Connect with us

More

അപ്രഖ്യാപിത അടിയന്തരാവസ്ഥയോ

Published

on

ഡോ. രാംപുനിയാനി
പ്രതിഷേധത്തെത്തുടര്‍ന്ന് തീരുമാനം മരവിപ്പിച്ചെങ്കിലും എന്‍.ഡി.ടി.വി ഹിന്ദി പതിപ്പിന് ഒരു ദിവസം ഏര്‍പ്പെടുത്തിയ സംപ്രേക്ഷണ വിലക്ക് രാജ്യത്തിന് വലിയ ഷോക്കാണ് നല്‍കിയത്. ഒരു പ്രമുഖ ചാനലിനോട് സംപ്രേക്ഷണം നിര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. പത്താന്‍കോട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ദേശീയ സുരക്ഷയെ ബാധിക്കുന്ന സുപ്രധാന വിവരങ്ങള്‍ സംപ്രേക്ഷണം ചെയ്തുവെന്നാണ് ചാനലിനെതിരെ ചാര്‍ത്തിയ കുറ്റം. ഇതേ പത്താന്‍കോട് വിഷയവുമായി ബന്ധപ്പെട്ട് ഈ സര്‍ക്കാര്‍ പാക്കിസ്താന്‍ അധികൃതരെ വിമാനത്താവളത്തിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളൊന്നും തങ്ങള്‍ സംപ്രേക്ഷണം ചെയ്തിട്ടില്ലെന്നും സംതുലിതമായാണ് തങ്ങളുടെ പരിപാടികളെന്നും മറ്റു ചാനലുകളില്‍ നിന്ന് വ്യത്യസ്തമായി ഒന്നും സംപ്രേക്ഷണം ചെയ്തിട്ടില്ലെന്നും ചാനല്‍ വ്യക്തമാക്കിയിരുന്നു. എല്ലാ ഭാഗത്തുനിന്നുമുയര്‍ന്ന പ്രതിഷേധത്തെത്തുടര്‍ന്ന് സമ്മര്‍ദ്ദത്തിലായ സര്‍ക്കാറിന് പിന്നീട് തീരുമാനം മരവിപ്പിക്കേണ്ടി വന്നു. ഈ സര്‍ക്കാറിന് താല്‍പര്യമില്ലാത്ത കാര്യങ്ങള്‍ പ്രത്യേകിച്ചും എന്‍.ഡി.ടി.വി ഹിന്ദി ചാനല്‍ ചര്‍ച്ചക്കെടുക്കുന്നതാണ് നടപടിക്കു കാരണമെന്നു വ്യക്തമാണ്. ഭാരത് മാതാ കീ ജയ്, ദേശീയത, ജെ.എന്‍.യു- ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി, ഉന തുടങ്ങി കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിക്കുന്ന പല വിഷയങ്ങളും ചാനല്‍ ചര്‍ച്ചചെയ്തിരുന്നു.
മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം രാജ്യത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഗുണപരമായ മാറ്റമൊന്നുമുണ്ടായിട്ടില്ല. സര്‍ക്കാറിന്റെ തുടക്ക വേളയില്‍ നിരവധി ചര്‍ച്ചുകള്‍ക്കു നേരെ നടന്ന ആക്രമണത്തിനു നാം സാക്ഷിയായി. എഫ്.ടി.ഐ.എ, ഐ.ഐ.ടി, ജെ.എന്‍.യു, എച്ച്.സി.യു തുടങ്ങി ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളില്‍ കൈകടത്തിയതും നാം കണ്ടു. പ്രത്യേക ലക്ഷ്യത്തോടെയാണ് ഈ സ്ഥാപനങ്ങള്‍ പിടിച്ചെടുക്കാനുള്ള ശ്രമമുണ്ടായത്. ദേശീയ വിരുദ്ധത ആരോപിച്ചാണ് ജെ.എന്‍.യുവില്‍ കലാപം വിതച്ചത്. ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥി നേതാക്കളെ കുടുക്കാന്‍ വ്യാജ വീഡിയോ വരെ നിര്‍മ്മിച്ചു. ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയില്‍ രോഹിത് വെമുലയെന്ന ദലിത് വിദ്യാര്‍ത്ഥി ആത്മഹത്യചെയ്തു. രാജ്യത്തു വളരുന്ന അസഹിഷ്ണുതയില്‍ പ്രതിഷേധിച്ച് സമൂഹത്തിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ തങ്ങള്‍ക്കു ലഭിച്ച പുരസ്‌കാരങ്ങള്‍ മടക്കി നല്‍കി. ബീഫ് പ്രശ്‌നം ആകാശത്തോളമുയര്‍ന്നു; മുഹമ്മദ് അഖ്‌ലാഖ് എന്ന സാധാരണക്കാരന്റെ മരണത്തിലെത്തിയ വിഷയം പിന്നീട് നിരവധി ബീഫ് വ്യാപാരികളുടെ കൊലയിലും തുടര്‍ന്ന് ഗുജറാത്തിലെ ഉനയില്‍ ദലിത് യുവാക്കളെ ക്രൂരമായി ആക്രമിച്ചതിലുമെത്തി. സ്വാതന്ത്ര്യത്തിനും മതേതര മൂല്യങ്ങള്‍ക്കും നേരെ നടക്കുന്ന ഹിന്ദുത്വ ദേശീയ വാദികളുടെ സൈ്വര വിഹാരത്തിനെതിരെ മാധ്യമങ്ങള്‍ ശക്തമായി ആഞ്ഞടിച്ചു.
