Connect with us

Video Stories

സി.പി.എമ്മിന്റെ നയരാഹിത്യം

Published

on

കുറുക്കോളി മൊയ്തീന്‍

വളരെ പ്രാധാന്യമുള്ള ഒരു ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കലാണ് രാജ്യത്തെ ജനങ്ങളുള്ളത്. ഇന്ത്യയെ ഫാസിസ്റ്റ് കരങ്ങള്‍ക്ക് തീറെഴുതി കൊടുക്കാനാവില്ലെന്ന ദൃഢനിശ്ചയത്തില്‍ ജനാധിപത്യ മതേതര സംഘടനകള്‍ പരാമാവധി യോജിപ്പിന്റെ തലങ്ങള്‍ തേടുകയാണ്. അപ്പോഴും തീരം തൊടാതെ ഒരു വ്യക്തതയില്ലാത്ത നയങ്ങളുമായാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നീങ്ങുന്നത്. അഞ്ചു സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് വിജയം ജനാധിപത്യചേരിക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. അതിനിടക്ക് സി.പി.എം സെക്രട്ടറി നടത്തിയ പ്രസ്താവന അവരുടെ നയരാഹിത്യമാണ് പ്രകടമാക്കുന്നത്. ബി.ജെ.പിയെ പരോക്ഷമായി സഹായിക്കുന്ന നയം തന്നെയാണ് അവര്‍ ഇപ്പോഴും പിന്തുടരുന്നത.്
ബി.ജെ.പിയുടെ വളര്‍ച്ചയില്‍ വലിയ പങ്കു വഹിച്ചവരാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി. കോണ്‍ഗ്രസ് നശിച്ചുകാണാന്‍ എന്തൊക്കെയാണ് അവര്‍ ചെയ്തു കൂട്ടുന്നത്. ഇന്ദിരാഗാന്ധിയെ യക്ഷിയെന്ന് വിളിച്ചതും കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ ഏതു ചെകുത്താനുമായും കൂട്ടുപിടിക്കുമെന്ന് ഇ.എം.എസ്സിന്റെ പ്രസ്താവനയും മറന്നിട്ടില്ല. സംയുക്ത സമരങ്ങളും റാലികളും നടത്തി, ശരീഅത്ത് വിഷയത്തിലും ഏകസിവില്‍ കോഡിന് വേണ്ടിയുള്ള വാദത്തിലും സംഘ്പരിവാറിനൊപ്പം കൈകോര്‍ത്തു പ്രചാരണം നടത്തി. കോണ്‍ഗ്രസിനെതിരേ വിശാല മുന്നണിക്കായി യത്‌നിച്ചു. എന്നും ബി.ജെ.പിക്ക് ഒരു കൈസഹായം ചെയ്തുവന്ന പാര്‍ട്ടിയാണ് സി.പി.എം. സി.പി.എം സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവന അത്തരം നിലപാടിനെ സാധൂകരിക്കുന്ന തരത്തിലുള്ളതാണ്. അടുത്ത ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ ത്രിതല തന്ത്രം പയറ്റും എന്നാണ് യച്ചൂരി പറയുന്നത്. അതിനു കെല്‍പ്പുള്ള പാര്‍ട്ടിയാണ് സി.പി.എം എന്നു രാജ്യത്തെ ആരെങ്കിലും വിശ്വസിക്കുമോ?
