Connect with us

Views

മഴ നിന്നാലുടന്‍ മല തുരക്കണം; മരം മുറിക്കണം

Published

on

പി. ഇസ്മായില്‍ വയനാട്

കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത പ്രളയക്കെടുതിയുടെ കണക്കെടുപ്പില്‍ ഇടനാടെന്നോ മലനാടെന്നോ വ്യത്യാസമില്ലാതെ ദുരിതബാധിതപ്രദേശങ്ങളില്‍ യുദ്ധാനന്തരമുള്ള അവസ്ഥാവിശേഷമാണ് നിലവിലുള്ളത്. വര്‍ഷങ്ങളുടെ അധ്വാനത്താല്‍ കെട്ടിപ്പൊക്കിയ സര്‍വ്വവും ഒറ്റ രാത്രി കൊണ്ടാണ് പ്രളയം കശക്കിയെറിഞ്ഞത്. തോരാമഴയുടെയും മണ്ണിടിച്ചിലിന്റെയും ഉരുള്‍പൊട്ടലിന്റെയും ദുരന്തഫലമായി 200ല്‍പരം ആളുകള്‍ക്കാണ് ജീവഹാനി സംഭവിച്ചത്. മത്സ്യതൊഴിലാളികളും ജീവന്‍ രക്ഷാപ്രവര്‍ത്തകരും സ്വന്തം ജീവന്‍ പണയം വെച്ച് രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളാണ് ഒരു പരിധി വരെ മരണസംഖ്യ കുറച്ചത്.

ഒട്ടേറെ കുടുംബങ്ങള്‍ അനാഥകളായി തീര്‍ന്നു. ചിലര്‍ക്കെല്ലാം അംഗ വൈകല്യങ്ങള്‍ സംഭവിച്ചു. ആയുഷ്‌ക്കാല സമ്പാദ്യം കൊണ്ട് നിര്‍മിച്ച വീടുകള്‍ പലതും നിലംപൊത്തി. ആയിരക്കണക്കിനു വളര്‍ത്തു മൃഗങ്ങളാണ് ചത്തൊടുങ്ങിയത്. 2.80 ലക്ഷം കര്‍ഷകരുടെ 50000 ഹെക്ടര്‍ കൃഷിഭൂമിയിലെ കാര്‍ഷിക വിളകള്‍ പൂര്‍ണ്ണമായും നശിച്ചു. റോഡുകള്‍, പാലങ്ങള്‍, വൈദ്യുതി വിതരണ ശൃംഖലകള്‍, ആസ്പത്രികള്‍, സ്‌കൂളുകള്‍, ബാങ്കുകള്‍, എ ടി എം കൗണ്ടറുകള്‍, കെട്ടിടങ്ങള്‍ എന്നിവയെല്ലാം മഴവെള്ള പാച്ചിലില്‍ തകര്‍ച്ചയെ നേരിട്ടു.സ്‌കൂളുകളിലെ പരീക്ഷകളും സര്‍വ്വകലാശാലകളിലെ കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പും നീട്ടിവെക്കുകയും കല്യാണങ്ങളടക്കം മാറ്റിവെക്കേണ്ടിയും വന്നു. നാലു ഭാഗം വെള്ളം മൂടിയിട്ടും കുടിവെള്ളത്തിനായി കേഴുന്ന മനുഷ്യരെ വരെ കാണുകയുണ്ടായി.

ആരാധനാലയങ്ങളും സ്‌കൂളും മതപഠന ശാലകളുമെല്ലാം നിമിഷങ്ങള്‍ക്കകം അഭയകേന്ദ്രങ്ങളായി മാറി. ലക്ഷകണക്കിനാളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയാര്‍ത്ഥികളായെത്തിയത്. അവര്‍ക്കാവശ്യമായ ഭക്ഷണവും മരുന്നും വസ്ത്രവും എത്തിച്ചു കൊടുക്കുന്നതില്‍ സര്‍ക്കാരിനെ കാത്തു നില്‍ക്കാതെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും മത സാമുദായിക സംഘടനകളും സന്നദ്ധ പ്രവര്‍ത്തകരുമെല്ലാം നടത്തിയ പ്രവര്‍ത്തനങ്ങളെ എത്രകണ്ട് പ്രശംസിച്ചാലും അധികമാവില്ല. സ്വന്തം ശരീരത്തിന്റെ പുറം ഭാഗം മറ്റുള്ളവര്‍ക്ക് ചവിട്ടുപടിയാക്കി മാറ്റിയ ജൈസലും ചെറുതോണി പാലം മുങ്ങുന്നതിന് മുമ്പ് കൈ കുഞ്ഞിനെ മാറോട് ചേര്‍ത്തോടിയ കനയ്യകുമാറും വില്‍പനക്കായി കൊണ്ടുവന്ന പുതപ്പുകള്‍ ദാനം ചെയ്ത അയല്‍ സംസ്ഥാന തൊഴിലാളിയുമെല്ലാം ദുരന്തമുഖത്തെ അവിസ്മരണീയമാക്കിയ നാമങ്ങളില്‍ ചിലത് മാത്രമാണ്.

1924ലാണ് ഇതുപോലൊരു പ്രളയ ദുരന്തം കേരളത്തിലുണ്ടായത്. ഇത്രത്തോളം നാശനഷ്ടം കേരളം മുഴുക്കെ അന്നുണ്ടായിരുന്നില്ല. ഇപ്പോഴുണ്ടായ ദുരന്തത്തിന്റെ 90 ശതമാനം ഉത്തരവാദിത്വവും മനുഷ്യനിര്‍മ്മിതമാണ്. മുന്നറിയിപ്പുകളില്ലാതെ ഡാമുകള്‍ തുറന്നുവെന്നത് അനവധി കാരണങ്ങളില്‍ ഒന്നു മാത്രമാണ്. കാട്ടാറുകളെ കയ്യേറിയും കാട്ടുമരങ്ങളെ കട്ടു മുറിച്ചും വിഷവിത്തുകള്‍ വിതറിയും മണല്‍ വാരി പുഴ നശിപ്പിച്ചും പരിസ്ഥിതിക്ക് മുകളില്‍ ഇന്നലകളില്‍ നടത്തിയ കവര്‍ച്ചക്ക് പ്രകൃതി തന്നെ നല്‍കിയ തിരിച്ചടിയാണിപ്പോഴുണ്ടായിട്ടുള്ളത്. പ്രകൃതിയെ പശുവിനോടും മനുഷ്യനെ കറവുകാരനോടും ഉപമിക്കുന്നത് നന്നായിരിക്കും. പശുവിന് തീറ്റ കൊടുത്താല്‍ അത് നന്നായി പാല്‍ ചുരത്തും.പ്രകൃതിയാവട്ടെ തന്റെ വിഭവങ്ങളെല്ലാം എല്ലാവര്‍ക്കും ദാനമായിട്ടാണ് നല്‍കാറുള്ളത്. കിടാവിനു നല്‍കാനുള്ള പാല്‍ ബാക്കി വെച്ചാണ് കറവുകാരന്‍ കറവ നടത്താറുള്ളത്. കശാപ്പുകാരന്‍ ആര്‍ക്കും വേണ്ടി ഒന്നും തന്നെ കരുതിവെക്കാറില്ല. പശുവിനെ കശാപ്പുചെയ്ത് വില്‍പ്പന നടത്തുമ്പോള്‍ ഒരു കിലോ ഇറച്ചിക്ക് കിട്ടുന്ന വിലയും ഒരു ലിറ്റര്‍ പാലിന്റെ വിലയും തമ്മില്‍ അജഗജാന്തരമുണ്ട്. കറവുകാരനില്‍ നിന്നും മാറി ആര്‍ത്തി പണ്ടാരമായ കശാപ്പുകാരന്റെ മനസ്സോടെയാണ് ഇന്ന് കേരളീയര്‍ പരിസ്ഥിതിയെ നോക്കി കാണുന്നത്.