ഈ പശ്ചാത്തലത്തിലാണ് ഭോപ്പാല്‍ ഏറ്റുമുട്ടല്‍ നടക്കുന്നത്. ഭീകരവാദികളെന്ന് മുദ്രകുത്തി ജയിലിലടച്ച എട്ട് മുസ്‌ലിം യുവാക്കളെ നീതിന്യായ വ്യവസ്ഥ മാനിക്കാതെ വെടിവെച്ചു കൊന്നു. ഈ സംഭവം പൊലീസ് കരുതിക്കൂട്ടി ഉണ്ടാക്കിയതാണെന്ന് വ്യക്തമായി മനസിലാക്കാവുന്നതാണ്. ജെ.എന്‍.യു വീണ്ടും പ്രശ്‌ന സങ്കീര്‍ണമായി. നജീബ് എന്ന വിദ്യാര്‍ത്ഥിയെ കാണാതായിട്ട് നാലാഴ്ച ആകുന്നു. നജീബിന്റെ മാതാവിനെ പൊലീസ് കൈയേറ്റം ചെയ്തു. ഇത് അടിയന്തരാവസ്ഥയോ? ഇത്തരം ലജ്ജാകരമായ മനുഷ്യാവകാശ, ജനാധിപത്യ ധ്വംസനങ്ങള്‍ നടക്കുന്നത് എവിടെയാണ്? സ്വേച്ഛാധിപത്യ ഭരണകൂടം നടപ്പാക്കുന്ന ഏറ്റവും വലിയ സ്വേച്ഛാധിപത്യമാണ് അടിയന്തരാവസ്ഥ. പ്രസ് സെന്‍സര്‍ഷിപ്പ് ഇതിലുള്‍പെടും.
കോര്‍പറേറ്റുകളുടെ മേധാവിത്വത്തിനായി തൊഴിലാളികളുടെയും കര്‍ഷകരുടെയും ആനുകൂല്യങ്ങള്‍ ഇല്ലാതാക്കുന്നതിന് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ഭക്ഷണ, ആരോഗ്യ, വിദ്യാഭ്യാസ അവകാശ പദ്ധതികള്‍ തുരങ്കം വെക്കുന്ന തരത്തിലാണ് സര്‍ക്കാറിന്റെ പുതിയ പരിഷ്‌കാരങ്ങള്‍. സര്‍ക്കാറിന്റെ ഉപചാരപൂര്‍വമായ അപൂര്‍വ സംഭവം ഹിന്ദു ദേശീയത പ്രചരിപ്പിക്കുക എന്നതാണ്. ‘ഞാനൊരു സ്വരാജ്യ സ്‌നേഹിയാണ്. ഹിന്ദു കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്’ വരാനിരിക്കുന്ന കാര്യങ്ങള്‍ക്ക് മോദി സെറ്റ് ചെയ്ത ട്യൂണ്‍ ഇതാണ്. ഏകീകൃത സിവില്‍ കോഡ്, ബീഫ് പ്രശ്‌നങ്ങളില്‍ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുന്നു. തീവ്ര ദേശീയത പ്രകടമാകുന്നത് കശ്മീര്‍ പ്രശ്‌നവും പ്രത്യേകിച്ച് പാക്കിസ്താനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴാണ്. ഉറി സംഭവവും മിന്നലാക്രമണത്തിന്റെ പ്രത്യാഘാതങ്ങളും ഈ രാഷ്ട്രീയ വ്യവസ്ഥയില്‍ നെഞ്ചളവ് വളരെ വികസിപ്പിക്കാന്‍ കാരണമായി. സാമൂഹിക മേഖലയില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിനു എന്‍.ജി.ഒ കളെ ഭീകരാക്രമണ സ്ഥലം സന്ദര്‍ശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. പാക് കലാകാരനു നേരെയുണ്ടായ ആക്രമണം മറ്റൊരു ഉദാഹരണമാണ്. പാക്കിസ്താനുമായി നമുക്ക് ആയിരക്കണക്കിനു കോടി രൂപയുടെ ഉഭയ കക്ഷി വ്യാപാരമുണ്ടെന്ന് ഓര്‍ക്കണം. ചൈനീസ് സാധനങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് പറയുമ്പോഴും ഇത്തരം സമാനമായ വികാരമുണ്ടെന്ന് മനസിലാക്കണം. ആയിരക്കണക്കിനു കോടി രൂപയുടെ നിര്‍ദ്ദിഷ്ട സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമ സ്ഥാപിക്കുന്നതിന് ചൈനീസ് കമ്പനിക്കാണ് കരാര്‍ ലഭിച്ചിരിക്കുന്നതെന്നുംമറക്കരുത്. ജനപ്രിയ വികാരങ്ങള്‍ വിപരീത ഫലമാണുണ്ടാക്കുക. അയല്‍ രാജ്യങ്ങളുടെയും മത ന്യൂനപക്ഷളുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും വെറുപ്പ് സമ്പാദിക്കാനാണ് ഇത് ഉപകരിക്കുക.
