Connect with us

More

അതിജീവന പോരാട്ടത്തിന്റെ അമര സ്മരണ

Published

on

പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍

1980 ജൂലൈ 30 അതിജീവനത്തിന്റെ പോരാട്ട ചരിത്രത്തിലെ സമാനതകളില്ലാത്ത സ്മരണാദിനമാണ്. യൗവനത്തിന്റെ പോരാട്ടവീര്യം ഒരു ജനതയുടെ അവകാശ, ആവിഷ്‌കാര ബോധത്തിന്റെയും വിശുദ്ധ ഭാഷയുടെ നിലനില്‍പ്പിന്റെയും നോവായി പരിണമിക്കുകയെന്നത് അപൂര്‍വമാണ്. യുവജന സമരങ്ങളില്‍ ഭാഷാസമരത്തെ വ്യത്യസ്തമാക്കുന്നതും ഇതാണ്.

ബ്രിട്ടീഷ് ഇന്ത്യയില്‍ ഭൗതിക വിദ്യാഭ്യാസത്തിന് മുസ്‌ലിം സമൂഹത്തെ പ്രാപ്തമാക്കുന്നതിന് അറബി ഭാഷാമാധ്യമം ഉപയോഗിച്ചുള്ള മതപഠനത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സൗകര്യമുണ്ടായിരുന്നു. ഓറിയന്റല്‍ സ്‌കൂളുകളുടെ തുടക്കവും അങ്ങനെയാണ്. മതാധ്യാപകരും അറബിക് പണ്ഡിറ്റുമാരും അതിന്റെ ഭാഗമായി നിയമിക്കപ്പെട്ടു. അറബി വണിക്കുകളിലൂടെയും പ്രബോധകരിലൂടെയും കേരളത്തിലെത്തിയ ഭാഷയുടെ പുരോഗമന സംഭാവനകളായിരുന്നു ഇതൊക്കെയും. നിര്‍ഭാഗ്യവശാല്‍ സ്വാതന്ത്ര്യാനന്തരം ഈ സൗകര്യങ്ങളെല്ലാം നിരസിക്കപ്പെട്ടു. പ്രാചീനമായ ഇന്‍ഡോ അറബ് സംസ്‌കാരത്തിന്റെ ശേഷിപ്പായ അറബി ഭാഷ അങ്ങനെ വിസ്മൃതിയിലേക്ക് മാഞ്ഞു.കേരളത്തില്‍ തിരുവിതാംകൂറില്‍ മാത്രമായിരുന്നു അക്കാലത്ത് പേരിനെങ്കിലും അറബി ഭാഷാ പഠനം നിലനിന്നിരുന്നത്.

അറബി ഭാഷാപഠനത്തെ ത്വരിതപ്പെടുത്താനും മലബാറിലേക്ക് ഭാഷാപഠനം എത്തിക്കുന്നതിനും കേരളപ്പിറവി തൊട്ട് മുസ്‌ലിംലീഗും സി.എച്ച് മുഹമ്മദ് കോയ സാഹിബും നടത്തിയ അഭംഗുര പരിശ്രമങ്ങളാണ് അറബി ഭാഷാ പഠനത്തിന്റെ സൗകര്യവും സ്വീകാര്യതയും ഉയര്‍ത്തിയത്. 1967 ലെ സപ്തകക്ഷി മുന്നണി മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച് ഭാഷാപഠനത്തിന് പ്രത്യേക പരിഗണന നല്‍കി. അറബി അധ്യാപകരെ സ്‌പെഷ്യലിസ്റ്റ് അധ്യാപകരില്‍നിന്ന് ഭാഷാധ്യാപകരായി മാറ്റി. അറബി അധ്യാപക തസ്തിക അനുവദിക്കാന്‍ നൂറ് കുട്ടികള്‍ വേണമെന്ന നിബന്ധന ഇരുപത്തിയെട്ട് കുട്ടികള്‍ എന്ന അര്‍ത്ഥത്തില്‍ സി. എച്ച് പരിഷ്‌കരിച്ചു. ഇതുവഴി കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കപ്പെടുകയും ഭാഷാ പഠനം വിപുലമാവുകയും അറബി അധ്യാപകര്‍ കൂടുതലായി നിയമിക്കപ്പെടുകയും ചെയ്തു.