ഒരു കുന്ന് കണ്ടാല്‍ അത് ഇടിച്ചു നിരപ്പാക്കി എത്ര ടണ്‍ മണ്ണ് കടത്താനാവുമെന്നാണ് ശരാശരി മലയാളി ആലോചിക്കാറുള്ളത്. ഒരു മരം കണ്ടാല്‍ പക്ഷികളും ഉറുമ്പുകളുമടക്കം അനേകം ജീവികളുടെ പാര്‍പ്പിടമാണ് അതെന്ന ചിന്തക്കു പകരം മരം മുറിച്ചു മാറ്റിയാല്‍ കിട്ടാവുന്ന വാതിലും ജനാലയും ഗോവണിപ്പടിയും ഉള്‍പ്പെടെയുള്ള ഉരുപ്പടികളുടെ കണക്കുകളാണ് മനസ്സില്‍ തെളിയാറുള്ളത്. പുഴകളും അരുവികളും കുളങ്ങളും കാണുമ്പോള്‍ മത്സ്യങ്ങളും സസ്യങ്ങളുമടക്കമുള്ള ജീവജാലങ്ങള്‍ കണ്ണില്‍ പതിയുന്നതിന് പകരം എത്രമാത്രം വെള്ളവും മണലും ഊറ്റിയെടുക്കാനാവുമെന്ന ഗവേഷണമാണ് നടത്താറുള്ളത്. പാറക്കെട്ടുകള്‍ കാണുമ്പോള്‍ ഇത്ര അളവില്‍ കല്ലുകള്‍ പൊട്ടിച്ചെടുക്കാന്‍ കഴിയുമെന്നാണ് മലയാളിയുടെ മനസ്സുകള്‍ മന്ത്രിക്കുന്നത്.

‘പുഴയെ കാറ്റിനെ വെയിലിനെ വില്‍ക്കാന്‍/ മഴയെ മണ്ണിന്റെ തരികളെ വില്‍ക്കാന്‍/ പതിനാലാം രാവിന്നഴകിനെ വില്‍ക്കാന്‍/ പുലരിതന്‍ സപ്തസ്വരങ്ങളെ വില്‍ക്കാന്‍’ വായുവും വെള്ളവുമടക്കം എല്ലാ വിഭവങ്ങളും വില്‍പ്പന ചരക്കായി കാണുന്ന ദുരമൂത്ത കേരളീയന്റെ നേര്‍ ചിത്രമാണ് വിജയലക്ഷമിയുടെ കവിതയില്‍ അടങ്ങിയിട്ടുള്ളത്. പ്രകൃതി വിഭവങ്ങള്‍ നീതിപൂര്‍വ്വകമായി വിനിയോഗിക്കുന്നതിലും വീതിച്ചെടുക്കുന്നതിലും അടുത്ത തലമുറക്കായി കാത്തു സൂക്ഷിക്കുന്നതിലും മുമ്പ് ജീവിച്ചവര്‍ അതീവ ജാഗ്രത പുലര്‍ത്തിയിരുന്നു. അങ്ങിനെയുള്ള കരുതലിന്റെ ഗുണഫലമായിട്ടാണ് ഇന്ന് ഭൂമുഖത്ത് വസിക്കുന്നവര്‍ക്കെല്ലാം തന്നെ ശുദ്ധവായുവും ശുദ്ധജലവും നല്ല ആവാസ വ്യവസ്ഥിതിയും ലഭിക്കാനിടയായത്. പ്രകൃതിയോട് ഇണങ്ങിയും ആദരിച്ചും പരിപാലിച്ചും കഴിഞ്ഞിരുന്ന അവസ്ഥയില്‍ നിന്നും ഭൂമിയിലെ എല്ലാ വസ്തുക്കളും തനിക്ക് കൊള്ളയടിക്കാനുളള താണെന്നും താന്‍ മാത്രമാണ് ഭൂമിയുടെ അവകാശിയെന്നുമുള്ള ചിന്തയിലേക്കാണ് മനുഷ്യര്‍ വഴി മാറി നടന്നിട്ടുള്ളത്. പ്രളയം, ചുഴലികാറ്റ്, കൊടുങ്കാറ്റ്, ഉരുള്‍പൊട്ടല്‍, കാട്ടുതീ, വരള്‍ച്ച, ഭൂചലനം തുടങ്ങിയ പ്രകൃതിദുരന്തങ്ങളെല്ലാം നമ്മുടെ നാട്ടിലെത്തിയത് മേല്‍ പരാമര്‍ശിച്ച ദുഷ്ടചിന്തയുടെ ഫലമായിട്ടാണ്.

