Connect with us

Video Stories

വംശീയതയെ ആട്ടിയോടിച്ച കാല്‍പന്തുല്‍സവം

Published

on

കെ.പി ജലീല്‍

ആഭ്യന്തരയുദ്ധം ചെളിച്ചാലിലേക്ക് വലിച്ചെറിഞ്ഞിട്ട അഭയാര്‍ഥിയായി ചെറ്റക്കുടിലിലില്‍ നിന്ന് കാല്‍പന്തിന്റെ ലോകമഹാമേളക്ക് എത്തിയ ക്രൊയേഷ്യയില്‍നിന്നുള്ള ലൂക്കമോദ്രിച്ച്. പിന്നെ ഫ്രാന്‍സില്‍നിന്നുള്ള എംബാപെ, പോഗ്ബ, ഉംറ്റിറ്റി തുടങ്ങി കാരിരുമ്പിന്റെ കരുത്തും നിറവുമുള്ള നിരവധി ചുണക്കുട്ടന്മാര്‍. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോ മഹാനഗരത്തിലെ ലുസ്‌നിക്കി സ്‌റ്റേഡിയത്തില്‍ പിറന്നത് ഫ്രാന്‍സിന്റെ ലോകകിരീടമായിരുന്നെങ്കില്‍ അതോടൊപ്പം കേട്ടത് റണ്ണറപ്പായ ക്രൊയേഷ്യയുടെ റയല്‍ മാഡ്രിഡ്താരം അഞ്ചടി എട്ടിഞ്ചുള്ള മുപ്പത്തിമൂന്നുകാരന്റെ കദനകഥകൂടിയാണ്. കാലുകളില്‍നിന്ന് കാലുകളിലേക്ക് കാല്‍പന്ത് പറക്കുമ്പോള്‍ പലരും ലൂക്കായുടെ ദു:ഖഭാരം തളംകെട്ടിനില്‍ക്കുന്ന മുഖത്തേക്ക് ഇടക്കെപ്പോഴെങ്കിലും നോക്കിക്കാണണം. ലുക്കയുടെ ദുരിതജീവിതംപോലെ കരള്‍ നോവുന്ന നിരവധി കദനകഥകള്‍ കൂടിയാണ്, നാലായിരംകോടി രൂപയോളം ചെലവിട്ടപ്പോഴും ഈ പരിവട്ടക്കാരുടെ കൂടിയായ റഷ്യന്‍ ലോകകപ്പ് മേളക്ക് എടുത്തുപറയാനുള്ളത്. പ്രശ്‌നകലുഷിതമായ ഇന്നിന്റെ ഭൂലോകത്ത് മാനുഷിക മാഹാത്മ്യത്വത്തിന്റെ പുത്തന്‍ വാതായനങ്ങള്‍കൂടി തുറന്നിടുകയായിരുന്നു മോസ്‌കോ ലോക കാല്‍പന്ത് മേള. ഭൂമിയിലെ പകുതിയോളം ജനത കണ്ട ലോക കേളി എന്ന ഖ്യാതിക്കുപുറമെ റഷ്യന്‍ കാല്‍പന്ത ്മാമാങ്കത്തെ വേറിട്ടുനിര്‍ത്തിയത് കുടിയേറ്റ വിരുദ്ധതക്കും വംശവെറിക്കുമെതിരെ മാനവ സാഹോദര്യത്തെ വിളംബരം ചെയ്യുന്നതായിരുന്നു അതെന്നതാണ്. പ്രതീക്ഷിച്ചതുപോലെ ഫൈനലിലെ അത്യന്തം ഉദ്വേഗം മുറ്റിനിന്ന മല്‍സരത്തില്‍ യൂറോപ്പിലെ പ്രബല ശക്തിയായ ഫ്രാന്‍സിനെതിരെ നിര്‍ഭാഗ്യം