Connect with us

columns

ചൈനയും നെഹ്‌റുവും മോദിയും

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 131ാം ജന്മവാര്‍ഷിക ദിനത്തില്‍ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ആളുകള്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുവെങ്കിലും കിംവദന്തി മാത്രം പരത്തുന്ന ചില കുപ്രസിദ്ധ ഐ.ടി സെല്ലുകള്‍ അവരുടെ വൃത്തികെട്ട ഏര്‍പ്പാടുകള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു

Published

on

വിദ്യാഭൂഷണ്‍ റാവത്ത്

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 131ാം ജന്മവാര്‍ഷിക ദിനത്തില്‍ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ആളുകള്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുവെങ്കിലും കിംവദന്തി മാത്രം പരത്തുന്ന ചില കുപ്രസിദ്ധ ഐ.ടി സെല്ലുകള്‍ അവരുടെ വൃത്തികെട്ട ഏര്‍പ്പാടുകള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. എന്നാല്‍, തീര്‍ച്ചയായും നെഹ്‌റുവിനെ തരംതാഴ്ത്താനുള്ള ശ്രമങ്ങള്‍ വിജയിച്ചില്ല. അദ്ദേഹത്തെ വെറുക്കുന്നവരേക്കാള്‍ കൂടുതല്‍ അദ്ദേഹം ജനപ്രിയനും ജനകീയനുമായിമാറിയിരിക്കുന്നു.
ഇന്ത്യയുടെ സ്വാതന്ത്ര്യസമര കാലത്തെ സുപ്രധാന വ്യക്തിയായിരുന്നു നെഹ്‌റു. അദ്ദേഹത്തിന്റെ സമകാലികരില്‍ മിക്കവരേക്കാളും വിശാലമായ ചിന്താഗതിക്കാരനും ഭാവിയെക്കുറിച്ച് മികച്ച കാഴ്ചപ്പാടുകള്‍ വെച്ചുപുലര്‍ത്തിയ ആളുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന് പോരായ്മകള്‍ ഇല്ലെന്നും ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം നേടിത്തന്ന വ്യക്തി അദ്ദേഹം മാത്രമാണെന്നും ആരും ഇവിടെ വാദിക്കുന്നില്ല. ഒന്‍പതു വര്‍ഷത്തിലേറെ അദ്ദേഹം ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്. എന്തൊക്കെയായാലും, സ്വാതന്ത്ര്യ സമരത്തിലെ നെഹ്‌റുവിന്റെ പങ്കും ഇന്ത്യയുടെ പ്രധാനമന്ത്രിയെന്ന നിലയിലുള്ള നെഹ്‌റുവും രണ്ടും രണ്ട് വ്യത്യസ്ത കാര്യങ്ങളാണ്. അതുകൊണ്ടുതന്നെ, അവയെ വ്യത്യസ്തമായിത്തന്നെ വിശകലനം ചെയ്യേണ്ടത് പ്രധാനമാണ്.
ഒരു പ്രസ്ഥാനത്തെ നയിക്കുന്നതും ഒരു രാഷ്ട്രം കെട്ടിപ്പടുക്കുന്നതും വ്യത്യസ്തമായ കാര്യങ്ങളാണ്. പലപ്പോഴും പ്രസ്ഥാന നേതാക്കള്‍ ഭരണത്തില്‍ ഇരിപ്പിടം കിട്ടുമ്പോള്‍ ദയനീയമായി പരാജയപ്പെടാറുണ്ട്. കൊളോണിയല്‍ വിരുദ്ധ പോരാട്ടത്തിലെ പല സമകാലികരും പ്രമുഖരും അവരുടെ രാജ്യങ്ങളില്‍ സൂപ്പര്‍ ഹീറോകളായിരുന്നു, അവര്‍ അധികാരം തങ്ങളിലേക്ക് കേന്ദ്രീകരിക്കുകയുണ്ടായി. എന്നാല്‍, സ്വയം സ്ഥാപനങ്ങളായിത്തീര്‍ന്ന അത്തരക്കാരില്‍നിന്ന് വ്യത്യസ്തമായി ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനായി ഒന്നിലധികം സ്ഥാപനങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു നെഹ്‌റു ചെയ്തത്.
ഒരു നേതാവ് അധികകാലം അധികാരത്തിലിരുന്നാല്‍, കൂടുതല്‍ വിമര്‍ശനങ്ങള്‍ ഉണ്ടാകുമെന്നും ജനങ്ങള്‍ വ്യത്യസ്ത പതിപ്പുകളിലുള്ള ആളുകളാണെന്നും തീര്‍ച്ചയാണ്. സ്വാതന്ത്ര്യസമര പോരാട്ടങ്ങളില്‍ മുന്നില്‍നിന്ന് നയിച്ച നേതാക്കളില്‍ ഭൂരിഭാഗവും ആദ്യത്തെ അഞ്ചാറ് വര്‍ഷത്തിനുള്ളില്‍ ഈ ലോകം വെടിഞ്ഞിരുന്നു. 1948 ജനുവരിയില്‍ മഹാത്മാഗാന്ധി നാഥുറാം ഗോദ്‌സെയാല്‍ കൊല്ലപ്പെട്ടു, 1950 ഡിസംബറില്‍ പട്ടേല്‍ അന്തരിച്ചു, 1956ല്‍ ബാബാസാഹിബ് അംബേദ്കര്‍ അന്തരിച്ചു, രാജ്യത്തെ നയിക്കാന്‍ സുബാഷ് ചന്ദ്രബോസ് ഉണ്ടായിരുന്നില്ല. അതിനാല്‍, ജനങ്ങളുടെ പ്രതീക്ഷകള്‍ മുഴുവന്‍ നെഹ്‌റുവിലായിരുന്നു കേന്ദ്രീകരിക്കപ്പെട്ടിരുന്നത്. നെഹ്‌റു ജനകീയനും ജനാധിപത്യവാദിയുമായിരുന്നു. അദ്ദേഹം മറ്റുള്ളവരെപ്പോലെ കേവലം ഒരു വാചാടോപിയായിരുന്നില്ല, മറിച്ച് സമഗ്രമായ ഒരു ജനാധിപത്യവാദിതന്നെയായിരുന്നു.