പാവങ്ങളുടെ പുരോഗതിയും ജനാധിപത്യ സ്വാതന്ത്ര്യവും നിയന്ത്രിക്കുന്നതും ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തുന്നതും മനുഷ്യാവകാശ സംരക്ഷകരെ തടയുന്നതും ഭരണ കക്ഷിയുടെ അജണ്ടയായിരിക്കുന്നു. സര്‍ക്കാറിനെ ചോദ്യം ചെയ്യുന്നവരെ പ്രതിപ്പട്ടികയിലാക്കുന്നു. ജനാധിപത്യ വ്യവസ്ഥയില്‍ ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ബാധ്യതപ്പെട്ടവരാണ് സര്‍ക്കാര്‍. ഇപ്പോള്‍ ഇത് മാറ്റിവെക്കപ്പെട്ടിരിക്കയാണ്. ജനാധിപത്യ വ്യവസ്ഥയില്‍ അധികൃതരെ ചോദ്യം ചെയ്യപ്പെടുന്നത് ഭരണ ഘടനയുടെ അടിസ്ഥാന തത്ത്വമാണ്. അതിനാല്‍ ചിലത് ഗുരുതരമായ അബദ്ധങ്ങളാണ്. ചിലത് അടിയന്തരാവസ്ഥയേക്കാള്‍ മോശമാണ്. ചിലത് ഭരണ കക്ഷിയുടെയും അവരുടെ ഉത്പത്തി സംഘടനയുടെയും താല്‍പര്യങ്ങള്‍ നിയമാനുസൃതമാക്കുന്നതും മഹത്വവത്കരിക്കുന്നതും ജനാധിപത്യത്തിന് അശുഭ സൂചകമാണ്.
പിന്നെ എങ്ങനെയാണ് ഇത് വെറും അക്കാദമിക് ആശങ്ക മാത്രമാണെന്ന് ചിത്രീകരിക്കാനാകുക. ഏകാധിപത്യ പ്രവണതകള്‍ കാണിക്കുന്നുണ്ട് എന്ന് കരുതി ബി.ജെ.പി ഫാസിസ്റ്റ് പാര്‍ട്ടിയല്ലെന്ന് സി.പി.എം നേതാവ് പ്രകാശ് കാരാട്ട് ഇയ്യിടെ പ്രസ്താവന നടത്തിയിരുന്നു. രണ്ടും തമ്മിലുള്ള വ്യത്യാസം ചരിത്രപരമായി ചര്‍ച്ച നടത്തേണ്ട കാര്യമാണ്. ജനങ്ങള്‍ക്കുമേല്‍ സര്‍ക്കാറിന്റെ കേന്ദ്രീകരണം, എല്ലാറ്റിനും ഉപരിയായ നേതൃത്വം, കോര്‍പറേറ്റ് മേധാവിത്വം, പാവപ്പെട്ടവരുടെ അവകാശങ്ങള്‍ ഹനിക്കല്‍, ന്യൂനപക്ഷങ്ങളെ ടാര്‍ഗറ്റ് ചെയ്യല്‍, തീവ്ര ദേശീയത, അയല്‍ രാജ്യങ്ങളോട് ആക്രമണാത്മകമായ നയം സ്വീകരിക്കല്‍ തുടങ്ങിയവയാണ് ഫാസിസത്തിന്റെ പ്രധാന പ്രത്യേകത. സാമൂഹിക, രാഷ്ട്രീയ സഖ്യങ്ങളാല്‍ നിര്‍മ്മിതമായ ഇന്ത്യന്‍ ജനാധിപത്യത്തെയും ഭരണ ഘടനയെയും സംരക്ഷിക്കുന്നതിന് വിദ്വേഷ രാഷ്ട്രീയത്തിനും വിഭാഗീയ ദേശീയതയുടെ രാഷ്ട്രീയത്തിനുമെതിരെയുള്ള പോരാട്ടത്തില്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
‘വ്യത്യസ്തമായ പാര്‍ട്ടി’ എന്നാണ് 1990 കാലഘട്ടത്തില്‍ ബി.ജെ.പി സ്വയം പ്രഖ്യാപിച്ചിരുന്നത്. അത് എത്ര സത്യമാണ്. ജനാധിപത്യവും മതേതരത്വവും നിരസിക്കുന്ന, സംഘ്പരിവാര സംഘടന ആര്‍.എസ്.എസ് അജണ്ട നിശ്ചയിക്കുന്ന ഓരേയൊരു പാര്‍ട്ടിയാണത്. ഹൈന്ദവ വേദ ഗ്രന്ഥങ്ങളാണ് അവര്‍ക്ക് നിയമം. ഈ വേദ ഗ്രന്ഥങ്ങളെല്ലാം തുല്യമാണ്. ജാതി, ലിംഗ അധികാരക്രമം, ബ്രാഹ്മണര്‍ക്കു നല്‍കുന്ന അമിത പ്രാധാന്യം തുടങ്ങിയ തുറന്നുകാട്ടി അംബേദ്കര്‍ ഇതിനെ ചോദ്യംചെയ്തതാണ്. ചര്‍ച്ചകള്‍ ഒരു വഴിക്കു നടക്കട്ടെ, പക്ഷേ രാഷ്ട്രീയം ഇന്ത്യന്‍ ഭരണഘടനയെ സംരക്ഷിക്കണം; ഒട്ടും വൈകിക്കൂട.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Health