ഇന്നിപ്പോള്‍ പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്യുന്നത് ആവശ്യങ്ങളേക്കാളുപരി ആഡംബരങ്ങള്‍ക്ക് വേണ്ടിയാണ്. വന്‍കിട കെട്ടിട സമുച്ചയങ്ങളും ഫാക്ടറികളും റിസോര്‍ട്ടുകളും നിര്‍മിക്കുന്നതിന് വേണ്ടിയാണ് ഖനനങ്ങളിധകവും നടക്കുന്നത്. ചതുപ്പുനിലങ്ങളും വയലുകളും നികത്തി കൊണ്ടാണ് ആകാശം മുട്ടെയുള്ള അംബരചുംബികള്‍ തലയുയര്‍ത്തി നില്‍ക്കുന്നത്. അവിടം നികത്താനാവശ്യമായ മണ്ണിനു വേണ്ടിയാണ് കുന്നുകളായ കുന്നുകളും മലകളുമെല്ലാം നിരപ്പാക്കുന്നത്. കോര്‍പ്പറേറ്റ് കമ്പനികളുടെയും ധനാഢ്യരുടെയും ലാഭ കൊയ്ത്തിനു വേണ്ടി നടത്തുന്ന ഇത്തരം കയ്യേറ്റങ്ങളുടെ ദുരന്തഫലം ഇന്നത്തെ തലമുറയില്‍ മാത്രം അവസാനിക്കുന്നതല്ല.

‘സമാധാന കാലത്ത് വിയര്‍പ്പൊഴുക്കിയാല്‍ യുദ്ധകാലത്ത് ചോരയൊലിപ്പിന്റെ അളവ് കുറക്കാം’. ഇന്ത്യന്‍ ആര്‍മി ക്യാമ്പിലെ ചുമരുകളില്‍ കാണുന്ന ആപ്തവാക്യം ഭാവിയെ മുന്നില്‍ കണ്ട് കൊണ്ടുള്ള ദീര്‍ഘവീക്ഷണമാണ് വിളംബരം ചെയ്യുന്നത്. പ്രളയാനന്തരം അതിജീവനത്തിനായുള്ള ശ്രമങ്ങള്‍ നടക്കുന്ന ഘട്ടത്തില്‍ ഭാവിയെ കരുപിടിപ്പിക്കും വിധമുള്ള ആലോചനകളും തീരുമാനങ്ങളും രൂപാന്തരപ്പെടേണ്ടതുണ്ട്. ഇനിയൊരിക്കലും ഇത്തരം ദുരന്തം ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്നൊരുക്കങ്ങളാണ് പ്രധാനമായും നടത്തേണ്ടത്. പരിസ്ഥിതിയെ സംബന്ധിച്ചുള്ള കാഴ്ചപ്പാടുകളില്‍ അടിമുടി മാറ്റം അനിവാര്യമാണ്. ‘ഒരഞ്ഞുറു കൊല്ലത്തിനകത്ത് ഈ ഭൂമിയിലെ സര്‍വ്വ ജന്തുക്കളെയും പക്ഷികളെയും മൃഗങ്ങളെയും എല്ലാം മനുഷ്യര്‍ കൊന്നൊടുക്കും. മരങ്ങളെയും ചെടികളേയും നശിപ്പിക്കും. മനുഷ്യന്‍ മാത്രം ഭൂമിയില്‍ അവശേഷിക്കും. എന്നിട്ട് ഒന്നടങ്കം ചാകും’. പ്രകൃതിയുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം അറുത്തുമാറ്റി സര്‍വ്വ ജീവജാലങ്ങളെയും കൊന്നൊടുക്കുവാനും എല്ലാം നശിപ്പിക്കുവാനും ഇറങ്ങി തിരിച്ച മനുഷ്യന്റെ ഹിംസാത്മകതയെ പറ്റി വൈക്കം മുഹമ്മദ് ബഷീര്‍ മുമ്പേ പ്രവചിച്ച കാര്യമാണിത്. പക്ഷികളും മ്യഗങ്ങളും പൂക്കളും പുഴുക്കളും പൂമ്പാറ്റകളും മരങ്ങളും മലകളും വനങ്ങളും പുഴകളും അരുവികളും അതിസൂക്ഷമ ജീവികളും എല്ലാം കൂടി ചേര്‍ന്നതാണ് പ്രപഞ്ചം. ഈ ജീവജാലങ്ങളൊന്നുമില്ലാതെ മനുഷ്യര്‍ക്ക് മാത്രമായി ഭൂമിയില്‍ സുഖവാസം സാധ്യമാവില്ലന്ന കാര്യം ഇനിയെങ്കിലും നമ്മള്‍ തിരിച്ചറിയണം.

കുന്നുകള്‍ക്കും മലകള്‍ക്കും നേരെ ലാഭേഛയോടെയുള്ള നോട്ടങ്ങള്‍ക്ക് പകരം അവയെല്ലാം കോടിക്കണക്കിന് ലിറ്റര്‍ വെള്ളം സംഭരിച്ചു വെക്കുന്ന ജല കൂടങ്ങളായി കാണാന്‍ പരിശീലിക്കണം. വെള്ളപ്പൊക്കം തടഞ്ഞു നിര്‍ത്തുന്ന നെല്‍വയലേലകളും തണ്ണീര്‍തടങ്ങളും മണ്ണിട്ട് നികത്തുന്ന സമീപനം ദുരന്തം വിളിച്ചു വരുത്തുന്നതാണെന്ന കാര്യം ഓരോരുത്തര്‍ക്കും സ്വയം ബോധ്യപ്പെടണം. മലമുകളിലെ മരങ്ങള്‍ മുറിച്ചു മാറ്റപ്പെടുമ്പോള്‍ ആദ്യം അത് മണ്ണൊലിപ്പിലും ഏറ്റവുമവസാനം ഉരുള്‍പൊട്ടലിലും കലാശിക്കും. മണ്ണുമാന്തിയന്ത്രങ്ങളും കോടാലി കൈകളുമായി മലമടക്കുകളിലേക്ക് എഴുന്നള്ളുന്ന പ്രകൃതി ഘാതകര്‍ക്ക് മുന്നില്‍ ഒറ്റപ്പെട്ടവരുടെ ദീനരോദനങള്‍ക്കു പകരം അരുതെന്നും സമ്മതിക്കില്ലെന്നും ഉറക്കെ ശബ്ദിക്കാന്‍ ആള്‍കൂട്ടങ്ങള്‍ക്കാവണം. ആര്‍ത്തലച്ചു വരുന്ന കടലിലെ തിരമാലകളില്‍ നിന്നും കൊടുങ്കാറ്റില്‍ നിന്നും മനുഷ്യര്‍ അധിവസിക്കുന്ന കരയെ സംരക്ഷിക്കുന്ന കരസേനയാണ് കണ്ടല്‍കാടുകള്‍. അതിന്റെ വേരുകള്‍ പിഴുതെറിയുന്നവര്‍ക്ക് മുന്നില്‍ കാവല്‍ നില്‍ക്കുന്ന കാവല്‍സേനക്കാരായി മാറാന്‍ ഓരോരുത്തരും തയ്യാറാവണം. മഴ നിന്നാലുടന്‍ മലകള്‍ തുരക്കണമെന്നും മരങ്ങള്‍ മുറിക്കണമെന്നും പുഴകള്‍ കയ്യേറണമെന്നുമുള്ള മനോവ്യാപാരത്തില്‍ നിന്നും ആളുകളെ മാറ്റിയെടുക്കാനും കഴിയണം.

