Connect with us

columns

പാലം കടക്കാത്ത പിണറായിയുടെ നിലവിളി

Published

on

ലുഖ്മാന്‍ മമ്പാട്

വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് പാലാരിവട്ടം മേല്‍പ്പാലം ബുധനാഴ്ച തുറക്കും. രാവിലെ 10ന് പാലാരിവട്ടത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേല്‍പ്പാലം നാടിനു സമര്‍പ്പിക്കും. ഇതോടെ, നഗരം നേരിടുന്ന ഗതാഗത പ്രശ്‌നങ്ങള്‍ക്ക് വലിയൊരളവോളം പരിഹാരമാകും. ഇതനുസരിച്ചുള്ള ഗതാഗത ക്രമീകരണങ്ങള്‍ക്ക് ഉടന്‍ അന്തിമ രൂപമാകുമെന്ന് അധികൃതര്‍ പറഞ്ഞു. സ്ഥലം ഏറ്റെടുപ്പും നിര്‍മാണവും ഉള്‍പ്പെടെ 72.6 കോടി രൂപയുടേതാണ് പദ്ധതി. 620 മീറ്റര്‍ നീളമാണ് പാലത്തിന്. ദേശീയപാതയില്‍ സ്‌പൈസസ് ബോര്‍ഡ് ഓഫീസിനു സമീപത്തുനിന്ന് തുടങ്ങി എസ്ബിഐക്കു മുന്നില്‍ അവസാനിക്കുന്ന രീതിയിലാണ് മേല്‍പ്പാലം.
സര്‍ക്കാരിന്റെ ‘സ്പീഡ്’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2014ല്‍ ആണ് പാലം നിര്‍മാണം ആരംഭിച്ചത്. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷനായിരുന്നു നിര്‍മാണച്ചുമതല. 2014ല്‍ തുടങ്ങിയ മേല്‍പ്പാലം നിര്‍മാണത്തിന് അന്നത്തെ യുഡിഎഫ് സര്‍ക്കാരിന്റെ അലംഭാവംമൂലം പലതവണ തടസ്സം നേരിട്ടു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ പലതവണ ‘ഉദ്ഘാടന തീയതി’ പ്രഖ്യാപിച്ചെങ്കിലും നിര്‍മാണം പൂര്‍ത്തിയായില്ല. എന്തുവന്നാലും 2016 ഫെബ്രുവരി 20ന് തുറക്കുമെന്ന് ഇബ്രാഹിംകുഞ്ഞ് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വാര്‍ത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചെങ്കിലും പാലത്തിന്റെ മധ്യഭാഗം പൂര്‍ത്തിയായില്ല. സെന്‍ട്രല്‍ ഗര്‍ഡര്‍ പൂര്‍ത്തിയാകാന്‍ താമസം നേരിട്ടതായിരുന്നു ഇതിന് കാരണം.
– ദേശാഭിമാനി 2016 ഒക്‌ടോബര്‍ 12

