Connect with us

More

ത്രിപുരയില്‍ ബി.ജെ.പി വിതച്ചത്

Published

on

എ. മുഹമ്മദ് ഹനീഫ

ത്രിപുരയില്‍ ഭരണം ബി.ജെ.പി പിടിച്ചടക്കിയതിന്റെ ഒമ്പതാം നാള്‍ ഒരു ഉപതെരഞ്ഞെടുപ്പ് നടന്നു. നിയമസഭാതെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ഥിയായിരുന്ന രാമേന്ദ്ര നാരായണ്‍ ദേബര്‍മയുടെ മരണത്തെ തുടര്‍ന്ന് വോട്ടെടുപ്പ് മാറ്റിവെച്ച ചരിലം നിയമസഭാ മണ്ഡലത്തിലായിരുന്നു അത്. ബി.ജെ.പി വ്യാപകമായ അക്രമങ്ങള്‍ അഴിച്ചുവിടുന്നു എന്നാരോപിച്ച് ഉപതെരഞ്ഞെടുപ്പിന് രണ്ടുനാള്‍ മുമ്പ് സി.പി.എം മല്‍സരത്തില്‍ നിന്ന് പിന്‍മാറി. പരസ്യ പ്രചാരണത്തിന്റെ കൊട്ടിക്കലാശം സി.പി.എം അവസാനിപ്പിച്ചത് വോട്ടെടുപ്പ് ബഹിഷ്‌കരിക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു. തെരഞ്ഞെടുപ്പ് നടന്നു. പോളിങ് എണ്‍പത് ശതമാനം കടന്നു. ഉപതെരഞ്ഞെടുപ്പുകളില്‍ പൊതുവെ രേഖപ്പെടുത്തപ്പെടുന്ന ശരാശരി വോട്ടിങിനേക്കാള്‍ ഉയര്‍ന്ന പോളിങായി അത് വിലയിരുത്തപ്പെട്ടു. സി.പി.എമ്മിന്റെ ബഹിഷ്‌കരണാഹ്വാനം വോട്ടര്‍മാര്‍ തള്ളിയതായി നിരീക്ഷിക്കപ്പെട്ടു. തെരഞ്ഞെടുപ്പ് ഫലം ഇങ്ങനെയായിരുന്നു: ജിഷ്ണു ദേബര്‍മന്‍ ബി.ജെ.പി 26580 (90.81%) പാലാഷ് ദേബര്‍മ സി.പി.എം 1030 (3.51%) അര്‍ജുന്‍ ദേബര്‍മ കോണ്‍ഗ്രസ് 775 (2.64%).

ത്രിപുരയുടെ പുതിയ ഉപമുഖ്യമന്ത്രികൂടിയായ ബി.ജെ.പി സ്ഥാനാര്‍ഥി ജിഷ്ണു ദേബര്‍മന്‍ പടുകൂറ്റന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു. സി.പി.എം സ്ഥാനാര്‍ഥിക്ക് കെട്ടിവച്ച ജാമ്യ സംഖ്യ നഷ്ടപ്പെട്ടു. കൂടാതെ, ചരിലം ബി.ജെ.പിക്ക് അനുകൂലമായി പ്രധാനപ്പെട്ട രണ്ട് തെരഞ്ഞെടുപ്പ് റിക്കോര്‍ഡുകള്‍കൂടി രേഖപ്പെടുത്തി. ഒന്ന്, ത്രിപുരയിലെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം. (25550 വോട്ടുകള്‍) രണ്ട്, ഒരു നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച സ്ഥാനാര്‍ഥിക്ക് അനുകൂലമായി രേഖപ്പെടുത്തപ്പെട്ട ഏറ്റവും ഉയര്‍ന്ന വോട്ടുവിഹിതം (90.81 ശതമാനം). അവിചാരിതമായി അധികാരം നഷ്ടമായെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടുവിഹിതത്തില്‍ സി.പി.എമ്മായിരുന്നു മുന്നില്‍ (43.2%). സംസ്ഥാന ഭരണം കയ്യടക്കിയ ബി.ജെ.പി ജനപിന്തുണയില്‍ പിന്നിലായിരുന്നു (42.4%). സര്‍വസന്നാഹങ്ങളും സമാഹരിച്ച് ബി.ജെ.പി നടത്തിയ പടയോട്ടത്തിന് മുന്നിലും പതറാതെ പാര്‍ട്ടിക്ക് പിന്നിലണിനിരന്ന നാല്‍പത് ശതമാനം ജനങ്ങളാണ് ചരിലം ഉപതെരഞ്ഞെടുപ്പില്‍ മറുകണ്ടം ചാടിയത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ തകര്‍ന്ന കോണ്‍ഗ്രസ് പോലും പ്രകടനം മെച്ചപ്പെടുത്തിയപ്പോഴാണിത്. (1.8% 2.64%) അതിനാല്‍ ത്രിപുരയിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഭാവിയെക്കുറിച്ചുള്ള ശരിയായ സൂചനയാകുന്നു ചരിലം.