പാര്‍ട്ടി സമ്മേളനങ്ങള്‍ക്കും പാര്‍ട്ടി മന്ദിരങ്ങളുടെ നിര്‍മാണത്തിനും അനധികൃത ക്വാറി മുതലാളിമാരും ഭൂമാഫിയക്കാരും വെച്ച് നീട്ടുന്ന പണം ഇരുകയ്യും നീട്ടി സ്വീകരിക്കുന്നവരും, ജനങ്ങളോടും പ്രകൃതിയോടും തരിമ്പ് കടപ്പാടുപോലുമില്ലാത്തവരുമായ രാഷ്ട്രീയക്കാരെ ജനകീയ വിചാരണ നടത്തേണ്ടതും ആവശ്യമാണ്. പരിസ്ഥിതി സംരക്ഷണം എന്നത് മരം നടീല്‍ മാത്രമല്ല. ഭക്ഷ്യവസ്തുക്കള്‍ പാഴാക്കി കളയുമ്പോള്‍ അതിന്റെ ഉദ്പാദനത്തിനായി ചിലവു വന്നതും നമ്മള്‍ കാണാത്തതുമായ ലിറ്റര്‍ കണക്കിന് ജലമാണ് നാം കാരണം നഷ്ടപ്പെടുന്നതെന്ന് അറിയണം. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മണ്ണിലേക്ക് വലിച്ചെറിയുന്നതും മാലിന്യങ്ങള്‍ പുഴകളിലേക്കും പൊതു ഇടങ്ങളിലേക്കും പുറംതള്ളുന്നതും പ്രകൃതിയോട് കാട്ടുന്ന ക്രൂരതയാണ്. ഇക്കാര്യങ്ങളെല്ലാം കുടുംബങ്ങളില്‍ ചര്‍ച്ചാ വിഷയമാകും വിധമുള്ള ബോധവല്‍ക്കരണവും ശീലവല്‍ക്കരണവും വളര്‍ത്തിയെടുക്കേണ്ടതും അനിവാര്യമാണ്. വികസിത രാഷ്ട്രങ്ങളില്‍ പ്രകൃതിദുരന്തമുണ്ടാവുമ്പോള്‍ ഇവിടത്തെ അപേക്ഷിച്ച് നാശനഷ്ടങ്ങള്‍ തുലോം കുറവാണ്. അപകട സാധ്യതയുള്ള ഇടങ്ങളില്‍ കെട്ടിട നിര്‍മാണത്തിന് അനുമതി നിഷേധിച്ചും ദുരന്തനിവാരണ സാക്ഷരത നടപ്പിലാക്കിയുമാണ് അവര്‍ അതിനെ അതിജയിക്കുന്നത്. ഈ വഴിയിലേക്ക് കേരളീയരെ നടത്താന്‍ ഭരണകൂടം ഇഛാശക്തി പ്രകടിപ്പിക്കേണ്ട സമയം കൂടിയാണിപ്പോള്‍.

columns

ദേശീയത ചര്‍ച്ചയാകുമ്പോള്‍-പി.എ ജലീല്‍ വയനാട്

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Published

on

പ്രത്യേക ഭൂവിഭാഗത്തില്‍ ജനങ്ങള്‍ സ്ഥിരമായി, പരമാധികാരമുള്ള ഭരണത്തിന്‍ കീഴില്‍ ജീവിച്ചാല്‍ അതൊരു രാജ്യമായി മാറുന്നു. എന്നാല്‍ ആ പ്രത്യേക ഭൂവിഭാഗത്തിലെ ജനങ്ങളുടെ ഏകതാ ബോധവും പരസ്പര സ്‌നേഹവും സുഖദുഃഖങ്ങളുടെ മത വര്‍ഗ നിരപേക്ഷ സ്വീകാര്യതയും ചരിത്ര ബോധവുമാണ് ആ രാജ്യത്തെ ദേശ രാഷ്ട്രമാക്കുന്നത്. പാശ്ചാത്യ യൂറോപ്യന്‍ രാജ്യങ്ങളെ ഏകോപിപ്പിച്ചതിനും ചരിത്രബോധം നല്‍കിയതിനും പിന്നില്‍ മതത്തിനോ മതാധിഷ്ഠിത ഭരണകൂടങ്ങള്‍ക്കോ ഉള്ള പങ്ക് നിഷേധിക്കാന്‍ കഴിയില്ല. അതുവഴിയാണവരുടെ ദേശീയത അടയാളപ്പെടുത്തുന്നതും. എന്നാല്‍ ഇന്ത്യന്‍ ദേശീയത രൂപപ്പെടുന്നതില്‍ മതത്തിനോ മതാധിഷ്ഠിത ശക്തികള്‍ക്കോ ഒരു പങ്കുമില്ലെന്നതാണ് വിസ്മയം. നൂറ്റാണ്ടുകള്‍ പിന്നിട്ട കോളനി വാഴ്ചയും അതേതുടര്‍ന്നുണ്ടായ ബ്രിട്ടീഷ് വിരുദ്ധതയുമാണ് ഇന്ത്യന്‍ ദേശീയതക്കാധാരം. ഇന്ത്യന്‍ ദേശീയത രൂപപ്പെടുത്തുന്നതില്‍ ജാതി മത ഭേദമെന്യ ഉള്ളില്‍ ഊറിക്കൂടി ഉറച്ച കോളനി വിരോധമുണ്ട്. ആ അര്‍ഥത്തിലാണ് നമ്മുടെ ചരിത്രത്തെ നോക്കി കാണേണ്ടത്. സ്വാതന്ത്ര്യ പ്രഖ്യാപനമുണ്ടാകുന്നതിനു മുന്‍പ്തന്നെ നമ്മുടെ ഭരണഘടന രൂപീകരണത്തെക്കുറിച്ച്ആലോചിച്ചിട്ടുണ്ട്.