1996ല്‍ ഐക്യമുന്നണി സര്‍ക്കാര്‍ വന്നതും 1998ല്‍ എന്‍.ഡി.എ സര്‍ക്കാര്‍ രൂപീകരിച്ചതും 2004ല്‍ യു.പി.എ മുന്നണി രൂപം കൊണ്ടതും തെരഞ്ഞെടുപ്പിന് ശേഷമായിരുന്നു എന്നതാണ് യച്ചൂരിയുടെ വാദം. ആ കാലഘട്ടത്തിലെ അവസ്ഥയല്ല ഇന്ന് ഇന്ത്യയില്‍ ഉള്ളതെന്ന് അംഗീകരിക്കാന്‍ യച്ചൂരിയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും തയാറാവണം. 1991-96 കാലത്തെ കോണ്‍ഗ്രസ് ഭരണത്തെ താഴെയിറക്കാന്‍ മൂന്നാം ചേരിക്കായുള്ള പരിശ്രമത്തിലായിരുന്നു ഇടതുപക്ഷവും പല സംസ്ഥാനങ്ങളിലുമുള്ള പ്രാദേശിക കക്ഷികളും. അധിക നേട്ടം ഏതു പക്ഷത്ത് നിന്നാലാണ് ലഭിക്കുക എന്നതായിരുന്നു പല പ്രാദേശിക കക്ഷികളുടെയും ചിന്ത. 96ലെ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ വലിയ കക്ഷി എന്ന നിലയില്‍ എ.ബി വാജ്‌പേയിയേ മന്ത്രിസഭയുണ്ടാക്കാന്‍ രാഷ്ട്രപതി വിളിക്കുകയായിരുന്നു. ബി.ജെ.പിക്ക് 161ഉം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് 140 സീറ്റുകളാണ് ലഭിച്ചിരുന്നത്. ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്ന് വന്നപ്പോള്‍ പതിമൂന്നാം ദിവസം ആ സര്‍ക്കാര്‍ രാജിവെച്ചു. തുടര്‍ന്ന എച്ച്.ഡി ദേവഗൗഡ പ്രധാനമന്ത്രിയായി. കോണ്‍ഗ്രസിന്റെകൂടി സഹായത്തിലാണ് ആ സര്‍ക്കാര്‍ പതിനൊന്നു മാസത്തോളം നിലനിന്നത്. തുടര്‍ന്ന് ഐ.കെ ഗുജ്‌റാള്‍ പ്രധാനമന്ത്രിയായി. പതിനൊന്നു മാസം കൊണ്ട് ആ സര്‍ക്കാരും പുറത്തായി.വീണ്ടും തെരഞ്ഞെടുപ്പ്. ബി.ജെ.പിയും സഖ്യ കക്ഷികളും കൂടി 277 സീറ്റുകള്‍ നേടി. ബി.ജെ.പി മാത്രം 182 സീറ്റുകള്‍ നേടി. കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കുമായി 168 സീറ്റുകളേ നേടാനായുള്ളൂ. കോണ്‍ഗ്രസിന് 141 സീറ്റും ഐക്യമുന്നണി എന്ന നിലയില്‍ മൂന്നാംചേരി 83 സീറ്റുകളും നേടിയിരുന്നു. കോണ്‍ഗ്രസും സഖ്യകക്ഷികളും ഐക്യമുന്നണിയും ചേര്‍ന്നാലും ഭൂരിപക്ഷമില്ലാത്ത അവസ്ഥയുണ്ടായി. വാജ്‌പേയ് തന്നെ വീണ്ടും പ്രധാന മന്ത്രിയായി. പതിമൂന്ന് മാസം പിന്നിട്ടപ്പോള്‍ ഘടക കക്ഷികളില്‍ ചിലര്‍ പിന്‍മാറിയതിനാല്‍ ഭൂരിപക്ഷം നഷ്ടപ്പെടുകയും രാജ്യം വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുകയും ചെയ്തു. ബി.ജെ.പി മുന്നണി നില മെച്ചപ്പെടുത്തി. അവര്‍ 350 സീറ്റുകള്‍ നേടി. ബി.ജെപി 182 എന്ന നമ്പര്‍ നില നിര്‍ത്തി, കോണ്‍ഗ്രസും സഖ്യകക്ഷികളും കൂടി 137ലേക്ക് താഴ്ന്നു. ഇടതിന്ന് 43 സീറ്റും മറ്റുള്ളവര്‍ക്ക് 58 സീറ്റും ലഭിച്ചു. വാജ്‌പേയ് കാലാവധി പൂര്‍ത്തിയാക്കി. കാലാവധി തികച്ചുഭരിക്കാന്‍ കഴിഞ്ഞ ആദ്യത്തെ കോണ്‍ഗ്രസിതര സര്‍ക്കാരായിരുന്നു ഇത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിനെ 2004ല്‍ നേരിട്ട് വലിയ കക്ഷിയായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തിരിച്ചുവന്നു. ബി.ജെ.