ചരിലത്ത് എന്താണ് സംഭവിച്ചതെന്ന ചോദ്യത്തിന് സി.പി.എം ഉത്തരം നല്‍കിയിട്ടുണ്ട്. പാര്‍ട്ടി തെരഞ്ഞെടുപ്പ് മല്‍സരത്തില്‍ പങ്കെടുത്തിരുന്നില്ല എന്നതായിരുന്നു ആ ഉത്തരം. അതൊരു മുന്‍കൂര്‍ ഉത്തരമായിരുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനു മുമ്പുതന്നെ പാര്‍ട്ടി അത് പറയാന്‍ തുടങ്ങിയിരുന്നു. പക്ഷേ, ഉത്തരം കൂടുതല്‍ ചോദ്യങ്ങളെ ഉത്പാദിപ്പിക്കുകയാണ് ചെയ്തത്. ഇന്നേവരെ ഉത്തരം കിട്ടാത്ത ചോദ്യങ്ങളായി അവ പാര്‍ട്ടിക്ക് മുമ്പില്‍ ബാക്കികിടക്കുന്നു. ഒന്ന്: വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കാനുള്ള പാര്‍ട്ടി ആഹ്വാനം എന്തുകൊണ്ട് ജനങ്ങള്‍ തള്ളിക്കളഞ്ഞു? രണ്ട്: പത്തുദിവസം മുമ്പുവരെ പാര്‍ട്ടിയോട് കൂറുപുലര്‍ത്തിയ നാല്‍പത് ശതമാനം വോട്ടര്‍മാര്‍ക്ക് എന്തുപറ്റി? മൂന്ന്: ബഹിഷ്‌കരണാഹ്വാനം തള്ളി വോട്ട് രേഖപ്പെടുത്തിയ അനുഭാവികള്‍ എന്തുകൊണ്ട് പാര്‍ട്ടി ചിഹ്നം പരിഗണിച്ചില്ല? അവര്‍ക്ക് വേണമെങ്കില്‍ വിരലമര്‍ത്താന്‍ പാകത്തില്‍ സ്ഥാനാര്‍ഥിയുടെ പേരും പാര്‍ട്ടി ചിഹ്നവും വോട്ടിങ് മെഷീനില്‍ അപ്പോഴും തെളിഞ്ഞു കിടന്നിട്ടും, ജനവിരുദ്ധ ബി.ജെ.പി സര്‍ക്കാരിന്റെ അതിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധവോട്ട് രേഖപ്പെടുത്താന്‍ ‘നോട്ട’ ഒരായുധമായി മുന്നിലുണ്ടായിട്ടും.

ചോദ്യങ്ങളില്‍നിന്ന് എത്തിച്ചേരാന്‍ കഴിയുന്ന യുക്തിസഹമായ ഒരേയൊരുത്തരം ചരിലത്ത് സംഭവിക്കാന്‍ പോകുന്ന ദുരന്തത്തിന്റെ ആഴം പാര്‍ട്ടി മുന്‍കൂട്ടി കണ്ടിരുന്നു എന്നത് മാത്രമാണ്. പ്രളയജലം പോലെ ജനം ഒന്നാകെ എതിര്‍പാളയത്തിലേക്ക് കുത്തിയൊലിച്ചു പോകുന്നത് തടയാന്‍ പാര്‍ട്ടിക്ക് പയറ്റാന്‍ കഴിയുമായിരുന്ന ഒരേയൊരു അടവായിരുന്നു തെരഞ്ഞെടുപ്പ് ബഹിഷ്‌കരണം. അതുകൊണ്ടാണ് തോല്‍വിയെ കുറിച്ച് ചോദ്യങ്ങളുയരുന്നതിന് മുമ്പുതന്നെ ബഹിഷ്‌കരണം എന്ന ഉത്തരം അവര്‍ ഉച്ചത്തില്‍ പറഞ്ഞുകൊണ്ടിരുന്നത്. ശരിയായ ചോദ്യങ്ങള്‍ക്ക് ഏറ്റവും ശരിയായ ഉത്തരം കണ്ടെത്താന്‍ ആത്മാര്‍ഥമായി ശ്രമിക്കുന്നതിന് പകരം ചോദ്യങ്ങള്‍ക്കെല്ലാം തന്ത്രപരമായി നിര്‍മ്മിച്ചെടുത്ത റെഡിമെയ്ഡ് ഉത്തരങ്ങള്‍ നല്‍കാനാണ് സി.പി.എം ശ്രമിച്ചത്. അവ പാര്‍ട്ടിയുടെ കയ്യില്‍ എന്നുമുണ്ടായിരുന്നു.