കൊണ്ട് പരാജയപ്പെടേണ്ടിവന്ന ടീമാണ് മലപ്പുറത്തിന്റെയത്രമാത്രം ജനസംഖ്യയുള്ള ലൂക്കായുടെ ക്രൊയേഷ്യ. ഇതുതന്നെയാണ് ഫുട്‌ബോള്‍ കളിയെ മാനുഷിക വ്യവഹാരങ്ങളുടെ കൂടി വേദിയാക്കുന്നത്. നാല്‍പത്തൊന്നു ലക്ഷം മാത്രം ജനസംഖ്യയുള്ള രാഷ്ട്രം ഫൈനലില്‍ പരാജയപ്പെടുമ്പോഴും ചാമ്പ്യന്മാരായ ഫ്രഞ്ചുകാരില്‍ മാത്രം ലോകശ്രദ്ധ ഒതുങ്ങാതിരിക്കുന്നതും അതുകൊണ്ടാണ്. രണ്ടു പതിറ്റാണ്ടിനുശേഷം ലോക കിരീടം ചൂടുന്ന ഫ്രാന്‍സിന്റെ എട്ടു പേരും കരീബിയന്‍ കുടിയേറ്റ പരമ്പരയുടെ സന്തതികളാണെന്നതും അത്ര ലളിതമായി കാണേണ്ട ഒന്നല്ല. ഫ്രഞ്ച് മുന്‍ പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയുടെ കറുത്തവര്‍ക്കെതിരായ പരാമര്‍ശത്തിന് ചുട്ടമറുപടികൂടിയാണ് ഈ താരങ്ങള്‍ ലോകത്തിന് മുമ്പാകെ മുന്നോട്ടുവെച്ചത്.
ജൂണ്‍ പതിനാലിനാരംഭിച്ച് ജൂലൈ 15ന് സമാപിച്ച ലോകമേളയില്‍ 32 ടീമുകളാണ് കാല്‍പന്തിലെ മാന്ത്രികമികവ് മാറ്റുരച്ചത്. കളിക്കാര്‍, പരിശീലകര്‍, ശുശ്രൂഷകര്‍, വകുപ്പുമേധാവികള്‍, ഭരണാധികാരികള്‍, അതിലുമപ്പുറം ജനതയൊന്നാകെയാണ് ഓരോ രാജ്യത്തുനിന്നും നേരിട്ടും അല്ലാതെയും ഈ നാലാണ്ടു മേളയില്‍ മനംനിറഞ്ഞ് പങ്കുകൊണ്ടത്. ലോകത്തെ പല പ്രശ്‌നങ്ങളും ഇത്തിരി കാലത്തേക്കെങ്കിലും മറക്കാനും പൊറുക്കാനും അവര്‍ക്കായി. വിസ്തൃതിയില്‍ ഏറ്റവുംവലിയ രാജ്യമായ റഷ്യയുടെ ആതിഥ്യവും മേളയുടെ സംഘാടനവും ഇത്തവണത്തെ ലോകകപ്പിന് വിശിഷ്ട ചാരുത പകര്‍ന്നുവെന്ന് ഏവരും സമ്മതിക്കും. കാര്യമായ പരാതികള്‍ക്കും പരിഭവങ്ങള്‍ക്കുമൊന്നും ഇടം കൊടുക്കാതെയായിരുന്നു വ്‌ളാഡിമിര്‍ പുട്ടിന്റെ രാജ്യം മോസ്‌കോലോകകപ്പിനെ വിരുന്നൂട്ടിയത്. രാഷ്ട്രീയമായും അന്താരാഷ്ട്രപരമായും പുട്ടിന് ഇതില്‍ അഭിമാനിക്കാം. 