പാലാരിവട്ടം പാലത്തിന്റെ 30 ശതമാനം ജോലി പൂര്‍ത്തിയാക്കിയത് എല്‍.ഡി.എഫ് സര്‍ക്കാരാണ്. പാലത്തിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കൊടുത്തതും ഇതേ സര്‍ക്കാര്‍. അഞ്ഞൂറിലേറെ പാലങ്ങള്‍ നിര്‍മ്മിച്ച് കേരളത്തിന്റെ മുഖഛായ മാറ്റിയ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ വില്ലനാക്കുന്നവര്‍ക്ക് അറിയാത്തതല്ല ഇതൊന്നും. പാലത്തിന്റെ ബലക്ഷയത്തിലോ ഉറപ്പിലോ അനുമതി കൊടുക്കുന്ന മന്ത്രിക്ക് എന്താണ് റോള്‍. ഒരു വീട് നിര്‍മ്മിക്കാന്‍ കരാര്‍ കൊടുക്കുന്നു. അതിനു ബലക്ഷയം വന്നാല്‍, കരാറുകാരനാണോ അതോ അദ്ദേഹത്തെ പണി ഏല്‍പ്പിച്ചയാളാണോ പ്രതിയാവുക. അങ്ങനെയാണെങ്കില്‍ ഇപ്പോഴത്തെ പൊതുമരാമത്ത് മന്ത്രി ജി സുധാകരനും പ്രതിയാവില്ലേ. മന്ത്രി സുധാകരന്‍ തന്നെ പറയട്ടെ: ‘യു.ഡി.എഫ് പണിത വേറെ പാലം ഒന്നും വീണില്ലല്ലോ. യു.ഡി.എഫ് അല്ല, എഞ്ചിനീയര്‍മാരും, കോണ്‍ട്രാക്ടര്‍മാരും റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷനും ചേര്‍ന്നാണ് പാലം പണിയുന്നത്. ലഘൂകരിച്ച് ലാഘവത്തോടെ അഭിപ്രായം പറയാതിരിക്കുന്നതാണ് ഇവിടെ എല്ലാവര്‍ക്കും നല്ലത്. രാഷ്ട്രീയ പ്രശ്‌നമായി മാറ്റാം എന്ന് ആരും കരുതേണ്ടതില്ല’.
എന്നിട്ടും വി.കെ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്തിരിക്കുന്നു. വി.കെ ഇബ്രാഹിം കുഞ്ഞിനെതിരെ പിണറായി പൊലീസ് ചാര്‍ജ്ജ് ചെയ്ത കേസ് കോണ്‍ട്രാക്ടര്‍ക്ക് മൊബിലൈസേഷന്‍ അഡ്വാന്‍സ് കൊടുത്തു എന്നതാണ്. പണി തുടങ്ങുന്നതിന് മുമ്പേ കൊടുക്കുന്ന അഡ്വാന്‍സാണിത്. പലിശ സഹിതം അതു ഖജനാവിലേക്ക് തിരിച്ചെത്തിയതിനാല്‍ ഇബ്രാഹിം കുഞ്ഞിനെ പ്രതി ചേര്‍ക്കാനോ അറസ്റ്റിനോ വകുപ്പില്ലെന്നാണ് അന്വേഷണശേഷം പിണറായി പൊലീസിന്റെ വിജിലന്‍സും വ്യക്തമാക്കിയത്. മുപ്പതു ശതമാനത്തോളം ജോലി ഈ സര്‍ക്കാര്‍ വന്ന ശേഷമാണ് പൂര്‍ത്തീകരിച്ചതെന്നു മാത്രമല്ല, 70 ശതമാനം പണിയില്‍ ലഭിക്കാനുള്ള ബാക്കി തുക പോലും പിണറായി സര്‍ക്കാര്‍ നല്‍കിയിട്ടുമുണ്ട്. അഡ്വാന്‍സ് വാങ്ങി മുങ്ങുകയോ അങ്ങിനെ ചെയ്യാന്‍ ഗൂഢപദ്ധതി തയ്യാറാക്കുകയോ ചെയ്താല്‍ മാത്രം പ്രതിയാക്കപ്പെടേണ്ട ഒരാളെയാണ് കരാരില്‍ പറഞ്ഞ തുകയുടെ ജോലി തീര്‍ത്ത ശേഷവും ‘നിയമപരമായ അഡ്വാന്‍സിന്റെ’ പേരില്‍ സംശയത്തിലേക്ക് വലിച്ചിഴക്കുന്നത്.
പാലം നിര്‍മ്മാണത്തിന്റെ അവസാനം നടന്ന 30 ശതമാനം ജോലിയായ ടാറിങിലാണ് അപാകത ദൃശ്യമായതെന്നും, അവസാന ഘട്ട ജോലിയിലാണ് ബലക്ഷയമെന്ന ആരോപണം പോലും ഉണ്ടായതെന്നതും മറച്ചുവെച്ചാണ് ഇബ്രാഹീം കുഞ്ഞിന്റെ ‘കമ്പിയില്ലാത്ത പാലം നിര്‍മ്മാണമെന്ന’ തിരക്കഥ രചിക്കുന്നത്. ഇപ്പോള്‍ പൊളിച്ച ഗര്‍ഡറുകള്‍ ഉള്‍പ്പെടെ ജി സുധാകരന്‍ പൊതുമരാമത്ത് മന്ത്രിയായി വന്നശേഷം നിര്‍മ്മിച്ചതും ദേശാഭിമാനി പിണറായിക്ക് ക്രെഡിറ്റ് ചാര്‍ത്തിക്കൊടുത്തതുമാണ്.
നിര്‍മ്മാണത്തില്‍ അപാകത ഉണ്ടായിട്ടുണ്ടെങ്കില്‍ കരാറുകാരാണ് അതിനു ഉത്തരവാദി. പിണറായി സര്‍ക്കാറിട്ട ടാര്‍ ഇളകിയതുകൊണ്ടു മാത്രം പാലം തച്ചുടക്കുന്നതില്‍ ന്യായമെന്താണെന്നാണ് കരാറുകാരും വിദഗ്ധരും ചോദിച്ചതും ഹൈക്കോടതി തന്നെ ശരിവെച്ചതും. പാലത്തിന് ബലക്ഷയം ഉണ്ടായോ എന്ന് പറയേണ്ടത് രാഷ്ട്രീയക്കാരോ എ.കെ.ജി സെന്ററിലെ ക്യാപ്‌സൂള്‍ നിര്‍മ്മാതാക്കളോ അല്ല. വിദഗ്ധ സമതിയുടെ ശാസ്ത്രീയ പഠനത്തിന്‌ശേഷമാണ് അക്കാര്യത്തില്‍ തീര്‍പ്പുകല്‍പ്പിക്കേണ്ടത്. അങ്ങിനെ ഒരേയൊരു പഠനം മാത്രമേ നടന്നിട്ടുള്ളൂ. മദ്രാസ് ഐ.ഐ.ടിയാണ് ഇത്തരമൊരു പഠനം നടത്തിയ ഏക ഏജന്‍സി. കെട്ടുകഥകള്‍ക്കും ആരോപണങ്ങള്‍ക്കും അപ്പുറം സര്‍ക്കാറും വിജിലന്‍സുമെല്ലാം മുഖവിലക്കെടുക്കേണ്ടത് ഏക ശാസ്ത്രീയ പഠനത്തെയായിരുന്നു. അല്ലെങ്കില്‍, സര്‍ക്കാര്‍ വിദഗ്ധ ശാസ്ത്രീയ സംഘത്തെ നിയോഗിച്ച് പഠനം നടത്തണമായിരുന്നു. പാലത്തിന് കാര്യമായ ബലക്ഷയം ഇല്ലെന്ന മദ്രാസ് ഐ.ഐ.ടിയുടെ റിപ്പോര്‍ട്ട് മുഖവിലക്കെടുത്താണ്, പാലം പൊളിക്കുന്നതിന് മുമ്പ് ലോഡ് ടെസ്റ്റ് നടത്തി ബലക്ഷയം ഉണ്ടോയെന്ന് ഉറപ്പാക്കണമെന്ന 2019 നവംബര്‍ 21ലെ ഹൈക്കോടതി ഉത്തരവ്. ബലക്ഷയമുണ്ടോയെന്ന് ലോഡ് ടെസ്റ്റ് നടത്താതെ സുപ്രിംകോടതിയില്‍ അപ്പീല്‍ പോയി ‘പാലം തകര്‍ന്നുണ്ടാകുന്ന ഭീകരതയുടെ’ ആഴം പറഞ്ഞ് വിധിസമ്പാദിക്കുന്ന സര്‍ക്കാര്‍ പൊളിയാണ്.
പാലത്തിന് ബലക്ഷയമുണ്ടെന്ന് സ്ഥാപിച്ചെടുത്ത സര്‍ക്കാര്‍ ഇബ്രാഹിം കുഞ്ഞ് പണിത അടിത്തറയും തൂണും നിലനിര്‍ത്തി, അതിന്റെ മുകളിലാണ് ‘പൊളിച്ചു പണിയുന്നത്.’ ജി സുധാകരന്റെ കാലത്ത് പണിത സ്ലാബുകളും നൂറോളം ഗര്‍ഡറുകളും ഇളക്കി പ്രതിഷ്ഠിക്കുന്നതില്‍ നിന്ന് തന്നെ ഏതു കാലത്താണ് അപാകതക്ക് സാധ്യത വന്നിരിക്കുക എന്നെങ്കിലും വ്യക്തമാണ്. കരാറുകാര്‍ ശരിയായി കമ്പിയും സിമന്റും ഉപയോഗിക്കാതെ നിര്‍മ്മിച്ചതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്ന് ആരോപിക്കുന്നവര്‍ ഇതു സംബന്ധിച്ച് മദ്രാസ് ഐ.ഐ.ടി നടത്തിയ പഠന റിപ്പോര്‍ട്ടൊന്ന് വായിക്കണം. രൂപകല്‍പന പ്രകാരമുള്ള കമ്പി ഉപയോഗിച്ചിട്ടുണ്ടെന്ന് ഐ.ഐ.ടി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ടെന്ന് മാത്രമല്ല, ഉപയോഗിച്ച സിമന്റിന്റെ തോത് അറിയാന്‍ ശാസ്ത്രീയ മാര്‍ഗമില്ലാത്തതിനാല്‍ പാലത്തിന്റെ മൊത്തം ബലം അളക്കണമെന്നും നിര്‍ദേശിക്കുന്നു.
