജി തോന്നിത്തുടങ്ങിയത്? പാമോയില്‍ കേസില്‍ ലീഡര്‍ കെ. കരുണാകരന്റെ ജീവിതാവസാനംവരെ, ഏതാണ്ട് രണ്ട് ദശാബ്ദത്തിലേറെ അദ്ദേഹത്തെ വേട്ടയാടിയത് സി.എ. ജി റിപ്പോര്‍ട്ട് വച്ചാണ്. ബ്രഹ്മപുരം, ഇടമലയാര്‍, കേസുകളിലും സി.പി.എം വേട്ടയാടല്‍ നടത്തിയത് സി.എ.ജി റിപ്പോര്‍ട്ടുകളിന്മേലാണ്. അന്നൊന്നും സി.എ.ജി ആരുടെയെങ്കിലും ഉപകരണമാണെന്നോ, വികസനപ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതാണെന്നോ, സി.പി. എമ്മിന് തോന്നിയിട്ടില്ലല്ലോ? അത് പഴങ്കഥകള്‍. എന്നാല്‍, വിഴിഞ്ഞം തുറമുഖ പദ്ധതിയിന്മേലുള്ള സി.എ.ജി റിപ്പോര്‍ട്ട് വന്നപ്പോള്‍ അതിന്റെ അടിസ്ഥാനത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത് ഇതേ സര്‍ക്കാര്‍ തന്നെയല്ലേ. ആ റിപ്പോര്‍ട്ട് വികസനപ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാനുള്ളതാണെന്ന് അന്ന് തോന്നിയില്ലല്ലോ? കള്ളം ചെയ്തിട്ട്, നിയമം ലംഘിച്ചിട്ട് അത് പിടിക്കപ്പെടുമ്പോള്‍ ഗൂഢാലോചന, അട്ടിമറി എന്നൊന്നും വിലപിച്ചിട്ട് കാര്യമില്ല. എല്ലാം സുതാര്യവും നിയമാനുസൃതവുമാണെങ്കില്‍ തോമസ് ഐസക്ക് എന്തിന് വെപ്രാളപ്പെടണം?
ലാവ്‌ലിന്‍ കേസില്‍ സി.എ.ജിയുടെ കരട് റിപ്പോര്‍ട്ട് പുറത്തുകൊണ്ടു വന്നല്ലേ ചര്‍ച്ചയാക്കിയതെന്ന് തോമസ് ഐസക് ചോദിക്കുന്നു. ലാവ്‌ലിന്‍മേലുള്ള കരട് റിപ്പോര്‍ട്ട് ചോര്‍ത്തിയത് മന്ത്രിയല്ല. അത് സി.പി.എമ്മിലെ അച്യുതാനന്ദന്‍ വിഭാഗമാണ്. ഏതായാലും ഇതിലൂടെ ഒരു കാര്യം വ്യക്തമായി. തോമസ് ഐസക് ലക്ഷ്യംവെക്കുന്നത് പ്രതിപക്ഷ നേതാവിനെയല്ല. പിണറായി വിജയനെയാണ്. ലാവ്‌ലിന്‍ കേസ് വീണ്ടും ചര്‍ച്ച ചെയ്യപ്പെടണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. കോടിയേരി പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത്‌നിന്ന് ഒഴിഞ്ഞു. ഇനി തോമസ് ഐസക്കിന്റെ ലക്ഷ്യം മുഖ്യമന്ത്രിയാണ്. അതിന് പ്രതിപക്ഷത്തിന്റെ പുറത്ത് ചാരണ്ട.
യു.ഡി.എഫ് സമയത്ത് കിഫ്ബി വായ്പ എടുത്തിട്ടില്ലേ, അത് ഭരണഘടനാലംഘനമാണെന്ന് അന്ന് പറഞ്ഞിട്ടില്ലല്ലോ എന്ന് തോമസ് ഐസക്ക് ചോദിക്കുന്നു. മന്ത്രി ബോധപൂര്‍വം തെറ്റിദ്ധരിപ്പിക്കുന്നതാണ്. യു.ഡി.എഫ് കാലത്ത് കിഫ്ബി വിദേശ വായ്പ എടുത്തിട്ടില്ല. ആഭ്യന്തര വായ്പ നിയമാനുസൃതം എടുക്കുന്നതിന് തടസ്സമില്ല. എന്നാല്‍ സംസ്ഥാന ഖജനാവിനെ പണയപ്പെടുത്തി വിദേശ വായ്പ എടുക്കുമ്പോള്‍ അത് രാജ്യത്തിനുള്ളില്‍ നിന്നുതന്നെയാകണമെന്നാണ് ഭരണഘടന അനുശാസിക്കുന്നത്. അതാണ് ഇവിടെ ലംഘിച്ചിരിക്കുന്നത്. കേന്ദ്ര സ്ഥാപനങ്ങള്‍ക്ക് വിദേശ വായ്പ എടുക്കാം, സംസ്ഥാനത്തിന് പാടില്ലേ എന്നും ധനമന്ത്രി ചോദിക്കുന്നു. എന്‍.ടി.പി.സി, റെയില്‍വേ തുടങ്ങിയവ വിദേശ വായ്പ എടുത്തിട്ടുണ്ട്. പക്ഷേ അത് അവയുടെ സ്വന്തം വസ്തുക്കളുടെ ഈടിന്മേലാണ്. അല്ലാതെ സംസ്ഥാനത്തിന്റെ സഞ്ചിത നിധിയുടെ ഈടിന്മേലല്ല. അതിന് ഭരണ ഘടന അനുവദിക്കുന്നില്ല. ഇവിടെ കിഫ്ബി വായ്പ എടുത്തത് സംസ്ഥാനത്തിന്റെ സഞ്ചിത നിധിയുടെ ഗ്യാരണ്ടിയിന്മേലാണ്. ഭരണ ഘടന അനുസരിക്കാന്‍ സംസ്ഥാനങ്ങള്‍ ബാധ്യസ്ഥരാണ്. കിഫ്ബിയില്‍ 140 ഓളം പിന്‍വാതില്‍ നിയമനങ്ങളാണ് നടന്നത്. അരലക്ഷംമുതല്‍ മൂന്നര ലക്ഷംവരെ മാസ ശമ്പളത്തില്‍ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്പമെന്റ് വഴിയാണ് വേണ്ടപ്പെട്ടവരെ നിയമിച്ചത്. ഉപദേശികളെ കുത്തിനിറച്ച് ഖജനാവ് കൊള്ളയടിക്കു സങ്കേതമായി കിഫ്ബി മാറി. 10000 രൂപ, 6000 രൂപ, 4500 രൂപ, 2500 എന്നിങ്ങനെ വിവിധ നിരക്കുകളിലാണ് ഉപദേശികളുടെ ദിവസ ശമ്പളം. കിഫ്ബി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ മാസ ശമ്പളം 3.32 ലക്ഷം രൂപ. ശമ്പളത്തില്‍ 10 ശതമാനം വാര്‍ഷിക വര്‍ധന. ചീഫ് പ്രോജക്ട് എക്‌സാമിനറുടെ മാസ ശമ്പളം മൂന്നു ലക്ഷം രൂപ. ശമ്പളത്തില്‍ 10 ശതമാനം വാര്‍ഷിക വര്‍ധന.