സോനു സൂദും ആസ്റ്റര്‍ മെഡ്‌സിറ്റിയും കൈകോര്‍ത്തു; ഏഴു മാസം പ്രായമുള്ള കുഞ്ഞില്‍ കരള്‍ മാറ്റിവയ്ക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി

ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി.

Published

on

കൊച്ചി: ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി. മുഹമ്മദ് സഫാന്‍ അലി എന്ന ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ കരളാണ് മാറ്റിവച്ചത്. കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ കുട്ടിയുടെ അമ്മ തന്നെയായിരുന്നു കരള്‍ ദാതാവ്.

നാല് മാസം പ്രായമുള്ളപ്പോഴാണ് സഫാന്‍ അലിയെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് കൊണ്ടുവരുന്നത്. പിത്തരസം കുഴലുകള്‍ അഥവാ, കരളിനെ കുടലുമായി ബന്ധിപ്പിക്കുന്ന ട്യൂബ് വികസിക്കാത്ത അപൂര്‍വ രോഗാവസ്ഥയായ ബിലിയറി അട്രേസിയയാണ് കുഞ്ഞിനെന്ന് രോഗനിര്‍ണയത്തിലൂടെ കണ്ടെത്തി. മഞ്ഞപ്പിത്തത്തിനും കണ്ണുകളുടെ മഞ്ഞനിറത്തിനും കാരണമാകുന്ന രോഗം ക്രമേണ കരളിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കുകയാണ് ചെയ്യുക. തെലങ്കാന സ്വദേശികളായ കുടുംബം ജന്മനാടായ കരിംനഗറിലെ ആശുപത്രിയില്‍ വച്ച് നടത്തിയ ശസ്ത്രക്രിയ പരാജയപ്പെട്ടിരുന്നു. ഇത് മഞ്ഞപ്പിത്തത്തിന്റേയും സിറോസിസ് ബാധയുടേയും മൂര്‍ച്ച കൂട്ടി. ഇതോടെ കരള്‍ മാറ്റിവയ്ക്കുകയെല്ലാതെ വേറെ വഴിയില്ലെന്നായി. കുഞ്ഞിന്റെ രോഗവിവരം അറിഞ്ഞ സോനു സൂദിന്റെ സഹായത്തോടെയാണ് കുടുംബം കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് എത്തുന്നതും കഴിഞ്ഞ ദിവസം ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതും.