എ.കെ.ജി സെന്ററില്‍ നിന്നുള്ള നിഗമന പ്രകാരം കരാറില്‍ പറഞ്ഞ പോലെ പാലം നിര്‍മ്മിച്ചില്ലെങ്കില്‍ കരാറുകാരായ ആര്‍.ഡി.എസ് കമ്പനിയെ ബ്ലാക്ക് ലിസ്റ്റില്‍പെടുത്തി മേലില്‍ സര്‍ക്കാറിന്റെ ഒരു പ്രവൃത്തിയും നല്‍കാതിരിക്കുകയെന്നതെങ്കിലും ചെയ്യേണ്ടതല്ലേ. ശതകോടിയുടെ പ്രവൃത്തിയാണ് ജി സുധാകരന്‍ മന്ത്രി മേലൊപ്പ് ചാര്‍ത്തി ഇതേ കരാറുകാര്‍ക്ക് നല്‍കിയതെന്ന് അറിയുമ്പോഴാണ് സി.പി.എമ്മിന്റെ ദുഷ്ടലാക്ക് ബോധ്യപ്പെടുക. നിയമപരമായി പ്രവര്‍ത്തിക്കുകയും സംസ്ഥാനത്ത് ഒട്ടേറെ പാലങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുകയും ചെയ്ത വി.കെ ഇബ്രാഹിം കുഞ്ഞിന്റെ രക്തത്തിനായി ദാഹിക്കുന്ന പിണറായി, എല്ലാ നിയമോപദേശങ്ങളും കാറ്റില്‍പറത്തി വിജിലന്‍സിനെ വിട്ട് അറസ്റ്റ് ചെയ്യിക്കുമ്പോള്‍, വ്യാജ ഏറ്റുമുട്ടലിലൂടെയും 51 വെട്ടിനാലും തീര്‍ത്തു കളഞ്ഞില്ലല്ലോ എന്നാശ്വസിക്കുകയാവും എല്ലാം വ്യക്തമായറിയുന്ന പ്രബുദ്ധ കേരളം.
ചന്ദ്രനിലേക്ക് പാലം നിര്‍മ്മിക്കുന്നതിനുള്ള സാങ്കേതിക അനുമതിയുടെയും വയനാട്ടിലേക്ക് തുരങ്കം നിര്‍മ്മിക്കുന്നതിനുള്ള ഭരണാനുമതിയുടെയും യു.ഡി.എഫ് പണിത സ്‌കൂളുകള്‍ക്ക് പെയിന്റടിച്ചതിന്റെയും മേനി തെരഞ്ഞെടുപ്പു ലാക്കാക്കി പെരുമ്പറ കൊട്ടുന്നതിന്റെ മറ്റൊരു പരീക്ഷണമാണ് വിജിലന്‍സിനെ വെച്ചും പിണറായി ചെയ്യുന്നത്. വേങ്ങര ഉപതെരഞ്ഞെടുപ്പ് നടന്ന ദിവസം ഉച്ചയോടെ വാര്‍ത്താസമ്മേളനം നടത്തി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മുന്‍ മന്ത്രിമാര്‍ക്കുമെതിരെ കേസെടുത്തെന്നു മാത്രമല്ല, പിറ്റേദിവസം ഇറങ്ങിയ ദേശാഭിമാനി പത്രം ഇന്നേവരെ ഉത്തരവാദപ്പെട്ട ഒരു മാധ്യമ സ്ഥാപനവും ചെയ്യാത്ത രീതിയില്‍ ഒന്നാം പേജ് നിറയെ അശ്ലീലച്ചുവയുള്ള ചിത്രങ്ങള്‍ നിരത്തിയാണ് അതു റിപ്പോര്‍ട്ട് ചെയ്തത്. യു.ഡി. എഫ് ഭരണത്തിന്റെ സൂജ്യതേജസിനെ ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍പെട്ട സ്ത്രീയെ മുന്‍നിര്‍ത്തി സോളാര്‍ കണ്‍കെട്ട് നടത്തി അധികാരത്തിലേറിയ പിണറായി സര്‍ക്കാറിന്റെ അതേ താരത്തെ വെച്ചുള്ള ഉപ തെരഞ്ഞെടുപ്പിലെ കളി പക്ഷേ, ചീറ്റിപ്പോയി. നിയമം നിയമത്തിന്റെ വഴിക്കു വിടാതെ പിണറായിയുടെ വഴിക്ക് തെളിക്കാനുള്ള അന്നത്തെ ശ്രമം പൊളിഞ്ഞതോടെ, ഇപ്പോള്‍ ആ ‘അശ്ലീല ദേശാഭിമാനി’ ഷെയര്‍ ചെയ്ത് സായൂജ്യമടയുകയാണ് സി.പി.എം.
ചരിത്രത്തിലെ വലിയ അഴിമതിപരമ്പരകളില്‍ കെട്ടുനാറിയപ്പോള്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയെ കത്തെഴുതി ക്ഷണിച്ചുകൊണ്ടു വന്നവര്‍ വെള്ളം കുടിച്ച് കുടിച്ച് ‘മോദിയുടെ ഏജന്‍സികള്‍ വേട്ടയാടുന്നേ’ എന്നു നിലവിളിക്കുമ്പോള്‍ തന്നെയാണ് സ്വന്തം പൊലീസിനെ ’51’ ആക്കുന്നത്. സെക്രട്ടേറിയറ്റിലിരുന്ന് പിണറായി വിജയന്‍ തിട്ടൂരം പുറപ്പെടുവിക്കുകയും എ. കെ.ജി സെന്ററിലിരുന്ന എ വിജയരാഘവന്‍ യു.ഡി.എഫ് എം.എല്‍.എമാരെ അറസ്റ്റ് ചെയ്യുമെന്ന് പ്രഖ്യാപിക്കുകയും ചെയ്യുമ്പോള്‍ എല്ലാവരും പേടിച്ച് മാളത്തിലൊളിക്കുമെന്ന് കരുതിയോ. കള്ളന്‍ രക്ഷപ്പെടാനായി മാന്യന്മാരെ ചൂണ്ടി, ‘കള്ളന്‍ കള്ളന്‍’ എന്നു വിളിച്ചു കൂവുന്നതൊരു പഴകിയ തന്ത്രമാണ്. കള്ളന്റെ കയ്യില്‍ പൊലീസിനെ കൊടുത്താല്‍ എങ്ങനെയിരിക്കുമെന്നാണ് നാം കാണുന്നത്. പുസ്തകം വായിക്കുന്ന കുറ്റത്തിന് സ്വന്തം പാര്‍ട്ടിയിലെ ‘മുസ്‌ലിം’ യുവാക്കളെ മാവോയിസ്റ്റ്-ഇസ്‌ലാമിക തീവ്രവാദം ആരോപിച്ച് യു.എ.പി.എ ചുമത്തി ജയിലില്‍ തള്ളാനും അഭിനവ ചെഗുവേരമാരെ വെടിവെച്ച് കൊല്ലാനും പൊലീസിനെ പറഞ്ഞുവിടുന്ന പിണറായിയോട് യു.ഡി.എഫ് നേതാക്കളെ കയ്യാമം വെക്കുമ്പോള്‍, നിയമത്തെയും നീതിയെയും കുറിച്ച് പറയുന്നത് എത്രമാത്രം അശ്ലീലമാണ്. ലൈഫ് മിഷനിലെ അഴമതി കണ്ടെത്തിയ വിജിലന്‍സ് അതിന്റെ ചെയര്‍മാനായ സ്വന്തം വകുപ്പ് മന്ത്രി പിണറായി വിജയനെ കേന്ദ്ര ഏജന്‍സികള്‍ക്ക് കൊടുക്കാതെ കയ്യാമം വെച്ച് ഇഷ്ട ജയിലിലേക്ക് മാഹി ബൈപ്പാസ് വഴി കൊണ്ടുപോകുമ്പോള്‍ ആ പാലത്തിലൊന്നു നിര്‍ത്തുമായിരിക്കും. പപ്പടം മുതല്‍ പാര്‍പ്പിടം വരെയും കെ ഫോണ്‍ മുതല്‍ എസ്.എന്‍.സി ലാവലിന്‍ ബിനാമിയുടെ മസാല ബോണ്ടു വരെയും പ്രളയ ഫണ്ട് മുതല്‍ കിഫ്ബി വരെയും തൊട്ടതെല്ലാം അഴിമതിയാക്കി ‘കൊക്കൈനടിച്ച് നടക്കുന്ന’ സര്‍ക്കാറിനെയും സി.പി.എമ്മിനെയും രക്ഷിച്ചെടുക്കാന്‍ യു.ഡി. എഫ് നേതാക്കളെയും എം.എല്‍.എമാരെയും ചെളിവാരി എറിഞ്ഞാല്‍ സാധിക്കുമെന്നായിരിക്കും എ.കെ.ജി സെന്ററിലെ ക്യാപ്‌സൂള്‍ നിര്‍മ്മാണ ബുജികളുടെ കണക്കുകൂട്ടല്‍.