സ്വന്തമായി കിഫ്ബിക്ക് പ്രോജക്ട് അപ്രൈസര്‍ ഡിവിഷന്‍ ഉണ്ടെങ്കിലും വഴുതക്കാട് സ്ഥിതിചെയ്യുന്ന കിഫ്ബി സി.ഇ.ഒ ഡോ. കെ.എം എബ്രഹാമിനും വിവാദനായകന്‍ എം. ശിവശങ്കരനും വേണ്ടപ്പെട്ട ടെറാനസ് എന്ന സ്ഥാപനത്തിനാണ് ടെണ്ടര്‍ വിളിക്കാതെ പ്രോജക്ടുകള്‍ അപ്രൈസ് ചെയ്യാന്‍ കരാര്‍ നല്‍കിയത്. 63.38 ലക്ഷം രൂപ ആ ഇനത്തില്‍ നല്‍കി. ഓഡിറ്റില്‍ ഇത് പിടിക്കാന്‍ സാധ്യത ഉണ്ടെന്ന് മനസിലായതിനെത്തുടര്‍ന്ന് വഴുതക്കാടുള്ള രണ്ട് കടലാസ് കമ്പനികളെക്കൂടി ഉള്‍പ്പെടുത്തി ടെണ്ടര്‍ വിളിച്ചു. വീണ്ടും ടെറാനസ്സിനെ തന്നെ അത് ഏല്‍പിച്ചു. ഇതിനകം 10 കോടി രൂപയാണ് അപ്രൈസല്‍ ചാര്‍ജ്ജായി ടെറാനസ്സിന് നല്‍കിയത്. ലക്ഷങ്ങള്‍ ശമ്പളം നല്‍കുന്ന അപ്രൈസല്‍ ഡിവിഷന്‍ സ്വന്തമായി ഉള്ളപ്പോഴാണ് ഈ ധൂര്‍ത്ത്. കള്‍സള്‍ട്ടിങ് ചാര്‍ജ്ജായി 2019 ല്‍ 16.96 കോടിയും 2020 ല്‍ 31.3.2020 വരെ 15.53 കോടിയും കിഫ്ബി ചെലവഴിച്ചു. പല പ്രോജക്ടുകളിലും ടെണ്ടര്‍ ഇല്ലാതെയും ചില പ്രോജക്ടുകളില്‍ ടെണ്ടര്‍ വിളിച്ചുമാണ് കള്‍ട്ടന്‍സിയെ തിരഞ്ഞെടുത്തത്. 700 കോടിയുടെ നവോത്ഥാന സമുച്ചയം ഉള്‍പ്പെടെ കിഫ്ബിയിലെ പല പ്രോജക്ടുകളിലും കസള്‍ട്ടന്‍സി മുഖ്യമന്ത്രിക്ക് വേണ്ടപ്പെട്ട പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ ആണ്. ലണ്ടര്‍ ആസ്ഥാനമായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറാണ് കേരളീയ തനത് ശില്‍പ രൂപത്തില്‍ ഉണ്ടാക്കു നവോത്ഥാന സമുച്ചയങ്ങളുടെ കസള്‍ട്ടന്‍സി എന്നതാണ് വിരോധാഭാസം.
മസാല ബോണ്ടിന് നിയമോപദേശം നല്‍കിയത് അദാനിയുടെ മരുമകളുടെ കമ്പനിയാണ്. സിറില്‍ അമര്‍ചന്ദ് മംഗല്‍ദാസിന് 11 ലക്ഷം രൂപ ഈയിനത്തില്‍ നല്‍കി. തിരുവനന്തപുരം എയര്‍പോര്‍ട്ടിന്റെ ലേലവുമായി ബന്ധപ്പെട്ട നിയമോപദേശം നല്‍കിയത് ഇതേ വിവാദ കമ്പനിയായിരുന്നു. കിഫ്ബി നിക്ഷേപമായി സ്വീകരിക്കുന്ന എല്ലാ ഇന്‍വെസ്റ്റ്‌മെന്റിന്റേയും തിരിച്ചടവ് ആരംഭിക്കുത് രണ്ട് വര്‍ഷം കഴിഞ്ഞാണ്. രണ്ട് വര്‍ഷത്തേക്ക് മൊറട്ടോറിയം പിരീഡാണ്. മിക്ക നിക്ഷേപങ്ങളുടെയും തിരിച്ചടവ് ആരംഭിക്കുക അടുത്ത് അധികാരത്തില്‍ വരുന്ന സര്‍ക്കാരാണ്. വരുന്ന സര്‍ക്കാരുകളുടെ തലയില്‍ ഭാരം കയറ്റി വെക്കുകയാണ് ചെയ്തിരിക്കുന്നത്. പരസ്യ ചിലവ് ഞെട്ടിക്കുന്നതാണ്. 2019ല്‍ പരസ്യചിലവ് 74.09 ലക്ഷം. 2020 ല്‍ പരസ്യ ചിലവ് 25.33 കോടി (31.3.2020 വരെ) അതിനുശേഷം 100 കോടിയാണെന്ന് മനസ്സിലാക്കുന്നു. ആകെ കിഫ്ബി സമാഹരിച്ച നിക്ഷേപം 16000 കോടി. ചിലവായത് 6000 കോടി. ബാക്കി കൈവശം 10000 കോടി. അംഗീകാരം നല്‍കിയ പദ്ധതികള്‍ 60000 കോടി രൂപയ്ക്കുള്ള പദ്ധതികള്‍. അതായത് 16000 കോടി രൂപ മാത്രം നിക്ഷേപം വച്ചുകൊണ്ടാണ് 60,000 കോടി രൂപയുടെ പദ്ധതികള്‍ അംഗീകരിച്ചത്. ഇത് തട്ടിപ്പല്ലെങ്കില്‍ മറ്റെന്താണ്?
(ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ നിന്ന്)