ത്രിപുരയില്‍ സി.പി.എമ്മിന് എന്താണ് സംഭവിച്ചതെന്ന് പഠിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ചരിലം പാഠപുസ്തകമാണ്. സംഘ്പരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയത്തെ ആശയപരവും പ്രായോഗികവുമായ പോരാട്ടങ്ങളിലൂടെ തോല്‍പ്പിക്കുമെന്ന് അവകാശപ്പെടുന്ന ഇടതുപക്ഷ രാഷ്ട്രീയം യഥാര്‍ത്ഥത്തില്‍ നേരിടുന്ന മൗലികമായ ദൗര്‍ബല്യങ്ങളും പരിമിതികളും എന്തെന്ന ചോദ്യങ്ങള്‍ക്കും ആ പാഠപുസ്തകത്തില്‍ ഉത്തരങ്ങളുണ്ട്. ആ ഉത്തരങ്ങളില്‍ ചിലത് ഇങ്ങനെയാണ്. ഒന്ന്: ബംഗാളിലും ത്രിപുരയിലും സി.പി.എം പരിശീലിക്കുന്ന മൃദു ഹിന്ദുത്വ സവര്‍ണസേവാ രാഷ്ട്രീയത്തില്‍നിന്ന് ബി.ജെ.പിയുടെ തീവ്രഹിന്ദുത്വ സവര്‍ണാധികാര രാഷ്ട്രീയത്തിലേക്ക് മുറിച്ചുകടക്കാന്‍ എളുപ്പവഴികളുണ്ട്. രണ്ട്: ഭരണകൂടാധികാരവും പാര്‍ട്ടി സംഘടനാ അധികാരവും ഒരുമിപ്പിച്ച് ജനങ്ങള്‍ക്കുമേല്‍ ജനാധിപത്യ വിരുദ്ധമായി പ്രയോഗിക്കുന്ന പാര്‍ട്ടിയുടെ അമിതാധികാര വ്യവസ്ഥയില്‍ നിന്ന് പുറത്ത് കടക്കാനുള്ള ഏറ്റവുമാദ്യത്തെ അവസരം ജനങ്ങള്‍ ഉല്‍സവം പോലെ ആഘോഷിക്കും. വരാനിരിക്കുന്ന ഫാഷിസ്റ്റ് പുലികളെ കുറിച്ചുള്ള മുന്നറിയിപ്പുകള്‍ അവര്‍ അന്ധമായി അവഗണിക്കുകയും ചെയ്യും. കാരണം ആ മുന്നറിയിപ്പുകളൊന്നും കടന്നുപോയ ജീവിതത്തിലെ അനുഭവ യാഥാര്‍ത്ഥ്യങ്ങളേക്കാള്‍ അവര്‍ക്ക് ഒട്ടും ഭീതിജനകമായിരിക്കുകയില്ല. മൂന്ന്: ആറു പതിറ്റാണ്ടുകാലത്തെ നിരന്തര സംഘടനാബന്ധം കൊണ്ടും മൂന്നു പതിറ്റാണ്ട് കാലത്തെ സല്‍ഭരണ സമ്പര്‍ക്കം കൊണ്ടും പൂര്‍ണമായും പാര്‍ട്ടിക്ക് കീഴ്‌പ്പെട്ടുനിന്ന ഒരു ജനതക്ക് സാമൂഹികവും സാംസ്‌കാരികവും രാഷ്ട്രീയവുമായ ദിശാബോധം പകര്‍ന്നു നല്‍കാന്‍ സി.പി.എമ്മിന് സാധ്യമായിട്ടില്ല. വര്‍ഗരാഷ്ട്രീയത്തിന്റെ ബാലപാഠങ്ങള്‍ പോയിട്ട് അക്ഷരമാല പോലും അവര്‍ക്ക് അജ്ഞാതമാണ്. ജലത്തില്‍ മീനിനെപ്പോലെ ജനങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന കമ്യൂണിസ്റ്റിനെ അവര്‍ കണ്ടിട്ടില്ല. പകരം, വര്‍ഗ ശത്രുവിനെ കുറിച്ച് പാര്‍ട്ടി പഠിപ്പിച്ചുകൊടുത്ത എല്ലാ അടയാളങ്ങളും അവര്‍ പാര്‍ട്ടി നേതാക്കളില്‍ തിരിച്ചറിയുകയും ചെയ്യുന്നു. ത്രിപുരയില്‍ സി.പി.എം നേരിടുന്നത് കേവലമായ പ്രതിസന്ധിയല്ല, രാഷ്ട്രീയവും സംഘടനാപരവുമായ ദുരന്തം തന്നെയാണ്. അതിന്റെ പുറമേക്ക് പ്രകടമായ മുഖം മാത്രമാണ് ചരിലം ഉപതെരഞ്ഞെടുപ്പ് ഫലം. ദുരന്തത്തിന്റെ യഥാര്‍ത്ഥ വ്യാപ്തിയും ആഘാതവും വെളിപ്പെടണമെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതുവരെ കാത്തിരിക്കേണ്ടി വരും. അത് പാര്‍ട്ടിയെ അടിത്തട്ടില്‍നിന്ന് മാത്രമല്ല മേല്‍ത്തട്ടില്‍ നിന്നും പൊളിച്ചടുക്കുമെന്നാണ് കാവിക്കൊടി ചുമലിലേന്തി നില്‍ക്കുന്ന ബിശ്വജിത് ദത്തയുടെ ചിത്രം തെളിയിക്കുന്നത്. ത്രിപുരയിലെ സി.പി.എം നേതാവായിരുന്ന ബിശ്വജിത് ദത്ത ജന്‍മം കൊണ്ട് ബംഗാളി ഹിന്ദുവാണ്. 1964ല്‍ സി.പി.എം രൂപം കൊണ്ട കാലം മുതല്‍ പാര്‍ട്ടിയുടെ നേതാവാണ്. പാര്‍ട്ടിയിലും പുറത്തും അഴിമതിരഹിത പ്രതിഛായയുള്ള ജനകീയ നേതാവ്. അഞ്ചര പതിറ്റാണ്ട് കാലത്തെ രാഷ്ട്രീയ ജീവിതത്തിലൂടെ ആര്‍ജ്ജിച്ചെടുത്ത അനുഭവസമ്പത്തും പ്രത്യയശാസ്ത്ര ബോധ്യവും ബി.ജെ.പിയിലേക്ക് ചേക്കേറുന്നതില്‍ നിന്ന് ആ മാര്‍ക്‌സിസ്റ്റിനെ തടഞ്ഞുനിര്‍ത്തിയില്ല. ഹിന്ദുത്വ വര്‍ഗീയതയുടെ ആപത്തിനെകുറിച്ചുള്ള മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ മുന്നറിയിപ്പുകള്‍ ഒട്ടും ആശങ്കപ്പെടുത്തുന്നില്ല. വര്‍ഗ രാഷ്ട്രീയത്തില്‍നിന്ന് വര്‍ഗീയ രാഷ്ട്രീയത്തിലേക്ക് മറുകണ്ടം ചാടുമ്പോള്‍ ഒരു സ്വത്വ പ്രതിസന്ധിയും അയാള്‍ക്ക് നേരിടേണ്ടി വന്നില്ല. അങ്ങനെ ബി.ജെ.പിയിലേക്കൊഴുകിപ്പോയ അണികളെ കുറിച്ചുള്ള ആശങ്കകള്‍ ദത്ത അര്‍ത്ഥശൂന്യമാക്കുന്നു. ഒരു ബംഗാളി ഹിന്ദു മാര്‍ക്‌സിസ്റ്റിന് ബി.ജെ.പി എത്രമാത്രം ലളിതമായ ചോയ്‌സാണെന്ന് തെളിയിക്കുകയാണ് ബിശ്വജിത് ദത്ത.