columns

ദേശീയത ചര്‍ച്ചയാകുമ്പോള്‍-പി.എ ജലീല്‍ വയനാട്

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Published

on

പ്രത്യേക ഭൂവിഭാഗത്തില്‍ ജനങ്ങള്‍ സ്ഥിരമായി, പരമാധികാരമുള്ള ഭരണത്തിന്‍ കീഴില്‍ ജീവിച്ചാല്‍ അതൊരു രാജ്യമായി മാറുന്നു. എന്നാല്‍ ആ പ്രത്യേക ഭൂവിഭാഗത്തിലെ ജനങ്ങളുടെ ഏകതാ ബോധവും പരസ്പര സ്‌നേഹവും സുഖദുഃഖങ്ങളുടെ മത വര്‍ഗ നിരപേക്ഷ സ്വീകാര്യതയും ചരിത്ര ബോധവുമാണ് ആ രാജ്യത്തെ ദേശ രാഷ്ട്രമാക്കുന്നത്. പാശ്ചാത്യ യൂറോപ്യന്‍ രാജ്യങ്ങളെ ഏകോപിപ്പിച്ചതിനും ചരിത്രബോധം നല്‍കിയതിനും പിന്നില്‍ മതത്തിനോ മതാധിഷ്ഠിത ഭരണകൂടങ്ങള്‍ക്കോ ഉള്ള പങ്ക് നിഷേധിക്കാന്‍ കഴിയില്ല. അതുവഴിയാണവരുടെ ദേശീയത അടയാളപ്പെടുത്തുന്നതും. എന്നാല്‍ ഇന്ത്യന്‍ ദേശീയത രൂപപ്പെടുന്നതില്‍ മതത്തിനോ മതാധിഷ്ഠിത ശക്തികള്‍ക്കോ ഒരു പങ്കുമില്ലെന്നതാണ് വിസ്മയം. നൂറ്റാണ്ടുകള്‍ പിന്നിട്ട കോളനി വാഴ്ചയും അതേതുടര്‍ന്നുണ്ടായ ബ്രിട്ടീഷ് വിരുദ്ധതയുമാണ് ഇന്ത്യന്‍ ദേശീയതക്കാധാരം. ഇന്ത്യന്‍ ദേശീയത രൂപപ്പെടുത്തുന്നതില്‍ ജാതി മത ഭേദമെന്യ ഉള്ളില്‍ ഊറിക്കൂടി ഉറച്ച കോളനി വിരോധമുണ്ട്. ആ അര്‍ഥത്തിലാണ് നമ്മുടെ ചരിത്രത്തെ നോക്കി കാണേണ്ടത്. സ്വാതന്ത്ര്യ പ്രഖ്യാപനമുണ്ടാകുന്നതിനു മുന്‍പ്തന്നെ നമ്മുടെ ഭരണഘടന രൂപീകരണത്തെക്കുറിച്ച്ആലോചിച്ചിട്ടുണ്ട്.