സഫാന്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെത്തുമ്പോള്‍ മഞ്ഞപ്പിത്തം, പോഷകാഹാരക്കുറവ്, വളര്‍ച്ചക്കുറവ് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ കാര്യമായി അലട്ടിയിരുന്നതായി ആസ്റ്റര്‍ മെഡ്‌സിറ്റി ലീഡ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മാത്യു ജേക്കബ് പറഞ്ഞു. കുഞ്ഞിന്റെ രോഗസ്ഥിതിയെ കുറിച്ചും, അടിയന്തരമായി ശസ്ത്രക്രിയ വേണമെന്നും കുടുംബത്തെ അറിയിച്ചു. കുട്ടിയുടെ പ്രായവും അവികസിത ശരീരഘടനയുള്‍പ്പടെ വലിയ വെല്ലുവിളിയായിരുന്നു എങ്കിലും തടസ്സങ്ങളില്ലാതെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാനായി. കുഞ്ഞ് വളരെ വേഗം സുഖം പ്രാപിച്ചു വരുന്നതായും മഞ്ഞപ്പിത്തം ഉള്‍പ്പടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നീങ്ങിയതായും ഡോ. മാത്യു ജേക്കബ് വ്യക്തമാക്കി.

ഹെപ്പറ്റോളജിസ്റ്റ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ചാള്‍സ് പനക്കല്‍, പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിലെ ഡോ. ഗീത മമ്മയില്‍, കണ്‍സള്‍ട്ടന്റ് സര്‍ജന്‍ ഡോ. സുധീര്‍ മുഹമ്മദ് എം, ഡോ. ബിജു ചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട വിദഗ്ധ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.സഫാനെ പോലെ വളരെ ചെറിയ പ്രായമുള്ള കുഞ്ഞിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. കരള്‍ മാറ്റിവയ്ക്കല്‍ ഏറെ ചിലവേറിയതും രാജ്യത്ത് ചുരുക്കം ചില ആശുപത്രികളില്‍ മാത്രം സൗകര്യവുമുള്ള ചികിത്സ രീതിയാണ്. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഇന്റഗ്രേറ്റഡ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് ടീം രാജ്യത്തെ തന്നെ ഏറ്റവും മികച്ച പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗമാണ്. മെഡ്‌സിറ്റിയിലെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മറ്റിടങ്ങളേക്കാള്‍ ചിലവ് കുറവാണെങ്കിലും, പല രക്ഷിതാക്കള്‍ക്കും അത് താങ്ങാനാവുന്നതിലും അപ്പുറമാണ്. സോനു സൂദിനെ പോലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏറെ തല്‍പരനായ താരത്തോടടൊപ്പം പദ്ധതിയില്‍ സഹകരിക്കാനായതിലും, നിരാലംബരായ നിരവധി കുടുംബങ്ങള്‍ക്ക് പ്രതീക്ഷയാകാനായതിലും ആസ്റ്ററിന് വലിയ സന്തോഷമുണ്ടെന്നും ആസാദ് മൂപ്പന്‍ വ്യക്തമാക്കി.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 50 കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവിന്റെ ഭാഗമായി ചികിത്സ സഹായം ലഭിക്കുക. മെയ് മാസത്തില്‍ പദ്ധതിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ അര്‍ഹരായ നിരവധി പേരാണ് ചികിത്സ സഹായം ആവശ്യപ്പെട്ട് മുന്നോട്ട് വന്നത്. മെഡിക്കല്‍ രംഗത്ത് രാജ്യം വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും സഫാന്‍ അലിയെയും കുടുംബത്തെയും പോലുള്ളവര്‍ക്ക് ഉയര്‍ന്ന ചിലവ് കാരണം അതിന്റെ പ്രയോജനം ഇപ്പോഴും അകലെയാണെന്ന് സോനു സൂദ് പറഞ്ഞു. സെക്കന്‍ഡ് ചാന്‍സ് ഇനീഷ്യേറ്റീവിലൂടെ കൂടുതല്‍ കുട്ടികള്‍ക്ക് പുതിയ ജീവിതം സമ്മാനിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കായി അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് സെന്ററിന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് രൂപം നല്‍കിയിരുന്നു. കരള്‍, വൃക്ക, ഹൃദയം, ശ്വാസകോശം, കോര്‍ണിയ, മജ്ജ തുടങ്ങി വിവിധ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തുന്നതില്‍ ഏറെ വൈദഗ്ധ്യമുള്ള സര്‍ജന്‍മാരുടെ സംഘമാണ് ഈ കേന്ദ്രത്തെ നയിക്കുന്നത്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗവും ഇവിടെയുണ്ട്. കുട്ടികളിലെ കരള്‍ രോഗ സംബന്ധമായി സമഗ്രമായ പരിചരണം ലക്ഷ്യമിട്ടുള്ളതാണ് ഇത്. മികച്ച കരള്‍ രോഗ വിദഗ്ധര്‍, കരള്‍ ശസ്ത്രക്രിയാ വിദഗ്ധര്‍, പരിശീലനം ലഭിച്ച കോര്‍ഡിനേറ്റര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്ക് പുറമേ ക്രിട്ടിക്കല്‍ കെയര്‍ സ്പെഷ്യലിസ്റ്റുകള്‍, അനസ്തെറ്റിസ്റ്റുകള്‍, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റുകള്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍ എന്നിവരും മികച്ച ഒരു നഴ്സിങ്ങ് ടീമും ഈ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് കേന്ദ്രത്തിലുണ്ട്. അഞ്ഞൂറിലധികം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ ഇതിനോടകം വിജകരമായി ഇവിടെ പൂര്‍ത്തിയാക്കി കഴിഞ്ഞു.

