Connect with us

Video Stories

ഇന്ധന വില വര്‍ധന സര്‍ക്കാറുകളുടെ പകല്‍ക്കൊള്ള

Published

on

പ്രളയക്കെടുതിയില്‍ കഴിയുന്ന കേരളത്തെ ഞെട്ടിച്ചുകൊണ്ട് പെട്രോള്‍, ഡീസല്‍ വില സര്‍വകാല റിക്കാര്‍ഡിലെത്തി. സാമ്പത്തിക തകര്‍ച്ച നേരിടുന്ന രാജ്യവും ഉപഭോക്തൃ സംസ്ഥാനമായ കേരളവും രൂക്ഷമായ വിലക്കയറ്റത്തിലേക്കും സാമ്പത്തിക തളര്‍ച്ചയിലേക്കും കൂപ്പുകുത്താന്‍ ഇതു വഴിയൊരുക്കും. പെട്രോള്‍ വില തിരുവനന്തപുരത്ത് ഇന്നലെ 83.30 രൂപയാണ്. കഴിഞ്ഞ മെയ് 29നായിരുന്നു റിക്കാര്‍ഡ് വില- 82.62 രൂപ. അത് വ്യാഴാഴ്ച മറികടന്നിരുന്നു. ഇന്നലെ ഒറ്റ ദിവസത്തെ വര്‍ധന മാത്രം 63 പൈസയാണ്. ഡീസലിന്റെ മെയ് 29ലെ റിക്കാര്‍ഡ് വിലയായ 75.20 രൂപ ആഗസ്റ്റ് 31 ന് തിരുത്തി 75.22 രൂപയായി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്റ്റഡിയായി വില ഉയര്‍ന്നു. ഇന്നലെ ഒറ്റ ദിവസത്തെ വര്‍ധന 68 പൈസയാണ്. അങ്ങനെ വില സര്‍വകാല റിക്കാര്‍ഡിട്ട് 77.18 രൂപയായി. മെട്രോ നഗരങ്ങളില്‍ ഡീസലിന് ഏറ്റവും ഉയര്‍ന്ന വില ഈടാക്കുന്നത് മുംബൈയിലാണ്. അവിടത്തേക്കാള്‍ കൂടുല്‍ വിലയാണ് ഇപ്പോള്‍ കേരളത്തില്‍. മുംബൈയിലെ ഡീസല്‍ വില 76.51 രൂപ.
നേരത്തെ പെട്രോളിനും ഡീസലിനും തമ്മില്‍ പത്തു രൂപയിലധികം വ്യത്യാസം ഉണ്ടായിരുന്നത് ഇപ്പോള്‍ ആറു രൂപയിലേക്കു കുറഞ്ഞിരിക്കുന്നു. ഡീസല്‍ വില ആനുപാതികമല്ലാത്ത രീതിയില്‍ ഉയരുന്നത് ജനങ്ങളെ ആശങ്കയിലാക്കുന്നു. ജനങ്ങളുടെ പൊതുഗതാഗത സംവിധാനങ്ങളെല്ലാം ഡീസല്‍ അധിഷ്ഠിതമാണ്.
രാജ്യാന്തര വിപണിയില്‍ എണ്ണവില കയറുന്നതും രൂപയുടെ മൂല്യം ഇടിയുന്നതും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നികുതിക്കൊള്ളയും പെട്രോളിയം കമ്പനികളുടെ അമിത ലാഭവുമാണ് വില വര്‍ധനവിന്റെ പ്രധാന കാരണങ്ങള്‍. ഡോളറുമായി രൂപയുടെ വിനിമയ നിരക്ക് 72.04 രൂപയായി കുത്തനെ ഇടിഞ്ഞു. അസംസ്‌കൃത എണ്ണയുടെ വില ഉയര്‍ന്ന് ബാരലിന് 77.56 ഡോളര്‍ എന്ന നിലയിലുമാണ്. രണ്ടിന്റെയും ട്രെന്‍ഡ് ഈ രീതിയില്‍ തുടരാനാണ് സാധ്യത. പെട്രോള്‍, ഡീസല്‍ നികുതില്‍ നിന്ന് കേന്ദ്രത്തിന് ഇതുവരെ ലഭിച്ചത് 11 ലക്ഷം കോടിയുടെ വരുമാനമാണ്. മോദി അധികാരമേറ്റ 2014 മെയ് മാസത്തിനുശേഷം എക്‌സൈസ് നികുതി 211.7 ശതമാനം വര്‍ധിപ്പിച്ചു. അന്ന് ഒരു ലിറ്റര്‍ പെട്രോളിന് നികുതി 9.2 രൂപയായിരുന്നെങ്കില്‍ ഇന്ന് അത് 19.48 രൂപയാണ്. ഡീസലിന്റെ എക്‌സൈസ് തീരുവയില്‍ 443.06 ശതമാനം വര്‍ധന. അന്ന് ഒരു ലിറ്റര്‍ ഡീസലിന്റെ എക്‌സൈസ് തീരുവ 3.46 രൂപയായിരുന്നെങ്കില്‍ ഇന്നത് 15.33 രൂപയാണ്. എക്‌സൈസ് നികുതി 12 തവണയാണ് മോദി സര്‍ക്കാര്‍ കൂട്ടിയത്. ഇതുമൂലം കേന്ദ്രത്തിന് 1.05 മുതല്‍ 2.57 ലക്ഷം കോടിവരെയാണ് ഓരോ വര്‍ഷവും ലഭിക്കുന്നത്. മോദി സര്‍ക്കാരിന് അഞ്ചു വര്‍ഷംകൊണ്ട് ലഭിച്ചത് 12,04,307 കോടി രൂപ. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് 2013-14ല്‍ ലഭിച്ച വരുമാനം 88,600 കോടി മാത്രം.