columns

ദേശീയത ചര്‍ച്ചയാകുമ്പോള്‍-പി.എ ജലീല്‍ വയനാട്

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Published

on

പ്രത്യേക ഭൂവിഭാഗത്തില്‍ ജനങ്ങള്‍ സ്ഥിരമായി, പരമാധികാരമുള്ള ഭരണത്തിന്‍ കീഴില്‍ ജീവിച്ചാല്‍ അതൊരു രാജ്യമായി മാറുന്നു. എന്നാല്‍ ആ പ്രത്യേക ഭൂവിഭാഗത്തിലെ ജനങ്ങളുടെ ഏകതാ ബോധവും പരസ്പര സ്‌നേഹവും സുഖദുഃഖങ്ങളുടെ മത വര്‍ഗ നിരപേക്ഷ സ്വീകാര്യതയും ചരിത്ര ബോധവുമാണ് ആ രാജ്യത്തെ ദേശ രാഷ്ട്രമാക്കുന്നത്. പാശ്ചാത്യ യൂറോപ്യന്‍ രാജ്യങ്ങളെ ഏകോപിപ്പിച്ചതിനും ചരിത്രബോധം നല്‍കിയതിനും പിന്നില്‍ മതത്തിനോ മതാധിഷ്ഠിത ഭരണകൂടങ്ങള്‍ക്കോ ഉള്ള പങ്ക് നിഷേധിക്കാന്‍ കഴിയില്ല. അതുവഴിയാണവരുടെ ദേശീയത അടയാളപ്പെടുത്തുന്നതും. എന്നാല്‍ ഇന്ത്യന്‍ ദേശീയത രൂപപ്പെടുന്നതില്‍ മതത്തിനോ മതാധിഷ്ഠിത ശക്തികള്‍ക്കോ ഒരു പങ്കുമില്ലെന്നതാണ് വിസ്മയം. നൂറ്റാണ്ടുകള്‍ പിന്നിട്ട കോളനി വാഴ്ചയും അതേതുടര്‍ന്നുണ്ടായ ബ്രിട്ടീഷ് വിരുദ്ധതയുമാണ് ഇന്ത്യന്‍ ദേശീയതക്കാധാരം. ഇന്ത്യന്‍ ദേശീയത രൂപപ്പെടുത്തുന്നതില്‍ ജാതി മത ഭേദമെന്യ ഉള്ളില്‍ ഊറിക്കൂടി ഉറച്ച കോളനി വിരോധമുണ്ട്. ആ അര്‍ഥത്തിലാണ് നമ്മുടെ ചരിത്രത്തെ നോക്കി കാണേണ്ടത്. സ്വാതന്ത്ര്യ പ്രഖ്യാപനമുണ്ടാകുന്നതിനു മുന്‍പ്തന്നെ നമ്മുടെ ഭരണഘടന രൂപീകരണത്തെക്കുറിച്ച്ആലോചിച്ചിട്ടുണ്ട്.