മത, വര്‍ഗ വേര്‍തിരുവുകള്‍ക്കതീതമായ ഭരണഘടന ഉണ്ടാക്കാനുള്ള പരിശ്രമം രണ്ടു വര്‍ഷവും ഒന്‍പതു മാസവും 18 ദിവസവും നീണ്ടുനിന്നു. രാജ്യത്തിനു ഒരൗദ്യോഗിക മതമില്ലാത്ത രീതിയില്‍, മതേതരമായി ഭരണഘടന സങ്കല്‍പിക്കപ്പെട്ടു. എന്നാല്‍ ഭൂരിപക്ഷ ന്യൂനപക്ഷ വിശ്വാസികളെ ഉള്‍ക്കൊണ്ട് പോകാനും അവരവരുടെ സംസ്‌കാരങ്ങളോട് കൂറുപുലര്‍ത്തി സമഭാവനയോടെ മുന്നോട്ടുപോകാനും ആഹ്വാനം ചെയ്യുന്നതായി ഭരണഘടനയുടെ സൂക്ഷ്മ വായന വ്യക്തമാക്കുന്നു. ഭരണഘടനയുടെ മുഖവുര തന്നെ സത്താപരമായി എന്താണ് ആ പ്രമാണത്തിന്റെ അവതരണ താത്പര്യമെന്ന് വ്യക്തമാക്കുന്നതാണ്. ജനങ്ങളാല്‍ എഴുതപ്പെട്ട എന്ന തുടക്കം അതിന്റെ മാനവിക മുഖമാണ് തുറക്കപ്പെടുന്നത്.

ദൈവനാമത്തില്‍ എന്ന് തുടങ്ങണമെന്ന് ശഠിച്ച എച്ച്.വി കമ്മത്തിന്റെ വാദമോ, പരമേശ്വര നാമത്തില്‍ വേണമെന്ന് വാദിച്ച ഗോവിന്ദ മാളവ്യയുടെ താല്‍പര്യമോ അല്ല ഇന്ത്യയുടെ മത നിരപേക്ഷ ഭരണ ഘടനാനിര്‍മാണ സമിതി പരിഗണിച്ചത്. ഇന്ത്യ-പാക് വിഭജനത്തിന്റെ വേരുകള്‍ ചെന്നെത്തുന്ന പരിസരം ഹിന്ദു-മുസ്‌ലിം വിദ്വേഷത്തിന്റേതാണ്. താല്‍പര്യമില്ലാതെ നാട് കടത്തപ്പെട്ടവര്‍ ഇരു ഭാഗത്തുമുണ്ട്. മാനവിക ചിന്തകളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ജയിച്ചടക്കിയതാണ് വിഭജനത്തിന്റെ കാതല്‍. ഇവിടെ നിരപരാധികളുടെ മനഃസാക്ഷി വായിക്കാന്‍ ഭരണഘടനാ നിര്‍മാണ സഭക്ക് കഴിഞ്ഞിട്ടുണ്ട്. പാകിസ്ഥാനിലേക്കു പോയവര്‍ തിരിച്ചുവന്നാല്‍ ഇന്ത്യന്‍ പൗരത്വം അവര്‍ക്കു നല്‍കിയേ തീരുവെന്ന് വാദിച്ച ബീഹാറുകാരന്‍ ബ്രിജേഷ് മിശ്രയെ ഓര്‍ക്കുന്നത് അതുകൊണ്ടാണ്. പൗരാവകാശങ്ങളുടെ നീണ്ട വിശദീകരണം 5 മുതല്‍ 11 വരെ അനുഛേദങ്ങള്‍ പറയുന്നത്. പൗരനെ എങ്ങനെ നാടുകടത്താമെന്നല്ല അവനെ എങ്ങനെ ഉള്‍ക്കൊള്ളാമെന്നതിന്റെ വിവരണമാണത്. എന്നാല്‍ ഭരണഘടനയുടെ പിറവിയില്‍ തന്നെ അതില്‍ അസഹിഷ്ണുത കാണിച്ചവരും ചോദ്യംചെയ്തവരുമുണ്ട്. രാഷ്ട്രത്തെ ഒറ്റക്കല്ലില്‍ കൊത്തിയെടുക്കാനുള്ള അവരുടെ ശ്രമത്തിന് കോളനി വാഴ്ചയുടെ പഴക്കമുണ്ട്. അവരുടെ താല്‍പര്യത്തിന് എതിരുനിന്ന പ്രധാന ശക്തി രാഷ്ട്ര പിതാവായിരുന്നു. മഹാത്മജിയെ വകവരുത്തിയതിലൂടെയും ഇപ്പോഴും വീണ്ടും വീണ്ടും കൊന്നുകൊണ്ടിരിക്കുന്നതിലൂടെയും അവരുടെ ലക്ഷ്യത്തിലേക്കു അടുത്തുകൊണ്ടിരിക്കുന്നു.

ബഹുസ്വര സങ്കര സംസ്‌കാരങ്ങളുടെ നിലനില്‍പ്പും വളര്‍ച്ചയും അംഗീകരിക്കാന്‍ കഴിയാത്തവര്‍ ഒരു രാഷ്ട്രമെന്ന നിലക്ക് രാഷ്ട്രരൂപീകരണത്തിന്റെ ചരിത്രമറിയാത്തവരും ദേശീയ പൈതൃകത്തിന്റെ ഘടന അറിയാത്തവരുമാണ്. ദ്രാവിഡ അടിത്തറയിലേക്ക് പിന്നീട് ഉള്‍ച്ചേര്‍ക്കപ്പെട്ട സംസ്‌കാരങ്ങളാണ് ആര്യ, ബൗദ്ധ പൗരസ്ത്യ, പൗരസ്‌ത്യേതര അടരുകള്‍. ഈ കൂടിക്കലര്‍ന്ന ബഹുപാളികളെ വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്ത ഒരു ചരിത്ര പശ്ചാത്തലം ബോധപൂര്‍വം മറന്നുകൊണ്ട് വ്യക്തികളുടെ പ്രാഥമിക പരിഗണനയിലുള്ള ഐച്ഛിക വിഷയമായ വസ്ത്രത്തിലും ഭക്ഷണത്തില്‍പോലും ഇടപെടുന്ന അവസ്ഥ സാമൂഹ്യഘടനയെ തകര്‍ക്കുമെന്നതില്‍ സംശയിക്കേണ്ടതില്ല. ഇന്ത്യയുടെ നാനാത്വത്തിലുള്ള ഏകത്വമെന്ന കാഴ്ചപ്പാട് അംഗീകരിക്കപ്പെടണം. ബഹുസ്വര സങ്കര സംസ്‌കാരം സംരക്ഷിക്കപ്പെട്ടുകൊണ്ടുള്ള ദേശീയ ബോധങ്ങളാണുണ്ടാകേണ്ടത്. മറിച്ചുള്ള വികാരങ്ങളെ ദേശീയതയെന്ന് വിളിക്കാന്‍ കഴിയില്ല.