പെട്രോളിയം ഉത്പന്നങ്ങള്‍ വഴി കേന്ദ്ര സര്‍ക്കാരിനു ലഭിച്ച വരുമാനം (തുക കോടിയില്‍)
2013-14 88,600
2014-15 1,05,653
2015-16 1,85,958
2016-17 2,53,254
2017- 18 2,01,592
2018-19 2,57,850 (പ്രതീക്ഷിതം)
യു.പി.എ സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ ക്രൂഡ് ഓയില്‍ വില ബാരലിലന് 135 ഡോളര്‍ വരെ ആയി ഉയര്‍ന്നശേഷം 2014 മെയില്‍ 112 ഡോളര്‍ ആയിരുന്നു. അന്ന് പെട്രോള്‍ ലിറ്ററിന് 9 രൂപയും ഡീസല്‍ ലിറ്ററിന് 12 രൂപയും സബ്‌സിഡി നല്‍കിയാണ് യു.പി.എ സര്‍ക്കാര്‍ ഇന്ധന വില നിയന്ത്രിച്ചത്. തന്മൂലം പെട്രോള്‍ വില ലിറ്ററിന് 74.33 രൂപയും ഡീസല്‍ വില 60.77 രൂപയും ആയി നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിച്ചു. ക്രൂഡ് ഓയില്‍ വില ഇപ്പോള്‍ 77 ഡോളറായി കുറഞ്ഞെങ്കിലും പെട്രോള്‍, ഡീസല്‍ വില സര്‍വകാല റിക്കാര്‍ഡിട്ടതാണ് ആശ്ചര്യകരം. ക്രൂഡോയില്‍ വില ബാരലിന് 35 ഡോളര്‍ കുറഞ്ഞിട്ടും യു.പി.എ സര്‍ക്കാരിന്റെ കാലത്തേതിനേക്കാള്‍ ഒരു ലിറ്റര്‍ പെട്രോളിന് 8.97 രൂപയും ഡീസലിന് 16.41 രൂപയും ഇപ്പോള്‍ കൂടുതലാണ്. യു.പി.എ സര്‍ക്കാര്‍ ചെയ്തതുപോലെ, സബ്‌സിഡി നല്‍കിയിരുന്നെങ്കില്‍ വില പിടിച്ചുനിര്‍ത്താമായിരുന്നു. യു.പി.എ സര്‍ക്കാര്‍ പ്രതിവര്‍ഷം ഒരു ലക്ഷം കോടി രൂപയാണ് ഇന്ധന വില നിയന്ത്രിക്കാന്‍ സബ്‌സിഡി നല്‍കിയിരുന്നത്. 2014ല്‍ അസംസ്‌കൃത എണ്ണയുടെ വില 112 ഡോളര്‍ ആയിരുന്നത് ഇപ്പോള്‍ 77.56 ഡോളറായതോടെ എണ്ണയിറക്കുമതി ചെലവ് 6.27 ലക്ഷം കോടി രൂപയില്‍നിന്ന് 4.73 കോടി ലക്ഷം രൂപയായി കുറഞ്ഞിട്ടുണ്ട്. പക്ഷേ, അതിന്റെ പ്രയോജനം ജനങ്ങള്‍ക്കു ലഭിക്കുന്നില്ല. മോദി സര്‍ക്കാര്‍ 15 രാജ്യങ്ങളിലേക്ക് പെട്രോള്‍ കയറ്റുമതി ചെയ്യുന്നത് വെറും 34 രൂപക്കാണ്. 29 രാജ്യങ്ങളിലേക്ക് ഡീസല്‍ കയറ്റുമതി ചെയ്യുന്നത് 37 രൂപക്കും. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, അമേരിക്ക, മലേഷ്യ എന്നീ സമ്പന്ന രാജ്യങ്ങളും ഇതില്‍ ഉള്‍പ്പെടും. ലോകത്തിലെ 56 രാജ്യങ്ങളില്‍ ഒരു ലിറ്റര്‍ പെട്രോളിന് ഒരു ഡോളറില്‍ (71.71 രൂപ) താഴെയാണു വില.
വിദേശ രാജ്യങ്ങളിലെ പെട്രോള്‍ വില രൂപയില്‍
ഇന്ത്യ- 83.30
ഇറാന്‍- 20.79
സുഡാന്‍- 24.38
മലേഷ്യ- 38.00
പാക്കിസ്താന്‍- 53.78
