More
ഒറ്റത്തളികയിലെ സ്‌നേഹം
![](https://demo.chandrikadaily.com/wp-content/uploads/2019/01/athipatta-usthad-copy.png)
സി.പി. സൈതലവി
ഒരു തളിക മതിയായിരുന്നു ആ വീട്ടിലാകെ. നൂറുകണക്കിനുപേര്‍ ദിനേന വന്നുംപോയുമിരിക്കുന്ന വീട്ടില്‍. പടി കടന്നെത്തുന്നതാരായാലും നമുക്കിന്നൊരു വിരുന്നുകാരനുണ്ട് എന്നു സദസ്സില്‍ പറയുന്ന ഗൃഹനാഥനു മുന്നില്‍ അതിഥികള്‍ക്കു വിളമ്പാന്‍ ഒറ്റത്തളിക മാത്രം. അതില്‍ മഹാപണ്ഡിതന്മാരുണ്ട്, സാധു ജനങ്ങളുണ്ട്, ഭരണാധികാരികളും ജനനായകരും വമ്പന്‍ പണക്കാരുമുണ്ട്. ആരായിരുന്നാലും അത്തിപ്പറ്റ ഉസ്താദിന്റെ വീട്ടിലെത്തുന്നത് ഭക്ഷണസമയത്താണെങ്കില്‍ നിലത്തുവിരിച്ച പായയില്‍ എല്ലാവരും ഒന്നിച്ച് വട്ടമിട്ടിരുന്ന് ഒരു പാത്രത്തില്‍നിന്നു കഴിക്കുക. ഒരു വറ്റുപോലും താഴെ വീഴരുത്. ഒരു തുള്ളി പോലും ബാക്കിയാവരുത്. ഇതിനിടെ ഭക്ഷണംകഴിക്കേണ്ട രീതിയുണ്ട്, വലതുകൈ മാത്രമേ ഉപയോഗിക്കാവൂ എന്ന ഉപദേശമുണ്ട്. ഉസ്താദ് തന്നെ മുറിച്ചിട്ടുകൊടുക്കുന്ന പലഹാരങ്ങള്‍ക്കൊപ്പം മക്കള്‍ക്കു കൈമാറേണ്ട തത്വവും: ‘ഒരു പാത്രത്തിലൊരുമിച്ചു കഴിച്ചാലേ സ്‌നേഹമുണ്ടാകൂ. വേറിട്ടു കഴിച്ചപ്പോഴാ സ്‌നേഹം പോയത്.’ പണത്തിന്റെയും പദവിയുടെയും പാണ്ഡിത്യത്തിന്റെയും തോത് നോക്കാതെ, സമൂഹം നിര്‍മിച്ച വര്‍ണഭേദങ്ങള്‍ക്കൊന്നും മുഖംകൊടുക്കാതെ അത്തിപ്പറ്റ മുഹ്‌യിദ്ദീന്‍കുട്ടി മുസ്‌ലിയാര്‍ ആ ഭക്ഷണത്തളികയിലൂടെ കൈപിടിക്കുകയായിരുന്നു മനുഷ്യമഹത്വത്തിന്റെ മഹാപാഠങ്ങളിലേക്ക്. സര്‍വകാലത്തേക്കും വെളിച്ചമായി നില്‍ക്കുന്ന പ്രവാചകചര്യയുടെ സ്‌നേഹലാളിത്യത്തിലേക്ക്. മനസ്സില്‍ കോട്ടകെട്ടിയ ഗര്‍വിന്റെ സാമ്രാജ്യങ്ങളെ പുഴക്കി, ‘ഞാന്‍’ എന്ന ഭാവത്തെ തല്ലിക്കൊഴിച്ച് ‘അല്ലാഹുവേ നീ, നീ മാത്രമാണഭയം’ എന്ന നിത്യസത്യത്തിലേക്ക്.
ഇന്നത്തെകാലത്ത് സമൂഹമധ്യെ കഴിയുന്ന ഒരുമാതിരിപ്പെട്ടവര്‍ക്കൊന്നും അത്രയെളുപ്പത്തില്‍ സ്വന്തമാക്കാനാവാത്ത അസാധാരണ സിദ്ധിവിശേഷമായിരുന്നു ആ ജീവിതശീലങ്ങള്‍. സൗകര്യങ്ങളും സാഹചര്യങ്ങളും ഒത്തുവന്നിട്ടും ഏതുനിര്‍ദേശവും മനസ്സറിഞ്ഞ് ഏറ്റെടുക്കാന്‍ പാകത്തില്‍ അളവറ്റ ശിഷ്യ-സുഹൃദ് വലയമുണ്ടായിട്ടും വിനയത്തില്‍ ഭൂമിയോളം താഴ്ന്നു, നിറംമങ്ങി വിലകുറഞ്ഞ ഉടയാടകളില്‍ ലളിതമായി, ഒരു മണ്‍തരിയെപോലും ഞെരിക്കാത്തവിധം ചുവടുവെച്ച്, ഒരുറുമ്പ്‌പോലും തന്റെ കാല്‍ക്കീഴിലമര്‍ന്ന് വേദനിക്കരുതെന്ന് സൂക്ഷിച്ച് ഇതുവഴി കടന്നുപോയി അദ്ദേഹം.
നന്മയല്ലാതെ മറ്റൊന്നുമൊരാളോടും ജീവിതത്തിന്റെ ഒരു ദശയിലും ഉരിയാടിയില്ലെന്ന് ആ വ്യക്തിവിശുദ്ധിയെ ബാല്യ കൗമാര യൗവനങ്ങളിലൂടെ അന്ത്യംവരെ തൊട്ടറിഞ്ഞുപോന്നവര്‍ ആശ്ചര്യംകൂറും. എന്നും അറിവുതേടുന്ന കുട്ടിയുടെ കൗതുകമായിരുന്നു. തനിക്കരികിലൂടെ പോകുന്ന ജ്ഞാനത്തിന്റെ ഒരു തരിപോലും വിട്ടുകളഞ്ഞില്ല. അറിവിനായി എത്രകാതമലയാനും മടിയുമുണ്ടായില്ല. പണ്ഡിതനായും ആത്മീയ സരണിയുടെ ഗുരുവായും നാടെങ്ങും ആദരിക്കുമ്പോഴും, യു.എ.ഇ മതകാര്യവകുപ്പിലെ ഉദ്യോഗമായി അല്‍ഐന്‍ മസ്ജിദില്‍ ഇമാമായി പദവിയിലിരിക്കുമ്പോഴും അവധിക്ക് നാട്ടില്‍വരുംനേരം ഉസ്താദ് സ്വദേശത്തെ പള്ളിയിലെത്തുന്നതില്‍ രണ്ടുണ്ട് ലക്ഷ്യം. ഇബാദത്തും ഇല്‍മും -ആരാധനക്കൊപ്പം അറിവും. മൂന്നര പതിറ്റാണ്ട് അത്തിപ്പറ്റ ജുമാമസ്ജിദില്‍ മുദരിസായ കുഞ്ഞാലി മുസ്‌ലിയാര്‍ പറയും:
‘ദര്‍സ് നടക്കുമ്പോള്‍ കുട്ടികളുടെ കൂടെ വന്നിരിക്കും. എനിക്കെന്തെങ്കിലും ഓതിത്തരണം എന്നു പറയും. വലിയ അദബിലാണിരിക്കുക. ഇത്രയും ഉന്നതനായ വ്യക്തി തന്റെ മുമ്പില്‍ വിദ്യാര്‍ഥിയായി ഇരിക്കുന്നത് ഉള്‍ക്കൊള്ളാനാവാതെ ഒരിക്കലദ്ദേഹത്തോട് പ്രയാസം പറഞ്ഞു. ഉസ്താദ് ഇപ്പുറത്തിരുന്ന് പഠിപ്പിച്ചുതരികയാണല്ലോ വേണ്ടത്.’ അതിനു പ്രതികരിച്ചത്: ”അറിവു തേടിവന്നവര്‍ അതിനുള്ള സ്ഥാനത്തിരിക്കണം. ഒരു വിദ്യാര്‍ഥിയായി ഇരിക്കുമ്പോഴേ അത് ശരിയാകൂ” എന്ന്. യു.എ.ഇയില്‍ തന്റെ കര്‍മമണ്ഡലവേദിയായ അല്‍ഐന്‍ സുന്നി സെന്ററില്‍ ഖുര്‍ആന്‍ പഠിപ്പിക്കാന്‍ പ്രത്യേക ശമ്പളക്കാര്‍, കിതാബുകള്‍ ചൊല്ലിക്കൊടുക്കാന്‍ രണ്ടു മുദരിസുമാര്‍ – എല്ലാം സ്ഥിരമായി നിയോഗിച്ചതും ഇവ്വിധം ഇല്‍മിനോടുള്ള ഇശ്ഖ്. മതം പഠിക്കുന്നതിനോടുള്ള ഇഷ്ടം മതവിദ്യാര്‍ഥികളോടും ഗാഢമായിരുന്നു. പക്ഷേ അവര്‍ ബഹുഭാഷകള്‍, ശാസ്ത്രം എല്ലാം അറിഞ്ഞിരിക്കുന്നവരാകണമെന്നുപദേശിച്ചു. തസവ്വുഫിന്റെ അഗാധതത്വജ്ഞാനമായ ഹിക്മിന്റെ വഴിയില്‍ ഇസ്‌ലാമിക വിജ്ഞാനത്തിന്റെ മറുകരകള്‍താണ്ടി ഖുര്‍ആനും ഹദീസും തൊട്ടുതൊട്ടറിഞ്ഞ് അദ്ദേഹം സഞ്ചരിച്ചു.