മത, വര്‍ഗ വേര്‍തിരുവുകള്‍ക്കതീതമായ ഭരണഘടന ഉണ്ടാക്കാനുള്ള പരിശ്രമം രണ്ടു വര്‍ഷവും ഒന്‍പതു മാസവും 18 ദിവസവും നീണ്ടുനിന്നു. രാജ്യത്തിനു ഒരൗദ്യോഗിക മതമില്ലാത്ത രീതിയില്‍, മതേതരമായി ഭരണഘടന സങ്കല്‍പിക്കപ്പെട്ടു. എന്നാല്‍ ഭൂരിപക്ഷ ന്യൂനപക്ഷ വിശ്വാസികളെ ഉള്‍ക്കൊണ്ട് പോകാനും അവരവരുടെ സംസ്‌കാരങ്ങളോട് കൂറുപുലര്‍ത്തി സമഭാവനയോടെ മുന്നോട്ടുപോകാനും ആഹ്വാനം ചെയ്യുന്നതായി ഭരണഘടനയുടെ സൂക്ഷ്മ വായന വ്യക്തമാക്കുന്നു. ഭരണഘടനയുടെ മുഖവുര തന്നെ സത്താപരമായി എന്താണ് ആ പ്രമാണത്തിന്റെ അവതരണ താത്പര്യമെന്ന് വ്യക്തമാക്കുന്നതാണ്. ജനങ്ങളാല്‍ എഴുതപ്പെട്ട എന്ന തുടക്കം അതിന്റെ മാനവിക മുഖമാണ് തുറക്കപ്പെടുന്നത്.

ദൈവനാമത്തില്‍ എന്ന് തുടങ്ങണമെന്ന് ശഠിച്ച എച്ച്.വി കമ്മത്തിന്റെ വാദമോ, പരമേശ്വര നാമത്തില്‍ വേണമെന്ന് വാദിച്ച ഗോവിന്ദ മാളവ്യയുടെ താല്‍പര്യമോ അല്ല ഇന്ത്യയുടെ മത നിരപേക്ഷ ഭരണ ഘടനാനിര്‍മാണ സമിതി പരിഗണിച്ചത്. ഇന്ത്യ-പാക് വിഭജനത്തിന്റെ വേരുകള്‍ ചെന്നെത്തുന്ന പരിസരം ഹിന്ദു-മുസ്‌ലിം വിദ്വേഷത്തിന്റേതാണ്. താല്‍പര്യമില്ലാതെ നാട് കടത്തപ്പെട്ടവര്‍ ഇരു ഭാഗത്തുമുണ്ട്. മാനവിക ചിന്തകളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ജയിച്ചടക്കിയതാണ് വിഭജനത്തിന്റെ കാതല്‍. ഇവിടെ നിരപരാധികളുടെ മനഃസാക്ഷി വായിക്കാന്‍ ഭരണഘടനാ നിര്‍മാണ സഭക്ക് കഴിഞ്ഞിട്ടുണ്ട്. പാകിസ്ഥാനിലേക്കു പോയവര്‍ തിരിച്ചുവന്നാല്‍ ഇന്ത്യന്‍ പൗരത്വം അവര്‍ക്കു നല്‍കിയേ തീരുവെന്ന് വാദിച്ച ബീഹാറുകാരന്‍ ബ്രിജേഷ് മിശ്രയെ ഓര്‍ക്കുന്നത് അതുകൊണ്ടാണ്. പൗരാവകാശങ്ങളുടെ നീണ്ട വിശദീകരണം 5 മുതല്‍ 11 വരെ അനുഛേദങ്ങള്‍ പറയുന്നത്. പൗരനെ എങ്ങനെ നാടുകടത്താമെന്നല്ല അവനെ എങ്ങനെ ഉള്‍ക്കൊള്ളാമെന്നതിന്റെ വിവരണമാണത്. എന്നാല്‍ ഭരണഘടനയുടെ പിറവിയില്‍ തന്നെ അതില്‍ അസഹിഷ്ണുത കാണിച്ചവരും ചോദ്യംചെയ്തവരുമുണ്ട്. രാഷ്ട്രത്തെ ഒറ്റക്കല്ലില്‍ കൊത്തിയെടുക്കാനുള്ള അവരുടെ ശ്രമത്തിന് കോളനി വാഴ്ചയുടെ പഴക്കമുണ്ട്. അവരുടെ താല്‍പര്യത്തിന് എതിരുനിന്ന പ്രധാന ശക്തി രാഷ്ട്ര പിതാവായിരുന്നു. മഹാത്മജിയെ വകവരുത്തിയതിലൂടെയും ഇപ്പോഴും വീണ്ടും വീണ്ടും കൊന്നുകൊണ്ടിരിക്കുന്നതിലൂടെയും അവരുടെ ലക്ഷ്യത്തിലേക്കു അടുത്തുകൊണ്ടിരിക്കുന്നു.