പിക്ക് ലഭിച്ചത് 136 സീറ്റ്. കോണ്‍ഗ്രസിനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചു. ഐക്യമുന്നണി, ദേശീയ മുന്നണി, ഇടതുമുന്നണി എന്ന പരീക്ഷണങ്ങള്‍ തകര്‍ന്നിരുന്നു. ഇടതു പക്ഷ കക്ഷികള്‍ ഉള്‍പ്പെടെ കോണ്‍ഗ്രസിനെ പിന്തുണച്ചു. കേരളവും ത്രിപുരയും ബംഗാളുമൊഴിച്ച് പല സംസ്ഥാനങ്ങളിലും തെരെഞ്ഞെടുപ്പില്‍ തന്നെ കോണ്‍ഗ്രസുമായി നീക്കുപോക്കുകള്‍ ഉണ്ടാക്കാന്‍ സി.പി.എം തയ്യാറായിരുന്നു. അങ്ങനെയാണ് ഡോ. മന്‍മോഹന്‍ സിങ് മന്ത്രിസഭ ചുമതലയേല്‍ക്കുന്നത്.
സീതാറം യെച്ചൂരി പറഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്കും സഖ്യകക്ഷികളെയും മുന്നിലെത്താതെ നോക്കണമായിരുന്നില്ലെ? ഇന്നത്തെ സാഹചര്യം എന്താണ്. 96,98 കാലത്തെക്കാള്‍ പരിതാപകരമല്ലേ. ബി.ജെ.പി മുന്നണി മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തിനാണ് അധികാരത്തില്‍ എത്തിയത്. സി.പി.എം സെക്രട്ടറി പറഞ്ഞ ആ വര്‍ഷങ്ങളില്‍ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ യോജിച്ച് പോയിരുന്നെങ്കില്‍ ഫാസിസ്റ്റുകള്‍ക്ക് സ്വാധീനം വര്‍ധിപ്പിക്കാന്‍ കഴിയുമായിരുന്നോ? 2014ലും പരാജയപ്പെടാനുള്ള കാരണം ഒന്നിച്ചു നില്‍ക്കാത്തതായിരുന്നു. ഇനിയും തനിയാവര്‍ത്തനമാണൊ സി.പി.എം ആഗ്രഹിക്കുന്നത്. യെച്ചൂരി 96,98,2004 വര്‍ഷങ്ങളിലെ അവസ്ഥ പറഞ്ഞപ്പോള്‍ 1999ലെ അവസ്ഥ വിട്ടുകളഞ്ഞത് ബോധപൂര്‍വം തന്നെയായിരിക്കും. സഭയിലെ അംഗബലമാണല്ലൊ പ്രധാനം. ബി.ജെ.പിക്കും സഖ്യകക്ഷികള്‍ക്കും അംഗബലം കുറഞ്ഞു വരണമെങ്കില്‍ ജനാധിപത്യചേരി ശക്തിപെടുക തന്നെ വേണം. ആ ഗണിതം അറിയാത്ത ആളല്ലല്ലോ യച്ചൂരി. പിന്നെന്തിനീ മലക്കം മറിച്ചില്‍. അതിന്റെ പരിണിതഫലം ബി.ജെ.പിയുടെ അധികാരതുടര്‍ച്ചയായിരിക്കും. ബി.ജെ.പി ഭരിച്ചാലും വേണ്ടില്ല കോണ്‍ഗ്രസ് തകര്‍ന്നാല്‍ മതിയെന്ന നയം കോണ്‍ഗ്രസിന്റെ മാത്രമല്ല മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ തകര്‍ച്ചക്ക് കൂടിയുള്ള കാരണമാണെന്ന് ഓര്‍ക്കണം. ജനാധിപത്യ സംഘടനകള്‍ ഭിന്നിച്ചു തന്നെ നിന്നാല്‍ കഴിഞ്ഞ കാലങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തവും ഭയാനകരവുമല്ലേ അവസ്ഥ. അതിനെ അതിജീവിക്കാന്‍ ഫാസിസ്റ്റ് ചേരിയുടെ അംഗബലം കുറക്കുകയല്ലെ വേണ്ടത്. അതിനായി വോട്ടുകള്‍ ഭിന്നിക്കാതെ സൂക്ഷിക്കേണ്ടത് ഏതൊരു ജനാധിപത്യ മതേതര കക്ഷികളുടെയും കടമയാണ്. അതിന് മടിച്ചുനില്‍ക്കുന്നവരെ ഫാസിസ്റ്റുകളുടെ സഹായികളായേ ജനാധിപത്യവിശ്വാസികള്‍ക്ക് കാണാനാവൂ.

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.