81000 കാണികളെ ഉള്‍ക്കൊള്ളാന്‍ കഴിവുള്ള ലുസ്‌നിക്കി ഉള്‍പ്പെടെയുള്ള ഡസനോളം മഹാസ്റ്റേഡിയങ്ങളിലേക്കാണ് പുട്ടിന്‍ കായിക പ്രേമികളെ വരവേറ്റത്. റഷ്യക്കാരില്‍ പൊതുവെയും ആ ആതിഥ്യമര്യാദ കാണാനായി. കളിക്കുന്ന ടീമുകളുടെ രാജ്യങ്ങളില്‍നിന്നു മാത്രമല്ല, വിവിധ രാജ്യങ്ങളിലെ പതിനായിരങ്ങളാണ് മോസ്‌കോയെ ലക്ഷ്യമാക്കി കഴിഞ്ഞ ഒരുമാസം പല മാര്‍ഗേണ കരകാണാക്കടലുകള്‍ താണ്ടിയെത്തിയത്. എല്ലാവരുടെയും ഉള്ളില്‍ മറ്റെല്ലാം മറക്കുന്ന കളിയാവേശവും പിന്നെ സാര്‍വലൗകികമായ സാഹോദര്യവുമായിരുന്നു. ചാമ്പ്യന്മാരുടെ ട്രോഫികള്‍ സമ്മാനിക്കുന്ന സമാപനചടങ്ങില്‍പോലും ആ മാനവികത വിളങ്ങിനിന്നു. കനത്ത മഴയെ തൃണവല്‍ഗണിച്ചുകൊണ്ടാണ് പുട്ടിനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ക്രൊയേഷ്യന്‍പ്രസിഡന്‍് ഗ്രാബര്‍ കെട്ടറോവിച്ചും തുറന്ന ആകാശത്ത് ഈറനണിഞ്ഞുകൊണ്ട് കളിക്കാരെ അധികാരപരിധികള്‍ സ്വയംമറന്നും വാരിപ്പുണരാന്‍ സമയംകണ്ടെത്തിയത്. എതിര്‍ടീമിലെ അംഗങ്ങളെപോലും ക്രൊയേഷ്യന്‍ ഭരണാധികാരിയായ വനിത ആശ്ലേഷിക്കുന്നത് കണ്ടവരുടെ കണ്ണുകളെയും ഈറനണിയിച്ചിരിക്കണം. ഇതുപോലെതന്നെ മനുഷ്യത്വപരമായി, തായ്‌ലാന്‍ഡിലെ ഗുഹക്കുള്ളിലകപ്പെട്ട ഫുട്‌ബോളിന്റെ ഭാവിമുത്തുകളെ ലോകകപ്പ് ഫൈനലിലേക്ക് ക്ഷണിച്ച ‘ഫിഫ’ അധികൃതരുടെ വിശാലമനസ്സ്. ടൂര്‍ണമെന്റ് കാലത്ത് സാമൂഹിക മാധ്യമങ്ങളുടെ ചുവരുകളില്‍ വംശപരവും വര്‍ഗീയവുമായ നെറികെട്ട പതിവുതികട്ടലുകള്‍ അത്രയധികമുണ്ടായില്ല എന്നതും നമ്മെ പലതും ഉണര്‍ത്തുന്നു. മലപ്പുറത്തെ ഒരു കുടുംബനാഥന്‍ കളിപ്രേമികള്‍ സ്ഥാപിച്ച് ഒഴിവാക്കുന്ന #ക്‌സ് ബോര്‍ഡ് തന്റെ പുരയ്ക്ക് ചോര്‍ച്ചയടക്കാന്‍ തരുമോ എന്ന് ചോദിച്ചെത്തിയത് തെളിയിക്കുന്നത് മുന്‍ഗണനകള്‍ നാം മറക്കുന്നുവോ എന്ന ചോദ്യം കൂടിയാണ്. ഇവിടെയാണ് കളിയുടെ പേരിലുള്ള അനാവശ്യ കാട്ടിക്കൂട്ടലുകളും ധൂര്‍ത്തും നമ്മെയെല്ലാവരെയും അലോസരപ്പെടുത്തേണ്ടത്.