അദ്ദേഹം പാര്‍ലമെന്റില്‍ ഇരിക്കുമ്പോഴൊക്കെ പ്രധാനപ്പെട്ട സംവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നു. ഇന്ത്യന്‍ എക്‌സപ്രസില്‍ പി. രാമന്‍ എഴുതിയ വിശദമായ കുറിപ്പില്‍ 1961 ആഗസ്റ്റ് 16 മുല്‍ 1962 ഡിസംബര്‍ 12 വരെയുള്ള കാലയളവിലെ സുപ്രധാന നീക്കങ്ങളെക്കുറിച്ച് വിവരിക്കുന്നുണ്ട്. ‘ചൈനയെക്കുറിച്ച് മാത്രം 32 സ്റ്റേറ്റ്‌മെന്റുകള്‍ അദ്ദേഹം നടത്തുകയുണ്ടായി. ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തെക്കുറിച്ച് 1.04 ലക്ഷം വാക്കുകള്‍ നെഹ്‌റു പാര്‍ലമെന്റില്‍ സംസാരിക്കുകയുണ്ടായി. അത് 200 ഓളം പ്രിന്റഡ് പേജുകളിലായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. അതേ ലേഖനത്തില്‍ പാര്‍ലമെന്റിലെ നെഹ്‌റുവിന്റെ പ്രസ്താവന ഇപ്രകാരം ഉദ്ധരിക്കുന്നു. എനിക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം വേണം. ഒന്നാമതായി, ഈ സഭയെ അറിയിക്കാതെ ഒന്നും ഞാന്‍ ചെയ്യില്ലെന്ന് ഉറപ്പ്തരുന്നു. രണ്ടാമതായി, ഇന്ത്യയുടെ മഹത്വത്തെ അപകീര്‍ത്തിപ്പടുത്തുന്ന ഒന്നും ചെയ്യില്ലെന്ന് നാം സമ്മതിക്കണം. മറ്റുള്ള കാര്യങ്ങള്‍ക്ക് എനിക്ക് സ്വാതന്ത്ര്യം വേണം’. (ലോക്‌സഭ ആഗസ്റ്റ് 14, 1962).
ഗല്‍വാന്‍ വാലി പ്രശ്‌നത്തിന്റെയും ഇന്ത്യയിലെ ചൈനീസ് ആക്രമണത്തിന്റെയും പശ്ചാത്തലത്തില്‍ നമുക്ക് ഈ ചോദ്യം ഉന്നയിക്കാം. നിലവിലെ ഭരണകൂടം പാര്‍ലമെന്റില്‍ ഇതിനെക്കുറിച്ച് എത്ര തവണ സംസാരിച്ചിട്ടുണ്ട്? മിക്ക വിവരങ്ങളും കോണ്‍ഫിഡന്‍ഷ്യല്‍ (രഹസ്യസ്വഭാവമുള്ളത്) ആണെന്ന വ്യാജേനെ പങ്കുവെക്കുന്നില്ല. ഈ വിഷയം ഗൗരവമായി പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി മുന്നോട്ട് വന്നിട്ടുപോലുമില്ല. സര്‍ക്കാറിനെ ചോദ്യം ചെയ്യുകയോ വിമര്‍ശിക്കുകയോ ചെയ്യുന്നവര്‍ ഉടനടി ദേശവിരുദ്ധനായി പ്രഖ്യാപിക്കപ്പെടുന്നു. ഒരു നിലക്കുള്ള ചോദ്യങ്ങളും സര്‍ക്കാര്‍ അനുവദിക്കുന്നില്ല. പബ്ലിക്ക് ഡൊമൈനില്‍ ഇത്തരം ചര്‍ച്ചകള്‍ ഉയര്‍ത്തിക്കൊണ്ടുവരിക പോലും സര്‍ക്കാര്‍ ചെയ്യുന്നില്ല.
ചൈനീസ് നയം തെറ്റായി കൈകാര്യം ചെയ്തു എന്ന പേരിലാണ് നെഹ്‌റു ആക്രമിക്കപ്പെട്ടത്. വലതുപക്ഷ ട്രോളുകളും ഐ.ടി സെല്ലില്‍ നിന്നുള്ള തെറ്റായ വിവരങ്ങളും ചൈനീസ് നയത്തിലെ പരാജയത്തിന്റെ പേരില്‍ നെഹ്‌റുവിനെ ആക്രമിച്ചുകൊണ്ടിരുന്നു. നെഹ്‌റുവിനെ ചൈന വഞ്ചിച്ചുവെങ്കിലും അദ്ദേഹത്തിന്റെ ടിബറ്റ് നയം സുദൃഢമായതായിരുന്നു. അതില്‍ നിന്നും ഒരിക്കലും പിന്മാറാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. എന്ത്‌കൊണ്ടാണ് ചൈന ഒരു രാജ്യത്തെയും തങ്ങളിലേക്ക് നോക്കാന്‍ ആഗ്രഹിക്കാത്തത് എന്നതിനെക്കുറിച്ച് വ്യക്തമായി തുറന്ന്പറഞ്ഞ നെഹ്‌റുവിന്റെ അന്താരാഷ്ട്ര മാധ്യമങ്ങളുമായുള്ള അഭിമുഖങ്ങള്‍ കാണാം. അപ്പോഴും ടിബറ്റിനോടുള്ള ഉത്തരവാദിത്വത്തില്‍നിന്ന് നെഹ്‌റു ഒരിക്കലും ഒഴിഞ്ഞുമാറിയിരുന്നില്ല. ആത്മീയ നേതാവ് ദലൈലാമ ഉള്‍പ്പെടെയുള്ള ടിബറ്റന്‍ സുഹൃത്തുക്കള്‍ക്ക് നല്‍കിയ അഭയം അക്കാലത്തെ ശക്തമായ പ്രസ്താവനയായിരുന്നു. നെഹ്‌റു അത് പാലിക്കുകയും അവസാനംവരെ തുടരുകയും ചെയ്തു. അദ്ദേഹം ഒരിക്കലും തന്റെ നിലപാട് മാറ്റി സമാധാനത്തിനായി നിരന്തരം സംസാരിച്ചിരുന്നില്ല. അക്കാലത്ത് നമ്മുടെ സേന സജ്ജരായിരുന്നില്ലെന്നും നാം മനസ്സിലാക്കണം. ഇന്ത്യയെ സാമ്പത്തികമായി കെട്ടിപ്പടുക്കുന്നതിലായിരുന്നു നെഹ്‌റുവിന്റെ ശ്രദ്ധ. അദ്ദേഹം ഒരിക്കലും അതില്‍ വിട്ടുവീഴ്ച ചെയ്തില്ല. അവിടെയാണ് പഞ്ചവത്സര പദ്ധതിയുടെ പ്രാധാന്യം മനസ്സിലാവുന്നത്.