ഒരാളോടും കറുത്തവാക്കുരിയാടിയില്ല. ആരെക്കുറിച്ചും നല്ലതല്ലാതെ പറഞ്ഞതുമില്ല. ഒരു ഖുതുബയുടെ പുസ്തകവും ഇര്‍ഷാദിന്റെ കിതാബും പുത്തനല്ലാത്ത രണ്ടു ജോഡി വസ്ത്രവുമാണ് ആദ്യഗള്‍ഫ് യാത്രക്ക് കയ്യില്‍ കരുതിയത്. സാമാന്യം ഭേദപ്പെട്ട ശമ്പളവുമായി മൂന്നരപ്പതിറ്റാണ്ട് പ്രവാസം നയിച്ചു മടങ്ങിവരുമ്പോഴും അത്രയൊക്കെയോ കൊണ്ടുവന്നുള്ളൂ. കിതാബുകളുടെ എണ്ണം മാത്രം കൂടി. കര്‍മത്തിന്റെയും ധര്‍മത്തിന്റെയും കാണാക്കണക്കുകളും പെരുകി.
ഉസ്താദിന്റെ അല്‍ഐനിലെ കാര്യങ്ങള്‍ ശ്രദ്ധിച്ച സുന്നി സെന്ററിലെ ഷാഹുല്‍ ഹമീദിനുപോലും പിടിത്തം കിട്ടാറില്ല ആ ധനവിനിമയത്തിന്റെ വരവുംപോക്കും. എ.ടി.എം കാര്‍ഡുള്ളത് ഷാഹുലിന്റെ കയ്യില്‍. ശമ്പളം ബാങ്കിലെത്തുന്ന ദിവസം അതില്‍നിന്ന് ചെറിയൊരു സംഖ്യ വീട്ടിലയക്കാന്‍ പറയും. ബാക്കി പൈസ ഉസ്താദ് വാങ്ങും. ഒരാഴ്ചകൊണ്ട് ആര്‍ക്കൊക്കെയോ അത് തീരും. കയ്യില്‍കിട്ടിയത് കണ്‍മുന്നിലുള്ള ഏറ്റവും അത്യാവശ്യക്കാരനു ദാനം ചെയ്യുക. അത്രത്തോളം ആവശ്യക്കാരനല്ലല്ലോ താന്‍ എന്ന് സ്വയം കരുതുക. യു.എ.ഇ സുന്നി സെന്ററിന്റെ സ്ഥാപക പ്രസിഡണ്ടായ മുഹ്‌യിദ്ദീന്‍കുട്ടി മുസ്‌ലിയാര്‍ക്കൊപ്പം പ്രഥമ ജനറല്‍ സെക്രട്ടറിയായിവന്ന സി.എച്ച് ത്വയ്യിബ് ഫൈസി ഷാഹുലിനെ ഉദ്ധരിച്ചു പറഞ്ഞു: ‘ഉസ്താദിന്റെ മകളുട കല്യാണം അടുത്തു. അദ്ദേഹം നാട്ടില്‍പോവാന്‍ നില്‍ക്കുന്നു. കിട്ടിയതെല്ലാം കണ്ടവര്‍ക്കെല്ലാം തല്‍ക്ഷണം കൊടുത്തുതീര്‍ക്കുന്നതുകൊണ്ട് കയ്യില്‍ ഒരു രൂപപോലുമുണ്ടാവില്ല എന്ന് കൂടെയുള്ളവര്‍ക്കെല്ലാമറിയാം. അവരില്‍ പലരും നല്ല ശേഷിയുള്ളവരും. ഒരു സ്വര്‍ണബിസ്‌ക്കറ്റ് വാങ്ങി നിയമപരമായ മാര്‍ഗത്തില്‍ നാട്ടില്‍കൊണ്ടുപോകാന്‍ പറ്റുംവിധം ഉസ്താദിനെ ഏല്‍പിച്ചു. അദ്ദേഹത്തിന്റെ മറുപടി കേട്ട് എല്ലാവര്‍ക്കും തൃപ്തിയായി: ”അല്‍ഹംദുലില്ലാഹ്. വലിയ ഉപകാരമായി. എന്റെ കയ്യില്‍ ഒന്നും ഉണ്ടായിരുന്നില്ല. നല്ല സഹായമായി.” കിട്ടിയ ആള്‍ക്കും കൊടുത്തവര്‍ക്കും സന്തോഷം. കല്യാണം കഴിഞ്ഞ് തിരിച്ചെത്തി. ആ മാസം ശമ്പളമെത്തിയ ദിവസം വീട്ടുചെലവിനുള്ള പണമയക്കാന്‍ പറഞ്ഞ ശേഷം ഷാഹുലിനോട് ചോദിച്ചു: ‘അന്നത്തെ ആ ബിസ്‌ക്കറ്റിന്റെ വില എത്രയാ?’ അതിന് അവര്‍ കാശ് വാങ്ങില്ലല്ലോ; ഒരു സന്തോഷത്തിനു തന്നതല്ലേ എന്ന് ഷാഹുലിന്റെ മറുപടി. ‘അതിന്റെ വില പറഞ്ഞാല്‍മതി. മറ്റൊന്നും നോക്കേണ്ട’ എന്നു പ്രതികരിച്ചുകൊണ്ട് കൃത്യം സംഖ്യ എണ്ണിക്കൊടുത്തു ഉസ്താദ്. തനിക്കിപ്പോള്‍ പടച്ചവന്‍ സഹായിച്ച് ഇതിന്റെ ആവശ്യമൊന്നുമില്ല. അന്നു തരുന്ന സമയത്ത് വലിയ ഉപകാരമായി, അല്ലാഹു അതിനുള്ള നിഅ്മത്ത് തരും.
പ്രവാസത്തിന്റെ പൊലിമയില്‍ കഴിയുമ്പോഴും കൊച്ചുവീട്ടിലാണ് നാട്ടിലെ താമസം. ഉസ്താദിനെ സ്‌നേഹിക്കുന്ന ഒരു ധനാഢ്യന്‍ സ്വന്തംവീട്ടിലെ അസൗകര്യങ്ങളെക്കുറിച്ചു പറഞ്ഞു. അതിനുള്ള മറുപടി: ‘എനിക്കിവിടെ നല്ല സുഖമാണ്. വലിയ കട്ടിലില്ല. വലിയ മേശയില്ല. വലിയ അലമാരയില്ലഎന്നിങ്ങനെ.’ സൗഹൃദം പുതുക്കി അതിഥി മടങ്ങി. കുറച്ചുകഴിഞ്ഞപ്പോള്‍ നിറയെ ഫര്‍ണീച്ചറുകളുമായി ഒരു ലോറി വരുന്നു ഉസ്താദിന്റെ വീട്ടില്‍. അപ്പറഞ്ഞത് തന്റെ ആഗ്രഹങ്ങളാണെന്നു അദ്ദേഹം ധരിച്ചുപോയോ എന്ന് പ്രതിവചിച്ചുകൊണ്ട് ലോറിക്കാരനു ചായ കൊടുത്ത് സാധനങ്ങള്‍ തിരിച്ചയച്ചു.