സമ്പന്നതയുടെയും ഒരു കാലത്തെ സാമ്രാജ്യത്വവാദികളുടെയും യൂറോപ്പ് തന്നെയാണ് ലോകത്തെ കാല്‍പന്തുകളിയുടെ കളിത്തൊട്ടിലെന്ന് ഒരു തവണകൂടി അരക്കിട്ടുറപ്പിക്കുന്നതായി ഈ ലോകകപ്പ് മേളയും. ക്വാര്‍ട്ടര്‍ കടന്നെത്തിയവയെല്ലാം യൂറോപ്യന്‍ ടീമുകളായിരുന്നു. കാലിന്റെയും മനസ്സിന്റെയും സമാസമമായ ചേരുവയാണ് കാല്‍പന്ത് കളിയെന്ന സാധാരണക്കാരന്റെ ഗെയിമിനെ സാര്‍വലൗകികമാക്കുന്നത്. കണ്‍ഫ്യൂഷനാണ് അതിന്റെ മുഖമുദ്രതന്നെ. ഏതുസമയവും മുന്‍വിധികള്‍ കൂച്ചുവിലങ്ങണിയാം. ലാറ്റിനമേരിക്കയാണ് യൂറോപ്പ് കഴിഞ്ഞാലുള്ള ഫുട്‌ബോളിന്റെ കരുത്തും ചാരുതയും. ഡീഗോ മറഡോണയുടെ അര്‍ജന്റീനയെയും എഡ്‌സണ്‍ അരാന്റസ് എന്ന പെലെയുടെ ബ്രിസീലിനെയും പോലുള്ള രാജ്യങ്ങളുടെ ജീവരക്തം തന്നെയാണ് ഫുട്‌ബോള്‍. കരീബിയന്‍ രാജ്യങ്ങളിലെ പലരും ഫുട്‌ബോള്‍ കളിക്കാനായി മാത്രം ജനിക്കുകയും ജീവിക്കുന്നവരുമാണെന്ന് മൈതാനത്തെ പ്രകടനം കണ്ടാല്‍ തോന്നിപ്പോകും. അറബികളുടെ കൂറയായ പാദപ്പന്തിന് അവിടെ ചെലവിടുന്നത് ലക്ഷങ്ങളാണ്. ഇവിടെയാണ് ഇന്ത്യയെപോലെ 132 കോടി ജനത അധിവസിക്കുന്ന രാജ്യത്തിന്റെ ലജ്ജാകരമായ ദുരവസ്ഥ. എങ്കിലും സ്വന്തമായി ലോകകപ്പ് ടീം പോലുമില്ലാത്ത നമ്മുടെ രാജ്യത്തിന്റെ മുക്കിലുംമൂലയിലുംവരെ റഷ്യന്‍ മേളയുടെ കളിയാരവം നിറഞ്ഞു. ചെളിനിറഞ്ഞപാടത്ത് ആരോ സ്‌പോണ്‍സര്‍ ചെയ്തതും തുന്നിക്കൂട്ടിയതുമായ പന്തിനു പിന്നാലെ പായുന്ന മലയാളി ബാലന്മാര്‍ മുതല്‍ സുഡാനി സെവന്‍സ് താരങ്ങളും ആഫ്രിക്കയുടെയും തെക്കേ അമേരിക്കയുടെയും വരണ്ടമണ്ണില്‍നിന്ന് വാനോളം ഉയര്‍ന്ന കളിക്കാരും വരെ പടര്‍ത്തുന്നത് ആ ഉന്മാദമാണ്. ജീവിതത്തിന്റെ താളമായ വിനോദവും ആഹ്ലാദവും ആവേശവും വേണം, അതിരുകടക്കരുത് എന്ന് ഓര്‍മിപ്പിക്കുന്നതായിരുന്നു കൊച്ചു കേരളത്തില്‍ അര്‍ജന്റീന താരം ലയണല്‍മെസ്സിയുടെ മോശം പ്രകടനംകണ്ട് നിരാശനായ ആരാധകന്‍ കോട്ടയത്തെ ദിനുഅലക്‌സിന്റെ മീനച്ചിലാറ്റിലെ സ്വയംഹത്യ.