ദീര്‍ഘവീക്ഷണമില്ലാത്ത ഇന്നത്തെ നേതൃത്വവുമായി ഇത് താരതമ്യം ചെയ്യുക, ചൈന എങ്ങനെ പ്രതികരിച്ചുവെന്ന് അറിഞ്ഞിട്ടും, നരേന്ദ്ര മോദി ചൈനയെ വിശ്വസിക്കുന്നത് തുടരുകയും ചൈനീസ് പ്രധാനമന്ത്രിയെ പ്രീതിപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ചൈനീസ് അക്രമണത്തിന്‌ശേഷം നമ്മുടെ പ്രധാനമന്ത്രി ചൈനയെക്കുറിച്ച് ഒരക്ഷരം പറഞ്ഞിരുന്നില്ല. അതിര്‍ത്തിയില്‍ സൈനികരെ സന്ദര്‍ശിക്കുമ്പോഴോ പൊതുയോഗങ്ങളിലോ ചൈനയെ എതിര്‍ത്ത്‌കൊണ്ട് അദ്ദേഹം ഒരു പരാമര്‍ശം പോലും നടത്തിയിട്ടില്ല. പാക്കിസ്താനുമായാണ് ഈ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതെങ്കില്‍ പാക്കിസ്താനെ ഭൂമിയില്‍നിന്ന് തന്നെ ഉന്മൂലനം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്ന തരത്തില്‍ നരേന്ദ്ര മോദിയും ഐ.ടി സെല്ലുകളും മുന്നോട്ടുവരുമായിരുന്നു. സമാധാനത്തിനും ഐക്യത്തിനും ദലൈലാമ നല്‍കിയ സംഭാവനകള്‍ക്ക് ലോകം മുഴുവന്‍ അദ്ദേഹത്തെ അഭിവാദ്യം ചെയ്തപ്പോഴും പ്രധാനമന്ത്രി ഇതുവരെ അഭിവാദ്യം ചെയ്യാന്‍ തയ്യാറായിട്ടില്ല. ടിബറ്റിന്റെയും ബുദ്ധമതത്തിന്റെയും പ്രാധാന്യം സര്‍ക്കാര്‍ ഇപ്പോള്‍ മനസ്സിലാക്കുന്നുവെങ്കിലും ദലൈലാമയെക്കുറിച്ചുള്ള നിശബ്ദത, നിലവിലെ ഭരണകൂടം ഈ വിഷയത്തെ എങ്ങനെയാണ് കാണുന്നതെന്നതിന്റെ സൂചനയാണ്.
അയല്‍ക്കാരുമായി നല്ല ബന്ധം വേണമെന്ന് നെഹ്‌റു ആഗ്രഹിച്ചിരുന്നു. മതപരമായ വിഭജനം നടന്നിട്ടും അദ്ദേഹം ഒരിക്കലും മതവിദ്വേഷം പ്രകടിപ്പിച്ചിരുന്നില്ല. പാക്കിസ്താന്‍ നേതൃത്വവുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ അദ്ദേഹം ശ്രമിച്ചു. നെഹ്‌റുവിന്റെ പ്രസംഗങ്ങളും അക്ഷരങ്ങളുമെല്ലാം ഇപ്പോള്‍ നമ്മുടെ മുന്നിലുണ്ട്, ആധുനിക ഇന്ത്യയുടെ നിര്‍മാതാവ് എന്ന് വിളിക്കാവുന്ന ആ മനുഷ്യന്റെ വ്യക്തിത്വത്തിലേക്ക് അത് കൂടുതല്‍ വെളിച്ചം വീശുമെന്ന് ഉറപ്പാണ്.
ഡോ. ബാബാ സാഹിബ് അംബേദ്കര്‍, ജവഹര്‍ലാല്‍ നെഹ്‌റു എന്നിവരാണ് ആധുനിക ഇന്ത്യയില്‍ നമ്മുടെ ജീവിതത്തെയും വിധികളെയും രൂപപ്പെടുത്തിയ രണ്ടുപേര്‍. പ്രത്യയശാസ്ത്രപരമായി അവരുടെ രാഷ്ട്രീയ ഇടപെടലുകള്‍ അഭിനന്ദനാര്‍ഹമാണ്. രണ്ടു പേര്‍ക്കും ശാസ്ത്രീയ സ്വഭാവവും ജനാധിപത്യത്തോടുള്ള ബഹുമാനവും സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകളും ഉണ്ടായിരുന്നു. ബാബാസാഹിബ് അംബേദ്കര്‍ ബുദ്ധമതത്തെ അതിന്റെ ജന്മസ്ഥലത്ത് പുനരുജ്ജീവിപ്പിച്ച്‌കൊണ്ട് രാജ്യത്തിന് വലിയ സേവനം ചെയ്ത മനുഷ്യനാണെങ്കില്‍, നെഹ്‌റുവിനും ബുദ്ധനോടും ബുദ്ധമതത്തോടും അതിയായ സ്‌നേഹമുണ്ടായിരുന്നു.
നെഹ്‌റുവിന് ഒരു സ്വേച്ഛാധിപതിയാകാമായിരുന്നു. അദ്ദേഹം എല്ലായ്‌പ്പോഴും അതിര്‍ത്തി പ്രദേശങ്ങളിലേക്ക് യാത്ര ചെയ്തിരുന്നുവെങ്കിലും ഒരു സൈനിക വേഷത്തില്‍ അദ്ദേഹത്തെ ഒരിക്കലും കണ്ടില്ല. ജനാധിപത്യം മാനദണ്ഡങ്ങളോടും മൂല്യങ്ങളോടും അദ്ദേഹം എപ്പോഴും വിശ്വസ്തനായിത്തന്നെ തുടര്‍ന്നു. അദ്ദേഹത്തെപ്പോലെ ജനപ്രീതി നേടിയ ഒരു നേതാവിന് വ്യക്തിഗതമായ സ്ഥാപനങ്ങള്‍ സൃഷ്ടിക്കല്‍ വളരെ എളുപ്പമായിരുന്നു, പക്ഷേ അദ്ദേഹം അതിന് തുനിഞ്ഞില്ല. എതിരാളികള്‍ അദ്ദേഹത്തെ പല വഴികളിലും പരിഹസിച്ചിരുന്നുവെങ്കില്‍ പോലും അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തോടും അറിവിനോടുമുള്ള പ്രതിബദ്ധതയെ ആര്‍ക്കും വെല്ലുവിളിക്കാനായില്ല. ജയപ്രകാശും രാംമനോഹര്‍ ലോഹ്യയും ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയാകണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ഡോ. അംബേദ്കര്‍ ഇന്ത്യയുടെ രാഷ്ട്രപതിയാകണമെന്നും നെഹ്‌റു