‘ചെരുപ്പ് തുന്നുന്നവനെയും കുട നന്നാക്കുന്നവനെയും അറബി അധ്യാപകനാക്കി സി.എച്ച്’ എന്ന ആക്ഷേപം ഈ സാഹചര്യത്തിലാണ്ടായത്. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഭാഷയിലൊന്നായി ഐക്യരാഷ്ട്ര സഭ അംഗീകരിച്ച, ഭാരതവുമായി നൂറ്റാണ്ടുകള്‍ പഴക്കമുള്ള, മധ്യകാല ശാസ്ത്രത്തിന് വലിയ സംഭാവനകളര്‍പ്പിച്ച ഒരു ഭാഷക്ക് നല്‍കുന്ന പരിഗണന പൊതുവിദ്യാഭ്യാസ മുന്നേറ്റത്തിന്റെ ഭാഗമായി പരിഗണിക്കപ്പെടേണ്ടതായിരുന്നു. എന്നാല്‍ മറിച്ചാണ് സംഭവിച്ചത്. അതിന്റെ കാരണം രാഷ്ട്രീയമായിരുന്നു.

കേരളത്തിലെ വിദ്യാഭ്യാസ മുന്നേറ്റത്തിന് സി.എച്ച് യുഗം അമൂല്യമായ സംഭാവന നല്‍കി. പിന്നാക്ക, ന്യൂനപക്ഷ സമൂഹങ്ങളില്‍ പുതിയ ഉണര്‍വ്വ് സൃഷ്ടിക്കപ്പട്ടു. പൊതു സമൂഹത്തിലും പരിവര്‍ത്തനമുണ്ടായി. ഈ മാറ്റം ന്യൂനപക്ഷ രാഷ്ട്രീയത്തിനും ശക്തി പകര്‍ന്നു. ഈ തിരിച്ചറിവ് ഭാഷാ പഠനത്തെ ഇല്ലായ്മ ചെയ്യാനുള്ള അജണ്ടകളിലേക്കാണ് രാഷ്ട്രീയ എതിരാളികളെ എത്തിച്ചത്. പൊതു വിദ്യാഭ്യാസം മെച്ചപ്പെടുത്തുക എന്ന പേരില്‍ കര്‍ട്ടനിട്ട് മറച്ച അജണ്ടയുമായി 1980 ലെ ഇടതുപക്ഷ ഗവണ്‍മെന്റ് കേരളത്തില്‍ ഭാഷാപഠനത്തിന് അനാവശ്യമായ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തി. തിരുവിതാംകൂര്‍ രാജാവിന്റെ നീതിബോധവും ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ യുക്തിബോധവും അവര്‍ സൗകര്യപൂര്‍വം തമസ്‌കരിക്കുകയായിരുന്നു. അതിന്റെ പാരമ്യത്തിലാണ് ‘ഭാഷാ സമരം’ ഒരു പ്രതിരോധമായി ഭവിച്ചത്.

അക്കമഡേഷന്‍ (അറബി ഭാഷാ പഠനത്തിനു മാത്രമായി പ്രത്യേക ക്ലാസ്സ് മുറികള്‍ സ്ഥാപിക്കുക) ഡിക്ലറേഷന്‍ (ഭാഷ പഠിക്കുന്ന തന്റെ കുട്ടി മാതൃഭാഷ പഠിക്കേണ്ടതില്ലെന്ന് രക്ഷിതാവ് സമ്മതപത്രം നല്‍കുക) ക്വാളിഫിക്കേഷന്‍ (സര്‍വീസിലിരിക്കുന്ന ഭാഷ അധ്യാപകര്‍ക്കുകൂടി പുതിയ യോഗ്യത നിശ്ചയിക്കുക) ഭാഷാപഠനത്തിനെതിരായി ഇടതുപക്ഷ സര്‍ക്കാര്‍ കൊണ്ടുവന്ന ഈ വ്യവസ്ഥകളത്രയും അപ്രായോഗികമായിരുന്നു. ഇവ നടപ്പിലായാല്‍ വിദ്യാലയങ്ങളിലെ ഭാഷാപഠനം അതോടെ അവസാനിക്കുമായിരുന്നു. ഈ അപകടസന്ധിയെ രക്തവും ജീവനും നല്‍കി പ്രതിരോധിക്കുകയായിരുന്നു മുസ്‌ലിം യൂത്ത് ലീഗ്.ഭാഷാവിരുദ്ധ നീക്കം തിരിച്ചറിഞ്ഞ അറബി അധ്യാപക സംഘടനയും വിദ്യാര്‍ത്ഥി സംഘടനയായ എം.എസ്.എഫും അവകാശ നിഷേധത്തിനെതിരെ ശക്തമായി പ്രതികരിച്ചു. മുസ്‌ലിംയൂത്ത് ലീഗ് സമരസജ്ജമായി വിഷയമേറ്റെടുത്തു. സി.എച്ച് മുഹമ്മദ് കോയ സാഹിബ് ഈ പ്രതിസന്ധി ഘട്ടത്തെ അഭിസംബോധന ചെയ്തു.