യാത്രയില്‍ കൂടെയെത്ര സമ്പന്നരുണ്ടായാലും ചെലവഴിക്കാന്‍ ആര്‍ക്കുമില്ല അനുവാദം. അതദ്ദേഹം സ്വയം നിര്‍വഹിക്കും. തന്റെ പേരില്‍ മറ്റാരും ചെലവുചെയ്യുന്നത് ഇഷ്ടവുമല്ല. ഏറെയും സഹയാത്രികരായുണ്ടാവുക വളരെ സാധാരണക്കാരും.
കഷ്ടപ്പെടുന്ന ആരോടും ഏതു ജീവിയോടുമുള്ള തീവ്രമായ സ്‌നേഹമായിരുന്നു അല്‍ഐന്‍ സുന്നി സെന്ററിലെ പൂച്ചകുടുംബം. ദുബൈയില്‍നിന്ന് അല്‍ഐനിലേക്കുള്ള യാത്രാവഴിയില്‍ മരുഭൂമിയിലെ വിശ്രമതാവളത്തില്‍നിന്നിറങ്ങുമ്പോഴാണ് മരച്ചുവട്ടില്‍ ദാഹിച്ചവശയായ പൂച്ചക്കുട്ടിയെ കണ്ടത്. അതിനെയുമെടുത്ത് കാറില്‍ കയറി. ഒരു മുണ്ടുവിരിച്ചു മടിയില്‍ കിടത്തി. വെള്ളം കൊടുത്തു. വീട്ടിലെത്തി ഭക്ഷണവും. പിന്നെ കൂടൊരുക്കി, കൂട്ടായി, മക്കളായി. പൂച്ചക്കുടുംബമായി. മകന്‍ അബ്ദുല്‍വാഹിദ് മുസ്‌ലിയാര്‍ ഗള്‍ഫിലെത്തിയപ്പോള്‍ ആദ്യമേല്‍പ്പിച്ചത് ആ പൂച്ചക്ക് ഭക്ഷണം കൊടുക്കുന്ന ജോലിയാണ്. ഉസ്താദിന്റെ സ്ഥാപനങ്ങളുമായി ഏറെ ബന്ധമുള്ള സമ്പന്നനൊരാള്‍ സുന്നി സെന്ററില്‍ വതില്‍ക്കല്‍ വിലങ്ങുതടിയായി കിടക്കുന്ന പൂച്ചയെ കാലുകൊണ്ടൊന്നു തട്ടിമാറ്റി. പിന്നത്തെ പുകില്‍ പറയാനില്ല. ഉസ്താദിന്റെ വാക്കുകളില്‍ സങ്കടത്തോടൊപ്പം രോഷവും കടന്നുവന്ന അത്യപൂര്‍വസന്ദര്‍ഭം. ‘നിങ്ങളുടെ വീട്ടില്‍ ഒരു അതിഥിവരുമ്പോള്‍ മക്കളാരെങ്കിലും വാതില്‍ക്കല്‍ കിടക്കുകയാണെങ്കില്‍ ഇങ്ങനെ കാലുകൊണ്ട് തട്ടിനീക്കുമോ?’ അതിഥി വല്ലാതെ വിഷമിച്ചു. ‘അല്ലാഹുവിന്റെ ഒരു സൃഷ്ടിയും നമ്മളിലും താഴെയല്ല’ എന്ന് ഗുണപാഠവും.
ഒരു കാര്യം തീരുമാനിച്ചാല്‍ ലക്ഷ്യപ്രാപ്തിയിലെത്തുംവരെ വിശ്രമമില്ലെന്ന മനോദാര്‍ഢ്യത്തിന്റെ പ്രതിഫലനമാണ് അത്തിപ്പറ്റ ഫത്ഹുല്‍ഫതാഹിന്റെ പൂര്‍ത്തീകരണത്തിനായി നടത്തിയ യാത്രകളുടെ ത്യാഗമെന്ന് ജനറല്‍ സെക്രട്ടറി സി.പി ഹംസ പറയും. രോഗബാധയുടെ വേദനകളും ചികിത്സയുടെ തളര്‍ച്ചകളും ഗൗനിക്കാതെ എത്രയോ രാഷ്ട്രങ്ങളില്‍ ദേശങ്ങളില്‍ അദ്ദേഹം കടന്നുചെന്നു. തെറ്റുകളോട് രാജിയാകാത്ത അന്യായങ്ങളെ അംഗീകരിക്കാത്ത ശരികളുയര്‍ത്തിപ്പിടിക്കുന്നതില്‍ ആരെന്നുമെന്തെന്നും ഗൗനിക്കാത്ത ആ ആദര്‍ശശാലിയുടെ ചിത്രവും അനേകരംഗങ്ങളില്‍ അടുപ്പമുള്ളവര്‍കണ്ടു.
മലപ്പുറം ജില്ലയില്‍ ഒരു വലിയ വിദ്യാര്‍ഥി സമ്മേളനം ഓര്‍മയില്‍വരുന്നു. സമാപന ചടങ്ങിനിടെ അസര്‍ ബാങ്കുയര്‍ന്നു. അധ്യക്ഷന്‍ പറഞ്ഞു. അഞ്ചു മണിക്ക് പരിപാടിയവസാനിപ്പിച്ച് എല്ലാവര്‍ക്കും ഒരുമിച്ച് നിസ്‌കരിക്കാം. ഇടയ്ക്കിടെ ഓരോരുത്തര്‍ എഴുന്നേറ്റു പോകേണ്ട. ഉന്നതരായ പലരുമുണ്ട് വേദിയില്‍. അതൊരു നടപ്പ് ശീലമാകയാല്‍ ആരും പ്രതികരിച്ചുമില്ല. പക്ഷേ അത്തിപ്പറ്റ ഉസ്താദ് മൈക്കിനടുത്തേക്ക് ചെന്നു പറഞ്ഞു. ‘യോഗം നീട്ടിവെക്കാനേ നമുക്ക് അധികാരമുള്ളൂ. നിസ്‌കാരം ആദ്യം. പിന്നീട് യോഗം.’ എല്ലാവരും പള്ളിയിലേക്ക് നീങ്ങി.
യു.എ.ഇയിലെ ഒരു പ്രധാന റമസാന്‍ പരിപാടി. മഗ്‌രിബ് അടുത്തുവരുന്നു. സദസ്സ് നിറഞ്ഞുനില്‍ക്കെ ദൂരെനിന്ന് അതിഥിയെത്തി. എല്ലാംകൊണ്ടും ഉന്നത ന്‍. ആതിഥേയനായ ഉസ്താദിനും ഏറെ മതിപ്പുള്ള വ്യക്തി. വന്നപാടെ അതിഥി പറഞ്ഞു. എനിക്ക് അസര്‍ നിസ്‌കരിക്കണം. അതിനെവിടെ സ്ഥലം. നിസ്‌കാരം കഴിഞ്ഞുവരുമ്പോള്‍ ആതിഥേയന്‍ അതിഥിയോട് പറഞ്ഞു. ‘ഇത്രയും ദൂരം താങ്കള്‍ക്കായി ഏര്‍പ്പെടുത്തിയ കാറിലല്ലേ വന്നത്. വഴിയില്‍ എത്ര പള്ളികളുണ്ടായിരുന്നു. ഈ റമസാനില്‍ വഖ്ത് തെറ്റാന്‍നേരംവരെ നിസ്‌കാരം നീട്ടണമായിരുന്നോ? ആളുകള്‍ എന്തു വിചാരിക്കും. അവര്‍ക്കൊക്കെ അങ്ങയെ എന്തുമാത്രം കാര്യമാണെന്നറിയുമോ. എന്നാലും ഇങ്ങനെ പാടില്ലായിരുന്നു’. പറഞ്ഞുപോയതിന് കൂടെ ഒരു പൊരുത്തപ്പെടീക്കലും. തന്നെക്കാളും അറിവിലും പദവിയിലും എത്രയോ വലിയ ആളാണിത് എന്ന് പിന്നീടും അതിഥിയെ വിശേഷിപ്പിക്കാന്‍ മടിച്ചതുമില്ല അദ്ദേഹം.