മത, വര്‍ഗ വേര്‍തിരുവുകള്‍ക്കതീതമായ ഭരണഘടന ഉണ്ടാക്കാനുള്ള പരിശ്രമം രണ്ടു വര്‍ഷവും ഒന്‍പതു മാസവും 18 ദിവസവും നീണ്ടുനിന്നു. രാജ്യത്തിനു ഒരൗദ്യോഗിക മതമില്ലാത്ത രീതിയില്‍, മതേതരമായി ഭരണഘടന സങ്കല്‍പിക്കപ്പെട്ടു. എന്നാല്‍ ഭൂരിപക്ഷ ന്യൂനപക്ഷ വിശ്വാസികളെ ഉള്‍ക്കൊണ്ട് പോകാനും അവരവരുടെ സംസ്‌കാരങ്ങളോട് കൂറുപുലര്‍ത്തി സമഭാവനയോടെ മുന്നോട്ടുപോകാനും ആഹ്വാനം ചെയ്യുന്നതായി ഭരണഘടനയുടെ സൂക്ഷ്മ വായന വ്യക്തമാക്കുന്നു. ഭരണഘടനയുടെ മുഖവുര തന്നെ സത്താപരമായി എന്താണ് ആ പ്രമാണത്തിന്റെ അവതരണ താത്പര്യമെന്ന് വ്യക്തമാക്കുന്നതാണ്. ജനങ്ങളാല്‍ എഴുതപ്പെട്ട എന്ന തുടക്കം അതിന്റെ മാനവിക മുഖമാണ് തുറക്കപ്പെടുന്നത്.

ദൈവനാമത്തില്‍ എന്ന് തുടങ്ങണമെന്ന് ശഠിച്ച എച്ച്.വി കമ്മത്തിന്റെ വാദമോ, പരമേശ്വര നാമത്തില്‍ വേണമെന്ന് വാദിച്ച ഗോവിന്ദ മാളവ്യയുടെ താല്‍പര്യമോ അല്ല ഇന്ത്യയുടെ മത നിരപേക്ഷ ഭരണ ഘടനാനിര്‍മാണ സമിതി പരിഗണിച്ചത്. ഇന്ത്യ-പാക് വിഭജനത്തിന്റെ വേരുകള്‍ ചെന്നെത്തുന്ന പരിസരം ഹിന്ദു-മുസ്‌ലിം വിദ്വേഷത്തിന്റേതാണ്. താല്‍പര്യമില്ലാതെ നാട് കടത്തപ്പെട്ടവര്‍ ഇരു ഭാഗത്തുമുണ്ട്. മാനവിക ചിന്തകളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ജയിച്ചടക്കിയതാണ് വിഭജനത്തിന്റെ കാതല്‍. ഇവിടെ നിരപരാധികളുടെ മനഃസാക്ഷി വായിക്കാന്‍ ഭരണഘടനാ നിര്‍മാണ സഭക്ക് കഴിഞ്ഞിട്ടുണ്ട്. പാകിസ്ഥാനിലേക്കു പോയവര്‍ തിരിച്ചുവന്നാല്‍ ഇന്ത്യന്‍ പൗരത്വം അവര്‍ക്കു നല്‍കിയേ തീരുവെന്ന് വാദിച്ച ബീഹാറുകാരന്‍ ബ്രിജേഷ് മിശ്രയെ ഓര്‍ക്കുന്നത് അതുകൊണ്ടാണ്. പൗരാവകാശങ്ങളുടെ നീണ്ട വിശദീകരണം 5 മുതല്‍ 11 വരെ അനുഛേദങ്ങള്‍ പറയുന്നത്. പൗരനെ എങ്ങനെ നാടുകടത്താമെന്നല്ല അവനെ എങ്ങനെ ഉള്‍ക്കൊള്ളാമെന്നതിന്റെ വിവരണമാണത്. എന്നാല്‍ ഭരണഘടനയുടെ പിറവിയില്‍ തന്നെ അതില്‍ അസഹിഷ്ണുത കാണിച്ചവരും ചോദ്യംചെയ്തവരുമുണ്ട്. രാഷ്ട്രത്തെ ഒറ്റക്കല്ലില്‍ കൊത്തിയെടുക്കാനുള്ള അവരുടെ ശ്രമത്തിന് കോളനി വാഴ്ചയുടെ പഴക്കമുണ്ട്. അവരുടെ താല്‍പര്യത്തിന് എതിരുനിന്ന പ്രധാന ശക്തി രാഷ്ട്ര പിതാവായിരുന്നു. മഹാത്മജിയെ വകവരുത്തിയതിലൂടെയും ഇപ്പോഴും വീണ്ടും വീണ്ടും കൊന്നുകൊണ്ടിരിക്കുന്നതിലൂടെയും അവരുടെ ലക്ഷ്യത്തിലേക്കു അടുത്തുകൊണ്ടിരിക്കുന്നു.

ബഹുസ്വര സങ്കര സംസ്‌കാരങ്ങളുടെ നിലനില്‍പ്പും വളര്‍ച്ചയും അംഗീകരിക്കാന്‍ കഴിയാത്തവര്‍ ഒരു രാഷ്ട്രമെന്ന നിലക്ക് രാഷ്ട്രരൂപീകരണത്തിന്റെ ചരിത്രമറിയാത്തവരും ദേശീയ പൈതൃകത്തിന്റെ ഘടന അറിയാത്തവരുമാണ്. ദ്രാവിഡ അടിത്തറയിലേക്ക് പിന്നീട് ഉള്‍ച്ചേര്‍ക്കപ്പെട്ട സംസ്‌കാരങ്ങളാണ് ആര്യ, ബൗദ്ധ പൗരസ്ത്യ, പൗരസ്‌ത്യേതര അടരുകള്‍. ഈ കൂടിക്കലര്‍ന്ന ബഹുപാളികളെ വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്ത ഒരു ചരിത്ര പശ്ചാത്തലം ബോധപൂര്‍വം മറന്നുകൊണ്ട് വ്യക്തികളുടെ പ്രാഥമിക പരിഗണനയിലുള്ള ഐച്ഛിക വിഷയമായ വസ്ത്രത്തിലും ഭക്ഷണത്തില്‍പോലും ഇടപെടുന്ന അവസ്ഥ സാമൂഹ്യഘടനയെ തകര്‍ക്കുമെന്നതില്‍ സംശയിക്കേണ്ടതില്ല. ഇന്ത്യയുടെ നാനാത്വത്തിലുള്ള ഏകത്വമെന്ന കാഴ്ചപ്പാട് അംഗീകരിക്കപ്പെടണം. ബഹുസ്വര സങ്കര സംസ്‌കാരം സംരക്ഷിക്കപ്പെട്ടുകൊണ്ടുള്ള ദേശീയ ബോധങ്ങളാണുണ്ടാകേണ്ടത്. മറിച്ചുള്ള വികാരങ്ങളെ ദേശീയതയെന്ന് വിളിക്കാന്‍ കഴിയില്ല.