സെക്രട്ടറിയേറ്റിനുമുമ്പിലെ അറബി അധ്യാപകരുടെ സമരത്തില്‍, ഈ പോരാട്ടം സമുദായം ഏറ്റെടുത്തിരിക്കുന്നുവെന്ന്് സി.എച്ച് പ്രഖ്യാപിച്ചു. സി. എച്ചിന്റെ വാക്കുകള്‍ അന്വര്‍ഥമാക്കി ഭാഷാ സമരം സമുദായം ഏറ്റെടുത്തു.എതിര്‍ത്ത് സമരം ചെയ്യുന്ന കാര്യങ്ങള്‍ സ്വന്തം പാര്‍ട്ടി ഭരണത്തിലെത്തി നടപ്പാക്കപ്പെടുമ്പോള്‍ നിസ്സംഗരായിരിക്കുന്ന യുവജന സമര രീതികളുടെ ഈ ക്ലീഷേകാലത്ത് അന്ന് യൂത്ത് ലീഗ് നയിച്ച പ്രക്ഷോഭം യുവജന സംഘടനകള്‍ക്ക് മാതൃകയായിരുന്നു. വിശുദ്ധ റമസാനിലെ ബദ്ര്‍ ദിനത്തില്‍ വ്രതനിഷ്ഠമായ ഇച്ഛാശക്തിയോടെ ജില്ലാ ഭരണ സിരാകേന്ദ്രങ്ങളിലേക്ക് മുസ്‌ലിം യൂത്ത് ലീഗ് പ്രക്ഷോഭം നയിച്ചു. അങ്ങേയറ്റം സമാധാനപരമായ സമര മുന്നേറ്റം. എന്നാല്‍ യൂത്ത് ലീഗിന്റെ സമരത്തെ രക്തപങ്കിലമാക്കണമെന്ന് നിര്‍ദ്ദേശമുള്ളത് പോലെയായിരുന്നു പൊലീസ് മേധാവികളുടെ പ്രകോപനം.

എങ്ങും യുദ്ധസമാനമായ ഭീകരാവസ്ഥ. സമരഭൂമിയില്‍ അകാരണമായ പൊലീസ് വെടിവെപ്പില്‍ മജീദ്, റഹ്മാന്‍, കുഞ്ഞിപ്പ എന്നീ മൂന്ന് ധീര യുവാക്കളുടെ സമാനതകളില്ലാത്ത രക്തസാക്ഷിത്വം. ജീവിതത്തെ കുറിച്ചുള്ള സൗന്ദര്യപൂര്‍ണ്ണമായ സ്വപ്‌നങ്ങള്‍ താലോലിച്ച മനസ്സില്‍ അവകാശ സംരക്ഷണത്തിന്റെ ബോധ്യവുമായി പോരാട്ടഭൂമികയില്‍ അവര്‍ വീരമൃത്യു വരിച്ചു. പുതിയ ചരിത്രം വിരചിതമായി.’മലപ്പുറത്ത് നിന്നും വരുന്ന കാറ്റിന് പോലും മനുഷ്യമാംസത്തിന്റെയും വെടിയുണ്ടയുടേയും കരിഞ്ഞ ഗന്ധമാണെ’ന്ന് സി.എച്ച് നിയമസഭയില്‍ പൊട്ടിത്തെറിച്ചു. തെറ്റു തിരുത്താന്‍ തയ്യാറാവാതെ ഗവണ്‍മെന്റ് ഒളിച്ചുകളി തുടര്‍ന്നപ്പോള്‍ മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റിലേക്ക് ഗ്രേറ്റ് മാര്‍ച്ച് പ്രഖ്യാപിച്ചു. ഇതോടെ സര്‍ക്കാര്‍ ചര്‍ച്ചക്കു സന്നദ്ധമായി.