ബഹുസ്വര സങ്കര സംസ്‌കാരങ്ങളുടെ നിലനില്‍പ്പും വളര്‍ച്ചയും അംഗീകരിക്കാന്‍ കഴിയാത്തവര്‍ ഒരു രാഷ്ട്രമെന്ന നിലക്ക് രാഷ്ട്രരൂപീകരണത്തിന്റെ ചരിത്രമറിയാത്തവരും ദേശീയ പൈതൃകത്തിന്റെ ഘടന അറിയാത്തവരുമാണ്. ദ്രാവിഡ അടിത്തറയിലേക്ക് പിന്നീട് ഉള്‍ച്ചേര്‍ക്കപ്പെട്ട സംസ്‌കാരങ്ങളാണ് ആര്യ, ബൗദ്ധ പൗരസ്ത്യ, പൗരസ്‌ത്യേതര അടരുകള്‍. ഈ കൂടിക്കലര്‍ന്ന ബഹുപാളികളെ വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്ത ഒരു ചരിത്ര പശ്ചാത്തലം ബോധപൂര്‍വം മറന്നുകൊണ്ട് വ്യക്തികളുടെ പ്രാഥമിക പരിഗണനയിലുള്ള ഐച്ഛിക വിഷയമായ വസ്ത്രത്തിലും ഭക്ഷണത്തില്‍പോലും ഇടപെടുന്ന അവസ്ഥ സാമൂഹ്യഘടനയെ തകര്‍ക്കുമെന്നതില്‍ സംശയിക്കേണ്ടതില്ല. ഇന്ത്യയുടെ നാനാത്വത്തിലുള്ള ഏകത്വമെന്ന കാഴ്ചപ്പാട് അംഗീകരിക്കപ്പെടണം. ബഹുസ്വര സങ്കര സംസ്‌കാരം സംരക്ഷിക്കപ്പെട്ടുകൊണ്ടുള്ള ദേശീയ ബോധങ്ങളാണുണ്ടാകേണ്ടത്. മറിച്ചുള്ള വികാരങ്ങളെ ദേശീയതയെന്ന് വിളിക്കാന്‍ കഴിയില്ല.

ഇന്ത്യയുടെ ദേശീയ കവിയാണ് രവീന്ദ്രനാഥ ടാഗോര്‍. ടാഗോര്‍ ദേശീയതയെ നിര്‍വചിച്ചിട്ടുണ്ട്. അത് മാനവികതയില്‍ അധിഷ്ഠിതമാണ്. മാനവികതയില്ലാത്ത ദേശീയത ശാപമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അത് സകല തിന്മയുടെയും മൂലഹേതുവാകുമെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്ന് പുലര്‍ന്നിരിക്കുകയാണ്. മനുഷ്യത്വത്തിനപ്പുറമുള്ള രാജ്യ സ്‌നേഹത്തെപ്പോലും അദ്ദേഹം ശക്തിയായി അപലപിച്ചു. ശാന്തിനികേതനില്‍ താന്‍ നിര്‍മിച്ച സര്‍വകലാശാലയുടെ ആപ്തവാക്യം ‘യത്ര വിശ്വം ഭവത് ഏക നീഡം’ എന്നതായിരുന്നു. അഥവാ ഈ ലോകം മുഴുവന്‍ ഒരു പക്ഷികൂടായിതീരുക വിവിധ വര്‍ണങ്ങളില്‍, വൈവിധ്യമേറിയ കൊഞ്ചലുകളുള്ള കിളിക്കൂടായി ലോകം മാറണമെന്നാഗ്രഹിച്ചു അദ്ദേഹം.

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Continue Reading

columns

സത്യാന്വേഷി-പ്രതിഛായ

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്.

Published

on

‘അത് വക്കീലിനോട് ഇനി മുതല്‍ വാദിക്കരുതെന്ന് ആവശ്യപ്പെടുന്നതുപോലെയാണ്. ഒരു മാധ്യമപ്രവര്‍ത്തകനോട് എങ്ങനെയാണ് എഴുതരുതെന്ന് ആവശ്യപ്പെടാനാകുക? നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹമതിന് മറുപടി പറയാന്‍ ബാധ്യസ്ഥനാണ്. പക്ഷേ ഒരാള്‍ അഭിപ്രായം പറയുന്നതിനെ എങ്ങനെയാണ് മുന്‍കൂട്ടി എതിര്‍ക്കാന്‍കഴിയുക?’ സുപ്രീംകോടതിയിലെ പ്രമുഖന്യായാധിപന്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റേതാണ് ഈകുറിക്കുകൊള്ളുന്ന വാക്കുകള്‍. ‘ആള്‍ട്ട്‌ന്യൂസ് സ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ്‌സുബൈറിനെ സമൂഹമാധ്യമമായ ട്വിറ്ററില്‍ എഴുതുന്നതില്‍നിന്ന് തടയണമെന്ന ഉത്തര്‍പ്രദേശ് പൊലീസിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു രാജ്യത്തെ അത്യുന്നത നീതിപീഠം. സമൂഹമാധ്യമങ്ങളിലെ തെറ്റായവിവരങ്ങളുടെ വസ്തുതാന്വേഷകനായി പ്രസിദ്ധനായ സുബൈറിനെ തുടരെത്തുടരെ കേസുകളുമായി വരിഞ്ഞുമുറുക്കി കാലാകാലത്തേക്ക് തുറുങ്കിലടക്കാനും ബി.ജെ.പി സര്‍ക്കാരുകള്‍ക്കെതിരെ പ്രതികരിക്കാതിരിക്കാനുമായി ഇട്ട പദ്ധതിയെ പൊളിച്ചടുക്കുകയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്. നാലരക്കൊല്ലംമുമ്പ് ട്വീറ്റ്‌ചെയ്ത ഒരു വിഷയത്തിന്റെ പേരിലായിരുന്നു യു.പി സര്‍ക്കാര്‍ സുബൈറിനെ അറസ്റ്റ്‌ചെയ്ത് ജയിലിടച്ചത്. ജൂണ്‍ 27ന് അറസ്റ്റുചെയ്ത സുബൈറിനെ സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യത്തെതുടര്‍ന്ന് മോചിപ്പിച്ചത് ജൂലൈ 21നായിരുന്നു; കൃത്യം 23 ദിവസത്തിനുശേഷം. ഡല്‍ഹിക്കുപുറമെ യു.പിയില്‍ ആറു കേസുകളാണ് സുബൈറിനെതിരെ ചുമത്തിയത്. ഓരോ കേസിലും ജാമ്യം നേടുമ്പോള്‍ വൈകാതെ മറ്റൊരു കേസില്‍ അറസ്റ്റുരേഖപ്പെടുത്തി യുവാവിന്റെ മോചനം വൈകിക്കലായിരുന്നു തന്ത്രം. എന്നാല്‍ ഇത് തിരിച്ചറിഞ്ഞായിരുന്നു കോടതിയുടെ ഇടപെടല്‍. എഫ്.ഐ.ആറുകള്‍ റദ്ദാക്കിയില്ലെങ്കിലും എല്ലാകേസുകളും ഡല്‍ഹി കോടതിയിലേക്ക് മാറ്റാനും സുബൈറിന് ഇടക്കാലം ജാമ്യം നല്‍കി വിട്ടയക്കാനുമായിരുന്നു 21ലെ വിധി.