ത്രിപുരയിലെ അധികാരം ബി.ജെ.പിക്ക് മുന്നില്‍ നിരവധി അധിക സാധ്യതകള്‍ തുറന്നിടുന്നുണ്ട്. അത് ഒരേസമയം ത്രിപുരയിലും ബംഗാളിലും നേട്ടങ്ങള്‍ കൊയ്യാന്‍ സഹായകമായ ഇരട്ട പദ്ധതിയാണെന്ന് നേരത്തെ നിരീക്ഷിക്കപ്പെട്ടതാണ്. ബിശ്വജിത് ദത്തയിലൂടെ ബംഗാള്‍ രാഷ്ട്രീയത്തിന് ബി.ജെ.പി നല്‍കുന്ന സന്ദേശത്തിന്റെ തന്ത്രപരമായ പ്രാധാന്യം പലതാണ്. ത്രിപുരയില്‍ ബിശ്വജിതിനെ പോലൊരു തലമുതിര്‍ന്ന മാര്‍ക്‌സിസ്റ്റിനെ തടഞ്ഞുനിര്‍ത്താന്‍ ശേഷിയില്ലാത്ത ഇടതുപക്ഷ പ്രത്യയശാസ്ത്രം ബംഗാളില്‍ ഒരു ത്തനെയും തടയാന്‍ പോകുന്നില്ല എന്നതാണൊന്ന്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ആന്ദോളനങ്ങളില്‍ ലയിച്ചുചേരാന്‍ കാത്തുകഴിയുന്ന ബംഗാളിലെ മാര്‍ക്‌സിസ്റ്റ് അണികള്‍ക്കും നേതാക്കള്‍ക്കും സുരക്ഷാബോധം നല്‍കുകയാണ് മറ്റൊന്ന്. അതോടൊപ്പം, ഇതിനോടകം ബി.ജെ.പിയില്‍ ചേക്കേറിയ പാര്‍ട്ടി അംഗങ്ങളും അനുയായികളും നേതാക്കളുമായ പതിനായിരങ്ങള്‍ക്ക് പ്രത്യയശാസ്ത്ര വിമ്മിട്ടത്തെ അതിജീവിക്കാനുള്ള ആത്മവിശ്വാസം കൂടിയാണ് ബി.ജെ.പി നല്‍കുന്നത്. വിലയേറിയ വോട്ടുകള്‍ വാങ്ങിയും കഠിനമായ തന്ത്രങ്ങള്‍ പയറ്റിയും അമിത് ഷായും മോദിയും ത്രിപുര പിടിച്ചെടുത്തപ്പോള്‍ യഥാര്‍ത്ഥത്തില്‍ ലക്ഷ്യം വെച്ചിരുന്നത് ബംഗാളിനെയായിരുന്നുവെന്ന നിരീക്ഷണം ദത്തയിലൂടെ വെളിപ്പെടുകയും ചെയ്യുന്നു.