Continue Reading

Health

ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ ഹോസ്പിറ്റല്‍ സര്‍വ്വേയില്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് മികച്ച നേട്ടം

ആതുര സേവന രംഗത്ത് രാജ്യത്തെ മികച്ച ആശുപത്രികളെ തിരഞ്ഞെടുക്കുന്ന ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ സര്‍വ്വേ 2022ല്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് നേട്ടം.

Published

on

ആതുര സേവന രംഗത്ത് രാജ്യത്തെ മികച്ച ആശുപത്രികളെ തിരഞ്ഞെടുക്കുന്ന ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ സര്‍വ്വേ 2022ല്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് നേട്ടം. കേരളത്തില്‍ നിന്നുള്ള ഏറ്റവും മികച്ച മള്‍ട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലായി ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി തിരഞ്ഞെടുക്കപ്പെട്ടു.

കാര്‍ഡിയോളജി, യൂറോളജി, ഗ്യാസ്‌ട്രോഎന്‍ട്രോളജി&ഹീപ്പറ്റോളജി, ഓന്‍കോളജി, നെഫ്‌റോളജി, ന്യൂറോസയന്‍സസ്, എമര്‍ജന്‍സി ആന്‍ഡ് ട്രോമ, പീടിയാട്രിക്‌സ്, ഒബ്‌സ്റ്റെട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി എന്നീ വിഭാഗങ്ങളില്‍ ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, ആസ്റ്റര്‍ മിംസ് കോഴിക്കോട് എന്നിവ ദേശീയ തലത്തില്‍ ഉയര്‍ന്ന റാങ്കുകള്‍ കരസ്ഥമാക്കി.

Continue Reading

Education

career chandrika: പാരാമെഡിക്കല്‍ കോഴ്‌സുകള്‍; ആഗോള സാധ്യതകളിലേക്കുള്ള കവാടം

Published

on

ആരോഗ്യ പരിചരണത്തിന് ഡോക്ടര്‍മാരുടെ സേവനം ഫലപ്രദമാവണമെങ്കില്‍ ചികിത്സാ അനുബന്ധമേഖലകളില്‍ പ്രാവീണ്യമുള്ള വിദഗ്ധരുടെ പിന്തുണ അനിവാര്യമാണെന്നതില്‍ തര്‍ക്കമില്ലല്ലോ? ചികിസ്തയുമായി ബന്ധപ്പെട്ട മേഖലകളിലെല്ലാം ഇടപെടല്‍ നടത്താന്‍ പരിശീലനം ലഭിച്ച പാരാമെഡിക്കല്‍ അല്ലെങ്കില്‍ അലൈഡ് മെഡിക്കല്‍ പ്രൊഫെഷനലുകള്‍ ആരോഗ്യ മേഖലയുടെ നട്ടെല്ലാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മലയാളി വിദഗ്ധര്‍ നിസ്തുലമായ സംഭാവനകളാണ് ഈ രംഗത്തര്‍പ്പിച്ചുകൊണ്ടിരിക്കുന്നത്.