കൊലകൊമ്പന്‍ ടീമുകളുടെ പതനം തന്നെയാണ് ഈ ലോകകപ്പിനെയും ഒരുപരിധിവരെ വേര്‍തിരിച്ചുനിര്‍ത്തുന്നത്. ഫ്രാന്‍സ് മാത്രമാണ് അതില്‍ അപവാദം. യൂറോപ്പും ആഫ്രിക്കയും ലാറ്റിനമേരിക്കയുമൊക്കെ കാല്‍പന്തുകളിയില്‍ ഇന്ദ്രജാലം തീര്‍ക്കുമ്പോള്‍ തന്നെയാണ് ഏഷ്യാവന്‍കരയില്‍ നിന്ന് ഒരു രാജ്യവും ഫൈനലില്‍പോലും എത്തുന്നില്ല എന്ന ദു:ഖകരമായ വസ്തുത. ഒളിമ്പിക്‌സില്‍ വന്‍ നേട്ടങ്ങള്‍ കൈവരിക്കാനായിട്ടും ചൈനക്ക് പോലും പാവങ്ങളുടെ ഈ കളിയില്‍ അടുത്തെങ്ങുമെത്താനാകുന്നില്ല. ജപ്പാനും ഇറാനും സഊദി അറേബ്യയും ദക്ഷിണാഫ്രിക്കയും മാത്രമാണ് ഏഷ്യയില്‍ അല്‍പം പ്രതീക്ഷ ബാക്കിവെച്ചത്. പകുതിയോളം ദരിദ്രരുള്ള ഇന്ത്യക്കും ഭാവിയില്‍ വലിയ സംഭാവനകള്‍ അര്‍പ്പിക്കാന്‍ കഴിയണം. 1951, 62 ഏഷ്യന്‍ ഗെയിംസുകളില്‍ ഫുട്‌ബോളില്‍ സ്വര്‍ണം നേടിയവരാണ് നാമെന്ന വസ്തുത തിരിച്ചുപിടിക്കണം. മെയ്ക്കരുത്തും സാമര്‍ത്ഥ്യവും മാത്രമല്ല ഏകാഗ്രതയും ഭാഗ്യവും കളിയുടെ ഗതി നിര്‍ണയിക്കുമെന്ന ്തെളിയിക്കുന്നതാണ് ഫുട്‌ബോള്‍. ഫൈനലില്‍ പോലും ഇത് നിരവധി ആവര്‍ത്തി തെളിയിക്കപ്പെട്ടു. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ സാങ്കേതികവിദ്യ ഫുട്‌ബോളിലും ഫലപ്രദമായി പ്രയോഗവല്‍കരിക്കപ്പെട്ടു എന്നതും മറ്റൊരു റഷ്യന്‍ റെക്കോര്‍ഡാണ്. ഫൈനലില്‍ സ്വന്തം കളിക്കാരന്റെ കൈ അറിഞ്ഞോ അറിയാതെയോ പന്തില്‍ തട്ടിയതുമൂലം ക്രൊയേഷ്യക്ക് പെനാള്‍ട്ടി വഴങ്ങേണ്ടിവന്നത് വീഡിയോ അസിസ്റ്റഡ് റഫറി (വി.എ.ആര്‍) എന്ന ആധുനിക സാങ്കേതികവിദ്യവഴി കണ്ടുപിടിച്ച പിഴവ് മൂലമായിരുന്നു. മൈതാനത്ത് വീഴുന്ന സഹകളിക്കാരനെ കൈപിടിച്ച് ഉയര്‍ത്തുന്നവനും കളിക്കുശേഷം കെട്ടിപ്പിടിച്ച് വികാരം കൈമാറുന്നവനും വെളിപ്പെടുത്തുന്നതും സഹജീവനത്തിന്റെയും സാഹോദര്യത്തിന്റെയും ഉദ്‌ഘോഷമാണ്. അതുതന്നെയാണ് കാല്‍പന്തിന്റെ കാവ്യഭംഗിയും. ടീമുകളുടെ എണ്ണം വര്‍ധിപ്പപ്പിക്കുന്ന 2022ലെ ഖത്തര്‍ ലോക മേളയിലും ഇതിലുമപ്പുറമുള്ള വിശ്വമാനവികത കളിയാടട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.