എത്രയോ മസ്ജിദുകള്‍, വിദ്യാലയങ്ങള്‍, ആലംബമറ്റവര്‍ക്ക് വീടുകള്‍, നിര്‍ധന കുടുംബത്തിലെ പഠനം, മക്കളുടെ വിവാഹം, ചികിത്സ…. എവിടെയും ഉസ്താദിന്റെ കൈകള്‍ ചെന്നു. ആ കാരുണ്യഹസ്തങ്ങളില്‍ അനേകമനേകം ആശ്വാസംകൊണ്ടു. മതവും ജാതിയും ദേശവും നോക്കാതെ നല്‍കി. നാട്ടിലെ ഏറ്റവും പാവപ്പെട്ടവനുള്ളതുമതി തനിക്കുമെന്ന് തൃപ്തിയടഞ്ഞു.
ഗള്‍ഫില്‍നിന്നെത്തിയ ഒരവധിക്കാലരാത്രി. ഭാര്യ ഉസ്താദിനോടൊരാഗ്രഹം പങ്കുവെച്ചു. മക്കള്‍ക്കു വിവാഹമടുക്കുന്നു. മരുമക്കള്‍ വരാന്‍ പോകുന്നു. നിന്നുതിരിയാനിടമില്ലാത്ത ഈ ചെറുവീടൊന്നു വലുതാക്കേണ്ടേ നമ്മള്‍ക്ക്? യു.എ.ഇ ഗവണ്‍മെന്റിന്റെ ഭേദപ്പെട്ട ശമ്പളക്കാരനായ ഉസ്താദ് ഒന്നു ചിരിച്ചു. പ്രഭാതനിസ്‌കാരം കഴിഞ്ഞ് ഭാര്യയോട് പറഞ്ഞു. വസ്ത്രം മാറ്റൂ. നമുക്കൊരിടംവരെ പോകാം. എങ്ങോട്ടാണെന്നു ചോദിച്ചപ്പോള്‍ ഇന്നലെ രാത്രി പറഞ്ഞില്ലേ? അതുതന്നെ. അവര്‍ ഉത്സാഹത്തോടെ ഭര്‍ത്താവിനൊപ്പം പോയി. നേരെ ചെന്നത് മഹല്ല് ഖബര്‍സ്ഥാനിലേക്ക്. എന്താണിവിടെ? എന്ന ചോദ്യത്തിന് കുഴിച്ചുവെച്ച ഒരു ഖബര്‍ ചൂണ്ടിക്കാട്ടി മറുപടി: ‘നോക്ക്; ഇതാണ് നമ്മള്‍ക്കുള്ള വീട്. എന്നെന്നുമുള്ളത്. മറ്റേത് നമ്മുടെയല്ലല്ലോ. എപ്പഴാ ആ വീട്ടില്‍നിന്ന് ഇറങ്ങേണ്ടിവരിക എന്ന് പറയാനുംപറ്റില്ല. ഇതാണ് ശാശ്വതം. ഇവിടത്തെ സൗകര്യങ്ങളില്‍ വല്ല കുറവുമുണ്ടോ എന്ന് പറയൂ.
മലപ്പുറം കോട്ടക്കലിനടുത്ത അച്ചിപ്രയില്‍ മതപണ്ഡിതനും സ്‌കൂള്‍ അധ്യാപകനുമായിരുന്ന പാലകത്ത് കോമു മുസ്‌ലിയാരുടെ പുത്രനായി 1936 സപ്തംബര്‍ 18നു ജനിച്ച് 2018 ഡിസംബര്‍ 19ന് വിടവാങ്ങുംവരെയുള്ള ആ ജീവിതയാത്ര സമൂഹം എന്നെന്നും മനസ്സില്‍ സൂക്ഷിക്കുന്ന മഹാനന്മകളുടെ വഴിയടയാളങ്ങള്‍ സ്ഥാപിച്ചായിരുന്നു. അതില്‍ പലതും കാലഗണനപ്രകാരം വിപ്ലവകരമായ ചുവടുകളും. 1976ല്‍ യു.എ.ഇയിലെത്തിയ അത്തിപ്പറ്റ ഉസ്താദ് അല്‍ഐനില്‍ വാസമുറപ്പിക്കുമ്പോള്‍ മതകാര്യവകുപ്പില്‍ ജോലിയുള്ള ഒരു സാധാരണ പണ്ഡിതന്‍ മാത്രമായിരുന്നു അപരിചിതര്‍ക്ക്. പതുക്കെ പതുക്കെ ആ സ്‌നേഹവലയം വികസിച്ചു. തൊഴിലുള്ളവരും തൊഴില്‍തേടിയെത്തുന്നവരുമായ മലയാളികളെ കണ്ടെത്തി ആവുന്ന സഹായങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ഉദ്‌ബോധനങ്ങളും നല്‍കിപ്പോന്നു. അല്‍ഐന്‍ സുന്നി സെന്റര്‍ സ്ഥാപിച്ചും കെ.എം.സി.സിയുടെ ആദിരൂപമായ ചന്ദ്രിക റീഡേഴ്‌സ് ഫോറം രൂപീകരിച്ചും പ്രവാസി മലയാളികളെ ആത്മീയ, സാമൂഹിക മണ്ഡലങ്ങളില്‍ കര്‍മനിരതരാക്കി.
വി.പി പൂക്കോയ തങ്ങള്‍, ഇ.കെ മൊയ്തീന്‍ ഹാജി, ഖാലിദ് ഹാജി വലിയപറമ്പ്, എസ്. ഹമീദ് ഹാജി, അബ്ദുല്‍ വഹാബ് മുസ്‌ലിയാര്‍, ചാപ്പനങ്ങാടി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ തുടങ്ങിയ സമര്‍പ്പണസന്നദ്ധരായ ഒരു യുവസംഘം കര്‍മവീഥിയില്‍ കരുത്തായി ഉസ്താദിനൊപ്പം ചേര്‍ന്നുനിന്നു. 1980കളില്‍ അല്‍ഐന്‍ കേന്ദ്രീകരിച്ച് മത, സാമൂഹിക രംഗത്തെ വിപ്ലവകരമായ പദ്ധതികള്‍ക്ക് അത്തിപ്പറ്റ ഉസ്താദ് തറയൊരുക്കി. യു.എ.ഇയിലെ പ്രവാസി മലയാളി കുടുംബങ്ങള്‍ക്ക് അപ്രതീക്ഷിത സമ്മാനമായി അല്‍ഐനില്‍ മൂന്നു പതിറ്റാണ്ടപ്പുറം ദാറുല്‍ഹുദാ പബ്ലിക് സ്‌കൂളിന് ഉസ്താദ് തുടക്കമിട്ടു. 1988- സി.ബി.എസ്.ഇ സിലബസും സമസ്തയുടെ സെക്കണ്ടറിതലം വരെയുള്ള മതപഠനവും അക്കാലത്ത് ഡിജിറ്റല്‍ ക്ലാസ് മുറികളുമെല്ലാമുള്ള കലാ-കായിക വികാസം പകരുന്ന ഒരു സമ്പൂര്‍ണവിദ്യാലയം. മതവിജ്ഞാനത്തിന്റെ അടിത്തറയില്‍ ഭദ്രമായ ഭൗതിക വിദ്യാഭ്യാസം എന്ന ഉസ്താദിന്റെ ലക്ഷ്യം ആ മരുഭൂമിയില്‍ പൂത്തുലഞ്ഞു. 134 കുട്ടികളുമായി തുടങ്ങി 1800നടുത്ത് വിദ്യാര്‍ഥികളും 150 അധ്യാപക, അധ്യാപകേതര സ്റ്റാഫും ഹയര്‍സെക്കണ്ടറി വരെ തിളങ്ങുന്ന വിജയവുമുള്ള അല്‍ഐന്‍ ദാറുല്‍ഹുദാ. ഇബാദത്തും പ്രാര്‍ഥനയും ദിക്‌റും സ്വലാത്തും തസവ്വുഫിന്റെ ഗഹനചിന്തകളുമായി കഴിയുന്നതിനൊപ്പം ഒരു പണ്ഡിതന്റെ ദൗത്യം വിശ്വാസവും പ്രതിഭയും സമന്വയിച്ച തലമുറകളുടെ രൂപീകരണവുമാണെന്ന് പരശ്ശതം വിദ്യാര്‍ഥികളെയും വഹിച്ച് അല്‍ഐന്‍ വീഥികളിലൂടെ ദാറുല്‍ഹുദയെ ലക്ഷ്യമാക്കി ഓടുന്ന സ്‌കൂള്‍ ബസ്സുകളുടെ നീണ്ട നിര മലയാളിയില്‍ ആദരവും അഭിമാനബോധവുമുണര്‍ത്തി.