ത്രിപുര ബി.ജെ.പിക്ക് ബംഗാളിലേക്കുള്ള പാലമാണെങ്കില്‍ അതിലൂടെ പദയാത്രകള്‍ പുറപ്പെട്ടു കഴിഞ്ഞു. ത്രിപുരയില്‍ ബി.ജെ.പി വിതയ്ക്കുന്ന ഓരോ വിത്തും ബംഗാളില്‍ നൂറുമേനി വിളയിക്കാനുള്ളതാണ്, ത്രിപുരയില്‍ ചെലവഴിക്കുന്ന ഓരോ ചില്ലിക്കാശും ബംഗാളിലേക്കുള്ള സ്ഥിര നിക്ഷേപവും. സി.പി.എമ്മിനാകട്ടെ ബംഗാളില്‍ നിന്ന് ത്രിപുരയിലേക്കും ത്രിപുരയില്‍ നിന്ന് ബംഗാളിലേക്കും പരസ്പരം കൈമാറാന്‍ ജീവന്‍ രക്ഷാ സന്ദേശങ്ങളല്ലാതെ മറ്റൊന്നുമില്ല.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Health

സോനു സൂദും ആസ്റ്റര്‍ മെഡ്‌സിറ്റിയും കൈകോര്‍ത്തു; ഏഴു മാസം പ്രായമുള്ള കുഞ്ഞില്‍ കരള്‍ മാറ്റിവയ്ക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി

ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി.

Published

on

കൊച്ചി: ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി. മുഹമ്മദ് സഫാന്‍ അലി എന്ന ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ കരളാണ് മാറ്റിവച്ചത്. കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ കുട്ടിയുടെ അമ്മ തന്നെയായിരുന്നു കരള്‍ ദാതാവ്.

നാല് മാസം പ്രായമുള്ളപ്പോഴാണ് സഫാന്‍ അലിയെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് കൊണ്ടുവരുന്നത്. പിത്തരസം കുഴലുകള്‍ അഥവാ, കരളിനെ കുടലുമായി ബന്ധിപ്പിക്കുന്ന ട്യൂബ് വികസിക്കാത്ത അപൂര്‍വ രോഗാവസ്ഥയായ ബിലിയറി അട്രേസിയയാണ് കുഞ്ഞിനെന്ന് രോഗനിര്‍ണയത്തിലൂടെ കണ്ടെത്തി. മഞ്ഞപ്പിത്തത്തിനും കണ്ണുകളുടെ മഞ്ഞനിറത്തിനും കാരണമാകുന്ന രോഗം ക്രമേണ കരളിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കുകയാണ് ചെയ്യുക. തെലങ്കാന സ്വദേശികളായ കുടുംബം ജന്മനാടായ കരിംനഗറിലെ ആശുപത്രിയില്‍ വച്ച് നടത്തിയ ശസ്ത്രക്രിയ പരാജയപ്പെട്ടിരുന്നു. ഇത് മഞ്ഞപ്പിത്തത്തിന്റേയും സിറോസിസ് ബാധയുടേയും മൂര്‍ച്ച കൂട്ടി. ഇതോടെ കരള്‍ മാറ്റിവയ്ക്കുകയെല്ലാതെ വേറെ വഴിയില്ലെന്നായി. കുഞ്ഞിന്റെ രോഗവിവരം അറിഞ്ഞ സോനു സൂദിന്റെ സഹായത്തോടെയാണ് കുടുംബം കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് എത്തുന്നതും കഴിഞ്ഞ ദിവസം ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതും.

സഫാന്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെത്തുമ്പോള്‍ മഞ്ഞപ്പിത്തം, പോഷകാഹാരക്കുറവ്, വളര്‍ച്ചക്കുറവ് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ കാര്യമായി അലട്ടിയിരുന്നതായി ആസ്റ്റര്‍ മെഡ്‌സിറ്റി ലീഡ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മാത്യു ജേക്കബ് പറഞ്ഞു. കുഞ്ഞിന്റെ രോഗസ്ഥിതിയെ കുറിച്ചും, അടിയന്തരമായി ശസ്ത്രക്രിയ വേണമെന്നും കുടുംബത്തെ അറിയിച്ചു. കുട്ടിയുടെ പ്രായവും അവികസിത ശരീരഘടനയുള്‍പ്പടെ വലിയ വെല്ലുവിളിയായിരുന്നു എങ്കിലും തടസ്സങ്ങളില്ലാതെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാനായി. കുഞ്ഞ് വളരെ വേഗം സുഖം പ്രാപിച്ചു വരുന്നതായും മഞ്ഞപ്പിത്തം ഉള്‍പ്പടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നീങ്ങിയതായും ഡോ. മാത്യു ജേക്കബ് വ്യക്തമാക്കി.