ആഗ്രഹിച്ചു. പക്ഷേ, കേവലം ഒരു ആചാരപരമായ തലവനായി സ്വയം ഒതുങ്ങാന്‍ അംബേദ്കര്‍ ആഗ്രഹിക്കാത്തതിനാല്‍ അദ്ദേഹം അത് നിരസിക്കുകയുണ്ടായി. അദ്ദേഹത്തെ അപമാനിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നവരെ പുതിയ തലമുറ ചോദ്യംചെയ്യണം. എന്തുകൊണ്ടാണ് അവര്‍ അദ്ദേഹത്തെ വെറുക്കുന്നതെന്ന വളരെ ലളിതമായ ചോദ്യം ചോദിക്കുക. അദ്ദേഹത്തിന്റെ സഹോദരിയായ വിജയലക്ഷ്മി പണ്ഡിറ്റിനെ കെട്ടിപ്പിടിക്കുന്നതോ എഡ്വിന മൗണ്ട് ബാറ്റനിനൊപ്പമുള്ളതോ പുകവലിക്കുന്നതോ ഒക്കെയായ ചിത്രങ്ങളെടുത്ത് അവര്‍ വരും. ഈ ഫോട്ടോഗ്രാഫുകളാണ് അദ്ദേഹത്തെ വൃത്തികെട്ടവനായി ചിത്രീകരിക്കാന്‍ അവര്‍ ഉപയോഗിക്കുന്നത്. നിര്‍ഭാഗ്യവശാല്‍, രണ്ട് വ്യക്തികള്‍ക്ക് ഒന്നിച്ച് ഇരിക്കാനും പരസ്പരം ചര്‍ച്ച ചെയ്യാനും ജീവിതം ആസ്വദിക്കാനുമുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് അവര്‍ മനസ്സിലാക്കുന്നില്ല. അവരുടെ പരിമിതമായ ധാരണകള്‍ക്കകത്ത്‌നിന്നുകൊണ്ടാണ് അവര്‍ ചിന്തിക്കുന്നത്. സെലിബ്രിറ്റികളുടെയും പബ്ലിക്ക് ഫിഗറുകളുടേയും വ്യക്തിജീവിതം വലിയ രീതിയില്‍ ശ്രദ്ധ ആകര്‍ഷിക്കപ്പടാറുണ്ട്. പക്ഷേ, പലപ്പോഴും അത് ന്യായത്തിന്റെ അടിസ്ഥാനത്തിലായിരിക്കില്ല, അവരെ വ്യക്തിഹത്യ ചെയ്യുന്നതിനും ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനുമാണത് കൂടുതലായും ഉണ്ടാവുക. സന്ദര്‍ഭങ്ങള്‍ അറിയാതെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നത് അപകടകരമാണ്. എന്തായാലും, ഐ.ടി സെല്ലുകള്‍ പ്രചരിപ്പിക്കുന്ന വ്യക്തി ജീവിതമാണ് മാതൃകയും ഉദാഹരണങ്ങളുമാകുന്നതെങ്കില്‍ വര്‍ത്തമാനകാലത്ത് അവര്‍ ആരാധനാപൂര്‍വം കൊണ്ടുനടക്കുന്ന പല രാഷ്ട്രീയക്കാരെയും പ്രതിരോധിക്കല്‍ തീര്‍ച്ചയായും അവര്‍ക്ക് പ്രയാസമാകും. പാവപ്പെട്ട ഐ.ടി സെല്‍ കിംവദന്തിക്കാരന് സ്ത്രീകള്‍ക്ക് ഇവിടെ സ്വന്തമായി ഒരു ഏജന്‍സി ഉണ്ടെന്നും അവര്‍ക്ക് വേണ്ടി സംസാരിക്കാമെന്നും മനസ്സിലാകുന്നില്ല. പ്രതിരോധിക്കാന്‍ ഇവിടെയില്ലാത്ത ഒരാളെക്കുറിച്ച് അപകീര്‍ത്തി പ്രചാരണങ്ങള്‍ നടത്തുന്നതിനേക്കാള്‍ അവകാശങ്ങള്‍ ധ്വംസിക്കപ്പെടുന്ന മറ്റുപല സ്ത്രീകളെക്കുറിച്ചും ഐ.ടി സെല്ലിന് സംസാരിക്കാം.
നെഹ്‌റുവിനെ ചോദ്യം ചെയ്യാനോ വിമര്‍ശിക്കാനോ കഴിയില്ലെന്ന് ആരും പറയില്ല. എന്നാല്‍, ഒരു പത്രസമ്മേളനത്തില്‍ പോലും സ്വതന്ത്രമായി അഭിസംബോധന ചെയ്യാത്ത, ചോദ്യങ്ങള്‍ ചോദിക്കാന്‍ ആഗ്രഹിക്കാത്ത നേതാവിന്റെ അണികളില്‍ നിന്നാണ് ഈ ചോദ്യങ്ങള്‍ വരുന്നത്. തന്റെ രാഷ്ട്രീയ എതിരാളികളെ നിന്ദിക്കാനായിരുന്നില്ല നെഹ്‌റു മാധ്യങ്ങളെ ഉപയോഗിച്ചിരുന്നത്. അദ്ദേഹം മികച്ചൊരു രാഷ്ട്രീയ നേതാവും പ്രധാനമന്ത്രിയും ആവുന്നതോടൊപ്പം മികച്ച സാഹിത്യകാരന്‍ കൂടിയായിരുന്നു. എപ്പോഴും അദ്ദേഹത്തിന്റെ പുസ്തകങ്ങളും ലേഖനങ്ങളും വായിക്കാനും പ്രസംഗങ്ങള്‍ കേള്‍ക്കാനും നാം ഇഷ്ടപ്പെടുന്നു.
എതിരാളികള്‍ എന്തുപറഞ്ഞാലും നെഹ്‌റുവിന്റെ കാല്‍പ്പാടുകള്‍ എല്ലായ്‌പ്പോഴും നമ്മുടെ ജനാധിപത്യത്തില്‍ ഉണ്ടായിരിക്കും. കാരണം, മറ്റുള്ളവരുമായി ചേര്‍ന്ന് അദ്ദേഹം സ്ഥാപിച്ചെടുത്ത പല സ്ഥാപനങ്ങളും ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ഇവിടെ ഉണ്ടാകും. ഇപ്പോള്‍ നാം പാതി ജനാധിപത്യത്തിലാണ് ജീവിക്കുന്നത്. പക്ഷേ, ജവഹര്‍ലാല്‍ നെഹ്‌റു മുന്നോട്ടുവെച്ച സമഗ്ര ഇന്ത്യയെന്നെ ആശയത്തിന്റെ പ്രാധാന്യം ആളുകള്‍ മനസ്സിലാക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. അത് മാത്രമേ ഫാസിസ്റ്റ് ആക്രമണത്തില്‍ നിന്നും നമ്മുടെ ജനാധിപത്യത്തെ സംരക്ഷിക്കുകയുള്ളൂ.
(കടപ്പാട്: രീൗിലേൃരൗൃൃലിെേ.ീൃഴ