സി.എച്ച് മുഹമ്മദ് കോയ സാഹിബ്, അവുക്കാദര്‍കുട്ടി നഹ സാഹിബ്, യു.എ ബീരാന്‍ സാഹിബ്, അധ്യാപക സംഘടന പ്രതിനിധി കൊളത്തൂര്‍ ടി മുഹമ്മദ് മൗലവി തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. ഭാഷാപഠനത്തിനെതിരായുള്ള കരിനിയമങ്ങള്‍ പൂര്‍ണ്ണമായും പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങി. ഒരു യുവജന പ്രക്ഷോഭം സമ്പൂര്‍ണ്ണമായി വിജയിച്ചതിന്റെ ചരിത്രം കൂടിയാണ് ഭാഷാ സമരം.മരണത്തിലൂടെ അനശ്വരത നേടിയവരാണ് മജീദും റഹ്മാനും കുഞ്ഞിപ്പയും. ദശാബ്ദങ്ങള്‍ക്കിപ്പുറവും അന്ന് ജനിച്ചിട്ടില്ലാത്ത യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ മനസ്സുകളില്‍ മജീദ,് റഹ്മാന്‍, കുഞ്ഞിപ്പ എന്നീ നാമങ്ങള്‍ ആവേശമായി പടരുന്നത് ആ സമുദായ രക്തസാക്ഷികളുടെ ആത്മസമര്‍പ്പണത്തിന്റെ നേട്ടമാണ്.
(മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡണ്ടാണ് ലേഖകന്‍)

Health

സോനു സൂദും ആസ്റ്റര്‍ മെഡ്‌സിറ്റിയും കൈകോര്‍ത്തു; ഏഴു മാസം പ്രായമുള്ള കുഞ്ഞില്‍ കരള്‍ മാറ്റിവയ്ക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി

ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി.

Published

on

കൊച്ചി: ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി. മുഹമ്മദ് സഫാന്‍ അലി എന്ന ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ കരളാണ് മാറ്റിവച്ചത്. കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ കുട്ടിയുടെ അമ്മ തന്നെയായിരുന്നു കരള്‍ ദാതാവ്.

നാല് മാസം പ്രായമുള്ളപ്പോഴാണ് സഫാന്‍ അലിയെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് കൊണ്ടുവരുന്നത്. പിത്തരസം കുഴലുകള്‍ അഥവാ, കരളിനെ കുടലുമായി ബന്ധിപ്പിക്കുന്ന ട്യൂബ് വികസിക്കാത്ത അപൂര്‍വ രോഗാവസ്ഥയായ ബിലിയറി അട്രേസിയയാണ് കുഞ്ഞിനെന്ന് രോഗനിര്‍ണയത്തിലൂടെ കണ്ടെത്തി. മഞ്ഞപ്പിത്തത്തിനും കണ്ണുകളുടെ മഞ്ഞനിറത്തിനും കാരണമാകുന്ന രോഗം ക്രമേണ കരളിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കുകയാണ് ചെയ്യുക. തെലങ്കാന സ്വദേശികളായ കുടുംബം ജന്മനാടായ കരിംനഗറിലെ ആശുപത്രിയില്‍ വച്ച് നടത്തിയ ശസ്ത്രക്രിയ പരാജയപ്പെട്ടിരുന്നു. ഇത് മഞ്ഞപ്പിത്തത്തിന്റേയും സിറോസിസ് ബാധയുടേയും മൂര്‍ച്ച കൂട്ടി. ഇതോടെ കരള്‍ മാറ്റിവയ്ക്കുകയെല്ലാതെ വേറെ വഴിയില്ലെന്നായി. കുഞ്ഞിന്റെ രോഗവിവരം അറിഞ്ഞ സോനു സൂദിന്റെ സഹായത്തോടെയാണ് കുടുംബം കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് എത്തുന്നതും കഴിഞ്ഞ ദിവസം ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതും.

സഫാന്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെത്തുമ്പോള്‍ മഞ്ഞപ്പിത്തം, പോഷകാഹാരക്കുറവ്, വളര്‍ച്ചക്കുറവ് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ കാര്യമായി അലട്ടിയിരുന്നതായി ആസ്റ്റര്‍ മെഡ്‌സിറ്റി ലീഡ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മാത്യു ജേക്കബ് പറഞ്ഞു. കുഞ്ഞിന്റെ രോഗസ്ഥിതിയെ കുറിച്ചും, അടിയന്തരമായി ശസ്ത്രക്രിയ വേണമെന്നും കുടുംബത്തെ അറിയിച്ചു. കുട്ടിയുടെ പ്രായവും അവികസിത ശരീരഘടനയുള്‍പ്പടെ വലിയ വെല്ലുവിളിയായിരുന്നു എങ്കിലും തടസ്സങ്ങളില്ലാതെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാനായി. കുഞ്ഞ് വളരെ വേഗം സുഖം പ്രാപിച്ചു വരുന്നതായും മഞ്ഞപ്പിത്തം ഉള്‍പ്പടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നീങ്ങിയതായും ഡോ. മാത്യു ജേക്കബ് വ്യക്തമാക്കി.