കാല്‍നൂറ്റാണ്ടപ്പുറം യു.എ.ഇ ഗവണ്‍മെന്റില്‍നിന്ന് ദാറുല്‍ഹുദാ സ്‌കൂളിനായി സ്വന്തമായി ഭൂമി ലഭിച്ചതിലുണ്ട് ആ ജീവിത നന്മയെക്കുറിച്ച് അറബ് സമൂഹത്തിന്റെ ആദരമുദ്ര. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുള്‍പ്പെടെയുള്ള കോട്ടക്കല്‍ കാടാമ്പുഴക്കടുത്ത് മരവട്ടം ഗ്രേസ്‌വാലി എജുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെയും തസവ്വുഫില്‍ പി.ജി കോഴ്‌സിനൊപ്പം ഭൗതിക വിദ്യാഭ്യാസവും ആത്മീയ വിജ്ഞാന ഗവേഷണവും സാധ്യമാക്കുന്ന അത്തിപ്പറ്റ ഫത്ഹുല്‍ ഫത്താഹിന്റെയും സ്ഥാപകനും ഉസ്താദ് തന്നെ. ഇതിലൊന്നും പ്രധാന പദവി വഹിക്കാനോ സ്ഥാപകന്റെ പെരുമ നടിക്കാനോ മുതിര്‍ന്നുമില്ല. 1980കളില്‍ ചേളാരിയില്‍ സുന്നി പബ്ലിക്കേഷന്‍ സെന്റര്‍ സ്ഥാപിച്ചതിന്റെ മുന്‍കൈയും അദ്ദേഹംതന്നെ. സമസ്ത സെക്രട്ടറിയായിരുന്ന വിഖ്യാതപണ്ഡിതന്‍ കൂറ്റനാട് കെ.വി മുഹമ്മദ് മുസ്‌ലിയാര്‍ വിവിധ വാള്യങ്ങളിലായി തയ്യാറാക്കിയ ഫത്ഹുര്‍റഹ്മാന്‍ ഖുര്‍ആന്‍ പരിഭാഷയുടെ പ്രസാധനവും ചെമ്മാട് ദാറുല്‍ഹുദാ യൂണിവേഴ്‌സിറ്റിക്ക് കൈമാറിയ ഫാത്തിമസഹ്‌റാ വനിതാ കോളജും കോടികള്‍ വിലമതിക്കുന്ന നൂതനയന്ത്രങ്ങള്‍ സ്ഥാപിച്ച അച്ചടിശാലയുമെല്ലാം ആ ഉത്സാഹശാലിയുടെ ആസൂത്രണപരിശ്രമങ്ങളാല്‍ കൈവന്നതാണ്. വനിതാ വിദ്യാഭ്യാസ പ്രോത്സാഹനത്തിനായി അല്‍ഐനില്‍ മദ്രസത്തുല്‍ബനാത്ത് സ്ഥാപിച്ചു. അല്‍ഐന്‍ പ്രാന്തപ്രദേശങ്ങളിലെ മസ്ജിദുകളില്‍ചെന്ന് പലപ്രദേശങ്ങളില്‍നിന്നുള്ള തൊഴിലാളികള്‍ക്കും മറ്റുമായി മതപഠനം നല്‍കി ആരംഭിച്ച ഉസ്താദിന്റെ ഉദ്‌ബോധനരീതി വിവിധ രാഷ്ട്രങ്ങളില്‍ സഞ്ചരിച്ച് പുതിയ കാലത്തിന് ആത്മീയ വെളിച്ചം പകരുന്നതിലേക്കെത്തി. എത്രയോപേര്‍ ഖുര്‍ആന്‍ മനഃപാഠമാക്കുന്നതിനും അപഥസഞ്ചാരത്തില്‍നിന്ന് വിശ്വാസപാതയിലേക്കു തിരിച്ചുനടക്കുന്നതിനും അദ്ദേഹം നിമിത്തമായി.
ആലുവായ് അബൂബക്കര്‍ മുസ്‌ലിയാരുടെ ശിഷ്യത്വമാണ് ആത്മീയ ശ്രേണിയിലേക്ക് വഴിതിരിച്ചത്. ഖാദിരി, ശാദുലി ത്വരീഖത്തുകളുടെ ഗുരുപരമ്പരയെ മാര്‍ഗദര്‍ശികളായി കണ്ടു. 1960കളുടെ ആദ്യത്തില്‍ പെരുമ്പാവൂരിനടുത്ത വല്ലം മദ്രസയില്‍ അധ്യാപകനായി തുടങ്ങി സമസ്തയുടെ മുഅല്ലിം ട്രെയിനിങ്ങിലെ പ്രഥമബാച്ചിലുള്‍പ്പെട്ടതും സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളില്‍നിന്ന് സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റിയതും എന്നും ഓര്‍ത്തെടുക്കാറുള്ള അഭിമാനപ്പതക്കമാണ്. തന്റെ രാഷ്ട്രീയ നിലപാടുകളോട് അപ്രിയമുള്ളവരോട് പറയും: ”ഞാന്‍ ഒരു മുസ്‌ലിംലീഗുകാരനാണ്. 25 പൈസ മെമ്പര്‍ഷിപ്പില്‍ തുടങ്ങിയതാണ്. ദീനിനു സമസ്തയും സംഘടിതശക്തിക്ക് മുസ്‌ലിംലീഗും വേണം. മുസ്‌ലിംലീഗ് ശക്തമായി സ്ഥാപിക്കണം. ഖാഇദേമില്ലത്ത് ഒരു വലിയ്യാണ്. അദ്ദേഹം സ്ഥാപിച്ച പാര്‍ട്ടിയാണത്.”
യു.എ.ഇയില്‍ ചന്ദ്രിക റീഡേഴ്‌സ് ഫോറത്തിന്റെ ആദ്യസ്ഥാപകനേതാക്കളിലൊരാളാണ് അത്തിപ്പറ്റ ഉസ്താദ്. പലപ്പോഴും തന്റെ നിലപാട് സദസ്സുകളില്‍ തുറന്നുപറയും. പാണക്കാട് കുടുംബത്തെ സ്‌നേഹിക്കണം. സമസ്തയുടെ പിന്നില്‍ അണിനിരക്കണം. മുസ്‌ലിംലീഗിന് ശക്തിപകരണം. പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങളില്‍നിന്ന് ആശീര്‍വാദം വാങ്ങി തുടങ്ങിയ ആ ജീവിതയാത്രയില്‍ ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും സ്വാധീനശക്തികളായി.
”അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ തന്റെ അയല്‍വാസിയെ ആദരിക്കട്ടെ.” എന്ന വചനം സമ്പൂര്‍ണാര്‍ഥത്തില്‍ പ്രയോഗവല്‍ക്കരിച്ച യഥാര്‍ഥ പ്രവാചക (സ) അനുയായിയെ അത്തിപ്പറ്റ ഉസ്താദിലൂടെ കാണാനാവുമെന്ന് ജീവിതസാക്ഷ്യംകൊണ്ട് ബോധ്യപ്പെടുത്തുന്നുണ്ട് അയല്‍ക്കാരിയായ ഓമല. അയല്‍വാസിയുടെ വിശപ്പ് കാണാതെ സ്വന്തം വിശപ്പ് മാത്രം പരിഗണിക്കുന്നവന്‍ വിശ്വാസിയല്ല. വിശപ്പിന്റെ പരിഗണനക്ക് അടിസ്ഥാനമാവേണ്ടത് മതമല്ല; മനുഷ്യന്റെ ആവശ്യമാണെന്ന് അത്തിപ്പറ്റ ഉസ്താദ് നല്‍കുന്ന ജീവിതപാഠം. ഉസ്താദിന്റെ വേര്‍പാട്‌സൃഷ്ടിച്ച വേദന തിങ്ങുന്ന മനസ്സുമായി ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഓമല കരച്ചിലടക്കാനാവാതെ വാക്കുകള്‍ മുറിഞ്ഞ് ഓര്‍ത്തോര്‍ത്തു പറഞ്ഞത് സമൂഹ മാധ്യമങ്ങളിലൂടെ ഏറെ കൈമാറപ്പെട്ടതാണ്.
”ഞങ്ങളുടെ എല്ലാമെല്ലാമായിരുന്നു ഉസ്താദ്. സാമ്പത്തികമായാലും മറ്റെന്തു സഹായമായാലും എല്ലാനിലയിലും ഞങ്ങള്‍ക്ക് താങ്ങുംതണലുമായിരുന്നു. എന്റെ മക്കളായ സുജാതയെയും വിലാസിനിയെയും വിവാഹം കഴിപ്പിച്ചയക്കാനുള്ള സ്വര്‍ണവും പണവുമെല്ലാം തന്നത് ഉസ്താദാണ്. ഞങ്ങളുടെ വീട്ടിലേക്കുവേണ്ട അരിയും മറ്റുസാധനങ്ങളും വാങ്ങാനും അദ്ദേഹമാണ് പണം തന്നിരുന്നത്. വഴിയില്‍നിന്നുകണ്ടാല്‍ വാഹനം നിര്‍ത്തി ഉടനെ കയ്യിലുള്ളത് നല്‍കും. പെരുന്നാളിനും നോമ്പിനും പ്രത്യേകം പണവും സാധനങ്ങളും തരും. ഉസ്താദിന്റെ മരണവിവരമറിഞ്ഞ മകള്‍ സുജാത നിലവിളിച്ചുകരഞ്ഞാണ് പോയത്. ഞങ്ങള്‍ക്കാണ് എല്ലാം പോയത്. ഞങ്ങളുടെ കഷ്ടപ്പാട് കാണാന്‍ ഇനി ആളില്ല. ഞാന്‍ അപകടത്തില്‍പ്പെട്ട വിവരമറിഞ്ഞപ്പോള്‍ എന്നെ ആസ്പത്രിയില്‍കൊണ്ടുപോകാനും ചികിത്സിക്കാനുമെല്ലാം ഉടനെ പണം കൊടുത്തയച്ചു. മരിക്കുന്നതുവരെ ഞങ്ങള്‍ക്ക് ആ സഹായമാണ്. മരിക്കുന്നതിന്റെ മൂന്നുനാലു ദിവസം മുമ്പാണ് ഞാനും എന്റെ മകള്‍ സുജാതയും ഉസ്താദിനെപോയി കണ്ടത്. അപ്പോഴും 400 രൂപ തന്നു. ഇനി ഞങ്ങള്‍ക്ക് തരാന്‍ ആരുമില്ല. ഉസ്താദിന്റെ കുടുംബവും ഞങ്ങളും ഒരു കുടുംബമായാണ് കഴിയുന്നത്. എന്റെ മക്കളായ സത്യനും ബാബുവും ചെറുപ്പത്തില്‍ സ്‌കൂള്‍വിട്ടു അവിടന്ന് ഭക്ഷണം കഴിച്ചാണ് വരിക.”
Health
സോനു സൂദും ആസ്റ്റര്‍ മെഡ്‌സിറ്റിയും കൈകോര്‍ത്തു; ഏഴു മാസം പ്രായമുള്ള കുഞ്ഞില്‍ കരള്‍ മാറ്റിവയ്ക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി
ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി.
![](https://demo.chandrikadaily.com/wp-content/uploads/2022/07/IMG-20220722-WA0017.jpg)
കൊച്ചി: ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി. മുഹമ്മദ് സഫാന്‍ അലി എന്ന ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ കരളാണ് മാറ്റിവച്ചത്. കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ കുട്ടിയുടെ അമ്മ തന്നെയായിരുന്നു കരള്‍ ദാതാവ്.
നാല് മാസം പ്രായമുള്ളപ്പോഴാണ് സഫാന്‍ അലിയെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് കൊണ്ടുവരുന്നത്. പിത്തരസം കുഴലുകള്‍ അഥവാ, കരളിനെ കുടലുമായി ബന്ധിപ്പിക്കുന്ന ട്യൂബ് വികസിക്കാത്ത അപൂര്‍വ രോഗാവസ്ഥയായ ബിലിയറി അട്രേസിയയാണ് കുഞ്ഞിനെന്ന് രോഗനിര്‍ണയത്തിലൂടെ കണ്ടെത്തി. മഞ്ഞപ്പിത്തത്തിനും കണ്ണുകളുടെ മഞ്ഞനിറത്തിനും കാരണമാകുന്ന രോഗം ക്രമേണ കരളിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കുകയാണ് ചെയ്യുക. തെലങ്കാന സ്വദേശികളായ കുടുംബം ജന്മനാടായ കരിംനഗറിലെ ആശുപത്രിയില്‍ വച്ച് നടത്തിയ ശസ്ത്രക്രിയ പരാജയപ്പെട്ടിരുന്നു. ഇത് മഞ്ഞപ്പിത്തത്തിന്റേയും സിറോസിസ് ബാധയുടേയും മൂര്‍ച്ച കൂട്ടി. ഇതോടെ കരള്‍ മാറ്റിവയ്ക്കുകയെല്ലാതെ വേറെ വഴിയില്ലെന്നായി. കുഞ്ഞിന്റെ രോഗവിവരം അറിഞ്ഞ സോനു സൂദിന്റെ സഹായത്തോടെയാണ് കുടുംബം കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് എത്തുന്നതും കഴിഞ്ഞ ദിവസം ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതും.
സഫാന്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെത്തുമ്പോള്‍ മഞ്ഞപ്പിത്തം, പോഷകാഹാരക്കുറവ്, വളര്‍ച്ചക്കുറവ് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ കാര്യമായി അലട്ടിയിരുന്നതായി ആസ്റ്റര്‍ മെഡ്‌സിറ്റി ലീഡ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മാത്യു ജേക്കബ് പറഞ്ഞു. കുഞ്ഞിന്റെ രോഗസ്ഥിതിയെ കുറിച്ചും, അടിയന്തരമായി ശസ്ത്രക്രിയ വേണമെന്നും കുടുംബത്തെ അറിയിച്ചു. കുട്ടിയുടെ പ്രായവും അവികസിത ശരീരഘടനയുള്‍പ്പടെ വലിയ വെല്ലുവിളിയായിരുന്നു എങ്കിലും തടസ്സങ്ങളില്ലാതെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാനായി. കുഞ്ഞ് വളരെ വേഗം സുഖം പ്രാപിച്ചു വരുന്നതായും മഞ്ഞപ്പിത്തം ഉള്‍പ്പടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നീങ്ങിയതായും ഡോ. മാത്യു ജേക്കബ് വ്യക്തമാക്കി.