ഇന്ത്യയുടെ ദേശീയ കവിയാണ് രവീന്ദ്രനാഥ ടാഗോര്‍. ടാഗോര്‍ ദേശീയതയെ നിര്‍വചിച്ചിട്ടുണ്ട്. അത് മാനവികതയില്‍ അധിഷ്ഠിതമാണ്. മാനവികതയില്ലാത്ത ദേശീയത ശാപമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അത് സകല തിന്മയുടെയും മൂലഹേതുവാകുമെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്ന് പുലര്‍ന്നിരിക്കുകയാണ്. മനുഷ്യത്വത്തിനപ്പുറമുള്ള രാജ്യ സ്‌നേഹത്തെപ്പോലും അദ്ദേഹം ശക്തിയായി അപലപിച്ചു. ശാന്തിനികേതനില്‍ താന്‍ നിര്‍മിച്ച സര്‍വകലാശാലയുടെ ആപ്തവാക്യം ‘യത്ര വിശ്വം ഭവത് ഏക നീഡം’ എന്നതായിരുന്നു. അഥവാ ഈ ലോകം മുഴുവന്‍ ഒരു പക്ഷികൂടായിതീരുക വിവിധ വര്‍ണങ്ങളില്‍, വൈവിധ്യമേറിയ കൊഞ്ചലുകളുള്ള കിളിക്കൂടായി ലോകം മാറണമെന്നാഗ്രഹിച്ചു അദ്ദേഹം.

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Continue Reading

columns

സത്യാന്വേഷി-പ്രതിഛായ

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്.

Published

on

‘അത് വക്കീലിനോട് ഇനി മുതല്‍ വാദിക്കരുതെന്ന് ആവശ്യപ്പെടുന്നതുപോലെയാണ്. ഒരു മാധ്യമപ്രവര്‍ത്തകനോട് എങ്ങനെയാണ് എഴുതരുതെന്ന് ആവശ്യപ്പെടാനാകുക? നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹമതിന് മറുപടി പറയാന്‍ ബാധ്യസ്ഥനാണ്. പക്ഷേ ഒരാള്‍ അഭിപ്രായം പറയുന്നതിനെ എങ്ങനെയാണ് മുന്‍കൂട്ടി എതിര്‍ക്കാന്‍കഴിയുക?’ സുപ്രീംകോടതിയിലെ പ്രമുഖന്യായാധിപന്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റേതാണ് ഈകുറിക്കുകൊള്ളുന്ന വാക്കുകള്‍. ‘ആള്‍ട്ട്‌ന്യൂസ് സ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ്‌സുബൈറിനെ സമൂഹമാധ്യമമായ ട്വിറ്ററില്‍ എഴുതുന്നതില്‍നിന്ന് തടയണമെന്ന ഉത്തര്‍പ്രദേശ് പൊലീസിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു രാജ്യത്തെ അത്യുന്നത നീതിപീഠം. സമൂഹമാധ്യമങ്ങളിലെ തെറ്റായവിവരങ്ങളുടെ വസ്തുതാന്വേഷകനായി പ്രസിദ്ധനായ സുബൈറിനെ തുടരെത്തുടരെ കേസുകളുമായി വരിഞ്ഞുമുറുക്കി കാലാകാലത്തേക്ക് തുറുങ്കിലടക്കാനും ബി.ജെ.പി സര്‍ക്കാരുകള്‍ക്കെതിരെ പ്രതികരിക്കാതിരിക്കാനുമായി ഇട്ട പദ്ധതിയെ പൊളിച്ചടുക്കുകയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്. നാലരക്കൊല്ലംമുമ്പ് ട്വീറ്റ്‌ചെയ്ത ഒരു വിഷയത്തിന്റെ പേരിലായിരുന്നു യു.പി സര്‍ക്കാര്‍ സുബൈറിനെ അറസ്റ്റ്‌ചെയ്ത് ജയിലിടച്ചത്. ജൂണ്‍ 27ന് അറസ്റ്റുചെയ്ത സുബൈറിനെ സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യത്തെതുടര്‍ന്ന് മോചിപ്പിച്ചത് ജൂലൈ 21നായിരുന്നു; കൃത്യം 23 ദിവസത്തിനുശേഷം. ഡല്‍ഹിക്കുപുറമെ യു.പിയില്‍ ആറു കേസുകളാണ് സുബൈറിനെതിരെ ചുമത്തിയത്. ഓരോ കേസിലും ജാമ്യം നേടുമ്പോള്‍ വൈകാതെ മറ്റൊരു കേസില്‍ അറസ്റ്റുരേഖപ്പെടുത്തി യുവാവിന്റെ മോചനം വൈകിക്കലായിരുന്നു തന്ത്രം. എന്നാല്‍ ഇത് തിരിച്ചറിഞ്ഞായിരുന്നു കോടതിയുടെ ഇടപെടല്‍. എഫ്.ഐ.ആറുകള്‍ റദ്ദാക്കിയില്ലെങ്കിലും എല്ലാകേസുകളും ഡല്‍ഹി കോടതിയിലേക്ക് മാറ്റാനും സുബൈറിന് ഇടക്കാലം ജാമ്യം നല്‍കി വിട്ടയക്കാനുമായിരുന്നു 21ലെ വിധി.