ഹെപ്പറ്റോളജിസ്റ്റ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ചാള്‍സ് പനക്കല്‍, പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിലെ ഡോ. ഗീത മമ്മയില്‍, കണ്‍സള്‍ട്ടന്റ് സര്‍ജന്‍ ഡോ. സുധീര്‍ മുഹമ്മദ് എം, ഡോ. ബിജു ചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട വിദഗ്ധ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.സഫാനെ പോലെ വളരെ ചെറിയ പ്രായമുള്ള കുഞ്ഞിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. കരള്‍ മാറ്റിവയ്ക്കല്‍ ഏറെ ചിലവേറിയതും രാജ്യത്ത് ചുരുക്കം ചില ആശുപത്രികളില്‍ മാത്രം സൗകര്യവുമുള്ള ചികിത്സ രീതിയാണ്. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഇന്റഗ്രേറ്റഡ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് ടീം രാജ്യത്തെ തന്നെ ഏറ്റവും മികച്ച പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗമാണ്. മെഡ്‌സിറ്റിയിലെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മറ്റിടങ്ങളേക്കാള്‍ ചിലവ് കുറവാണെങ്കിലും, പല രക്ഷിതാക്കള്‍ക്കും അത് താങ്ങാനാവുന്നതിലും അപ്പുറമാണ്. സോനു സൂദിനെ പോലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏറെ തല്‍പരനായ താരത്തോടടൊപ്പം പദ്ധതിയില്‍ സഹകരിക്കാനായതിലും, നിരാലംബരായ നിരവധി കുടുംബങ്ങള്‍ക്ക് പ്രതീക്ഷയാകാനായതിലും ആസ്റ്ററിന് വലിയ സന്തോഷമുണ്ടെന്നും ആസാദ് മൂപ്പന്‍ വ്യക്തമാക്കി.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 50 കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവിന്റെ ഭാഗമായി ചികിത്സ സഹായം ലഭിക്കുക. മെയ് മാസത്തില്‍ പദ്ധതിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ അര്‍ഹരായ നിരവധി പേരാണ് ചികിത്സ സഹായം ആവശ്യപ്പെട്ട് മുന്നോട്ട് വന്നത്. മെഡിക്കല്‍ രംഗത്ത് രാജ്യം വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും സഫാന്‍ അലിയെയും കുടുംബത്തെയും പോലുള്ളവര്‍ക്ക് ഉയര്‍ന്ന ചിലവ് കാരണം അതിന്റെ പ്രയോജനം ഇപ്പോഴും അകലെയാണെന്ന് സോനു സൂദ് പറഞ്ഞു. സെക്കന്‍ഡ് ചാന്‍സ് ഇനീഷ്യേറ്റീവിലൂടെ കൂടുതല്‍ കുട്ടികള്‍ക്ക് പുതിയ ജീവിതം സമ്മാനിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കായി അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് സെന്ററിന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് രൂപം നല്‍കിയിരുന്നു. കരള്‍, വൃക്ക, ഹൃദയം, ശ്വാസകോശം, കോര്‍ണിയ, മജ്ജ തുടങ്ങി വിവിധ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തുന്നതില്‍ ഏറെ വൈദഗ്ധ്യമുള്ള സര്‍ജന്‍മാരുടെ സംഘമാണ് ഈ കേന്ദ്രത്തെ നയിക്കുന്നത്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗവും ഇവിടെയുണ്ട്. കുട്ടികളിലെ കരള്‍ രോഗ സംബന്ധമായി സമഗ്രമായ പരിചരണം ലക്ഷ്യമിട്ടുള്ളതാണ് ഇത്. മികച്ച കരള്‍ രോഗ വിദഗ്ധര്‍, കരള്‍ ശസ്ത്രക്രിയാ വിദഗ്ധര്‍, പരിശീലനം ലഭിച്ച കോര്‍ഡിനേറ്റര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്ക് പുറമേ ക്രിട്ടിക്കല്‍ കെയര്‍ സ്പെഷ്യലിസ്റ്റുകള്‍, അനസ്തെറ്റിസ്റ്റുകള്‍, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റുകള്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍ എന്നിവരും മികച്ച ഒരു നഴ്സിങ്ങ് ടീമും ഈ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് കേന്ദ്രത്തിലുണ്ട്. അഞ്ഞൂറിലധികം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ ഇതിനോടകം വിജകരമായി ഇവിടെ പൂര്‍ത്തിയാക്കി കഴിഞ്ഞു.