അഫ്ഗാനിസ്താന്‍- 53.00
ഇന്തോനേഷ്യ- 48.04
നേപ്പാള്‍- 68.74
ശ്രീലങ്ക- 69.55
ഭൂട്ടാന്‍- 63.82
സ്വകാര്യ എണ്ണകമ്പനികളും പൊതുമേഖലാ എണ്ണ കമ്പനികളും വന്‍ ലാഭം കൊയ്യുന്നതാണ് പെട്രോളിയം ഉത്പന്നങ്ങളുടെ വന്‍വില വര്‍ധനവിനു മറ്റൊരു കാരണം. പെട്രോളിയം കമ്പനികള്‍ക്ക് ഇതിനോടകം 56,125 കോടി രൂപയുടെ ലാഭം ഉണ്ടായതായാണ് കണക്ക്. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് സബ്‌സിഡി നല്‍കിയിരുന്നതുമൂലം പൊതുമേഖലാ സ്ഥാപനങ്ങളുടെ പെട്രോള്‍ പമ്പുകളില്‍ റിലയന്‍സ്, എസാര്‍ തുടങ്ങിയ സ്വകാര്യ കമ്പനികളുടെ പമ്പിനേക്കാള്‍ വില കുറവായിരുന്നു. ഇതുമൂലം സ്വകാര്യ കമ്പനികളുടെ പമ്പുകളെല്ലാംതന്നെ പൂട്ടിക്കെട്ടേണ്ടി വന്നു. മോദി സര്‍ക്കാര്‍ അധികാരമേറ്റശേഷം സബ്‌സിഡി പിന്‍വലിച്ചതോടെ സ്വകാര്യ പമ്പുകളെല്ലാം തുറക്കുകയും അവര്‍ കൂടുതല്‍ പമ്പുകള്‍ ആരംഭിക്കുകയും ചെയ്തു.
ഒരു ലിറ്റര്‍ പെട്രോളിന്റെ ഉത്പാദനച്ചെലവ് ഏകദേശം 23.77 രൂപയാണ്. ഇതിന്റെ കൂടെ ന്യായമായ രീതിയില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നികുതിയും വ്യാപാരികളുടെ കമ്മീഷനും എണ്ണകമ്പനികളുടെ ആദായവും എല്ലാം കൂട്ടിയാലും പെട്രോള്‍ ലിറ്ററിന് 45 രൂപക്കും ഡീസല്‍ 40 രൂപക്കും വില്‍ക്കാന്‍ സാധിക്കും. അമിതമായ നികുതികളും എണ്ണക്കമ്പനികളുടെ കൊള്ളലാഭവും മറ്റും ചേരുമ്പോഴാണ് വില താങ്ങാനാവത്തതാകുന്നത്. പെട്രോളിയം ഉത്പന്നങ്ങളുടെ വര്‍ധിപ്പിച്ച വിലയുടെ അധിക നികുതി വേണ്ടെന്നുവെച്ച് യു.ഡി.എഫ് സര്‍ക്കാര്‍ ജനങ്ങളില്‍ ആശ്വാസം എത്തിച്ചു. നാലു തവണകളായി 619.17 കോടി രൂപയുടെ ഇളവാണ് ജനങ്ങള്‍ക്കു നല്‍കിയത്. ഇത്തരമൊരു സമീപനം ഇടതുസര്‍ക്കാര്‍ ചെയ്യുന്നില്ല.
ഇന്ധനവില വര്‍ധനവിനെതിരേ സമരം ചെയ്ത് അധികാരത്തിലെത്തിയവരാണ് കേന്ദ്രത്തിലും സംസ്ഥാനത്തും ഭരിക്കുന്നത്. നിരവധി ഹര്‍ത്താലുകളും ബന്ദുകളും നടത്തി. മോദി അധികാരമേറ്റാല്‍ 40 രൂപക്ക് ഡീസലും 50 രൂപക്ക് പെട്രോളും നല്‍കുമെന്നായിരുന്നു ബി.ജെ.പിയുടെ പ്രചാരണം. പെട്രോള്‍, ഡീസല്‍ വില വര്‍ധനക്കെതിരേ കാളവണ്ടിയിലും മറ്റും സമരം നടത്തി. സെക്രട്ടേറിയറ്റിനും കളക്ടറേറ്റുകള്‍ക്കും മുന്നില്‍ സ്ത്രീകള്‍ അടുപ്പുകൂട്ടി സമരം ചെയ്തു. ഇപ്പോള്‍ ഇവരുടെയൊന്നും അനക്കം കാണുന്നില്ല. ഇന്ധനവില വര്‍ധനമൂലം ജനങ്ങളുടെ രോഷം ആളിക്കത്തുകയാണെന്ന് അറിഞ്ഞിട്ടും ഭരണ കേന്ദ്രങ്ങളില്‍ അനക്കമില്ല.
(കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗവും മുന്‍ കേരള മുഖ്യമന്ത്രിയുമാണ് ലേഖകന്‍)

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.