ഇന്ത്യയുടെ ദേശീയ കവിയാണ് രവീന്ദ്രനാഥ ടാഗോര്‍. ടാഗോര്‍ ദേശീയതയെ നിര്‍വചിച്ചിട്ടുണ്ട്. അത് മാനവികതയില്‍ അധിഷ്ഠിതമാണ്. മാനവികതയില്ലാത്ത ദേശീയത ശാപമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അത് സകല തിന്മയുടെയും മൂലഹേതുവാകുമെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്ന് പുലര്‍ന്നിരിക്കുകയാണ്. മനുഷ്യത്വത്തിനപ്പുറമുള്ള രാജ്യ സ്‌നേഹത്തെപ്പോലും അദ്ദേഹം ശക്തിയായി അപലപിച്ചു. ശാന്തിനികേതനില്‍ താന്‍ നിര്‍മിച്ച സര്‍വകലാശാലയുടെ ആപ്തവാക്യം ‘യത്ര വിശ്വം ഭവത് ഏക നീഡം’ എന്നതായിരുന്നു. അഥവാ ഈ ലോകം മുഴുവന്‍ ഒരു പക്ഷികൂടായിതീരുക വിവിധ വര്‍ണങ്ങളില്‍, വൈവിധ്യമേറിയ കൊഞ്ചലുകളുള്ള കിളിക്കൂടായി ലോകം മാറണമെന്നാഗ്രഹിച്ചു അദ്ദേഹം.

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Continue Reading

columns

സത്യാന്വേഷി-പ്രതിഛായ

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്.

Published

on

‘അത് വക്കീലിനോട് ഇനി മുതല്‍ വാദിക്കരുതെന്ന് ആവശ്യപ്പെടുന്നതുപോലെയാണ്. ഒരു മാധ്യമപ്രവര്‍ത്തകനോട് എങ്ങനെയാണ് എഴുതരുതെന്ന് ആവശ്യപ്പെടാനാകുക? നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹമതിന് മറുപടി പറയാന്‍ ബാധ്യസ്ഥനാണ്. പക്ഷേ ഒരാള്‍ അഭിപ്രായം പറയുന്നതിനെ എങ്ങനെയാണ് മുന്‍കൂട്ടി എതിര്‍ക്കാന്‍കഴിയുക?’ സുപ്രീംകോടതിയിലെ പ്രമുഖന്യായാധിപന്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റേതാണ് ഈകുറിക്കുകൊള്ളുന്ന വാക്കുകള്‍. ‘ആള്‍ട്ട്‌ന്യൂസ് സ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ്‌സുബൈറിനെ സമൂഹമാധ്യമമായ ട്വിറ്ററില്‍ എഴുതുന്നതില്‍നിന്ന് തടയണമെന്ന ഉത്തര്‍പ്രദേശ് പൊലീസിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു രാജ്യത്തെ അത്യുന്നത നീതിപീഠം. സമൂഹമാധ്യമങ്ങളിലെ തെറ്റായവിവരങ്ങളുടെ വസ്തുതാന്വേഷകനായി പ്രസിദ്ധനായ സുബൈറിനെ തുടരെത്തുടരെ കേസുകളുമായി വരിഞ്ഞുമുറുക്കി കാലാകാലത്തേക്ക് തുറുങ്കിലടക്കാനും ബി.ജെ.പി സര്‍ക്കാരുകള്‍ക്കെതിരെ പ്രതികരിക്കാതിരിക്കാനുമായി ഇട്ട പദ്ധതിയെ പൊളിച്ചടുക്കുകയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്. നാലരക്കൊല്ലംമുമ്പ് ട്വീറ്റ്‌ചെയ്ത ഒരു വിഷയത്തിന്റെ പേരിലായിരുന്നു യു.പി സര്‍ക്കാര്‍ സുബൈറിനെ അറസ്റ്റ്‌ചെയ്ത് ജയിലിടച്ചത്. ജൂണ്‍ 27ന് അറസ്റ്റുചെയ്ത സുബൈറിനെ സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യത്തെതുടര്‍ന്ന് മോചിപ്പിച്ചത് ജൂലൈ 21നായിരുന്നു; കൃത്യം 23 ദിവസത്തിനുശേഷം. ഡല്‍ഹിക്കുപുറമെ യു.പിയില്‍ ആറു കേസുകളാണ് സുബൈറിനെതിരെ ചുമത്തിയത്. ഓരോ കേസിലും ജാമ്യം നേടുമ്പോള്‍ വൈകാതെ മറ്റൊരു കേസില്‍ അറസ്റ്റുരേഖപ്പെടുത്തി യുവാവിന്റെ മോചനം വൈകിക്കലായിരുന്നു തന്ത്രം. എന്നാല്‍ ഇത് തിരിച്ചറിഞ്ഞായിരുന്നു കോടതിയുടെ ഇടപെടല്‍. എഫ്.ഐ.ആറുകള്‍ റദ്ദാക്കിയില്ലെങ്കിലും എല്ലാകേസുകളും ഡല്‍ഹി കോടതിയിലേക്ക് മാറ്റാനും സുബൈറിന് ഇടക്കാലം ജാമ്യം നല്‍കി വിട്ടയക്കാനുമായിരുന്നു 21ലെ വിധി.