ഇന്ത്യയുടെ പാരമ്പര്യമാണ് സത്യം. മുണ്ഡകോപനിഷത്തിലെ ‘സത്യമേവ ജയതേ’ ആണ് രാജ്യത്തിന്റെ ഔദ്യോഗികചിഹ്നത്തില്‍ ആലേഖന ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ സത്യം കണ്ടെത്തി അവതരിപ്പിക്കുന്ന ആരും ആര്‍ഷഭാരത പാരമ്പര്യത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. മാധ്യമപ്രവര്‍ത്തകോട്, വിശേഷിച്ച് സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നവരോട് ബി.ജെ.പി ഭരണകൂടങ്ങള്‍ പൊലീസിനെ ഉപയോഗിച്ച് ചെയ്തുകൂട്ടുന്നതെന്തെല്ലാമാണെന്നതിന് മികച്ച തെളിവാണ് സുബൈറിന്റെ അറസ്റ്റും തുടര്‍ന്നുള്ള സംഭവങ്ങളും. എന്നാല്‍ ഇതിന് നേര്‍വിപരീതമായിരുന്നു രാഹുല്‍ഗാന്ധിക്കെതിരായി വ്യാജ വീഡിയോ സംപ്രേഷണംചെയ്തതിന് ‘ടൈംസ് നൗ’ ടി.വി അവതാരകന്‍ രോഹിത് രഞ്ജന് അനുകൂലമായ ബി.ജെ.പി സര്‍ക്കാരിന്റെ നീക്കം. രാഹുല്‍ഗാന്ധി രാജസ്ഥാനില്‍ ടെയ്‌ലറെ കൊലപ്പെടുത്തിയ യുവാക്കളെ കുട്ടികളല്ലേ എന്നു വിളിച്ചെന്ന വ്യാജ പ്രചാരണം നടത്തിയതിന് കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ പൊലീസ് രോഹിത്തിനെ അറസ്റ്റ്‌ചെയ്യാനെത്തിയപ്പോള്‍ മറ്റൊരു കേസ് ചുമത്തി അറസ്റ്റില്‍നിന്ന് രക്ഷിച്ചെടുക്കുകയായിരുന്നു ഡല്‍ഹി പൊലീസ്. പഴയ ഹിന്ദിസിനിമയിലെ ഒരു ഡയലോഗ് പങ്കുവെച്ചായിരുന്നു സുബൈറിന്റെ നാലരവര്‍ഷം മുമ്പത്തെ ട്വീറ്റ്. വിദ്വേഷ പ്രചാരകരോട് വിട്ടുവീഴ്ചയില്ലെന്നാണ് 33 കാരനായ സുബൈറിന്റെ സുധീര പ്രഖ്യാപനം.

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്. നിമിഷങ്ങളെന്നോണം വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്ന നുണ ഫാക്ടറികളുടെ ഓശാരത്തില്‍ അധികാരത്തിലെത്തുന്ന ഭരണകൂടങ്ങള്‍ക്കാണ് ആള്‍ട്ട്‌ന്യൂസ് പ്രധാനമായും വെല്ലുവിളിയുയര്‍ത്തിയത്. സുബൈറിന്റെ ഫാക്ട്‌ചെക് വാര്‍ത്തകള്‍ ലോകത്തെ ഉന്നതമാധ്യമങ്ങള്‍വരെ എടുത്തുകൊടുക്കാനാരംഭിച്ചു. പ്രവാചകനെതിരെ ബി.ജെ.പി വക്താവ് നൂപുര്‍ശര്‍മ നടത്തിയ വിവാദ പ്രസ്താവത്തിന്റെ വീഡിയോ അതേപടി ആള്‍ട്ട്‌ന്യൂസ് പ്രസിദ്ധപ്പെടുത്തിയതാണ് സത്യത്തില്‍ സുബൈറിനെ നോട്ടമിട്ടിരുന്ന ബി.ജെ.പി നേതാക്കളെ പെട്ടെന്ന് പൊലീസിനെ വിട്ട് അറസ്റ്റുചെയ്യാന്‍ നിര്‍ബന്ധിച്ചത്. എന്നാല്‍ ഇതാണ് കാരണമെന്ന് പറയാതെ നാലര വര്‍ഷം മുമ്പത്തെ കാര്യമാണ് പറഞ്ഞതെന്നുമാത്രം. വിവാഹേതര ബന്ധമുണ്ടെന്നതിന് ഭാര്യയെ ഭര്‍ത്താവ് മര്‍ദിക്കുന്നതിന്റെ ദൃശ്യം കാട്ടി അത് ‘ലൗ ജിഹാദാ’ണെന്ന് പ്രചരിപ്പിക്കുന്നവരെപോലുള്ളവരെയും സുബൈര്‍ തുറന്നുകാട്ടി. മേയില്‍ ജ്ഞാന്‍വ്യാപി പള്ളി വിവാദത്തിലും തീവ്ര ഹിന്ദുത്വവാദികള്‍ക്കെതിരെ സുബൈര്‍ നിരവധി പോസ്റ്റുകളിട്ടിരുന്നു. ദേശീയ മാധ്യമങ്ങളിലെ അവതാരകരുടെ തനിനിറം തുറന്നുകാട്ടുകയും സുബൈറിന്റെ പ്രധാന ജോലിയായിരുന്നു. സുബൈറിന്റെ വരുമാനം ലാഭം പ്രതീക്ഷിക്കാതെ സംഭാവനയിലൂടെ പ്രവര്‍ത്തിക്കുന്ന ആള്‍ട്ട്‌ന്യൂസില്‍നിന്ന് കിട്ടുന്ന തുച്ഛമായ വേതനമാണ്. സ്ഥാപനത്തിന്റെ ഉടമകളായ പ്രാവ്ദ മീഡിയ ഫൗണ്ടേഷന്റെ ഡയറക്ടര്‍മാരിലൊരാളാണിപ്പോള്‍. ബെംഗളൂരുവില്‍ ജനിച്ച സുബൈറിന്റെ സ്‌കൂള്‍-കോളജ് വിദ്യാഭ്യാസവും അവിടെയായിരുന്നു.

Continue Reading

columns

ജനാധിപത്യ പോരാട്ടങ്ങളുടെ വിജയം- പി.എം.എ സലാം

വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.

Published

on

വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.

വഖഫ് സംരക്ഷണ റാലിക്ക് ശേഷം വളരെ മോശമായ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയമാണ് സി.പി.എം പയറ്റിയത്. കേരളത്തിലെ മുസ്‌ലിംകളുടെ അട്ടിപ്പേറവകാശം മുസ് ലിംലീഗിനില്ലെന്ന് പറഞ്ഞ് മുസ്‌ലിംലീഗിനെയും മതസംഘടനകളെയും ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തിയത്. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ എല്ലാ മത സംഘടനകളും അംഗങ്ങളായ മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി വഖഫ് നിയമന വിഷയത്തില്‍ പലതവണ മുഖ്യമന്ത്രിയെ കണ്ടിരുന്നു. മുസ്‌ലിം സംഘടനകള്‍ ഒറ്റക്കെട്ടായാണ് ഈ ആവശ്യത്തിനുവേണ്ടി നിലകൊണ്ടത്. എന്നാല്‍ അതിനെയൊന്നും സര്‍ക്കാര്‍ ഗൗനിച്ചില്ല. മതസംഘടനകള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിച്ചതോടൊപ്പം തീരുമാനത്തില്‍നിന്ന് പിന്നോട്ടില്ലെന്ന മട്ടിലാണ് നിയമസഭയില്‍ മന്ത്രിമാര്‍ പോലും സംസാരിച്ചത്.