ഹെപ്പറ്റോളജിസ്റ്റ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ചാള്‍സ് പനക്കല്‍, പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിലെ ഡോ. ഗീത മമ്മയില്‍, കണ്‍സള്‍ട്ടന്റ് സര്‍ജന്‍ ഡോ. സുധീര്‍ മുഹമ്മദ് എം, ഡോ. ബിജു ചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട വിദഗ്ധ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.സഫാനെ പോലെ വളരെ ചെറിയ പ്രായമുള്ള കുഞ്ഞിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. കരള്‍ മാറ്റിവയ്ക്കല്‍ ഏറെ ചിലവേറിയതും രാജ്യത്ത് ചുരുക്കം ചില ആശുപത്രികളില്‍ മാത്രം സൗകര്യവുമുള്ള ചികിത്സ രീതിയാണ്. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഇന്റഗ്രേറ്റഡ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് ടീം രാജ്യത്തെ തന്നെ ഏറ്റവും മികച്ച പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗമാണ്. മെഡ്‌സിറ്റിയിലെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മറ്റിടങ്ങളേക്കാള്‍ ചിലവ് കുറവാണെങ്കിലും, പല രക്ഷിതാക്കള്‍ക്കും അത് താങ്ങാനാവുന്നതിലും അപ്പുറമാണ്. സോനു സൂദിനെ പോലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏറെ തല്‍പരനായ താരത്തോടടൊപ്പം പദ്ധതിയില്‍ സഹകരിക്കാനായതിലും, നിരാലംബരായ നിരവധി കുടുംബങ്ങള്‍ക്ക് പ്രതീക്ഷയാകാനായതിലും ആസ്റ്ററിന് വലിയ സന്തോഷമുണ്ടെന്നും ആസാദ് മൂപ്പന്‍ വ്യക്തമാക്കി.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 50 കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവിന്റെ ഭാഗമായി ചികിത്സ സഹായം ലഭിക്കുക. മെയ് മാസത്തില്‍ പദ്ധതിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ അര്‍ഹരായ നിരവധി പേരാണ് ചികിത്സ സഹായം ആവശ്യപ്പെട്ട് മുന്നോട്ട് വന്നത്. മെഡിക്കല്‍ രംഗത്ത് രാജ്യം വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും സഫാന്‍ അലിയെയും കുടുംബത്തെയും പോലുള്ളവര്‍ക്ക് ഉയര്‍ന്ന ചിലവ് കാരണം അതിന്റെ പ്രയോജനം ഇപ്പോഴും അകലെയാണെന്ന് സോനു സൂദ് പറഞ്ഞു. സെക്കന്‍ഡ് ചാന്‍സ് ഇനീഷ്യേറ്റീവിലൂടെ കൂടുതല്‍ കുട്ടികള്‍ക്ക് പുതിയ ജീവിതം സമ്മാനിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കായി അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് സെന്ററിന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് രൂപം നല്‍കിയിരുന്നു. കരള്‍, വൃക്ക, ഹൃദയം, ശ്വാസകോശം, കോര്‍ണിയ, മജ്ജ തുടങ്ങി വിവിധ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തുന്നതില്‍ ഏറെ വൈദഗ്ധ്യമുള്ള സര്‍ജന്‍മാരുടെ സംഘമാണ് ഈ കേന്ദ്രത്തെ നയിക്കുന്നത്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗവും ഇവിടെയുണ്ട്. കുട്ടികളിലെ കരള്‍ രോഗ സംബന്ധമായി സമഗ്രമായ പരിചരണം ലക്ഷ്യമിട്ടുള്ളതാണ് ഇത്. മികച്ച കരള്‍ രോഗ വിദഗ്ധര്‍, കരള്‍ ശസ്ത്രക്രിയാ വിദഗ്ധര്‍, പരിശീലനം ലഭിച്ച കോര്‍ഡിനേറ്റര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്ക് പുറമേ ക്രിട്ടിക്കല്‍ കെയര്‍ സ്പെഷ്യലിസ്റ്റുകള്‍, അനസ്തെറ്റിസ്റ്റുകള്‍, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റുകള്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍ എന്നിവരും മികച്ച ഒരു നഴ്സിങ്ങ് ടീമും ഈ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് കേന്ദ്രത്തിലുണ്ട്. അഞ്ഞൂറിലധികം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ ഇതിനോടകം വിജകരമായി ഇവിടെ പൂര്‍ത്തിയാക്കി കഴിഞ്ഞു.

Continue Reading

Health

ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ ഹോസ്പിറ്റല്‍ സര്‍വ്വേയില്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് മികച്ച നേട്ടം

ആതുര സേവന രംഗത്ത് രാജ്യത്തെ മികച്ച ആശുപത്രികളെ തിരഞ്ഞെടുക്കുന്ന ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ സര്‍വ്വേ 2022ല്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് നേട്ടം.

Published

on

ആതുര സേവന രംഗത്ത് രാജ്യത്തെ മികച്ച ആശുപത്രികളെ തിരഞ്ഞെടുക്കുന്ന ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ സര്‍വ്വേ 2022ല്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് നേട്ടം. കേരളത്തില്‍ നിന്നുള്ള ഏറ്റവും മികച്ച മള്‍ട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലായി ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി തിരഞ്ഞെടുക്കപ്പെട്ടു.

കാര്‍ഡിയോളജി, യൂറോളജി, ഗ്യാസ്‌ട്രോഎന്‍ട്രോളജി&ഹീപ്പറ്റോളജി, ഓന്‍കോളജി, നെഫ്‌റോളജി, ന്യൂറോസയന്‍സസ്, എമര്‍ജന്‍സി ആന്‍ഡ് ട്രോമ, പീടിയാട്രിക്‌സ്, ഒബ്‌സ്റ്റെട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി എന്നീ വിഭാഗങ്ങളില്‍ ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, ആസ്റ്റര്‍ മിംസ് കോഴിക്കോട് എന്നിവ ദേശീയ തലത്തില്‍ ഉയര്‍ന്ന റാങ്കുകള്‍ കരസ്ഥമാക്കി.