വിവര്‍ത്തനം: അബ്ദുല്ലത്തീഫ് പാലത്തുങ്കര)

columns

ദേശീയത ചര്‍ച്ചയാകുമ്പോള്‍-പി.എ ജലീല്‍ വയനാട്

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Published

on

പ്രത്യേക ഭൂവിഭാഗത്തില്‍ ജനങ്ങള്‍ സ്ഥിരമായി, പരമാധികാരമുള്ള ഭരണത്തിന്‍ കീഴില്‍ ജീവിച്ചാല്‍ അതൊരു രാജ്യമായി മാറുന്നു. എന്നാല്‍ ആ പ്രത്യേക ഭൂവിഭാഗത്തിലെ ജനങ്ങളുടെ ഏകതാ ബോധവും പരസ്പര സ്‌നേഹവും സുഖദുഃഖങ്ങളുടെ മത വര്‍ഗ നിരപേക്ഷ സ്വീകാര്യതയും ചരിത്ര ബോധവുമാണ് ആ രാജ്യത്തെ ദേശ രാഷ്ട്രമാക്കുന്നത്. പാശ്ചാത്യ യൂറോപ്യന്‍ രാജ്യങ്ങളെ ഏകോപിപ്പിച്ചതിനും ചരിത്രബോധം നല്‍കിയതിനും പിന്നില്‍ മതത്തിനോ മതാധിഷ്ഠിത ഭരണകൂടങ്ങള്‍ക്കോ ഉള്ള പങ്ക് നിഷേധിക്കാന്‍ കഴിയില്ല. അതുവഴിയാണവരുടെ ദേശീയത അടയാളപ്പെടുത്തുന്നതും. എന്നാല്‍ ഇന്ത്യന്‍ ദേശീയത രൂപപ്പെടുന്നതില്‍ മതത്തിനോ മതാധിഷ്ഠിത ശക്തികള്‍ക്കോ ഒരു പങ്കുമില്ലെന്നതാണ് വിസ്മയം. നൂറ്റാണ്ടുകള്‍ പിന്നിട്ട കോളനി വാഴ്ചയും അതേതുടര്‍ന്നുണ്ടായ ബ്രിട്ടീഷ് വിരുദ്ധതയുമാണ് ഇന്ത്യന്‍ ദേശീയതക്കാധാരം. ഇന്ത്യന്‍ ദേശീയത രൂപപ്പെടുത്തുന്നതില്‍ ജാതി മത ഭേദമെന്യ ഉള്ളില്‍ ഊറിക്കൂടി ഉറച്ച കോളനി വിരോധമുണ്ട്. ആ അര്‍ഥത്തിലാണ് നമ്മുടെ ചരിത്രത്തെ നോക്കി കാണേണ്ടത്. സ്വാതന്ത്ര്യ പ്രഖ്യാപനമുണ്ടാകുന്നതിനു മുന്‍പ്തന്നെ നമ്മുടെ ഭരണഘടന രൂപീകരണത്തെക്കുറിച്ച്ആലോചിച്ചിട്ടുണ്ട്.

മത, വര്‍ഗ വേര്‍തിരുവുകള്‍ക്കതീതമായ ഭരണഘടന ഉണ്ടാക്കാനുള്ള പരിശ്രമം രണ്ടു വര്‍ഷവും ഒന്‍പതു മാസവും 18 ദിവസവും നീണ്ടുനിന്നു. രാജ്യത്തിനു ഒരൗദ്യോഗിക മതമില്ലാത്ത രീതിയില്‍, മതേതരമായി ഭരണഘടന സങ്കല്‍പിക്കപ്പെട്ടു. എന്നാല്‍ ഭൂരിപക്ഷ ന്യൂനപക്ഷ വിശ്വാസികളെ ഉള്‍ക്കൊണ്ട് പോകാനും അവരവരുടെ സംസ്‌കാരങ്ങളോട് കൂറുപുലര്‍ത്തി സമഭാവനയോടെ മുന്നോട്ടുപോകാനും ആഹ്വാനം ചെയ്യുന്നതായി ഭരണഘടനയുടെ സൂക്ഷ്മ വായന വ്യക്തമാക്കുന്നു. ഭരണഘടനയുടെ മുഖവുര തന്നെ സത്താപരമായി എന്താണ് ആ പ്രമാണത്തിന്റെ അവതരണ താത്പര്യമെന്ന് വ്യക്തമാക്കുന്നതാണ്. ജനങ്ങളാല്‍ എഴുതപ്പെട്ട എന്ന തുടക്കം അതിന്റെ മാനവിക മുഖമാണ് തുറക്കപ്പെടുന്നത്.

ദൈവനാമത്തില്‍ എന്ന് തുടങ്ങണമെന്ന് ശഠിച്ച എച്ച്.വി കമ്മത്തിന്റെ വാദമോ, പരമേശ്വര നാമത്തില്‍ വേണമെന്ന് വാദിച്ച ഗോവിന്ദ മാളവ്യയുടെ താല്‍പര്യമോ അല്ല ഇന്ത്യയുടെ മത നിരപേക്ഷ ഭരണ ഘടനാനിര്‍മാണ സമിതി പരിഗണിച്ചത്. ഇന്ത്യ-പാക് വിഭജനത്തിന്റെ വേരുകള്‍ ചെന്നെത്തുന്ന പരിസരം ഹിന്ദു-മുസ്‌ലിം വിദ്വേഷത്തിന്റേതാണ്. താല്‍പര്യമില്ലാതെ നാട് കടത്തപ്പെട്ടവര്‍ ഇരു ഭാഗത്തുമുണ്ട്. മാനവിക ചിന്തകളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ജയിച്ചടക്കിയതാണ് വിഭജനത്തിന്റെ കാതല്‍. ഇവിടെ നിരപരാധികളുടെ മനഃസാക്ഷി വായിക്കാന്‍ ഭരണഘടനാ നിര്‍മാണ സഭക്ക് കഴിഞ്ഞിട്ടുണ്ട്. പാകിസ്ഥാനിലേക്കു പോയവര്‍ തിരിച്ചുവന്നാല്‍ ഇന്ത്യന്‍ പൗരത്വം അവര്‍ക്കു നല്‍കിയേ തീരുവെന്ന് വാദിച്ച ബീഹാറുകാരന്‍ ബ്രിജേഷ് മിശ്രയെ ഓര്‍ക്കുന്നത് അതുകൊണ്ടാണ്. പൗരാവകാശങ്ങളുടെ നീണ്ട വിശദീകരണം 5 മുതല്‍ 11 വരെ അനുഛേദങ്ങള്‍ പറയുന്നത്. പൗരനെ എങ്ങനെ നാടുകടത്താമെന്നല്ല അവനെ എങ്ങനെ ഉള്‍ക്കൊള്ളാമെന്നതിന്റെ വിവരണമാണത്. എന്നാല്‍ ഭരണഘടനയുടെ പിറവിയില്‍ തന്നെ അതില്‍ അസഹിഷ്ണുത കാണിച്ചവരും ചോദ്യംചെയ്തവരുമുണ്ട്. രാഷ്ട്രത്തെ ഒറ്റക്കല്ലില്‍ കൊത്തിയെടുക്കാനുള്ള അവരുടെ ശ്രമത്തിന് കോളനി വാഴ്ചയുടെ പഴക്കമുണ്ട്. അവരുടെ താല്‍പര്യത്തിന് എതിരുനിന്ന പ്രധാന ശക്തി രാഷ്ട്ര പിതാവായിരുന്നു. മഹാത്മജിയെ വകവരുത്തിയതിലൂടെയും ഇപ്പോഴും വീണ്ടും വീണ്ടും കൊന്നുകൊണ്ടിരിക്കുന്നതിലൂടെയും അവരുടെ ലക്ഷ്യത്തിലേക്കു അടുത്തുകൊണ്ടിരിക്കുന്നു.