Continue Reading

Health

ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ ഹോസ്പിറ്റല്‍ സര്‍വ്വേയില്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് മികച്ച നേട്ടം

ആതുര സേവന രംഗത്ത് രാജ്യത്തെ മികച്ച ആശുപത്രികളെ തിരഞ്ഞെടുക്കുന്ന ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ സര്‍വ്വേ 2022ല്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് നേട്ടം.

Published

on

ആതുര സേവന രംഗത്ത് രാജ്യത്തെ മികച്ച ആശുപത്രികളെ തിരഞ്ഞെടുക്കുന്ന ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ സര്‍വ്വേ 2022ല്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് നേട്ടം. കേരളത്തില്‍ നിന്നുള്ള ഏറ്റവും മികച്ച മള്‍ട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലായി ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി തിരഞ്ഞെടുക്കപ്പെട്ടു.

കാര്‍ഡിയോളജി, യൂറോളജി, ഗ്യാസ്‌ട്രോഎന്‍ട്രോളജി&ഹീപ്പറ്റോളജി, ഓന്‍കോളജി, നെഫ്‌റോളജി, ന്യൂറോസയന്‍സസ്, എമര്‍ജന്‍സി ആന്‍ഡ് ട്രോമ, പീടിയാട്രിക്‌സ്, ഒബ്‌സ്റ്റെട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി എന്നീ വിഭാഗങ്ങളില്‍ ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, ആസ്റ്റര്‍ മിംസ് കോഴിക്കോട് എന്നിവ ദേശീയ തലത്തില്‍ ഉയര്‍ന്ന റാങ്കുകള്‍ കരസ്ഥമാക്കി.

Continue Reading

Education

career chandrika: പാരാമെഡിക്കല്‍ കോഴ്‌സുകള്‍; ആഗോള സാധ്യതകളിലേക്കുള്ള കവാടം

Published

on

ആരോഗ്യ പരിചരണത്തിന് ഡോക്ടര്‍മാരുടെ സേവനം ഫലപ്രദമാവണമെങ്കില്‍ ചികിത്സാ അനുബന്ധമേഖലകളില്‍ പ്രാവീണ്യമുള്ള വിദഗ്ധരുടെ പിന്തുണ അനിവാര്യമാണെന്നതില്‍ തര്‍ക്കമില്ലല്ലോ? ചികിസ്തയുമായി ബന്ധപ്പെട്ട മേഖലകളിലെല്ലാം ഇടപെടല്‍ നടത്താന്‍ പരിശീലനം ലഭിച്ച പാരാമെഡിക്കല്‍ അല്ലെങ്കില്‍ അലൈഡ് മെഡിക്കല്‍ പ്രൊഫെഷനലുകള്‍ ആരോഗ്യ മേഖലയുടെ നട്ടെല്ലാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മലയാളി വിദഗ്ധര്‍ നിസ്തുലമായ സംഭാവനകളാണ് ഈ രംഗത്തര്‍പ്പിച്ചുകൊണ്ടിരിക്കുന്നത്.

പാരാമെഡിക്കല്‍ മേഖലയിലെ പഠനാവസരങ്ങള്‍ മനസിലാക്കി യുക്തമായ കോഴ്‌സുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രമിക്കുക എന്നതേറെ പ്രധാനമാണ്. പ്ലസ്ടു സയന്‍സ് ഗ്രൂപ് എടുത്ത് പഠിച്ചവര്‍ക്കാണ് പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക് ചേരാനുള്ള യോഗ്യതയുള്ളത്. ബിരുദ, ഡിപ്ലോമ പ്രോഗ്രാമുകളാണ് നിലവിലുള്ളതെങ്കിലും ബിരുദ പ്രോഗ്രാമുകള്‍ പഠിക്കാനവസരം ലഭിക്കുമെങ്കിലത് കൂടുതല്‍ മികവുറ്റ അവസരങ്ങളിലെത്തിക്കുമെന്നോര്‍ക്കുക.