Continue Reading

Education

career chandrika: പാരാമെഡിക്കല്‍ കോഴ്‌സുകള്‍; ആഗോള സാധ്യതകളിലേക്കുള്ള കവാടം

Published

on

ആരോഗ്യ പരിചരണത്തിന് ഡോക്ടര്‍മാരുടെ സേവനം ഫലപ്രദമാവണമെങ്കില്‍ ചികിത്സാ അനുബന്ധമേഖലകളില്‍ പ്രാവീണ്യമുള്ള വിദഗ്ധരുടെ പിന്തുണ അനിവാര്യമാണെന്നതില്‍ തര്‍ക്കമില്ലല്ലോ? ചികിസ്തയുമായി ബന്ധപ്പെട്ട മേഖലകളിലെല്ലാം ഇടപെടല്‍ നടത്താന്‍ പരിശീലനം ലഭിച്ച പാരാമെഡിക്കല്‍ അല്ലെങ്കില്‍ അലൈഡ് മെഡിക്കല്‍ പ്രൊഫെഷനലുകള്‍ ആരോഗ്യ മേഖലയുടെ നട്ടെല്ലാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മലയാളി വിദഗ്ധര്‍ നിസ്തുലമായ സംഭാവനകളാണ് ഈ രംഗത്തര്‍പ്പിച്ചുകൊണ്ടിരിക്കുന്നത്.

പാരാമെഡിക്കല്‍ മേഖലയിലെ പഠനാവസരങ്ങള്‍ മനസിലാക്കി യുക്തമായ കോഴ്‌സുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രമിക്കുക എന്നതേറെ പ്രധാനമാണ്. പ്ലസ്ടു സയന്‍സ് ഗ്രൂപ് എടുത്ത് പഠിച്ചവര്‍ക്കാണ് പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക് ചേരാനുള്ള യോഗ്യതയുള്ളത്. ബിരുദ, ഡിപ്ലോമ പ്രോഗ്രാമുകളാണ് നിലവിലുള്ളതെങ്കിലും ബിരുദ പ്രോഗ്രാമുകള്‍ പഠിക്കാനവസരം ലഭിക്കുമെങ്കിലത് കൂടുതല്‍ മികവുറ്റ അവസരങ്ങളിലെത്തിക്കുമെന്നോര്‍ക്കുക.

ഫാര്‍മസി ബിരുദ പ്രോഗ്രാമായ ബി.ഫാം ഒഴികെയുള്ള കോഴ്‌സുകളിലേക്കുള്ള അഡ്മിഷന്‍ നടക്കുന്നത് പ്ലസ്ടു മാര്‍ക്കിന്റെയടിസ്ഥാനത്തിലാണ്. ബി.ഫാം കോഴ്‌സ് പ്രവേശനം കേരള എന്‍ട്രന്‍സ് കമ്മീഷണര്‍ നടത്തിയ എന്‍ട്രന്‍സ് വഴിയായിരിക്കും. മറ്റു പാരാമെഡിക്കല്‍ ബിരുദ കോഴ്‌സുകളുടെ പ്രവേശനം നടത്തുന്നത് കേരള സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള ലാല്‍ ബഹദൂര്‍ ശാസ്ത്രി സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയാണ്. പ്രവേശന പരീക്ഷയില്ലെങ്കിലും പ്ലസ്ടുവിന് മികച്ച മാര്‍ക്ക് നേടിയവര്‍ക്കാണ് താല്‍പര്യപ്പെട്ട കോഴ്‌സ് മികച്ച സ്ഥാപനത്തില്‍ പഠിക്കാനവസരമുണ്ടാവുക.

ബിരുദ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള അറിയിപ്പ് ഉടനുണ്ടാവുമെന്നും ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ തയാറാക്കി വെക്കണമെന്നും എല്‍ബിഎസ് അറിയിച്ചിട്ടുണ്ട്. എല്ലാ കോഴ്‌സുകള്‍ക്കും ഒരേ തരത്തിലുള്ള തൊഴില്‍ സാധ്യതകളല്ല നിലവിലുള്ളതെന്ന് തിരിച്ചറിഞ്ഞ് അവരവരുടെ അഭിരുചിയും തിരഞ്ഞെടുക്കാനുദ്ദേശിക്കുന്ന കോഴ്‌സിന്റെ തൊഴില്‍ മേഖലയും സാധ്യതയും മനസിലാക്കി വിവേകപൂര്‍ണമായ തീരുമാനമെടുക്കാന്‍ ശ്രദ്ധിക്കണം. സ്വന്തമായി പ്രാക്ടീസ് ചെയ്യാന്‍ സാധ്യതകളുള്ള കോഴ്‌സുകളും ഹോസ്പിറ്റലുകളുമായി മാത്രം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുന്ന മേഖലകളും വെവ്വേറെയായിത്തന്നെ കാണണം.ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സുകള്‍ക്കൊപ്പം പ്രവേശനം നടത്തുന്ന പാരാമെഡിക്കല്‍ ബിരുദ കോഴ്‌സുകളെക്കുറിച്ചല്‍പം വിശദീകരിക്കാം.