ബഹുസ്വര സങ്കര സംസ്‌കാരങ്ങളുടെ നിലനില്‍പ്പും വളര്‍ച്ചയും അംഗീകരിക്കാന്‍ കഴിയാത്തവര്‍ ഒരു രാഷ്ട്രമെന്ന നിലക്ക് രാഷ്ട്രരൂപീകരണത്തിന്റെ ചരിത്രമറിയാത്തവരും ദേശീയ പൈതൃകത്തിന്റെ ഘടന അറിയാത്തവരുമാണ്. ദ്രാവിഡ അടിത്തറയിലേക്ക് പിന്നീട് ഉള്‍ച്ചേര്‍ക്കപ്പെട്ട സംസ്‌കാരങ്ങളാണ് ആര്യ, ബൗദ്ധ പൗരസ്ത്യ, പൗരസ്‌ത്യേതര അടരുകള്‍. ഈ കൂടിക്കലര്‍ന്ന ബഹുപാളികളെ വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്ത ഒരു ചരിത്ര പശ്ചാത്തലം ബോധപൂര്‍വം മറന്നുകൊണ്ട് വ്യക്തികളുടെ പ്രാഥമിക പരിഗണനയിലുള്ള ഐച്ഛിക വിഷയമായ വസ്ത്രത്തിലും ഭക്ഷണത്തില്‍പോലും ഇടപെടുന്ന അവസ്ഥ സാമൂഹ്യഘടനയെ തകര്‍ക്കുമെന്നതില്‍ സംശയിക്കേണ്ടതില്ല. ഇന്ത്യയുടെ നാനാത്വത്തിലുള്ള ഏകത്വമെന്ന കാഴ്ചപ്പാട് അംഗീകരിക്കപ്പെടണം. ബഹുസ്വര സങ്കര സംസ്‌കാരം സംരക്ഷിക്കപ്പെട്ടുകൊണ്ടുള്ള ദേശീയ ബോധങ്ങളാണുണ്ടാകേണ്ടത്. മറിച്ചുള്ള വികാരങ്ങളെ ദേശീയതയെന്ന് വിളിക്കാന്‍ കഴിയില്ല.

ഇന്ത്യയുടെ ദേശീയ കവിയാണ് രവീന്ദ്രനാഥ ടാഗോര്‍. ടാഗോര്‍ ദേശീയതയെ നിര്‍വചിച്ചിട്ടുണ്ട്. അത് മാനവികതയില്‍ അധിഷ്ഠിതമാണ്. മാനവികതയില്ലാത്ത ദേശീയത ശാപമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അത് സകല തിന്മയുടെയും മൂലഹേതുവാകുമെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്ന് പുലര്‍ന്നിരിക്കുകയാണ്. മനുഷ്യത്വത്തിനപ്പുറമുള്ള രാജ്യ സ്‌നേഹത്തെപ്പോലും അദ്ദേഹം ശക്തിയായി അപലപിച്ചു. ശാന്തിനികേതനില്‍ താന്‍ നിര്‍മിച്ച സര്‍വകലാശാലയുടെ ആപ്തവാക്യം ‘യത്ര വിശ്വം ഭവത് ഏക നീഡം’ എന്നതായിരുന്നു. അഥവാ ഈ ലോകം മുഴുവന്‍ ഒരു പക്ഷികൂടായിതീരുക വിവിധ വര്‍ണങ്ങളില്‍, വൈവിധ്യമേറിയ കൊഞ്ചലുകളുള്ള കിളിക്കൂടായി ലോകം മാറണമെന്നാഗ്രഹിച്ചു അദ്ദേഹം.

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Continue Reading

columns

സത്യാന്വേഷി-പ്രതിഛായ

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്.

Published

on

‘അത് വക്കീലിനോട് ഇനി മുതല്‍ വാദിക്കരുതെന്ന് ആവശ്യപ്പെടുന്നതുപോലെയാണ്. ഒരു മാധ്യമപ്രവര്‍ത്തകനോട് എങ്ങനെയാണ് എഴുതരുതെന്ന് ആവശ്യപ്പെടാനാകുക? നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹമതിന് മറുപടി പറയാന്‍ ബാധ്യസ്ഥനാണ്. പക്ഷേ ഒരാള്‍ അഭിപ്രായം പറയുന്നതിനെ എങ്ങനെയാണ് മുന്‍കൂട്ടി എതിര്‍ക്കാന്‍കഴിയുക?’ സുപ്രീംകോടതിയിലെ പ്രമുഖന്യായാധിപന്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റേതാണ് ഈകുറിക്കുകൊള്ളുന്ന വാക്കുകള്‍. ‘ആള്‍ട്ട്‌ന്യൂസ് സ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ്‌സുബൈറിനെ സമൂഹമാധ്യമമായ ട്വിറ്ററില്‍ എഴുതുന്നതില്‍നിന്ന് തടയണമെന്ന ഉത്തര്‍പ്രദേശ് പൊലീസിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു രാജ്യത്തെ അത്യുന്നത നീതിപീഠം. സമൂഹമാധ്യമങ്ങളിലെ തെറ്റായവിവരങ്ങളുടെ വസ്തുതാന്വേഷകനായി പ്രസിദ്ധനായ സുബൈറിനെ തുടരെത്തുടരെ കേസുകളുമായി വരിഞ്ഞുമുറുക്കി കാലാകാലത്തേക്ക് തുറുങ്കിലടക്കാനും ബി.ജെ.പി സര്‍ക്കാരുകള്‍ക്കെതിരെ പ്രതികരിക്കാതിരിക്കാനുമായി ഇട്ട പദ്ധതിയെ പൊളിച്ചടുക്കുകയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്. നാലരക്കൊല്ലംമുമ്പ് ട്വീറ്റ്‌ചെയ്ത ഒരു വിഷയത്തിന്റെ പേരിലായിരുന്നു യു.പി സര്‍ക്കാര്‍ സുബൈറിനെ അറസ്റ്റ്‌ചെയ്ത് ജയിലിടച്ചത്. ജൂണ്‍ 27ന് അറസ്റ്റുചെയ്ത സുബൈറിനെ സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യത്തെതുടര്‍ന്ന് മോചിപ്പിച്ചത് ജൂലൈ 21നായിരുന്നു; കൃത്യം 23 ദിവസത്തിനുശേഷം. ഡല്‍ഹിക്കുപുറമെ യു.പിയില്‍ ആറു കേസുകളാണ് സുബൈറിനെതിരെ ചുമത്തിയത്. ഓരോ കേസിലും ജാമ്യം നേടുമ്പോള്‍ വൈകാതെ മറ്റൊരു കേസില്‍ അറസ്റ്റുരേഖപ്പെടുത്തി യുവാവിന്റെ മോചനം വൈകിക്കലായിരുന്നു തന്ത്രം. എന്നാല്‍ ഇത് തിരിച്ചറിഞ്ഞായിരുന്നു കോടതിയുടെ ഇടപെടല്‍. എഫ്.ഐ.ആറുകള്‍ റദ്ദാക്കിയില്ലെങ്കിലും എല്ലാകേസുകളും ഡല്‍ഹി കോടതിയിലേക്ക് മാറ്റാനും സുബൈറിന് ഇടക്കാലം ജാമ്യം നല്‍കി വിട്ടയക്കാനുമായിരുന്നു 21ലെ വിധി.