ഇന്ത്യയുടെ പാരമ്പര്യമാണ് സത്യം. മുണ്ഡകോപനിഷത്തിലെ ‘സത്യമേവ ജയതേ’ ആണ് രാജ്യത്തിന്റെ ഔദ്യോഗികചിഹ്നത്തില്‍ ആലേഖന ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ സത്യം കണ്ടെത്തി അവതരിപ്പിക്കുന്ന ആരും ആര്‍ഷഭാരത പാരമ്പര്യത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. മാധ്യമപ്രവര്‍ത്തകോട്, വിശേഷിച്ച് സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നവരോട് ബി.ജെ.പി ഭരണകൂടങ്ങള്‍ പൊലീസിനെ ഉപയോഗിച്ച് ചെയ്തുകൂട്ടുന്നതെന്തെല്ലാമാണെന്നതിന് മികച്ച തെളിവാണ് സുബൈറിന്റെ അറസ്റ്റും തുടര്‍ന്നുള്ള സംഭവങ്ങളും. എന്നാല്‍ ഇതിന് നേര്‍വിപരീതമായിരുന്നു രാഹുല്‍ഗാന്ധിക്കെതിരായി വ്യാജ വീഡിയോ സംപ്രേഷണംചെയ്തതിന് ‘ടൈംസ് നൗ’ ടി.വി അവതാരകന്‍ രോഹിത് രഞ്ജന് അനുകൂലമായ ബി.ജെ.പി സര്‍ക്കാരിന്റെ നീക്കം. രാഹുല്‍ഗാന്ധി രാജസ്ഥാനില്‍ ടെയ്‌ലറെ കൊലപ്പെടുത്തിയ യുവാക്കളെ കുട്ടികളല്ലേ എന്നു വിളിച്ചെന്ന വ്യാജ പ്രചാരണം നടത്തിയതിന് കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ പൊലീസ് രോഹിത്തിനെ അറസ്റ്റ്‌ചെയ്യാനെത്തിയപ്പോള്‍ മറ്റൊരു കേസ് ചുമത്തി അറസ്റ്റില്‍നിന്ന് രക്ഷിച്ചെടുക്കുകയായിരുന്നു ഡല്‍ഹി പൊലീസ്. പഴയ ഹിന്ദിസിനിമയിലെ ഒരു ഡയലോഗ് പങ്കുവെച്ചായിരുന്നു സുബൈറിന്റെ നാലരവര്‍ഷം മുമ്പത്തെ ട്വീറ്റ്. വിദ്വേഷ പ്രചാരകരോട് വിട്ടുവീഴ്ചയില്ലെന്നാണ് 33 കാരനായ സുബൈറിന്റെ സുധീര പ്രഖ്യാപനം.