ഫാര്‍മസി ബിരുദ പ്രോഗ്രാമായ ബി.ഫാം ഒഴികെയുള്ള കോഴ്‌സുകളിലേക്കുള്ള അഡ്മിഷന്‍ നടക്കുന്നത് പ്ലസ്ടു മാര്‍ക്കിന്റെയടിസ്ഥാനത്തിലാണ്. ബി.ഫാം കോഴ്‌സ് പ്രവേശനം കേരള എന്‍ട്രന്‍സ് കമ്മീഷണര്‍ നടത്തിയ എന്‍ട്രന്‍സ് വഴിയായിരിക്കും. മറ്റു പാരാമെഡിക്കല്‍ ബിരുദ കോഴ്‌സുകളുടെ പ്രവേശനം നടത്തുന്നത് കേരള സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള ലാല്‍ ബഹദൂര്‍ ശാസ്ത്രി സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയാണ്. പ്രവേശന പരീക്ഷയില്ലെങ്കിലും പ്ലസ്ടുവിന് മികച്ച മാര്‍ക്ക് നേടിയവര്‍ക്കാണ് താല്‍പര്യപ്പെട്ട കോഴ്‌സ് മികച്ച സ്ഥാപനത്തില്‍ പഠിക്കാനവസരമുണ്ടാവുക.

ബിരുദ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള അറിയിപ്പ് ഉടനുണ്ടാവുമെന്നും ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ തയാറാക്കി വെക്കണമെന്നും എല്‍ബിഎസ് അറിയിച്ചിട്ടുണ്ട്. എല്ലാ കോഴ്‌സുകള്‍ക്കും ഒരേ തരത്തിലുള്ള തൊഴില്‍ സാധ്യതകളല്ല നിലവിലുള്ളതെന്ന് തിരിച്ചറിഞ്ഞ് അവരവരുടെ അഭിരുചിയും തിരഞ്ഞെടുക്കാനുദ്ദേശിക്കുന്ന കോഴ്‌സിന്റെ തൊഴില്‍ മേഖലയും സാധ്യതയും മനസിലാക്കി വിവേകപൂര്‍ണമായ തീരുമാനമെടുക്കാന്‍ ശ്രദ്ധിക്കണം. സ്വന്തമായി പ്രാക്ടീസ് ചെയ്യാന്‍ സാധ്യതകളുള്ള കോഴ്‌സുകളും ഹോസ്പിറ്റലുകളുമായി മാത്രം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുന്ന മേഖലകളും വെവ്വേറെയായിത്തന്നെ കാണണം.ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സുകള്‍ക്കൊപ്പം പ്രവേശനം നടത്തുന്ന പാരാമെഡിക്കല്‍ ബിരുദ കോഴ്‌സുകളെക്കുറിച്ചല്‍പം വിശദീകരിക്കാം.

ബി.എസ്.സി മെഡിക്കല്‍
ലാബ് ടെക്‌നോളജി

മെഡിക്കല്‍ സാമ്പിളുകള്‍ ശേഖരിക്കാനും ഉചിതമായ പരിശോധനകള്‍ നടത്താനും ലഭ്യമായ ഫലങ്ങള്‍ വിശകലനം ചെയ്യാന്‍ ഡോക്ടറെ സഹായിക്കുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ടതാണീ കോഴ്‌സ്. രക്തമടക്കമുള്ള സാമ്പിളുകളിലെ സൂക്ഷ്മ ജീവികളുടെ സാന്നിധ്യം, രാസവിശകലനം, വിവിധ ഘടകങ്ങളുടെ അളവ് എന്നിവ സംബന്ധിച്ച് വിശലകലനം നടത്തുന്നത് രോഗനിര്‍ണയത്തിലേറെ സഹായകരമായിരിക്കും. പഠനത്തിന്റെ ഭാഗമായി ഹെമറ്റോളജി, ഹിസ്‌റ്റോ പത്തോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി എന്നിവയിലവഗാഹം നേടാനാവസരമുണ്ടാവും. യോഗ്യതയോടൊപ്പം വൈഭവവും പ്രയോഗികാനുഭവവും നേടി സ്വതന്ത്ര ലാബുകളും ആശുപതികളുമായി ബന്ധപ്പെട്ട് ടെക്‌നൊളജിസ്റ്റ്, സൂപ്പര്‍വൈസര്‍, മാനേജര്‍, അനലിസ്റ്റ് എന്നീ തസ്തികളില്‍ ജോലിക്ക് ശ്രമിക്കാം.