ഇന്ത്യയുടെ പാരമ്പര്യമാണ് സത്യം. മുണ്ഡകോപനിഷത്തിലെ ‘സത്യമേവ ജയതേ’ ആണ് രാജ്യത്തിന്റെ ഔദ്യോഗികചിഹ്നത്തില്‍ ആലേഖന ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ സത്യം കണ്ടെത്തി അവതരിപ്പിക്കുന്ന ആരും ആര്‍ഷഭാരത പാരമ്പര്യത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. മാധ്യമപ്രവര്‍ത്തകോട്, വിശേഷിച്ച് സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നവരോട് ബി.ജെ.പി ഭരണകൂടങ്ങള്‍ പൊലീസിനെ ഉപയോഗിച്ച് ചെയ്തുകൂട്ടുന്നതെന്തെല്ലാമാണെന്നതിന് മികച്ച തെളിവാണ് സുബൈറിന്റെ അറസ്റ്റും തുടര്‍ന്നുള്ള സംഭവങ്ങളും. എന്നാല്‍ ഇതിന് നേര്‍വിപരീതമായിരുന്നു രാഹുല്‍ഗാന്ധിക്കെതിരായി വ്യാജ വീഡിയോ സംപ്രേഷണംചെയ്തതിന് ‘ടൈംസ് നൗ’ ടി.വി അവതാരകന്‍ രോഹിത് രഞ്ജന് അനുകൂലമായ ബി.ജെ.പി സര്‍ക്കാരിന്റെ നീക്കം. രാഹുല്‍ഗാന്ധി രാജസ്ഥാനില്‍ ടെയ്‌ലറെ കൊലപ്പെടുത്തിയ യുവാക്കളെ കുട്ടികളല്ലേ എന്നു വിളിച്ചെന്ന വ്യാജ പ്രചാരണം നടത്തിയതിന് കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ പൊലീസ് രോഹിത്തിനെ അറസ്റ്റ്‌ചെയ്യാനെത്തിയപ്പോള്‍ മറ്റൊരു കേസ് ചുമത്തി അറസ്റ്റില്‍നിന്ന് രക്ഷിച്ചെടുക്കുകയായിരുന്നു ഡല്‍ഹി പൊലീസ്. പഴയ ഹിന്ദിസിനിമയിലെ ഒരു ഡയലോഗ് പങ്കുവെച്ചായിരുന്നു സുബൈറിന്റെ നാലരവര്‍ഷം മുമ്പത്തെ ട്വീറ്റ്. വിദ്വേഷ പ്രചാരകരോട് വിട്ടുവീഴ്ചയില്ലെന്നാണ് 33 കാരനായ സുബൈറിന്റെ സുധീര പ്രഖ്യാപനം.

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്. നിമിഷങ്ങളെന്നോണം വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്ന നുണ ഫാക്ടറികളുടെ ഓശാരത്തില്‍ അധികാരത്തിലെത്തുന്ന ഭരണകൂടങ്ങള്‍ക്കാണ് ആള്‍ട്ട്‌ന്യൂസ് പ്രധാനമായും വെല്ലുവിളിയുയര്‍ത്തിയത്. സുബൈറിന്റെ ഫാക്ട്‌ചെക് വാര്‍ത്തകള്‍ ലോകത്തെ ഉന്നതമാധ്യമങ്ങള്‍വരെ എടുത്തുകൊടുക്കാനാരംഭിച്ചു. പ്രവാചകനെതിരെ ബി.ജെ.പി വക്താവ് നൂപുര്‍ശര്‍മ നടത്തിയ വിവാദ പ്രസ്താവത്തിന്റെ വീഡിയോ അതേപടി ആള്‍ട്ട്‌ന്യൂസ് പ്രസിദ്ധപ്പെടുത്തിയതാണ് സത്യത്തില്‍ സുബൈറിനെ നോട്ടമിട്ടിരുന്ന ബി.ജെ.പി നേതാക്കളെ പെട്ടെന്ന് പൊലീസിനെ വിട്ട് അറസ്റ്റുചെയ്യാന്‍ നിര്‍ബന്ധിച്ചത്. എന്നാല്‍ ഇതാണ് കാരണമെന്ന് പറയാതെ നാലര വര്‍ഷം മുമ്പത്തെ കാര്യമാണ് പറഞ്ഞതെന്നുമാത്രം. വിവാഹേതര ബന്ധമുണ്ടെന്നതിന് ഭാര്യയെ ഭര്‍ത്താവ് മര്‍ദിക്കുന്നതിന്റെ ദൃശ്യം കാട്ടി അത് ‘ലൗ ജിഹാദാ’ണെന്ന് പ്രചരിപ്പിക്കുന്നവരെപോലുള്ളവരെയും സുബൈര്‍ തുറന്നുകാട്ടി. മേയില്‍ ജ്ഞാന്‍വ്യാപി പള്ളി വിവാദത്തിലും തീവ്ര ഹിന്ദുത്വവാദികള്‍ക്കെതിരെ സുബൈര്‍ നിരവധി പോസ്റ്റുകളിട്ടിരുന്നു. ദേശീയ മാധ്യമങ്ങളിലെ അവതാരകരുടെ തനിനിറം തുറന്നുകാട്ടുകയും സുബൈറിന്റെ പ്രധാന ജോലിയായിരുന്നു. സുബൈറിന്റെ വരുമാനം ലാഭം പ്രതീക്ഷിക്കാതെ സംഭാവനയിലൂടെ പ്രവര്‍ത്തിക്കുന്ന ആള്‍ട്ട്‌ന്യൂസില്‍നിന്ന് കിട്ടുന്ന തുച്ഛമായ വേതനമാണ്. സ്ഥാപനത്തിന്റെ ഉടമകളായ പ്രാവ്ദ മീഡിയ ഫൗണ്ടേഷന്റെ ഡയറക്ടര്‍മാരിലൊരാളാണിപ്പോള്‍. ബെംഗളൂരുവില്‍ ജനിച്ച സുബൈറിന്റെ സ്‌കൂള്‍-കോളജ് വിദ്യാഭ്യാസവും അവിടെയായിരുന്നു.

Continue Reading

columns

ജനാധിപത്യ പോരാട്ടങ്ങളുടെ വിജയം- പി.എം.എ സലാം

വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.

Published

on

വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.

വഖഫ് സംരക്ഷണ റാലിക്ക് ശേഷം വളരെ മോശമായ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയമാണ് സി.പി.എം പയറ്റിയത്. കേരളത്തിലെ മുസ്‌ലിംകളുടെ അട്ടിപ്പേറവകാശം മുസ് ലിംലീഗിനില്ലെന്ന് പറഞ്ഞ് മുസ്‌ലിംലീഗിനെയും മതസംഘടനകളെയും ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തിയത്. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ എല്ലാ മത സംഘടനകളും അംഗങ്ങളായ മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി വഖഫ് നിയമന വിഷയത്തില്‍ പലതവണ മുഖ്യമന്ത്രിയെ കണ്ടിരുന്നു. മുസ്‌ലിം സംഘടനകള്‍ ഒറ്റക്കെട്ടായാണ് ഈ ആവശ്യത്തിനുവേണ്ടി നിലകൊണ്ടത്. എന്നാല്‍ അതിനെയൊന്നും സര്‍ക്കാര്‍ ഗൗനിച്ചില്ല. മതസംഘടനകള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിച്ചതോടൊപ്പം തീരുമാനത്തില്‍നിന്ന് പിന്നോട്ടില്ലെന്ന മട്ടിലാണ് നിയമസഭയില്‍ മന്ത്രിമാര്‍ പോലും സംസാരിച്ചത്.