ഇന്ത്യയുടെ പാരമ്പര്യമാണ് സത്യം. മുണ്ഡകോപനിഷത്തിലെ ‘സത്യമേവ ജയതേ’ ആണ് രാജ്യത്തിന്റെ ഔദ്യോഗികചിഹ്നത്തില്‍ ആലേഖന ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ സത്യം കണ്ടെത്തി അവതരിപ്പിക്കുന്ന ആരും ആര്‍ഷഭാരത പാരമ്പര്യത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. മാധ്യമപ്രവര്‍ത്തകോട്, വിശേഷിച്ച് സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നവരോട് ബി.ജെ.പി ഭരണകൂടങ്ങള്‍ പൊലീസിനെ ഉപയോഗിച്ച് ചെയ്തുകൂട്ടുന്നതെന്തെല്ലാമാണെന്നതിന് മികച്ച തെളിവാണ് സുബൈറിന്റെ അറസ്റ്റും തുടര്‍ന്നുള്ള സംഭവങ്ങളും. എന്നാല്‍ ഇതിന് നേര്‍വിപരീതമായിരുന്നു രാഹുല്‍ഗാന്ധിക്കെതിരായി വ്യാജ വീഡിയോ സംപ്രേഷണംചെയ്തതിന് ‘ടൈംസ് നൗ’ ടി.വി അവതാരകന്‍ രോഹിത് രഞ്ജന് അനുകൂലമായ ബി.ജെ.പി സര്‍ക്കാരിന്റെ നീക്കം. രാഹുല്‍ഗാന്ധി രാജസ്ഥാനില്‍ ടെയ്‌ലറെ കൊലപ്പെടുത്തിയ യുവാക്കളെ കുട്ടികളല്ലേ എന്നു വിളിച്ചെന്ന വ്യാജ പ്രചാരണം നടത്തിയതിന് കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ പൊലീസ് രോഹിത്തിനെ അറസ്റ്റ്‌ചെയ്യാനെത്തിയപ്പോള്‍ മറ്റൊരു കേസ് ചുമത്തി അറസ്റ്റില്‍നിന്ന് രക്ഷിച്ചെടുക്കുകയായിരുന്നു ഡല്‍ഹി പൊലീസ്. പഴയ ഹിന്ദിസിനിമയിലെ ഒരു ഡയലോഗ് പങ്കുവെച്ചായിരുന്നു സുബൈറിന്റെ നാലരവര്‍ഷം മുമ്പത്തെ ട്വീറ്റ്. വിദ്വേഷ പ്രചാരകരോട് വിട്ടുവീഴ്ചയില്ലെന്നാണ് 33 കാരനായ സുബൈറിന്റെ സുധീര പ്രഖ്യാപനം.

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്. നിമിഷങ്ങളെന്നോണം വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്ന നുണ ഫാക്ടറികളുടെ ഓശാരത്തില്‍ അധികാരത്തിലെത്തുന്ന ഭരണകൂടങ്ങള്‍ക്കാണ് ആള്‍ട്ട്‌ന്യൂസ് പ്രധാനമായും വെല്ലുവിളിയുയര്‍ത്തിയത്. സുബൈറിന്റെ ഫാക്ട്‌ചെക് വാര്‍ത്തകള്‍ ലോകത്തെ ഉന്നതമാധ്യമങ്ങള്‍വരെ എടുത്തുകൊടുക്കാനാരംഭിച്ചു. പ്രവാചകനെതിരെ ബി.ജെ.പി വക്താവ് നൂപുര്‍ശര്‍മ നടത്തിയ വിവാദ പ്രസ്താവത്തിന്റെ വീഡിയോ അതേപടി ആള്‍ട്ട്‌ന്യൂസ് പ്രസിദ്ധപ്പെടുത്തിയതാണ് സത്യത്തില്‍ സുബൈറിനെ നോട്ടമിട്ടിരുന്ന ബി.ജെ.പി നേതാക്കളെ പെട്ടെന്ന് പൊലീസിനെ വിട്ട് അറസ്റ്റുചെയ്യാന്‍ നിര്‍ബന്ധിച്ചത്. എന്നാല്‍ ഇതാണ് കാരണമെന്ന് പറയാതെ നാലര വര്‍ഷം മുമ്പത്തെ കാര്യമാണ് പറഞ്ഞതെന്നുമാത്രം. വിവാഹേതര ബന്ധമുണ്ടെന്നതിന് ഭാര്യയെ ഭര്‍ത്താവ് മര്‍ദിക്കുന്നതിന്റെ ദൃശ്യം കാട്ടി അത് ‘ലൗ ജിഹാദാ’ണെന്ന് പ്രചരിപ്പിക്കുന്നവരെപോലുള്ളവരെയും സുബൈര്‍ തുറന്നുകാട്ടി. മേയില്‍ ജ്ഞാന്‍വ്യാപി പള്ളി വിവാദത്തിലും തീവ്ര ഹിന്ദുത്വവാദികള്‍ക്കെതിരെ സുബൈര്‍ നിരവധി പോസ്റ്റുകളിട്ടിരുന്നു. ദേശീയ മാധ്യമങ്ങളിലെ അവതാരകരുടെ തനിനിറം തുറന്നുകാട്ടുകയും സുബൈറിന്റെ പ്രധാന ജോലിയായിരുന്നു. സുബൈറിന്റെ വരുമാനം ലാഭം പ്രതീക്ഷിക്കാതെ സംഭാവനയിലൂടെ പ്രവര്‍ത്തിക്കുന്ന ആള്‍ട്ട്‌ന്യൂസില്‍നിന്ന് കിട്ടുന്ന തുച്ഛമായ വേതനമാണ്. സ്ഥാപനത്തിന്റെ ഉടമകളായ പ്രാവ്ദ മീഡിയ ഫൗണ്ടേഷന്റെ ഡയറക്ടര്‍മാരിലൊരാളാണിപ്പോള്‍. ബെംഗളൂരുവില്‍ ജനിച്ച സുബൈറിന്റെ സ്‌കൂള്‍-കോളജ് വിദ്യാഭ്യാസവും അവിടെയായിരുന്നു.

Continue Reading

columns

ജനാധിപത്യ പോരാട്ടങ്ങളുടെ വിജയം- പി.എം.എ സലാം

വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.

Published

on

വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.

വഖഫ് സംരക്ഷണ റാലിക്ക് ശേഷം വളരെ മോശമായ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയമാണ് സി.പി.എം പയറ്റിയത്. കേരളത്തിലെ മുസ്‌ലിംകളുടെ അട്ടിപ്പേറവകാശം മുസ് ലിംലീഗിനില്ലെന്ന് പറഞ്ഞ് മുസ്‌ലിംലീഗിനെയും മതസംഘടനകളെയും ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തിയത്. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ എല്ലാ മത സംഘടനകളും അംഗങ്ങളായ മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി വഖഫ് നിയമന വിഷയത്തില്‍ പലതവണ മുഖ്യമന്ത്രിയെ കണ്ടിരുന്നു. മുസ്‌ലിം സംഘടനകള്‍ ഒറ്റക്കെട്ടായാണ് ഈ ആവശ്യത്തിനുവേണ്ടി നിലകൊണ്ടത്. എന്നാല്‍ അതിനെയൊന്നും സര്‍ക്കാര്‍ ഗൗനിച്ചില്ല. മതസംഘടനകള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിച്ചതോടൊപ്പം തീരുമാനത്തില്‍നിന്ന് പിന്നോട്ടില്ലെന്ന മട്ടിലാണ് നിയമസഭയില്‍ മന്ത്രിമാര്‍ പോലും സംസാരിച്ചത്.