പാരാമെഡിക്കല്‍ മേഖലയിലെ പഠനാവസരങ്ങള്‍ മനസിലാക്കി യുക്തമായ കോഴ്‌സുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രമിക്കുക എന്നതേറെ പ്രധാനമാണ്. പ്ലസ്ടു സയന്‍സ് ഗ്രൂപ് എടുത്ത് പഠിച്ചവര്‍ക്കാണ് പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക് ചേരാനുള്ള യോഗ്യതയുള്ളത്. ബിരുദ, ഡിപ്ലോമ പ്രോഗ്രാമുകളാണ് നിലവിലുള്ളതെങ്കിലും ബിരുദ പ്രോഗ്രാമുകള്‍ പഠിക്കാനവസരം ലഭിക്കുമെങ്കിലത് കൂടുതല്‍ മികവുറ്റ അവസരങ്ങളിലെത്തിക്കുമെന്നോര്‍ക്കുക.

ഫാര്‍മസി ബിരുദ പ്രോഗ്രാമായ ബി.ഫാം ഒഴികെയുള്ള കോഴ്‌സുകളിലേക്കുള്ള അഡ്മിഷന്‍ നടക്കുന്നത് പ്ലസ്ടു മാര്‍ക്കിന്റെയടിസ്ഥാനത്തിലാണ്. ബി.ഫാം കോഴ്‌സ് പ്രവേശനം കേരള എന്‍ട്രന്‍സ് കമ്മീഷണര്‍ നടത്തിയ എന്‍ട്രന്‍സ് വഴിയായിരിക്കും. മറ്റു പാരാമെഡിക്കല്‍ ബിരുദ കോഴ്‌സുകളുടെ പ്രവേശനം നടത്തുന്നത് കേരള സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള ലാല്‍ ബഹദൂര്‍ ശാസ്ത്രി സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയാണ്. പ്രവേശന പരീക്ഷയില്ലെങ്കിലും പ്ലസ്ടുവിന് മികച്ച മാര്‍ക്ക് നേടിയവര്‍ക്കാണ് താല്‍പര്യപ്പെട്ട കോഴ്‌സ് മികച്ച സ്ഥാപനത്തില്‍ പഠിക്കാനവസരമുണ്ടാവുക.

ബിരുദ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള അറിയിപ്പ് ഉടനുണ്ടാവുമെന്നും ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ തയാറാക്കി വെക്കണമെന്നും എല്‍ബിഎസ് അറിയിച്ചിട്ടുണ്ട്. എല്ലാ കോഴ്‌സുകള്‍ക്കും ഒരേ തരത്തിലുള്ള തൊഴില്‍ സാധ്യതകളല്ല നിലവിലുള്ളതെന്ന് തിരിച്ചറിഞ്ഞ് അവരവരുടെ അഭിരുചിയും തിരഞ്ഞെടുക്കാനുദ്ദേശിക്കുന്ന കോഴ്‌സിന്റെ തൊഴില്‍ മേഖലയും സാധ്യതയും മനസിലാക്കി വിവേകപൂര്‍ണമായ തീരുമാനമെടുക്കാന്‍ ശ്രദ്ധിക്കണം. സ്വന്തമായി പ്രാക്ടീസ് ചെയ്യാന്‍ സാധ്യതകളുള്ള കോഴ്‌സുകളും ഹോസ്പിറ്റലുകളുമായി മാത്രം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുന്ന മേഖലകളും വെവ്വേറെയായിത്തന്നെ കാണണം.ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സുകള്‍ക്കൊപ്പം പ്രവേശനം നടത്തുന്ന പാരാമെഡിക്കല്‍ ബിരുദ കോഴ്‌സുകളെക്കുറിച്ചല്‍പം വിശദീകരിക്കാം.

ബി.എസ്.സി മെഡിക്കല്‍
ലാബ് ടെക്‌നോളജി

മെഡിക്കല്‍ സാമ്പിളുകള്‍ ശേഖരിക്കാനും ഉചിതമായ പരിശോധനകള്‍ നടത്താനും ലഭ്യമായ ഫലങ്ങള്‍ വിശകലനം ചെയ്യാന്‍ ഡോക്ടറെ സഹായിക്കുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ടതാണീ കോഴ്‌സ്. രക്തമടക്കമുള്ള സാമ്പിളുകളിലെ സൂക്ഷ്മ ജീവികളുടെ സാന്നിധ്യം, രാസവിശകലനം, വിവിധ ഘടകങ്ങളുടെ അളവ് എന്നിവ സംബന്ധിച്ച് വിശലകലനം നടത്തുന്നത് രോഗനിര്‍ണയത്തിലേറെ സഹായകരമായിരിക്കും. പഠനത്തിന്റെ ഭാഗമായി ഹെമറ്റോളജി, ഹിസ്‌റ്റോ പത്തോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി എന്നിവയിലവഗാഹം നേടാനാവസരമുണ്ടാവും. യോഗ്യതയോടൊപ്പം വൈഭവവും പ്രയോഗികാനുഭവവും നേടി സ്വതന്ത്ര ലാബുകളും ആശുപതികളുമായി ബന്ധപ്പെട്ട് ടെക്‌നൊളജിസ്റ്റ്, സൂപ്പര്‍വൈസര്‍, മാനേജര്‍, അനലിസ്റ്റ് എന്നീ തസ്തികളില്‍ ജോലിക്ക് ശ്രമിക്കാം.