എന്നാല്‍ ഒരു ഘട്ടത്തിലും സമരത്തില്‍നിന്ന് പിന്തിരിയാന്‍ മുസ്‌ലിംലീഗ് തയ്യാറായില്ല. കേന്ദ്ര വഖഫ് ആക്ടിന് വിരുദ്ധമായി കേരളത്തില്‍ മാത്രം വിവേചനത്തിന്റെ ഈ നിയമം അനുവദിക്കില്ലെന്ന് മുസ്‌ലിംലീഗ് അസന്നിഗ്ധമായി വ്യക്തമാക്കി. വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നതിനെ ന്യായീകരിച്ച്‌കൊണ്ട് സി.പി.എം നേതാക്കളും സൈബര്‍ സഖാക്കളും ധാരാളം എഴുതി. പലപ്പോഴും അനാവശ്യമായി മുസ് ലിം ലീഗിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും ഇവര്‍ ശ്രമിച്ചു. വഖഫ് ബോര്‍ഡില്‍ യു.ഡി.എഫ് അമുസ്‌ലിം നിയമനം നടത്തിയിട്ടുണ്ടെന്ന പച്ചക്കള്ളം അടിച്ചിറക്കി. പി.എസ്.സിക്ക് വിടാനുള്ള തീരുമാനം വഖഫ് ബോര്‍ഡ് ഏകകണ്ഠമായി സ്വീകരിച്ചതാണെന്ന് മുഖ്യമന്ത്രി പോലും നുണ പറഞ്ഞു. കേരളത്തിലെ വന്ദ്യവയോധികരായ മതസംഘടനാ നേതാക്കള്‍ പലപ്പോഴായി മുഖ്യമന്ത്രിയെ കണ്ടെങ്കിലും ഉറപ്പ് നല്‍കുകയല്ലാതെ ഒന്നും നടന്നില്ല. ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ മുസ്‌ലിംലീഗ് അംഗങ്ങള്‍ വഖഫ് നിയമന തീരുമാനം പിന്‍വലിക്കാന്‍ പലതവണ ആവശ്യപ്പെട്ടു. ഒടുവില്‍ ഗത്യന്തരമില്ലാതെയാണ് ഇപ്പോള്‍ തീരുമാനം പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചിരിക്കുന്നത്. മുസ്‌ലിംലീഗിന്റെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പ് നല്‍കിയത്.

ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ വഖഫ് ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഏറ്റവുമൊടുവില്‍ കഴിഞ്ഞ ജൂണ്‍ 28ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സംസ്ഥാന കമ്മിറ്റി ധര്‍ണ സംഘടിപ്പിച്ചു. മതസംഘടനാ നേതാക്കളോട് പച്ചക്കള്ളം പറഞ്ഞ് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയും കൂട്ടരും പലപ്പോഴായി ശ്രമിച്ചത്. 2016 ല്‍ തന്നെ എല്ലാ മുസ്‌ലിം മത സംഘടനകളും മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കീഴില്‍ ഒന്നിച്ച് ഗവര്‍ണറെ പോയി കാണുകയും സര്‍ക്കാര്‍ നീക്കത്തിനെതിരെ ശബ്ദമുയര്‍ത്തുകയും ചെയ്തിരുന്നു. കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരവും നടത്തി. മുഖ്യമന്ത്രിക്കും നിവേദനം നല്‍കി. നിയമസഭക്ക് അകത്ത് മുസ്‌ലിംലീഗിന്റെയും പ്രതിപക്ഷത്തിന്റെയും ശക്തമായ പ്രതിഷേധം ഉണ്ടായി. ബില്ല് വരുന്ന സമയത്തും പാസ്സാക്കുന്ന സമയത്തും ശക്തമായ ഭാഷയില്‍ തന്നെ പ്രതിപക്ഷം എതിര്‍പ്പറിയിച്ചിരുന്നു. ഇതെല്ലാം നിയമസഭാ രേഖയിലുള്ളതാണ്. എന്നാല്‍ അതെല്ലാം മറന്നുകൊണ്ടാണ് മുഖ്യമന്ത്രി കള്ളം പറഞ്ഞത്.

നിയമസഭ പാസ്സാക്കിയ നിയമം ആയതുകൊണ്ട് നിയസമഭയില്‍ തന്നെ അവതരിപ്പിച്ച് തിരുത്തണമെന്നാണ് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടത്. കോഴിക്കോട്ട് നടന്നത് സമരപ്രഖ്യാപനം മാത്രമായിരുന്നു. പിന്നീട് നിരന്തര സമരങ്ങളുടെ ദിവസങ്ങളായിരുന്നു. പ്രതിസന്ധികള്‍ ഏറെയുണ്ടായിട്ടും നിയമം പിന്‍വലിക്കും വരെ മുസ്‌ലിം ലീഗ് സമര രംഗത്ത് ഉറച്ചുനിന്നു. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ തിരുവനന്തപുരത്ത് മുസ്‌ലിംലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സര്‍ക്കാര്‍ പിന്മാറും വരെ സമരം തുടരുമെന്ന് ഈ പരിപാടിയില്‍ നിയമസഭാ പാര്‍ട്ടി ലീഡര്‍ പി.കെ കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചു. കോഴിക്കോട് നടത്തിയ വഖഫ് സംരക്ഷണ റാലിക്ക് ശേഷം രണ്ടാം ഘട്ടമായി പഞ്ചായത്ത്, മുനിസിപ്പല്‍, മേഖലാ കേന്ദ്രങ്ങളില്‍ സമര സംഗമങ്ങള്‍ സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് നടന്ന പ്രതിഷേധ പരിപാടികളായിരുന്നു സമരത്തിന്റെ മൂന്നാം ഘട്ടം.

ഇടക്കാലത്ത് കോവിഡ് വ്യാപകമായപ്പോള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് വഖഫ് സംരക്ഷണ പ്രക്ഷോഭം തുടര്‍ന്നു. മുസ്‌ലിംലീഗിന്റെ വഖഫ് സംരക്ഷണ പ്രക്ഷോഭത്തില്‍ സഹികെട്ട സര്‍ക്കാര്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന കുറ്റം ചുമത്തി പ്രാദേശികമായി കേസുകളെടുത്തു. കോഴിക്കോട് നടന്ന മഹാറാലിക്ക് ശേഷം പതിനായിരം പേര്‍ക്കെതിരെ കേസെടുത്തായിരുന്നു പ്രതികാര നടപടി. വഖഫ് സംരക്ഷണ പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായി മുസ്‌ലിം ലീഗ് കലക്ടറേറ്റ് മാര്‍ച്ചുകളും സംഘടിപ്പിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.