ഹെപ്പറ്റോളജിസ്റ്റ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ചാള്‍സ് പനക്കല്‍, പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിലെ ഡോ. ഗീത മമ്മയില്‍, കണ്‍സള്‍ട്ടന്റ് സര്‍ജന്‍ ഡോ. സുധീര്‍ മുഹമ്മദ് എം, ഡോ. ബിജു ചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട വിദഗ്ധ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.സഫാനെ പോലെ വളരെ ചെറിയ പ്രായമുള്ള കുഞ്ഞിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. കരള്‍ മാറ്റിവയ്ക്കല്‍ ഏറെ ചിലവേറിയതും രാജ്യത്ത് ചുരുക്കം ചില ആശുപത്രികളില്‍ മാത്രം സൗകര്യവുമുള്ള ചികിത്സ രീതിയാണ്. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഇന്റഗ്രേറ്റഡ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് ടീം രാജ്യത്തെ തന്നെ ഏറ്റവും മികച്ച പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗമാണ്. മെഡ്‌സിറ്റിയിലെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മറ്റിടങ്ങളേക്കാള്‍ ചിലവ് കുറവാണെങ്കിലും, പല രക്ഷിതാക്കള്‍ക്കും അത് താങ്ങാനാവുന്നതിലും അപ്പുറമാണ്. സോനു സൂദിനെ പോലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏറെ തല്‍പരനായ താരത്തോടടൊപ്പം പദ്ധതിയില്‍ സഹകരിക്കാനായതിലും, നിരാലംബരായ നിരവധി കുടുംബങ്ങള്‍ക്ക് പ്രതീക്ഷയാകാനായതിലും ആസ്റ്ററിന് വലിയ സന്തോഷമുണ്ടെന്നും ആസാദ് മൂപ്പന്‍ വ്യക്തമാക്കി.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 50 കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവിന്റെ ഭാഗമായി ചികിത്സ സഹായം ലഭിക്കുക. മെയ് മാസത്തില്‍ പദ്ധതിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ അര്‍ഹരായ നിരവധി പേരാണ് ചികിത്സ സഹായം ആവശ്യപ്പെട്ട് മുന്നോട്ട് വന്നത്. മെഡിക്കല്‍ രംഗത്ത് രാജ്യം വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും സഫാന്‍ അലിയെയും കുടുംബത്തെയും പോലുള്ളവര്‍ക്ക് ഉയര്‍ന്ന ചിലവ് കാരണം അതിന്റെ പ്രയോജനം ഇപ്പോഴും അകലെയാണെന്ന് സോനു സൂദ് പറഞ്ഞു. സെക്കന്‍ഡ് ചാന്‍സ് ഇനീഷ്യേറ്റീവിലൂടെ കൂടുതല്‍ കുട്ടികള്‍ക്ക് പുതിയ ജീവിതം സമ്മാനിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കായി അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് സെന്ററിന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് രൂപം നല്‍കിയിരുന്നു. കരള്‍, വൃക്ക, ഹൃദയം, ശ്വാസകോശം, കോര്‍ണിയ, മജ്ജ തുടങ്ങി വിവിധ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തുന്നതില്‍ ഏറെ വൈദഗ്ധ്യമുള്ള സര്‍ജന്‍മാരുടെ സംഘമാണ് ഈ കേന്ദ്രത്തെ നയിക്കുന്നത്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗവും ഇവിടെയുണ്ട്. കുട്ടികളിലെ കരള്‍ രോഗ സംബന്ധമായി സമഗ്രമായ പരിചരണം ലക്ഷ്യമിട്ടുള്ളതാണ് ഇത്. മികച്ച കരള്‍ രോഗ വിദഗ്ധര്‍, കരള്‍ ശസ്ത്രക്രിയാ വിദഗ്ധര്‍, പരിശീലനം ലഭിച്ച കോര്‍ഡിനേറ്റര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്ക് പുറമേ ക്രിട്ടിക്കല്‍ കെയര്‍ സ്പെഷ്യലിസ്റ്റുകള്‍, അനസ്തെറ്റിസ്റ്റുകള്‍, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റുകള്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍ എന്നിവരും മികച്ച ഒരു നഴ്സിങ്ങ് ടീമും ഈ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് കേന്ദ്രത്തിലുണ്ട്. അഞ്ഞൂറിലധികം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ ഇതിനോടകം വിജകരമായി ഇവിടെ പൂര്‍ത്തിയാക്കി കഴിഞ്ഞു.
Health
ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ ഹോസ്പിറ്റല്‍ സര്‍വ്വേയില്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് മികച്ച നേട്ടം
ആതുര സേവന രംഗത്ത് രാജ്യത്തെ മികച്ച ആശുപത്രികളെ തിരഞ്ഞെടുക്കുന്ന ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ സര്‍വ്വേ 2022ല്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് നേട്ടം.
![](https://demo.chandrikadaily.com/wp-content/uploads/2017/08/free-medical-camp.png)
ആതുര സേവന രംഗത്ത് രാജ്യത്തെ മികച്ച ആശുപത്രികളെ തിരഞ്ഞെടുക്കുന്ന ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ സര്‍വ്വേ 2022ല്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് നേട്ടം. കേരളത്തില്‍ നിന്നുള്ള ഏറ്റവും മികച്ച മള്‍ട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലായി ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി തിരഞ്ഞെടുക്കപ്പെട്ടു.
കാര്‍ഡിയോളജി, യൂറോളജി, ഗ്യാസ്‌ട്രോഎന്‍ട്രോളജി&ഹീപ്പറ്റോളജി, ഓന്‍കോളജി, നെഫ്‌റോളജി, ന്യൂറോസയന്‍സസ്, എമര്‍ജന്‍സി ആന്‍ഡ് ട്രോമ, പീടിയാട്രിക്‌സ്, ഒബ്‌സ്റ്റെട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി എന്നീ വിഭാഗങ്ങളില്‍ ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, ആസ്റ്റര്‍ മിംസ് കോഴിക്കോട് എന്നിവ ദേശീയ തലത്തില്‍ ഉയര്‍ന്ന റാങ്കുകള്‍ കരസ്ഥമാക്കി.
Education
career chandrika: പാരാമെഡിക്കല്‍ കോഴ്‌സുകള്‍; ആഗോള സാധ്യതകളിലേക്കുള്ള കവാടം
![](https://demo.chandrikadaily.com/wp-content/uploads/2022/07/images-2022-07-12T182350.533.jpeg)
ആരോഗ്യ പരിചരണത്തിന് ഡോക്ടര്‍മാരുടെ സേവനം ഫലപ്രദമാവണമെങ്കില്‍ ചികിത്സാ അനുബന്ധമേഖലകളില്‍ പ്രാവീണ്യമുള്ള വിദഗ്ധരുടെ പിന്തുണ അനിവാര്യമാണെന്നതില്‍ തര്‍ക്കമില്ലല്ലോ? ചികിസ്തയുമായി ബന്ധപ്പെട്ട മേഖലകളിലെല്ലാം ഇടപെടല്‍ നടത്താന്‍ പരിശീലനം ലഭിച്ച പാരാമെഡിക്കല്‍ അല്ലെങ്കില്‍ അലൈഡ് മെഡിക്കല്‍ പ്രൊഫെഷനലുകള്‍ ആരോഗ്യ മേഖലയുടെ നട്ടെല്ലാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മലയാളി വിദഗ്ധര്‍ നിസ്തുലമായ സംഭാവനകളാണ് ഈ രംഗത്തര്‍പ്പിച്ചുകൊണ്ടിരിക്കുന്നത്.
പാരാമെഡിക്കല്‍ മേഖലയിലെ പഠനാവസരങ്ങള്‍ മനസിലാക്കി യുക്തമായ കോഴ്‌സുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രമിക്കുക എന്നതേറെ പ്രധാനമാണ്. പ്ലസ്ടു സയന്‍സ് ഗ്രൂപ് എടുത്ത് പഠിച്ചവര്‍ക്കാണ് പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക് ചേരാനുള്ള യോഗ്യതയുള്ളത്. ബിരുദ, ഡിപ്ലോമ പ്രോഗ്രാമുകളാണ് നിലവിലുള്ളതെങ്കിലും ബിരുദ പ്രോഗ്രാമുകള്‍ പഠിക്കാനവസരം ലഭിക്കുമെങ്കിലത് കൂടുതല്‍ മികവുറ്റ അവസരങ്ങളിലെത്തിക്കുമെന്നോര്‍ക്കുക.