എന്നാല്‍ ഒരു ഘട്ടത്തിലും സമരത്തില്‍നിന്ന് പിന്തിരിയാന്‍ മുസ്‌ലിംലീഗ് തയ്യാറായില്ല. കേന്ദ്ര വഖഫ് ആക്ടിന് വിരുദ്ധമായി കേരളത്തില്‍ മാത്രം വിവേചനത്തിന്റെ ഈ നിയമം അനുവദിക്കില്ലെന്ന് മുസ്‌ലിംലീഗ് അസന്നിഗ്ധമായി വ്യക്തമാക്കി. വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നതിനെ ന്യായീകരിച്ച്‌കൊണ്ട് സി.പി.എം നേതാക്കളും സൈബര്‍ സഖാക്കളും ധാരാളം എഴുതി. പലപ്പോഴും അനാവശ്യമായി മുസ് ലിം ലീഗിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും ഇവര്‍ ശ്രമിച്ചു. വഖഫ് ബോര്‍ഡില്‍ യു.ഡി.എഫ് അമുസ്‌ലിം നിയമനം നടത്തിയിട്ടുണ്ടെന്ന പച്ചക്കള്ളം അടിച്ചിറക്കി. പി.എസ്.സിക്ക് വിടാനുള്ള തീരുമാനം വഖഫ് ബോര്‍ഡ് ഏകകണ്ഠമായി സ്വീകരിച്ചതാണെന്ന് മുഖ്യമന്ത്രി പോലും നുണ പറഞ്ഞു. കേരളത്തിലെ വന്ദ്യവയോധികരായ മതസംഘടനാ നേതാക്കള്‍ പലപ്പോഴായി മുഖ്യമന്ത്രിയെ കണ്ടെങ്കിലും ഉറപ്പ് നല്‍കുകയല്ലാതെ ഒന്നും നടന്നില്ല. ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ മുസ്‌ലിംലീഗ് അംഗങ്ങള്‍ വഖഫ് നിയമന തീരുമാനം പിന്‍വലിക്കാന്‍ പലതവണ ആവശ്യപ്പെട്ടു. ഒടുവില്‍ ഗത്യന്തരമില്ലാതെയാണ് ഇപ്പോള്‍ തീരുമാനം പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചിരിക്കുന്നത്. മുസ്‌ലിംലീഗിന്റെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പ് നല്‍കിയത്.

ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ വഖഫ് ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഏറ്റവുമൊടുവില്‍ കഴിഞ്ഞ ജൂണ്‍ 28ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സംസ്ഥാന കമ്മിറ്റി ധര്‍ണ സംഘടിപ്പിച്ചു. മതസംഘടനാ നേതാക്കളോട് പച്ചക്കള്ളം പറഞ്ഞ് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയും കൂട്ടരും പലപ്പോഴായി ശ്രമിച്ചത്. 2016 ല്‍ തന്നെ എല്ലാ മുസ്‌ലിം മത സംഘടനകളും മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കീഴില്‍ ഒന്നിച്ച് ഗവര്‍ണറെ പോയി കാണുകയും സര്‍ക്കാര്‍ നീക്കത്തിനെതിരെ ശബ്ദമുയര്‍ത്തുകയും ചെയ്തിരുന്നു. കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരവും നടത്തി. മുഖ്യമന്ത്രിക്കും നിവേദനം നല്‍കി. നിയമസഭക്ക് അകത്ത് മുസ്‌ലിംലീഗിന്റെയും പ്രതിപക്ഷത്തിന്റെയും ശക്തമായ പ്രതിഷേധം ഉണ്ടായി. ബില്ല് വരുന്ന സമയത്തും പാസ്സാക്കുന്ന സമയത്തും ശക്തമായ ഭാഷയില്‍ തന്നെ പ്രതിപക്ഷം എതിര്‍പ്പറിയിച്ചിരുന്നു. ഇതെല്ലാം നിയമസഭാ രേഖയിലുള്ളതാണ്. എന്നാല്‍ അതെല്ലാം മറന്നുകൊണ്ടാണ് മുഖ്യമന്ത്രി കള്ളം പറഞ്ഞത്.

നിയമസഭ പാസ്സാക്കിയ നിയമം ആയതുകൊണ്ട് നിയസമഭയില്‍ തന്നെ അവതരിപ്പിച്ച് തിരുത്തണമെന്നാണ് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടത്. കോഴിക്കോട്ട് നടന്നത് സമരപ്രഖ്യാപനം മാത്രമായിരുന്നു. പിന്നീട് നിരന്തര സമരങ്ങളുടെ ദിവസങ്ങളായിരുന്നു. പ്രതിസന്ധികള്‍ ഏറെയുണ്ടായിട്ടും നിയമം പിന്‍വലിക്കും വരെ മുസ്‌ലിം ലീഗ് സമര രംഗത്ത് ഉറച്ചുനിന്നു. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ തിരുവനന്തപുരത്ത് മുസ്‌ലിംലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സര്‍ക്കാര്‍ പിന്മാറും വരെ സമരം തുടരുമെന്ന് ഈ പരിപാടിയില്‍ നിയമസഭാ പാര്‍ട്ടി ലീഡര്‍ പി.കെ കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചു. കോഴിക്കോട് നടത്തിയ വഖഫ് സംരക്ഷണ റാലിക്ക് ശേഷം രണ്ടാം ഘട്ടമായി പഞ്ചായത്ത്, മുനിസിപ്പല്‍, മേഖലാ കേന്ദ്രങ്ങളില്‍ സമര സംഗമങ്ങള്‍ സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് നടന്ന പ്രതിഷേധ പരിപാടികളായിരുന്നു സമരത്തിന്റെ മൂന്നാം ഘട്ടം.

ഇടക്കാലത്ത് കോവിഡ് വ്യാപകമായപ്പോള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് വഖഫ് സംരക്ഷണ പ്രക്ഷോഭം തുടര്‍ന്നു. മുസ്‌ലിംലീഗിന്റെ വഖഫ് സംരക്ഷണ പ്രക്ഷോഭത്തില്‍ സഹികെട്ട സര്‍ക്കാര്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന കുറ്റം ചുമത്തി പ്രാദേശികമായി കേസുകളെടുത്തു. കോഴിക്കോട് നടന്ന മഹാറാലിക്ക് ശേഷം പതിനായിരം പേര്‍ക്കെതിരെ കേസെടുത്തായിരുന്നു പ്രതികാര നടപടി. വഖഫ് സംരക്ഷണ പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായി മുസ്‌ലിം ലീഗ് കലക്ടറേറ്റ് മാര്‍ച്ചുകളും സംഘടിപ്പിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.