ബി.എസ്.സി മെഡിക്കല്‍
ലാബ് ടെക്‌നോളജി

മെഡിക്കല്‍ സാമ്പിളുകള്‍ ശേഖരിക്കാനും ഉചിതമായ പരിശോധനകള്‍ നടത്താനും ലഭ്യമായ ഫലങ്ങള്‍ വിശകലനം ചെയ്യാന്‍ ഡോക്ടറെ സഹായിക്കുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ടതാണീ കോഴ്‌സ്. രക്തമടക്കമുള്ള സാമ്പിളുകളിലെ സൂക്ഷ്മ ജീവികളുടെ സാന്നിധ്യം, രാസവിശകലനം, വിവിധ ഘടകങ്ങളുടെ അളവ് എന്നിവ സംബന്ധിച്ച് വിശലകലനം നടത്തുന്നത് രോഗനിര്‍ണയത്തിലേറെ സഹായകരമായിരിക്കും. പഠനത്തിന്റെ ഭാഗമായി ഹെമറ്റോളജി, ഹിസ്‌റ്റോ പത്തോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി എന്നിവയിലവഗാഹം നേടാനാവസരമുണ്ടാവും. യോഗ്യതയോടൊപ്പം വൈഭവവും പ്രയോഗികാനുഭവവും നേടി സ്വതന്ത്ര ലാബുകളും ആശുപതികളുമായി ബന്ധപ്പെട്ട് ടെക്‌നൊളജിസ്റ്റ്, സൂപ്പര്‍വൈസര്‍, മാനേജര്‍, അനലിസ്റ്റ് എന്നീ തസ്തികളില്‍ ജോലിക്ക് ശ്രമിക്കാം.

ബി.എസ്.സി മെഡിക്കല്‍ റേഡിയോളജിക്കല്‍
ടെക്‌നോളജി

എക്‌സ്‌റേ, എം.ആര്‍.ഐ, സി.ടി സ്‌കാന്‍ അടക്കമുള്ള ഇമേജിങ് നടപടിക്രമങ്ങള്‍ ഉപയോഗപ്പെടുത്തി രോഗനിര്‍ണയം നടത്താന്‍ ഡോക്ടറെ സഹായിക്കുന്ന പ്രൊഫഷനലുകളാണ് റേഡിയോളജിക്കല്‍ ടെക്‌നൊളജിസ്റ്റുകള്‍. കാര്‍ഡിയോ വാസ്‌കുലാര്‍ ഇന്റര്‍വെന്‍ഷണല്‍ റേഡിയോഗ്രാഫര്‍, മാമോഗ്രാഫി തുടങ്ങിയ മേഖലകളില്‍ സ്‌പെഷ്യലൈസ് ചെയ്യാനവസരമുണ്ട്. അനാട്ടമി, ഫിസിയോളജി, അറ്റോമിക്‌സ് ആന്‍ഡ് ന്യുക്ലിയാര്‍ ഫിസിക്‌സ്, റേഡിയേഷന്‍ ഫിസിക്‌സ്, റേഡിയോതെറാപ്പി ഇമേജിങ് ടെക്‌നിക്‌സ്, അടിസ്ഥാന ഇലക്ട്രോണിക്‌സ് തുടങ്ങിയവ പഠിക്കാനുണ്ടാവും.

ബി.എസ്.സി പെര്‍ഫ്യൂഷന്‍, ബാച്ചിലര്‍ ഓഫ്
കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നോളജി

ഹൃദയം, ശ്വാസകോശം തുടങ്ങിയവയുടെ അസുഖങ്ങളുമായി ബന്ധപ്പെട്ടു ശസ്ത്രക്രിയകള്‍ നടക്കുന്ന വേളയില്‍ ഈ അവയവങ്ങളുടെ പ്രവര്‍ത്തനം നടത്തുന്നതിന് വേണ്ടി സ്ഥാപിക്കുന്ന യന്ത്രങ്ങളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന പ്രൊഫഷനലുകളാണ് ക്ലിനിക്കല്‍ പെര്‍ഫ്യൂഷനിസ്റ്റുകള്‍. ഓപ്പണ്‍ ഹാര്‍ട്ട് ശസ്ത്രക്രിയ പോലെയുള്ള സങ്കീര്‍ണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ പെര്‍ഫ്യൂഷനിസ്റ്റുകളുടെ ഉത്തരവാദിത്തം കാര്യമായുണ്ടാവും. ഹൃദയം, രക്തധമനികള്‍ എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങളുടെ നിര്‍ണയവും ചികിത്‌സയും നടത്താന്‍ ഡോക്ടറെ സഹായിക്കുന്ന പ്രൊഫഷനലുകളാണ് കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നൊളജിസ്റ്റുകള്‍. ഇന്‍വേസീവ് കാര്‍ഡിയോ വാസ്‌കുലാര്‍ ടെസ്റ്റിംഗ് പോലെയുള്ള ചികിത്സാ നടപടികള്‍ക്ക് കാര്‍ഡിയോ വാസ്‌ക്കുലാര്‍ ടെക്‌നൊളജിസ്റ്റുകളുടെ സേവനം ആവശ്യമായി വരും.

സാമാന്യം വലിയ ആശുപത്രികളുമായി ബന്ധപ്പെട്ടാണ് ഈ രണ്ട് പ്രൊഫഷനലുകള്‍ക്കവസരമുള്ളത്. തൊഴില്‍രീതിയുടെ സവിശേഷത കൊണ്ടും പുത്തന്‍ സാങ്കേതികവിദ്യയുടെ സ്വാധീനമുണ്ടാവാവനിടയുള്ളതുകൊണ്ടും ഈ കോഴ്‌സുകള്‍ക്ക് വിപുലമായ സാധ്യതകള്‍ കണക്കാക്കുക പ്രയാസകരമാണ്.

 

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.