എന്നാല്‍ ഒരു ഘട്ടത്തിലും സമരത്തില്‍നിന്ന് പിന്തിരിയാന്‍ മുസ്‌ലിംലീഗ് തയ്യാറായില്ല. കേന്ദ്ര വഖഫ് ആക്ടിന് വിരുദ്ധമായി കേരളത്തില്‍ മാത്രം വിവേചനത്തിന്റെ ഈ നിയമം അനുവദിക്കില്ലെന്ന് മുസ്‌ലിംലീഗ് അസന്നിഗ്ധമായി വ്യക്തമാക്കി. വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നതിനെ ന്യായീകരിച്ച്‌കൊണ്ട് സി.പി.എം നേതാക്കളും സൈബര്‍ സഖാക്കളും ധാരാളം എഴുതി. പലപ്പോഴും അനാവശ്യമായി മുസ് ലിം ലീഗിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും ഇവര്‍ ശ്രമിച്ചു. വഖഫ് ബോര്‍ഡില്‍ യു.ഡി.എഫ് അമുസ്‌ലിം നിയമനം നടത്തിയിട്ടുണ്ടെന്ന പച്ചക്കള്ളം അടിച്ചിറക്കി. പി.എസ്.സിക്ക് വിടാനുള്ള തീരുമാനം വഖഫ് ബോര്‍ഡ് ഏകകണ്ഠമായി സ്വീകരിച്ചതാണെന്ന് മുഖ്യമന്ത്രി പോലും നുണ പറഞ്ഞു. കേരളത്തിലെ വന്ദ്യവയോധികരായ മതസംഘടനാ നേതാക്കള്‍ പലപ്പോഴായി മുഖ്യമന്ത്രിയെ കണ്ടെങ്കിലും ഉറപ്പ് നല്‍കുകയല്ലാതെ ഒന്നും നടന്നില്ല. ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ മുസ്‌ലിംലീഗ് അംഗങ്ങള്‍ വഖഫ് നിയമന തീരുമാനം പിന്‍വലിക്കാന്‍ പലതവണ ആവശ്യപ്പെട്ടു. ഒടുവില്‍ ഗത്യന്തരമില്ലാതെയാണ് ഇപ്പോള്‍ തീരുമാനം പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചിരിക്കുന്നത്. മുസ്‌ലിംലീഗിന്റെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പ് നല്‍കിയത്.

ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ വഖഫ് ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഏറ്റവുമൊടുവില്‍ കഴിഞ്ഞ ജൂണ്‍ 28ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സംസ്ഥാന കമ്മിറ്റി ധര്‍ണ സംഘടിപ്പിച്ചു. മതസംഘടനാ നേതാക്കളോട് പച്ചക്കള്ളം പറഞ്ഞ് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയും കൂട്ടരും പലപ്പോഴായി ശ്രമിച്ചത്. 2016 ല്‍ തന്നെ എല്ലാ മുസ്‌ലിം മത സംഘടനകളും മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കീഴില്‍ ഒന്നിച്ച് ഗവര്‍ണറെ പോയി കാണുകയും സര്‍ക്കാര്‍ നീക്കത്തിനെതിരെ ശബ്ദമുയര്‍ത്തുകയും ചെയ്തിരുന്നു. കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരവും നടത്തി. മുഖ്യമന്ത്രിക്കും നിവേദനം നല്‍കി. നിയമസഭക്ക് അകത്ത് മുസ്‌ലിംലീഗിന്റെയും പ്രതിപക്ഷത്തിന്റെയും ശക്തമായ പ്രതിഷേധം ഉണ്ടായി. ബില്ല് വരുന്ന സമയത്തും പാസ്സാക്കുന്ന സമയത്തും ശക്തമായ ഭാഷയില്‍ തന്നെ പ്രതിപക്ഷം എതിര്‍പ്പറിയിച്ചിരുന്നു. ഇതെല്ലാം നിയമസഭാ രേഖയിലുള്ളതാണ്. എന്നാല്‍ അതെല്ലാം മറന്നുകൊണ്ടാണ് മുഖ്യമന്ത്രി കള്ളം പറഞ്ഞത്.

നിയമസഭ പാസ്സാക്കിയ നിയമം ആയതുകൊണ്ട് നിയസമഭയില്‍ തന്നെ അവതരിപ്പിച്ച് തിരുത്തണമെന്നാണ് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടത്. കോഴിക്കോട്ട് നടന്നത് സമരപ്രഖ്യാപനം മാത്രമായിരുന്നു. പിന്നീട് നിരന്തര സമരങ്ങളുടെ ദിവസങ്ങളായിരുന്നു. പ്രതിസന്ധികള്‍ ഏറെയുണ്ടായിട്ടും നിയമം പിന്‍വലിക്കും വരെ മുസ്‌ലിം ലീഗ് സമര രംഗത്ത് ഉറച്ചുനിന്നു. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ തിരുവനന്തപുരത്ത് മുസ്‌ലിംലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സര്‍ക്കാര്‍ പിന്മാറും വരെ സമരം തുടരുമെന്ന് ഈ പരിപാടിയില്‍ നിയമസഭാ പാര്‍ട്ടി ലീഡര്‍ പി.കെ കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചു. കോഴിക്കോട് നടത്തിയ വഖഫ് സംരക്ഷണ റാലിക്ക് ശേഷം രണ്ടാം ഘട്ടമായി പഞ്ചായത്ത്, മുനിസിപ്പല്‍, മേഖലാ കേന്ദ്രങ്ങളില്‍ സമര സംഗമങ്ങള്‍ സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് നടന്ന പ്രതിഷേധ പരിപാടികളായിരുന്നു സമരത്തിന്റെ മൂന്നാം ഘട്ടം.

ഇടക്കാലത്ത് കോവിഡ് വ്യാപകമായപ്പോള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് വഖഫ് സംരക്ഷണ പ്രക്ഷോഭം തുടര്‍ന്നു. മുസ്‌ലിംലീഗിന്റെ വഖഫ് സംരക്ഷണ പ്രക്ഷോഭത്തില്‍ സഹികെട്ട സര്‍ക്കാര്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന കുറ്റം ചുമത്തി പ്രാദേശികമായി കേസുകളെടുത്തു. കോഴിക്കോട് നടന്ന മഹാറാലിക്ക് ശേഷം പതിനായിരം പേര്‍ക്കെതിരെ കേസെടുത്തായിരുന്നു പ്രതികാര നടപടി. വഖഫ് സംരക്ഷണ പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായി മുസ്‌ലിം ലീഗ് കലക്ടറേറ്റ് മാര്‍ച്ചുകളും സംഘടിപ്പിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.