ബി.എസ്.സി മെഡിക്കല്‍ റേഡിയോളജിക്കല്‍
ടെക്‌നോളജി

എക്‌സ്‌റേ, എം.ആര്‍.ഐ, സി.ടി സ്‌കാന്‍ അടക്കമുള്ള ഇമേജിങ് നടപടിക്രമങ്ങള്‍ ഉപയോഗപ്പെടുത്തി രോഗനിര്‍ണയം നടത്താന്‍ ഡോക്ടറെ സഹായിക്കുന്ന പ്രൊഫഷനലുകളാണ് റേഡിയോളജിക്കല്‍ ടെക്‌നൊളജിസ്റ്റുകള്‍. കാര്‍ഡിയോ വാസ്‌കുലാര്‍ ഇന്റര്‍വെന്‍ഷണല്‍ റേഡിയോഗ്രാഫര്‍, മാമോഗ്രാഫി തുടങ്ങിയ മേഖലകളില്‍ സ്‌പെഷ്യലൈസ് ചെയ്യാനവസരമുണ്ട്. അനാട്ടമി, ഫിസിയോളജി, അറ്റോമിക്‌സ് ആന്‍ഡ് ന്യുക്ലിയാര്‍ ഫിസിക്‌സ്, റേഡിയേഷന്‍ ഫിസിക്‌സ്, റേഡിയോതെറാപ്പി ഇമേജിങ് ടെക്‌നിക്‌സ്, അടിസ്ഥാന ഇലക്ട്രോണിക്‌സ് തുടങ്ങിയവ പഠിക്കാനുണ്ടാവും.

ബി.എസ്.സി പെര്‍ഫ്യൂഷന്‍, ബാച്ചിലര്‍ ഓഫ്
കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നോളജി

ഹൃദയം, ശ്വാസകോശം തുടങ്ങിയവയുടെ അസുഖങ്ങളുമായി ബന്ധപ്പെട്ടു ശസ്ത്രക്രിയകള്‍ നടക്കുന്ന വേളയില്‍ ഈ അവയവങ്ങളുടെ പ്രവര്‍ത്തനം നടത്തുന്നതിന് വേണ്ടി സ്ഥാപിക്കുന്ന യന്ത്രങ്ങളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന പ്രൊഫഷനലുകളാണ് ക്ലിനിക്കല്‍ പെര്‍ഫ്യൂഷനിസ്റ്റുകള്‍. ഓപ്പണ്‍ ഹാര്‍ട്ട് ശസ്ത്രക്രിയ പോലെയുള്ള സങ്കീര്‍ണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ പെര്‍ഫ്യൂഷനിസ്റ്റുകളുടെ ഉത്തരവാദിത്തം കാര്യമായുണ്ടാവും. ഹൃദയം, രക്തധമനികള്‍ എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങളുടെ നിര്‍ണയവും ചികിത്‌സയും നടത്താന്‍ ഡോക്ടറെ സഹായിക്കുന്ന പ്രൊഫഷനലുകളാണ് കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നൊളജിസ്റ്റുകള്‍. ഇന്‍വേസീവ് കാര്‍ഡിയോ വാസ്‌കുലാര്‍ ടെസ്റ്റിംഗ് പോലെയുള്ള ചികിത്സാ നടപടികള്‍ക്ക് കാര്‍ഡിയോ വാസ്‌ക്കുലാര്‍ ടെക്‌നൊളജിസ്റ്റുകളുടെ സേവനം ആവശ്യമായി വരും.

സാമാന്യം വലിയ ആശുപത്രികളുമായി ബന്ധപ്പെട്ടാണ് ഈ രണ്ട് പ്രൊഫഷനലുകള്‍ക്കവസരമുള്ളത്. തൊഴില്‍രീതിയുടെ സവിശേഷത കൊണ്ടും പുത്തന്‍ സാങ്കേതികവിദ്യയുടെ സ്വാധീനമുണ്ടാവാവനിടയുള്ളതുകൊണ്ടും ഈ കോഴ്‌സുകള്‍ക്ക് വിപുലമായ സാധ്യതകള്‍ കണക്കാക്കുക പ്രയാസകരമാണ്.

 

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.