ബി.എസ്.സി മെഡിക്കല്‍ റേഡിയോളജിക്കല്‍
ടെക്‌നോളജി

എക്‌സ്‌റേ, എം.ആര്‍.ഐ, സി.ടി സ്‌കാന്‍ അടക്കമുള്ള ഇമേജിങ് നടപടിക്രമങ്ങള്‍ ഉപയോഗപ്പെടുത്തി രോഗനിര്‍ണയം നടത്താന്‍ ഡോക്ടറെ സഹായിക്കുന്ന പ്രൊഫഷനലുകളാണ് റേഡിയോളജിക്കല്‍ ടെക്‌നൊളജിസ്റ്റുകള്‍. കാര്‍ഡിയോ വാസ്‌കുലാര്‍ ഇന്റര്‍വെന്‍ഷണല്‍ റേഡിയോഗ്രാഫര്‍, മാമോഗ്രാഫി തുടങ്ങിയ മേഖലകളില്‍ സ്‌പെഷ്യലൈസ് ചെയ്യാനവസരമുണ്ട്. അനാട്ടമി, ഫിസിയോളജി, അറ്റോമിക്‌സ് ആന്‍ഡ് ന്യുക്ലിയാര്‍ ഫിസിക്‌സ്, റേഡിയേഷന്‍ ഫിസിക്‌സ്, റേഡിയോതെറാപ്പി ഇമേജിങ് ടെക്‌നിക്‌സ്, അടിസ്ഥാന ഇലക്ട്രോണിക്‌സ് തുടങ്ങിയവ പഠിക്കാനുണ്ടാവും.

ബി.എസ്.സി പെര്‍ഫ്യൂഷന്‍, ബാച്ചിലര്‍ ഓഫ്
കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നോളജി

ഹൃദയം, ശ്വാസകോശം തുടങ്ങിയവയുടെ അസുഖങ്ങളുമായി ബന്ധപ്പെട്ടു ശസ്ത്രക്രിയകള്‍ നടക്കുന്ന വേളയില്‍ ഈ അവയവങ്ങളുടെ പ്രവര്‍ത്തനം നടത്തുന്നതിന് വേണ്ടി സ്ഥാപിക്കുന്ന യന്ത്രങ്ങളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന പ്രൊഫഷനലുകളാണ് ക്ലിനിക്കല്‍ പെര്‍ഫ്യൂഷനിസ്റ്റുകള്‍. ഓപ്പണ്‍ ഹാര്‍ട്ട് ശസ്ത്രക്രിയ പോലെയുള്ള സങ്കീര്‍ണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ പെര്‍ഫ്യൂഷനിസ്റ്റുകളുടെ ഉത്തരവാദിത്തം കാര്യമായുണ്ടാവും. ഹൃദയം, രക്തധമനികള്‍ എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങളുടെ നിര്‍ണയവും ചികിത്‌സയും നടത്താന്‍ ഡോക്ടറെ സഹായിക്കുന്ന പ്രൊഫഷനലുകളാണ് കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നൊളജിസ്റ്റുകള്‍. ഇന്‍വേസീവ് കാര്‍ഡിയോ വാസ്‌കുലാര്‍ ടെസ്റ്റിംഗ് പോലെയുള്ള ചികിത്സാ നടപടികള്‍ക്ക് കാര്‍ഡിയോ വാസ്‌ക്കുലാര്‍ ടെക്‌നൊളജിസ്റ്റുകളുടെ സേവനം ആവശ്യമായി വരും.

സാമാന്യം വലിയ ആശുപത്രികളുമായി ബന്ധപ്പെട്ടാണ് ഈ രണ്ട് പ്രൊഫഷനലുകള്‍ക്കവസരമുള്ളത്. തൊഴില്‍രീതിയുടെ സവിശേഷത കൊണ്ടും പുത്തന്‍ സാങ്കേതികവിദ്യയുടെ സ്വാധീനമുണ്ടാവാവനിടയുള്ളതുകൊണ്ടും ഈ കോഴ്‌സുകള്‍ക്ക് വിപുലമായ സാധ്യതകള്‍ കണക്കാക്കുക പ്രയാസകരമാണ്.

 

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.