ഫാര്‍മസി ബിരുദ പ്രോഗ്രാമായ ബി.ഫാം ഒഴികെയുള്ള കോഴ്‌സുകളിലേക്കുള്ള അഡ്മിഷന്‍ നടക്കുന്നത് പ്ലസ്ടു മാര്‍ക്കിന്റെയടിസ്ഥാനത്തിലാണ്. ബി.ഫാം കോഴ്‌സ് പ്രവേശനം കേരള എന്‍ട്രന്‍സ് കമ്മീഷണര്‍ നടത്തിയ എന്‍ട്രന്‍സ് വഴിയായിരിക്കും. മറ്റു പാരാമെഡിക്കല്‍ ബിരുദ കോഴ്‌സുകളുടെ പ്രവേശനം നടത്തുന്നത് കേരള സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള ലാല്‍ ബഹദൂര്‍ ശാസ്ത്രി സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയാണ്. പ്രവേശന പരീക്ഷയില്ലെങ്കിലും പ്ലസ്ടുവിന് മികച്ച മാര്‍ക്ക് നേടിയവര്‍ക്കാണ് താല്‍പര്യപ്പെട്ട കോഴ്‌സ് മികച്ച സ്ഥാപനത്തില്‍ പഠിക്കാനവസരമുണ്ടാവുക.
ബിരുദ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള അറിയിപ്പ് ഉടനുണ്ടാവുമെന്നും ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ തയാറാക്കി വെക്കണമെന്നും എല്‍ബിഎസ് അറിയിച്ചിട്ടുണ്ട്. എല്ലാ കോഴ്‌സുകള്‍ക്കും ഒരേ തരത്തിലുള്ള തൊഴില്‍ സാധ്യതകളല്ല നിലവിലുള്ളതെന്ന് തിരിച്ചറിഞ്ഞ് അവരവരുടെ അഭിരുചിയും തിരഞ്ഞെടുക്കാനുദ്ദേശിക്കുന്ന കോഴ്‌സിന്റെ തൊഴില്‍ മേഖലയും സാധ്യതയും മനസിലാക്കി വിവേകപൂര്‍ണമായ തീരുമാനമെടുക്കാന്‍ ശ്രദ്ധിക്കണം. സ്വന്തമായി പ്രാക്ടീസ് ചെയ്യാന്‍ സാധ്യതകളുള്ള കോഴ്‌സുകളും ഹോസ്പിറ്റലുകളുമായി മാത്രം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുന്ന മേഖലകളും വെവ്വേറെയായിത്തന്നെ കാണണം.ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സുകള്‍ക്കൊപ്പം പ്രവേശനം നടത്തുന്ന പാരാമെഡിക്കല്‍ ബിരുദ കോഴ്‌സുകളെക്കുറിച്ചല്‍പം വിശദീകരിക്കാം.
ബി.എസ്.സി മെഡിക്കല്‍
ലാബ് ടെക്‌നോളജി
മെഡിക്കല്‍ സാമ്പിളുകള്‍ ശേഖരിക്കാനും ഉചിതമായ പരിശോധനകള്‍ നടത്താനും ലഭ്യമായ ഫലങ്ങള്‍ വിശകലനം ചെയ്യാന്‍ ഡോക്ടറെ സഹായിക്കുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ടതാണീ കോഴ്‌സ്. രക്തമടക്കമുള്ള സാമ്പിളുകളിലെ സൂക്ഷ്മ ജീവികളുടെ സാന്നിധ്യം, രാസവിശകലനം, വിവിധ ഘടകങ്ങളുടെ അളവ് എന്നിവ സംബന്ധിച്ച് വിശലകലനം നടത്തുന്നത് രോഗനിര്‍ണയത്തിലേറെ സഹായകരമായിരിക്കും. പഠനത്തിന്റെ ഭാഗമായി ഹെമറ്റോളജി, ഹിസ്‌റ്റോ പത്തോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി എന്നിവയിലവഗാഹം നേടാനാവസരമുണ്ടാവും. യോഗ്യതയോടൊപ്പം വൈഭവവും പ്രയോഗികാനുഭവവും നേടി സ്വതന്ത്ര ലാബുകളും ആശുപതികളുമായി ബന്ധപ്പെട്ട് ടെക്‌നൊളജിസ്റ്റ്, സൂപ്പര്‍വൈസര്‍, മാനേജര്‍, അനലിസ്റ്റ് എന്നീ തസ്തികളില്‍ ജോലിക്ക് ശ്രമിക്കാം.
ബി.എസ്.സി മെഡിക്കല്‍ റേഡിയോളജിക്കല്‍
ടെക്‌നോളജി
എക്‌സ്‌റേ, എം.ആര്‍.ഐ, സി.ടി സ്‌കാന്‍ അടക്കമുള്ള ഇമേജിങ് നടപടിക്രമങ്ങള്‍ ഉപയോഗപ്പെടുത്തി രോഗനിര്‍ണയം നടത്താന്‍ ഡോക്ടറെ സഹായിക്കുന്ന പ്രൊഫഷനലുകളാണ് റേഡിയോളജിക്കല്‍ ടെക്‌നൊളജിസ്റ്റുകള്‍. കാര്‍ഡിയോ വാസ്‌കുലാര്‍ ഇന്റര്‍വെന്‍ഷണല്‍ റേഡിയോഗ്രാഫര്‍, മാമോഗ്രാഫി തുടങ്ങിയ മേഖലകളില്‍ സ്‌പെഷ്യലൈസ് ചെയ്യാനവസരമുണ്ട്. അനാട്ടമി, ഫിസിയോളജി, അറ്റോമിക്‌സ് ആന്‍ഡ് ന്യുക്ലിയാര്‍ ഫിസിക്‌സ്, റേഡിയേഷന്‍ ഫിസിക്‌സ്, റേഡിയോതെറാപ്പി ഇമേജിങ് ടെക്‌നിക്‌സ്, അടിസ്ഥാന ഇലക്ട്രോണിക്‌സ് തുടങ്ങിയവ പഠിക്കാനുണ്ടാവും.
ബി.എസ്.സി പെര്‍ഫ്യൂഷന്‍, ബാച്ചിലര്‍ ഓഫ്
കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നോളജി
ഹൃദയം, ശ്വാസകോശം തുടങ്ങിയവയുടെ അസുഖങ്ങളുമായി ബന്ധപ്പെട്ടു ശസ്ത്രക്രിയകള്‍ നടക്കുന്ന വേളയില്‍ ഈ അവയവങ്ങളുടെ പ്രവര്‍ത്തനം നടത്തുന്നതിന് വേണ്ടി സ്ഥാപിക്കുന്ന യന്ത്രങ്ങളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന പ്രൊഫഷനലുകളാണ് ക്ലിനിക്കല്‍ പെര്‍ഫ്യൂഷനിസ്റ്റുകള്‍. ഓപ്പണ്‍ ഹാര്‍ട്ട് ശസ്ത്രക്രിയ പോലെയുള്ള സങ്കീര്‍ണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ പെര്‍ഫ്യൂഷനിസ്റ്റുകളുടെ ഉത്തരവാദിത്തം കാര്യമായുണ്ടാവും. ഹൃദയം, രക്തധമനികള്‍ എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങളുടെ നിര്‍ണയവും ചികിത്‌സയും നടത്താന്‍ ഡോക്ടറെ സഹായിക്കുന്ന പ്രൊഫഷനലുകളാണ് കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നൊളജിസ്റ്റുകള്‍. ഇന്‍വേസീവ് കാര്‍ഡിയോ വാസ്‌കുലാര്‍ ടെസ്റ്റിംഗ് പോലെയുള്ള ചികിത്സാ നടപടികള്‍ക്ക് കാര്‍ഡിയോ വാസ്‌ക്കുലാര്‍ ടെക്‌നൊളജിസ്റ്റുകളുടെ സേവനം ആവശ്യമായി വരും.
സാമാന്യം വലിയ ആശുപത്രികളുമായി ബന്ധപ്പെട്ടാണ് ഈ രണ്ട് പ്രൊഫഷനലുകള്‍ക്കവസരമുള്ളത്. തൊഴില്‍രീതിയുടെ സവിശേഷത കൊണ്ടും പുത്തന്‍ സാങ്കേതികവിദ്യയുടെ സ്വാധീനമുണ്ടാവാവനിടയുള്ളതുകൊണ്ടും ഈ കോഴ്‌സുകള്‍ക്ക് വിപുലമായ സാധ്യതകള്‍ കണക്കാക്കുക പ്രയാസകരമാണ്.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture7 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