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്. നിമിഷങ്ങളെന്നോണം വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്ന നുണ ഫാക്ടറികളുടെ ഓശാരത്തില്‍ അധികാരത്തിലെത്തുന്ന ഭരണകൂടങ്ങള്‍ക്കാണ് ആള്‍ട്ട്‌ന്യൂസ് പ്രധാനമായും വെല്ലുവിളിയുയര്‍ത്തിയത്. സുബൈറിന്റെ ഫാക്ട്‌ചെക് വാര്‍ത്തകള്‍ ലോകത്തെ ഉന്നതമാധ്യമങ്ങള്‍വരെ എടുത്തുകൊടുക്കാനാരംഭിച്ചു. പ്രവാചകനെതിരെ ബി.ജെ.പി വക്താവ് നൂപുര്‍ശര്‍മ നടത്തിയ വിവാദ പ്രസ്താവത്തിന്റെ വീഡിയോ അതേപടി ആള്‍ട്ട്‌ന്യൂസ് പ്രസിദ്ധപ്പെടുത്തിയതാണ് സത്യത്തില്‍ സുബൈറിനെ നോട്ടമിട്ടിരുന്ന ബി.ജെ.പി നേതാക്കളെ പെട്ടെന്ന് പൊലീസിനെ വിട്ട് അറസ്റ്റുചെയ്യാന്‍ നിര്‍ബന്ധിച്ചത്. എന്നാല്‍ ഇതാണ് കാരണമെന്ന് പറയാതെ നാലര വര്‍ഷം മുമ്പത്തെ കാര്യമാണ് പറഞ്ഞതെന്നുമാത്രം. വിവാഹേതര ബന്ധമുണ്ടെന്നതിന് ഭാര്യയെ ഭര്‍ത്താവ് മര്‍ദിക്കുന്നതിന്റെ ദൃശ്യം കാട്ടി അത് ‘ലൗ ജിഹാദാ’ണെന്ന് പ്രചരിപ്പിക്കുന്നവരെപോലുള്ളവരെയും സുബൈര്‍ തുറന്നുകാട്ടി. മേയില്‍ ജ്ഞാന്‍വ്യാപി പള്ളി വിവാദത്തിലും തീവ്ര ഹിന്ദുത്വവാദികള്‍ക്കെതിരെ സുബൈര്‍ നിരവധി പോസ്റ്റുകളിട്ടിരുന്നു. ദേശീയ മാധ്യമങ്ങളിലെ അവതാരകരുടെ തനിനിറം തുറന്നുകാട്ടുകയും സുബൈറിന്റെ പ്രധാന ജോലിയായിരുന്നു. സുബൈറിന്റെ വരുമാനം ലാഭം പ്രതീക്ഷിക്കാതെ സംഭാവനയിലൂടെ പ്രവര്‍ത്തിക്കുന്ന ആള്‍ട്ട്‌ന്യൂസില്‍നിന്ന് കിട്ടുന്ന തുച്ഛമായ വേതനമാണ്. സ്ഥാപനത്തിന്റെ ഉടമകളായ പ്രാവ്ദ മീഡിയ ഫൗണ്ടേഷന്റെ ഡയറക്ടര്‍മാരിലൊരാളാണിപ്പോള്‍. ബെംഗളൂരുവില്‍ ജനിച്ച സുബൈറിന്റെ സ്‌കൂള്‍-കോളജ് വിദ്യാഭ്യാസവും അവിടെയായിരുന്നു.

Continue Reading

columns

ജനാധിപത്യ പോരാട്ടങ്ങളുടെ വിജയം- പി.എം.എ സലാം

വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.

Published

on

വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.

വഖഫ് സംരക്ഷണ റാലിക്ക് ശേഷം വളരെ മോശമായ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയമാണ് സി.പി.എം പയറ്റിയത്. കേരളത്തിലെ മുസ്‌ലിംകളുടെ അട്ടിപ്പേറവകാശം മുസ് ലിംലീഗിനില്ലെന്ന് പറഞ്ഞ് മുസ്‌ലിംലീഗിനെയും മതസംഘടനകളെയും ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തിയത്. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ എല്ലാ മത സംഘടനകളും അംഗങ്ങളായ മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി വഖഫ് നിയമന വിഷയത്തില്‍ പലതവണ മുഖ്യമന്ത്രിയെ കണ്ടിരുന്നു. മുസ്‌ലിം സംഘടനകള്‍ ഒറ്റക്കെട്ടായാണ് ഈ ആവശ്യത്തിനുവേണ്ടി നിലകൊണ്ടത്. എന്നാല്‍ അതിനെയൊന്നും സര്‍ക്കാര്‍ ഗൗനിച്ചില്ല. മതസംഘടനകള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിച്ചതോടൊപ്പം തീരുമാനത്തില്‍നിന്ന് പിന്നോട്ടില്ലെന്ന മട്ടിലാണ് നിയമസഭയില്‍ മന്ത്രിമാര്‍ പോലും സംസാരിച്ചത്.

എന്നാല്‍ ഒരു ഘട്ടത്തിലും സമരത്തില്‍നിന്ന് പിന്തിരിയാന്‍ മുസ്‌ലിംലീഗ് തയ്യാറായില്ല. കേന്ദ്ര വഖഫ് ആക്ടിന് വിരുദ്ധമായി കേരളത്തില്‍ മാത്രം വിവേചനത്തിന്റെ ഈ നിയമം അനുവദിക്കില്ലെന്ന് മുസ്‌ലിംലീഗ് അസന്നിഗ്ധമായി വ്യക്തമാക്കി. വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നതിനെ ന്യായീകരിച്ച്‌കൊണ്ട് സി.പി.എം നേതാക്കളും സൈബര്‍ സഖാക്കളും ധാരാളം എഴുതി. പലപ്പോഴും അനാവശ്യമായി മുസ് ലിം ലീഗിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും ഇവര്‍ ശ്രമിച്ചു. വഖഫ് ബോര്‍ഡില്‍ യു.ഡി.എഫ് അമുസ്‌ലിം നിയമനം നടത്തിയിട്ടുണ്ടെന്ന പച്ചക്കള്ളം അടിച്ചിറക്കി. പി.എസ്.സിക്ക് വിടാനുള്ള തീരുമാനം വഖഫ് ബോര്‍ഡ് ഏകകണ്ഠമായി സ്വീകരിച്ചതാണെന്ന് മുഖ്യമന്ത്രി പോലും നുണ പറഞ്ഞു. കേരളത്തിലെ വന്ദ്യവയോധികരായ മതസംഘടനാ നേതാക്കള്‍ പലപ്പോഴായി മുഖ്യമന്ത്രിയെ കണ്ടെങ്കിലും ഉറപ്പ് നല്‍കുകയല്ലാതെ ഒന്നും നടന്നില്ല. ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ മുസ്‌ലിംലീഗ് അംഗങ്ങള്‍ വഖഫ് നിയമന തീരുമാനം പിന്‍വലിക്കാന്‍ പലതവണ ആവശ്യപ്പെട്ടു. ഒടുവില്‍ ഗത്യന്തരമില്ലാതെയാണ് ഇപ്പോള്‍ തീരുമാനം പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചിരിക്കുന്നത്. മുസ്‌ലിംലീഗിന്റെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പ് നല്‍കിയത്.

ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ വഖഫ് ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഏറ്റവുമൊടുവില്‍ കഴിഞ്ഞ ജൂണ്‍ 28ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സംസ്ഥാന കമ്മിറ്റി ധര്‍ണ സംഘടിപ്പിച്ചു. മതസംഘടനാ നേതാക്കളോട് പച്ചക്കള്ളം പറഞ്ഞ് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയും കൂട്ടരും പലപ്പോഴായി ശ്രമിച്ചത്. 2016 ല്‍ തന്നെ എല്ലാ മുസ്‌ലിം മത സംഘടനകളും മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കീഴില്‍ ഒന്നിച്ച് ഗവര്‍ണറെ പോയി കാണുകയും സര്‍ക്കാര്‍ നീക്കത്തിനെതിരെ ശബ്ദമുയര്‍ത്തുകയും ചെയ്തിരുന്നു. കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരവും നടത്തി. മുഖ്യമന്ത്രിക്കും നിവേദനം നല്‍കി. നിയമസഭക്ക് അകത്ത് മുസ്‌ലിംലീഗിന്റെയും പ്രതിപക്ഷത്തിന്റെയും ശക്തമായ പ്രതിഷേധം ഉണ്ടായി. ബില്ല് വരുന്ന സമയത്തും പാസ്സാക്കുന്ന സമയത്തും ശക്തമായ ഭാഷയില്‍ തന്നെ പ്രതിപക്ഷം എതിര്‍പ്പറിയിച്ചിരുന്നു. ഇതെല്ലാം നിയമസഭാ രേഖയിലുള്ളതാണ്. എന്നാല്‍ അതെല്ലാം മറന്നുകൊണ്ടാണ് മുഖ്യമന്ത്രി കള്ളം പറഞ്ഞത്.

നിയമസഭ പാസ്സാക്കിയ നിയമം ആയതുകൊണ്ട് നിയസമഭയില്‍ തന്നെ അവതരിപ്പിച്ച് തിരുത്തണമെന്നാണ് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടത്. കോഴിക്കോട്ട് നടന്നത് സമരപ്രഖ്യാപനം മാത്രമായിരുന്നു. പിന്നീട് നിരന്തര സമരങ്ങളുടെ ദിവസങ്ങളായിരുന്നു. പ്രതിസന്ധികള്‍ ഏറെയുണ്ടായിട്ടും നിയമം പിന്‍വലിക്കും വരെ മുസ്‌ലിം ലീഗ് സമര രംഗത്ത് ഉറച്ചുനിന്നു. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ തിരുവനന്തപുരത്ത് മുസ്‌ലിംലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സര്‍ക്കാര്‍ പിന്മാറും വരെ സമരം തുടരുമെന്ന് ഈ പരിപാടിയില്‍ നിയമസഭാ പാര്‍ട്ടി ലീഡര്‍ പി.കെ കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചു. കോഴിക്കോട് നടത്തിയ വഖഫ് സംരക്ഷണ റാലിക്ക് ശേഷം രണ്ടാം ഘട്ടമായി പഞ്ചായത്ത്, മുനിസിപ്പല്‍, മേഖലാ കേന്ദ്രങ്ങളില്‍ സമര സംഗമങ്ങള്‍ സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് നടന്ന പ്രതിഷേധ പരിപാടികളായിരുന്നു സമരത്തിന്റെ മൂന്നാം ഘട്ടം.

ഇടക്കാലത്ത് കോവിഡ് വ്യാപകമായപ്പോള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് വഖഫ് സംരക്ഷണ പ്രക്ഷോഭം തുടര്‍ന്നു. മുസ്‌ലിംലീഗിന്റെ വഖഫ് സംരക്ഷണ പ്രക്ഷോഭത്തില്‍ സഹികെട്ട സര്‍ക്കാര്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന കുറ്റം ചുമത്തി പ്രാദേശികമായി കേസുകളെടുത്തു. കോഴിക്കോട് നടന്ന മഹാറാലിക്ക് ശേഷം പതിനായിരം പേര്‍ക്കെതിരെ കേസെടുത്തായിരുന്നു പ്രതികാര നടപടി. വഖഫ് സംരക്ഷണ പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായി മുസ്‌ലിം ലീഗ് കലക്ടറേറ്റ് മാര്‍ച്ചുകളും സംഘടിപ്പിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.